...
- ശ്രീജയ ടീച്ചര്‍ വാഹന അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
അന്ന് രാവിലെ സ്ക്കൂളിലെത്തുന്ന ഓരോ അധ്യാപകരെയും എതിരേറ്റത് ടീച്ചറുടെ അപകട വാര്‍ത്തയാണ്.
കേട്ടവര്‍ കേട്ടവര്‍ അന്വേഷിച്ചു; “എപ്പോള്‍? എവിടെ വെച്ച്? ഏതു വാഹനം? ഏത് ആശുപത്രിയിലാണുള്ളത്?”
അതിന്റെ ഉത്തരം മാത്രം ആര്‍ക്കും അറിയില്ല.
.
അപകടവാര്‍ത്ത സ്ക്കൂളില്‍ വന്ന് അറിയിച്ചത് ടീച്ചറുടെ ഭര്‍ത്താവ് തന്നെയാണ്; ഏതാണ്ട് 9 മണിക്ക്. ഹെഡ്ടീച്ചര്‍ ഓഫീസിനകത്ത് കടന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനു മുന്‍പാണ്, ഒരു ഓട്ടോ സ്ക്കൂള്‍ കോമ്പൌണ്ടില്‍ വന്ന് നിര്‍ത്തിയത്. അതില്‍നിന്നും ഇറങ്ങിവന്ന ശ്രീജയയുടെ ഭര്‍ത്താവ് ഓടിവന്ന് ഹെഡ്ടീച്ചറോട് പറഞ്ഞു,
“ജയ സ്ക്കൂളിലേക്ക് വരുന്ന വഴി ആക്സിഡന്റ് പറ്റി. ഇടിച്ച വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കയാ”
രാവിലെതന്നെ ഇങ്ങനെയൊരു വാര്‍ത്ത കേട്ട ഹെഡ്മിസ്ട്രസ്സ് ഞെട്ടി. കൂടുതല്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് വന്നയാള്‍ വീണ്ടും പറഞ്ഞു;
“ടീച്ചറെ ഞാനിപ്പോള്‍തന്നെ ആശുപത്രിയില്‍ പോവുകയാ. പിന്നെ ഞാന്‍ പെട്ടെന്നിവിടെ വന്നത് കുറച്ച് പൈസക്ക് വേണ്ടിയാ. ഒരു അയ്യായിരം ടീച്ചര്‍ അഡ്ജസ്റ്റ് ചെയ്ത് തരണം. പെട്ടെന്ന് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ഇവിടെ സ്ക്കൂളില്‍ വരാനാണ് എനിക്ക് തോന്നിയത്” പറയുന്നത് ടീച്ചറുടെ ഭര്‍ത്താവ് തന്നെ, അദ്ദേഹം എത്രയോ തവണ സ്ക്കൂളില്‍ വന്നതാണ്.
അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത ഹെഡ്മിസ്ട്രസ്സ് സെയിഫില്‍ സൂക്ഷിച്ച, കുട്ടികളില്‍ നിന്നും മേളകള്‍ക്കായി പിരിച്ച പണത്തില്‍ നിന്നും ‘കൃത്യം 5000രൂപ’ എടുത്ത് കൊടുത്തു. അപകടവാര്‍ത്ത കേട്ടപ്പോള്‍തന്നെ ഞെട്ടിയതിനാല്‍ മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് മറന്നു.
.
ശ്രീജയ ടീച്ചര്‍ –
നമ്മുടെ സര്‍ക്കാര്‍ സ്ക്കൂളിലെ രസതന്ത്രം അധ്യാപിക-
ജോലിയോട് ഏറ്റവും ആത്മാര്‍ത്ഥതയുള്ള, വിദ്യാര്‍ത്ഥികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ടീച്ചര്‍ ആരാണെന്ന് അന്വേഷിച്ചാല്‍, ആ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേയൊരു ഉത്തരമായിരിക്കും പറയുന്നത്; ജയ എന്ന് വിളിക്കുന്ന ശ്രീജയ ടീച്ചര്‍.
എട്ട്, ഒന്‍പത്, പത്ത് എന്നീ ക്ലാസ്സുകളിലായി ചിതറിക്കിടക്കുന്ന അഞ്ഞൂറോളം വരുന്ന ശിഷ്യഗണങ്ങളില്‍ ആരെ എവിടെ വെച്ച് കണ്ടാലും തിരിച്ചറിഞ്ഞ് പേര് പറഞ്ഞ് വിളിക്കാനും അവരുടെ ബയോഡാറ്റ പറയാനും ഉള്ള കഴിവ് ശ്രീജയ ടീച്ചര്‍ക്ക് മാത്രം. അതിനാല്‍ രക്ഷിതാക്കളെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും തിരിച്ചറിയാനായി; സഹപ്രവര്‍ത്തകര്‍ ചിലപ്പോള്‍ ജയയുടെ സഹായം തേടാറുണ്ട്.
