“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

6/25/11

മാനേജർ

                                          മെഡിക്കൽ കോളേജും എഞ്ചിനീയറിംഗ് കോളേജും അനേകം സ്ക്കൂളുകളും സ്വന്തമായി ഉള്ള അയാൾക്ക് നാല് മക്കളുണ്ട്; ഒരു പെണ്ണും മൂന്ന് ആണും.  
                        മൂത്ത മകനാണ് മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാൾ; അവന്റെ ഭാര്യ അതേ മെഡിക്കൽ കോളേജിലെ പ്രൊഫസർ. രണ്ടാമത്തെ മകൻ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പാൾ ആയപ്പോൾ അവന്റെ ഭാര്യ അവിടത്തെ ട്യൂട്ടറാണ്. മൂന്നാമത്തെ മകൾ അയാളുടെ സ്വന്തം സ്ക്കൂളിൽ ടീച്ചറായിട്ട് കുട്ടികളെ പഠിപ്പിക്കുന്നു. അവളുടെ ഭർത്താവ് അതേ സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററാണ്.

നാലാമത്തെ മകൻ,,,???
അവന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ഡോക്റ്ററാണ്;
എന്നാൽ,
അവൻ പത്താം തരം തോറ്റ് തൊപ്പിയിട്ടവനാണ്,,,
അതുകൊണ്ട്,,,
അച്ഛന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മാനേജർ അവനാണ്,,,
‘നാലാമൻ’,,,,

6/2/11

വേലിയിൽ വിളയാടും പാമ്പ്

                         വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് സാമ്പാറിൽ ചേർത്തപ്പോൾ, ചട്ടിയിൽ‌നിന്ന് ‘ശ്ശ്’ വന്ന നേരത്താണ് ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ഉച്ചഭക്ഷണനേരത്ത് വീട്ടിൽ വരുന്നത് ആരാണെന്നറിയാനായി വരാന്തയിൽ വന്നപ്പോൾ ഞാൻ കണ്ടു;
ഒരു ചെറുപ്പക്കാരി,,,
അനായാസം ഗെയ്റ്റ്‌ തള്ളിത്തുറന്ന് മുറ്റത്തുകൂടി നടന്ന്‌‌വന്ന അവൾ, ഒരക്ഷരവും പറയാതെ നോട്ട്ബുക്കിൽ‌നിന്നും ഒരു കാർഡ്‌എടുത്ത് എന്റെ നേരെ നീട്ടി.
                       ആ കാർഡ് വായിക്കുന്നതിനു മുൻപ് അവളെ ഞാനൊന്ന് നോക്കി, ഏതാണ്ട് ഇരുപത് വയസ്സ് പ്രായം തോന്നുമെങ്കിലും, പട്ടിണികൊണ്ടായിരിക്കണം, വളർച്ച തീരെയില്ല. കീറിയ സാരി ചുറ്റിയിട്ട് അതിന്റെ അറ്റം തലയിൽ പുതച്ചിരിക്കുന്നു. വലതുചുമലിൽ തൂങ്ങുന്ന ഒരു ബാഗും ഇടതുകൈയിൽ പ്ലാസ്റ്റിക്ക് സഞ്ചിയും; ശരിക്കും ഒരു അണ്ണാച്ചിപ്പെണ്ണ്,
അവൾ ഭിക്ഷാടനത്തിനായി വന്നതാണ്.

