മുറ്റത്തുനിന്ന് പൊന്നുമോൻ പൊട്ടിച്ചിരിക്കുന്നത് കേട്ടപ്പോൾ അടുക്കളയിൽനിന്നും അരി കഴുകിക്കൊണ്ടിരിക്കുന്ന എന്റെ മനസ്സിൽ ആകെയൊരു ഭയം.
‘അയാൾ വന്ന് എന്റെ കുട്ടനെ കളിപ്പിക്കുന്നുണ്ടാവണം,,,, നാശം’,
അപ്പൂപ്പനും അമ്മൂമ്മക്കും വയസ്സുകാലത്ത് കിട്ടിയ കളിപ്പാട്ടമായി മാറിയിരിക്കയാണ് എന്റെ പൊന്നുമോൻ’.
ആ വീട്ടിലെ മരുമകളായി, ഗൾഫിൽ ജോലിയുള്ള മൂത്ത മകന്റെ ഭാര്യയായി വന്നത്, ഒരു മഹാഭാഗ്യമായിട്ടാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ഭർത്താവ് വിദേശത്താണെങ്കിലും ഭർതൃവീട് സ്വർഗ്ഗതുല്യം തന്നെയാണ്. ഏത്‌നേരത്തും അടുക്കളപ്പണി മാത്രം നോക്കിയാൽ മതി. ഒന്നര വയസുമാത്രം പ്രായമുള്ള തന്റെ മകനെ എടുത്ത് കളിപ്പിക്കലും ചിരിപ്പിക്കലുമാണ് കൂടെയുള്ള അമ്മായിഅമ്മയുടെയും അമ്മായിഅച്ഛന്റെയും പ്രധാന വിനോദം.
… അത് തന്നെയാണ് എന്റെ മനസ്സിൽ തീയാളിക്കത്താനുള്ള കാരണവും,,,
സ്നേഹ സമ്പന്നരായ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനായ കുട്ടനെ കൊഞ്ചിക്കുന്നത്, കാണുന്നവർ അസൂയപ്പെട്ട്‌പോകും. എന്നാൽ കുട്ടന്റെ അമ്മയായ എനിക്ക്‌മാത്രം അത് ഇഷ്ടമല്ല. സ്വന്തം മകന്റെ കുഞ്ഞാണെന്ന അവകാശവുംപേറി, കൊച്ചുമകനെ കളിപ്പിക്കുമ്പോൾ അവനെ പ്രസവിച്ച അമ്മയായ തനിക്ക് അവനിൽ ഒരവകാശവും ഇല്ലെന്ന് ഇടയ്ക്കിടെ അവർ പറയും; പ്രത്യേകിച്ച് മദർ-ഇൻ-ലാ. അവരുടെ വൃത്തിയില്ലാത്ത കൈകൊണ്ട് പൊന്നുമോന് ഭക്ഷണം കൊടുക്കുന്നതും തിളപ്പിക്കാത്ത വെള്ളം കുടിക്കാൻ കൊടുക്കുന്നതും ഒരു പരിധിവരെ ഞാൻ സഹിക്കുകയാണ്.
എന്നാൽ എനിക്ക് ഒരിക്കലും സഹിക്കാനാവാത്തത് ഒന്ന് മാത്രമാണ്, ‘എന്നെ ഭയപ്പെടുത്തുന്ന തരത്തിൽ കുഞ്ഞിനെ അവർ കളിപ്പിക്കുന്നു’. ഒരു കളിപ്പാട്ടം പോലെ മകന്റെ കൈപിടിച്ച് മേലോട്ടുയർത്തുന്നതും മുകളിലോട്ട് എറിഞ്ഞ് പിടിക്കുന്നതും അവനെ നൊന്തുപെറ്റ അമ്മയായ ഒരു സ്ത്രീ എങ്ങനെ സഹിക്കും? എന്റെ കൺമുന്നിൽ വെച്ചാകുമ്പോൾ ആ കളി കൂടുതലാവുകയാണ്. ‘മകൻ തറയിൽ വീഴുമോ’ എന്ന് കരുതി, പേടിച്ച് നിലവിളിക്കുന്ന മരുമകളെ പരിഹസിക്കാൻ ആ തള്ളക്ക് ആയിരം നാവാണ്. ഒരാഴ്ച മുൻപ് അയൽപക്കത്തുള്ള നുണച്ചി ‘ബീ.ബീ.സി’ യോട് പരിഹാസത്തോടെ തന്നെക്കുറിച്ച് എന്തൊക്കെയാ പറഞ്ഞത്?
