“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/15/17

എന്നെ പുറത്താക്കിയ വീട്


എന്നെ പുറത്താക്കിയ വീട്

               കാലം‌തെറ്റി പെയ്യുന്ന മഴകാരണം സന്ധ്യക്കുമുൻപെ ഇരുട്ടുപരന്ന നേരത്ത് വീട്ടിൽ നിന്നും പുറത്തായത് ഞാനാണ്. പുറത്താക്കിയത് ആരാണെന്നൊ? അത് മറ്റാരുമല്ല, എന്റെ വീടുതന്നെ. ഇരുട്ടും തണുപ്പും ഇരട്ടപെറ്റതുപോലെ വരുമ്പോൾ എണ്ണിയാലൊടുങ്ങാത്ത കൊതുകുകൾ മൂളിപാട്ടിന്റെ അകമ്പടിയോടെ പറന്നുവന്ന് എന്നെ ആക്രമിക്കാൻ തുടങ്ങി. എന്തൊരു ഗതികേടാണ്? ഒട്ടൊരു ദേഷ്യത്തോടെ ഞാനെന്റെ വീടിനെ നോക്കിയപ്പോൾ വീടതാ എന്നെനോക്കി ചിരിക്കുന്നു,,,

ഉം, ചിരിക്കട്ടെ, ചിരിക്കട്ടെ,,

       ഏതാനും മിനിട്ടുമുൻപ് ഞാൻ വീടിനകത്തായിരുന്നു. നാലുമണി കഴിഞ്ഞപ്പോൾ നന്നായൊന്ന് കുളിച്ചശേഷം പുതിയതായി വാങ്ങിയ മേക്സി തലയിലൂടെ ഇട്ട് നേരെ കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നതാണ്. ഉച്ചക്കുശേഷം ഭർത്താവ് ഏതോഒരു സാംസ്ക്കാരിക സംഘടനയുടെ മീറ്റിംഗിന് പോയിരിക്കുന്നു. നാട്ടുകാരായ ചെറുപ്പക്കാർ ചേർന്ന് റിട്ടയേർഡ് അദ്ധ്യാപകനായ അദ്ദേഹത്തെ ആദരിക്കുന്നുണ്ട്. ഞാനും റിട്ടയറായ അദ്ധ്യാപികയാണെങ്കിലും ഇപ്പോഴത്തെ പിള്ളേർ പെണ്ണുങ്ങളെ അടുക്കളക്കാരികളായല്ലെ കണക്കാക്കുന്നത്. സ്വീകരണത്തിന് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാവമൊന്ന് കാണേണ്ടതായിരുന്നു,,            
       ഇതൊക്കെ ചിന്തിച്ചിട്ടെന്ത് കാര്യം? കുടുക്കിലായത് ഞാനല്ലെ; എന്റെ വീട് എന്നെ വെളിയിലാക്കി വാതിലടച്ചു. കേൾക്കുന്നവർക്ക് നല്ല രസം തോന്നാം,, വീട്ടിലെ താമസക്കാർ അദ്ധ്യാപകരായി വിരമിച്ച വയോജനങ്ങളായ ഞങ്ങൾ ഭാര്യയും ഭർത്താവും മാത്രം. കൂട്ടുകുടുംബം മാറി അണുകുടുംബമായതിന്റെ പരിണിതഫലമായി മക്കളൊക്കെ സ്വന്തമായി വീടുവെച്ച് താമസം തുടങ്ങിയപ്പോൾ വയസ്സായ അച്ഛനും അമ്മയും ഒറ്റപ്പെട്ടുകയാണല്ലൊ. ഇഷ്ടം‌പോലെ പെൻഷൻ കിട്ടുന്ന കാലത്ത് അച്ഛനും അമ്മക്കും മറ്റെന്താണ് വേണ്ടത്? സ്വന്തം മക്കളെ മര്യാദക്ക് നോക്കാൻ നേരമില്ലാത്ത ചെറുപ്പക്കാരാണോ പ്രായമായ അച്ഛനമ്മമാരെ നോക്കുന്നത്? അത്യാവശ്യം വരുമ്പോൾ ഫോൺ ചെയ്താൽ ആനിമിഷം മക്കൾ വീട്ടിലെത്തിച്ചേരുമല്ലൊ.

             ചിന്തകൾ കാടും മലയും കയറിയിറങ്ങി നടക്കുമ്പോൾ കാര്യങ്ങൾ ഓരോന്നായി ഓർക്കാൻ തുടങ്ങി. കുളികഴിഞ്ഞ ഉടനെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഈമെയിൽ നോക്കിയശേഷം ഫെയ്സ്‌ബുക്ക് തുറന്നതാണ്. പെട്ടെന്ന് മഴപെയ്യുമോ എന്നൊരു സംശയം,, തുറന്ന ഫെയ്സ്‌ബുക്കിൽ നോക്കുന്നതിനുമുൻപെ എഴുന്നേറ്റ് മുൻ‌വാതിലും വരാന്തയും നോക്കി. വാതിൽ തുറന്നിട്ടുണ്ടെങ്കിലും വരാന്തയിലെ ഗ്രിത്സിന്റെ വാതിൽ അടച്ചുപൂട്ടിയിരിക്കയാണ്. വീട്ടിൽ‌നിന്നും പുറത്തേക്ക് പോകുമ്പോൾ വരാന്തക്കു മുന്നിലെ ഗ്രിൽ‌സ് അടച്ചുപൂട്ടുന്ന ഭർത്താവ്, താക്കോൽ സ്വന്തം ബാഗിൽ വെക്കും. പെയിന്റടിച്ച ഇരുമ്പു കമ്പിവേലി ഉള്ളതിനാൽ അകത്തുള്ളവർക്ക് വാതിൽ തുറക്കാതെതന്നെ പുറത്തുള്ളവരുമായി ആശയവിനിമയം നടത്താമല്ലൊ. അപ്പോൾ ഞാനെങ്ങനെ വെളിയിൽ പോകുമെന്നോ? അടുക്കള വാതിൽ തുറന്നിട്ട് വർക്ക് ഏറിയയിലെ ഗ്രിൽ‌സിന്റെ കൊളുത്തുമാറ്റിയിട്ട് തുറന്ന പിൻ‌വശത്തുകൂടി വെളിയിലിറങ്ങാം. അത്യാവശ്യം വരുമ്പോൾ ഉപയോഗിക്കാനായി എന്റെ ബാഗിൽ മറ്റൊരു താക്കോൽ‌കൂട്ടം കൂടിയുണ്ട്. അങ്ങനെ ഏത് വഴിയിലൂടെയും വീട്ടിൽ നിന്ന് വെളിയിലിറങ്ങാൻ കഴിയും.  എന്നിട്ടോ?