കാർഡ് വായിക്കാതെ അവളെ നോക്കുന്നതുകൊണ്ടാവണം ചിലമ്പുന്ന ഒച്ചയിൽ അവൾ പറയാൻ തുടങ്ങി,
“അമ്മാ, എങ്ക ഊരിലെ പൂരാ വരുമൈ, നാൻ മട്ടും താൻ തപ്പിച്ചത്; അമ്മ, അപ്പ, അക്ക, എല്ലാരുമേ ചത്തുപോയാച്ച്”
അതുകേട്ടപ്പോൾ ആ മുഷിഞ്ഞ കാർഡ് ഞാൻ വായിച്ചു,
“മാന്യരെ,
സുന്ദരപുരം എന്ന ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി മഴപെയ്യാത്തതിനാൽ കൃഷിയും കന്നുകാലികളും നശിച്ചുപോയിരിക്കുന്നു. അവിടെയുള്ള അനേകം ആളുകൾ പട്ടിണികൊണ്ട് മരിക്കുകയും കൊള്ളക്കാർ വന്ന് വീടുകൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. രക്ഷപ്പെട്ടവർ ജീവിക്കാൻ മാർഗ്ഗമില്ലാതെ അലയുകയാണ്. ഈ കാർഡുമായി വരുന്ന വ്യക്തിക്ക് താങ്കളാൽ കഴിയുന്ന സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു.
ദൈവം നിങ്ങളെ സഹായിക്കും.
സംഭാവനകൾ പണമായും വസ്ത്രങ്ങളായും നൽകാം”
കാർഡ് വായിച്ചപ്പോൾ എനിക്കാകെ സംശയം;
“ഈ കൊള്ളക്കാർ,,,?”
“അമ്മാ, തിരുട്ട് കൂട്ടം എല്ലാം തിരുടിയാച്ച്,,, എൻ അക്കാ മുനിയമ്മാവെ തിരുട്ട് കൂട്ടം കൊന്നാച്ച്”

ഞാൻ ചിന്തിക്കാൻ തുടങ്ങി,,,
                        തിരുട്ടുഗ്രാമത്തിലെ തിരുടന്മാർ മലയാളക്കരയിൽ വന്ന്, വീട്ടിലും ബാങ്ക് ലോക്കറിലും പൂട്ടിവെച്ചതിനാൽ പൂത്ത്‌ പൊങ്ങിവരുന്ന, പൊന്നും പണവും കൊള്ളയടിച്ച് കൊണ്ടുപോകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തക്കാരായ തമിഴന്മാരെയും ആക്രമിക്കാറുണ്ടെന്ന് ആദ്യമായാണ് കേൾക്കുന്നത്.
അതും ഒരു തമിഴത്തിയുടെ നാവിൽ‌നിന്ന്;,,,
പാവം,,,
                       അവളുടെ കഥനകഥ കേട്ടപ്പോൾ എന്റെ മനസ്സിൽ ദയയും സഹാനുഭൂതിയും ഉണർന്നു. ഭാവിജീവിതത്തിൽ അവൾ അനുഭവിക്കാനിടയുള്ള പീഡനപരമ്പരകൾ എന്റെ തലച്ചോറിലൂടെ ഫ്ലാഷ് ചെയ്തു. അവളെ സഹായിക്കാൻ കെല്പുള്ള അനേകം ആളുകൾ ഈ ലോകത്തുണ്ടാവാം,,,
പെട്ടെന്ന്, വളരെപെട്ടെന്ന് ഒരു ചിന്ത എന്നിലേക്ക്, കടന്നുവന്നു,
അങ്ങനെയുള്ള ആ ഒരാൾ ഞാൻ തന്നെ ആയാലോ? എന്തുകൊണ്ട് എനിക്ക്, അവളെ സഹായിച്ചുകൂടാ?
ഒരു മനുഷ്യജീവിയെ പ്രത്യേകിച്ച് ഒരു പെൺ‌കുട്ടിയെ സഹായിച്ചാൽ ലഭിക്കാനിടയുള്ള പുണ്യവും പ്രശസ്തിയും ഞാൻ ഓർത്തുനോക്കി.
        