“എടി ശാരദേ, സ്വന്തം മോന്റെ കുട്ടിയെ അപ്പൂപ്പനെടുത്ത് കളിപ്പിക്കുമ്പോൾ ഇവൾക്ക് പേടിയാ. ഓറെന്താ കുട്ടീനെ എടുത്ത് ചാടിക്കളയോ? ഓ, മറ്റാരും പെറാത്തപോലെയാ ഇവിടെ ഓരോരുത്തിന്റെ വിചാരം”
അത്‌കേട്ട് തിരിച്ചങ്ങോട്ട് പറയണമെന്ന് തോന്നിയതാണെങ്കിലും നിയന്ത്രണം പാലിച്ചു. വിദേശത്തുള്ള സുരേശേട്ടന്റെ ചെവിയിൽ താൻ പറഞ്ഞതിന്റെ കൂടെ പത്തിരട്ടി വെള്ളംചേർത്ത് ഒപ്പം ഒരു കരച്ചിലും ചേർത്താൽ പത്ത്‌മാസം ചുമന്ന്‌പെറ്റ തള്ളയെ പീഡിപ്പിക്കുന്നവളായി കാണുന്ന ഭർത്താവ്, കുറ്റപ്പെടുത്തുന്നത് ഭാര്യയെ ആയിരിക്കും.
എന്നാൽ ഇന്നലെത്തെക്കാര്യം സഹിക്കുന്നതിന്റെ അപ്പുറമായിരുന്നു,
ചോറും കറിയും വെച്ച് ഉച്ചയാവാറായപ്പോൾ തുണിയലക്കാൻ കിണറ്റിൻകരയിൽ പോയതായിരുന്നു. അടുക്കളപ്പുറത്തെ അലക്കുകല്ലിൽ തുണിയലക്കിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പൊന്നുമോന്റെ ഓർമ്മവന്നു. അപ്പൂപ്പനും അമ്മൂമ്മയും ചേർന്ന്, പിച്ചവെച്ച് നടക്കാൻ തുടങ്ങുന്ന പേരമകനെ കളിപ്പിക്കുന്നത് കണ്ടുകൊണ്ടാണ് അലക്കാൻ പോയതെങ്കിലും ഒരു നിമിഷമുള്ള നിശബ്ദതയിൽ മനസ്സൊന്ന് പിടഞ്ഞു. വീടിന്റെ മുന്നിലേക്ക് വന്ന് നോക്കിയപ്പോൾ അയാൾ വരാന്തയിൽകിടന്ന് കൂർക്കംവലിച്ച് ഉറങ്ങുന്നു. ആ തള്ള മതിലിനു സമീപം പോയി ആരോടോ സംസാരിക്കുകയാണ്,
“കുട്ടാ,, എന്റെ പൊന്നേ,,,”
ആ പരിസരത്ത് മകനെമാത്രം കാണാത്തപ്പോൾ വീളിച്ചുകൂവി വീട്ടിനകത്തും പുറത്തുമായി വെപ്രാളപ്പെട്ട് ഓടിയപ്പോൾ,,,
ഒടുവിൽ,,,
… വീട്ടിനകത്ത് കുളിമുറിയിൽ എന്റെ മുത്തിനെ കണ്ടെത്തി. അവിടെ വെള്ളം നിറച്ച ബക്കറ്റിൽ പിടിച്ച് നിന്ന് വെള്ളത്തിൽ കൈമുക്കി പരിസരം മറന്ന്, പൊട്ടിച്ചിരിച്ച് കളിക്കുന്ന എന്റെ പൊന്നുമോൻ,,, എന്റെ ജീവൻ,,,
“അയ്യോ,,,”
ആ ഒരു നിമിഷം,,, സ്വന്തം ജീവൻ നഷ്ടപ്പെട്ടതായി തോന്നിയ ആ നിമിഷം, മകനെ വാരിയെടുത്ത് ഉമ്മവെച്ച് കരഞ്ഞനേരത്ത് പലതും ഓർത്തുപോയി. ‘തന്റെ ഒരേയൊരു മകൻ,,, ബക്കറ്റിലെ വെള്ളത്തിൽ’,,,
പൊന്നുമോനെ മാറോടണച്ച് ഉണങ്ങിയ തോർത്ത്‌കൊണ്ട് തലതോർത്തി വെളിയിലേക്ക് വന്നപ്പോൾ സുരേശേട്ടന്റെ അമ്മയുടെ ചോദ്യം,
“നമ്മള് കുട്ടിയെ നോക്കുന്നില്ല എന്ന് പറീപ്പിക്കാനായിരിക്കണം അലക്കുന്നേന്റെ എടേല് കേരി വന്നത്?”