           കുറേദിവസത്തിനുശേഷം നല്ലൊരു വെയിൽ കിട്ടിയ ദിവസമായതിനാൽ ഉണക്കാൻ‌വെച്ച പാത്രം കിണറ്റിൻ കരയിലുണ്ട്. അക്കാര്യം ഓർമ്മിച്ചുകൊണ്ട് ഞാൻ നേരെ വർക്ക് ഏറിയയിലേക്ക് നടന്നു. ഗ്രിൽ‌സിന്റെ കൊളുത്ത് ഇളക്കിയിട്ട് വാതിൽ തുറന്നശേഷം നടന്നു  പോകുന്നതിനുമുൻപ് വാതിൽ വലിച്ചടച്ചു. ഞാൻ വെളിയിൽ പോകുന്നനേരത്ത് പാമ്പോ, കീരിയോ, ഉടുമ്പോ, പൂച്ചയോ, പട്ടിയോ മറുവശത്തുകൂടി അകത്തേക്ക് ഓടിയാൽ അവനെ വെളിയിലാക്കാൻ കൊട്ടേഷൻ കൊടുക്കേണ്ടിവരും. വാതിൽ അടച്ചിട്ട് തിരിഞ്ഞുനടക്കുമ്പോൾ കേട്ടു, “ഠപ്പ്”,,, വാതിലിന്റെ കുറ്റി അകത്തുനിന്നും കുഴിയിലേക്ക് വീണു. സംശയം തോന്നിയിട്ട് വാതിൽ തുറക്കാൻ ശ്രമിച്ചു, അനക്കമില്ല. വീണ്ടും ശക്തിയിൽ വലിച്ചു,, കൈ വേദനിച്ചതല്ലാതെ വാതിലിന് ഒരു സ്ഥാനചലനവും ഉണ്ടായില്ല. അടിവശത്തുള്ള ടിൻഷീറ്റ് പൊളിക്കാതെ കുഴിയിൽ‌വീണ ഇരുമ്പുദണ്ഡ് ഉയർത്താനാവില്ല. സംഗതി മനസ്സിലായ ഞാൻ ചുറ്റിനടന്ന് വീടിന്റെ മുന്നിലേക്കുവന്ന് അകത്തേക്ക് നോക്കിയപ്പോൾ എന്റെ വീട് എന്നെയും നോക്കി.

     അകത്ത് ലൈറ്റുകളും ഫാനുകളും ഓൺ ചെയ്ത അവസ്ഥയിലാണ്; കമ്പ്യൂട്ടർ മുറിയിലും വെളിച്ചമുണ്ട്. അവിടെയിരുന്ന് ഫെയ്സ്‌ബുക്ക് തുറന്നപ്പോഴല്ലെ എഴുന്നേറ്റത്. തുറന്നുകാണുന്ന എന്റെ ചാറ്റ് ബോക്സിൽ സ്വദേശികളും പരദേശികളും ഒക്കെ കയറിവന്ന് ‘ഹായ്’ പറയുന്നുണ്ടാവും. വീട് തുറക്കാൻ കഴിഞ്ഞാലല്ലെ ഇൻ‌ബോക്സ് അടക്കാൻ കഴിയുകയുള്ളൂ. മൂന്നുതവണ വീടിനുചുറ്റും നടന്നിട്ട് ഓരോ വാതിലുകളും പരിശോധിച്ചു. എല്ലാം ഭദ്രം,, താക്കോലുണ്ടെങ്കിൽ മാത്രം തുറക്കാമെന്ന അവസ്ഥ,,, പെട്ടെന്ന് അക്കാര്യം ഓർമ്മവന്നു. താക്കോലുമായാണല്ലൊ അങ്ങേര് പോയത്, അദ്ദേഹത്തെ വിളിച്ചാൽ ഓട്ടോപിടിച്ച് പെട്ടെന്ന് വരുമല്ലൊ,,, 
പക്ഷെ,,, എങ്ങനെ വിളിക്കും???


       രണ്ട് മൊബൈൽ ഫോണും ഒരു ലാന്റ് ഫോണും സ്വന്തമായുണ്ട്,, പക്ഷെ? ഏതാനും മീറ്റർ അടുത്താണെങ്കിലും അവയെല്ലാം കൈയെത്താത്ത അകലങ്ങളിലാണ്. സ്വന്തം മൊബൈൽ കൈയിലുള്ളപ്പോൾ എനിക്കെന്തൊരു അഹങ്കാരം ആയിരുന്നു,, എന്ത് പ്രശ്നം ഉണ്ടായാലും 100ൽ വിളിക്കാം, 101ൽ വിളിക്കാം, 1515ൽ വിളിക്കാം,, എന്നിട്ടിപ്പോൾ?? ഒന്നുമില്ലാത്ത അവസ്ഥയായി. അങ്ങനെയങ്ങ് തോറ്റുകൊടുക്കാമോ? എന്റെ കൈയിലില്ലെങ്കിലെന്താ,, അയൽ‌വാസികൾക്ക് മൊബൈൽ ഉണ്ടല്ലൊ. മൊബൈൽ വന്നപ്പോൾ എന്റെ അയൽ‌പക്കബന്ധം വർദ്ധിച്ചിരിക്കയാണ്. മിക്കവാറും അയൽക്കാരെ ഞാൻ ഫോൺ ചെയ്യാറുണ്ടല്ലൊ,, എങ്ങെനെയെന്നോ?

“സുശീലെ നിന്റെ വീട്ടിൽ ടീവി കിട്ടുന്നുണ്ടോ?”

“സാവിത്രിയെ രണ്ട് തക്കാളി കടം തരാനുണ്ടോ?”

“കുഞ്ഞിപ്പാത്തുമ്മെ കോഴിമുട്ടയുണ്ടോ?”

