“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

7/5/15

ആനജീവിതം


  2015 ജൂൺമാസത്തെ സ്ത്രീശബദം മാസികയിൽ വന്ന എന്റെ കഥ ഇവിടെ വായിക്കാം.
 &&&&&&&&&&&&&
  ആനജീവിതം
                    ചുട്ടുപഴുത്ത റോഡിലൂടെ നടക്കുമ്പോൾ മനസ്സിൽനിറയെ കാടിന്റെ ഓർമ്മകൾ മാത്രമായിരുന്നു. നട്ടുച്ചക്കുപോലും വെയിൽനാളങ്ങൾക്ക് കടന്നെത്താനാവാത്ത അടിക്കാടുകളിലൂടെ അകലെയുള്ള നീരുറവയെ ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന മധുരിക്കുന്ന ഓർമ്മകൾക്ക് എന്തൊരു സുഖം. ആ ഓർമ്മകളിൽ മുങ്ങിപ്പൊങ്ങി, ഒരു പുൽക്കൊടിയുടെ മറവുപോലും ഇല്ലാതെ വാഹനങ്ങൾ ഉയർത്തിവിട്ട പുകയും പൊടിയും വലിച്ചുകയറ്റിയിട്ട് റോഡിലൂടെ നടക്കുമ്പോഴാണ് ഇടതുവശത്ത് ആകാശം മുട്ടുന്ന ഷോപ്പിംഗ് മാളിന്റെ പുറം കണ്ണാടിയിൽ കണ്ടത്,,, അത്?
              നാലുകാലും തുമ്പിക്കൈയുമായി മുന്നോട്ടുനടക്കുന്ന ആവലിയ രൂപം, അത് എന്റേത് തന്നെയാണല്ലൊ,, ആന,,, ഞാനൊരു ആനയാണ്,,, ആന, ആന,, ആന,,,
എന്നെക്കാൾ വലുതായി ആരുമില്ലെന്ന ചിന്ത ഉള്ളിന്റെ ഉള്ളിൽ നിന്നും പൊങ്ങിവന്ന, ആ നിമിഷം,,, മനസ്സൊന്നു പതറി,,,
       എന്നിട്ടാണോ ഇങ്ങനെ?,,, എത്ര വേദനകളാണ് സഹിച്ചത്?,,,
       കാലുകൾ കീറിമുറിച്ചുണ്ടാക്കിയ മുറിവുകളിൽ കുത്തി വേദനിപ്പിക്കുമ്പോൾ പ്രതികരണശേഷി നഷ്ടപ്പെടുത്തിയത് ആരാണ്?
      മദപ്പാടുകൾ പൊട്ടിയൊലിക്കുമ്പോഴും ആർക്കോവേണ്ടി കാട് വെട്ടിത്തെളിച്ചപ്പോൾ നിലം‌പതിച്ച വന്മരങ്ങൾ വലിച്ചുകൂട്ടാൻ പഠിപ്പിച്ചത് ആരാണ്?
      പട്ടിണിയും ദാഹവും മറന്നുകൊണ്ട് പണിയെടുക്കാൻ പഠിപ്പിച്ച് പതം വരുത്തിയത് ആരാണ്?,,,
      ചങ്ങലപ്പാടുകൾ മാറാത്ത വ്രണങ്ങളായി ഈച്ചയാർക്കുന്നത് അറിയാതിരിക്കാൻ പഠിപ്പിച്ചത് ആരാണ്?

                     ഓർമ്മവെച്ചപ്പോൾ അമ്മയോടൊപ്പം ആയിരുന്നു,, ബന്ധുക്കളും കൂട്ടുകാരുമായി ചേർന്നുള്ള വലിയൊരു കുടുംബം. പുതുമഴയിൽ പൊട്ടിമുളച്ച തളിരിലകൾ തിന്നുകൊണ്ട് കുറുമ്പുകാട്ടി തുള്ളിച്ചാടി നടക്കുമ്പോഴാണ് വഴിതെറ്റി പടുകുഴിയിൽ പതിച്ചത്. പിന്നെയങ്ങോട്ട് വേദനകളുടെയും സഹനത്തിന്റെയും എണ്ണിയാലൊടുങ്ങാത്ത നാളുകൾ. മരക്കൂട്ടിൽ നിർത്തി കാരിരുമ്പ് ചങ്ങലകൾ വരിഞ്ഞുചുറ്റിക്കെട്ടിയിട്ട് അടിച്ചു പതംവരുത്തിയിട്ട് എന്റേത് ആയിരുന്ന ശരീരവും മനസ്സും മറ്റാരുടേതോ ആക്കിമാറ്റിയപ്പോൾ സ്വപ്നങ്ങൾ പോലും ഇല്ലാതായി. ഞാനാരാണെന്ന് എനിക്കുപോലും അറിയാത്ത അവസ്ഥ;
ഇനിയങ്ങോട്ട് അതുവേണ്ട,,, ഞാനൊരു ആനയാണ്,,
എനിക്ക് ചിന്നംവിളിക്കണം,, തകർക്കണം; എല്ലാറ്റിനേം തകർക്കണം,,

                     അല്പനേരം ചിന്തിച്ചുനിന്നപ്പോൾ നടത്തത്തിന്റെ വേഗത കുറഞ്ഞത് തിരിച്ചറിഞ്ഞിട്ട് അയാൾ ഓടിവന്നു. അവന്റെ കൈയ്യിലെ തോട്ടിയുടെ കുത്തേറ്റാൽ പ്രാണൻ പോകുന്ന വേദനയാണ്. വേദന അവനും ഒന്നറിയട്ടെ; എത്രകാലമാണ് ഇങ്ങനെയൊരുത്തനെ സഹിക്കുന്നത്,,, ഇവനെ തട്ടിയിട്ടുതന്നെ കാര്യം,,,
                    ആനയുടെ സ്വഭാവത്തിൽ എന്തോ പന്തികേട് തോന്നിയതുകൊണ്ടാവാം, മുന്നിൽ നടക്കുന്നതിനിടയിൽ തോട്ടിയുമായി തിരിഞ്ഞു നിന്നത്. അപ്പോഴാണ് അവനെ പിടിക്കാൻ കഴിഞ്ഞത്; തുമ്പിക്കൈകൊണ്ട് പിടിച്ചുചുറ്റി ആകാശത്തേക്ക് ഉയർത്തിയിട്ട് കുണ്ടും കുഴിയുമുള്ള റോഡിൽ ആഞ്ഞടിച്ചശേഷം ആനക്കാലുകൾകൊണ്ട് ചവിട്ടിയരച്ച് കൊമ്പിൽ കോർത്തെടുത്ത് അകലേക്ക് എറിഞ്ഞപ്പോഴാണ് അരിശം തീർന്നത്,,
പാപ്പാനാണ് പോലും, പാപ്പാൻ,,,