“പിന്നെ നിങ്ങള് നോക്കിയിട്ടാണോ ഇവൻ കുളിമുറീൽ പോയിട്ട് വെള്ളത്തിൽ കളിക്കുന്നത്?”
“ഓ,, കുളിമുറീൽ ആയാലെന്താ,, ഈ വീട്ടിനകത്ത് തന്നെയല്ലെ? ഇപ്പൊ നിന്റെ കെട്ടിയോനാണെങ്കിലും സുരേശനെയും ഞാനിതുപോലെ പെറ്റ് പോറ്റിയതാ”
ഏത് നേരത്തും സുരേശേട്ടനെ പെറ്റതും പോറ്റിയതുമായ കാര്യങ്ങൾ മാത്രമാണ് ആ തള്ളക്ക് പറയാനുള്ളത്. ഒരു വലിയ അപകടത്തെ മുഖാമുഖം കണ്ട് വന്നപ്പോൾ ആ തള്ളയുടെ ഒരു പറച്ചിൽ, ഒരാട്ട് കൊടുക്കാനാണ് തോന്നിയത്. ഭർത്താവായ സുരേശേട്ടനോട് പോലും ആ നേരത്ത് വെറുപ്പ് തോന്നി. സ്വന്തം മകന്റെ കാര്യത്തെക്കാൾ അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ ശ്രദ്ധിക്കുന്ന ഇങ്ങനെയൊരു ഭർത്താവിനെ ലോകത്ത് ഒരിടത്തും കാണുകയില്ല. ഫോൺ ചെയ്താൽ ആദ്യം ചോദിക്കുന്നത് അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ മാത്രമായിരിക്കും,
‘അവര് ഭക്ഷണം കഴിച്ചോ?’ അവര് ഉറങ്ങിയോ?’ അവര് ചൂട് വെള്ളത്തിൽ കുളിച്ചോ?’
അതിനിടയിൽ സ്വന്തം ഭാര്യയെയും മകനെയും മറന്നിരിക്കും.
വിവാഹശേഷം തന്ന ഉപദേശങ്ങളെല്ലാം മാതാപിതാക്കളുടെ പരിചരണത്തെക്കുറിച്ച് മാത്രമായിരുന്നു. നാല് മക്കളുടെ കൂട്ടത്തിൽ സുരേശേട്ടൻ മാത്രമാണ് അവരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നത്. ഭാര്യയോടും മകനോടും കാണിക്കേണ്ട സ്നേഹം അതിനിടയിൽ അദ്ദേഹം മറന്നിരിക്കയാണ്. എന്നാലും,,, ഇവിടെ അവർ,, തന്റെ മകൻ കുട്ടനോട് അപ്പൂപ്പനും അമ്മൂമ്മയും കാണിക്കുന്ന അളവറ്റ സ്നേഹം അംഗീകരിക്കാമെങ്കിലും അവരുടെ അശ്രദ്ധ,,, അതൊന്ന് മാത്രമാണ് അപകടം പിടിച്ചത്,,,
… എന്റെ കുഞ്ഞിനെ,അവന്റെ അമ്മയായ ഞാൻ എങ്ങനെയാണ് വിശ്വസിച്ച് അവരെ ഏല്പിക്കുന്നത്?