                        ഇതാണ് അവസരം, ഇങ്ങനെയൊരു പുണ്യകർമ്മം ചെയ്യാനാവണം, റീട്ടയേർഡ് അദ്ധ്യാപികയായ എന്റെ മുന്നിൽ ദൈവം ഇവളെ എത്തിച്ചത്. വിദേശത്ത് ജോലിയുള്ള മക്കൾ രണ്ട്‌പേരും കല്ല്യാണം കഴിച്ച് കുടുംബസമേതം ജോലിസ്ഥലത്ത് താമസമാക്കിയതോടെ ഇടയ്ക്കിടെയുള്ള ഫോൺ വിളികൾ മാത്രമാണ് ഇത്തിരി ആശ്വാസം. കൊച്ചുമക്കളുടെ കൊഞ്ചലുകൾ മൊബൈലിലൂടെ കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് അപ്പൂപ്പനും അമ്മൂമ്മയും. ‘ആയകാലത്ത് കുട്ടികളെ പഠിപ്പിച്ചതുകൊണ്ട്, അച്ഛനും അമ്മയും സർക്കാർ നൽകുന്ന പെൻഷൻ വാങ്ങി സുഖമായി ജീവിച്ചുകൊള്ളും’, എന്ന് മക്കൾക്കറിയാം. അതിനിടയിൽ ഒരു സഹജീവിയെ, അതും ഒരു പെൺകുട്ടിയെ സഹായിക്കാൻ ലഭ്യമാകുന്ന സുവർണ്ണാവസരം എന്തിന് പാഴാക്കണം??,,,
കാർഡ് അവൾക്ക് നൽകിയശേഷം ഞാൻ അവളോട് ചോദിച്ചു,
“നിന്റെ പേരെന്താ?”
“എൻ‌പേര് മണിയമ്മ,,”
എനിക്ക് ആ പേര് പിടിച്ചില്ല, ഇത്തിരിപ്പോന്ന പെണ്ണിന് പേരിന്റെ കൂടെ അമ്മ, ഞാൻ പറഞ്ഞു,
“മണിക്കുട്ടി എന്ന് ഞാൻ വിളിക്കാം, നീ ഇവിടെ നിൽക്കുന്നോ?”
എന്റെ ചോദ്യം കേട്ട് അവൾ അവിശ്വസനീയമായ ഒരു നോട്ടം എന്നിലേക്കെറിഞ്ഞു,
“അമ്മ എന്ന കേക്കറീങ്കോ? എനക്ക് രൊമ്പ സന്തോഷം”

                         കൈപിടിച്ച് അവളെ വീട്ടിനകത്തേക്ക് ആനയിക്കുമ്പോൾ വലതുകാൽ വെച്ച്‌ കയറ്റാൻ പ്രത്യേകം ശ്രദ്ധിച്ചു. അകത്തു കയറിയ അവളെ നേരെ അടുക്കളയിലേക്ക് പ്രവേശിപ്പിച്ച നേരത്ത്, വീട്ടിനകത്തുള്ള ഓരോ വസ്തുക്കളിലും ഒരു കുട്ടിയുടെ കുസൃതിയോടെ അവളുടെ കണ്ണുകൾ പതിയാൻ തുടങ്ങി.
പക്ഷെ,,, അവൾക്ക് ചുറ്റുമുള്ള അസഹനീയമായ ഒരു ഗന്ധം, ഞാനാകെ വല്ലാതായി;
ഇതിനെയാണോ ഇനി കൂടെ താമസിപ്പിച്ച് പോറ്റാൻ തീരുമാനിച്ചത്. ഞാനവളെ നേരെ കുളിമുറിയിലേക്ക് നടത്തിയിട്ട് കുളിക്കാൻ പറഞ്ഞു,
“നീ പോയി കുളിച്ചേച്ച് വാ,,,”
“അമ്മ എന്ന ശൊല്ലറീങ്കോ? എനക്ക് തെരിയലൈ”
                         ജനിച്ചിട്ടിതുവരെ കുളിക്കാത്ത ഇവളുടെ ഭാഷയിൽ കുളിക്കുന്നതിന് എന്തായിരിക്കും പറയുന്നത്? ഞാൻ ടേപ്പ് തുറന്ന് വെള്ളം ബക്കറ്റിൽ ഒഴിച്ച് കുളിയുടെ ആൿഷൻ കാണിച്ചു. പിന്നെ സോപ്പും തോർത്തും കൊടുത്തപ്പോൾ കാര്യം മനസ്സിലാക്കിയ അവൾ സാരി അഴിക്കാൻ തുടങ്ങി. അപ്പോഴുണ്ടായ ദുർഗന്ധം സഹിക്കാനാവാതെ പെട്ടെന്ന് ഞാൻ പുറത്തിറങ്ങി.

