“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

4/19/19

ഹാസ്യകഥയുമായ്


               വലിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഓഫീസിന്റെ വിസിറ്റിം‌ഗ് റൂമിൽ ഞാൻ കടന്നത് വല്ലാത്തൊരു ശങ്കയോടെ ആയിരുന്നു. ആ നേരത്ത് അവിടെയാരും ഇല്ലെങ്കിലും പെട്ടെന്നൊരു യുവാവ് അകത്തെ മുറിയിൽ‌നിന്നും ഓടിവന്നിട്ട് ചോദിച്ചു,

“മാഡം എന്തിനാണ് വന്നത്?”

“എനിക്ക് പത്രാധിപരെ കാണണം”

“മാഡത്തിന് എന്താണ് ആവശ്യം?”

“അത് വാരികയിലേക്ക് ഒരു മാറ്റർ കൊടുക്കാനുണ്ട്”

“പരസ്യമാണോ?”

“പരസ്യമല്ല, പരസ്യമായി പറയാവുന്നൊരു കഥയാണ്”

“കഥയോ? മാനേജർ സാർ അകത്തുണ്ട്,, ഞാനൊന്ന് പറഞ്ഞു നോക്കട്ടെ”

        ഇടതു വശത്തുള്ള വാതിൽ തുറന്നിട്ട് അയാൾ അകത്തേക്ക് പോയി,, ഓഫീസിലെ പ്യൂൺ ആയിരിക്കണം,, വാരിക സെൿഷനിലെ മാനേജറെയാണ് എനിക്ക് കാണേണ്ടത്. അയാൾ പോയിട്ട് അനുവാദം വാങ്ങിച്ചിട്ടു വരട്ടെ,,

       അകത്തുനിന്നും എന്തൊക്കെയോ പറയുന്ന ഒന്നിലധികം പേരുടെ ഒച്ച കേൾക്കുന്ന‌തിനാൽ ഞാനെന്റെ ഒരു ചെവി അങ്ങോട്ട് തിരിച്ചുവെച്ചു. ഇപ്പോൾ വ്യക്തമായി കേൾക്കാം,,

“സാർ വെളിയിലൊരു പെണ്ണ് വന്നിട്ടുണ്ട്”

“പെണ്ണോ? ഒറ്റക്ക്,,”

“ഒറ്റക്ക് തന്നെയാ സാർ”

“കാണാനെങ്ങിനെയുണ്ട്? ചരക്കാണോ?”

“അത് സാറ് നോക്കിയിട്ട് പറഞ്ഞാൽ മതി”

“ശരി വരാൻ പറയൂ”

        സംഭാഷണം മുറിഞ്ഞതോടെ അകത്തേക്ക് പോയവന്റെ തല വെളിയിൽ പ്രത്യക്ഷപ്പെട്ട് എന്നോട് പറഞ്ഞു,

“മാനേജർ വിളിക്കുന്നു”

           പതുക്കെ എഴുന്നേറ്റ ഞാൻ കഥ മുറുകെ പിടിച്ചുകൊണ്ട് അകത്തെ മുറിയിലേക്ക് കടക്കുമ്പോൾ പത്രാധിപർ എങ്ങനെയുള്ള ആളായിരിക്കും എന്നൊരു ചിന്ത എന്റെ ഉള്ളുലച്ചു. അകത്തിരുന്ന് ഇയർഫോൺ ചെവിയിൽ വെച്ച് മൊബൈലിൽ പാട്ട് കേൾക്കുന്ന മൂന്നു പേരെയും നോക്കിയിട്ട് പൊതുവായി ഞാനൊരു നമസ്തെ പറഞ്ഞുപ്പോൾ കൂട്ടത്തിലൊരാൾ ഇരിക്കാൻ പറയുകയും ഓരോ ചെവി സ്വതന്ത്രമാക്കുകയും ചെയ്തു. ഞാൻ ഇരുന്നപ്പോൾ പത്രാധിപർ എന്നെഴുതിയ ബോർഡിനു പിന്നിലിരുന്ന മനുഷ്യൻ എന്നോട് ചോദിച്ചു,

“എന്തിനാ വന്നത്?”

“അത് വാരികയിൽ പ്രസിദ്ധീകരിക്കാനായി ഒരു മാറ്റർ തരാനാണ്”

“അത് പോസ്റ്റലായി അയക്കാമല്ലോ”

“പോസ്റ്റോഫീസിൽ പോകുന്നതിനെക്കാൾ ചെലവ് കുറവാണ് ഇവിടെ ടൌണിൽ വരാൻ,, പിന്നെ നേരിട്ട് തരണമെന്ന് തോന്നി”

“കവിതയാണെങ്കിൽ വേണ്ട,, പാചകമാണോ?”

“അതൊന്നുമല്ല”

“പിന്നെന്ത്? കഥയാണോ?”

എന്റെ കൈയിലുള്ള ഫയൽ മേശപ്പുറത്ത് വെച്ചിട്ട് ഞാൻ പറഞ്ഞു,

“കഥതന്നെ ഹാസ്യകഥ,, നർമം എന്നും പറയാം”

   അയാൾ പെട്ടെന്ന് ഉച്ചത്തിൽ  പൊട്ടിച്ചിരിക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവരും ഒപ്പം ചിരിക്കാൻ തുടങ്ങി. നിർത്താതെ ചിരിക്കുന്ന അവരെ നോക്കിയിരിക്കെ എന്റെ ഉള്ളിലും ചിരിവന്നു. ഹാസ്യം വായിക്കുന്നതിനു മുൻപ് കേൾക്കുമ്പോൾ തന്നെ ചിരിക്കുന്നവരാണോ പത്രജീവനക്കാർ?? ചിരിച്ചു ചിരിച്ച് ചെവിയിലെ വയറിളകി പൊട്ടാറായപ്പോൾ അവരിൽ ഒരാൾ ചിരി മതിയാക്കിയിട്ട് എന്നോട് ചോദിച്ചു,

“സർദാർജിയാണോ നമ്പൂതിരിയാണോ?”

“ഞാനത്തരക്കാരിയൊന്നുമല്ല”

“അപ്പോൾപിന്നെ എന്തോന്ന് ഹാസ്യം?”

“ഇത് ഞാനെഴുതിയ ഹാസ്യം, ഹാസ്യകഥ എന്നും പറയാം”

“ഹാസ്യമല്ല,, ഹാസം എന്നാണ് പറയേണ്ടത്. നിങ്ങൾ കേട്ടിട്ടില്ലെ മന്ദഹാസം”

“പരിഹാസം എന്നും കേട്ടിട്ടുണ്ട്”

     പറഞ്ഞുകൊണ്ടിരിക്കെ ഫയലിൽനിന്നും കഥയുടെ ഡി.ടി.പി. ചെയ്ത പേജുകൾ വെളിയിലെടുത്ത് പത്രാധിപർക്ക് നൽകിയിട്ട് ഞാൻ പറഞ്ഞു,

“ഇതണ് ഞാനെഴുതിയ ഹാസ്യകഥ,, താങ്കളുടെ വാരികയിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ട്”

അയാൾ പേജുകൾ ഓരോന്നായി തിരിച്ചും മറിച്ചും നോക്കിയിട്ട് ചോദിച്ചു,

“നിങ്ങളാണൊ ഇതെഴുതിയത്?”

“അതെ”

നിങ്ങളുടെ പേര്?”

“സീന”

“സീനക്ക് വാലൊന്നും ഇല്ലെ? വെറും സീനയാണോ?”

“കെ.എസ്. സീന”

“സ്ത്രീകളാവുമ്പോൾ സാധാരണ പേരിന്റെ കൂടെ അച്ഛന്റെയോ ഭർത്താവിന്റെയോ പേരുണ്ടാവുമല്ലോ,, അല്ലെങ്കിൽ സ്ഥലപ്പേരോ കുടും‌ബപ്പേരോ ഉണ്ടാവുമല്ലോ”

“എന്റെ പേര് സീന, ആ പേരിൽ അറിയപ്പെടാനാണ് എനിക്കിഷ്ടം”

“ഭർത്താവിന്റെ പേര്?”

“ഷാജി”

“ഷാജിയോ? അപ്പോൾ ആള് ഏതായിരിക്കും? ജാതി, മതം,,”

“ആളൊരു ആണ് തന്നെയാണ്,, അത് പോരേ,,”

“മതി,, ഇത് ഭർത്താവാണോ എഴുതിയത്?”