വീട്ടിനകത്ത് ബക്കറ്റിൽ വെള്ളം നിറച്ച് വെക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. വീട്ടുജോലിക്കിടയിൽ ഓരോ നിമിഷവും മകനെ ശ്രദ്ധിക്കാൻ തുടങ്ങി.
…
ചോറ് അടുപ്പത്ത് നിന്ന് വേവുകയാണ്; അതിനിടയിൽ തിളച്ച വെള്ളത്തിൽ ബേബിഫുഡ് കലക്കിയത് ഒരു പാത്രത്തിൽ എടുത്ത്, അതുമായി വരാന്തയിൽ വന്നപ്പോൾ,,, കണ്ട കാഴ്ച,,,
ഞാൻ ഞെട്ടി,,,
… രണ്ട് കൈകൊണ്ടും മകനെ ഉയർത്തിപ്പിടിച്ച് ഉമ്മവെക്കുന്ന അപ്പൂപ്പൻ; ഒപ്പം ഇക്കിളി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന മകൻ.
അവന്റെ തുടുത്ത കവിളിൽ തുരുതുരാ ഉമ്മകൾ നൽകിയിട്ട് ഒടുവിൽ അയാൾ കുഞ്ഞിനെ മുകളിലോട്ട് എറിഞ്ഞു,,, പിന്നെ,, പിന്നെ ഒരു നിമിഷം,,, പിടിവിട്ട് തറയിൽ തലയടിച്ച് വീഴുന്നു,,,
“അയ്യോാ,,,, എന്റെ മോനേ,,,”
തറയിൽ വീണ് ഒരു തവണമാത്രം കൈകാലിട്ടടിച്ച് നിശ്ചലനായ എന്റെ പൊന്നുമോൻ അമ്മയുടെ വിളി കേട്ടിരിക്കില്ല,,,
… കാൽക്കീഴിലെ ഭൂമി കുലുങ്ങുന്നു,,, ചുറ്റും ഇരുട്ട്,,, ഞാൻ തറയിൽ വീണു,,, ഒപ്പം അവനായി കൊണ്ടുവന്ന ഭക്ഷണപാത്രം വീണുടഞ്ഞു. അവന്റെ അന്നം നിലത്ത് ചിതറി.
ഒരു കളിപ്പാട്ടം പൊട്ടിച്ചിതറി,,,
പിന്നെ,,
ശൂന്യത മാത്രം,,,
അതിനിടയിൽ അകലെ ഭൂമിയുടെ ഏതോ കോണിൽനിന്നും അവൻ എന്റെ മകൻ, എന്നെ നോക്കി ചിരിക്കുകയാണ്.
ഞാൻ അവനെപ്പിടിക്കാൻ ഓടി, തികച്ചും ഭ്രാന്തമായ ഓട്ടം.
അവൻ എന്റെ കുട്ടൻ എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്, അവന്റെ കൊഞ്ചൽ എനിക്ക് കേൾക്കാം; അവന്റെ ഗന്ധം,,, മുലപ്പാലിന്റെതായ ഗന്ധം എനിക്കറിയാനാവുന്നുണ്ട്.
‘എന്റെ മുത്തേ,,, ഈ അമ്മയെ കളിപ്പിക്കാതെ ഓടിവാ എന്റെ പൊന്നുമോനേ?’
