“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

3/5/12

പിശാചുക്കൾ വാഴും ലോകത്ത്


                          മുലപ്പാൽ മണം മാറാത്ത മകളെ മാറോട് ചേർത്ത്‌പിടിച്ച്, നിലവിളിച്ചുകൊണ്ട് അവൾ ഓടുകയാണ്. തന്റെ പിന്നാലെ ഓടിവരുന്ന മരണത്തിന്റെ ദൂതനിൽ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കണം; അതിന് അത്രയും നേരം അമ്മ ജീവിച്ചിരുന്നേ മതിയാവൂ,,, ഇടവഴിയിലൂടെ, കുറ്റിക്കാട്ടിലൂടെ, മൊട്ടക്കുന്നുകളിലൂടെ, വരണ്ട മരുഭൂമികളിലൂടെ, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെ, മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിലൂടെ, റെയിൽ‌പാളത്തിന്റെ ഓരങ്ങളിലൂടെ അവൾ സ്വന്തം കുഞ്ഞിനെ മാറോടണച്ച്‌കൊണ്ട് ഓടുകയാണ്. ഓട്ടത്തിനിടയിൽ അവളുടെ കാലുകൾ മുറിവേറ്റ് ചോര ഒഴുകുന്നുണ്ടെങ്കിലും അതൊന്നും അറിയുന്നതേയില്ല.  
                          ആക്രമിക്കാൻ വരുന്ന ഒറ്റക്കയ്യൻ പിശാചിൽ‌നിന്നും രക്ഷപ്പെടാനായി ഓടിക്കൊണ്ടിരിക്കെ പിന്നാലെ ഓടിവരുന്നവരുടെ സംഖ്യ വർദ്ധിക്കുകയാണ്. അവരെല്ലാം അവളെ അവഗണിച്ച് പിശാചിനെയാണ് സഹായിക്കുന്നത്. അവന് വിശപ്പകറ്റാൻ പെൺകുഞ്ഞിന്റെ മാംസം വേണം, ദാഹമകറ്റാൻ പെണ്ണിന്റെ ചോരവേണം. അത് അമ്മയായാലും പെങ്ങളായാലും മകളായാലും,,,
പെണ്ണായാൽ മതി.

                          ഒറ്റക്കയ്യന്റെ പിന്നാലെ ഓടുന്നവരെല്ലാം രണ്ട് കയ്യും രണ്ട് കണ്ണും രണ്ട് കാതും ഉള്ളവർ; അവരെല്ലാം അമ്മ പെറ്റ മക്കൾ. ലാഭക്കൊതിമൂത്ത പെണ്ണിനെ വെറും ചരക്കാക്കിമാറ്റിയ അവർ പിശാചിനെ സംരക്ഷിക്കാൻ ഒപ്പം കൂടിയവരാണ്. ആ ഓട്ടത്തിനിടയിൽ പിശാചിന് മുറിവുണ്ടായാൽ മരുന്ന്‌വെക്കാൻ, അവന് വിശപ്പും ദാഹവും ഉണ്ടെങ്കിൽ ഭക്ഷണം നൽകാൻ, അവന് വിയർക്കുമ്പോൾ കാറ്റുവീശി അവന്റെ ചൂടകറ്റാൻ, അവന്റെ ഊർജ്ജം കുറഞ്ഞാൽ ഉത്തേജകം കുത്തിവെക്കാൻ, അവന്റെ ചെയ്തികളിൽ നിയമക്കുരുക്ക് വീഴാതെ രക്ഷിക്കാൻ, അവൻ ചെയ്യുന്ന ഓരോ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിട്ട് വിറ്റ് പണമാക്കാൻ,,,,
ആക്രമണലക്ഷ്യവുമായി മുന്നേറുന്ന പിശാചിന് ശക്തിയും ഉത്തേജനവും ധൈര്യവും നൽകാൻ കൂടെയുള്ളവർ വിളിച്ച് പറയുന്നുണ്ട്,
“ഒറ്റക്കയ്യൻ പിശാചേ,
ലക്ഷം ലക്ഷം പിന്നാലെ,”

                         ഓട്ടത്തിനിടയിൽ അനന്തമായി നീണ്ടുപോകുന്ന റെയിൽ‌പ്പാളത്തിൽ കയറിയപ്പോൾ ക്ഷീണം കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങിയ നേരത്ത് അകലെനിന്നും വരുന്ന തീവണ്ടിയുടെ കൂവൽ അവളിൽ കുളിർമഴ പെയ്യിച്ചു; ആശ്വാസത്തിന്റെ ജീവിതാന്ത്യത്തിന്റെ മധുരസ്വരം. അവളുടെ വേഗത കുറയുന്തോറും പിശാചിന്റെയും സഹായികളുടെയും വേഗത വർദ്ധിക്കുകയാണ്, അവർ ആവേശം‌മൂത്ത് വിളിച്ചുകൂവി,
“പിശാചെ വിടല്ല, പെട്ടെന്ന് പിടിച്ചോ”

                         തന്റെ അന്ത്യം അടുത്തെന്ന് തിരിച്ചറിഞ്ഞ അവൾ ഇത്രയും നേരം മാറോടണച്ച് ജീവന്റെ ഭാഗമായ മകളെ നോക്കിയ നിമിഷം ഞെട്ടി,
അമ്മയുടെ നിസ്സഹായത അറിഞ്ഞെന്നവണ്ണം ആ കുഞ്ഞ് കണ്ണടച്ച് അന്ത്യശ്വാസം വലിച്ച് വാടിയ താമരപൂവ് പോലെ മാറോട് പറ്റിച്ചേർന്ന് കിടക്കുകയാണ്. കുഞ്ഞുമോളുടെ മൂക്കിൽ നിന്ന് ചോരയും വായിൽ‌നിന്ന് നുരയും പതയും ഒഴുകുന്നത് നോക്കിയിരിക്കെ അവളുടെ കാൽ‌വിരലിൽ നിന്ന് ആരംഭിച്ച മരവിപ്പ് ദേഹം മുഴുവൻ സഞ്ചരിച്ച് തലയിൽ തളംകെട്ടി.
ഈ കുരുന്നുജീവനു വേണ്ടിയാണല്ലൊ ഇത്രയും നേരം ഓടിയത്,,
ഇനിയെന്തായാലെന്ത്?
അവൾ അമ്മയാണ്,
അമ്മ,,, മകളുടെ അമ്മ,,, 

                       ഓട്ടം നിർത്തിയ അവൾ തന്നെ സമീപിക്കുന്ന പിശാചിനെ തീഷ്ണമായി ഒന്ന് നോക്കിയതിനുശേഷം വലതുകൈകൊണ്ട് ഇടത്‌മുല പറിച്ചെടുത്ത് അവന്റ ഇടതുകണ്ണ് നോക്കി വലിച്ചെറിഞ്ഞു. ലക്ഷ്യസ്ഥാനത്ത് പതിച്ച ഏറിന്റെ ആഘാതത്തിൽ പൂമഴപോലെ ചിതറിയ ചോരയും മുലപ്പാലും പിന്നാലെ ഓടുന്നവരുടെയെല്ലാം കണ്ണിൽ പതിച്ചു. കണ്ണുണ്ടെങ്കിലും ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്ന പുരുഷന്മാരെനോക്കി ചോരയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന അവൾ അലറി,
“ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴിയാത്ത പുരുഷവർഗ്ഗം ഇനിമുതൽ അന്ധന്മാരായി മാറട്ടെ”
മോചനത്തിന്റെ, മരണത്തിന്റെ,,, കാഹളവുമായി ഓടിയടുക്കുന്ന തീവണ്ടിയുടെ ഒച്ചയെക്കാൾ അവളുടെ ശബ്ദം ഉയർന്നപ്പോൾ പിന്നാലെ ഓടിയെത്തിയവർക്ക് മുന്നിൽ, ഇരുട്ടിന്റെ ലോകം തുറക്കുകയാണ്.  