.
പാഠ്യ-പാഠ്യേതര കാര്യങ്ങളുടെ അവിഭാജ്യഘടകമാണ് ശ്രീജയ. സ്പോര്‍ഡ്സ് നടക്കുമ്പോള്‍ ടീച്ചര്‍ ആദ്യാവസാനം കായികാധ്യാപികയുടെ കൂടെ ഗ്രൌണ്ടിലായിരിക്കും. കലോത്സവത്തിനാണെങ്കില്‍ അണിയറയിലും സ്റ്റേജിലും ശ്രീജയയുടെ സാന്നിധ്യം ഉണ്ടാകും.
പത്ത് മണി മുതല്‍ നാല് മണിവരെയാണ് സ്ക്കൂള്‍ പ്രവൃത്തിസമയം. എന്നാല്‍ ശ്രീജയ ടിച്ചറുടെ സ്ക്കൂള്‍ സമയം ഒന്‍പത് മണി മുതല്‍ അഞ്ച് മണിവരെയാണ്. രാവിലെ സ്ക്കൂളിലെ ഒന്നാം മണിയടി കേള്‍ക്കുമ്പോള്‍ എല്ലാവരും ഗേറ്റ് കടന്ന് സ്റ്റാഫ് റൂമിനകത്തേക്ക് കടക്കുന്നു. അന്നേരം ശ്രീജയടീച്ചര്‍ ഒമ്പത് മണിക്ക് ആരംഭിച്ച സ്പെഷ്യല്‍ക്ലാസ്സ് കഴിഞ്ഞ ശേഷം ഏതെങ്കിലും ക്ലാസ്സില്‍ നിന്ന് ചൂരലും ചോക്കും പുസ്തകവുമായി സ്റ്റാഫ്റൂമിലേക്ക് വരുന്നുണ്ടാവും. (ഈ ചൂരല്‍ കൈയിലുണ്ടെങ്കിലും അത് പ്രയോഗിക്കേണ്ടി വരാറില്ല) അവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ അങ്ങനെ ചെയ്യാത്തതില്‍ ടീച്ചര്‍ക്ക് ഒരു പരിഭവവും ഇല്ല. അസുഖം വന്നതും വീണു പരിക്കേറ്റതുമായ ശിഷ്യഗണങ്ങളെ ആശുപത്രിയിലും വീട്ടിലും എത്തിക്കാന്‍ ടീച്ചര്‍ എപ്പോഴും തയ്യാറായിരിക്കും.
.
ഈ ടീച്ചര്‍ക്ക് വീട്ടില്‍ ജോലിയൊന്നും ഇല്ലെയെന്ന് ചിലരെങ്കിലും ചിലപ്പോള്‍ ചോദിക്കും. ഒരു സ്ത്രീയായതു കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്; കാരണം ‘സ്ത്രീ’, ടീച്ചറായാലും പ്രിന്‍സിപ്പല്‍ ആയാലും ഡോക്റ്റര്‍ ആയാലും വീട്ടില്‍ അവളുടെ വരവിനായി അടുക്കള കാത്തിരിപ്പുണ്ടാവും. എന്നാല്‍ ടീച്ചര്‍ക്ക് അത്തരം പ്രശ്നങ്ങളോന്നും ഇല്ല. സ്ക്കൂള്‍ കാര്യത്തില്‍ ടീച്ചറുടെ ഭര്‍ത്താവ് ഒരു തടസ്സവും നില്‍ക്കാറില്ല. വീട്ടില്‍, അടുക്കളയില്‍ ടീച്ചറുടെ അമ്മയും അവിവാഹിതയായ ചേച്ചിയും ഉണ്ട്. ഏക മകന്‍ അന്യസംസ്ഥാനത്ത് എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്നു.
.
ഭര്‍ത്താവ്, ടീച്ചറുടെ ഭാഷയില്‍ ഇപ്പോള്‍ ബിസിനസ് കാരനാണ്. വിവാഹ സമയത്ത് പാരലല്‍ കോളേജില്‍ മാഷ് ആയിരുന്നു. പിന്നെ ഗള്‍ഫുകാരനായി, പിന്നെ എക്സ് ഗള്‍ഫായി, ഒടുവില്‍ കച്ചവടം ചെയ്ത് സ്വത്തും പണവും പൊന്നും തീര്‍ന്നപ്പോള്‍ ബ്രോക്കറായി മാറിയിരിക്കയാണ്. എന്നുവെച്ചാല്‍ കല്ല്യാണം കം സ്വത്ത് ബ്രോക്കര്‍. ഭര്‍ത്താവ് ചെയ്യുന്നതെല്ലാം നഷ്ടത്തില്‍ കലാശിക്കുമെന്ന് തിരിച്ചറിഞ്ഞ ടീച്ചര്‍തന്നെയാണ് ഇപ്പോള്‍ വീട്ടിലെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത്.
