“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

10/21/09

10. ഒരു ചെറിയ അപകടം


        
... 
- ശ്രീജയ ടീച്ചര്‍ വാഹന അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
 അന്ന് രാവിലെ സ്ക്കൂളിലെത്തുന്ന ഓരോ അധ്യാപകരെയും എതിരേറ്റത് ടീച്ചറുടെ അപകട വാര്‍ത്തയാണ്.
 കേട്ടവര്‍‌ കേട്ടവര്‍ അന്വേഷിച്ചു; “എപ്പോള്‍? എവിടെ വെച്ച്? ഏതു വാഹനം? ഏത് ആശുപത്രിയിലാണുള്ളത്?”
അതിന്റെ ഉത്തരം മാത്രം ആര്‍ക്കും അറിയില്ല.
.
                   അപകടവാര്‍ത്ത സ്ക്കൂളില്‍ വന്ന് അറിയിച്ചത് ടീച്ചറുടെ ഭര്‍ത്താവ് തന്നെയാണ്; ഏതാണ്ട് 9 മണിക്ക്. ഹെഡ്ടീച്ചര്‍ ഓഫീസിനകത്ത് കടന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനു മുന്‍പാണ്, ഒരു ഓട്ടോ സ്ക്കൂള്‍ കോമ്പൌണ്ടില്‍ വന്ന് നിര്‍ത്തിയത്. അതില്‍നിന്നും ഇറങ്ങിവന്ന ശ്രീജയയുടെ ഭര്‍ത്താവ് ഓടിവന്ന് ഹെഡ്ടീച്ചറോട് പറഞ്ഞു,   
“ജയ സ്ക്കൂളിലേക്ക് വരുന്ന വഴി ആക്സിഡന്റ് പറ്റി. ഇടിച്ച വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കയാ”
                രാവിലെതന്നെ ഇങ്ങനെയൊരു വാര്‍ത്ത കേട്ട ഹെഡ്മിസ്ട്രസ്സ് ഞെട്ടി. കൂടുതല്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് വന്നയാള്‍ വീണ്ടും പറഞ്ഞു;
“ടീച്ചറെ ഞാനിപ്പോള്‍തന്നെ ആശുപത്രിയില്‍ പോവുകയാ. പിന്നെ ഞാന്‍ പെട്ടെന്നിവിടെ വന്നത് കുറച്ച് പൈസക്ക് വേണ്ടിയാ. ഒരു അയ്യായിരം ടീച്ചര്‍ അഡ്ജസ്റ്റ് ചെയ്ത് തരണം. പെട്ടെന്ന്  പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ഇവിടെ സ്ക്കൂളില്‍ വരാനാണ് എനിക്ക് തോന്നിയത്” പറയുന്നത് ടീച്ചറുടെ ഭര്‍ത്താവ് തന്നെ, അദ്ദേഹം എത്രയോ തവണ സ്ക്കൂളില്‍ വന്നതാണ്.
അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത ഹെഡ്മിസ്ട്രസ്സ് സെയിഫില്‍ സൂക്ഷിച്ച, കുട്ടികളില്‍ നിന്നും മേളകള്‍ക്കായി പിരിച്ച പണത്തില്‍ നിന്നും ‘കൃത്യം 5000രൂപ’ എടുത്ത് കൊടുത്തു. അപകടവാര്‍ത്ത കേട്ടപ്പോള്‍തന്നെ ഞെട്ടിയതിനാല്‍ മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് മറന്നു.
.
ശ്രീജയ ടീച്ചര്‍ –  
നമ്മുടെ സര്‍ക്കാര്‍ സ്ക്കൂളിലെ രസതന്ത്രം അധ്യാപിക-
          ജോലിയോട് ഏറ്റവും ആത്മാര്‍ത്ഥതയുള്ള, വിദ്യാര്‍ത്ഥികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ടീച്ചര്‍ ആരാണെന്ന് അന്വേഷിച്ചാല്‍, ആ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേയൊരു ഉത്തരമായിരിക്കും പറയുന്നത്; ജയ എന്ന് വിളിക്കുന്ന ശ്രീജയ ടീച്ചര്‍. 