                   തുമ്പിക്കൈ ഉയർത്തി മുന്നോട്ട് നടക്കുമ്പോഴാണ് അത് കണ്ടത്,, തോട്ടി,, ഇത്രയും വലിയ ആനയെ വരച്ചവരയിൽ നിർത്തുന്ന ഇത്തിരിപോന്ന വടി,, അവസാനം അത് ചവിട്ടിയൊടിച്ചപ്പോൾ എന്തൊരു ആശ്വാസമാണ്. ചോദിക്കാൻ ആരാ വരുന്നതെന്ന് നോക്കട്ടെ; അതുവരെ ചിന്നംവിളിച്ച് ഓടിയിട്ട് സ്വാതന്ത്ര്യമൊന്ന് ആഘോഷിക്കട്ടെ. ഹോ, ഇനി ആരെയും ഭയപ്പെടേണ്ടതില്ലല്ലൊ,,, കാട്ടാന ആയി നടക്കേണ്ടവനെ നാട്ടാന ആക്കി മാറ്റിയ ദുഷ്ടന്മാർ പേടിച്ച് പരക്കം പായുന്നത് കാണാൻ എന്തൊരു രസമാണ്,,, പറ്റുമെങ്കിൽ കാട്ടിലേക്കൊന്ന് പോവണം,, അവിടെ ബന്ധുക്കൾ ആരെങ്കിലും കാണുമോ? അല്ല, കാടുതന്നെ ഉണ്ടാവുമോ?

                     ഇത്രേംവലിയ ആന ഓടുമ്പോൾ ആളുകൾ ഉരുണ്ടുവീഴാതിരിക്കുമോ,,, അവർക്ക് അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാൽ പോരെ,,, അവരെന്തിനാണ് കാട്ടിൽ കഴിയേണ്ട എന്നെപ്പിടിച്ച് നാടുനീളെ എഴുന്നെള്ളിക്കുന്നത്? ആനയെ അറിയാത്തവർ ഇനിയങ്ങോട്ട് അനുഭവിക്കട്ടെ,,,
                     എല്ലാരും ഓടുന്നതിനിടയിൽ ഒരുത്തൻ കല്ലെടുത്ത് എറിയുന്നുണ്ടല്ലൊ; അവനെ ശരിയാക്കിയിട്ടുതന്നെ കാര്യം. അവനെന്താ വിചാരിച്ചത്,,, ആനക്ക് ഓടാൻ പറ്റില്ല എന്നാണോ? നിർത്തിയിട്ട ബസ്സിന്റെ പിന്നിൽ ഒളിച്ചിരുന്ന ആ പയ്യൻ ആനയുടെ തുമ്പിക്കൈ തൊട്ടുതൊട്ടില്ല എന്നായപ്പോൾ ഓടിമാറിയിട്ട് ടിപ്പർ ലോറിയുടെ ഇടതുവശത്തൂടെ ഓടി ഇന്നോവയുടെ മുകളിൽ ചാടിയിട്ട് നേരെ പാസഞ്ചർ ലോറിയുടെ മുകളിൽകയറി ഇരിക്കുകയാണ്. അവിടെയിരുന്നാൽ പിടിക്കാനാവില്ല എന്നാണ് വിചാരം; ലോറിക്കിട്ട് ഒരു ചവിട്ട് കൊടുത്തപ്പോൾ അവൻ നിലത്തുചാടി തൊട്ടടുത്ത തട്ടുകടയുടെ അടിയിലൂടെ കെ.എസ്.ആർ.ടീ.സി. ബസ് സ്റ്റാന്റിലേക്ക് ഓടിക്കയറിയിട്ട് ആദ്യംകണ്ട ആനവണ്ടിയിൽ കയറി ഒളിച്ചിരുന്നു. സംഗതി അറിയാതെ ഡ്രൈവർ ബസ്സ് സ്റ്റാർട്ട് ചെയ്തപ്പോൾ നേരെ മുന്നിൽ പോയി നിന്നു,,, അവനെ ഇറക്കിവിടാതെ ഒരാനവണ്ടിയും മുന്നോട്ടുപോകേണ്ട,,, ബസ്സ് നിർത്തിയിട്ട് ഇറങ്ങിയ ഡ്രൈവർ തലയിൽ കൈവെച്ച് ഓടുന്നതുകണ്ടപ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നി,, ആളുകൾ പേടിച്ചോടുന്നത് കാണാൻ എന്തൊരു രസമാണ്! ബസ്സിനുള്ളിൽ ഒളിച്ചിരിക്കുന്നവൻ പേടിച്ച് മൂത്രമൊഴിച്ചിട്ടുണ്ടാവും; അവനവിടെത്തന്നെ കിടക്കട്ടെ;

                     തിരിഞ്ഞ് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് തൊട്ടടുത്ത മരത്തിലിരുന്ന് ഒരുത്തൻ ഉച്ചത്തിൽ കൂവിയത്, ‘ആനയതാ പേടിച്ചോടുന്നൂ,, കൂയ്യ്’. ഇവനാരെടാ,, എന്നെനോക്കി കൂവാൻ,,, നേരെ നടന്ന് മരം പിഴുതുമാറ്റിയപ്പോൾ അഞ്ചാറ് ചെറുപ്പക്കാരാതാ റോഡിൽകിടക്കുന്നു,,, കൂട്ടത്തിൽ ഒരുത്തനെ പിടിക്കാൻ തുമ്പിക്കൈ നീട്ടിയപ്പോൾ അവന്റെ ബോധം പോയി, പിന്നെ ഒന്നും ചെയ്തില്ല. എന്നാലും ആ കല്ലെടുത്ത് എറിഞ്ഞവൻ,,
                     ഇടതുവശത്തുള്ള പുതിയ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഒരുവശത്ത് തയ്യൽ മെഷീനുമായി ഒരു കിഴവൻ ഇരിക്കുന്നുണ്ട്; ഓ, നല്ല കാലത്ത് ഇവനായിരിക്കും വല്യപ്പൂപ്പനെ സൂചികൊണ്ട് കുത്തിയിട്ട് വേദനിപ്പിച്ചത്. എല്ലാദിവസവും പഴം കൊടുക്കുന്ന തയ്യൽക്കാരൻ പഴമില്ലാത്ത ദിവസം ആനയുടെ തുമ്പിക്കൈയിൽ സൂചി കയറ്റുക,, പകരം ചോദിച്ചിട്ടുതന്നെ ബാക്കി,, കണ്ണാടിച്ചില്ല് പൊട്ടിച്ച് ആന അകത്തുകടന്നപ്പോൾ ആളുകളെല്ലാം പേടിച്ചോടുകയാണ്. ഇത്രയധികം ആളുകൾ ഇതിനുള്ളിൽ ഉണ്ടായിരുന്നോ? അതിനിടയിൽ ആ തയ്യൽക്കാരൻ എങ്ങോട്ടുപോയി? സാരമില്ല അവന്റെ തയ്യൽമെഷീൻ ചവിട്ടി പരത്തിയിട്ടുണ്ട്,, ഇനിയവൻ തുന്നുന്നതൊന്ന് കാണണം,,,
                    ഇറങ്ങി ഓടുന്നവരുടെ കൂട്ടത്തിൽ കുഞ്ഞിനെ ഒക്കത്തെടുത്ത സ്ത്രീ വീണുപോയല്ലൊ, കൂടെയുള്ള കെട്ടിയോൻ കൊച്ചിനെം തള്ളേനെം തനിച്ചാക്കി പ്രാണനും കൊണ്ട് ഓടുന്നുണ്ടാവും. അതുവരെ ‘പൊന്നേ, ചക്കരെ, തേനെ’ എന്നൊക്കെ വിളിച്ചാലും ചാവാൻ പോകുമ്പം അവനവനെ രക്ഷിക്കാൻ മാത്രം നോക്കുന്ന ദുഷ്ടൻ. പാവം, കുഞ്ഞിനെ മാറത്ത് അടക്കിപ്പിടിച്ച് കരയുന്ന അമ്മയെ ആശ്വസിപ്പിക്കണമെന്നുണ്ടെങ്കിലും വേണ്ടെന്നുവെച്ചു. തുമ്പിക്കൈകൊണ്ട് തലോടുമ്പോൾ പേടിച്ച് മരിച്ചുപോയാൽ കുഞ്ഞിനെ ആരുനോക്കും? എല്ലാം തകർത്തെറിഞ്ഞിട്ടുണ്ട്; ഇനി വെളിയിലേക്കിറങ്ങി മുന്നോട്ടു നടക്കാം,, അല്ല ഓടിക്കളിക്കാം.