2/5/12

അവൾ കാത്തിരിക്കുകയാണ്


അവൾ അയാളെ സ്നേഹിച്ചു,, അനന്തമായ ആകാശത്തോളം സ്നേഹിച്ചു,
അയാൾ അവളെ സ്നേഹിച്ചു,, അഗാധമായ ആഴിയോളം സ്നേഹിച്ചു,
                 പ്രേമിച്ച് പ്രേമിച്ച് മതിവരാത്ത അവർ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു; മൌനം വാചാലമായി, നിമിഷങ്ങൾ മാസങ്ങൾ വർഷങ്ങൾ പോയതറിയാതെ,,, അവരുടെ കണ്ണുകളിൽ സ്നേഹപൂക്കൾ പാറിക്കളിച്ചു.
                അകലെയായിരിക്കുമ്പോൾ അവർ പ്രേമലേഖനങ്ങളെഴുതി; മനസ്സിലെ മോഹങ്ങൾ ഹൃദയരക്തത്തിൽ ചാലിച്ച് അക്ഷരങ്ങളായി പെയ്തിറങ്ങിയ അതിമനോഹരങ്ങളായ എഴുത്തുകൾ വായിച്ച് അവർ പരസ്പരം സ്നേഹം പങ്ക്‌വെച്ചു.

ഒരുനാൾ അവൾ പറഞ്ഞു,
“നമുക്ക് ഒന്നിച്ച് ജീവിക്കാം”
പെട്ടെന്ന് അയാളുടെ മറുപടി വന്നു,
“സമയമായില്ല, എനിക്ക് ഉയരങ്ങൾ കീഴടക്കാനായി അവശേഷിക്കുന്നുണ്ട്. നിന്നോടൊത്തുള്ള ജീവിതം,,, അതെന്റെ ഉയർച്ചയെ തടയും”
അവൾ കാത്തിരുന്നു, അയാളുടെ ഉയർച്ചയിൽ ആഹ്ലാദം‌പൂണ്ട് അവൾ കാത്തിരുന്നു.
വർഷങ്ങൾ താണ്ടിയപ്പോൾ ഉത്തുംഗശൃഗത്തിൽ വാഴുന്ന അയാളെതേടി ഒരുനാൾ അവൾ വന്നു,
നമുക്ക് ഒന്നിച്ച് ജീവിക്കാം”
“സമയമായില്ല, നിന്റെ സ്ഥാനമാനങ്ങളും ശേഷികളും ഉപേക്ഷിച്ച് നീയൊരു സാധാരണ പെണ്ണായി മാറണം. എന്നോടൊപ്പം നീ ഉയരുന്നത് എനിക്ക് സഹിക്കാനാവില്ല”
                   കാലത്തിന്റെ പ്രയാണത്തിനിടയിൽ അവൾ ഓരോന്നായി ഉപേക്ഷിക്കാൻ തുടങ്ങി; പണവും പഠിപ്പും പ്രശസ്തിയും സൌന്ദര്യവും യൌവനവും, എല്ലാം ഉപേക്ഷിച്ച് വെറും‌പെണ്ണായി വന്ന് അയാളോട് പറഞ്ഞു,
“നമുക്കിനി ഒന്നിച്ച് ജീവിക്കാം”
മരണശയ്യയിൽ കിടന്നുകൊണ്ട് അയാൾ പറഞ്ഞു,
“എനിക്ക് ആഗ്രഹമുണ്ട്; പക്ഷെ,,, സമയം കഴിഞ്ഞുപോയി,,,,,”

1/9/12

ആറടി ഏഴിഞ്ച് ഉയരമുള്ള വേലക്കാരി


                         ഡ്യൂട്ടികഴിഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കോൺ‌സ്റ്റബിൾ രാജീവന്റെ മനസ്സിൽ പെട്ടെന്നൊരു ചിന്തയുണർന്നു,
‘ഇനിമുതൽ രാത്രിഭക്ഷണവും ഹോട്ടലിൽ നിന്ന് കഴിച്ചാലോ?’
രണ്ട് നേരത്തെ ഭക്ഷണവും ഹോട്ടലിൽ‌ നിന്നായാൽ തന്റെ ഭാര്യ സുധാകുമാരി വളരെയധികം സന്തോഷിക്കുമെന്ന് അദ്ദേഹത്തിനറിയാം. ചിലപ്പോൾ അവൾ പറഞ്ഞേക്കാം;
‘ചേട്ടൻ വരുമ്പോൾ എനിക്കും മക്കൾക്കും ഓരോ പാഴ്സൽകൂടി വാങ്ങിയാൽ നന്നായിരിക്കും’

                          വിവാഹം കഴിഞ്ഞ് രണ്ട് മക്കളായതിനുശേഷമാണ് പുതിയ വീട്ടിൽ താമസമാക്കിയത്. അങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട് രണ്ട്‌വർഷം വരെ ഒരു പ്രശ്നവും ഇല്ലാത്ത രാജീവൻ പോലീസിന്റെ വീട്ടിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടാവുന്നത് അടുത്ത കാലത്താണ്, ശരിക്ക് പറഞ്ഞാൽ രണ്ട് മാസം മുൻപ്;
ഒരു വീടിന്റെ അതിപ്രധാന ഭാഗം ഏതാണ്?
‘അടുക്കള’,,,
പുതിയ വീട് നിർമ്മിക്കുമ്പോഴും താമസം ആരംഭിച്ചപ്പോഴും വീടിന്റെ അതിപ്രധാന ഭാഗമായ അടുക്കള ഒരു പ്രശ്നമായിരുന്നില്ല. അന്നെല്ലാം അടുക്കളയുടെ ഭാഗമായി തന്നെയും കുടുംബത്തെയും അറിഞ്ഞുകൊണ്ട് ഭക്ഷണം തയ്യാറാക്കുന്ന വേലക്കാരി, ‘ജാനു’ ഒപ്പം ഉണ്ടായിരുന്നു. ഇന്നാണെങ്കിൽ അതേ വീട്ടിലെ അടുക്കളയിൽ ഇഷ്ടം‌പൊലെ ഭക്ഷണം ഉണ്ടെങ്കിലും പട്ടിണികിടക്കേണ്ടി വരുന്ന ഗതികേടിലാണ്. ജീവിതത്തിന്റെ താളം തെറ്റുന്നതോടൊപ്പം പട്ടിണി അറിയാനും തുടങ്ങിയത്, രണ്ട്‌മാസം‌മുൻപ് ജാനുവിന്റെ വിവാഹത്തോടെയാണ്. അൻപത് വയസ്സായ ജാനകിയേച്ചി ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിച്ച് അയാളോടൊപ്പം ചെന്നൈയിലേക്ക് വണ്ടി കയറുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല.