         എട്ട്, ഒന്‍പത്, പത്ത് എന്നീ ക്ലാസ്സുകളിലായി ചിതറിക്കിടക്കുന്ന അഞ്ഞൂറോളം വരുന്ന ശിഷ്യഗണങ്ങളില്‍ ആരെ എവിടെ വെച്ച് കണ്ടാലും തിരിച്ചറിഞ്ഞ് പേര് പറഞ്ഞ് വിളിക്കാനും അവരുടെ ബയോഡാറ്റ പറയാനും ഉള്ള കഴിവ് ശ്രീജയ ടീച്ചര്‍ക്ക് മാത്രം. അതിനാല്‍ രക്ഷിതാക്കളെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും തിരിച്ചറിയാനായി; സഹപ്രവര്‍ത്തകര്‍ ചിലപ്പോള്‍ ജയയുടെ സഹായം തേടാറുണ്ട്.
 .
                      പാഠ്യ-പാഠ്യേതര കാര്യങ്ങളുടെ അവിഭാജ്യഘടകമാണ് ശ്രീജയ. സ്പോര്‍ഡ്സ് നടക്കുമ്പോള്‍ ടീച്ചര്‍ ആദ്യാവസാനം കായികാധ്യാപികയുടെ കൂടെ ഗ്രൌണ്ടിലായിരിക്കും. കലോത്സവത്തിനാണെങ്കില്‍ അണിയറയിലും സ്റ്റേജിലും ശ്രീജയയുടെ സാന്നിധ്യം ഉണ്ടാകും. 
                        പത്ത് മണി മുതല്‍ നാല് മണിവരെയാണ് സ്ക്കൂള്‍ പ്രവൃത്തിസമയം. എന്നാല്‍ ശ്രീജയ ടിച്ചറുടെ സ്ക്കൂള്‍ സമയം ഒന്‍പത് മണി മുതല്‍ അഞ്ച് മണിവരെയാണ്. രാവിലെ സ്ക്കൂളിലെ ഒന്നാം മണിയടി കേള്‍ക്കുമ്പോള്‍ എല്ലാവരും ഗേറ്റ് കടന്ന് സ്റ്റാഫ് റൂമിനകത്തേക്ക് കടക്കുന്നു. അന്നേരം ശ്രീജയടീച്ചര്‍ ഒമ്പത് മണിക്ക് ആരംഭിച്ച സ്പെഷ്യല്‍ക്ലാസ്സ് കഴിഞ്ഞ ശേഷം ഏതെങ്കിലും ക്ലാസ്സില്‍ നിന്ന് ചൂരലും ചോക്കും പുസ്തകവുമായി സ്റ്റാഫ്റൂമിലേക്ക് വരുന്നുണ്ടാവും. (ഈ ചൂരല്‍ കൈയിലുണ്ടെങ്കിലും അത് പ്രയോഗിക്കേണ്ടി വരാറില്ല) അവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ അങ്ങനെ ചെയ്യാത്തതില്‍ ടീച്ചര്‍ക്ക് ഒരു പരിഭവവും ഇല്ല. അസുഖം വന്നതും വീണു പരിക്കേറ്റതുമായ ശിഷ്യഗണങ്ങളെ ആശുപത്രിയിലും വീട്ടിലും എത്തിക്കാന്‍ ടീച്ചര്‍ എപ്പോഴും തയ്യാറായിരിക്കും.
 .
                        ഈ ടീച്ചര്‍ക്ക് വീട്ടില്‍ ജോലിയൊന്നും ഇല്ലെയെന്ന് ചിലരെങ്കിലും ചിലപ്പോള്‍ ചോദിക്കും. ഒരു സ്ത്രീയായതു കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്; കാരണം ‘സ്ത്രീ’, ടീച്ചറായാലും പ്രിന്‍സിപ്പല്‍ ആയാലും ഡോക്റ്റര്‍ ആയാലും വീട്ടില്‍ അവളുടെ വരവിനായി അടുക്കള കാത്തിരിപ്പുണ്ടാവും. എന്നാല്‍ ടീച്ചര്‍ക്ക് അത്തരം പ്രശ്നങ്ങളോന്നും ഇല്ല. സ്ക്കൂള്‍ കാര്യത്തില്‍ ടീച്ചറുടെ ഭര്‍ത്താവ് ഒരു തടസ്സവും നില്‍ക്കാറില്ല. വീട്ടില്‍, അടുക്കളയില്‍ ടീച്ചറുടെ അമ്മയും അവിവാഹിതയായ ചേച്ചിയും ഉണ്ട്. ഏക മകന്‍ അന്യസംസ്ഥാനത്ത് എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്നു. 
.
                         ഭര്‍ത്താവ്, ടീച്ചറുടെ ഭാഷയില്‍ ഇപ്പോള്‍ ബിസിനസ് കാരനാണ്. വിവാഹ സമയത്ത് പാരലല്‍ കോളേജില്‍ മാഷ് ആയിരുന്നു. പിന്നെ ഗള്‍ഫുകാരനായി, പിന്നെ എക്സ് ഗള്‍ഫായി, ഒടുവില്‍ കച്ചവടം ചെയ്ത് സ്വത്തും പണവും പൊന്നും തീര്‍ന്നപ്പോള്‍ ബ്രോക്കറായി മാറിയിരിക്കയാണ്. എന്നുവെച്ചാല്‍ കല്ല്യാണം കം സ്വത്ത് ബ്രോക്കര്‍. ഭര്‍ത്താവ് ചെയ്യുന്നതെല്ലാം നഷ്ടത്തില്‍ കലാശിക്കുമെന്ന് തിരിച്ചറിഞ്ഞ ടീച്ചര്‍തന്നെയാണ് ഇപ്പോള്‍ വീട്ടിലെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത്.
