“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/27/10

ഭാഗ്യം വരുന്ന വഴികൾ

അന്ന് രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ഭാര്യ ഓർമ്മിപ്പിച്ചു,
“വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം”
“നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്”
“എനിക്ക് പോകാൻ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന്‌തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് മാത്രം ഞാനെന്തിനാ പോകുന്നത്?”

                      സംഭവം ശരിയാണ്; അടുക്കള ഒഴികെ, വീട്ടിലെ എല്ലാ കാര്യവും മറ്റാർക്കും വിട്ടുകൊടുക്കാത്ത ഗൃഹനാഥൻ, സ്വന്തം മകനെ ഡോക്റ്ററെ കാണിക്കുന്ന കാര്യം‌മാത്രം എന്തിനാണ് ഭാര്യയെ ഏല്പിക്കുന്നത്? പത്താം തരം പഠിക്കുന്നവന്,, എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ മൂന്ന് മാസമുള്ളപ്പോൾ,,, ചെവി വേദനവന്നാൽ ഇ.എൻ.ടി. യെ കൺസൽട്ട് ചെയ്യാതിരിക്കാൻ പറ്റുമോ?

                       ഇതുവരെ കുളിമുറിക്ക് പുറത്ത്‌പോയി കുളിക്കാത്തവൻ ഒരാഴ്ചമുൻപ് നീന്തൽ പഠിക്കാൻ പോയതാണ്. പുഴ പോയിട്ട് ഒരു കൈത്തോട് പോലും കാണാത്ത മകൻ പുഴയിലെ മലിനജലത്തിൽ കുളിച്ചതുകൊണ്ടാവണം രണ്ട് ദിവസമായി ജലദോഷവും ചെവി വേദനയും. ചുക്ക്കാപ്പി കുടിപ്പിച്ചപ്പോൾ ജലദോഷത്തിന് ശമനമുണ്ടെങ്കിലും ചെവിയുടെ വേദനക്ക് ഒരു കുറവുമില്ല. വേദന സഹിച്ചുകൊണ്ടായാലും അവൻ സ്ക്കൂളിൽ ഹാജരാവാവുന്നുണ്ട്.
,,,
                       വൈകുന്നേരം മകനോടൊപ്പം ഡോക്റ്ററുടെ കൺ‌സൽട്ടിംഗ്‌ റൂമിന് മുന്നിലിരിക്കുമ്പോൾ അയാളുടെ ചിന്തകൾ സ്വന്തം മകനെക്കുറിച്ച്‌മാത്രം ആയിരുന്നു. പഠനത്തിൽ D+ മാത്രം വാങ്ങി യോഗ്യത തെളിയിക്കുന്ന ഇവന്റെ ഭാവി എന്തായിരിക്കും? ഇനിയുള്ള കാലത്ത് ഒരു ജോലി, ‘അതും സർക്കാർ ജോലി’ എന്നത് വെറും സ്വപ്നമായി മാറുകയാണ്. കാലം കഴിയുന്തോറും തൊഴിലില്ലാപ്പട പെരുകുകയാണ്.