                            ജാനു, തന്റെ സ്വന്തം ജാനകിയേച്ചി; അച്ഛന്റെ അകന്ന ബന്ധുവാണ്. ആണിന്റെ മിടുക്കും ശക്തിയും ശരീരവലിപ്പവും ഉള്ള അവരെ കുട്ടിക്കാലം മുതൽ തറവാട് വീട്ടിൽ കാണാറുള്ളതാണ്. ‘ഇപ്പോൾ പോലീസാണെങ്കിലും രാജീവനെയൊക്കെ ഞാൻ എടുത്ത് കളിപ്പിച്ചിട്ടുണ്ട്’ എന്ന് അഭിമാനത്തോടെ അവർ പലപ്പോഴും പറയാറുണ്ട്. സ്വന്തം വീട്ടിലെ പട്ടിണിയും അവഗണനയും കാരണം ബന്ധുവീട്ടിലെ വേലക്കാരി ആവേണ്ടി വന്നതിലുള്ള പ്രയാസം ഒരിക്കലും അവർ പ്രകടമാക്കിയിരുന്നില്ല. പിന്നെ മാസാമാസം കണക്ക് പറഞ്ഞ് ‘ശമ്പളം’ വാങ്ങുമ്പോൾ അവർ ശരിക്കും ഒരു തൊഴിലാളി ആയി മാറും.

                            രണ്ട് വർഷം മുൻപ്, രാജീവൻ പോലീസിന്റെ പുതിയ വീട് നിർമ്മാണവേളയിൽ തൊഴിലാളികളുടെ കൂടെ എന്നും ജാനകിയേച്ചി ഉണ്ടായിരുന്നു. സ്വന്തം വീട് നിർമ്മിക്കുന്ന ഒരു വീട്ടമ്മയെപോലെ പെരുമാറുന്ന അവരെ തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. വീടിന്റെ ഓരോ മുറിയും നിർമ്മിക്കുന്നതിൽ തെറ്റുകുറ്റങ്ങൾ കണ്ടെത്തിയാൽ തിരുത്താൻ അവരുണ്ടാവും. ഒടുവിൽ ഗൃഹപ്രവേശനം നടന്ന് പുതിയ വീട്ടിൽ താമസമാക്കിയപ്പോൾ ഒപ്പം വേലക്കാരിയായി ജാനകിയേച്ചിയും വന്നു. വീട്ടമ്മയായ സുധക്ക് ടീവി കാണാനും വിരുന്ന് പോകാനും ചുറ്റിയടിക്കാനും മക്കളെ ഹോം‌വർക്ക് ചെയ്യിക്കാനും സമയം ലഭിച്ചത് അടുക്കളയിൽ ജാനു ഉള്ളത്‌കൊണ്ട് മാത്രമായിരുന്നു. രണ്ട് കുഞ്ഞുങ്ങളെയും ഭാര്യയെയും വീട്ടിലാക്കിയിട്ട് നൈറ്റ്‌ഡ്യൂട്ടിക്ക് സമാധാനത്തോടെ പോയത് ആണിന്റെ തന്റേടമുള്ള ജാനകിയേച്ചി വീട്ടിലുണ്ടെന്ന ധൈര്യത്തിലായിരുന്നു.

                            ജാനുവിന്റെ വിവാഹത്തോടെ തന്റെ വീട്ടിലെ അടുക്കളയുടെ താളം തെറ്റി. ഭക്ഷണം കഴിക്കാനുള്ള നേരം നോക്കി മാത്രം അടുക്കളയിൽ വരുന്നത് ശീലമാക്കിയ ഭാര്യക്ക് പാചകം ഒരു കഠിനകലയായി മാറിയപ്പോൾ അതിന് ബലിയാടായത് ഭർത്താവും മക്കളും തന്നെ. ഉപ്പ്, മുളക്, മല്ലി തുടങ്ങിയവയെല്ലാം ഏത് പാത്രത്തിലാണ് വെച്ചതെന്നോ, അവയെല്ലാം ഏതളവിൽ ചേർക്കണമെന്നോ അറിയാതെ അവൾ വെച്ച കറികൾ അടുക്കളപ്പുറത്തെ വാഴകൾക്ക് വളമായി മാറി.

                           എല്ലാം സഹിക്കാമെങ്കിലും ഏറ്റവും വലിയ പ്രശ്നം ഭാര്യ തിരിച്ചറിഞ്ഞത് അടുത്ത കാലത്തായിരുന്നു. അഞ്ചടിപോലും ഉയരമില്ലാത്ത സുധാകുമാരിക്ക് യോജിക്കാത്തതായിരുന്നു സ്വന്തം അടുക്കളയിലെ തട്ടുകളും അലമാരകളും. മേലനങ്ങി പണിയെടുക്കാത്തതിനാൽ ഉരുണ്ട്‌വീർത്ത അവൾക്ക്, തന്റെ കൈയ്യെത്തുന്നതിനെക്കാൾ ഉയരമുള്ള വർക്ക്‌ഏറിയ ഒരു തരത്തിലും യോജിക്കാത്തതാണെന്ന് ജാനു പോയതിനു ശേഷമാണ് മനസ്സിലായത്. വീട് നിർമ്മാണ സമയത്ത് ഒരു വിരുന്നുകാരിയെപ്പോലെ മാത്രം കടന്നുവന്ന വീട്ടമ്മ! രാജീവൻ പോലീസിന്റെ വീട്ടിലെ അടുക്കളയുടെ മൊത്തം സെറ്റിംഗ്സ്, ആറടിയിലേറെ ഉയരമുള്ള വേലക്കാരി ജാനുവിന് യോജിച്ചതാണല്ലൊ!

                        ബസ്സിൽ കയറി പിന്നിലെ സീറ്റിലിരുന്നപ്പോഴും ചിന്ത ഒരു വേലക്കാരിയെ കണ്ടെത്തുന്നതിനെ കുറിച്ചാണ്; അതും ആറടിയെങ്കിലും ഉയരമുള്ള സ്ത്രീ! എവിടെ കിട്ടും?’
                           പിസി ആയതിനാൽ കണ്ടക്റ്റർ കൈനീട്ടിയില്ല, സുഖയാത്ര. ബസ്സിലിരുന്ന് മുന്നിൽ കയറുന്ന സ്ത്രീകളിൽ ഉയരം കൂടിയവരുണ്ടോ എന്ന് നിരീക്ഷിക്കാൻ തുടങ്ങി; ഏതാനും ദിവസങ്ങളായി, അതൊരു പതിവാണ്.