.
                        ടീച്ചറുടെ ബയോഡാറ്റ ഇവിടെ ചര്‍ച്ചചെയ്തതു കൊണ്ട് മുന്നിലുള്ള പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. അപകടഘട്ടത്തില്‍ ഒരു സ്റ്റാഫിനെ സഹായിക്കേണ്ടത് മേലാധികാരിയുടെ കടമയാണ്. എന്നാല്‍ കൂടുതല്‍ വിവരം ചോദിക്കാത്തതാണ് പ്രശ്നം. ടീച്ചറുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ മറുപടിയില്ല. പിന്നെ മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്ന സ്വഭാവം ടീച്ചര്‍ക്കില്ല. പത്തുമണിയാവാറായിട്ടും ആരും ക്ലാസ്സില്‍ പോകേണ്ട കാര്യം ആലോചിച്ചില്ല. കുട്ടികളാണെങ്കില്‍ പതുക്കെ ഒച്ചവെക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
.
                         കാര്യം അറിഞ്ഞതു മുതല്‍ ഹെഡ്ടീച്ചറെ കുറ്റം പറയുകയാണ് നമ്മുടെ പിള്ള മാസ്റ്റര്‍. കാരണം പരിക്കേറ്റത് മാസ്റ്ററുടെ യൂണിയന്‍ അംഗത്തിനാണ്. അദ്ദേഹം ഫോണ്‍ ചെയ്ത് ഒരു ജീപ്പ് വരാന്‍ ഏര്‍പ്പാടാക്കി. എന്നിട്ട് മറ്റുള്ളവരോടായി പറഞ്ഞു, “ഞങ്ങള്‍ കുറച്ച് ആണുങ്ങള്‍ ടീച്ചറുടെ വീടിനു സമീപം പോയി കാര്യം തിരക്കട്ടെ. ശേഷം അഡ്മിറ്റായ ആശുപത്രിയിലും പോയി അവരെ കണ്ടേ തിരിച്ചു വരത്തുള്ളു”
.
പത്ത് മണിക്ക് ബല്ലടിച്ചു.
                         അപ്പോഴാണ് ജീപ്പിനെയും പ്രതീക്ഷിച്ചു നില്‍ക്കുന്നവര്‍ ആ കാഴ്ച കണ്ടത്
- സ്ക്കൂള്‍ ഗേറ്റ് കടന്ന് വരുന്നു-
-‘സാക്ഷാല്‍ ശ്രീജയ ടീച്ചര്‍’.
പതിവുപോലെ വിടര്‍ന്ന ചിരിയോടെ വന്ന ടീച്ചര്‍ ഓഫീസിനു മുന്നില്‍ കൂടിനില്‍ക്കുന്നവരെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു,
“ഇന്ന് സമരമാണോ? പത്രത്തിലൊന്നും കണ്ടില്ലല്ലൊ!”
“അല്ല ആര്‍ക്കാണ് ആക്സിഡന്റ് പറ്റിയത്?” പിള്ളമാസ്റ്റര്‍ ചോദിച്ചു.
“അത് എന്റെ അമ്മ ഇന്ന് രാവിലെ കുളിമുറിയില്‍നിന്നും വഴുതി കാലുളുക്കിയതാ; വൈദ്യരെ കാണിച്ച് മരുന്ന്‌വെച്ച് കെട്ടി അമ്മയെ വീട്ടിലാക്കി വരുമ്പോഴേക്കും പുറപ്പെടാന്‍ ലെയ്റ്റായി. അതെങ്ങനെയാ നിങ്ങളറിഞ്ഞത്?” ടീച്ചര്‍ ചോദിച്ചു.
                           സംഭവത്തിന്റെ കിടപ്പ് സഹപ്രവര്‍ത്തകര്‍ വിശദീകരിക്കുകയാണ്. അതിനിടയില്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോള്‍ ഹെഡ്മിസ്ട്രസ്സ് സ്വയം തീരുമാനമെടുത്തു, “ഇനി ഈ സ്ക്കൂളിലെ ആരെങ്കിലും മരിച്ചെന്ന് പറഞ്ഞാല്‍‌പോലും ഒറ്റപൈസ ഞാന്‍ കൊടുക്കത്തില്ല”