“അദ്ദേഹത്തിന് സാഹിത്യത്തിൽ താല്പര്യം ഇല്ല”

“അപ്പോൾ നിങ്ങൾ തന്നെ എഴുതിയതാണ്”

“അതെ”

“കഥയെഴുതാൻ ഭർത്താവ് സഹായിക്കാറുണ്ടോ?”

“ഇല്ല”

“ഇത് ഹാസ്യമാണല്ലോ,, അതെങ്ങിനെ ശരിയാവും”

 പറഞ്ഞുകൊണ്ടിരിക്കെ ആ മനുഷ്യൻ പേജുകൾ ഓരോന്നായി തുറന്ന് നോക്കിയശേഷം അവ മേശപ്പുറത്ത് വെച്ചിട്ട് വീണ്ടും ചോദ്യമായി,

“ഇതാരാ ഡീ.ടീ.പീ. ചെയ്തത്?”

“ഞാൻ”

“അതെങ്ങിനെ? ഡീ.ടീ.പീ. ചെയ്യാൻ കമ്പ്യൂട്ടർ പഠിക്കണ്ടേ?”

“വേണം,,”

“അപ്പോൾ ഭർത്താവായിരിക്കും ഡീ.ടീ.പീ. ചെയ്ത് പ്രിന്റ് എടുത്തത്, കമ്പ്യൂട്ടർ സെന്ററിൽ പോയിട്ട് എടുത്തതാണോ?”

“ഭർത്താവിന് കമ്പ്യൂട്ടർ അറിയില്ല,, ഇത് ഞാൻ, എന്റെ വീട്ടിലെ കമ്പ്യൂട്ടറിൽ എഴുതി, എന്റെ വീട്ടിൽ‌നിന്നും പ്രിന്റ് എടുത്തതാണ്”

“അതെങ്ങിനെ? നിങ്ങൾക്കെന്താ ജോലി?”

“ജോലി എന്നുപറയാൻ വീട്ടുജോലി മാത്രം”

          അയാളാകെ ചിന്തയിലാണ്ടു,, ഞാൻ കേൾക്കാത്തവിധം ഒച്ചകുറച്ച് മറ്റുള്ളവരുമായി എന്തൊക്കെയോ പറഞ്ഞു ചിരിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശബ്ദം ഉയർന്നു,

“ഇത് ഞാൻ എഴുതിയ ഹാസ്യകഥയാണ്,, താങ്കളുടെ വാരികയിൽ പ്രസിദ്ധീകരിക്കുമെന്ന് അവിശ്വാസത്തോടെയാണ് ഇവിടെ വന്നത്. ഇതിലെന്താണ് പ്രശ്നം?”

“അതുതന്നെയാണ് പ്രശ്നം,, തലയും വാലുമില്ലാതെ കയറിവരുന്ന പെണ്ണുങ്ങളുടെ കഥ പ്രസിദ്ധീകരിക്കാൻ പറ്റുമോ? അതും ഹാസ്യരചന! ഈ നാട്ടിൽ ഏതെങ്കിലും സ്ത്രീക്ക് ഹാസ്യം എഴുതുന്നതുപോയിട്ട് രണ്ടുവാക്ക് പറയാനുള്ള കഴിവുണ്ടോ?”

      മേശപ്പുറത്ത് കിടക്കുന്ന എന്റെ ഹാസ്യകഥയെ നോക്കിയിട്ട് മൂന്നുപേരും പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ മുന്നിൽ‌നിന്നും എന്റെ രചനയെ മൂന്നുപേർ ചേർന്ന് വസ്ത്രാക്ഷേപം ചെയ്യുന്ന രംഗം നോക്കിയിരിക്കെ,, എനിക്ക് സഹിക്കാൻ വയ്യാതായി,,

പെട്ടെന്നാണ് ഞാൻ ഞാനായി മാറിയത്,,

         ആദ്യം കൊടുത്തത് മാനേജർ എന്നു പറയുന്നവനുതന്നെ,,

വലതുകൈ നിവർത്തിയിട്ട് മുഖത്ത് ഒരൊറ്റ അടി, ഒരുതുള്ളി ചോര പൊടിഞ്ഞിട്ടില്ല.

         രണ്ടാമത് കണ്ണടവെച്ച ചെറുപ്പക്കാരന്,,

മുന്നിലുള്ള മോണിറ്റർ ഉയർത്തിയിട്ട് അവന്റെ തലനോക്കിയിട്ട് ഒറ്റ അടി,,

അവന്റെ തലപൊട്ടി ചോരവന്നു.

    മൂന്നാമത്തെ മുണ്ടുടുത്ത കിളവൻ എഴുന്നേറ്റ് ഓടാൻ ശ്രമിച്ചപ്പോൾ അവനും കൊടുത്തു,,,

പേപ്പർ‌വെയ്റ്റ് എടുത്ത് എറിഞ്ഞത് കൃത്യമായി അവന്റെ ഇടത്തെ കണ്ണിനുമുകളിൽ,

നെറ്റി പൊട്ടിയിട്ട് ചാലുകളായി ചോരയൊഴുകി.

       ഇത്രയേ ഞാൻ ചെയ്തിട്ടുള്ളൂ,, അതിനാ ഈ ബഹളം,,

എന്നിട്ടും,,,

       പോലീസ്‌ വന്ന് അറസ്റ്റ് ചെയ്യാൻ‌മാത്രം ഞാനൊന്നും ചെയ്തിട്ടില്ലോ,,,

*******

1/29/13

അമ്മായിഅമ്മയും മരുമകളും പിന്നെ ഇഡ്ഡ്‌ലിയും


അമ്മെ എഴുന്നേൽക്ക്”
അതിരാവിലെ സുഖനിദ്രയിൽ ലയിച്ച ഞാൻ കേട്ടത്, മരുമകളുടെ ശബ്ദം; അപ്പോൾ സ്വപ്നം തന്നെയാവാം. പുലരാൻ‌നേരത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പഴമക്കാർ പറയുന്നതുകൊണ്ട് ഇത്രയും‌നല്ല സ്വപ്നത്തിന്റെ ബാക്കികൂടി അറിയാനൊരു കൊതി. ബഡ്‌ഷീറ്റ് തലവഴി മൂടിപ്പുതച്ച് ഇടതുവശത്തേക്ക് ചുരുണ്ട്, കണ്ണ് രണ്ടും നന്നായി അടച്ച്, ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
“അമ്മെ,, ഇതാ, ചായ കുടിച്ചാട്ടെ; എന്നിട്ട് പതുക്കെ എഴുന്നേറ്റാൽ മതി”
വീണ്ടും അവളുടെ ശബ്ദം കേട്ടപ്പോൾ പുതപ്പ് തട്ടിക്കുടഞ്ഞ് ഞെട്ടിയെഴുന്നേറ്റു, അപ്പോൾ,,, അതാ അവൾ,, ചൂടുള്ള ചായയുമായി മുന്നിൽ നിൽക്കുന്നു,,, മരുമകൾ സുഭാഷിണി, എന്റെ ഒരേഒരു മകൻ രാഗേഷിന്റെ ഭാര്യ,,!!!!
ഞാനൊന്ന് ഞെട്ടി,, എന്റെ തലയിൽ അനേകം ലഡ്ഡു ഒന്നിച്ച് പൊട്ടാൻ തുടങ്ങി. കാക്ക മലർന്ന് പറക്കുമെന്ന് കേട്ടിട്ടുണ്ട്; ഇപ്പോൾ വെള്ളക്കാക്ക മലർന്ന് പറക്കുന്നുണ്ടാവാം!