അപ്പോൾ അയൽക്കാർ ശരണം ഗച്ഛാമി,,,


           മുറ്റത്തുനിന്നും ഇറങ്ങിനടന്ന ഞാൻ മതില് കയറിയും ഇറങ്ങിയും തൊട്ടടുത്തുള്ള സുശീലയുടെ വീട്ടിലെത്തി. നേർ‌വഴിയുലൂടെ നടന്നാൽ മറ്റുള്ള വീട്ടുകാർ കാണാനിടയുണ്ട്. ഇതാകുമ്പോൾ മറ്റാരും കാണാതെ മതിലുചാടുന്ന വഴിയാണ്. വടക്കുഭാഗത്ത് എത്തിയ ഞാൻ കിണറ്റിൻ കരയിലൂടെ വീടിന്റെ മുന്നിലെത്തിയിട്ട് നോക്കിയപ്പോൾ വാതിൽ അടഞ്ഞിരിക്കുന്നു. കോളിം‌ഗ് ബെൽ അടിച്ചപ്പോൾ മറുപടി പറഞ്ഞത് അടുത്ത വീട്ടിലെ മുബീനയാണ്,

“ടീച്ചറെ അവിടെയാരും ഇല്ല, അവരെല്ലാം മെഡിക്കൽ‌‌‌ കോളേജിൽ പോയിരിക്കയാ,, ആരെയോ കാണാൻ,,
ഇനി രാത്രിയിലെ വരൂ,”

“ആകെ പ്രശ്നമായല്ലൊ”

“ടീച്ചർക്കെന്നാ അർജന്റ്? അവരുടെ നമ്പറില്ലെ?”

“നമ്പറൊക്കെ ഉണ്ട്, മോളേ നീയിങ്ങോട്ട് വാ?”

കരയുന്ന കുഞ്ഞിനെയും എടുത്ത് വരുന്നവളോട് ഞാൻ ശബ്ദം താഴ്ത്തിയിട്ട് പറഞ്ഞു,

“നിന്റെ മൊബൈലൊന്ന് താ,, അതാണർജന്റ്”

“അത് ഞാൻ തരാം,, ഉമ്മാ എന്റെ മൊബൈലെടുത്തിട്ട് ഇങ്ങോട്ട് വാ”

“നീ ഉമ്മയെ വിളിച്ചിട്ട് ഒച്ചയാക്കല്ല,, ആളുകൾ അറിയണ്ട”

മൊബൈലുമായി വരുമ്പോൾ നബീസുമ്മ ചോദിച്ചു,

“ടിച്ചറെ വീടിന്റെ അകത്ത് കയറിക്കൂടെ? എന്താ പറ്റിയത്? ചാർജ്ജില്ലെ”

“അതൊക്കെ പിന്നെപ്പറയാം,, ഞാനൊന്ന് മാഷെ വിളിക്കട്ടെ”

എപ്പോഴും ഓർമ്മയുള്ള നമ്പർ ഡയൽ ചെയ്ത് ഭർത്താവിനെ വിളിച്ചു,

“ഹലോ, വീട് തുറക്കാൻ പറ്റുന്നില്ല,, താക്കോലുമായി നിങ്ങളൊന്ന് വേഗം വരണം?”

മൈക്കിന്റെ ശബ്ദ കോലാഹലങ്ങൾക്കിടയിൽ അങ്ങേർ മറുപടി പറഞ്ഞു,

“ഞാനിവിടെ മീറ്റിങ്ങിലാണെന്ന് അറിയില്ലെ? വീട് തുറക്കാൻ പറ്റില്ലെന്നോ,,  എന്തിനാ തുറക്കുന്നത്? അകത്തുതന്നെ നിന്നാൽ മതി”

“ഞാനിപ്പോൾ വീടിന്റെ പുറത്താണ്”

മുഴുവൻ കേൾക്കുന്നതിനുമുൻപ് കോൾ കട്ടായി. പുറത്തായ ഞാൻ അകത്താണെന്ന് പറയുന്ന കെട്ടിയവൻ!

“എന്തുപറ്റി ടീച്ചറെ? മാഷ് വരുമോ?”

“ഒന്നും പറ്റിയില്ല, വീടിന്റെ പിന്നിലെ വാതിൽ അടച്ചപ്പോൾ അത് അകത്തുനിന്ന് ലോക്കായി. എന്റെ മൊബൈലൊക്കെ അകത്താണ്. ഇനി മുൻ‌വശത്തെ താക്കോൽ കൊണ്ടുവന്നിട്ടു വേണം വാതിൽ‌തുറന്ന് അകത്തുകയറാൻ,, അതിപ്പോൾ കൊണ്ടുവരും”

നബീസുമ്മയുടെ കൈയിൽ മൊബൈൽ കൊടുത്തിട്ട് വന്നവഴിയെ ഞാൻ നടന്നു.


           ഒരുവട്ടം കൂടി വീടിനുചുറ്റും നടന്നപ്പോൾ എനിക്ക് പലതും തോന്നാൻ തുടങ്ങി. വിളിച്ചാൽ കേൾക്കുന്നിടത്ത് ആശാരിപ്പണി ചെയ്യുന്നവരുടെ വീടാണ്. മൂന്നു മിനിട്ട് തെക്കോട്ട് നടന്നാലും വടക്കോട്ട് നടന്നാലും ഓരോ വർക്കുഷാപ്പിൽ എത്താം. ഒരിടത്ത് മരപ്പണിയാണെങ്കിൽ മറ്റൊരിടത്ത് ഇരുമ്പു പണിയാണ്. അങ്ങോട്ടുപോയി ആരെ വിളിച്ചാലും പ്രശ്നം പരിഹരിക്കാം.  പക്ഷെ??

           സംഗതി ആളറിഞ്ഞാൽ നാണക്കേടല്ലെ,, അതുമാത്രമോ? വീട്ടുകാരൻ അറിഞ്ഞാൽ എന്നെ വഴക്കുപറഞ്ഞ് കൊല്ലും. വീടിന്റെ വിശാലമായ മുറ്റത്തിന്റെ തെക്കുഭാഗം കാറില്ലാത്ത കാർ‌പോർച്ചാണ്. അവിടെ വിറകുകളും ഇരുമ്പ് ദണ്ഡുകളും ഉണ്ട്. അതിലൊന്ന് കൈയിലെടുത്ത് വാതിലിന്റെ അടിവശത്തെ ടിൻ ഷീറ്റ് അടിച്ചുപൊട്ടിച്ചാലോ? പറ്റില്ല, ശബ്ദം‌ കേൾക്കുന്ന നാട്ടുകാർ കള്ളന്മാരു‌ണ്ടെന്ന് കരുതിയിട്ട് പോലീസിനെ വിളിക്കാനിടയുണ്ട്. വിറകുകൂനയുടെ മുന്നിലായി ചൂരൽ‌കൊണ്ടുള്ള ഊഞ്ഞാലുണ്ട്. മേൽ‌ക്കൂരയിൽ നിന്നും തൂങ്ങിക്കിടക്കുന്ന ഊഞ്ഞാലിൽ ഞാനിരുന്നു. കൊതുകുകൾ മൂളിപ്പാട്ട് പാടിക്കൊണ്ട് ചോരകുടിക്കാൻ വരുമ്പോൾ ഊഞ്ഞാലാട്ടത്തിന്റെ വേഗത വർദ്ധിച്ചു.