“ടോക്കൻ നമ്പർ 67”
                      അയാൾ എഴുന്നേറ്റ് മകനെ മുന്നിൽ നടത്തിക്കൊണ്ട് ഡോക്റ്ററുടെ മുറിയിലേക്ക് കടന്നു, പിന്നിൽ വാതിലടഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ഡോക്റ്റർ മകന്റെ ചെവി വിശദമായി പരിശോധിച്ചു, സംശയം തോന്നിയപ്പോൾ വീണ്ടും വീണ്ടും പരിശോധിച്ചു. ഒടുവിൽ,
“നിങ്ങൾ ഇവന്റെ അച്ഛനല്ലെ?”
“അതെ?”
“ഈ കുട്ടിയുടെ ഒരു ചെവിയിൽ അണുബാധയുണ്ട്. പിന്നെ ഇപ്പോൾ‌തന്നെ രണ്ട് ചെവിക്കും ചെറിയതോതിൽ കേൾവിക്കുറവും ഉണ്ട്,,, ഇതൊന്നും ഇത്രയും‌കാലം മനസ്സിലാക്കിയിട്ടില്ലെ?”
“ഇതുവരെ ഒരു പ്രശ്നവും തോന്നിയിട്ടില്ല”
“അതുകൊണ്ട്,,,”
ഡോക്റ്റർ നിർത്തിയപ്പോൾ അയാൾക്ക് ആകെ പേടിയായി.
“ചെവിക്ക് ഒരു ചെറിയ ഓപ്പറേഷൻ ചെയ്താൽ ചിലപ്പോൾ ശരിയാവും, അല്ലെങ്കിൽ കുറച്ചുകൂടി കഴിഞ്ഞാൽ രണ്ട് ചെവിയും കേൾക്കാതാവും”
“അയ്യോ, ഇതുവരെ അറിഞ്ഞില്ല,,,”
“ഓപ്പറേഷൻ ചെയ്യുന്നതല്ലെ നല്ലത്?,,,”
അല്പസമയം ആലോചിച്ചശേഷം അയാൾ ഡോക്റ്ററോട് ചോദിച്ചു,
“ഓപ്പറേഷൻ ചെയ്താൽ സുഖപ്പെടും എന്നത് 100% ഉറപ്പാണോ?”
“അങ്ങനെ ഉറപ്പൊന്നും തരാൻ പറ്റില്ല, എന്നാലും,,,”
“ഡൊക്റ്റർ ചെവിക്ക് ഓപ്പറേഷനൊന്നും ചെയ്യണ്ട, എനിക്ക് ഒരു ഉപകാരം‌ മാത്രം ചെയ്തുതന്നാൽ മതി”
“എന്താണ്?”
“ഇവന്റെ ചെവിക്ക് കേൾവിക്കുറവുണ്ടെന്ന് ഒരു സർട്ടിഫിക്കറ്റ് തന്നാൽ മതി; എത്ര പണം വേണമെങ്കിലും ഞാൻ തരാം”
ഡോക്റ്ററും മകനും ആശ്ചര്യപ്പെട്ട് അച്ഛനെ നോക്കി. എന്നാൽ അച്ഛൻ പരിസരം മറന്ന് സ്വപ്നം കാണുകയാണ്,,
ആ സ്വപ്നത്തിൽ,,,
‘സർക്കാർ ഓഫീസിലെ ഒരു കസാരയിൽ മകൻ ഇരിക്കുകയാണ്’.