                       ‘ആറടി ഉയരമുള്ള വേലക്കാരിയെ വേണമെന്ന്’ അറിഞ്ഞ സഹപ്രവർത്തകരെല്ലാം കളിയാക്കിയെങ്കിലും ചിലർ പോംവഴി പറഞ്ഞു, ‘അത്രയും ഉയരമുള്ളത് ആളെ വേണമെങ്കിൽ ആണുങ്ങളെ അന്വേഷിക്കുന്നതായിരിക്കും നല്ലത്’.
വേലക്കാരിക്ക് പകരം വേലക്കാരനോ? അത് പാടില്ല. ഹോം‌നേഴ്സിനെ സപ്ലൈ ചെയ്യുന്നവർ രണ്ട് തവണ ആളെ അയച്ചെങ്കിലും ഉയരക്കുറവ് കാരണം തിരിച്ചയച്ചു. 
ഒടുവിൽ ഒരു ദിവസം പത്രത്തിൽ പരസ്യം നൽകി,
“ആറടിയോ അതിൽ കൂടുതലോ ഉയരമുള്ള വേലക്കാരിയെ ആവശ്യമുണ്ട്”
പ്രതികരണം വളരെ കുറവായിരുന്നു, അഞ്ചരഅടി ഉയരം ഉണ്ട്. അരയടി ഉയരമുള്ള ചെരിപ്പിട്ടാൽ പോരെ’ എന്നാണ് ചിലർ ചോദിച്ചത്.
                         ഒരു ജാനുവിനെ ആശ്രയിച്ചതുകൊണ്ടല്ലെ ഇങ്ങനെയൊരു അബദ്ധം പറ്റിയത്? വീട് നിർമ്മിക്കുന്ന നേരത്ത് ശ്രദ്ധിക്കാത്ത ഭാര്യകാരണം വേലക്കാരിയാണ് വീട്ടുകാരിയുടെ സ്ഥാനത്ത് കയറിയിരുന്നത്. ‘ഒരു വീട്ടമ്മ വീട് ശ്രദ്ധിക്കാതെ വേലക്കാരിക്ക് വിട്ടുകൊടുത്താൽ, വേലക്കാരി ആ വീട്ടിലെ വീട്ടമ്മയായി മാറും’. തന്റെ വീട്ടിൽ വേലക്കാരി അവളുടെ ഉയരത്തിനൊത്ത് വീടും അടുക്കളയും അതിലെ വർക്ക് ഏറിയകളും സെറ്റ് ചെയ്തിരിക്കുന്നു!!!
സ്വന്തം വീടിനോട് അടുക്കുന്തോറും രാജീവന് ദേഷ്യം വർദ്ധിക്കുകയാണ്,,,

                           കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന ഭാര്യയുടെ മുഖത്ത് അതിയായ സന്തോഷം. ഒന്നാം തരത്തിൽ പഠിക്കുന്ന മകൻ ഓടിവന്ന് സ്ക്കൂൾ വിശേഷങ്ങൾ പറയുമ്പോൾ മകൾ മുന്നിൽകയറി എൽ.കെ.ജി വിശേഷങ്ങൾ അവളുടെ ഭാഷയിൽ പറയുകയാണ്. ദിവസങ്ങൾക്ക് ശേഷമുള്ള സുധയുടെ സന്തോഷം കണ്ടപ്പോൾ ചോദിച്ചത് പതിവ് കാര്യം തന്നെ,
“അടുക്കളയിൽ ആരെയെങ്കിലും കിട്ടിയോ? നിനക്കൊരു സന്തോഷം ഉണ്ടല്ലൊ”
“കിട്ടി”
മനസ്സൊന്ന് തണുത്തു, ഒരു മാസമായി കൊതിച്ച സൌഭാഗ്യം,
“എങ്ങനെയുണ്ട്? ഉയരമുള്ളതാണോ?”
“നമ്മുടെ ജാനകിയേച്ചിയെക്കാൾ ഉയരമുണ്ട്, ആറടി ഏഴിഞ്ച്; ബാലൻ‌മാമന്റെ മകൻ കൂട്ടിവന്നതാ, എടി സീതമ്മെ ഇങ്ങോട്ട് വാ‍”
ബാലൻ മാമന്റെ മകൻ നീണാൾ വാഴട്ടെ, ‘ഹൊ, ഇന്നുമുതൽ മര്യാദക്ക് വല്ലതും തിന്നാമല്ലൊ’;
“വല്ലാത്ത നാണക്കാരിയാ, എന്നോട് ആദ്യമേ പറഞ്ഞിരുന്നു, ‘ആണുങ്ങളുടെ മുന്നിൽ നിൽക്കുന്നതും സംസാരിക്കുന്നതും തീരെ ശീലമില്ലെന്ന്”
വാതിലിന്റെ പിന്നിൽ നിൽക്കുന്ന വേലക്കാരിയെ ഭാര്യ പിടിച്ചുവലിച്ച് മുന്നിൽ നിർത്തിയിട്ടും അവൾ ഗൃഹനാഥന്റെ മുഖത്ത് നോക്കുന്നതേയില്ല,
എന്തൊരു നാണം!
അവളെ മൊത്തത്തിൽ നിരീക്ഷിച്ചു,,,
‘ഇത് എവിടെയോ കണ്ടുമറന്ന മുഖമാണല്ലൊ?,, ഇടത് ചെവിക്ക് സമീപം കവിളിൽ കാണപ്പെട്ട ആ കറുത്തമറുക്,,,, ഏതാനും ദിവസം മുൻപ് കണ്ടിരുന്നല്ലൊ’,,,
പെട്ടെന്ന് ഉള്ളിൽ ആകെയൊരു ഞെട്ടൽ,,, ഇത്,, ഇത് അവളല്ലെ,,, എന്റെ ദൈവമേ?
ഒരുമാസം മുൻപ് നഗരത്തിലെ ഹോട്ടൽ റെയ്ഡ് ചെയ്തപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവൾ!!! നഗരത്തിന്റെ ഇരുണ്ട മറവിൽ വിലപറഞ്ഞ് കച്ചവടം നടത്തുന്നവൾ!
ആറടിയിലേറെ ഉയരമുള്ള വേലക്കാരിയെ ലഭിച്ച സന്തോഷം സഹിക്കവയ്യാതെ ഭാര്യ നിർത്താതെ സംസാരിക്കുമ്പോൾ, ആറടിയെ എങ്ങനെ ഒഴിവാക്കണമെന്നോർത്ത് കോൺസ്റ്റബിൾ രാജീവൻ ചിന്താമഗ്നനായി.