                       ഇതുവരെ ‘അമ്മെ’ എന്ന്, നേരാം‌വണ്ണം വിളിക്കാത്ത മരുമകൾ അതിരാവിലെയുണർന്ന് സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ചായയുമായി മുന്നിൽ വന്ന് നിൽക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടതോടെ എന്റെ ഉറക്കം പമ്പയും മുല്ലപ്പെരിയാറും കടന്നു. ഈ പെണ്ണിനെന്ത് പറ്റി? അമ്മായിഅമ്മയെ കൂടോത്രം ചെയ്യാനുള്ള വല്ലതും ചായയിൽ കലക്കിയിട്ടുണ്ടാവുമോ? എന്നാലും, കിടക്കപായിൽ‌നിന്നും എന്നെ ഉണർത്തിയിട്ട് ആദ്യമായി മരുമകൾ കൊണ്ടുവന്ന ചായയല്ലെ,, കുടിച്ചുകളയാം. വിറക്കുന്ന കൈയ്യാൽ ചായ വാങ്ങി കുടിക്കുമ്പോൾ പലതരം സംശയങ്ങൾ എന്റെ തലയിൽ പുകയാൻ തുടങ്ങി.
ചായ കുടിച്ച ഗ്ലാസ്സ് കൈനീട്ടി വാങ്ങുമ്പോൾ അവൾ പറഞ്ഞു,
“രാവിലത്തെ ചായയും ഇഡ്ഡ്‌ലിയും കറിയുമൊക്കെ ഞാനുണ്ടാക്കി, അമ്മ ഒന്നും ചെയ്യെണ്ട”
“അത്‌പിന്നെ നീ ഒറ്റക്ക്”
“ഇനി എല്ലാം ഞാൻ‌തന്നെ ചെയ്തുകൊള്ളും; അമ്മ എഴുന്നേറ്റാൽ കുളിക്കാനായി ചൂടുവെള്ളവും തോർത്തും അമ്മേടെ ഡ്രസ്സും കുളിമുറിയിൽ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വന്നാൽ നമുക്കൊന്നിച്ച് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാം”

                        എല്ലാം കണ്ടും കേട്ടും ഞാനാകെ അന്തം വിട്ട് ഇരിക്കുമ്പോൾ, എന്നെ ചായ കുടിപ്പിച്ച ഗ്ലാസ്സുമായി മരുമകൾ വെളിയിലിറങ്ങി. ഇവൾക്കെന്താ ഇങ്ങനെയൊരു മനം‌മാറ്റം? പെട്ടെന്ന് മരുമകളുടെ ശീലങ്ങൾ മാറിയാൽ ഏത് അമ്മായിഅമ്മയാണ് ഞെട്ടാതിരിക്കുക. ആകപ്പാടെ ഇതൊരു നല്ല മാറ്റമാണല്ലൊ, ഇന്നലെവരെയുള്ള മുഖമല്ലല്ലൊ ഇന്നവൾക്ക്, ആരെങ്കിലും ഉപദേശിച്ചിരിക്കാം. ഗൾഫിൽ ജോലിയുള്ള മകൻ ഫോൺ ചെയ്യുമ്പോൾ ഇനിമുതൽ അവന്റെ ഭാര്യയെക്കുറിച്ച് നല്ലത് പറയാമല്ലൊ എന്നോർത്ത്, ഞാൻ വളരെയധികം സന്തോഷിച്ചു.  

                        പതുക്കെ എഴുന്നേറ്റ് അടുക്കളയിലൂടെ കുളിമുറിയിലേക്ക് നടക്കുമ്പോൾ ആശ്ചര്യം കൊണ്ട് എന്റെ കണ്ണുതള്ളി. എല്ലാദിവസവും ആറുമണിക്ക് ഉണർന്ന്, ഞാൻ അടുക്കളയിൽ കയറിയില്ലെങ്കിൽ അന്ന് വീട് പട്ടിണിയാവും എന്ന അവസ്ഥയായിരുന്നു. ഇപ്പോഴിതാ എന്റെ മരുമകൾ രാവിലത്തെ വിഭവങ്ങൾ ഒരുക്കിയശേഷം മക്കൾക്ക് കൊണ്ടുപോവാനുള്ള ടിഫിൻ തയ്യാറാക്കുകയാണ്. ഒരു വശത്ത് വിറകടുപ്പിലാണെങ്കിൽ പാത്രത്തിൽ‌നിന്നും ചോറ് തിളക്കുകയാണ്. എത്ര പെട്ടെന്നാണ് എല്ലാം തയ്യാറായത്, ഇതൊക്കെ ഇവൾക്ക് പണ്ടേ ചെയ്തുകൂടായിരുന്നോ? ഈ വയസ്സുകാലത്ത് വയ്യാതായ അമ്മായിഅമ്മയെക്കൊണ്ട് ഇത്രയും‌കാലം അടുക്കളപ്പണി ചെയ്യിപ്പിക്കണമായിരുന്നോ?
“അമ്മൂമ്മെ എന്റെ ലഞ്ച്‌ ശരിയായൊ?”
കൊച്ചുമകൾ ഓടിവന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് അവളാണ്,
“മോളെ, അമ്മൂമ്മയെ ശല്യം ചെയ്യെണ്ട, അതെല്ലാം മമ്മി ശരിയാക്കാം”
“അതെയോ അമ്മൂമ്മെ, ഇനി മമ്മിയാണോ എനിക്ക് ഫുഡ് തരുന്നത്?”
മിക്സിയിൽ തേങ്ങ അരക്കാൻ തുടങ്ങുന്ന അവൾ ഓടിവന്ന് മകളുടെ കൈ പിടിച്ചു,
“മോളെ ഇനിമുതൽ അടുക്കളപണിയൊക്കെ മമ്മി തനിച്ചാ ചെയ്യുന്നത്, മോള് ചായകുടിക്ക്”
        
                        കുളിമുറിയിൽ കടന്ന ഞാൻ ടൂത്ത്‌ബ്രഷിൽ പെയ്സ്റ്റ് എടുത്തശേഷം അല്പനേരം ചിന്തയിലാണ്ടു. ഇന്നലെവരെ നേരത്തെ ഉണരാത്ത, അടുക്കളയിൽ കടന്ന് നേരാം‌വണ്ണം ഒരു പണിയും ചെയ്യാത്ത, മര്യാദക്കൊരു ചായപോലും വെച്ച് തരാത്ത എന്റെ മരുമകൾക്ക് പെട്ടെന്ന് എന്ത് പറ്റി. പാവപ്പെട്ട വീട്ടിലെ പെണ്ണാണെങ്കിലും മകന്റെ ഭാര്യയായി ഇവിടെ വന്നതുമുതൽ അഹങ്കാരം‌മൂത്ത് അവളെന്റെ തലയിൽ കയറിയിരിക്കുകയാണ്. അമ്മായിഅമ്മയും മരുമകളും തമ്മിൽ വഴക്കില്ലാത്ത ഒരുദിവസം പോലും ഇതുവരെ ഈ വീട്ടിൽ ഉണ്ടായിട്ടില്ല. ഞാൻ കേൾക്കാതെ എന്നെ എന്തൊക്കെയാണ് വിളിക്കുന്നത്,,, ‘യക്ഷി, ഭദ്രകാളി, പൂതന, രാക്ഷസി,,, പിന്നെ
അതൊക്കെ ഇനി ചിന്തിക്കാൻ പാടില്ല, ഇന്നുമുതൽ എന്റെ മരുമകൾ സുഭാഷിണി നല്ലവളാണ്, ഭർത്താവിന്റെ അമ്മയെ പെറ്റമ്മയെപോലെ സ്നേഹിക്കുന്നവൾ.

                      പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറ്റാൻ നോക്കിയപ്പോൾ കണ്ടത് കോടിയുടെ മണമുള്ള കസവ്‌മുണ്ടും നേര്യതും, ഒപ്പം മാച്ച് ചെയ്യുന്ന ബ്ലൌസും. ഇങ്ങനെയൊരു സാധനം ഞാനറിയാതെ ഈ വീട്ടിൽ! അപ്പോൾ ഇത് അവൾ എനിക്കായി വാങ്ങിയതായിരിക്കാം; ആകപ്പാടെ എന്നെ കുളിപ്പിച്ച് കിടത്താനുള്ള പരിപാടിയാണോ? ഞാൻ അവളെ വിളിച്ചു,
“മോളേ സുഭേ,, എന്റെ സാരി കാണുന്നില്ലല്ലൊ”
“അത്, എന്റെ രാഗേട്ടന്റെ അമ്മ ഇനിമുതൽ മുണ്ടും‌നേര്യതും അണിഞ്ഞാൽ മതി, അതാവുമ്പം കാണാനൊരു സുഖമുണ്ട്”
“എന്നാലും ഇതുവരെ മുണ്ടുടുക്കാത്ത എനിക്ക്”
“ഇതുവരെയുള്ള കാര്യമൊന്നും പറയണ്ട, സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ പ്രായമായവർ മുണ്ടും നേര്യതും ഉടുക്കുന്നതാണ് നല്ലത്”
അവൾ പറയുന്നത് കേട്ട് ഞാനാകെ അന്തം വിട്ടു, വീട്ടിലിരിക്കുമ്പോൾ നല്ല സാരി ഉടുത്താൽ‌പോലും കുറ്റം പറയുന്നവളാണ്. എന്നെ വഴക്ക് പറയുന്നത് അയൽ‌വാസികൾ കേട്ട് ചിരിക്കാറുണ്ടെന്ന് അറിയുന്നവളാണ് ഇന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ച് പറയുന്നത്. നന്നാവാൻ അവസരം ലഭിച്ചാൽ എല്ലാ മരുമക്കളും ഇതുപോലെ ആയിത്തീരുമോ?