                     മുന്നിലൊരു വലിയ ബസ്സ് നിർത്തിയിട്ടുണ്ടല്ലൊ,, റോഡിലൂടെ നടക്കുമ്പോൾ പലപ്പോഴും ഇതിനകത്ത് കയറാൻ കൊതിച്ചിട്ടുണ്ട്; ഇതുതന്നെ അവസരം. അകത്തേക്ക് കയറാൻ പറ്റുന്നില്ലല്ലൊ,, എന്നാലിതൊന്ന് അടിച്ചുതകർത്തേക്കാം. ഹോ,, ഇത്രയേ ഉറപ്പുള്ളു! ഒറ്റച്ചവിട്ടിന് തകർത്തപ്പോൾ കാല് വേദനിച്ചു. നോക്കിയപ്പോൾ ചോര ഒഴുകുകയാണ്,, ഒഴുകട്ടെ, മറ്റുള്ളവർക്കൊന്നും നഷ്ടപ്പെടാനില്ലല്ലൊ,, ഇതെന്റെ സ്വന്തം മുറിവിൽനിന്ന് ഒഴുകുന്നതല്ലെ,, ആനരക്തം. ഇങ്ങനെ അലറിവിളിച്ച് ഓടിനടക്കാൻ എത്രനാളായി കൊതിക്കുന്നതാണ്. എന്റെ സ്വാതന്ത്ര്യം എന്റേത് മാത്രമായ സ്വാതന്ത്ര്യം,, അത് മറ്റാർക്കും അവകാശപ്പെട്ടതല്ല, അല്ലേയല്ല,,,
                   റോഡിന്റെ നടുവിലെ തൂണുകൾ ഇളക്കിമാറ്റുമ്പോഴാണ് തലയിൽ ഏറ് കൊണ്ടത്, നന്നായി വേദനിച്ചു. എറിഞ്ഞവനെ നോക്കിയപ്പോൾ കാണാനേയില്ല,, ആരോ ഒരുത്തൻ മൊബൈലുമായി വന്ന് ഫോട്ടോ എടുക്കുന്നുണ്ടല്ലൊ,, ഇക്കൂട്ടരെക്കൊണ്ട് തോറ്റു. എവിടെപ്പോയാലും വരും പടം പിടിക്കാൻ,, ആന എങ്ങോട്ട് തിരിഞ്ഞാലും മൊബൈലിൽ പിടിക്കണം; തിന്നുമ്പോൾ, കിടക്കുമ്പോൾ, കുളിക്കുമ്പോൾ, കളിക്കുമ്പോൾ, നടക്കുമ്പോൾ,,, എതിന് പിണ്ടമിടുന്നതും ഇവന്മാർക്ക് മൊബൈലിൽ പകർത്തണം,, ഈ നേരത്ത് ഇവനെ ശരിയാക്കണം,, നല്ല ചാൻസാണ്,,
                 ആന ഓടുന്നതു കണ്ടപ്പോൾ അവൻ റോഡിലൂടെ നേരെയങ്ങ് ഓടാൻ തുടങ്ങി. പിന്നാലെ ഓടിയിട്ട് അവനെ പിടിക്കാനാവുന്നില്ലല്ലൊ. മുന്നിൽ കാണുന്നതെല്ലാം തകർത്തുകൊണ്ട് ഓടുമ്പോഴാണ് കഴുത്തിലെന്തോ തറഞ്ഞുകയറിയത്. വെടിയുണ്ടയാണോ? അയ്യോ ചാവുന്നതിനുമുൻപ് ചിലരോടുകൂടി പകരം ചോദിക്കാനുണ്ടല്ലൊ. ആനയെ വെടിവെച്ച് കൊല്ലാൻ എത്ര മനുഷ്യരാണ് തോക്കുമായി മുന്നിൽ നിൽക്കുന്നത്,,,   

                   ആരൊക്കെയോ ഓടിവരുന്നുണ്ടല്ലൊ,, കഴുത്തിൽ തറഞ്ഞുകയറിയത് വല്ലാതെ വേദനിക്കുന്നുണ്ട്,,, വെടികൊണ്ടാൽ ഇങ്ങനെയാണോ? അതാ റോഡരികിലൊരു കാട്,,, നൂറുകണക്കിന് ശാഖകൾ നിവർത്തി ഉയർന്നുപൊങ്ങിയ മരം പട്ടണനടുവിൽ ചെറിയൊരു കാട് തന്നെയാണ്. ശരീരമൊട്ടാകെ വേദനിക്കുകയാണ്. ആ തണലിൽ എത്തിയാൽ ആശ്വാസമായി, കുടിക്കാനിത്തിരി വെള്ളം കിട്ടുമോ,,,.
                    തണലൊരുക്കിയ മരം അകലുകയാണോ?  നടന്നെത്താൻ എന്തൊരു ദൂരമാണ്,, കാഴ്ച മങ്ങുകയാണൊ? അയ്യോ,, ഈ ആളുകളൊക്കെ അടുത്തുവന്ന് എന്തൊക്കെയാണ് വിളിച്ചുകൂവുന്നത്. അതിനിടയിൽ ആരുടെയോ സ്വാന്തനസ്പർശത്തോടൊപ്പം ആശ്വാസവാക്കുകൾ,,,,
“ഉറങ്ങട്ടെ,, ഉറക്കം തെളിയുമ്പോൾ എല്ലാം നോർമലാവും”
ഉറക്കികിടത്താനാണ് ഇക്കൂട്ടരുടെ പരിപാടി; ഞാനൊരു ആനയല്ലെ? ഇതിനുമാത്രം എന്താണ് ചെയ്തത്?   