12/6/11

രാത്രിമണൽ 999

                             ചേലേറും‌നാട്ടിലെ നല്ലവരായ നാട്ടുകാർക്ക്, സന്തോഷം‌‌വന്നിട്ടങ്ങ്,,,, ഇരിക്കാൻ‌വയ്യാതായി. അവരുടെ ഗ്രാമത്തലവൻ നഗരപിതാവിനെ മുഖംകാണിച്ചതിനുശേഷം തിരിച്ചുവന്നത്, നാടിന്റെ വികസനത്തിന്‌വേണ്ടി പുതിയൊരു പദ്ധതിയുമായാണ്. ഏതാനും ദിവസങ്ങളായി നഗരവും ഗ്രാമവും ചേർന്ന് ഏതോഒരു പദ്ധതിയെക്കുറിച്ചുള്ള ചർച്ചയിലാണ്. നാട്ടുകാർക്കെല്ലാം തൊഴിൽ ലഭിക്കുന്ന ഈ പദ്ധതി വന്നാൽ തൊഴിലില്ലാതെ വെറുതെയിരിക്കുന്നവരെ കാണാനെ കഴിയില്ല, എല്ലാവരുടെയും പട്ടിണി മാറും, ഐശ്വര്യവും സമ്പൽ‌സ‌മൃദ്ധിയും നാടങ്ങും കളിയാടിയിട്ട് ചേലേറും‌നാടിന്റെ പ്രശസ്തി ഉയർന്ന് ലോകമെമ്പാടും അറിയപ്പെടും. പദ്ധതിയുടെ ആദ്യപടിയായി പട്ടണത്തിൽ നിന്നും ദിവസേന ഇറക്കുമതി ചെയ്യുന്ന ഉല്പന്നം ഇനിയങ്ങോട്ട് ‘ചേലേറും‌നാട്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ആനന്ദലബ്ദിക്കിനിയെന്ത് വേണം?

നാട്ടുകൂട്ടം, പൊതുജനങ്ങൾ‌സഹിതം ആൽത്തറക്ക് മുന്നിൽ ഒത്തുകൂടി,,,
                             ആൽത്തറയിലെ ഉയർന്ന കല്ലിൽ ആസനസ്ഥനായ ഗ്രാമത്തലവനെ മുല്ലപ്പൂവ് ഹാരമണിയിച്ചും പനിനീർ‌പൂവ് പൂച്ചെണ്ട് നൽകിയും ജനങ്ങൾ ആദരിച്ചു. അദ്ദേഹത്തിന്റെ ഇരുവശങ്ങളിലായി ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉയരം കുറഞ്ഞ കല്ലുകളിൽ പതുക്കെ ഇരുന്നു.
ഗ്രാമത്തലവൻ പൊതുജനങ്ങളെ കൺ‌കുളിർക്കെ നോക്കിയപ്പോൾ എല്ലാവരും നിശബ്ദരായി. അദ്ദേഹം പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട നാട്ടുകാരേ,,,”
നാട്ടുകാരുടെ കരഘോഷം കേട്ട് ആനന്ദക്കണ്ണീർ‌പൊഴിച്ച് ഗ്രാമപിതാവ് അലപനേരം നിശബ്ദനായി,
അദ്ദേഹം വീണ്ടും തുടർന്നു,
“നാട്ടുകാരെ നമുക്കൊരു സന്തോഷവർത്തമാനം പറയാനുണ്ട്. നമ്മുടെ നഗരപിതാവ്,110 ഗ്രാമത്തലവന്മാരെ വിളിച്ചുചേർത്ത യോഗത്തിൽ നമ്മളോട് ഒരു പദ്ധതിയെക്കുറിച്ച് പറഞ്ഞു, ‘നഗരത്തിൽ നിന്നും നിർമ്മിക്കപ്പെടുന്ന നമുക്ക് പ്രയോജനപ്പെടുത്താവുന്ന, ഒരു ‘വിശിഷ്ടവസ്തു’ വെറുതെ തരാമെന്ന്. അത് നിക്ഷേപിക്കാനുള്ള സ്ഥലം ഏതെങ്കിലും ഗ്രാമം നൽകണമെന്ന്’. അപ്പോൾ എല്ലാ ഗ്രാമത്തലവന്മാരും സമ്മതം മൂളി,,, വെറുതെ കിട്ടുന്നതല്ലെ?”
“എന്നിട്ടോ?”
പ്രതിപക്ഷമെമ്പർ ചോദിച്ചത്‌കേട്ട് മറ്റുള്ളവർ ബഹളം‌വെച്ചപ്പോൾ ഗ്രാമത്തലവൻ എഴുന്നേറ്റ് എല്ലാവരെയും ശാന്തരാക്കി,
“തോക്കിൽ കയറി വെടിവെക്കല്ലെ,,, ഞാൻ പറയുന്നത്,,, ശ്രദ്ധിച്ച്,,, ശ്രദ്ധിച്ച്,, കേൾക്കണം. നഗരപിതാവ് എല്ലാഗ്രാമത്തിന്റെയും ഭൂപടം‌നോക്കിയിട്ട് റോഡ്, തോട്, റെയിൽ‌പാളം എന്നിവ കണ്ടുപിടിച്ചു. ഒടുവിൽ”
“ഒടുവിൽ?”
“ഒടുവിൽ നമ്മുടെ ചേലേറും‌നാട്ടിൽ ആ പദ്ധതി സ്ഥാപിക്കാൻ തീരുമാനമായി”
നിർത്താതെയുള്ള കരഘോഷത്തിനുശേഷം അദ്ദേഹം ബാക്കി പറയാൻ തുടങ്ങി,
“നമ്മുടെ ഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതാണ്; സുന്ദരികളും സുന്ദരന്മാരുമായ ജനങ്ങൾ, സുഗന്ധമുള്ള പൂക്കൾ, പറവകൾ, കൂടാതെ പട്ടണത്തിൽ നിന്ന് ഏറ്റവും അടുത്ത ഗ്രാമം,, അതായത് വെറും പത്ത് മൈൽ ദൂരം‌മാത്രം. അവർ നിക്ഷേപിക്കുന്ന ഉല്പന്നം ഉപയോഗിച്ച് അദ്ധ്വാനശീലരായ നമ്മുടെ ഗ്രാമീണർക്ക്, ‘പ്രയോജനപ്രദമായ പലതരം വസ്തുക്കൾ നിർമ്മിച്ച് സ്വന്തമായി ഉപയോഗിക്കാം’, എന്നൊക്കെയാണ്”