12/11/10

ആരാദ്യം വിളിക്കും?

                            തിരക്ക്പിടിച്ച ദിവസത്തിനുശേഷം കൺ‌സൽട്ടിംഗ്‌റൂം അടക്കാൻ നേരത്ത് കൌൺസിലിങ്ങിനായി വന്ന സ്ത്രീകൾ അമ്മയും മകളും ആയിരിക്കാം. തന്റെ മുന്നിലിരിക്കുന്ന സുന്ദരികളായ രണ്ട് സ്ത്രീകളെയും ഡോക്റ്റർ മദനമോഹന ആചാര്യ ദാസ്(mad) അല്പനേരം നോക്കി, പിന്നെ കാര്യം ഊഹിച്ചു; 
...പ്രശ്നം വിവാഹപ്രായമായ മകളുടെ പ്രേമം ആയിരിക്കും. പാവപ്പെട്ട ഏതെങ്കിലും പയ്യനെ ‘പുളിങ്കൊമ്പ് സോഫ്റ്റ്‌വെയർ’ ആണെന്ന് കരുതി മനസ്സിന്റെ ഉള്ളറകളിൽ മകൾ ഇൻസ്റ്റാൾ ചെയ്തിരിക്കും. എന്നാൽ മകളുടെ അമ്മ, അവനൊരു ‘വൈറസ്’ ആണെന്ന് തിരിച്ചറിഞ്ഞ് ഡിലീറ്റ്‌ആക്കാൻ ശ്രമിക്കുന്നുണ്ടാവണം.
... അദ്ദേഹം അവരുടെ ഓരോ പോയിന്റും നിരീക്ഷിക്കാൻ തുടങ്ങി,
                        സുന്ദരിയായ ആ അമ്മയെ നോക്കിയിരിക്കെ ആ മനഃശാസ്ത്രജ്ഞന്റെ മനസ്സ് ബോധതലത്തിൽ നിന്ന് അബോധതലത്തിലേക്ക് നീങ്ങി അജ്ഞാതമായ ഏതോ തീരത്തേക്ക് പ്രയാണം ആരംഭിച്ചു. ‘ഏതാനും വർഷം മുൻപ് ഈ സുന്ദരിയെ കണ്ടെങ്കിൽ താനവളെ പ്രേമിച്ച്, പ്രേമിച്ച്, പ്രേമിച്ച്,,, പിന്നെ,,,?
,,,പിന്നെ കല്ല്യാണം കഴിച്ച് നശിപ്പിച്ചേനെ.
അങ്ങനെയാണെങ്കിൽ ഈ മകൾ തന്റെ മകളായി ജനിച്ചിരിക്കും’.
പിന്നീട് മകളെ നോക്കിയതോടെ അബോധതതലത്തിൽ യാത്രചെയ്യുന്ന അദ്ദേഹത്തിന്റെ മനസ്സ് പതുക്കെ സ്വന്തം ദേഹത്ത് തിരിച്ച്‌കയറി ഇരിപ്പുറപ്പിച്ചു.