                            നേരെ അടുക്കളയിൽ വന്ന് രണ്ട് പ്ലെയിറ്റിൽ ചോറും കറിയും വിളമ്പി. വിശപ്പിന്റെ വിളി വരുന്ന ഉച്ചനേരമാണല്ലൊ; ഡൈനിംങ്ങ്‌ടേബിളിൽ ഭക്ഷണവും വെച്ച് ഏതാനും മിനുട്ടുകൾ അവളെ കാത്തിരുന്നു. ബന്ധുവീട്ടിൽ വിവാഹത്തിന് പോയ ഭർത്താവ് വീട്ടിലെത്താൻ വൈകുമെന്ന കാര്യം ഉറപ്പാണ്.
                            ബാത്ത്‌റൂമിൽ നിന്ന് പുറത്തുവന്ന അവൾ ഒരു കൊച്ചുസുന്ദരി ആയി മാറിയിട്ടുണ്ട്. മണ്ണിന്റെ നിറം മാറിയപ്പോൾ മുഖം ചുവന്ന് തുടുത്തിരിക്കയാണ്. അവളുടെ വിടർന്ന കണ്ണുകളിൽ നോക്കിയിരിക്കെ പെട്ടെന്ന് ഞാൻ മുഖം തിരിച്ചു,
ആ നാറ്റം,,,
ഓ,,, അവളുടെ ഡ്രസ്സ് പഴയത് തന്നെയാണല്ലൊ, അതിൽനിന്നാവണം,,,
                            ഞാൻ ഷെൽഫ് തുറന്ന് ഒരു മാക്സി എടുത്തു; എന്നാൽ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ മകളുടെ പഴയ ചൂരിദാർസെറ്റ് എടുത്ത് അവൾക്ക് നൽകി. പിന്നെ പൌഡർ, കണ്മഷി, പൊട്ട് തുടങ്ങിയവയും.
                            എല്ലാം അണിഞ്ഞ് അസ്സൽ മണിക്കുട്ടിയായി അവൾ മുന്നിൽ വന്നപ്പോൾ എന്റെ മനസ്സിൽ ആഹ്ലാദം അലയടിക്കാൻ തുടങ്ങി. ഞാൻ നൽകിയ ചോറും കറിയും എടുത്ത് അടുക്കളയുടെ ഒരുവശത്ത് പോയിരുന്ന് കഴിക്കുന്നതിനിടയിൽ പ്ലാസ്റ്റിക്ക് സഞ്ചി ഒരു മൂലയിൽ വെച്ചെങ്കിലും ബാഗ് താഴെവെക്കുന്നതേയില്ല.

                            ‘പാവം പെണ്ണ്, ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം ദുരന്തങ്ങളായിരിക്കും അവൾ അനുഭവിച്ചത്. ഇനിയവൾ കഷ്ടപ്പെടരുത്, ഒരു നല്ല ജീവിതം അവൾക്ക് നൽകണം. ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി എനിക്ക് ഉണ്ടാവണം’ 
വൈകുന്നേരംവരെ ഞാനും മണിക്കുട്ടിയും പലതും പറഞ്ഞു.
എങ്ങനെയെന്നോ?
എന്റെ കാര്യം എന്റെ ഭാഷയിലും അവളുടെ കാര്യം അവളുടെഭാഷയിലും. സത്യം പറഞ്ഞാൽ നമുക്ക് രണ്ട്‌പേർക്കും ഒന്നും മനസ്സിലായില്ല.