പ്രതിപക്ഷമെമ്പർക്ക് വീണ്ടും സംശയം ഉണർന്നു,
“ഇതൊക്കെ പറഞ്ഞിട്ട് നഗരത്തിലുള്ളവർ പെട്ടെന്ന് ഉല്പന്നം നിർത്തിയാലോ?”
“അതങ്ങനെ നഗരത്തിലുള്ളവർക്ക് നിർത്താനാവില്ല; ദിവസേന ചുരുങ്ങിയത് ഇരുപത്തി എട്ട് ലോറികളിൽ ഉല്പന്നവും അതോടൊപ്പം അതുപോലുള്ള മറ്റ് വസ്തുക്കളും എത്തിക്കും, എന്നാണ് നഗരപിതാവ് അഗ്രിമെന്റ് എഴുതിതന്നത്”
“എത്രകാലം?”
“999വർഷം”
“അതെന്താ ഒരു 999? ഇത്രയും കുറച്ച്‌കാലം മതിയോ? നമ്മുടെ മക്കൾക്കും വരാനിരിക്കുന്ന കുഞ്ഞുമക്കൾക്കും അതുകൊണ്ട് പ്രയോജനം ഉണ്ടാവേണ്ടെ?”
“അത് ഞാൻ ചോദിക്കാതിരുന്നിട്ടില്ല. അവർ പറഞ്ഞത് ‘999’ എന്ന് വെറുതെ എഴുതുന്നതാണ്, ഈ ഭൂമിയിൽ അവരുള്ള കാലത്തോളം അവരുടെ ഉല്പന്നം ഇവിടെ എത്തിക്കും എന്നാണ്. അങ്ങനെ നിങ്ങളുടെ ഗ്രാമതലവനായ ഞാൻ നമുക്കെല്ലാവർക്കും‌വേണ്ടി തീരാധാരം എഴുതി ഒപ്പിട്ട് കൊടുത്തു, ‘എന്റെ ഗ്രാമമായ ചേലേറും‌നാട്ടിൽ പട്ടണത്തിലെ ഉല്പന്നമായ ‘രാത്രിമണൽ’, 999 വർഷത്തേക്ക് നിക്ഷേപിക്കാനുള്ള അനുവാദം നൽകുന്നു’, എന്ന്”
അത്‌കേട്ട് പ്രതിപക്ഷമമ്പർ എഴുന്നേറ്റു,
“രാത്രിമണലോ? അത് എന്താണെന്ന് പറഞ്ഞില്ല”
“ഉല്പന്നത്തിന്റെ പേരാണ്, രാത്രിമണൽ”
“രാത്രിയായാലും പകലായാലും അത് എന്റെ വാർഡിൽ തന്നെ”
ഒറ്റ മീറ്റിം‌ഗിൽ‌പോലും വായതുറക്കാത്ത വനിതാമെമ്പർ അമ്മിണികുമാരി എഴുന്നേറ്റ് പറയുന്നത് കേട്ട് നാട്ടുകാർ ഒന്നടങ്കം ആശ്ചര്യപ്പെട്ടു. പെട്ടെന്ന് പ്രതിപക്ഷമമ്പർ എഴുന്നേറ്റു,
“അതെല്ലാം ആണുങ്ങൾ തീരുമാനിച്ച് കൊള്ളും”
“ആണുങ്ങളോ? ഇവിടെ പെണ്ണായ ഒരേഒരു മെമ്പർ ഞാനാണ്; അതുകൊണ്ട് എന്റെ വാർഡിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ‌പോലും ആണുങ്ങൾ തട്ടിയെടുക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഞാൻ വിട്ടുകൊടുക്കില്ല. ഈ പദ്ധതിയെങ്കിലും എന്റെ വാർഡിൽ വേണം”
“ബഹുമാനപ്പെട്ട മെമ്പർ വനിതയാണെങ്കിലും പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഒരു പങ്കും തരില്ല”
ഭരണകക്ഷിയിൽ‌പെട്ട കാരണവർ പറയുന്നത് കേട്ട് പ്രതിപക്ഷ യുവനേതാവ് എഴുന്നേറ്റു,
“ഞങ്ങൾ വിടില്ല, എന്റെ വാർഡിൽ എന്റെ വീട് നിൽക്കുന്നിടം വരെ ആ പദ്ധതിക്കായി ഞാൻ വെറുതെ നൽകാം”
അതുകേട്ട വടക്കെക്കര മെമ്പർ എഴുന്നേറ്റു,
“എന്റെ വാർഡിൽ പദ്ധതി തുടങ്ങണം; എന്റേതടക്കം പതിനാറ് പുരയിടത്തിന്റെ ആധാരവുമായിട്ടാ ഞാൻ വന്നത്, ഫ്രീ ആയിട്ട് സ്ഥലം നൽകാൻ”
മെമ്പർമാരുടെ തർക്കം‌കേട്ട് ഗ്രാമമുഖ്യന് ദേഷ്യം വന്നു,
“നിങ്ങളെല്ലാവരും ഇങ്ങനെ ബഹളം‌വെച്ചാൽ ‘നമുക്കീ പദ്ധതിവേണ്ട’, എന്ന് ഞാൻ നഗരപിതാവിനെ അറിയിക്കും”
പെട്ടെന്ന് എല്ലാവരും നിശബ്ദരായി,, മൊട്ടുസൂചി വീണാൽ കേൾക്കാം,,,
“നമ്മുടെ ഗ്രാമത്തിലെ വിശാലമായ രണ്ട് സ്ഥലങ്ങളാണ് ഞാൻ പദ്ധതി തുടങ്ങാനായി പറഞ്ഞുകൊടുത്തത്; അവിടെത്തെ വിശാലമായ കൃഷിയിടങ്ങളിൽ പട്ടണത്തിലെ ഉല്പന്നങ്ങൾ നമുക്ക് സംഭരിക്കാം. അങ്ങനെ പറഞ്ഞുകൊടുത്തവയിൽ”
“അത് ഏതൊക്കെയാ?”
“അതിലൊന്ന് തെക്കെക്കരയിലെ ‘നട്ടുച്ചക്കുന്ന്’, രണ്ടാമതായി ഞാൻ പറഞ്ഞത് വടക്കെക്കരയിലെ ‘പാതിരക്കാട്’. ഈ രണ്ട് സ്ഥലങ്ങളിൽ വാഹനസൌകര്യമുള്ള ‘പാതിരക്കാട്’ നഗരപിതാവിന് ഇഷ്ടമായി”
പെട്ടെന്ന് പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റു, തെക്കേക്കര പ്രതിപക്ഷം ഭരിക്കുമ്പോൾ വടക്കെക്കര ഭരണപക്ഷം ഭരിക്കുന്നു. എങ്ങനെ സഹിക്കും?
അവർ മുദ്രാവാക്ക്യം വിളിച്ചുകൊണ്ട് ആൽത്തറയുടെ നടുക്കളത്തിലിറങ്ങി,
“ഭരണപക്ഷം തുലയട്ടെ,
രാക്ഷ്ട്രീയവിവേചനം കാണിക്കുന്ന ഗ്രാമമുഖ്യൻ തുലയട്ടെ,
വിട്ടുകൊടുക്കില്ലാ ഞങ്ങൾ വിട്ടുകൊടുക്കില്ലാ,
രാത്രിമണലാർക്കും വിട്ടുകൊടുക്കില്ല”
എല്ലാം കണ്ടും കേട്ടും നിൽക്കുന്ന ഗ്രാമമുഖ്യൻ സഭ പിരിച്ചുവിടുകൊണ്ട് അറിയിപ്പ് നൽകി,
“ആരും പ്രശ്നമുണ്ടാക്കരുത്, നഗരത്തിലെ വണ്ടികൾ നാളെമുതൽ ‘രാത്രിമണലുമായി’ പാതിരക്കാട്ടിൽ വരും, ആവശ്യക്കാർക്ക് അവിടെപോയി എടുത്ത് ഉപയോഗിക്കാം. സഭ പിരിച്ചുവിട്ടിരിക്കുന്നു”
                               ഗ്രാമമുഖൻ സ്ഥലം‌വിട്ടെങ്കിലും ഗ്രാമവാസികൾ കൂട്ടം‌കൂടി ചർച്ച ചെയ്യുകയാണ്; പുതിയ പദ്ധതിയുടെ പുത്തൻ ഉല്പന്നവുമായി നാളെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന വണ്ടികൾക്ക് സ്വീകരണം നൽകാൻ ഭരണപക്ഷം തീരുമാനിച്ചപ്പോൾ ഉല്പന്നവുമായി വരുന്ന വണ്ടി പിടിച്ചെടുത്ത് നേരെ നട്ടുച്ചക്കുന്നിലെത്തിക്കാനുള്ള സൂത്രങ്ങൾ പ്രതിപക്ഷം ഒത്ത്‌ചേർന്ന് ആസൂത്രണം ചെയ്തു.
                               രാത്രി ഉറക്കം വരാതെ കിടന്ന നഗരവാസികൾ അതിരാവിലെതന്നെ പഴങ്കഞ്ഞി കുടിച്ച് റോഡരികിൽ എത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ വന്ന ഭരണപക്ഷത്തിന്റെ നേതാവായി പൂമാലയേന്തിക്കൊണ്ട് ഗ്രാമമുഖ്യൻ മുന്നിലുണ്ട്. ആദ്യം വരുന്ന വണ്ടിയെ മാലയിട്ട് സ്വീകരിക്കുമ്പോൾ പൊട്ടിക്കാനുള്ള പടക്കങ്ങളും തയ്യാർ. അതുപോലെ ഒളിപ്പിച്ച്‌വെച്ച പടക്കങ്ങളും ബോംബുകളുമായി പ്രതിപക്ഷങ്ങൾ കാണാമറയത്തുണ്ട്; വരുന്ന വാഹനത്തെ പിടിച്ചെടുത്ത് റൂട്ട്‌മാറ്റി ഓടിച്ച് നട്ടുച്ചക്കുന്നിലെത്തിക്കാൻ കഴിവുള്ള ഡ്രൈവർമാരും തയ്യാർ.