              ചുറ്റും പടരുന്ന ഇരുട്ട് സന്ധ്യവിളക്ക് കത്തിക്കാറായെന്ന് അറിയിച്ചു. ഇന്നിനി വിളക്കു കത്തിക്കാനാവുമോ? അതിലും പ്രധാനപ്പെട്ട മറ്റൊരുകാര്യമുണ്ട്. മരുന്ന് കഴിക്കണം,, ഓരോ ദിവസവും മുന്നോട്ട് പോകാൻ കൃത്യമായ അളവിൽ മരുന്ന് കഴിക്കേണ്ട എന്റെ സമയമാണ് വൈകുന്നേരത്തെ ആറുമണി,, അതെന്ത് ചെയ്യും? മരുന്ന് പോയിട്ട് വൈകുന്നേരത്തെ ചായപോലും കുടിച്ചിട്ടില്ല. അകത്തുകടന്ന് ചായ ഉണ്ടാക്കിയിട്ടുവേണ്ടെ കുടിക്കാൻ! അസഹനീയമായ വിശപ്പും ദാഹവും ദേഹമാസകലം എരിപൊരി സഞ്ചാരം നടത്തുമ്പോൾ എന്റെ വീട് എന്നെനോക്കി ചിരിച്ചു.

           പക്ഷികളുടെ കലപിലശബ്ദം വർദ്ധിച്ചു വരികയാണ്. ചുറ്റുപാടുമുള്ള ചെടികളിൽ ഉറങ്ങാൻ വരുന്നവരാണ്,, ബുൾ‌ബുൾ, ഓലേഞ്ഞാലി, തുന്നാരൻ, മണ്ണാത്തിക്കിളി, എന്നിവയോടൊപ്പം കരിയിലക്കിളികളുടെ കൂട്ടവും ഉണ്ട്. മരച്ചില്ലകളിൽ മാറിമാറി പറന്നിറങ്ങിയിട്ട് അവർ സന്ധ്യാനേരത്തെ വരവേൽക്കുകയാണ്. മണ്ണാത്തിക്കിളികളിലൊന്ന് എന്റെസമീപം വന്ന് തുറിച്ചുനോക്കാൻ തുടങ്ങി. ഇങ്ങനെയൊരു ജന്തുവിനെ ഈ നേരത്ത് കണ്ടതുകൊണ്ടാവണം, പെട്ടെന്ന് ബഹളം‌കൂട്ടി മറ്റുള്ളവരെ അറിയിച്ചതോടെ പറവകളെല്ലാം നിശബ്ദമായി എങ്ങോട്ടോ പോയൊളിച്ചു.  ഇനിയിപ്പോൾ രാത്രീഞ്ചരന്മാരായ ജന്തുക്കളുടെ വരവ് തുടങ്ങും,, പെരിച്ചാഴി, മരപ്പട്ടി, പാമ്പ്, എലി, കുറുക്കൻ തുടങ്ങി ആരൊക്കെയാവും വരുന്നത്!


       എന്റെ മനസ്സാകെ കലങ്ങിമറിയുകയാണ്; ഏതാനും മണിക്കൂർ സ്വന്തം വീട്ടിൽ‌നിന്നും പുറത്തായി എന്നത് അംഗീകരിക്കേണ്ട അനുഭവമായി മുന്നിൽ വന്നിരിക്കുന്നു. അപ്പോൾ വീട്ടിൽ‌നിന്നും നാട്ടിൽ‌നിന്നും പുറത്താക്കപ്പെട്ടവരുടെ മനോവ്യാപാരം എന്തായിരിക്കും? ഇരുട്ടിന്റെ കട്ടി കൂടിവരികയാണ്,, വലിയൊരു പ്രശ്നം ഫോൺ ചെയ്ത് അറിയിച്ചിട്ടും അങ്ങേർക്ക് പെട്ടെന്ന് വരാൻ തോന്നിയില്ലല്ലൊ. അഞ്ചുമണിക്ക് തീരേണ്ട പരിപാടി ഏഴ് മണിയായിട്ടും തീർന്നില്ലെ? പറഞ്ഞിട്ടെന്താ, കുറ്റമൊക്കെ എനിക്കായിരിക്കുമല്ലൊ. വാതിൽ അടക്കുമ്പോൾ ശ്രദ്ധിക്കാതിരുന്നാൽ അനുഭവിക്കണം, എന്നായിരിക്കും പറയുന്നത്. കൊതുകുകടി അസഹനീയമായപ്പോൾ ഊഞ്ഞാലിൽ അമർന്നിരുന്ന് വീണ്ടും ആട്ടം തുടങ്ങി.     

           വീടിനകത്ത് വെളിച്ചം നിറഞ്ഞിരിക്കയാണ്, ഫാൻ ശക്തമായി കറങ്ങുന്നുണ്ട്. ഫെയ്സ്‌ബുക്ക് ഇപ്പോഴും തുറന്നു കിടക്കുന്നുണ്ടാവും,, അതങ്ങിനെ കിടക്കട്ടെ, കമന്റും ലൈക്കും നിറയട്ടെ. പരിസരം ഇരുട്ടായതോടെ അകലെയുള്ള റോഡിൽ തെരുവുവിളക്ക് പ്രകാശിക്കാൻ തുടങ്ങി.

              പെട്ടെന്ന് ഗെയ്റ്റ് തുറക്കുന്ന ശബ്ദം, ഹോ അദ്ദേഹം വന്നല്ലൊ. സാധാരണ ഓട്ടോപിടിച്ച് വരുന്നആൾ പതുക്കെ നടന്നുവരുന്നു! അപ്പോൾ എന്റെ വീട് എന്നെ പുറത്താക്കിയതൊന്നും അങ്ങേർക്ക് പ്രശ്നമല്ല. മുറ്റത്തെത്തിയപ്പോൾ കേട്ടു,

“അതെങ്ങനെയാ വാതിൽ അടഞ്ഞുപോകുന്നത്? അങ്ങനെ ഉണ്ടായാലും മറ്റൊരു വീട്ടിൽ പോയിട്ട് വിളിക്കണോ? ഞാൻ വന്നിട്ട് വാതിൽ തുറന്നാൽ പോരെ?”