                            അങ്ങനെ ചിരിച്ച് കളിച്ച് ടീവി കാണുന്നതിനിടയിൽ സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിന് പോയ അദ്ദേഹം വന്നു. 
,,,പെട്ടെന്ന് എന്റെ തലയിൽ ഒരു മിന്നൽ!!!!
ഇങ്ങനെയൊരു പരദേശിയെ വീട്ടിൽ‌കയറ്റി കുടിയിരുത്താൻ ആരോടും അഭിപ്രായം ചോദിച്ചില്ല, പറഞ്ഞുമില്ല. എല്ലാം സ്വന്തം ഇഷ്ടപ്രകാരം,,,,,
അത്‌പിന്നെ നല്ലകാര്യം ചെയ്താൽ ആരെങ്കിലും എതിർക്കുമോ?,,,,
വീടിന്റെ ഉമ്മറത്ത്‌ കയറിയ ഭർത്താവ്, സന്തോഷം ഒളിപ്പിക്കാനാവാത്ത എന്റെ മുഖം കണ്ടപ്പോൾ ചോദിച്ചു,
“എന്താ ടീച്ചറെ പതിവില്ലാതെ ഒരു ചിരി? ഞാനില്ലാത്ത നേരം‌നോക്കി നിനക്ക് കൂട്ടായി നുണപറയാൻ ആരെങ്കിലും ഇവിടെ വന്നോ?”
“ഇവിടെ ആരെങ്കിലും വന്നാൽ മാത്രമാണോ എനിക്ക് സന്തോഷം ലഭിക്കുനത്?”
“അതുപിന്നെ എനിക്കറിയില്ലെ? ഏകാന്തത ഇഷ്ടപ്പെടാത്തവളല്ലെ നീ; നമ്മുടെ അയല്പക്കത്തുള്ള ആരെങ്കിലും നുണപറയാൻ വന്നിരിക്കും?”
“അതൊന്നുമല്ല, മാഷോട് ചോദിക്കാതെ ഞാനൊരുകാര്യം ചെയ്തു; എന്നെ വഴക്കൊന്നും പറയരുത്,,,”
“ഞാനെന്തിന് വഴക്ക് പറയണം; നീ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് എനിക്കറിയില്ലെ മോളേ”
ഈ മോളേ എന്നുള്ള വിളി സ്നേഹം വന്നാലും ദേഷ്യം വന്നാലും കേൾക്കുന്നതാണ്. പിന്നെ ദേഷ്യം വരുമ്പോൾ മോളേ എന്നുള്ളതിനു മുന്നിൽ മറ്റൊരു നാമം കൂടി ഉണ്ടാവും, എന്ന്‌മാത്രം.
“എന്നാല് ഞാനൊരാളെ കാണിച്ച് തരാം”

                         അകത്ത് കടന്ന് സ്വീകരണമുറിയിലെ തറയിലിരുന്ന് ടീവി കാണുന്ന ആ കൊച്ചുമിടുക്കിയെ കൈപിടിച്ച് പുറത്തിറക്കി അദ്ദേഹത്തിന്റെ മുന്നിൽ നിർത്തി.
അത്രയും‌നേരം ചിരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു, തുടർന്നുണ്ടായ ഞെട്ടൽ വെളിയിൽ കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ വാക്കുകൾ പുറത്തുവന്നു,
“ഇത്,, ഇതാര്?”
“ഇവളാണ് മണിക്കുട്ടി, ബന്ധുക്കളെല്ലാം മരിച്ച ഇവൾക്ക് ആരുമില്ല. നോട്ടീസുമായി സഹായത്തിന് വന്നതാ. ഞാനിവളെ വളർത്താൻ പോവുകയാണ്”
“വളർത്താനോ?” അദ്ദേഹം ദേഷ്യം‌കൊണ്ട് വിറച്ചു.
“അതെ, വയസ്സുകാലത്ത് നമുക്ക് കൂട്ടായിട്ട്,,,”
“വെറുതെ ഒരോന്ന്, എടുത്ത് തലയിൽ കയറ്റി വെച്ചാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് നിനക്കറിയോ? ഇതെന്താ പട്ടിയോ, പൂച്ചയോ ആണോ,, വഴിയിലുള്ളതിനെ എടുത്ത് വളർത്താൻ?”
“അത്‌പിന്നെ നമ്മള് ഒറ്റയ്ക്ക് ഇവിടെ കഴിയുമ്പോൾ; ഒരു അനാഥപെൺകുട്ടിയെ വളർത്തുന്നത് നല്ലകാര്യമായിട്ടാ എനിക്ക് തോന്നിയത്”
                        എനിക്കാകെ പ്രയാസമായി, ഇത്രയും വലിയ ഒരു പുണ്യകർമ്മം ചെയ്തിട്ട് കുറ്റപ്പെടുത്തുകയാണ്. പിന്നെ ചോദിച്ച് അനുവാദം വാങ്ങിയില്ലപോലും, പെട്ടെന്ന് മുന്നിൽ വന്ന ഒരു അനാഥയെ രക്ഷപ്പെടുത്താൻ തുനിഞ്ഞ ഞാനെന്തിന് അനുവാദം ചോദിക്കണം? സ്ത്രീക്കും പുരുഷനും തുല്യ അവകാശമല്ലെ, നമ്മുടെ നാട്ടിൽ,,,
“എന്നാലും നിനക്ക് എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലെ? അല്ലെങ്കിൽ നമ്മുടെ മക്കളിൽ ആരെയെങ്കിലും വിളിച്ച് പറഞ്ഞൂടായിരുന്നോ? ആണായ ഞാനൊരാൾ ഇവിടെയുള്ളപ്പോൾ ഒരു ചെറുപ്പക്കാരിയെ ഇവിടെ കുടിയിരുത്തിയാൽ നാട്ടുകാരെന്ത് പറയുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?”
“മക്കളോട് ഞാൻ പറഞ്ഞോളും, പിന്നെ നിങ്ങളെ എനിക്ക് വിശ്വാസമാ,,,”
“ആ,, എന്തെങ്കിലും ആയിക്കൊ,, എനിക്ക് നിന്റെ സന്തോഷം മതി”