സ്വന്തം കൈയിലെ പേന ഒരു മാന്ത്രികദണ്ഡ്‌പോലെ ചുറ്റിയിട്ട് അദ്ദേഹം അവരോട് ചോദിച്ചു,
“ആദ്യം പരിചയപ്പെടുത്തുക, പിന്നെ പ്രശ്നം പറയുക”
പെട്ടെന്ന് കൂട്ടത്തിൽ മുതിർന്ന സ്ത്രീ പറയാൻ തുടങ്ങി,
“ഡോക്റ്ററെ ഞാൻ ഇവളുടെ അമ്മയാണ്; ഇത് എന്റെ മകൾ, പ്രശ്നം,,,,”
അവർ മകളെ നോക്കിയശേഷം ഡോക്റ്ററെയും നോക്കി.
സൂചന മനസ്സിലാക്കിയ ഡോക്റ്റർ മകളോട് പുറത്തു പോകാൻ ആഗ്യം കാട്ടിയപ്പോൾ മകൾ എതിർത്തു,
“അതൊന്നും ശരിയാവില്ല, ഞാൻ കേൾക്കാതെ ഒരു പ്രശ്നവും ഇവിടെ പറയേണ്ട”
അത് കേട്ട് ഡോക്റ്റർ പറയാൻ തുടങ്ങി,
“അമ്മക്ക് പലതും പറയാനുണ്ടാവും; അമ്മ പറയുന്നത് കേട്ടാലല്ലെ എനിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ; പിന്നെ മകൾക്ക് പറയാനുള്ളത് അമ്മയെ ഔട്ടാക്കിയശേഷം പറയാം”
പെട്ടെന്ന് മകളുടെ ഭാവം മാറി, മുഖം ചുവന്ന് ചുണ്ടുകൾ വിറച്ച് ഡ്യൂപ്ലിക്കേറ്റ് ഭദ്രകാളിയായി മാറിയ അവൾ വായിലൂടെ വെടിയുണ്ട ഉതിർക്കാൻ തുടങ്ങി,
“ഞാനറിയാത്ത ഒരു കാര്യവും ഇവിടെ പറയില്ല എന്ന് ആദ്യമേ പറഞ്ഞതാ, അങ്ങനെ എന്നെപ്പറ്റി പറയാൻ ഞാനൊട്ട് സമ്മതിക്കില്ല”
ആദ്യവെടി കൊണ്ടപ്പോൾ‌തന്നെ, അവളുടെ പിടിവാശിക്ക് മുന്നിൽ ഡോക്റ്റർ പരാജയപ്പെട്ടു, ഒരു മനഃശാസ്ത്രജ്ഞനായിട്ടും പെണ്ണിന്റെ വാശിക്ക് മുന്നിൽ അടിയറവ് പറയുന്നത് ഇവിടെ പതിവാണ്,
“ശരി, നിന്റെ ഇഷ്ടം പോലെയാവട്ടെ, എന്നാൽ അമ്മ പറഞ്ഞുതീരുന്നതുവരെ മകളും മകൾ പറഞ്ഞുതീരുന്നതുവരെ അമ്മയും ശബ്ദിക്കാൻ പാടില്ല, അങ്ങനെ സമ്മതിച്ചാൽ മാത്രമേ നിങ്ങളുടെ പ്രശ്നം കൺസൽട്ട് ചെയ്യുകയുള്ളു”
“ശരി സമ്മതിച്ചു”
രണ്ട്‌പേരും ഒന്നിച്ച് പറഞ്ഞു; പിന്നെ അമ്മ തുടർന്നു,
“എന്റെ ഡോക്റ്ററെ ഇവളെന്റെ മകളാണ്”
“അതൊരിക്കൽ പറഞ്ഞല്ലൊ, അതാണൊ നിങ്ങളുടെ പ്രശ്നം?”
“അതാണ് ഞാൻ പറയുന്നത്, ഇവൾക്കിപ്പോൾ വിവാഹാലോചനകളെല്ലാം വന്നുകൊണ്ടിരിക്കയാ. മറ്റൊരു വീട്ടിൽ പോകേണ്ടവളല്ലെ, തീരെ അനുസരണയില്ല,”
“അത് ഞാൻ,,,”
പെട്ടെന്ന് ഇടയ്ക്ക് കയറിയ മകളെ ഡോക്റ്റർ തടഞ്ഞു.
“അമ്മക്ക് തുടരാം,,,”
“ഡോക്റ്ററെ, എനിക്ക് ആകെയുള്ള ഒരു മകളാണിവൾ; എന്നിട്ട് അടുത്തകാലത്തായി ഒരിക്കൽ‌പോലും എന്നെ, ‘അമ്മെ’ എന്ന് വിളിച്ചിട്ടില്ല”
പെട്ടെന്ന്,,, വളരെപെട്ടെന്ന് മകൾ ചാടിയെഴുന്നേറ്റ് ശബ്ദമുയർത്തി പറയാൻ തുടങ്ങി,
“ഈ അമ്മക്കെന്താ എന്നെ ‘മോളേ’ എന്നൊന്ന് വിളിച്ചാൽ? എന്നെ പ്രസവിച്ച അമ്മയല്ലെ ആദ്യം എന്നെ വിളിക്കേണ്ടത്? അതുകൊണ്ട് ഞാനും വിളിക്കുന്നില്ല,”
,,, അമ്മയും ഡോക്റ്ററും ഒന്നിച്ച് ഞെട്ടി, വീണ്ടും വീണ്ടും ഞെട്ടി,
ഞെട്ടലിന്റെ ഒടുവിൽ ഡോക്റ്റർ അമ്മയോട് ചോദിച്ചു,
“അപ്പോൾ അമ്മയായ നിങ്ങൾ സ്വന്തം മകളെ ഇതുവരെ ‘മോളേ എന്നൊന്ന് വിളിക്കാതെ’; പിന്നെന്താ ഇതുവരെ വിളിച്ചത്?”

