കഴുത്തിൽ താലികെട്ടിയപ്പോൾ അവളുടെ പൊന്നിന്റെയും പണത്തിന്റെയും അവകാശം അയാൾക്ക് ലഭിച്ചു.
മണിയറയിൽവെച്ച് കന്യകാത്വം
തകർത്തനേരത്ത് അവളുടെ ദേഹത്തിന്റെ അവകാശി അയാളായി മാറി.
പിറ്റേന്ന് അടുക്കളയിൽകടന്ന്
അവൾ ചോറും കറിയും വെച്ചപ്പോൾ അവളുടെ അദ്ധ്വാനത്തിനും വിയർപ്പിനും അവകാശം അയാൾ
നേടിയെടുത്തു.
ഇടവേളകളിൽ അവൾ
ചിന്തിക്കുകയും കവിതകൾ രചിക്കുകയും ചെയ്തെങ്കിലും അവളുടെ ചിന്തകൾക്കും സർഗ്ഗവാസനകൾക്കും
അവകാശം അയാൾക്ക് മാത്രമായിരുന്നു.
അവൾ ചിരിക്കുകയും
സന്തോഷിക്കുകയും പാട്ട്‌പാടുകയും ചെയ്യുന്നനേരത്ത് ആ ചിരിയും സന്തോഷവും അയാൾക്ക്‌വേണ്ടി
മാത്രമായിരുന്നു.
അവളുടെ ആരോഗ്യവും
സൌന്ദര്യവും അനുദിനം വർദ്ധിച്ചു; എല്ലാം അയാൾക്ക് വേണ്ടി മാത്രം.
.....
പിന്നെ അവൾക്കായി എന്തുണ്ട്?
അവൾക്ക് അവകാശപ്പെടാൻ ഒത്തിരി സംഗതികൾ ഉണ്ട്;
വിശപ്പ്, ദുഃഖം, വേദന, രോഗം, വാർദ്ധക്യം,,, അങ്ങനെ,,,
എല്ലാറ്റിനും അവകാശി അവൾ,,,,
അവൾമാത്രം.