പുതിയ വേഷത്തിൽ വെളിയിലിറങ്ങിയ എന്നെ കണ്ടതും മരുമകൾ വന്ന് എന്നെ കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു,
“അമ്മെ, അമ്മയെക്കാണാൻ എന്തൊരു ചന്തമാണ്; അറുപത് വയസ്സ് കഴിഞ്ഞെന്ന് ആരും പറയില്ല! അമ്മക്ക് പാട്ടുപാടാൻ അറിയുമോ? പണ്ടൊക്കെ മൂളിപ്പാട്ട് പാടാറില്ലെ?”
“പാട്ട് പാടാനോ? നീയെന്തൊക്കെയാ പറയുന്നത്?”
“അത് സാരമില്ല, നമുക്ക് ചായ കുടിക്കാം”
                       എന്റെ വലതുകൈ പിടിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു മുന്നിലേക്ക് നടന്നെത്തിയ മരുമകൾ എന്നെ കസാരയിലിരുത്തിയശേഷം മുന്നിലെ പ്ലെയിറ്റിൽ രണ്ട് ഇഡ്ഡ്‌ലി എടുത്ത്‌വെച്ച് കറി വിളമ്പാൻ തുടങ്ങി. അതുകണ്ട് സന്തോഷം സഹിക്കവയ്യാത്ത ഞാൻ പറഞ്ഞു,
“സുഭേ, നീയും ഇരിക്ക്, നമുക്ക് ഒന്നിച്ച് കഴിക്കാം”
“ഞാനും അമ്മേടെ കൂടെ കഴിക്കുന്നുണ്ട്, ഒരു പ്ലെയിറ്റിൽ ഒന്നിച്ച് കഴിക്കാം. പിന്നെ അമ്മ ഇനിമുതൽ എന്നെ ‘സൂ,,’ എന്നുമാത്രം വിളിച്ചാൽ മതി”
                        എല്ലാം ദൈവത്തിന്റെ കളിയായിരിക്കണം; പെറ്റമ്മയെപോലും ഇതുപോലെ ഇവൾ സ്നേഹിച്ചിരിക്കുമോ? ഇത്രയും കാലം  അമ്മായിഅമ്മയെ ഒരു വേലക്കാരിയെപോലെ കണക്കാക്കി അടുക്കളിപ്പണിയെല്ലാം ചെയ്യിപ്പിച്ച എന്റെ മരുമകൾക്ക് നല്ലബുദ്ധി തോന്നിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.

                        ചൂടുള്ള ചായ ഗ്ലാസ്സിലൊഴിച്ചശേഷം വലത്തെ ചുമരിലുള്ള ടീവി ഓൺ‌ചെയ്ത സുഭാഷിണി, അടുത്ത് വന്നിരുന്ന് പ്ലെയിറ്റിലുള്ള ഒരു ഇഡ്ഡ്‌ലിയുടെ പകുതി പൊട്ടിച്ച് കറിയിൽ‌മുക്കി എനിക്ക് തന്നതിനുശേഷം ബാക്കി അവളുടെ വായിലിട്ടുകൊണ്ട് പറയാൻ തുടങ്ങി,
“അതിരാവിലെ ജോലിയൊക്കെ തീർത്തതുകൊണ്ട് നമുക്കൊരുമിച്ച് ടീവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. ഇപ്പോൾ ടീവിയിലൊക്കെ എന്തൊക്കെ പുതിയ പരിപാടികളാണുള്ളത്,,,”
                         എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി, ഇന്നലെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ ഞാനൊന്ന് ടീവി വെച്ചതിന്, ബഹളമുണ്ടാക്കി റിമോട്ട് എറിഞ്ഞുടക്കാൻ പോയവളാണ് ടീവി കാണുന്നതിനെക്കുറിച്ച് പറയുന്നത്! വയസ്സുകാലത്ത് എനിക്ക് നല്ലകാലം വന്നല്ലൊ എന്നോർത്ത് സന്തോഷം സഹിക്കവയ്യാതെ ടീവിയിലേക്ക് കണ്ണും‌നട്ട് ഞാൻ ചായ ഊതിയൂതി കുടിക്കാൻ തുടങ്ങി.
അപ്പോൾ,,,
വാർത്തകൾ കഴിഞ്ഞ് പരസ്യങ്ങളുടെ വരവായി; ഒപ്പം അടുത്ത പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ വന്നു,
“ടീവി ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായി ‘അമ്മായിഅമ്മയും മരുമകളും ഒന്നിച്ച് പങ്കെടുക്കുന്ന റിയാലിറ്റി ഷോ’, ഉടൻ ആരംഭിക്കുന്നു. മത്സരത്തിന്റെ അവസാന റൌണ്ടിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ഒരുകോടിയുടെ ഫ്ലാറ്റും നൂറ്‌പവൻ സ്വർണ്ണവും; പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ..”
പരസ്യം കഴിഞ്ഞപ്പോൾ എന്റെ മരുമകൾ പറഞ്ഞു,
“ഫ്ലാറ്റിലൊക്കെ താമസിക്കാൻ അമ്മക്ക് ആഗ്രഹമില്ലെ? പിന്നെ സ്വർണ്ണം, അത്,,, നമ്മുടെ മോള് വലുതാവുകയല്ലെ?”
അപ്പോൾ സംഗതി!!!!
************************************************************

4/11/12

ശിശുപീഡനം


                               കണ്ണൂരിൽ നിന്നും വീട്ടിലേക്കുള്ള എന്റെ ബസ്‌യാത്രയിൽ ഇരിപ്പിടം ലഭിച്ചത്, പൊതുജനങ്ങൾക്ക് പൊതുവായതാണെങ്കിലും എല്ലായിപ്പോഴും പുരുഷന്മാർ ഇരിക്കുന്ന ഇരിപ്പിടത്തിലാണ്. അവിടെ തൊട്ടടുത്തിരിക്കുന്ന വൃദ്ധയെ ശ്രദ്ധിക്കാതെ ഇത്തിരി ഗമയോടെ ഞാനിരുന്നു. ബസ് പതുക്കെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെയാണ് ചെറിയൊരു പ്രശ്നം എനിക്ക് തോന്നിയത്; പിന്നിലിരിക്കുന്ന ആരോ ഒരാൾ എന്റെ പിൻ‌വശത്ത് ഇടയ്ക്കിടെ തോണ്ടുന്നു.

                                അറിയാതെ സംഭവിച്ചതാണെന്നോർത്ത് ആദ്യമൊന്നും ഞാനത് ശ്രദ്ധിച്ചില്ലെങ്കിലും തോണ്ടലുകളുടെ എണ്ണം കൂടിയപ്പോൾ അയാളെ വെറുതെ വിടരുത് എന്നെനിക്ക് തോന്നി. ചുറ്റുപാടും നിൽക്കുന്നതും ഇരിക്കുന്നതും പുരുഷന്മാരാണ്, ഇങ്ങനെ പോയാൽ എന്ത് ചെയ്യും? തോണ്ടലിന്റെ രൂപവും ഭാവവും മാറിയാൽ!!!
പെട്ടെന്ന് മുഖമടച്ച് ഒരടി കൊടുത്താലോ?
100ൽ വിളിച്ച് പോലീസിനെ വരുത്തിയാലോ?
ബഹളം വെച്ച്, ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പറഞ്ഞാലോ?
കേട്ടാൽ തൊലിയുരിഞ്ഞ്‌പോകുന്ന തെറി പറഞ്ഞാലോ?
മൊബൈലിൽ ഫോട്ടോ എടുത്ത് മാധ്യമങ്ങളിൽ വാർത്ത കൊടുത്താലോ?