“എത്ര സമയമായി മുറ്റത്തിരിക്കുന്നത്?”

“ഇരിക്കണം,, ഒരു ശ്രദ്ധയുമില്ലാതെ വാതിലടച്ചാൽ ഇനിയും ഇരിക്കണം. അതിന് നാട്ടുകാരെ അറിയിക്കണോ?”

അപ്പോൾ ഇത്രയും നേരത്ത് അനുഭവിച്ചതെല്ലാം എനിക്കുമാത്രം,, എന്റേതുമാത്രം,,, ഞാൻ പറഞ്ഞു,

“നിങ്ങളെയും പുറത്താക്കിയിട്ട് ഒരുദിവസം ഈ വീട് വാതിലടക്കും, അപ്പോൾ നിങ്ങളും അറിയും”

******* 
പിൻ‌കുറിപ്പ്:
എന്റെ അനുഭവം അന്നുരാത്രിതന്നെ ചൂടാറുന്നതിനുമുൻപ് എഴുതി വയോജനശബ്ദം മാസികക്ക് അയച്ചുകൊടുത്തപ്പോൾ നവമ്പർ ലക്കത്തിൽ അച്ചടിച്ചു വന്നത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

2/22/17

കളഞ്ഞുപോയത്


സീനിയർ സിറ്റിസൺസ് ഫോറം കണ്ണുർ ജില്ലാസമ്മേളനം സാഹിത്യമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കഥ  
  
കളഞ്ഞുപോയത്

             മാസങ്ങൾക്കുശേഷം മനഃസമാധാനത്തോടെ ജീവിക്കാൻ കൊതിച്ചിരുന്ന വേണുഗോപാലന്റെ പ്രതീക്ഷകളെല്ലാം തെറ്റി. തലയിൽ കയറിയിരുന്ന വലിയൊരു ഭാരം ഇന്നലെ വൈകുന്നേരമായപ്പോൾ ഒഴിഞ്ഞതിന്റെ ആശ്വാസചിന്തകളിൽ മുഴുകിയിട്ട് പത്രം വായിക്കുമ്പോഴാണ് അടുക്കളയിൽനിന്നും സുലോചന ഓടിവന്ന് പരിഭ്രമത്തോടെ പറഞ്ഞത്,
“ഗോപേട്ടാ നമ്മുടെ ജോബിനെ കാണാനില്ല”
“ജോബിനോ?,, വീട്ടിനകത്ത് എവിടെയെങ്കിലും കാണും, നീയൊന്ന് ഉച്ചത്തിൽ വിളിച്ചുനോക്ക്”
“അകത്തും പുറത്തുമൊക്കെ നോക്കി,, ലൌലി മോളാണെങ്കിൽ ചായപോലും കുടിക്കാതെ അവനെ അന്വേഷിക്കയാണ്”
“മോളോട് ചായ കുടിക്കാൻ പറ,, ചായ കുടിക്കുന്ന സമയത്ത് അവനെന്നും കൂടെ ഉണ്ടാവുമല്ലൊ”
“എനിക്കാകെയൊരു പേടി,, ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കുമോ?”
“നിന്റെ കരിനാക്കുകൊണ്ടൊന്നും പറയല്ലെ,, പോയിട്ട് ചായ എടുത്തുവെക്ക്,, ഭക്ഷണം കഴിച്ചിട്ട് അന്വേഷിക്കാം. ഇന്ന് ഞായറാഴ്ച എവിടെയും പോകേണ്ടതില്ലല്ലൊ”
“അതിന് ഞാനിന്ന് ചായ ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് മോള് പറഞ്ഞത് നമ്മുടെ ജൊബിനെ കാണാനില്ലെന്ന്. അതോടെ അടുക്കളപ്പണിയൊക്കെ നിർത്തിയിട്ട് അവനെ അന്വേഷിച്ച് നടക്കുകയാണ്”

                 തുറന്നുവെച്ച വാരാന്തപതിപ്പ് അതേപടി വെച്ചിട്ട്, ഭാര്യയോടൊപ്പം വേണുഗോപാലനും അകത്തേക്ക് നടന്നു. എന്നാലും എത്രമാത്രം സ്നേഹിച്ചവനെയാണ് പെട്ടെന്ന് കാണാതാവുന്നത്. അടുത്തനിമിഷം അയാൾ ആശ്വസിച്ചു, അവൻ ഇവിടെത്തന്നെ ഉണ്ടാവും, ആരുടെയെങ്കിലും‌ കൂടെ പോകാൻ അവനാവില്ല. ഒളിച്ചു കളിക്കുന്നുണ്ടാവും,,,
അകത്തുകടന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന മകളെയാണ്,
“പപ്പാ എന്റെ ജോബിൻ,,,”
വാക്കുകൾ പൂർത്തിയാക്കാനാവാതെ കണ്ണീരൊഴുക്കുന്ന മകളെ ആശ്വസിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ സങ്കടം ഇരട്ടിച്ചു,
“മുതിർന്ന കുട്ടിയായ എന്റെമോള് കരഞ്ഞാൽ പപ്പക്ക് സങ്കടം‌വരും. അവനെങ്ങും പോയിട്ടില്ല, നമുക്ക് കണ്ടുപിടിക്കാം”
“ഇന്നലെ പതിവിലും‌നേരത്തെ ജോബിൻ ഉറങ്ങിയിരുന്നു. സോഫയിൽ‌നിന്നും എഴുന്നേറ്റ് റൂമിലൊക്കെ അവൻ ചുറ്റിത്തിരിയുന്നത്, അർദ്ധരാത്രിയിൽ എന്റെ ഉറക്കം ഞെട്ടിയനേരത്ത് കണ്ടതാണ്”
“ഗോപേട്ടാ, ഇന്നലെ രാത്രിമുതൽ ഞാനൊരുകാര്യം ശ്രദ്ധിച്ചതാണ്. ഭക്ഷണമൊന്നും അവൻ കഴിച്ചിട്ടില്ല, കൊടുത്ത ബിസ്ക്കറ്റ് അതേപടി പാത്രത്തിലുണ്ട്”
ഭാര്യ പറഞ്ഞതു കേട്ടപ്പോൾ വേണുഗോപാലൻ ആകെ പരിഭ്രമിച്ചു,
“എന്നിട്ട്, സുലൂ നീയെന്താ എന്നോട് അക്കാര്യം പറയാഞ്ഞത്? ചിലപ്പോൽ അവന് വയറുവേദന ആയിരിക്കും. പക്ഷെ വിരമരുന്ന് ഒരാഴ്ചമുൻപ് കൊടുത്തതാണല്ലൊ”