                   ഏതോ തുരങ്കത്തിലൂടെയാണല്ലൊ സഞ്ചരിക്കുന്നത്,, ദേഹമാകെ കുലുങ്ങുന്നുണ്ടെങ്കിലും വേദന തോന്നിയില്ല, ആകെയൊരു മയക്കം. തുരങ്കത്തിന്റെ വാതിൽ തുറക്കുമ്പോൾ വെള്ളവസ്ത്രം അണിഞ്ഞ സുന്ദരി മറ്റുള്ളവരോടായി പറഞ്ഞു,
“ലിഫ്റ്റിന്ന് ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം”
പെട്ടെന്നാണ് ശക്തമായ വെളിച്ചം കണ്ണിൽ പതിച്ചത്,, ഇങ്ങനെ കിടന്നിട്ട് ഒന്നും കാണാനാവുന്നില്ലല്ലൊ. കണ്ണ് വീണ്ടുംവീണ്ടും തുറന്നടച്ചപ്പോൾ കൂടെ നടക്കുന്ന വെള്ളപ്രാവുകളുടെ ഉറക്കച്ചടവുള്ള മുഖങ്ങൾ; കൂട്ടത്തിൽ അദ്ദേഹവും ഉണ്ടല്ലൊ!
“സിസ്റ്റർ എന്താണ് പറ്റിയത്? ഡോക്റ്ററെന്ത് പറഞ്ഞു?”
“ഇപ്പോൾ ഉറങ്ങാനുള്ള മരുന്ന് കൊടുത്തിരിക്കയാ,,, പരിക്കുപറ്റിയതൊക്കെ മരുന്ന് വെച്ചുകെട്ടി ശരിയാക്കിയിട്ടുണ്ട്. പിന്നെ നെറ്റിയിലും കാലിനും മൂന്ന് സ്റ്റിച്ച് വീതം ചെയ്തിട്ടുണ്ട്. നെറ്റിയിൽ ആഴത്തിലുള്ള മുറിവാണ്”
“എന്നാലും പെട്ടന്നല്ലെ സ്വഭാവം മാറിയത്; വീട്ടിലാരും ഇല്ലായിരുന്നു,,,”
“ബോധം വരാറായി; ഇന്നുതന്നെ ഡിസ്ചാർജ്ജ്ചെയ്ത് വീട്ടിലേക്കുപോകാമെന്നാണ് ഡോക്റ്റർ പറഞ്ഞത്”
“വീട്ടിൽ പോകാനോ?”
“അതെ, ഇവിടെ ജസ്റ്റ് ഒബസർവേഷൻ മാത്രം, പിന്നെ മുറിവിനൊക്കെ മരുന്ന് പുരട്ടിയാൽ മതി”
“വീട്ടിലെങ്ങനെ പോകും? ആകെ അടിച്ചുതകർത്തിരിക്കയാണ്,, വീട്ടുസാധനങ്ങളെല്ലാം പുതിയത് വാങ്ങേണ്ടിവരും. അടുക്കളയിലാണെങ്കിൽ ഫ്രിഡ്ജ്, മിക്സി വാഷിംഗ് മെഷിൻ, കുക്കർ, ഗ്യാസ് സ്റ്റൌ, പാത്രങ്ങൾ,,, പോരാത്തതിന് ടീവിയും, എല്ലാം തല്ലിപ്പൊളിച്ച് ആകെ ഭൂകമ്പം വന്നതുപോലെയാണ്,”
“അച്ഛാ അതൊന്നും സാരമില്ല, വീട്ടിലെത്തിയാൽ അമ്മതന്നെയല്ലെ അതെല്ലാം നേരെയക്കി വെക്കേണ്ടത്”
മകളും വന്നിട്ടുണ്ട്,, അപ്പോൾ,
ആന ജീവിതത്തിന്റെ ആറാട്ട് കഴിഞ്ഞു,, തിരികെ സ്വന്തം തട്ടകത്തിലേക്ക്,,,,
*******************************************************
സ്ത്രീശബ്ദം പേജുകൾ

5/28/15

വേലക്കാരി അഥവാ വീട്ടുകാരി



                           വീട്ടുവേലക്കാരിയിൽനിന്നും സ്വയംപിരിഞ്ഞുപോകൽ നോട്ടീസ് ലഭിച്ചതോടെ ഞാനാകെ വെപ്രാളത്തിലാണ്. രണ്ടുതവണ പിരിഞ്ഞുപോയവളാണെങ്കിലും അപ്പോഴൊക്കെ എന്റെ കെട്ടിയവൻ അവളുടെ വീട്ടിൽ‌പോയിട്ട് കരഞ്ഞും, കാലുപിടിച്ചും, പോരാത്തതിന് മോഹനവാഗ്ദാനങ്ങളായി ശമ്പളവും കിമ്പളവും വർദ്ധിപ്പിക്കാമെന്ന് പ്രോമിസ് ചെയ്തും തിരികെ കൊണ്ടുവന്നതാണ്. സ്വന്തം ഭാര്യയായ ഞാൻ പിണങ്ങിപോയാലും അദ്ദേഹം തിരികെ വിളിക്കുമെന്ന് തോന്നുന്നില്ല; അതുപോലെയാണോ ഒരു വീട്ടുവേലക്കാരി! ഇപ്പോഴിതാ മൂന്നാം തവണ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോക്കിന് പോയാൽ ഇനിയൊരിക്കലും ഈവീട്ടിൽ കാലുകുത്തില്ലെന്നാണ് പറയുന്നത്. അവൾ ചീനച്ചട്ടി ആവശ്യപ്പെട്ടപ്പോൾ കഞ്ഞിക്കലം എടുത്തുകൊടുത്ത എന്റെ അടുക്കളവിവരം നന്നായി അറിയുന്ന വേലക്കാരി ശരിക്കും മുതലെടുക്കുകയാണ്. അടുക്കളപ്പണി ചെയ്യാൻ മറ്റൊരു വേലക്കാരിയെ ലഭിക്കാനുള്ള പ്രയാസം അനുഭവിച്ചവർക്കെ അറിയാൻ പറ്റുകയുള്ളൂ.

                      വരും‌ദിവസങ്ങളിൽ വേലക്കാരി ഇല്ലാതാവുന്ന കാര്യം എനിക്ക് സഹിക്കാവുന്നതിലപ്പുറമാണ്. അടുത്ത ആഴ്ച ടീവിയിലെ റീയാലിറ്റി ഷോകളിൽ രണ്ടെണ്ണം ഗ്രാന്റ് ഫിനാലെയിലേക്ക് നീങ്ങുമ്പോൾ മറ്റൊന്ന് എലിമിനേഷൻ റൌണ്ടിലും വേറൊന്ന് ഡെയ്ഞ്ചർ സോണിലുമാണ്. സീരിയലാണെങ്കിൽ അമ്മ അത്യാസന്ന നിലയിലും സ്ത്രീധനം പൊട്ടിത്തെറിയുടെ വക്കിലും നിൽക്കുമ്പോൾ അവളുടെ കഥ മാത്രമല്ല ഒരു പെണ്ണിന്റെ കഥയും ഓടുന്നത് മഞ്ഞുരുകും കാലത്താണ്. ആ നേരത്ത് അടുക്കളക്കാരി ഇല്ലാതായാൽ ഞാനെന്ത് ചെയ്യും?

