“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/1/20

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ

#ഒന്നാം ദിവസം

1, ഇനി അവൾ ഉറങ്ങട്ടെ

    മലയാളി മങ്കമാർ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പൈങ്കിളി വാരികയിൽ എന്റെ ചെറുകഥ ആദ്യമായി അച്ചടിച്ചു വന്നപ്പോൾ മനസ്സിലാകെ പൂത്തിരി കത്തി. അന്നു വൈകുന്നേരം ചക്കരക്കല്ല് ടൌണിലെ സൂപ്പർ‌മാർക്കറ്റിൽനിന്നും ഷോപ്പിംഗ് കഴിഞ്ഞ് വരുന്നവഴിയിൽ എന്റെ കഥ ഒളിപ്പിച്ച വാരികകൾ മിൽമ ബൂത്തിൽ തൂങ്ങിക്കിടന്ന് എന്നെ നോക്കി ചിരിച്ചു. അപ്പോൾ‌തന്നെ പത്തെണ്ണം ഒന്നിച്ച് വാങ്ങി പണം കൊടുക്കുമ്പോൾ ബൂത്തുടമ രമേശൻ പറഞ്ഞു,

“ടീച്ചറെന്തിനാ എല്ലാ ആഴ്ചപ്പതിപ്പും വാങ്ങുന്നത്? മറ്റുള്ളവർക്കൊന്നും വായിക്കണ്ടേ?”

“മറ്റുള്ളവർക്ക് വേറെ വാങ്ങിക്കൊടുത്തോ, ഇതിനകത്ത് എന്റെ കഥ വന്നിട്ടുണ്ട്”

“അതയോ, ടീച്ചറിത് ആദ്യമേ പറഞ്ഞെങ്കിൽ കുറേയെണ്ണം ഞാൻ വാങ്ങുമായിരുന്നില്ലേ; ടീച്ചറ് കോളടിച്ചല്ലോ”

    കൂടുതൽ പറയാൻ നിൽക്കാതെ അവന് പണം കൊടുത്തശേഷം സമീപത്തുള്ള ഓട്ടോപിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോൾ മൊബൈൽ ശബ്ദിച്ചു, അനുജന്റെ ഭാര്യയാണ്,

“ഏച്ചിയുടെ കഥയുള്ള ആഴ്ചപ്പതിപ്പ് ചാലോട് ടൌണിൽ കിട്ടാനില്ല. അവിടെ ഉണ്ടെങ്കിൽ ഒരു കോപ്പി എനിക്കും വേണം“

“ഇവിടെയൊരു ഷോപ്പിലുള്ള പത്തെണ്ണം വാങ്ങി. വീട്ടിൽ വരുമ്പോൾ എടുക്കാം” 

   വീടിനുമുന്നിൽ നിർത്തിയ ഓട്ടോയിൽ‌നിന്നും ഇറങ്ങാൻ നേരത്ത് വീണ്ടും മൊബൈൽ ശബ്ദിച്ചു; അനുജത്തിയാണ്,

“ഏച്ചീ എഴുതിയ കഥ വായിച്ചു, പെണ്ണുങ്ങളുടെ ജീവിതം ഇതുപോലെ തന്നെയാണ്. കഥ വായിച്ചിട്ട് ഏട്ടനെന്താ പറഞ്ഞത്?”

“അതിന് അങ്ങേര് കഥ വായിച്ചില്ല; പറയുന്നത് എന്തായാലും പറയട്ടെ. ഞാനിപ്പൊൾ ടൌണിന്ന് വരുന്നതേയുള്ളൂ”

“അതെയോ, പിന്നെ വിളിക്കാം”

വീട്ടിലെത്തിയപ്പോൾ ബാഗിൽ‌നിന്നും പത്ത് വാരികകൾ അദ്ദേഹം കാൺ‌കെ മേശപ്പുറത്ത് നിരത്തിവെച്ച് പറഞ്ഞു,

“ഏത് വായിച്ചാലും ഒരേ കഥയാണ്, വായിച്ച് അഭിപ്രായം പറയണം”

“ഒരു കഥ അച്ചടിച്ചുവന്നതിന് ഇങ്ങനെ ചാടേണ്ട, വേഗം പോയി ചായവെക്ക്”