             സംസാരിച്ചു കൊണ്ടിരിക്കെ എല്ലാവരും ചേർന്ന് വീടിന്റെ അകത്തും പുറത്തുമായി അന്വേഷണം നടത്തി. സ്വീകരണമുറിയിൽ, ബെഡ്‌റൂമുകളിൽ, അടുക്കളയിൽ, വരാന്തയിൽ, മുറ്റത്ത്,,, അതിനപ്പുറം ഗെയിറ്റും റോഡും ആണല്ലൊ; ജീവനിൽ കൊതിയുള്ള ഒരൊറ്റ വളർത്തുനായയും ഗെയ്റ്റുകടന്ന് റോഡിലേക്കിറങ്ങില്ല. കാലം അതാണല്ലൊ,,, തെരുവുപട്ടി എന്ന പേരിൽ എല്ലാറ്റിനെയും തല്ലിക്കൊല്ലുന്ന കാലം,,,

തെരച്ചിലിന്റെ ഒടുവിൽ വേണുഗോപാലൻ ഭാര്യയോടും മകളോടും പറഞ്ഞു,
“അന്വേഷിച്ചിട്ട് ഫലമുണ്ടെന്ന് തോന്നുന്നില്ല. നമുക്ക് പോലീസിൽ പരാതികൊടുക്കാം”
“ഗോപേട്ടാ പത്രത്തിലും കൊടുക്കണം”
“പപ്പ ഞാനും വരുന്നു, ചിലപ്പോൾ വഴിയിലെങ്ങാനും ജോബിനെ കണ്ടാലോ,, എന്നെ കാണുമ്പോൾ ഓടിവരും”
“പിന്നെ ഞാനൊറ്റക്ക് ഇവിടെയെന്തിനാണ് നിൽക്കുന്നത്,,, എനിക്കാണെങ്കിൽ അവന്റെ ശബ്ദം കേൾക്കാതെ അടുക്കള ജോലിയൊന്നും ചെയ്യാനാവില്ല”
“അപ്പോൾ ചായ,,,”
“ചായ കുടിക്കുന്നതൊക്കെ ജോബിൻ വന്നിട്ടുമതി. അവനെ കണ്ടുപിടിച്ചിട്ട് വരുമ്പോൾ ഹോട്ടലിൽ കയറിയിട്ട് എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം”
ഭാര്യ പറഞ്ഞത് ശരിയാണെന്ന് വേണുഗോപാലന് തോന്നി.

              പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തപ്പോൾ അതുവരെയുള്ള പ്രതീക്ഷകൾക്ക് മങ്ങലേറ്റു. പട്ടികളെ മാത്രമല്ല മനുഷ്യരെയും തല്ലിക്കൊല്ലുന്ന ഇക്കാലത്ത് വെറുമൊരു പട്ടിയെ കാണാതാവുന്നത് അവർക്കൊരു വിഷയമെ അല്ല. ജോബിന്റെ ഫുൾ‌സൈസ് ഫോട്ടോ കൊടുത്തപ്പോൾ അതൊന്ന് നോക്കാൻ‌പോലും കൂട്ടാക്കാത്ത എസ്.ഐ. പറഞ്ഞതു കേട്ടപ്പോൾ സങ്കടം ഇരട്ടിച്ചു,
“മിസ്റ്റർ വേണുഗോപാൽ, എല്ലാ ഡോഗ്സിനെയും കാണാൻ ഒരുപോലെയാണ്. ഒരു പരാതി എഴുതിത്തന്നാൽ നമ്മൾ അന്വേഷിക്കാം. നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ? ഐ മീൻ,, അയൽക്കാരെ,,,”
“അയൽക്കാരെ കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ല സർ,, വീട്, ഓഫീസ് അത്രമാത്രമെ എനിക്കറിയൂ,,, ഭാര്യക്കാണെങ്കിൽ അയൽ‌പക്കത്തുള്ളവരുടെ പേരുപോലും അറിയില്ല”
“അതുതന്നെയാ ഇക്കാലത്തെ പ്രശ്നം,, അയൽ‌പക്കത്തു താമസിക്കുന്നവരെ അറിയില്ല. എല്ലാവർക്കും വീട്, ഭാര്യ, കുട്ടി, പട്ടി,,, അത്രയെ അറിയു,,,”
“സാർ, എങ്ങനെയെങ്കിലും സഹായിക്കണം. എന്റെ മോള് ഭക്ഷണം കഴിക്കണമെങ്കിൽ തൊട്ടടുത്ത ചെയറിൽ ജോബിൻ ഉണ്ടായിരിക്കണം, അത് അവളുടെ ശീലമാണ് സർ”
“കെട്ടിക്കാൻ പ്രായമായ കൊച്ചിന് കൂട്ട് പട്ടിയോ?”
“അങ്ങനെയൊന്നും പറയരുത് സർ,, കാണാൻ ഭം‌ഗിയുള്ള അവനെ വലിയ വിലകൊടുത്ത് വാങ്ങിയതാണ്. നമ്മുടെ വീട്ടിലെ ഒരു അംഗമാണ്, സർ”
“അങ്ങനെയാണെങ്കിൽ ആധാർ‌കാർഡ് പട്ടിക്കും വേണമല്ലൊ,,? ഏതായാലും പത്രത്തിലൊരു പരസ്യം കൊടുക്ക്”
“എല്ലാ പത്രത്തിലും പരസ്യം കൊടുക്കുന്നുണ്ട് സർ”