സ്യൂട്ട്‌കെയ്സും ബാഗുമായി വരാന്തയിലിറങ്ങിയ അവൾ എന്നെനോക്കി പറഞ്ഞു,
“ചേച്ചീ ഞാൻ പോകുവാ,,, എന്റെ സാമാനമൊക്കെ എടുത്തിട്ടുണ്ട്”
“സാമാനമൊക്കെ അവിടെ വെക്ക്,,, നീയിങ്ങനെ പോയാലെങ്ങനെയാ? നിനക്ക് ശമ്പളം കൂട്ടിത്തന്നാൽ പോരെ?”
“എത്ര ശമ്പളം‌തന്നാലും ഇവിടെത്തെ പണിക്ക് നിൽക്കാൻ എന്നെക്കൊണ്ട് വയ്യ,,, എന്തൊക്കെ പണികളാ ചെയ്യേണ്ടത്; ഞാൻ പോകുന്നു”
“അതെങ്ങനെ ശരിയാവും; ഇവിടെ ഭക്ഷണം വെക്കണ്ടെ? നീ പോയാൽ അദ്ദേഹത്തിന്റെ കാര്യമൊക്കെ ആര്‌നോക്കും?”
“അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട; ഇത്തവണ കൂടെ ചേട്ടനെയും കൊണ്ടുപോകുന്നുണ്ട്. ഞാൻ പൊന്നുപോലെ നോക്കിക്കോളും”
*************************************************

5/7/15

അയാൾ വന്നപ്പോൾ

 

                   പുലരാൻ‌നേരത്ത് നിദ്രവിട്ട് ഉണരുന്നതിനുമുൻപെ കോളിംഗ്‌ബെൽ കേട്ടപ്പോൾ അജയന് ദേഷ്യം‌വന്നു. സലിഷ അടുക്കളയിലായിരിക്കും; ആനേരത്ത് ആകാശം ഇടിഞ്ഞുവീണാലും അന്വേഷിക്കാത്ത സ്വഭാവമാണ്. വീട്ടിൽ വരുന്നവരെ സ്വീകരിക്കേണ്ടത് ഗൃഹനാഥന്റെ കൂടി കടമയാണല്ലൊ, എഴുന്നേറ്റ് വാതിൽ തുറന്നുകളയാം. നൈറ്റ്‌ഡ്രസ് മാറ്റിയതിനുശേഷം മുടിചീകി തിരിഞ്ഞുനടക്കുമ്പോഴാണ് ഉറങ്ങുന്ന മകളെ ശ്രദ്ധിച്ചത്. അല്പസമയം കൂടി ഉറങ്ങട്ടെ; അവൾക്കും ഇന്ന് അവധിയാണല്ലൊ,,,
 
                    രാവിലെതന്നെ വിളിച്ചുണർത്തുന്നത് ആരായിരിക്കും?,,, പണം തരാൻ വരുന്ന അണ്ണാച്ചി ആവാനാണ് സാദ്ധ്യത. തലേദിവസം കടംവാങ്ങിയ പണം തിരിച്ചുതരാനായി അതിരാവിലെ വരുന്ന അയാൾ നല്ലൊരു കണി ആവാറുണ്ട്. സ്വീകരണമുറിയിലെത്തി പതുക്കെ വാതിൽ‌തുറന്ന് വെളിയിലേക്ക് നോക്കി,,, വീണ്ടും നോക്കി,
‘അത് അയാൾ, അയാൾ തന്നെ,,,’
അജയൻ ഞെട്ടി; ഒപ്പം കാലിൽ നിന്നാരംഭിച്ച വിറയൽ മുകളിലോട്ട് ഉയർന്ന് തലയിൽ പടർന്ന് കയറിയപ്പോൾ, ഒരുനിമിഷം പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനരഹിതമായി.

ആദ്യത്തെ ഞെട്ടലിൽനിന്നും മോചനം നേടുന്നതിനുമുൻപ് അയാളുടെ വിളികേട്ടു,
“മോനേ?,,,”
അജയന്റെ നാവ് വരണ്ടു; വാക്കുകൾക്കായി വിഷമിക്കുമ്പോൾ അയാൾ പറയാൻതുടങ്ങി,
“മോനേ, ഞാനൊരുതെറ്റും ചെയ്തിട്ടില്ല; ഈ പാവ എന്റെ കൊച്ചുമോൾക്ക് കൊടുക്കണം, അവളെയൊന്നു കാണാനാ ഞാൻ വന്നത്”
അജയൻ നടക്കുകയല്ല, ഓടുകയായിരുന്നു. ഞെട്ടിവിറച്ചുകൊണ്ട് അടുക്കളയിലെത്തി നിലത്തിരുന്ന് കിതക്കുന്ന ഭർത്താവിന്റെ ഭാവമാറ്റം കണ്ടപ്പോൾ സലിഷഞെട്ടി,
“എന്താ പറ്റിയത്?
മറുപടി പറയാതെ കിതച്ചുകൊണ്ട് വെള്ളംകുടിക്കുന്ന ഭർത്താവിനോട് വീണ്ടുംവീണ്ടും അവൾ ചോദിച്ചു,
“ആരാണ്?, ആരാ വന്നത്?”
“അത് അയാളാണ്, എന്റെ അച്ഛൻ”
“അച്ഛനോ? അത് ജെയിലിലല്ലെ? ജീവപര്യന്തം എന്നുപറഞ്ഞിട്ട്,,,”
അജയന് മിണ്ടാൻ കഴിഞ്ഞില്ല, ആ മൌനം അവളെയാകെ ഭയപ്പെടുത്തി,
“എനിക്കാകെ പേടിയാവുന്നു,,, അയാളെങ്ങനെയാ ഇവിടെ വന്നത്? അങ്ങ് നാട്ടിലെ ജെയിലിൽ കിടക്കുന്ന ആളെങ്ങനെയാ നമ്മുടെവീട് കണ്ടുപിടിക്കുന്നത്? നിങ്ങൾക്ക് തോന്നിയതാവും”
അപ്പോഴാണ് അജയൻ ഓർത്തത്,
നാടും വീടും ഉപേക്ഷിച്ചിട്ട് വർഷങ്ങൾ കുറേയായി. ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് സ്വന്തം സഹോദരി ഒഴികെ ബന്ധുക്കൾക്കോ ജനിച്ചുവളർന്ന നാട്ടുകാർക്കൊ അറിയില്ല. അവളാണെങ്കിൽ ‘മറ്റൊരു നാട്ടിൽ ഭർത്താവും മക്കളുമായി തന്നെപ്പോലെ ഒളിച്ചുജീവിക്കുന്നു’ എന്നുപറയാം. പിതാവ് കൊലപാതക കേസ്സിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ മാന്യരായി ജീവിക്കുന്ന മക്കൾ വീടും നാടും ഉപേക്ഷിക്കുകയല്ലാതെ പിന്നെന്തു ചെയ്യാനാണ്!