10/13/09

9. ഒരു റോബോട്ടിന്റെ പിറന്നാള്‍ ആഘോഷം




                          സ്വന്തം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ഒരു വിലപ്പെട്ട സമ്മാനം ഏറ്റവും പ്രീയപ്പെട്ടവരില്‍ നിന്നും ലഭിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ നളിനിയുടെ ജീവിതത്തില്‍ അങ്ങനെയൊന്ന് സംഭിവിക്കാറില്ല. ഭാര്യയായി അമ്മയായി ജീവിക്കുന്ന നളിനിക്ക് ഒരു പിറന്നാളുണ്ടെന്ന് അവളുടെ ഭര്‍ത്താവോ മകനോ മകളോ ഒരിക്കലും ഓര്‍ക്കാറില്ല. ജന്മദിനം ഒരു സ്വപ്നത്തിലെ ഓര്‍മ്മയായി സൂക്ഷിക്കുന്ന അവള്‍ അത് മുന്‍‌കൂട്ടി അവരെ അറിയിച്ച ഒരു കാലം ഉണ്ടായിരുന്നു. മക്കള്‍ വലുതായതോടെ ആ പതിവ് മാറി. തന്റെ ജീവിതം‌പോലെ, മഴക്കാറ് മൂടിയ ആകാശം പോലെ, ശോകമൂകമായി ആ ദിനവും കടന്നുപോകാന്‍ തുടങ്ങി.
 
                        അവളുടെ കുട്ടിക്കാലത്ത് അവള്‍ക്കും ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ ആദ്യത്തെ കണ്‍‌മണിയായ അവള്‍ പിറന്നാള്‍ ദിവസം രാവിലെ കുളിച്ചൊരുങ്ങി പുത്തനുടുപ്പിട്ട് അമ്പലത്തില്‍ പോയി തിരിച്ച് വരുമ്പോഴേക്കും വീട്ടില്‍ അമ്മ പാല്‍‌പായസം വിളമ്പി വെച്ചിട്ടുണ്ടാവും. പിന്നെ ഉച്ചനേരത്തെ സദ്യ കഴിഞ്ഞ് അച്ഛനും അമ്മയും അവളും ഒന്നിച്ച് ടൌണില്‍ ചുറ്റിക്കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും ടാക്കീസില്‍ കയറി സിനിമ കാണും. എന്നാല്‍ കല്ല്യാണത്തോടെ നളിനിയുടെടെ പിറന്നാളുകള്‍‌ക്ക് മധുരമില്ലാതായി.

                    ബിസ്‌നസ് കാരനായ ഭര്‍ത്താവ്, ജീവിതം ലാഭനഷ്ടക്കണക്കുകളില്‍ എഴുതിച്ചേര്‍ക്കാന്‍ തുടങ്ങിയതോടെ അവളുടെ ജീവിതം  പ്രമേഹരോഗം ഇല്ലെങ്കിലും പ്രമേഹരോഗിയെപോലെ മധുരമില്ലാത്തത് ആയിതീര്‍ന്നു. പണക്കാരനായ അയാള്‍ക്ക് വീട്ടിലെ അടുക്കളയില്‍ എല്ലാ ജോലിയും ചെയ്യാന്‍ ഇന്ന് യന്ത്രങ്ങള്‍ ഉണ്ട്. ആ യന്ത്രങ്ങളെ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഒരു ‘റോബോട്ട് ആയി’ ഭാര്യയും ഉണ്ട്. അങ്ങനെയുള്ള റോബോട്ടിന് എന്ത് പിറന്നാള്‍ ആഘോഷം!