                          ചായ കുടിക്കുന്നതിനിടയിൽ അദ്ദേഹം കൂടുതലൊന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ സംസാരം കേട്ട് ഭയപ്പെട്ടാവണം മണിക്കുട്ടി അടുക്കളയിൽ‌നിന്ന് പുറത്തിറങ്ങിയതേ ഇല്ല.
സന്ധ്യവിളക്ക് വെച്ച നേരത്ത് അവൾ കൈകൂപ്പി ഒരു കീർത്തനം ചൊല്ലി.
“തിരുമുരുകാ ആണ്ടവനെ ഉലകം കാപ്പവനേ
……………..
അനാഥയായ പെൺകുട്ടിക്ക് സനാഥയാണെന്ന തോന്നൽ ഉണ്ടായോ? വിളക്കിനു മുന്നിൽ കൈകൂപ്പിയിട്ട് അവൾ ചൊല്ലിയ കീർത്തനാലാപനം കേട്ടപ്പോൾ, ഞങ്ങളുടെ വീടിന് പുത്തൻ ഐശ്വര്യം കടന്നുവന്നതു പോലെ തോന്നി. ‘അമ്മാ’ എന്ന് അവളുടെ വിളികേട്ട ഞാൻ കോൾമയിർ കൊണ്ടു. പൂർണ്ണമനസ്സോടെയല്ലെങ്കിലും ഞാൻ ചെയ്ത നല്ലകാര്യം അദ്ദേഹം അംഗീകരിച്ചിരിക്കയാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു.

                           അത്താഴത്തിനുശേഷം അദ്ദേഹം നേരത്തെ ഉറങ്ങാൻ കിടന്നത് എന്നിൽ അസ്വസ്ഥതയുടെ വിത്തുകൾ വിതച്ചു. ഏത് കാര്യവും മനസ്സുതുറന്ന് സംസാരിച്ച് എല്ലാപ്രയാസങ്ങളും ഇറക്കിവെക്കുന്ന ഞങ്ങൾക്കിടയിൽ മണിക്കുട്ടിയുടെ വരവോടെ ഒരു വിടവ് സൃഷ്ടിച്ചിരിക്കയാണ്. ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ്‌പോലും മൌനമായിരിക്കാനാവാത്ത എനിക്ക് ആകെ ഒരു വിമ്മിഷ്ടം. ജീവിതത്തിൽ എപ്പോഴും തോറ്റുകൊടുക്കുന്ന ഞാൻ ഇന്നേതായാലും തോൽക്കാൻ തയ്യാറല്ല. ഒരു നല്ലകാര്യം ചെയ്യാൻ പെർമിഷൻ ചോദിക്കണം പോലും!
‘ഉറങ്ങുന്നവർ ഉറങ്ങട്ടെ, വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞുതീർക്കാതെ, ഇന്നെങ്കിലും എനിക്ക് ഉറങ്ങാനാവുമോ എന്നൊന്ന് നോക്കാം’.