എന്നിട്ടും,,, ആകെ സംശയമായി,
“അയാളെങ്ങനെ, ഈ വീട് കണ്ടുപിടിച്ചു?”
“അതുതന്നെയാ ഞാനും ചോദിക്കുന്നത്? അയാളെങ്ങനെയാ ജെയിലിന്ന് പുറത്തുവന്നത്? അത് അയാൾ തന്നെയാണെന്ന് ഉറപ്പുണ്ടോ?”
“അതുശരിയാണ്, ഞാനൊന്നുകൂടി നോക്കട്ടെ”
“പിന്നെ അകത്ത് ഇങ്ങോട്ടൊന്നും കയറ്റല്ലെ”

                      നിർവികാരനായി എഴുന്നേറ്റ് സ്വീകരണമുറിയിൽ കടന്ന് ജനാലയിലൂടെ സ്വന്തം പിതാവിനെ അജയൻ ഒളിഞ്ഞുനോക്കാൻ തുടങ്ങി. ഓർമ്മവന്നത് കുട്ടിക്കാലത്ത് അച്ഛനും മകനും ചേർന്ന് ഒളിച്ചുകളിക്കുന്നതാണ്. അമ്മയുടെ പിന്നിൽ ഒളിച്ചിരിക്കുമ്പോൾ തന്നെതേടി നടക്കുന്ന അച്ഛനെ, പിന്നിലൂടെവന്ന് ഒച്ചയാക്കി ഭയപ്പെടുത്തുന്നതാണ് അവനോർമവന്നത്. കാലം മാറിയാലും മായതെ മനസ്സിൽ‌പതിഞ്ഞ ഓർമ്മകൾക്ക് എന്തൊരു രസമാണ്. ആ മനുഷ്യൻ തന്നെയാണ് ഇരിക്കുന്നത്; ജീവനില്ലാത്ത പാവയെപ്പോലെ മറ്റൊരു പാവയെ ഇടതുകൈയിൽ പിടിച്ച് വരാന്തയിൽ ഇരിക്കുന്ന അയാ‍ൾ ആളാകെ മാറിയിട്ടുണ്ട്. തലയിൽ ഒരൊറ്റ മുടിയും ഇല്ലാത്ത ആ മനുഷ്യൻ അകലേക്ക്നോക്കി ഇരിക്കുമ്പോൾ കളിമണ്ണിൽ‌തീർത്ത പ്രതിമയെപോലെ തോന്നിച്ചു. ഇങ്ങനെയുള്ള ആളാണൊ കൊച്ചുകുഞ്ഞിനെ കൊന്നത്? ഇയാൾക്ക് എങ്ങനെ തോന്നി? ആരെങ്കിലും ചതിച്ചതാണോ? ഏതായാലും അറിയപ്പെടുന്നത് കൊലപാതകി എന്നുതന്നെ; പറക്കമുറ്റാത്ത കൊച്ചുകുഞ്ഞിനെ പീഡിപ്പിച്ചുകൊന്ന ദുഷ്ടൻ,,,

                       വിറയാർന്ന പാദങ്ങളുമായി പിൻ‌വാങ്ങുമ്പോൾ അജയന് വീണ്ടും കുട്ടിക്കാലം ഓർമ്മവന്നു. തന്നെയും അനിയത്തിയെയും ഇരുചുമലിലും കയറ്റിയിട്ട് ഉത്സവം കാണാൻ പോയ നാളുകൾ. വഴിയിൽ ഒറ്റപ്പെട്ടുപോയ ഏതോ കുട്ടിയുടെ രക്ഷിതാവിനെ കണ്ടെത്താൻ മൈക്കിലൂടെ അനൌൺസ് ചെയ്ത അച്ഛൻ,,, ഇപ്പോൾ എന്തെ ഇങ്ങനെ???
ഈ മനുഷ്യൻ കാരണമല്ലെ സ്നേഹമയിയായ അമ്മ ഹൃദയംതകർന്ന് മരിച്ചത്!
ഭർത്താവ് പീഡനക്കേസിൽ പ്രതിയാണെന്ന് അറിഞ്ഞാൽ ഭാര്യക്ക് സഹിക്കാൻ കഴിയുമോ?
പോലീസും കോടതിയും തെളിവുകൾ നിരത്തിയാൽ അയാൾ നിരപരാധിയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ?

അടുക്കളയിൽ എത്തിയപ്പോൾ കണ്ടത് സലിഷ ഫോൺ ചെയ്യുന്നതാണ്. ആരോടായിരിക്കും; അവളാകെ പേടിച്ചിരിക്കയാണ്.
“ഞാൻ അമ്മുവിനെ വിളിച്ചതാ, ഇതാ മൊബൈൽ,,,”
ഏത് കാര്യവും നാത്തൂനോടാണ് അവൾ പറയുന്നത്, എന്നാലും അമ്മുവിനെ അറിയിക്കേണ്ടായിരുന്നു,
“അമ്മു, മോളേ,,, ഏട്ടനാ,”
“ഏട്ടാ, അയാൾ”
“അത് അയാൾ തന്നെ,, നമ്മുടെ തന്തപ്പടി”
“അയ്യോ ജീവപര്യന്തം എന്നുപറഞ്ഞിട്ട്, എനിക്കാകെ പേടിയാവുന്നു, എന്റെ അനിക്കുട്ടന്റെ അച്ഛനെങ്ങാനും അറിഞ്ഞാൽ”
“നീ പേടിക്കെണ്ട, അയാൾക്ക് നിന്റെ വീടൊന്നും അറിയില്ലല്ലൊ”
“ഏട്ടന്റെ വീട് പരിചയമുള്ളതുകൊണ്ടാണോ അവിടെ വന്നത്?”
അപ്പോൾ അജയനൊന്ന് ഞെട്ടി. ഓഫീസ് മാറുന്നതിനനുസരിച്ച് പലതവണ വീട് മാറിയതാണ്. നാട്ടിലാർക്കും അറിയാത്ത തന്റെ വീടെങ്ങനെ അയാൾ കണ്ടുപിടിച്ചു. എന്നിട്ട്, അതിരാവിലെ എങ്ങനെ ഇവിടെയെത്തി?
“ഏട്ടനെന്താ മിണ്ടാത്തത്, എട്ടുവയസ്സുള്ള കുഞ്ഞിനെയാ വയസ്സുകാലത്ത് അയാൾ പീഡിപ്പിച്ച് കൊന്നത്,, അവിടെയൊരു ആറുവയസ്സുകാരി പെൺകുട്ടി ഉണ്ടെന്ന കാര്യം മറക്കരുത്. മണിക്കുട്ടി ഉണർന്നോ?”