ഇതൊന്നും വേണ്ട; മറ്റൊരു പണിയുണ്ട്,,,
ഞാൻ സാരിയുടെ അറ്റത്ത്‌നിന്നും ഒരു സെയ്ഫ്റ്റി പിൻ അഴിച്ചെടുത്ത്, അത് നിവർത്തി മൂർച്ച പരിശോധിച്ചു, ‘ഹുയ്’! ഉഗ്രൻ!!

                            അതുമായി അല്പനേരം കാത്തിരുന്നപ്പോൾ അതാ ഞാനിരിക്കുന്ന സീറ്റിന്റെ ചെറിയ വിടവിലൂടെ കൈ മുന്നിലേക്ക് നീണ്ടുവരുന്നു,, കാത്തിരുന്ന സമയം സമാഗതം.
കൂടുതൽ ശ്രദ്ധിക്കാതെ ആ ഭാഗത്ത് ഞാനൊരു അസ്ത്രപ്രയോഗം നടത്തി.
കൂർത്ത പിൻ തൊലിയിൽ തുളച്ചുകയറിയിരിക്കും,,,
“ങ്ങേ,,,,,യ്,, ങ്ങേ,,,,”
ഒരു കുഞ്ഞിന്റെ ഉച്ചത്തിലുള്ള രോദനം ‌കേട്ട് ബസിലുള്ളവരെല്ലാം ഞെട്ടി, എല്ലാവരും അങ്ങോട്ട് നോക്കി,, ഒപ്പം ഞാനും നോക്കി,,
                            അവിടെ, എന്റെ പിന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന പ്രായമായ മനുഷ്യന്റെ മടിയിൽ കിടക്കുന്ന കൊച്ചുകുട്ടി സെയ്ഫ്റ്റി പിന്നുകൊണ്ടുള്ള കുത്തേറ്റ് വേദന സഹിക്കാനാവാതെ പല്ലില്ലാത്ത വായതുറന്ന് പൊട്ടിക്കരയുകയാണ്.
(‘നർമ കണ്ണൂരിൽ’ വന്നത്,)

1/10/11

തലയിണമന്ത്രത്തിലെ ഡെറ്റോൾ‌ഗന്ധം

                     ലാസ്റ്റാമത്തെ മരുമകളായ രശ്മിക്കുട്ടിയെയും കെട്ടിച്ചുവിട്ടതിന് ശേഷമാണ്, അതിവിശാലമായ തറവാടിലെ കാരണവരായ ഉണ്ണിയേട്ടൻ അഥവാ ഉണ്ണിമാമൻ സ്വന്തമായി ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. അത്രയും‌കാലം അദ്ദേഹത്തിന്റെ ബ്രഹ്മചര്യം കണ്ണിലെ കൃഷ്ണമണിപോലെ ഉറക്കമിളച്ച് കാത്ത്‌സൂക്ഷിച്ച പെങ്ങമ്മാരും അനിയന്മാരും അളിയന്മാരും മരുമക്കളും തന്നെയാണ്, ആ പരിശുദ്ധ മനസ്സിലുയർന്ന വിവാഹമോഹത്തിനു പിന്നിൽ അണിനിരന്നത്.

                       ഉണ്ണികൃഷ്ണനെന്ന് പേരാണെങ്കിലും സാക്ഷാൽ ഉണ്ണികൃഷ്ണനെപ്പോലെ ഗോപികമാരുടെ കൂടെ രാസലീലകളാടാൻ നല്ലകാലത്ത്‌പോലും അദ്ദേഹത്തിന് മോഹം തോന്നിയിട്ടില്ല. അഥവാ തോന്നിയാലും നടക്കില്ല. കാരണം വലിയൊരു തറവാട്ടിലെ വലിയൊരു ഭാരം ഇരുചുമലിലും ഏല്പിച്ച് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അതിവേഗം പരലോകത്തേക്ക് ബഹുദൂരം പോയതിനാൽ ഇത്രയും കാലം സ്വന്തം കാര്യമൊഴികെ മറ്റെല്ലാം സിന്ദാബാദാക്കിയ ആളാണ് നമ്മുടെ നല്ലവനായ കാരണവർ.

                        മൂത്ത ചേട്ടനെ കല്ല്യാണം കഴിപ്പിക്കണമെന്ന് വാശിപിടിച്ചവരുടെ കൂട്ടത്തിൽ ഇളയ സഹോദരന്മാരും സഹോദരിമാരും ആയി ആറുപേർ മുൻനിരയിലും അനേകം പേർ പിൻ‌നിരയിലും ഉണ്ടായിരുന്നു. അതുവരെ തറവാട്ടിലെ സ്വത്തുക്കളൊക്കെ തിന്നുമുടിച്ച ചേട്ടന് ഇനി വയ്യതായാൽ, പുറം തടവാനോ വെള്ളം ചൂടാക്കികൊടുക്കാനോ തങ്ങളിൽ ആർക്കും സൌകര്യമുണ്ടാവില്ല, എന്ന് ചിന്തിച്ച അവർ, പണം കൊടുത്ത്  നിയമിക്കുന്ന ഒരു ഹോം‌നേഴ്സിനു പകരം കൂലിയില്ലാതെ ജോലിചെയ്യാനായി ഒരു ചേട്ടത്തിയമ്മയെ കൊണ്ടുവരാൻ തീരുമാനിച്ചു. 

                       അങ്ങനെ ഉണ്ണിയേട്ടന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിനു പകരം വിവാഹാഘോഷം ഗംഭീരമായി നടന്നു. വധു രാധയല്ലെങ്കിലും രുക്മിണിതന്നെ ആയിരുന്നു. കാരണവർക്ക് വയസ്സാംകാലത്ത് ജനിക്കുന്ന അരുമസന്താനം തറവാട്ടിലെ അതിവിശാലമായ സ്വത്തുക്കൾക്ക് ആവകാശിയായി വരാതിരിക്കാനുള്ള മുൻ‌കരുതലായി, നാല്പത്തിഅഞ്ച് കഴിഞ്ഞ സുന്ദരിയും സുശീലയും ആയ വധുവിനെയാണ് മരുമക്കൾചേർന്ന് അമ്മായി പദത്തിലേക്ക് അവരോധിച്ചത്.
,,,
                        അനിയന്മാരുടെയും അളിയന്മാരുടെയും ഇടയിൽനിന്ന് അർദ്ധരാത്രി ആയപ്പോഴാണ്  മണിയറയിൽ രംഗപ്രവേശം ചെയ്യാൻ ഉണ്ണിയേട്ടന് കഴിഞ്ഞത്. മണിയറ വാതിലടച്ച് പുത്തൻ കട്ടിലിലെ പുതുപുത്തൻ ബഡ്ഡിൽ ഇരുന്ന് കാൽ‌വിരൽ‌കൊണ്ട് കളം വരയ്ക്കാനറിയാതെ, നല്ലപാതിയായി കടന്നു വന്നവളുടെ സുന്ദരമായ ഇടതു കരതലം വലതുകൈയാൽ പിടിക്കാൻ നേരത്ത്,,,???
“ഡും,ഡും,ഡും,,,”
വാതിൽ മൂന്നു തവണ ശബ്ദിച്ചു.
കേട്ടത് ശരിയല്ല, വെറുതേ തോന്നിയതായിരിക്കും എന്ന് ചിന്തിച്ചെങ്കിലും ഇരുവരുടേയും നാല് നേത്രങ്ങൾ വാതിലിനു നേരേ ഫോക്കസ് ചെയ്തപ്പോൾ, അതാ വീണ്ടും,
“ഡും,ഡും,ഡും,,,”
ഒരു കട്ടുറുമ്പ് വന്ന് വാതിലിൽ മുട്ടുകയാണ്, കാരണവർക്ക് അതിനെ ചവിട്ടിയരക്കാനുള്ള ദേഷ്യം വന്നു,
വാതിൽ തള്ളിതുറന്നപ്പോൾ നേരെ മുന്നിൽ കട്ടുറുമ്പായി നേർപെങ്ങൾ, പിന്നാലെ ഉപഗ്രഹങ്ങളായി മരുമക്കളും ചിന്നഗ്രഹങ്ങളായി കുട്ടിപ്പട്ടാളങ്ങളും,
“ചേട്ടാ,, ഈ പാല്, കുടിച്ചിട്ട് ഗ്ലാസ്സിങ്ങ് താ”
പൂക്കൾ പെയിന്റ് ചെയ്ത ഗ്ലാസ് നിറയെ പാലുമായി പൂപുഞ്ചിരി പൊഴിച്ച് പെങ്ങൾ മുന്നിൽ നിൽക്കുകയാണ്.
“അത് ഞാൻ കുടിച്ചുകൊള്ളും, ഗ്ലാസ് നാളെ എടുത്താൽ മതി”
“അതൊന്നും പറ്റില്ല, ‘ചേട്ടൻ പാല് കുടിച്ച ഗ്ലാസ്സ് കഴുകിയാൽ മാത്രമേ എനിക്ക് ഉറക്കം വരികയുള്ളൂ’, എന്ന് ചേട്ടനറിയില്ലെ”
ചേട്ടൻ മാത്രമേ തന്റെ അവസാനകാലത്ത് തുണയായി മാറുകയുള്ളു എന്ന് എപ്പോഴും വിളിച്ചുപറയുന്ന സ്വന്തം അനുജത്തിയെ വിഷമിപ്പിക്കാൻ പാടില്ലല്ലൊ. അയാൾ പാല് കുടിച്ച് ഗ്ലാസ് അവളെ ഏല്പിച്ചു.