                             സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കെ ദൂരേനിന്നും അടച്ചുപൂട്ടിയ ലോറികൾ വരാൻ തുടങ്ങി. ആദ്യവണ്ടി അടുത്തെത്താറായപ്പോൾ കാത്തുനിന്നവർക്കെല്ലാം ചെറിയൊരു ദുർഗന്ധം. വണ്ടി അടുത്തെത്തിയപ്പോൾ ദുർഗന്ധം വർദ്ധിച്ച്, വർദ്ധിച്ച്,, സഹിക്കാൻ പറ്റാതായി; പ്രതിപക്ഷവും ഭരണപക്ഷവും നേരത്തെ തീരുമാനിച്ച കാര്യങ്ങളെല്ലാം മറന്ന് പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് സ്വന്തം മൂക്കിന്റെ ഇരുദ്വാരങ്ങളും ശക്തമായി അടച്ചുപിടിച്ചു.
അവർ പടക്കം പൊട്ടിക്കാൻ മറന്നു,
ബോം‌ബെറിയാൻ മറന്നു,
ഹാരമണിയിക്കാൻ മറന്നു,
സ്വാഗതഗാനം പാടാൻ മറന്നു,
അസഹനീയമായ നാറ്റം കാരണം, ശുദ്ധവായു ലഭിക്കുന്ന ഇടം‌തേടി പൊതുജനം നേട്ടോട്ടമായി.
മുന്നിൽ‌നിർത്തിയ നെറ്റിപ്പട്ടം കെട്ടിയ ആനയോ?
അത് പപ്പാന്റെ ആജ്ഞകൾ മറികടന്ന് ഓടി,, നേരെ കിഴക്കൻ ‌കാട്ടിലേക്ക്,,,, ഒപ്പം തോട്ടിയുമായി പപ്പാനും പിന്നാലെ,,,

എന്നാൽ,,, കർമ്മനിരതരായ ഗ്രാമമുഖ്യനും മെമ്പർമാരും മൂക്കുപൊത്തിക്കൊണ്ട് വണ്ടിയുടെ മുന്നിൽ നിൽക്കുകയാണ്. മുന്നിൽ നിർത്തിയ വണ്ടിയിൽ‌നിന്ന് ഡ്രൈവറും കിളിയും ഇറങ്ങിവന്ന് ഗ്രാമമുഖ്യനെ സമീപിച്ചു,
“ഞങ്ങൾ നഗരത്തിലെ ഉല്പന്നവുമായി വന്നവരാണ്, പാതിരക്കാട്ടിലേക്ക്,,,”
“ഇതാണൊ ഉല്പന്നം? ഇതെന്താണ്?”
“മനുഷ്യമലം, രാത്രി ഉറങ്ങുന്ന പട്ടണവാസികൾ അതിരാവിലെ വെളിയിൽ വിടുന്നത്”
“ഇതൊന്നും നമുക്ക് വേണ്ട, വേണമെങ്കിൽ ഇതിലും‌കൂടുതൽ അങ്ങോട്ട് തന്നയക്കാം”
ഗ്രാമമുഖ്യൻ പറഞ്ഞതുകേട്ടപ്പോൾ ഡ്രൈവർ ‘രേഖ’ ഉയർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു,
“ഈ രേഖയുടെ ചുവട്ടിൽ ഒപ്പിട്ടത് നിങ്ങളല്ലെ?”
“അതെ,, പക്ഷെ അത് ഇതാണെന്ന് പറഞ്ഞില്ല, ഞാനൊപ്പിട്ടത് രാത്രിമണൽ ഇറക്കുമതി ചെയ്യാനാണ്”
“സാറെ ആ സാധനം തന്നെയാ ഇതിനകത്ത് നിറയെ ഉള്ളത്,,, 999 വർഷത്തേക്ക് പാതിരക്കാട്ടിൽ ‘രാത്രിമണൽ’ അതായത് ‘നൈറ്റ്‌സോയിൽ’ എന്ന് ഇംഗ്ലീഷിൽ പറയുന്ന ‘മനുഷ്യമലം’ ഇറക്കുമതി ചെയ്യാനുള്ള അനുവാദം തന്നത് നിങ്ങൾ തന്നെയാ. ഇനിയത് ഒരിക്കലും മാറ്റാനാവില്ല”
പരസ്പരവൈരം മറന്നുകൊണ്ട്, രാത്രിമണൽ പാതിരക്കാട്ടിലേക്ക് നീങ്ങുന്നത് അവർ നോക്കിനിന്നു.
                 **********************************************