                     അവരുടെ ദാമ്പത്യവല്ലിയില്‍ വിരിഞ്ഞ മകനും മകളും വലുതായി. മക്കളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന നളിനി അവരിലൂടെ സ്വപ്നങ്ങള്‍ നെയ്തു. എന്നാല്‍ അവര്‍ക്കും ആവശ്യം വിവരമില്ലാത്ത ഒരു വേലക്കാരിയെ ആയിരുന്നു. (വേലക്കാരിക്ക് വിവരം വെച്ചാല്‍ അവള്‍ വേലക്കാരിയല്ലാതാവും) ഏത് സമയത്തും ഭക്ഷണം റഡിയാക്കുന്ന, വസ്ത്രം അലക്കി ഇസ്ത്രിവെക്കുന്ന, വീട് വൃത്തിയാക്കുന്ന, ‘അല്പജ്ഞാനിയായ’ ഒരു വേലക്കാരി ആക്കി അമ്മയെ രൂപാന്തരപ്പെടുത്താന്‍ മക്കള്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വന്നില്ല.
.  
                     അവളുടെ പിറന്നാള്‍ മക്കളോ ഭര്‍ത്താവോ ഓര്‍ക്കറില്ലെങ്കിലും, മക്കളുടെയും ഭര്‍ത്താവിന്റെയും പിറന്നാള്‍ ദിനം ഓര്‍ത്തുവെച്ച് സദ്യ ഒരുക്കാന്‍ നളിനി ഒരിക്കലും മറക്കാറില്ല. ആദ്യമൊക്കെ അക്കൂട്ടത്തില്‍ തന്റെ പിറന്നാള്‍ കൂടി മുന്‍‌കൂട്ടി ഓര്‍മ്മപ്പെടുത്തി, പതിവ് ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഭര്‍ത്താവിന് വലിയ താല്പര്യം ഇല്ലെന്ന് മനസ്സിലായപ്പോള്‍ സ്വന്തം പിറന്നാള്‍ മറ്റ് കുടും‌ബാഗംങ്ങളെ അറിയിച്ച് ആഘോഷം പിടിച്ചു വാങ്ങുന്ന രീതി നളിനി നിര്‍ത്തലാക്കി. സ്നേഹം അല്പമെങ്കിലും ഉണ്ടെങ്കില്‍ അത് അറിയുമല്ലോ.  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതൊരു സാധാരണ ദിനമായി കടന്നുപോകാന്‍ തുടങ്ങി.  

                        അവരുടെ ജീവിതത്തില്‍ കാറ്റും മഴയും ഇടിയും മിന്നലും ഇടയ്ക്കിടെ ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണം വഴക്കിലും ചിലപ്പൊള്‍ അടിയിലും അവസാനിക്കാന്‍ തുടങ്ങി. കുടുംബം തകരാതിരിക്കാന്‍ എല്ലാ കുറ്റങ്ങളും ഏറ്റെടുത്ത് നളിനി മൌനം ഭാര്യക്ക് ഭൂഷണമായി കരുതി.

                      അങ്ങനെയിരിക്കെ മക്കളെല്ലാം വലുതായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായി. ഇനിയവരുടെ വിവാഹമാണ് കുടുംബത്തിന്റെ മുഖ്യ വിഷയം. അങ്ങനെയുള്ള ഒരു നാളില്‍ നളിനി തന്റെ പിറന്നാളിനെ കുടുംബസദസ്സില്‍ അറിയിച്ചു.
       “ഈ മാസം പതിമൂന്നാം തീയതി എന്റെ പിറന്നാളാണ്”
       “പതിമൂന്നിനോ? മുന്‍പ് നീ ഇരുപത്തിമൂന്ന് എന്നെല്ലെ പറഞ്ഞത്” ഭര്‍ത്താവ് പ്രതികരിച്ചു.
       “ഈ അമ്മയെന്തിനാ തേര്‍ട്ടീന്‍  എന്ന മോശം ഡേയില്‍ ജനിച്ചത്. അക്കാലത്ത് എളുപ്പത്തില്‍ ‘ഡെയിറ്റ് ഓഫ് ബര്‍ത്ത്’ മാറ്റാമായിരുന്നില്ലെ?” മകന്‍ പരിഹസിക്കുന്നത്  മനസ്സിലാകാത്ത ഭാവത്തില്‍ നിന്നു.
          “പിന്നെ ഈ പിറന്നാള്‍ നമുക്കൊന്ന് ഗംഭീരമായി ആഘോഷിക്കണം. അന്ന് സണ്‍‌ഡേയാ” മകള്‍.
         “പിന്നെ അതിന്റെ തലേദിവസം എന്നെ ഓര്‍മ്മപ്പെടുത്തണം. ഞാന്‍ വല്ലാത്ത മറവിക്കാരനാ” ഭര്‍ത്താവ് പറഞ്ഞു.