                 പട്ടണത്തിലെ പത്രം ഓഫീസുകൾ ഓരോന്നിലും പോയി ഫോട്ടോസഹിതം പരസ്യം കൊടുത്തപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. നാളെതന്നെ പരസ്യം അച്ചടിച്ചു വന്നാൽ ജോബിനെ ആരെങ്കിലും കണ്ടുപിടിച്ച് വീട്ടിലെത്തിക്കും. ആശ്വാസത്തോടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. രാവിലെ മുതൽ നിരാഹാരം ആയതിനാൽ മുന്നിലുള്ളതെല്ലാം ആർത്തിയോടെ വാരിത്തിന്നുന്നതിനിടയിൽ സുലോചന പറഞ്ഞു,
“ഗോപേട്ടാ നമുക്ക് പ്രാദേശിക ചാനലിൽ പരസ്യം കൊടുത്താലോ,,”
“അതിന്റെ ആവശ്യമുണ്ടോ?”
“ഉണ്ട് ഗോപേട്ടാ,, നമ്മുടെ ജോബിൻ അകലെയെങ്ങും പോയിട്ടില്ലെന്ന് എനിക്കൊരു തോന്നൽ. നമ്മൾ കൊടുത്തഉടനെ പരസ്യം ചാനലിൽ എഴുതിക്കാണിക്കും. പത്രം വായിച്ചില്ലെങ്കിലും വാർത്ത കാണുന്ന നാട്ടുകാർ ജോബിനെ തിരിച്ചറിഞ്ഞ് നമ്മുടെ നമ്പറിൽ വിളിച്ചുപറയും. ജോബിന്റെ ഫോട്ടോകൂടി പരസ്യത്തോടൊപ്പം കൊടുക്കണം”

                കാറിൽ കയറിയിട്ട് ചാനൽ ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് മൊബൈൽ കോൾ വന്നത്, പരിചയമില്ലാത്ത നമ്പറാണ്. വണ്ടി സൈഡിലേക്ക് നിർത്തിയിട്ട് മൊബൈൽ അമർത്തിയപ്പോൾ ഒരു സ്ത്രീയുടെ ശബ്ദം,
“ഹലോ, ഇത് വേണുഗോപാലൻ എന്ന ആളാണോ?”
“അതെ, ആരാണ് വിളിക്കുന്നത്?”
“ഇത് സാശ്രയ വൃദ്ധമന്ദിരത്തിൽ നിന്നാണ്; പെട്ടെന്നുതന്നെ ഇവിടേക്ക് വരണം. നിങ്ങളുടെ അമ്മയെ ഇന്നലെ വൈകിട്ട് ഇവിടെ അഡ്‌മിറ്റ് ചെയ്തതാണല്ലൊ. ഇന്നിവിടെ ആകെ കുഴപ്പമാണ്, ഇവിടെവന്നിട്ട് ബാക്കി പറയാം”
മൊബൈൽ നോക്കി അന്തം‌വിട്ട് നിൽക്കുമ്പോൾ ഭാര്യ ചോദിച്ചു,
“ആരാ ഗോപേട്ടാ, എന്താ പ്രശ്നം?”
“വിളിച്ചത് അവരാണ്, നമ്മളിന്നലെ അമ്മയെ കൊണ്ടാക്കിയതല്ലെ, വൃദ്ധമന്ദിരത്തിൽ,, അവിടെനിന്നാണ്, പെട്ടെന്നുതന്നെ ഞാനങ്ങോട്ട് എത്തിചേരണം‌ പോലും”
“നിങ്ങള് പോകേണ്ട, ആവശ്യത്തിന് പണമൊക്കെ അടച്ചിട്ട് ആ കിഴവിയെ അവിടെ ആക്കിയതല്ലെ; എന്നിട്ടിപ്പോൾ?”
“പോകാതിരുന്നാൽ കേസാവും. അവർ വിളിക്കുമ്പോൾ എത്തിച്ചേരുമെന്ന് എഴുതി ഒപ്പിട്ടു കൊടുത്തതാണല്ലൊ”
“എന്ത് ചെയ്താലും ശരി, ഇനി അവരെയെങ്ങാനും തിരികെ വീട്ടിൽ കൊണ്ടുവന്നാലുണ്ടല്ലൊ,, എന്റെ തനിസ്വഭാവം നിങ്ങളറിയും. കല്ല്യാണം കഴിഞ്ഞ അന്നുമുതൽ അനുഭവിക്കുന്നതാണ്. എത്ര കൊല്ലം കഴിഞ്ഞിട്ടാണ് ഇന്നലെ മനഃസമാധാനത്തോടെ ഉറങ്ങിയത്”
“അമ്മയിനി ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല. നമുക്കൊന്ന് പോയി അന്വേഷിക്കാം. പോയിട്ടില്ലെങ്കിൽ അതൊരു വലിയ പ്രശ്നമായി മാറും”
“എന്ത് പ്രശ്നം,, ഇന്നു നേരം പുലർന്നപ്പോൾ ആ തള്ള ചത്തുപോയിട്ടുണ്ടാവും. അങ്ങനെയാണെങ്കിൽ വളരെ നന്നായി,”
അവളുടെ വാക്കുകൾ കേട്ട് ഞെട്ടിയനേരത്ത് മറുപടി പറഞ്ഞത് മകളാണ്,
“പ്രായമായ മുത്തശ്ശിയോട് അമ്മക്കെന്താ ഇത്രയും വിരോധം. എനിക്കവരെ വളരെയധികം ഇഷ്ടമാണ്”
“കുട്ടിയായ നിനക്കൊന്നും അറിയാത്തതുകൊണ്ടാണ്. എന്റെ മകള് കല്ല്യാണം കഴിഞ്ഞ് മറ്റൊരുവീട്ടിൽ പോയാൽ അവിടെ ഇതുപോലത്തെ ഒരെണ്ണം ഉണ്ടെങ്കിൽ മനസ്സിലാവും. എന്റെ ദൈവമേ,,,”

                 സുലോചന എന്നും സുലോചന തന്നെയാണ്,, അമ്മായിഅമ്മക്കു നേരെ പോരെടുക്കുന്ന മരുമകൾ. അതിന് അമ്മയും വിട്ടുകൊടുക്കാറില്ലല്ലൊ,, അതിനിടയിൽ കിടന്ന് നട്ടം‌തിരിയുന്ന ഭർത്താവിന്റെയും മകന്റെയും വിഷമം ആരും തിരിച്ചറിയുന്നില്ല. അമ്മയെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ്, പണം കൊടുത്തതു കൂടാതെ കരഞ്ഞും കാലുപിടിച്ചും പറഞ്ഞപ്പോൾ വൃദ്ധസദനത്തിൽ അഡ്‌മിഷൻ അനുവദിച്ചത്. എന്നിട്ടിപ്പോൾ എന്തായിരിക്കും സംഭവിച്ചത്,,, ഇന്നലെ വൈകിട്ട് അമ്മയെ പടിയിറക്കി വിട്ടപ്പോഴുണ്ടായ മനഃസമാധാനം എത്ര പെട്ടെന്നാണ് തകർന്നത്.