                            അങ്ങനെ ഉറങ്ങാൻ കിടന്നപ്പോഴും എന്റെ ചിന്തകൾ മുറിക്ക് പുറത്തും വീട്ടിനു പുറത്തും കറങ്ങിനടക്കുകയാണ്. അടുക്കളയോട് തൊട്ടടുത്ത മുറിയാണ് മണിക്കുട്ടിക്ക് കൊടുത്തത്. അവിടെ അവൾ സുഖമായി ഉറങ്ങുന്നത് കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത്. എന്റെ മനസ്സിൽ പലതരം ചിന്തകൾ ഉയരാൻ തുടങ്ങി,
അവളൊരു പെൺകുട്ടിയല്ലെ? എനിക്ക് എന്റെ ഭർത്താവിനെ വിശ്വാസമാണെങ്കിലും, മറ്റുള്ള ആളുകൾ, അതുപോലെ ചിന്തിക്കണമെന്നുണ്ടോ? അവളെ കണ്ടപ്പോൾ അല്പം ദയതോന്നിയിട്ട്  ജീവിതത്തിൽ ഒരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചിട്ട്‌, ഇപ്പോൾ ആകെ ഉറക്കം വരാത്ത അവസ്ഥയായി. കണ്ണടച്ചിട്ടും ഉറക്കം വരാതെ തിരിഞ്ഞുകിടക്കുമ്പോൾ തൊട്ടടുത്ത് ഒന്നും അറിയാതെ കിടന്നുറങ്ങുന്ന മാഷെ, സിനിമയിൽ കാണുന്നതുപോലെ തള്ളി താഴെയിടാൻ തോന്നി.

ശ്,,ശ്,,,ശ്,,,ശ്,,,,,  ഒരു ശബ്ദം;
ശ്,,,ശ്ശ്,,,ശ്ശ്,,,   വീണ്ടും ആ ശബ്ദം ഉയരുകയാണ്, തൊട്ടടുത്ത മുറിയിൽ നിന്ന്;
ഓ, അത് അവളായിരിക്കും, മണിക്കുട്ടി; ഉറക്കത്തിൽ വല്ലതും പറയുന്നതാവാം. ഏറെക്കാലം അലഞ്ഞുനടന്ന അവൾ മനഃസമാധാനത്തോടെ ഉറങ്ങുന്നതിനിടയിൽ സ്വപ്നം കണ്ട് സംസാരിച്ചതാവണം,,,
ശ്,,ശ്ശ്,ശ്ശ്,ശ്ശ്,,,,,ശ്ശ്,,, ശബ്ദം വീണ്ടും ഉയരുകയാണ്,,
എല്ലാ മുറികളിലും കടന്ന് ജനാലയും വാതിലും അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തി ഉറങ്ങാൻ കിടന്നതാണ്,, അപ്പോൾ ശബ്ദം അവൾ ഉറക്കത്തിൽ സംസാരിക്കുന്നതാവണം. പറയുന്നത് തമിഴിൽ ആയിരിക്കും,, അബോധമനസ്സിൽ നാവിൽ വിളയാടുന്നത് മാതൃഭാഷ ആയിരിക്കുമല്ലൊ!!
ഒന്ന് കേട്ടാലോ??

                          അദ്ദേഹത്തെ ഉണർത്താതെ കിടക്കയിൽ നിന്നെഴുന്നേറ്റ ഞാൻ, വളർത്തുപൂച്ചയുടെ മെയ്‌വഴക്കവുമായി, ചിരപരിചിതമായ വഴികളിലൂടെ ആ ഇരുട്ടിൽ നടന്ന് ഡൈനിംഗ് റൂമിലൂടെ അടുക്കളക്ക് സമീപം എത്തി. അടുക്കളവാതിലിന് ഇടതുവശത്താണ്, ഞാൻ അവൾക്കായി മുറി ഒരുക്കിയത്. അതിനകത്ത് ലൈറ്റ് ഓൺ ചെയ്തില്ലെങ്കിലും വെന്റിലേറ്ററിലൂടെ നേർത്ത വെളിച്ചം ഒഴുകിവരുന്നുണ്ട്; ഒപ്പം അവ്യക്തമായ ശബ്ദവും. എന്നിലെ ജിജ്ഞാസ ഉച്ചസ്ഥായിയിലെത്തി,
,,, ഈ നട്ടപ്പാതിരക്ക് എന്റെ വീട്ടിലെ മുറിയിൽ‌വെച്ച് നടക്കുന്നത് അറിയണമല്ലൊ? വാതിൽ അടച്ചതിനാൽ ഒളിഞ്ഞുനോട്ടത്തിനുള്ള വഴി ഉയരത്തിലുള്ള ഒരു വെന്റിലേറ്റർ മാത്രമാണ്. സമീപമുള്ള ഒരു ചെയർ ശബ്ദമില്ലാതെ എടുത്ത് ആ വെന്റിലേറ്ററിനു ചുവട്ടിൽ വെച്ച്, തൊട്ടടുത്തുള്ള ഷെൽഫിൽ പിടിച്ച് ഡൈനിംഗ് ടേബിളിനു മുകളിൽ കയറി മേലോട്ട് നോക്കി. ഇപ്പോൾ ഒന്നും കാണുന്നില്ലെങ്കിലും ശബ്ദം വ്യക്തമാണ്,
“അണ്ണാ, നീങ്കൾ എന്ന ശൊല്ലറേൾ?”
ഞാനാകെ ഞെട്ടിത്തരിച്ചു,
അടച്ചുപൂട്ടിയിട്ട് ഒറ്റക്ക് ഉറങ്ങാൻ കിടന്ന ഇവളുടെ മുറിയിൽ എങ്ങെനെ അണ്ണൻ കയറിവന്നു???
എനിക്ക് തോന്നിയതാണോ?