                   പിറന്നാളിന്റെ തലേദിവസം ഉറക്കം തഴുകിയ അന്ത്യയാമത്തില്‍ നളിനി കണവനോട് പറഞ്ഞു, “നാളെയാണ് എന്റെ ജന്മദിനം”
        “ഓ അതെന്താ എനിക്ക് ഓര്‍മ്മയില്ലെ. നാളെ രാവിലെ കടയില്‍ പോയി സദ്യക്കു വേണ്ട സാധനങ്ങള്‍ വാങ്ങി വരാം. നമുക്കൊന്ന് ആഘോഷിക്കണം” ഭര്‍ത്താവ് പറഞ്ഞതു കേട്ടപ്പോള്‍ നഷ്ടപ്പെട്ട സൌന്ദര്യം തിരിച്ചുകിട്ടിയതായി അവള്‍ തിരിച്ചറിഞ്ഞു.

                   രാവിലെ ചായ ഒഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടെലിഫോണ്‍ മണിയടിച്ചത്.
       “എടി ആ ഫോണെടുത്ത് ആരായാലും ഞാനിവിടെയില്ല എന്ന് പറ. ഇന്നൊരു ഞായറാഴ്ച പുറത്തെവിടെയും പോകാന്‍ വയ്യ”  പത്രം വായിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവ് വിളിച്ച് പറഞ്ഞു.
                 നളിനി ഫോണെടുക്കുമ്പോള്‍ ഓര്‍ത്തു, ‘തലേ ദിവസം രാത്രി പറഞ്ഞ പിറന്നാള്‍‌കാര്യം മറന്നോ? ഇനി ഫോണില്‍ എത്ര കള്ളങ്ങള്‍ തനിക്ക് പറയേണ്ടി വരും’.

        “ആരാ ഫോണ്‍ വിളിച്ചത്?” പത്രത്തില്‍ നിന്നും മുഖം ഉയര്‍ത്താതെ അദ്ദേഹം ചോദിച്ചു.
        “അത് എന്റെ ഏട്ടനാണ്. അവന്റെ മകന് ഗള്‍ഫില്‍ പോകാന്‍ വിസ ശരിയായിട്ടുണ്ട് എന്ന് പറയാനാണ്”
         “അതെന്താ അവന്‍ അത് എന്നോട് പറയാഞ്ഞത്? ആ കള്ളന്റെ മോന്‍ ഗള്‍ഫില്‍ പോകുന്ന കാര്യം പെങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നായിരിക്കും” 
ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ മറുപടിയില്‍ നളിനി പകച്ചു നിന്നു.
       “അതിന് വിളിച്ചത് വിസ ശരിയായ കാര്യം പറയാനാണ്; അല്ലാതെ ഗള്‍ഫില്‍ പോകുന്നത് പറയാനല്ല. പിന്നെ നിങ്ങള്‍ക്ക് ഫോണ്‍ എടുത്തുകൂടായിരുന്നോ?” അവള്‍ കാര്യം പറഞ്ഞു.
       “ഫോണില്‍ അളിയനാണെന്നറിഞ്ഞാല്‍ എനിക്ക് തന്നുകൂടെ, അവനെന്താ എന്നെ വിളിച്ചാല്‍; ഓ നിന്റെ വീട്ടുകാരൊക്കെ അഹങ്കാരികളല്ലെ”
ഭര്‍ത്താവിന്റെ ദേഷ്യം അവള്‍ക്ക് പുത്തിരിയല്ല. എന്ത് സംസാരിച്ചാലും അതില്‍ നെഗറ്റീവ് കണ്ടെത്തുന്നത് ഇപ്പോള്‍ പതിവാണ്.
      “അതിന്‍ നിങ്ങളിവിടെയില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞില്ലെ. പിന്നെ എങ്ങനെയാ ഫോണ്‍ തരുന്നത്?” കരച്ചില്‍ ഉള്ളിലൊതുക്കി അവള്‍ കാര്യം പറഞ്ഞു.
     “രാവിലെതന്നെ തര്‍ക്കുത്തരം പറയുന്നോ? നിന്റെ അമ്മയുടെ സ്വഭാവം ഇവിടെ വേണ്ട. ആ തെമ്മാടികള്‍ക്ക് ഏത് സമയത്തോ ഉണ്ടായ നിന്നെയല്ലെ എന്റെ തലയില്‍ കെട്ടിവെച്ചത്. എങ്ങിനെ നന്നാവാനാണ്; എന്റെ കഷ്ടകാലം” ഭര്‍ത്താവ് ഭാര്യയുടെ കുടുംബപുരാണം അവതരിപ്പിക്കുകയാണ്.
       “ഈ അമ്മക്ക് നമ്മളെക്കാള്‍ ഇഷ്ടം മാമനോടാണ്. അവരെ കുറ്റം‌പറയുമ്പോള്‍ ദേഷ്യം വരും” മകളുടെ വകയാണ്. കല്ല്യാണം കഴിയാത്ത അവള്‍ക്ക് സംഭവങ്ങള്‍ ഇനിയെത്ര വരാനുണ്ടെന്ന് അവള്‍ ഓര്‍ത്തുകാണില്ല.
     “ഇതിനൊക്കെ എന്റെ അച്ഛനെയും അമ്മയെയും എന്തിനാ പറയുന്നത്?” അത്രമാത്രം ഒരു മകള്‍ ചോദിക്കേണ്ടത് തന്നെ ചോദിച്ചു.
     “അടിച്ചു ഞാന്‍ ശരിയാക്കും. ഇത്രയും കാലമായിട്ടും ഒരു ഭര്‍ത്താവിനോടും മക്കളോടും സ്നേഹമില്ലാത്ത കഴുത. എന്റെ ഗതികേടിനാണ് ആ ജന്തുക്കള്‍ക്ക് ആ സമയത്ത് ഇങ്ങനെയൊരു മകള്‍ ഉണ്ടായത്. അതുകൊണ്ടല്ലെ ഇങ്ങനെയൊന്നിനെ കല്ല്യാണം കഴിക്കേണ്ടി വന്നത്”
 