ഞാൻ കൈനീട്ടി, എനിക്ക് എത്തിപ്പിടിക്കാവുന്ന അകലത്തിൽ അവനുണ്ട്; അവനെ പിടിക്കണം, വാരിയെടുത്ത് ഉമ്മവെച്ച് മുലപ്പാൽ നൽകണം, അവന്റെ വിശപ്പകറ്റാനായി എന്റെ മാറിലൂടെ പാല് ഒഴുകുകയാണ്. ഭൂമിയുടെ അറ്റത്ത് നിൽക്കുന്ന ഞാൻ പ്രപഞ്ചനീലിമയിൽ നീന്തിത്തുടിക്കുന്ന അവനെ പിടിക്കാൻ കൈനീട്ടി,,,
പെട്ടെന്ന്,,
എല്ലാം പൊട്ടിത്തകർന്നു, എങ്ങും ശൂന്യതമാത്രം,,, ആ ശൂന്യതയാൽ മിർമ്മിതമായ അന്ധകാരത്തിന്റെ നിസ്സഹായതയിൽ കണ്ണുനീർ വറ്റിവരണ്ട ഞാൻ നിൽക്കുകയാണ്,
അപ്പോൾ ആരാണ് അലമുറയിട്ട് കരയുന്നത്?
“എന്റെ പൊന്നുമോനേ നിനക്കീഗതി വന്നല്ലോ,,,”
ആരാണ് നിലവിളിക്കുന്നത്?
ഓ, അത് സുരേശേട്ടന്റെ അമ്മയാണല്ലൊ.
ഇപ്പോൾ പകൽവെളിച്ചംപോലെ എല്ലാം എനിക്ക് കാണാം. വെള്ളത്തുണിയിൽ പൊതിഞ്ഞ എന്റെ കുട്ടന്റെ ചേതനയറ്റ ശരീരത്തിനു സമീപം എണ്ണവറ്റി പടുതിരി കത്താറായ നിലവിളക്ക്. അവനെ കെട്ടിപ്പിടിച്ച്‌കൊണ്ട് അവന്റെ അമ്മയായ ഞാൻ കരയുന്നില്ലെങ്കിലും അമ്മൂമ്മ ഉച്ചത്തിൽ കരയുന്നുണ്ട്. അത്‌കേട്ട് ചുറ്റുപാടും ഉള്ളവർ മൂക്കത്ത് വിരൽ വെച്ച് കണ്ണിരൊഴുക്കുകയാണ്.
“എന്നാലും എന്റെ പൊന്നുമോനെ കുട്ടാ, നിന്റെ അമ്മയല്ലെ നിനക്കീ ഗതി വരുത്തിയത്,,, ഊഞ്ഞാലിൽ ഒറക്കിക്കെടത്തീട്ട് നോക്കാതെ പോയാല് താഴെ വീണ് തലയടിക്കുമെന്ന് ഓളോട് ഞാനെത്ര പറഞ്ഞതാ മോനേ,,,”
അമ്മൂമ്മ ഉച്ചത്തിൽ വിളിച്ച്‌കൂവി കരയുകയാണ്,
???
… ഊഞ്ഞാൽ??? ഊഞ്ഞാൽ???
ഇതുവരെ മകനുവേണ്ടി ഒരു ഊഞ്ഞാൽപോലും കെട്ടാത്ത ഞാൻ??? ഇതുവരെ ഊഞ്ഞാലിൽ കെടന്നുറങ്ങാത്ത എന്റെ പൊന്നുമോൻ???
എന്റെ മുത്തിന്റെ കാലനായി കടന്നുവന്ന ‘ഊഞ്ഞാൽ’,,, ആ രാക്ഷസനായ സുരേശേട്ടന്റെ അച്ഛനാണെന്ന് വിളിച്ച് പറയണമെന്നുണ്ട്,,, പക്ഷെ,,,
ആരുണ്ട് കേൾക്കാൻ??
കുട്ടനില്ലാതെ ഇനിയെന്തിന്???
പാടില്ല,,, പറയാൻ പാടില്ല,,, പറഞ്ഞിട്ടും കാര്യമില്ല,,,
… മകന്റെ അമ്മ…
… മകൻ മരിച്ച ദുഖം സഹിക്കാനാവാതെ ഉച്ചത്തിൽ നിലവിളിച്ച്‌കൊണ്ട്, ‘പിച്ചുംപേയും മാത്രം’ പറയേണ്ടവളാണല്ലൊ,,,