പിൻ‌കുറിപ്പ്:
ഇത് കഥയായി എഴുതിയെങ്കിലും ചേലേറും‌നാട്ടിലെ പഴയതലമുറക്ക് അറിയുന്ന പരമമായ സത്യമാണ്. പട്ടണത്തിലെ മാലിന്യം ഗ്രാമത്തിൽ എത്തിയതിന്റെ പിന്നിലുള്ള ചരിത്രസത്യങ്ങൾ തേടിയപ്പോൾ എത്തിച്ചേർന്നത്. ‘നൈറ്റ്‌സോയിൽ’ വരവ് നിലച്ചെങ്കിലും പട്ടണത്തിലെ മാലിന്യങ്ങളെല്ലാം ഇന്നും ‘ചേലേറും‌നാട്ടിലെ പാതിരക്കാട്ടിൽ’ വന്നുകൊണ്ടേയിരിക്കുന്നു. മണ്ണും ജലവും വായുവും മലിനമായതോടെ ചേലേറും‌നാട്ടിലെ ജനങ്ങൾ, വീടും നാടും ഉപേക്ഷിച്ച് പുതിയ സ്ഥലത്ത് ചേക്കേറാൻ തുടങ്ങി.
ചേലേറും‌നാട്ടിലെ എന്റെ പ്രീയപ്പെട്ട ഗ്രാമീണർക്കായി ഈ കഥ സമർപ്പിക്കുന്നു.

11/11/11

അനാഥന്റെ വിധി

                               സാക്ഷി മൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി, കുറ്റം ചെയ്തു എന്ന് തെളിഞ്ഞിരിക്കയാണ്; ഇനി ശിക്ഷവിധിക്കണം. വധശിക്ഷയിൽ കവിഞ്ഞ് അവനൊരു ശിക്ഷ നൽകാൻ ഒരു കോടതിക്കും കഴിയില്ല. നീതിപീഠത്തിൽ ഇരിക്കുന്ന ന്യായാധിപൻ, പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ യുവാവിനെ നോക്കിയിട്ട് പറഞ്ഞു,
“മോഷണത്തിനായി വീട്ടിൽ‌വന്ന താങ്കൾ പകൽ‌സമയം ആരും‌കാണാതെ അകത്ത് കടന്ന് കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ശരിയല്ലെ?”
“അതെ”
“രാത്രിയായപ്പോൾ ആ കട്ടിലിൽ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ ഇരുമ്പ്‌വടികൊണ്ടടിച്ച് താങ്കൾ കൊന്നു, ശരിയല്ലെ?”
“അതെ”
“അതിനുശേഷം താക്കോലെടുത്ത് അലമാര തുറന്ന് പണം മോഷ്ടിച്ചു, ശരിയല്ലെ?”
“അതെ”
“പണമെടുത്തശേഷം ആ വൃദ്ധയുടെ ആഭരണങ്ങൾ അഴിച്ചെടുക്കാൻ ശ്രമിച്ചു, ശരിയല്ലെ?”
“അതെ”
“ആഭരണങ്ങൾ പെട്ടെന്ന് ഊരാൻ‌പറ്റില്ലെന്നറിഞ്ഞ താങ്കൾ ആ വൃദ്ധയുടെ കൈകളും കാതുകളും അറുത്ത്‌മാറ്റിയിട്ട് അവ കൈക്കലാക്കി, ശരിയല്ലെ?”
“അതെ”
“എല്ലാം താങ്കൾ പരസഹായമില്ലാതെ ചെയ്തുവെന്ന് സമ്മതിക്കുന്നുണ്ടോ?”
“സമ്മതിക്കുന്നു”
“അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരട്ടക്കൊലപാതകവും മോഷണവും നടത്തിയ പ്രതി ശിക്ഷാർഹനാണ്. ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിക്ക് കോടതിമുൻപാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
“ഉണ്ട്”
“പറയു”
“ബഹുമാനപ്പെട്ട കോടതി എന്നെ വെറുതെ വിടണം, എനിക്കാരുമില്ല,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞാനൊരനാഥനാണ്,,,”

                            ഏതാനും മിനിട്ടുകൾ ന്യായാധിപൻ ചിന്താമഗ്നനായി; തലക്കുമുകളിലെ നീതിപീഠത്തിന്റെ തട്ടുകൾ പലവട്ടം താഴുകയും ഉയരുകയും ചെയ്തു. ഒടുക്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന അനാഥനെ നോക്കിയിട്ട് വിധിപറഞ്ഞു,
“ഇരട്ടകൊലപാതകവും മോഷണവും നടത്തിയ പ്രതി വധശിക്ഷക്ക് അർഹനാണ്, എങ്കിലും,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട,,, ഒരു അനാഥനാണെന്ന പരിഗണയിൽ പ്രതിയെ വെറുതെ വിടുന്നു. കൂടാതെ...”
“...ഈ അനാഥയുവാവിന് ഇനിയങ്ങോട്ട് ജീവിക്കാനുള്ള എല്ലാ സഹായവും സർക്കാർ ചെയ്തുകൊടുക്കേണ്ടതാണ്”

വിധിന്യായം കേട്ട് വർദ്ധിച്ച സന്തോഷത്തോടെ വെളിയിലിറങ്ങിയ പ്രതിക്ക്ചുറ്റും പത്രക്കാരും ചാനലുകാരും പൊതിഞ്ഞു, അവർ ചോദിച്ചു,
“താങ്കൾ ഈ വിധിയിൽ സന്തോഷിക്കുന്നില്ലെ?”
“എനിക്ക് വളരെ സന്തോഷമുണ്ട്”
“താങ്കൾക്ക് വേണ്ടി ആരെങ്കിലും കോടതിയെ സ്വാധിനിക്കാൻ ശ്രമിച്ചിട്ടുണ്ടോ?”
“അങ്ങനെ സഹായിക്കാൻ എനിക്കാരുമില്ല, ഞാനൊരനാഥനാണ്”
“അനാഥനാണെന്ന് താങ്കൾ പറയുന്നു; താങ്കളുടെ രക്ഷിതാക്കൾക്ക്, ഐ മീൻ മാതാപിതാക്കൾക്ക് എന്ത് പറ്റി?”
“അച്ഛനും അമ്മയും മരിച്ചു, അല്ല കൊല്ലപ്പെട്ടു”
“മാതാപിതാക്കളെ കൊന്ന് താങ്കളെ അനാഥനാക്കിയത് ആരാണ്? കോടതി അവന് ശിക്ഷ കൊടുത്തില്ലെ?”
“എന്റെ അച്ഛനെയും അമ്മയെയും കൊന്നവനെ കോടതി വെറുതെ വിട്ടു”
“അതെങ്ങനെ?”
“ആ കേസിന്റെ വിധിപറയലാണ് ഇപ്പോൾ നടന്നത്. അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ എന്നെ, അനാഥനാണെന്ന പരിഗണനവെച്ച് കോടതി വെറുതെവിട്ടു”