                   അങ്ങനെ ആ കട്ടുറുമ്പിനെ ഔട്ടാക്കിയശേഷം നവദമ്പതികൾ മനസ്സു തുറന്ന് സംസാരിച്ചു. ആ വലിയൊരു തറവാടിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്ന ഉപദേശത്തോടൊപ്പം കുടുംബഭരണത്തെകുറിച്ച് അവൾക്കായി സ്റ്റഡിക്ലാസ്സുകൾ കൂടി നടത്തിയപ്പോൾ മണിക്കൂറുകൾ പോയതറിഞ്ഞില്ല. അർദ്ധരാത്രി കഴിഞ്ഞ ഏതോ നേരത്ത് ഉറക്കം വരാതെ വെറുതെ കിടന്നപ്പോൾ അവൾ പറഞ്ഞു,
“ഫാനുണ്ടെങ്കിലും വല്ലാത്ത ചൂട്, ഈ ജനാലകൾ തുറന്നുകിടക്കുന്നതാണ് എനിക്കിഷ്ടം”
എഴുന്നേറ്റ് ജനാല തുറന്നെങ്കിലും അവൾ പെട്ടെന്ന്‌തന്നെ കൊട്ടിയടച്ചു,
“പുറത്ത് വല്ലാത്തൊരു ദുർഗന്ധം”
“സാരമില്ല നാളെ പകൽ‌നേരത്ത് ഡെറ്റോൾ തളിച്ചാൽ നാറ്റം ഒഴിവാകും”
“പിന്നെ ഈ ജനാലക്കരികിൽ ഒരു രണ്ട് വാഴകൾ നടണം”
“അതെന്തിനാ?”
“എനിക്ക് വാഴകൾ വളരെ ഇഷ്ടമാണ്; അവയിൽ ഇരിക്കാൻ അനേകം പക്ഷികൾ വരും”
“നിന്റെ ഇഷ്ടം പോലെയാവട്ടെ; വാഴയോ തെങ്ങോ മാവോ എന്ത്‌വേണമെങ്കിലും നമുക്ക് നടാം”
അങ്ങനെ ജനാലകൾ കൊട്ടിയടച്ച അവർ, അവരുടേതായ  ദുർഗന്ധമില്ലാത്ത ലോകത്ത് സ്വപ്നങ്ങൾ കണ്ട് ഏതോനേരത്ത് അറിയാതെയങ്ങ് ഉറങ്ങി.
,,,
പിറ്റേദിവസം,
                          അതിരാവിലെ ഉറക്കമുണർന്ന നവവധു അലസമായി കിടന്നുറങ്ങുന്ന ഭർത്താവിനെ ഒരുനിമിഷം നോക്കി. അദ്ദേഹത്തെ ഉണർത്തുന്നതിനുമുൻപ് അവൾ ജനാല തുറന്നു. അപ്പോൾ,,,
രാത്രിയിലെ ദുർഗന്ധത്തിനു പകരം മുറിയിലേക്ക് കടന്നുവന്നത് ഡെറ്റോളിന്റെ ഗന്ധം.
അവൾ പുറത്തേക്ക് നോക്കിയപ്പോൾ,
                         അന്നുരാവിലെ ജനാലക്കരികിൽ നട്ട രണ്ട് വാഴകൾ അപ്പോൾ പെയ്യുന്ന ചാറ്റൽ‌മഴയിൽ കുളിക്കുകയാണ്. ആ വാഴകൾക്ക് പിന്നിലായി, ഏറ്റവും ഇളയ സഹോദരൻ ഡെറ്റോൾ തളിക്കുന്നത് തുടരുകയാണ്.