.
ടീച്ചറുടെ ബയോഡാറ്റ ഇവിടെ ചര്‍ച്ചചെയ്തതു കൊണ്ട് മുന്നിലുള്ള പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. അപകടഘട്ടത്തില്‍ ഒരു സ്റ്റാഫിനെ സഹായിക്കേണ്ടത് മേലാധികാരിയുടെ കടമയാണ്. എന്നാല്‍ കൂടുതല്‍ വിവരം ചോദിക്കാത്തതാണ് പ്രശ്നം. ടീച്ചറുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ മറുപടിയില്ല. പിന്നെ മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്ന സ്വഭാവം ടീച്ചര്‍ക്കില്ല. പത്തുമണിയാവാറായിട്ടും ആരും ക്ലാസ്സില്‍ പോകേണ്ട കാര്യം ആലോചിച്ചില്ല. കുട്ടികളാണെങ്കില്‍ പതുക്കെ ഒച്ചവെക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
.
കാര്യം അറിഞ്ഞതു മുതല്‍ ഹെഡ്ടീച്ചറെ കുറ്റം പറയുകയാണ് നമ്മുടെ പിള്ള മാസ്റ്റര്‍. കാരണം പരിക്കേറ്റത് മാസ്റ്ററുടെ യൂണിയന്‍ അംഗത്തിനാണ്. അദ്ദേഹം ഫോണ്‍ ചെയ്ത് ഒരു ജീപ്പ് വരാന്‍ ഏര്‍പ്പാടാക്കി. എന്നിട്ട് മറ്റുള്ളവരോടായി പറഞ്ഞു, “ഞങ്ങള്‍ കുറച്ച് ആണുങ്ങള്‍ ടീച്ചറുടെ വീടിനു സമീപം പോയി കാര്യം തിരക്കട്ടെ. ശേഷം അഡ്മിറ്റായ ആശുപത്രിയിലും പോയി അവരെ കണ്ടേ തിരിച്ചു വരത്തുള്ളു”
.
പത്ത് മണിക്ക് ബല്ലടിച്ചു.
അപ്പോഴാണ് ജീപ്പിനെയും പ്രതീക്ഷിച്ചു നില്‍ക്കുന്നവര്‍ ആ കാഴ്ച കണ്ടത്
- സ്ക്കൂള്‍ ഗേറ്റ് കടന്ന് വരുന്നു-
-‘സാക്ഷാല്‍ ശ്രീജയ ടീച്ചര്‍’.
പതിവുപോലെ വിടര്‍ന്ന ചിരിയോടെ വന്ന ടീച്ചര്‍ ഓഫീസിനു മുന്നില്‍ കൂടിനില്‍ക്കുന്നവരെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു,
“ഇന്ന് സമരമാണോ? പത്രത്തിലൊന്നും കണ്ടില്ലല്ലൊ!”
“അല്ല ആര്‍ക്കാണ് ആക്സിഡന്റ് പറ്റിയത്?” പിള്ളമാസ്റ്റര്‍ ചോദിച്ചു.
“അത് എന്റെ അമ്മ ഇന്ന് രാവിലെ കുളിമുറിയില്‍നിന്നും വഴുതി കാലുളുക്കിയതാ; വൈദ്യരെ കാണിച്ച് മരുന്ന്‌വെച്ച് കെട്ടി അമ്മയെ വീട്ടിലാക്കി വരുമ്പോഴേക്കും പുറപ്പെടാന്‍ ലെയ്റ്റായി. അതെങ്ങനെയാ നിങ്ങളറിഞ്ഞത്?” ടീച്ചര്‍ ചോദിച്ചു.
സംഭവത്തിന്റെ കിടപ്പ് സഹപ്രവര്‍ത്തകര്‍ വിശദീകരിക്കുകയാണ്. അതിനിടയില്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോള്‍ ഹെഡ്മിസ്ട്രസ്സ് സ്വയം തീരുമാനമെടുത്തു, “ഇനി ഈ സ്ക്കൂളിലെ ആരെങ്കിലും മരിച്ചെന്ന് പറഞ്ഞാല്‍പോലും ഒറ്റപൈസ ഞാന്‍ കൊടുക്കത്തില്ല”