ഞാൻ ഷെൽഫിൽ പിടിച്ച് പരമാവധി എത്തിവലിഞ്ഞ് അകത്തേക്ക് നോക്കി,,,
                          അവിടെ അവൾ മൊബൈലിൽ സംസാരിക്കുകയാണ്!!! അപ്പോൾ ഇതാകെ പുലിവാലായോ? അവളുടെ മുഖം കാണാനാവില്ലെങ്കിലും ബൊബൈലിന്റെ വെളിച്ചം വ്യക്തമാണ്, അവൾ ആരോടോ പറയുകയാണ്,
“നാനിങ്കെ ഇരുക്കുമാട്ടേൻ, മുടിഞ്ചളവുക്ക് മാലേം വളേം രൂപായും തിരുടിക്കിട്ട് പോയൂടുവേൻ. അന്ത അയ്യാവേം ആത്താവേം തട്ടിക്കളയും. കൊഞ്ചം നാൾ പോഹട്ടും, അണ്ണാവുക്ക് ഇങ്കെ വരറതുക്ക് റൂട്ട് നാൻ ശൊല്ലിത്തിരുകിറേൻ”

                               നിൽക്കുന്നത് മേശപ്പുറത്താണെന്ന ബോധമുള്ളതിനാൽ നിശബ്ദമായി ഞാൻ താഴെയിറങ്ങി. ആകെ ഒരു വിറയൽ,,, പോറ്റിവളർത്താൻ കൊതിച്ചത് കാലന്റെ കുരുക്കുമായി വന്നവളെയാണോ? വീട്ടിലുള്ളവരെ തട്ടിക്കളഞ്ഞ്, പൊന്നും പണവും അടിച്ചുമാറ്റി സ്ഥലം വിടാനാണ് അവളുടെ പ്ലാൻ!!!!
അല്പനേരം ചിന്തിച്ച്, അവളുടെ മുറിയുടെ വാതിൽ പുറത്തുനിന്ന് ലോക്ക് ചെയ്യുമ്പോൾ ശബ്ദം പുറത്തുവന്നില്ല. തിരിച്ച് ബഡ്‌റൂമിലേക്ക് നടന്ന് ഉള്ളിൽ പ്രവേശിച്ചപ്പോൾ ആ വാതിലും നന്നായി അടച്ചുപൂട്ടി.

                          അദ്ദേഹം സുഖമായി ഉറങ്ങുകയാണ്; ഞാൻ പോയതും വന്നതും അറിഞ്ഞിട്ടേയില്ല. ശരീരവും മനസ്സും ചേർന്ന് ആകെ ഒരു വിറയൽ കാരണം എന്നിൽ‌നിന്നും ഉറക്കം അകന്നു മാറിയിരിക്കയാണ്. തലയും തടവിക്കൊണ്ട് ഞാൻ ചിന്തിക്കാൻ തുടങ്ങി,
“നാളെ നേരം പുലർന്ന് കഴിഞ്ഞാൽ, ഈ തല കഴുത്തിനുമുകളിൽ നിലനിർത്താനായി എന്തെല്ലാം ചെയ്യണം?”