9/28/09

7. അച്ചുവേട്ടന്റെ മകള്‍





                      പുതിയസ്ഥലത്ത് പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനു മുന്‍പ് തന്നെ, അയല്‍‌വാസിയായ അച്ചുവേട്ടനെ പരിചയപ്പെട്ടതാണ്. കോണ്‍‌ക്രീറ്റ് വീടുകള്‍ അപൂര്‍വ്വമായ കാലത്ത് വീട് നിര്‍മ്മാണത്തിലിരിക്കെ, അതിനു മുന്നില്‍ ‘കണ്ണുതട്ടാതിരിക്കാനായി ഒരു കോലം’ കുത്തിനിര്‍ത്തണമെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പകരം ചോക്ക്കൊണ്ട് മരപ്പലകയില്‍ എഴുതിവെച്ചു –‘അഭിപ്രായം ചോദിച്ചില്ല’-
  അങ്ങനെ സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ബോര്‍ഡ് കണ്ടപ്പോള്‍ നാട്ടുകാര്‍ വീടിനെപറ്റി അഭിപ്രായം പറയുന്നതിനു പകരം പുതിയ ബോര്‍ഡിനെ കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി.
 .
        ഇതിനിടയിലാണ് നമ്മുടെ അച്ചുവേട്ടന്റെ വരവ്. ചാരായഷാപ്പിലെ കുപ്പികള്‍ കഴിവനുസരിച്ച് കാലിയാകിയതിന് ശേഷം നടന്നും ഇഴഞ്ഞും നീങ്ങി, നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു മുന്നിലൂടെയുള്ള ആ വരവ് ഒന്നു കാണേണ്ടതു തന്നെയാണ്. വീടിന്റെ മുന്നിലെത്തിയപ്പോള്‍ ആടിക്കൊണ്ടിരുന്ന ആള്‍ ഒന്ന് നിന്നു. അല്പം കുനിഞ്ഞ് നിന്ന് ബോര്‍ഡില്‍ എഴുതിയതു വായിക്കാന്‍ തുടങ്ങി.
 “അഭിപ്രായം ചോദിച്ചില്ല പോലും; അന്റെ ഷാപ്പിന്റെ മൊതലാളീന്റെ അടുക്കളെന്റെ അത്രയില്ലാത്ത വീട്, നീ പോടാ” ഇതും പറഞ്ഞ് സാക്ഷാല്‍ കൃഷണന്‍നായരുടെ സിനിമാറ്റിക്ക് മോഡലില്‍ ആടി ഇഴഞ്ഞ് ഒഴുകാന്‍ തുടങ്ങി.
 .
                  ഞങ്ങള്‍ അവിടെ താമസം തുടങ്ങിയ ദിവസം മുതല്‍ അച്ചുവേട്ടന്റെ വീട്ടു വിശേഷങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. കേള്‍പ്പിക്കുന്നതാവട്ടെ അച്ചുവേട്ടനും സ്വന്തം പെങ്ങളും തന്നെ. 200 മീറ്റര്‍ ദൂരെയുള്ള അച്ചുവേട്ടന്റെ വീട്ടില്‍‌നിന്നുള്ള തെറിവിളിയും കരച്ചിലും, എല്ലാ സന്ധ്യാസമയത്തും സന്ധ്യാനാമത്തിനു പകരം ഉയര്‍ന്നു കേള്‍ക്കും. അച്ചുവേട്ടന്‍ അമ്മയെ ചേര്‍ത്ത് ചീത്തവാക്ക് പറയുമ്പോള്‍, അവരുടെ പെങ്ങള്‍ അച്ഛനെ ചേര്‍ത്ത് അതേരൂപത്തിലും ശൈലിയിലും ചീത്തവാക്ക് പറയും. (നിന്റെ അമ്മക്ക് : നിന്റെ അച്ഛന്…) പറ്റുമെങ്കില്‍ മരിച്ചുപോയ അച്ഛനും അമ്മയും എഴുന്നേറ്റ് വന്ന് രണ്ട്‌വീതം അടി, രണ്ടിനും കൊടുക്കുമായിരുന്നു. പിന്നെ എന്റെ അയല്‍‌വാസിനി പറഞ്ഞത് ഈ തെറിവിളിക്കുമ്പോള്‍ ഇരുവരും മാരകായുധപ്രയോഗം കൂടാതെ ഉടുതുണി കൂടി  പോക്കാറുണ്ടെന്നാണ്.  അവരുടെ തെറികളില്‍ പലതും ആദ്യമായിട്ടാണ് പുതിയ താമസക്കാരായ ഞങ്ങള്‍ കേള്‍ക്കുന്നത്.
 .
                  ഇനി അച്ചുവേട്ടന്റെ ബയോഡാറ്റ: മൂന്ന് പെണ്‍‌മക്കള്‍, നാലാം പ്രസവത്തില്‍ ഭാര്യ ചികിത്സകിട്ടാതെ മരിച്ചു (അടിച്ചുകൊന്നു എന്ന് ജനസംസാരം). കൂടെ അവിവാഹിതയായ ഒരു സഹോദരിയും – (വിവാഹപ്രായം കഴിഞ്ഞതിനാല്‍ പ്രതീക്ഷയില്ലാത്ത) – ചേര്‍ന്ന ഒരു വലിയ (ചെറിയ) കുടുംബമാണ് നമ്മുടെ നാട്ടിലെ ഏറ്റവും ചെറിയ ചെറ്റക്കുടിലില്‍ താമസ്സിക്കുന്നത്. അച്ചുവേട്ടനും പെങ്ങള്‍ക്കും കൂലിപ്പണി. അച്ചുവേട്ടന്റെ മൂത്ത രണ്ടു മക്കള്‍ സ്വന്തമായി ഭര്‍ത്താവിനെ കണ്ടുപിടിച്ച ശേഷം കല്ല്യാണം കഴിച്ച് സസുഖം വാഴുന്നു. സുന്ദരിയായ മൂന്നാം മകള്‍ നാട്ടിലുള്ള ചെറുപ്പക്കാരുടെ ഉറക്കം കളയുന്നതോടൊപ്പം പത്താം തരത്തില്‍ 210 മാര്‍ക്ക് ഒപ്പിക്കാന്‍ പാട്‌പെടുന്നു.
 .
                     അയല്‍‌വാസികളുടെ അംഗസംഖ്യ കൂടിയതോടെ അവവരെല്ലാം അച്ചുവേട്ടനെതിരായി മുന്നണി ചേര്‍ന്നു. ഷാപ്പില്‍ പോകുന്നതും കുടിക്കുന്നതും വീട്ടില്‍ വന്ന് തല്ലുണ്ടാക്കുന്നതും പുരുഷന്മാരുടെ ജന്മാവകാശമാണ്. പക്ഷെ അത് മറ്റു വീട്ടുകാര്‍ക്ക് ശല്യമില്ലാതെയാവണം. അപ്പോഴാണ് ഒരു കാര്യം അറിയുന്നത്; അച്ചുവേട്ടന്റെ പെങ്ങള്‍ ഒരു ഭയങ്കരിയാണെന്ന്. ആങ്ങള പെങ്ങള്‍ അടിപിടി ഒത്തുതീര്‍പ്പാക്കാന്‍ അയല്‍‌വാസികള്‍ പോയാല്‍ ഉടനെ അവര്‍ ഒന്നായിചേര്‍ന്ന് അവിടെ വന്നവനെ ഓടിക്കും - പാണ്ഡവ-കൌരവ മോഡല്‍.
 .
                           ഒരു ദിവസം രാത്രി പതിവുപോലെ അച്ചുവേട്ടന്റെ വീട്ടില്‍ ‘ആങ്ങള - പെങ്ങള്‍’ ചീത്തവാക്കുകളുടെ പൊട്ടിത്തെറി തുടങ്ങി. എല്ലാവരും റേഡിയൊ ഓഫാക്കി അത് കേള്‍ക്കാന്‍ ചെവി വട്ടം‌പിടിച്ചു. തനിക്കു സ്വന്തമല്ലാത്ത, തന്നെ ബാധിക്കാത്ത, അന്യരുടെ പ്രശ്നങ്ങള്‍ ഒളിച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത് അത്മസംതൃപ്തി അടയുക എന്നത് മനുഷ്യസ്വഭാവമാണല്ലൊ. ഏഴ് മണിക്ക് പതുക്കെ ആരംഭിച്ച വെടിക്കെട്ട് എട്ടുമണിയായപ്പോള്‍ വര്‍ദ്ധിച്ച് അടിയിലും കരച്ചിലിലും എത്തിച്ചേര്‍ന്നു. അപ്പോഴേക്കും അയല്‍‌വാസികള്‍ക്ക് ബോധോധയം ഉണ്ടായി. എല്ലാവരും സംഘടിച്ചു; .. നേരെ അച്ചുവേട്ടന്റെ വീട്ടിലേക്ക്
.
                          അവിടെയെത്തിയവര്‍ കണ്ടു; ആങ്ങള-പെങ്ങള്‍ അങ്കത്തട്ടില്‍ നില്‍ക്കുന്നു. രണ്ട്‌പേരുടെ കൈയിലും മരകായുധങ്ങള്‍; ആങ്ങളക്ക് കത്തിവാള്‍, പെങ്ങള്‍ക്ക് കത്തി. ചട്ടി കലം, ചോറ് കറി ആദിയായവ ചേര്‍ത്ത് മുറ്റത്തും വരാന്തയിലും അഭിഷേകം നടത്തിയിരിക്കുന്നു. നമ്മുടെ അച്ചുവേട്ടന്റെ ഈര്‍ക്കിലി പോലുള്ള ദേഹത്തുള്ള തുണിയെല്ലാം അഴിഞ്ഞ് താഴെ കിടക്കുന്നു. ധാരാളം പുരുഷന്മാര്‍ ഒന്നിച്ച് വീട്ടില്‍ വന്ന് ടോര്‍ച്ചടിച്ചപ്പോള്‍ പെങ്ങള്‍ കത്തി താഴെയിട്ടു. ഉടനെ കൂട്ടത്തിലൊരാള്‍ അച്ചുവേട്ടനെ മുറുകെപിടിച്ചു. ആയുധം താഴെയിട്ട അച്ചുവേട്ടന്‍ പിടിച്ചവന്‌തന്നെ ഒരടി കൊടുത്തു. അയാള്‍ തിരിച്ചടിക്കാന്‍ തുടങ്ങുമ്പോഴേക്കും അച്ചുവേട്ടന്‍ കിടക്കുന്നു; നിലത്ത് തുടര്‍ന്ന് അച്ചുവേട്ടന്റെ തലയില്‍ ബോധം തെളിയുന്നതുവരെ വെള്ളമൊഴിച്ചു.
.
                       പ്രശ്നങ്ങളെല്ലാം പെങ്ങള്‍‌തന്നെ പറഞ്ഞു. അച്ചുവേട്ടന്റെ മകള്‍ക്ക് നാളെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷയാണ്. വന്ന ഉടനെ വരാന്തയിലിരുന്ന് പഠിക്കുന്ന സ്വന്തം മകളുടെ ചിമ്മിനിവിളക്കും പുസ്തകങ്ങളും എടുത്ത് അടുത്ത പറമ്പിലെ മാവിന്‍‌ചുവട്ടില്‍ എറിഞ്ഞു. അടുക്കളയിലുള്ള എല്ലാ പാത്രങ്ങളും എടുത്ത് മുറ്റത്തെറിഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, മകള്‍ പേടിച്ച് എവിടെയോ ഓടിയൊളിച്ചു. അങ്ങനെ എണ്ണിയാല്‍ തീരാത്ത ദ്രോഹങ്ങള്‍ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കി ജയിച്ചമട്ടില്‍ തുള്ളുകയാണ്. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോധം വീണ്ടെടുത്ത ആങ്ങള-പെങ്ങളെ നിര്‍ത്തി ചര്‍ച്ച നടന്നു; ഭീഷണിപ്പെടുത്തി. ഇനി പ്രശ്നം ഉണ്ടാക്കിയാല്‍ പോലീസ്‌സ്റ്റേഷനില്‍ കാണാം എന്ന് പറഞ്ഞ് ചര്‍ച്ചാസംഘം പിരിഞ്ഞു.
 .
                   എല്ലാവരും അച്ചുവേട്ടന്റെ വീട്ടില്‍ നിന്നും ഇറങ്ങി. എളുപ്പവഴിയിലൂടെ ഇടവഴിയില്‍ ഇറങ്ങുമ്പോള്‍, കൂട്ടത്തിലൊരാള്‍ക്ക് സംശയം‌തോന്നി അടുത്ത പറമ്പിലെ തെങ്ങിന്‍‌ചുവട്ടില്‍ ടോര്‍ച്ച് തെളിയിച്ചു. അവിടെ പതുങ്ങിയിരിപ്പുണ്ട് രണ്ടു പേര്‍; ഒരാള്‍ അച്ചുവേട്ടന്റെ പത്താം ക്ലാസ്സുകാരി, ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന മകള്‍ തന്നെ. രണ്ടാമന്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് – അച്ചുവേട്ടനെ ഭീഷണിപ്പെടുത്തിയ അയല്‍‌വാസിയുടെ ഓമനപുത്രന്‍ .
 . 
                ടോര്‍ച്ചു തെളിയിച്ച വെളിച്ചത്തില്‍ സ്വന്തം അച്ഛനെ കണ്ടപ്പോള്‍ മകന്‍ എഴുന്നേറ്റു; ചോദ്യത്തിനു മുന്‍പെ ഉത്തരം പറഞ്ഞു. “അത് പിന്നെ അച്ഛാ, അടിപേടിച്ച് ഒരു പെണ്‍‌കുട്ടി ഇരുട്ടത്ത് ഇവിടെ ഒറ്റക്ക് ഒളിച്ചിരിക്കുമ്പോള്‍ ഒരു ധൈര്യത്തിന് ഞാനും ഇരുന്നതാ” 
.
പിന്‍‌കുറിപ്പ്: കഥനടന്ന, നടക്കുന്ന, കാലത്തിനു ശേഷം അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണ് നമ്മുടെ വീടുകളില്‍ വൈദ്യുതി കമ്പികള്‍‌വഴി എത്തിച്ചേര്‍ന്നത്.