                   എന്നിട്ടും നളിനി കരഞ്ഞില്ല. ഇന്ന് അവളുടെ ജന്മദിനമാണല്ലൊ; ജന്മം നല്‍കിയ അച്ഛനെയും അമ്മയെയും പറ്റി ഇത്രയും കേട്ടുനില്‍ക്കേണ്ട അവള്‍ക്ക് ഇനി എന്തിന് വേറൊരു ജന്മദിനാഘോഷം.

10/6/09

8. ആഴങ്ങളില്‍ മുങ്ങിയ വലിയ മോഹങ്ങള്‍


               
                 ജീവിതത്തില്‍ വളരെ വളരെ വലിയ മോഹങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ എല്ലാ മോഹങ്ങളും ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധത്തില്‍, അറബിക്കടലിന്റെ ആഴത്തില്‍ ഞാന്‍‌തന്നെ മുക്കിതാഴ്ത്തിയിരിക്കയാണ്. മോഹങ്ങളെല്ലാം നശിച്ചെങ്കിലും ജനിച്ച അന്നുമുതല്‍ കടലിനെ കേട്ടും കണ്ടും വളര്‍ന്ന എന്റെ മനസ്സിന്റെ ആഴത്തില്‍ നിന്നും ഒരു വലിയ മോഹം ഇടയ്ക്കിടെ പൊങ്ങിവരാറുണ്ട്. കടല്‍‌തീരത്ത് പോയി അനന്തവിശാലമായ ആഴിയെ ആസ്വദിക്കുമ്പോഴും ഉറക്കം വരാതെ ഉറങ്ങിയമട്ടില്‍ കിടക്കുമ്പോഴും എന്റെ ഈ മോഹം അതിരു കവിഞ്ഞ് ഒഴുകുകയാണ്. എന്റെ തീവ്രമായ ആഗ്രഹം ഒന്നുമാത്രമാണ്; ‘കടലിന്റെ അടിത്തട്ടിലൂടെ ഒന്ന് ചുറ്റിനടക്കുക’.


.
                  ഈ ആഗ്രഹവും മനസ്സില്‍‌വെച്ച് കടല്‍‌തീരത്തെ പാറക്കെട്ടുകളില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേയായി. മനുഷ്യനായി ജനിച്ചെങ്കിലും മനുഷ്യന് അപ്രാപ്യമായി ഒന്നും ഇല്ലല്ലൊ. ബഹിരാകാശത്തിലൂടെയും അമ്പിളിമാമനിലൂടെയും മനുഷ്യന്‍ നടക്കുമ്പോള്‍, എനിക്കൊരു ‘ചിന്നആശ’ ഉണ്ടാവുന്നതില്‍ ഒരു തെറ്റും ഇല്ല.


 .
                   വേനല്‍ക്കാലത്ത് ഒരു ദിവസം ഉച്ച കഴിഞ്ഞ് രണ്ട്മണി ആയപ്പോള്‍ ഞാന്‍ കടല്‍ത്തീരത്തുള്ള പാറക്കെട്ടില്‍ ഇരിക്കുകയാണ്. ഏകാന്തമായ തീരം. പെട്ടെന്ന് ഒരു ആശയം എന്റെ തലയില്‍ മിന്നി. ഈ പാറക്കെട്ടില്‍ നിന്നും താഴോട്ടിറങ്ങി നേരെയങ്ങ് നടന്നാലൊ!; പിന്നെ കൂടുതല്‍ ഒന്നും ചിന്തിച്ചില്ല. ഞാന്‍ നേരെ കടലിലേക്ക് ഇറങ്ങി; പായലും കക്കകളും നിറഞ്ഞ് വഴുതുന്ന കല്ലുകളിലൂടെ ഞാന്‍ നേരെ കടലിന്റെ അടിത്തട്ടില്‍ എത്തിചേര്‍ന്നു.