പെട്ടെന്നാണ് മകളുടെ കാര്യം ഓർമ്മവന്നത്, അവൾ എഴുന്നേറ്റ് വരാന്തയിലെങ്ങാനും പോയിരിക്കുമോ?
“ന്റെ മോള്,,,”
 ബെഡ്‌റൂമിലേക്ക് ഓടുമ്പോൾ സലിഷയും പിന്നാലെയെത്തി, മകൾ ഉണർന്നിരിക്കുന്നു. അവളെവിടെ?
“മോളേ മണിക്കുട്ടി?”
പെട്ടെന്ന് വരാന്തയിൽ എത്തിയപ്പോൾ കണ്ടത് പാട്ടുപാടുന്ന പാവയോടൊത്ത് കളിക്കുന്ന മകളെയാണ്. അയാളെവിടെ?
“മോളെ ഈ പാവ, അയാളെവിടെ?”
“മുത്തശ്ശൻ തന്നതാ; അതാരാ? ഒരുപാട് മുട്ടായിം തന്നു”
“മോളെ നിനക്കൊന്നും,,,, എന്നിട്ട് അയാളെവിടെ?”
“പോയി,, അന്നോട് പറഞ്ഞു,,”
“അയാളെന്ത് പറഞ്ഞു?”
“അയാള് പറഞ്ഞു, തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് പപ്പയോട് പറയണംന്ന്, അതെന്താ അങ്ങനെ പറഞ്ഞത്? പപ്പക്ക് മുട്ടായി വേണോ?”
ആവേശത്തോടെ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് സലിഷ പറഞ്ഞു,
“ദുഷ്ടൻ,, തെറ്റൊന്നും ചെയ്തിട്ടില്ലപോലും,, എട്ടുവയസ്സുള്ള കൊച്ചിനെയാ,,, ജയില് ചാടിയിട്ടായിരിക്കും വന്നത്,,, നിങ്ങള് പോലീസിനെ വിളിക്കുന്നതാണ് നല്ലത്”
“പോലീസിനെയൊക്കെ വിളിക്കാം,,,  ഇപ്പോൾ പറയുന്നതുപോലെയാണ് അച്ഛൻ കോടതിയിലും പറഞ്ഞത്,,, കുഞ്ഞിനെ രക്ഷപ്പെടുത്താൻ പോയതാണ്; ആരൊക്കെയോ ചെറുപ്പക്കാർ‌ചേർന്ന് ചെയ്തത് പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് അച്ഛന്റെ തലയിലാക്കിയതാണെന്ന്. തടവറയിൽ കിടക്കുമ്പോൾ അച്ഛന്റെ ഒരു കാര്യവും അന്വേഷിക്കാതെ നാട് വിടുകയല്ലെ നമ്മൾ ചെയ്തത്, ശരിക്കും ഒളിച്ചോട്ടം”
“അതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം? പോലീസിനെ നിങ്ങൾ വിളിക്കുന്നില്ലെങ്കിൽ ഞാൻ വിളിക്കാം,,” സലിഷ മൊബൈൽ എടുത്തു.
“വേണ്ട ഞാൻ തന്നെ വിളിക്കാം”
പെട്ടെന്ന് മൊബൈൽ റിംഗ്‌ചെയ്തു; വിറയാർന്ന കൈകൊണ്ട് വിറക്കുന്ന മൊബൈൽ ഭാര്യയിൽ‌നിന്ന് വാങ്ങി ക്ലിക്ക് ചെയ്യുമ്പോൾ അജയൻ കണ്ടു, പരിചയമില്ലാത്ത നമ്പർ,
“ഹലോ”
“ഹലോ, ഇത് അജയൻ എന്ന ആളാണോ?”
“അതെ, ആരാണ്?”
“സെൻ‌ട്രൽ പ്രിസണിലെ ജെയിലറാണ് അറിയിക്കുന്നത്, നിങ്ങളുടെ അച്ഛൻ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഇവിടെയുണ്ടല്ലൊ”
“ഉണ്ട്‌സാർ,,, അയാൾ,”
“ഇന്നുപുലർച്ചെ നാലുമണിക്ക് സെല്ലിനുള്ളിൽ‌വെച്ച് അച്ഛൻ ആത്മഹത്യ ചെയ്തതായി കാണപ്പെട്ടു. ബോഡി ഇവിടെയുള്ളത് ആശുപത്രിയിലേക്ക് മാറ്റുന്നതോടൊപ്പം തുടർന്നുള്ള പ്രൊസീഡിയറിനായി മകനായ താങ്കൾ ഇവിടെ എത്തണം”
“അയ്യോ,,, അച്ഛൻ ഇവിടെ,,,”
“അവിടെ, എന്തുപറ്റി?”
“സർ, ഒരു സംശയം,,, ഈ നമ്പർ കിട്ടിയത്”
“അത്, മരിക്കുന്നതിന് മുൻപ് എഴുതിവെച്ചതാണ്; മകന്റെ മൊബൈൽ നമ്പറും പേരും”
*****************************************

1/1/15

ന്യു ജനറേഷൻ ഫെയ്സ്‌ബുക്ക് ദുരന്തം

 
                     ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ ഇരപിടിക്കാൻ കഴിവുള്ള,  ഓന്തിനെപ്പോലെ പരിസരത്തിനൊത്ത് നിറംമാറി ഒളിച്ചിരിക്കാൻ കഴിവുള്ള, സുവോളജി മിസ്സ് ‘ശ്രീലക്ഷ്മി കുര്യാക്കൊസ്’ എടവലത്തിന്റെ തിയറി ക്ലാസ്സ് കത്തിക്കയറുന്ന നേരത്താണ് രണ്ടാം വർഷ ഹയർ‌സെക്കന്ററി ക്ലാസ്സിന്റെ പിൻ‌ബെഞ്ചിലിരിക്കുന്ന റോഷൺലാലിന് ഒരു മെസേജ് വൈബ്രആയി വന്നത്. പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച മൊബൈൽ തടവിയപ്പോൾ വെളിച്ചം കാണുന്ന സന്ദേശം അയച്ചത് സുഹൃത്ത് ജോജുവാണ്; അവനത് തുറന്ന് വായിച്ചു, ‘FByil oru live vidio undu, open it arjant’.
                  തൊട്ടടുത്തിരിക്കുന്ന എബിച്ചനെ തോണ്ടിയിട്ട് റോഷൺലാൽ സന്ദേശം കാണിച്ചു. അത് വായിച്ച സഹപാഠി പതുക്കെ പറഞ്ഞു,
“തുറക്ക്, സൌണ്ട് വേണ്ട”
യൂസർ നെയിമും പാസ്‌വേഡും എന്റർ‌ചെയ്ത് എഫ്.ബി തുറന്ന് ജോജുവിന്റെ അക്കൌണ്ടിൽ കയറിയപ്പോൾ വായിക്കാൻ കഴിഞ്ഞു, ‘Keralathile Rodil oru manushyante anthyam’. പുതിയതായി റിലീസ്‌ചെയ്ത സിനിമ കാണുന്ന ആവേശത്തോടെ റോഷൻ വീഡിയോ ക്ലിക്ക് ചെയ്തപ്പോൾ രംഗം തെളിയാൻ തുടങ്ങി.