9/16/09

6. ക്വട്ടേഷന്‍ സംഘത്തെ പിരിച്ചുവിട്ടു.

         
                                      കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതു മുതല്‍, കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം ലഭിച്ച; എല്ലാ കൊതുകുകളെയും ഏതാനും ദിവസം മുന്‍പ് പിരിച്ചുവിട്ടു. എല്ലാവിധ ആനുകൂല്യങ്ങളോടൊപ്പം പലവിധ സമ്മാനങ്ങളും നല്‍കിയാണ് അവരെ പിരിച്ചുവിട്ടതെന്ന് പ്രത്യേകം നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത കാലവര്‍ഷം തുടങ്ങുമ്പോള്‍ കൂടുതല്‍ അംഗങ്ങളുമായി തിരിച്ചു വരുമെന്ന്, പൊകുന്നതിനു മുന്‍പ് ക്വട്ടേഷന്‍ സംഘനേതാവ് ‘അനോനീ അനോഫിലിസ്’ കേരളീയര്‍ക്ക് ഉറപ്പു നല്‍കി.


.
                   2009 ജൂണ്‍ മാസം ഒന്നാം തീയ്യതിയാണ് നൂറ്റിഅറുപത്തിഅഞ്ച് കോടി കൊതുകുകള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം കേരളീയരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കേരളത്തില്‍ എത്തിച്ചേര്‍ന്നത്. അനോഫിലിസ്, ക്യൂലക്സ്, ഈഡിസ് എന്നീ ഇനത്തിലുള്ളവയും പിന്നെ അറിയുന്നതും അറിയപ്പെടാത്തതും ആയ അനേകം ഇനങ്ങളും കൂടി ഈ വര്‍ഷത്തെ ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. 
                      ചിക്കന്‍‌ഗുനിയ, ഡങ്കിപ്പനി, മലമ്പനി, മന്ത്,  എന്നി രോഗങ്ങള്‍ കൂടാതെ ഇതു വരെ ആര്‍ക്കും മരുന്ന് കണ്ടു‌പിടിക്കാന്‍ കഴിയാത്ത ഏതാനും രോഗങ്ങള്‍ കൂടി കേരളീയര്‍ക്ക് പകര്‍ത്താര്‍ കഴിഞ്ഞിട്ടുണ്ടെന്ന് എല്ലാ കൊതുകുകളും അഭിമാനത്തോടെ പറഞ്ഞു. വിവിധ ജാതിയിലും മതത്തിലും പാര്‍ട്ടിയിലും ഉള്‍പ്പെട്ട മനുഷ്യരുടെ രക്തം ഇഷ്ടം‌പോലെ കുടിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു ഭാഗ്യമായി അനേകം കൊതുകുകള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

 . 
                       എങ്കിലും ഏതാനും ചിലര്‍ക്ക് പരാതികള്‍ ഉണ്ടായിരുന്നു. നൂറ്റിഅറുപത്തിഅഞ്ച് കോടി കൊതുകുകളാണ് കാലവര്‍ഷത്തിനു മുന്‍പ് കേരളത്തില്‍ എത്തിച്ചേര്‍ന്നതെങ്കിലും തിരിച്ച് പോകുമ്പോള്‍ അം‌ഗസം‌ഖ്യ വര്‍ദ്ധിച്ചിട്ടില്ല എന്നത് പതിവിന് വിപരീതമാണ്. പിന്നെ AIDS രോഗികളുടെ രക്തം കുടിച്ചോ എന്ന സംശയം ധാരാളം കൊതുകുകള്‍ക്ക് ഉണ്ട്. അതിനാല്‍ AIDS വന്ന് ചരമം പ്രാപിക്കുന്ന കൊതുകുകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം തരണമെന്ന് പത്രസമ്മേളനത്തില്‍ പ്രത്യേകം ആവശ്യപ്പെട്ടു.

.
                      തിരിച്ചുപോകുന്നതിനു മുന്‍പ് കേരളീയരോട് പ്രത്യേകം നന്ദി രേഖപ്പെടുത്താന്‍ കൊതുകുകള്‍ മറന്നില്ല. കേരളത്തില്‍ എല്ലായിടത്തും   മലിനജലവും മാലിന്യങ്ങളും ധാരാളമായി നിറച്ച്, പരിസരങ്ങള്‍ കൊതുകുവളര്‍ച്ചക്ക് അനുയോജ്യമാക്കി തീര്‍ക്കുന്ന കേരളീയരുടെ സ്വഭാവത്തെ അഭിനന്ദിച്ചു. ഇനിയും ആ സ്വഭാവം തുടരണമെന്ന് കൊതുകുകള്‍ പറഞ്ഞു.

.
                         കേരളം വിട്ടു പോകുന്നതിനു മുന്‍പ് ഒരു ഗംഭീര യാത്രയയപ്പ് എല്ലാ കൊതുകുകള്‍ക്കും നല്‍കി. ആയുര്‍വേദ അലോപ്പതി ഹോമിയോ യുനാനി നാട്ടുവൈദ്യം എന്നീ മഹാന്മാര്‍ കൂടാതെ കൊതുകുതിരി കൊതുക് മാറ്റ് തുടങ്ങിയവരും യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം കേരളത്തിലെ പദ്ധതികളെല്ലാം വന്‍‌വിജയമായിരുന്നു എന്നും; അങ്ങനെ വിജയമാക്കിതീര്‍ക്കാന്‍ സഹായിച്ച കേരളീയരോട് നന്ദി രേഖപ്പെടുത്തുന്നു എന്നും; ക്വട്ടേഷന്‍ സം‌ഘനേതാവ് എല്ലാ കേരളീയരോടും പറഞ്ഞു.