.
                       ഞാന്‍ ചുറ്റുപാടും നോക്കി; ഒരു ചിത്രത്തിലും കാണാത്ത സുന്ദരമായ ഒരു ലോകം. അപ്പോള്‍ ഭംഗിയുള്ള കാഴ്ചകളെല്ലാം ഇത്രയും കാലം എന്നില്‍നിന്നും, ഈ കടല്‍ ഒളിപ്പിച്ചുവെക്കുകയാണെല്ലൊ. എത്ര സുഖമായിട്ടാണ് ഞാന്‍ വെള്ളത്തിനടിയിലൂടെ നടക്കുന്നത്. ശരീരഭാരം അറിയാതെ കരയില്‍ നടക്കുന്നതിലും എളുപ്പത്തില്‍ ഒഴുകിനടക്കുകയാണ്. ഇത്രയും കാലം എന്തെ എനിക്കിങ്ങനെ കടലിലിറങ്ങാന്‍ തോന്നാതിരുന്നത്? എങ്ങും വര്‍ണ്ണപ്രളയം. ഈ ഭംഗിക്കു മുന്നില്‍ മഴവില്ലുകള്‍ തോറ്റുപോകും. ഇവിടെ ഏഴല്ല, എഴായിരം നിറങ്ങളാണ് മിന്നിമറയുന്നത്. എന്റെ ചുറ്റും മത്സ്യങ്ങള്‍ മാത്രമല്ല, ഇതുവരെ കാണാത്ത ഒട്ടനേകം ജലജീവികള്‍ നൃത്തം ചെയ്യുകയ്യാണ്. എല്ലാം മറന്ന് കടലിനടിയിലെ മായാലോകത്തില്‍ ഞാന്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങി. ഇനി ഇവിടെനിന്നും ഒരു തിരിച്ചുപോക്ക്; എനിക്ക് ചിന്തിക്കാനേ വയ്യ.


.
                  പെട്ടെന്നാണ് ഒരു വലിയ മത്സ്യത്തെ കണ്ടത്. സമീപമുള്ള വലിയ പാറക്കെട്ടിനെക്കാള്‍ വളരെ വലുത്. പുറത്തുനിന്ന് നോക്കിയാല്‍ ശാന്തമായി കാണുന്ന കടലിന്റെ അടിത്തട്ടില്‍ ഇത്ര വലിയ മത്സ്യം ഉണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ മത്സ്യം എന്നെതന്നെ ശ്രദ്ധിച്ച് നോക്കുകയാണ്. അതിന്റെ കണ്ണില്‍ ഒരു ഭീകരഭാവം. പെട്ടെന്ന് എല്ലാം ഒരു നിമിഷംകൊണ്ട് സംഭവിച്ചു. എനിക്ക് കൂടുതല്‍ ചിന്തിക്കാന്‍ ഇട നല്‍കാതെ ആ മത്സ്യം ഓടിവന്ന് എന്നെ വിഴുങ്ങി.
         എങ്ങും അന്ധകാരം ശൂന്യത ജനിക്കുന്നതിനു മുന്‍പുള്ള, മരണത്തിനു ശേഷമുള്ള അജ്ഞാതലോകത്ത് ഞാന്‍ എത്തിചേര്‍ന്നിരിക്കയാണ്.


 .
 പെട്ടെന്ന് എന്റെ ചുറ്റും പ്രകാശം പരന്നു; തീവ്രമായ വെളിച്ചം. കൂടെ ആരുടെയോ ശബ്ദം, 
“ഉച്ചഭക്ഷണം കഴിച്ച് സ്വപ്നം‌കണ്ട് ഉറക്കമായിരിക്കും”.


               ഞെട്ടിയുണര്‍ന്ന ഞാന്‍ ഓര്‍ക്കുകയാണ്, ‘സ്വപ്നം എത്ര സുന്ദരമായാലും ഉറങ്ങിയ ഞാന്‍ ഉണരാതെ എന്ത് ചെയ്യും? ഒന്നുകൂടി ഉറങ്ങിയാല്‍ അതേ ‘സുന്ദരഭീകര’ സ്വപ്നം ആവര്‍ത്തിക്കാന്‍ ഒരു സാധ്യതയും ഇല്ലല്ലൊ’.