                   ആവേശത്തോടെ അനാറ്റമി പഠിപ്പിക്കുന്ന സുവോളജിമിസ്സ് അറിയാതെ, വീഡിയോ കാണുന്ന രണ്ടുപേരുടെ കൂടെ ഇടതുവശത്ത് ഇരിക്കുന്ന ധനേഷ് മേനോനും ചേർന്നു. മൂവർക്ക് മുന്നിൽ കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ ദൃശ്യങ്ങൾ ഓരോന്നായി മാറിമറിയുകയാണ്. അതിരാവിലെയുള്ള അന്തരീക്ഷം, ചാറ്റൽ‌മഴ പെയ്യുന്ന ആ നേരത്ത് കുടചൂടിക്കൊണ്ട് റോഡിലൂടെ അകലേക്ക് നടന്നുപോകുന്ന ഒരാളുടെ പിൻ‌വശം. വെള്ളമുണ്ടും ഷെർട്ടും ധരിച്ച അയാൾ ആരാണെന്ന് അറിയാനാവില്ലെങ്കിലും മധ്യവയസ്ക്കനായ പുരുഷനാണെന്ന് മനസ്സിലാക്കാം. മഴ നനയാതിരിക്കാനായി മുണ്ടിന്റെ ഒരറ്റം ഉയർത്തിയിട്ട് വലതുകൈകൊണ്ട് പിടിച്ചിരിക്കയാണ്. പെട്ടെന്ന് എബിച്ചന്റെ കമന്റ്,
“ഈ കിഴവനെ കാണാനാണോ അർജന്റ് മെസേജ് അയച്ചത്?”
“മുഴുവൻ കണ്ടിട്ട് കമന്റിട്ടാൽ മതി”
                  റോഷന്റെ മറുപടികേട്ട് മറ്റുള്ളവർ മിണ്ടാതിരുന്നു; മിസ്സിന്റെ കണ്ണ് എപ്പോഴാണ് പിൻ‌ബെഞ്ചിൽ പതിക്കുന്നതെന്നറിയില്ല. അവർ നോക്കിയിരിക്കെ സ്ക്രീനിന്റെ മൂലയിൽ‌നിന്നും ഹൈസ്പീഡിൽ ഒരു ഇന്നോവ കാർ വന്നത് പെട്ടെന്നായിരുന്നു. വന്ന സ്പീഡിൽ‌തന്നെ പോവുന്ന ഇന്നോവക്ക് റോഡരികിലൂടെ നടക്കുന്ന വൃദ്ധനെ ഇടിച്ചുതെറിപ്പിക്കാൻ ഒരുനിമിഷം പോലും വേണ്ടിവന്നില്ല. അതുകണ്ടപ്പോൾ മൂവരും ഒന്നിച്ചുപറഞ്ഞു,
“സൂപ്പർ”

                    അപകടത്തിൽ‌പെട്ട മനുഷ്യനെ ഫോക്കസ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പിന്നീടുള്ളത്; അത് നോക്കിയിരിക്കുന്ന ധനേഷ് പതുക്കെപറഞ്ഞു,
“ക്യാമറ ഫോക്കസ് ചെയ്തശേഷം അയാളെ ഇടിക്കാൻ കാർ‌ഡ്രൈവർക്ക് കൊട്ടേഷൻ കൊടുത്തതുപോലെ ഉണ്ടല്ലൊ!”
“മിണ്ടാതിരിക്കെടാ, മിസ്സിന് സംശയം തോന്നും”
                     വേദനകൊണ്ട് പുളയുന്ന വൃദ്ധനിൽ ശ്രദ്ധകേന്ദ്രീകരിച്ച സുഹൃത്തുക്കൾ മറുപടിയൊന്നും പറഞ്ഞില്ല. പാതയോരത്തെ കല്ലുകൾക്കിടയിൽ മുഖം‌താഴ്ത്തി കമഴ്ന്നുകിടക്കുന്ന മനുഷ്യൻ കൈയ്യും കാലുമിട്ടടിക്കുമ്പോൾ ശരീരത്തിന്റെ പലഭാഗങ്ങളിൽ‌നിന്നും രക്തം ഒഴുകുന്നുണ്ട്. പെട്ടെന്ന് ആശുപത്രിയിൽ അഡ്മിറ്റായില്ലെങ്കിൽ മരിക്കുമെന്ന് ഉറപ്പായ ആ മനുഷ്യന്റെ അന്ത്യനിമിഷങ്ങൾ വളരെ നന്നായി ഷൂട്ട്‌ചെയ്ത ജോജുവിനോട് മൂവർക്കും അസൂയ തോന്നി. റോഷൻ പറഞ്ഞു,
“ഞാനിത് ഷെയർ ചെയ്യുകയാണ്”
“ഷെയറും ലൈക്കും ചെയ്യുന്നതൊക്കെ പിന്നീട്, നമ്മളൊന്ന് നന്നായി കാണട്ടെ. അയാളുടെ മുഖം കാണാനെന്താ വഴി?”
“അതൊക്കെ അവസാനം ഉണ്ടാവും, പിന്നെ മരിക്കുന്നവനെന്തിനാടാ മുഖം?”
വീഡിയോദൃശ്യത്തിൽ ലയിച്ചിരിക്കുന്ന റോഷൻ പതുക്കെ പറഞ്ഞു.

                     ജീവൻ പോകാറായെന്ന് തോന്നുന്നു, ശരീരത്തിന്റെ പിടച്ചിൽ അവസാനിക്കുകയാണ്. ചുറ്റും ചോര ഒലിച്ചിറങ്ങിയതിന്റെ നടുവിൽ കിടക്കുന്ന ആ മനുഷ്യന്റെ കാലുകളുടെ ചലനം പതുക്കെ ആയി. പെട്ടെന്ന്, അയാൾ ആകെയൊന്ന് പിടഞ്ഞു, ജിവൻ വേർപെടാനുള്ള പിടച്ചലിൽ ദേഹം ഉയർന്നശേഷം താഴോട്ട് മലർന്ന് വീണു. അവസാനശ്വാസം വലിക്കുന്ന നേരത്ത് ഇത്തിരി വെള്ളത്തിനായി വായതുറന്നിട്ട് പതുക്കെ നിശ്ചലമായി.
                  ഇപ്പോൾ മുഖം വ്യക്തമായി കാണാം. ആറ് കണ്ണുകളും മൃതദേഹത്തിന്റെ മുഖത്ത് ഫോക്കസ്‌‌ ചെയ്തപ്പോൾ,,, പെട്ടെന്ന്,
മൊബൈൽ വലിച്ചെറിഞ്ഞ് റോഷൻലാൽ ഉച്ചത്തിൽ അലറി,
“അയ്യോ എന്റെ പപ്പാ,,, ”
‘മോണിംഗ്‌വാക്കിന് പോയ പപ്പ തിരിച്ചെത്തിയിട്ടില്ല, അന്വേഷിച്ചശേഷം സ്ക്കൂളിൽ പോയാൽ മതി’യെന്ന്, മമ്മി പറഞ്ഞത് അവഗണിച്ച റോഷന്റെ മനസ്സിൽ അജ്ഞാതശവമായി ആശുപത്രി മോർച്ചറിയിൽ കിടക്കുന്ന സ്വന്തം പിതാവിന്റെ ദൃശ്യം തെളിഞ്ഞു.