                  കാറിൽ‌നിന്നും ഇറങ്ങുമ്പോൾ അവരെ കാത്തിരിക്കുന്നതുപോലെ വരാന്തയിൽ ധാരാളം ആളുകൾ ഉണ്ട്. അക്കൂട്ടത്തിൽ അമ്മയെ കാണാത്തതുകൊണ്ട് ആകെയൊരു ഉൾഭയം,,, ഒറ്റ രാത്രികൊണ്ട് വല്ലതും സംഭവിച്ചൊ? മുഖത്ത് ചിരി വരുത്തിയിട്ട് വൃദ്ധസദനം നടത്തുന്ന ജാനകിയമ്മയോട് ചോദിച്ചു,
“പെട്ടെന്ന് വരണമെന്ന് പറഞ്ഞത്,, അല്ല, എന്തുണ്ടായി?”
“ഇവിടെ ആകെ പ്രശ്നമാ,, സാറിന്നലെ ഇവിടെ അഡ്മിറ്റ് ചെയ്തത് നിങ്ങളുടെ സ്വന്തം അമ്മയെ മാത്രമാണല്ലൊ”
“അതെ, അതെന്റെ അമ്മ തന്നെയാണ്”
“അമ്മയെ കൂടാതെ ഒരു പട്ടിയെ അഡ്മിറ്റ് ചെയ്തിട്ടില്ലല്ലൊ”
“ഏ,, പട്ടിയോ? ഏത്?”
“ഇന്നുരാവിലെ മുൻ‌വാതിൽ തുറന്നപ്പോൾ പെട്ടെന്നൊരു നായ അകത്തേക്ക് ഓടിക്കയറി. അന്നേരം മുതൽ അത് നിങ്ങളുടെ അമ്മച്ചിയുടെ കാലിൻ‌ചുവട്ടിൽ ഇരിക്കുകയാണ്. ആരെങ്കിലും മുറിയിലേക്ക് പോവാനോ നോക്കാനോ ശ്രമിച്ചാൽ കുരച്ചുകൊണ്ട് കടിക്കാൻ വരുന്നു. രാവിലെമുതൽ നിങ്ങളുടെ അമ്മക്ക് വെള്ളം‌പോലും കൊടുക്കാനോ കുടിക്കാനോ കഴിഞ്ഞിട്ടില്ല. പെട്ടെന്ന് വിളിച്ചത് ആ തള്ളയെയും പട്ടിയെയും ഇവിടെനിന്നും ഒഴിവാക്കിത്തരാനാണ്”
“പട്ടി! അത്,,,”
“പപ്പാ അത് നമ്മുടെ ജോബിനായിരിക്കും; ഞാൻ വിളിച്ചാൽ അവൻ വരും”

               മകൾ അകത്തെക്ക് ഓടിയപ്പോൾ പിന്നാലെ മകളുടെ അമ്മയും ഓടി. അത് കണ്ടുനിന്ന വേണുഗോപാലൻ പറഞ്ഞു,
“മാഡം അത് നമ്മുടെവീട്ടിൽ വളർത്തുന്ന നായ ജോബിൻ ആവാനാണ് സാദ്ധ്യത. വീട്ടിൽ എല്ലാവരുടെയും കൂടെയാണവൻ,,, ഞങ്ങൾ വെളിയിലേക്ക് പോകുമ്പോൾ അമ്മക്ക് കൂട്ടായി അവനുണ്ടാവും. എന്റെ അമ്മക്ക് അവനെ ഇഷ്ടമാണ്. നമ്മളവനെ കൊണ്ടുപോയ്ക്കൊളാം”

പട്ടിയെ നോക്കാൻ‌പോയ അമ്മയും മകളും ഒന്നിച്ച് ഇറങ്ങിവന്നു,
“എത്രകാലം ഞാനവന് ഭക്ഷണം കൊടുത്ത് കുളിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്തതാണ്. എന്നിട്ടിപ്പോൾ നന്ദിയില്ലാത്ത നായയായി പോയല്ലോ അവൻ”
ഭാര്യയുടെ പരാതിയോടൊപ്പം മകൾ കരഞ്ഞുകൊണ്ട് പറഞ്ഞു,
“പപ്പാ ജോബിൻ,,, അവൻ നമ്മളെ അറിയുന്നില്ല. എന്നെ കണ്ടപ്പോൽ കടിക്കാൻ വന്നു”
“മാഡം എന്റെ വീട്ടിലെ പട്ടി ജോബിൻ നല്ല അനുസരണയുള്ളവനാണ്. ഇപ്പോഴെന്ത് പറ്റിയെന്ന് ഞാനൊന്ന് നോക്കട്ടെ. അവനെയും കൂട്ടിയിട്ട് ഞാൻ വരും”

                  വൃദ്ധസദനത്തിന്റെ അകത്തെ മുറിയിലേക്ക് കടന്ന വേണുപോപാലന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞത് സ്വന്തം അമ്മയുടെ ദയനീയമായ കണ്ണുകളാണ്. ഒപ്പം ക്ഷീണിച്ച് അവശയായി ഇരിക്കുന്ന അമ്മയുടെ കാൽ‌കീഴിൽ കിടക്കുന്ന ജോബിൻ എന്ന സ്വന്തം വളർത്തുനായയെയും കണ്ടു.
ആ നേരത്ത്,,,
                 യജമാനനെ കണ്ടപ്പോൾ എഴുന്നേറ്റ നായ വാലാട്ടാൻ മറന്നുകൊണ്ട് ദേഹം മൊത്തമായൊന്ന് കുടഞ്ഞശേഷം കൂർത്ത പല്ലുകൾ കാണിച്ച് ഉച്ചത്തിൽ കുരക്കുന്നതു കേട്ട് അയാൾ ഞെട്ടി. മുന്നോട്ടുവെച്ച കാൽ പിന്നിലേക്ക് വലിച്ച് തിരികെ നടക്കുമ്പോൾ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ വേണുഗോപാലന്റെ മനസ്സിൽ തിരയടിക്കാൻ തുടങ്ങി.  
**********************
കേരള സീനിയർ സിറ്റിസൺസ് ഫോറം കണ്ണൂർ ജില്ലാസമ്മേളനം പയ്യന്നൂരിൽ വെച്ച് നടക്കുമ്പോൾ നടത്തിയ സാഹിത്യമത്സരം കഥാരചനയിൽ രണ്ടാം സ്ഥാനം കഥക്ക് ലഭിച്ചു. സമ്മാനത്തോടൊപ്പം ബഹു: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഷാൾ അണിയിച്ചപ്പോൾ,,