ഒരു നിമിഷം അമ്മയുടെ തല കുനിഞ്ഞു, അവർ ഓർക്കാൻ തുടങ്ങി; 
‘കുട്ടിക്കാലത്ത് പിച്ചവെച്ച് നടക്കുന്ന പ്രായത്തിനു ശേഷം എപ്പോഴെങ്കിലും മോളെ എന്ന് വിളിച്ചിട്ടുണ്ടോ?
മകൾ മുതിർന്നപ്പോൾ വിളിക്കുന്നത് പോയിട്ട് അവളുമായി നേരാം‌വണ്ണം ഒന്ന് സംസാരിച്ചിട്ടുണ്ടോ?
ഇത്തിരി സ്നേഹം അവൾക്കായി കൊടുത്തിട്ടുണ്ടോ?’
കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം തലയും വാലും ഛേദിച്ച വാക്കുകൾ മാത്രമായിട്ട് നാളുകൾ ഏറെയായി. വീട് എന്നത് അശാന്തിയുടെ താവളമായി മാറുകയാണ്, എന്നാലും,,,
“നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ മകളെ വിളിക്കുന്നത്‌പോലെ ഇവിടെവെച്ച് ഒന്ന് വിളിച്ചാട്ടെ?”
ഡോക്റ്ററുടെ വാക്കുകൾ അമ്മയുടെ ഹൃദയത്തിന്റെ മർമ്മസ്ഥാനത്ത് വീണ്ടും വീണ്ടും പരിക്കേല്പിക്കാൻ തുടങ്ങി.
മകളെ വിളിക്കുന്നത് അവളുടെ പേര് പറഞ്ഞാണോ?
എടീ എന്നാണോ?
അടുത്തകാലത്ത് എപ്പോഴെങ്കിലും അവളെ വിളിച്ചിട്ടുണ്ടോ?
അമ്മ ആകെ കൺഫ്യൂഷനിലായി,,,
‘വീട്ടിലെപോലെ ഇവിടെന്ന് എങ്ങിനെ വിളിക്കും???’
ഒരക്ഷരം‌പോലും സംസാരിക്കാനാവാതെ ആ അമ്മ ഡോക്റ്ററെ തുറിച്ചുനോക്കി.
“ഒരു മകൾക്ക് താങ്ങും തണലും ആവേണ്ടത് അവളുടെ അമ്മയാണ്. പെൺ‌കുട്ടികൾ പ്രായമാവുമ്പോൾ അവളുടെ എല്ലാ കാര്യങ്ങളും അമ്മ അറിയണം. അതെങ്ങനെയാ?  ഉള്ളനേരത്ത് കണ്ണീൽ സീരിയൽ കാണാനും റിയാലിറ്റിഷോ കണ്ട് കണ്ണീരൊഴുക്കാനുമല്ലാതെ അമ്മക്ക് മകളെ നോക്കാനും സ്നേഹിക്കാനും നേരം കാണില്ലല്ലൊ. ഇപ്പോൾ ഇവിടെവെച്ച് നിങ്ങൾ നിങ്ങളുടെ മകളെ ഒന്ന് വിളിച്ചാട്ടെ”
“അത് പിന്നെ,,,”
ഡോക്റ്റർക്ക് ദേഷ്യം വരാൻ തുടങ്ങി, മറ്റുള്ളവരുടെ മനസ്സിനെ നിയന്ത്രിക്കുന്നവനും സ്വന്തം മനസ്സ് നിയന്ത്രിക്കാൻ ആവാത്തവനും ആയ ഡോക്റ്റർ കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു,
“ഇത് നിങ്ങളുടെ മകളല്ലെ?”
“അതേ”
“നിങ്ങൾ ഈ നിമിഷം‌തന്നെ ‘മകളെ’ എന്ന് വിളിക്കുന്നോ? അതോ,,,, ഞാൻ,,,”
ഭയന്നുപോയ അമ്മ ഇരിപ്പിടത്തിൽ‌നിന്ന് ഞെട്ടി എഴുന്നേറ്റു, അവർ ഉച്ചത്തിൽ വിളിച്ചു,
“മോളേ,,,,”
“അമ്മേ,,,,”
മകൾ കൂടുതൽ ഉച്ചത്തിൽ അമ്മയെ വിളിച്ചതോടെ ആവേശപൂർവ്വം ആലിംഗനം ചെയ്ത് ഇരുവരും ആനന്ദക്കണ്ണീരിൽ കുളിക്കാൻ തുടങ്ങി.
ഇതെല്ലാം കണ്ടപ്പോൾ പതുക്കെ റിലാക്സ് ചെയ്ത ‘ഡോക്റ്റർ മാഡ്’ പുഞ്ചിരിക്കുമ്പോൾ ആ അമ്മയും മകളും വിളി തുടർന്നു കൊണ്ടേയിരുന്നു,
“മോളേ”
“അമ്മേ”
………
………