    ഇതാണ് പെണ്ണിന് വിധിച്ചത്, ഏത് കൊമ്പത്ത് കയറിയാലും അവളെ തളച്ചിടാൻ അടുക്കള ഉണ്ടല്ലോ,, ഞാനാണെങ്കിൽ സന്തോഷം വന്നിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിലാണ്. ആഴ്ചപ്പതിപ്പിൽ എന്റെ കഥ അച്ചടിച്ചുവരുന്നത് ആദ്യമായിട്ടാണ്. കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പ്രസിദ്ധികരണത്തിൽ വരിക എന്നത് വലിയൊരു ഭാഗ്യമല്ലാതെ മറ്റെന്താണ്. കഥകൾ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും ആദ്യമായിട്ടൊന്നും അല്ല. ബ്ലോഗിൽ ഫെയ്സ്‌ബുക്കിൽ, വാട്ട്‌സാപ്പിൽ കൂടാതെ അനേകം മാസികകളിൽ, സ്മരണികകളിൽ എത്രയെത്രയാണ് കഥകളും ലേഖനങ്ങളും ഒക്കെ വന്നതാണ്. സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കൂട്ടത്തിൽ മികച്ചത് ഈ രചന തന്നെ, വാരിക തുറന്നപ്പോൾ ഞാനെഴുതിയ കഥ മുന്നിൽ, പേര് വായിച്ചു,

‘ഇനി അവൾ ഉറങ്ങട്ടെ’

          ഫെയ്സ്‌ബുക്കിലും വാട്ട്‌സാപ്പിലും ചാറ്റ് ചെയ്യാൻ പറ്റിയ നേരം രാത്രിയാണ്. മിണ്ടിയും പറഞ്ഞും ഇരിക്കാനാവില്ല എന്നേയുള്ളൂ; ഒച്ചകേട്ടാൽ അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന ഭർത്താവ് എഴുന്നേറ്റുവരും,

“നട്ടപ്പാതിര ആയിട്ട് നിനക്കൊന്നും ഉറങ്ങാനായില്ലേ?”

      മക്കളും ചെറുമക്കളും ഉപേക്ഷിച്ചുപോയി ഏതാണ്ട് വൃദ്ധസദനം പോലെയായ വീട്ടിൽ തിന്നലും കുടിയും കുളിയും മാത്രമായിട്ട് നാളുകൾ ഏറെയായി. അതിനിടയിൽ ഇത്തിരി സാഹിത്യം തലക്കു പിടിച്ചത് അങ്ങേർക്ക് സഹിക്കുന്നില്ല.  

  ഫെയ്സ്‌ബുക്കിൽ ഇന്നത്തെ പോസ്റ്റ് സ്പെഷ്യലാണ്. രാവിലെതന്നെ വാരികയുടെ മുഖചിത്രം വെച്ച് പോസ്റ്റ് ഇട്ടതാണ്. കമന്റും ലൈക്കും നിറഞ്ഞുകവിഞ്ഞിരിക്കും; ഏതായാലും തുറന്നു നോക്കട്ടെ,,

തുറന്നപ്പോൾ ഞാനാകെ ഞെട്ടി,, ആകെ പതിനെട്ട് ലൈക്കും ആറ് കമന്റും.

ദരിദ്രവാസികൾ, നന്ദിയില്ലാത്ത വർഗ്ഗം,, 

  വായനക്കാർ ഇങ്ങനെ ആയതിൽ ഞാനെന്ത് പിഴച്ചു! അപ്പോഴാണ് മെസെഞ്ജറിൽ പച്ചവെളിച്ചം തെളിഞ്ഞത്,, ആരോ വന്നിട്ടുണ്ട്, മംഗ്ലീഷിൽ ഏതാനും വാക്കുകൾ,

“ചേച്ചി എഴുതിയ കഥ വായിച്ചു, സൂപ്പർ; ഇന്ന് കിട്ടിയ ആഴ്ചപ്പതിപ്പ് ഞാൻ സൂക്ഷിച്ചിട്ടുണ്ട്”

ഹോ,, എന്റെ ദേഹമാസകലം കുളിരുകോരി, ഒരാളെങ്കിലും എന്നെ അം‌ഗീകരിച്ചല്ലോ. ലൈക്ക് ചെയ്തശേഷം പേര് വായിച്ചു, രജനി വിനോദ്’, ഞാൻ മറുപടി എഴുതി,

“ഹായ് സന്തോഷം, താങ്കളുടെ കമന്റ് എന്റെ എഫ്.ബി. പേജിൽ ഇട്ടുകൂടെ?”

“അധികമൊന്നും ഞാൻ എഫ്,ബി,യിൽ എഴുതാറില്ല, വായിക്കാറാണ് പതിവ്. പിന്നെ ചില പോസ്റ്റുകൾ ഷെയർ ചെയ്യും”

പെട്ടെന്ന് മറുപടി വന്നപ്പോൾ എനിക്ക് സന്തോഷമായി. ആള് ഓൺലൈനിൽ ഉണ്ടല്ലോ,, പെട്ടെന്ന് ഞാൻ എഴുതി,

“വായിക്കുന്നത് നല്ലതാണ്, ഏതാനും കഥകളുടെ ലിങ്ക് അയച്ചുതരാം”

“വേണ്ട ചേച്ചി, എനിക്ക് അധികസമയം ഇവിടെ വരാൻ പറ്റില്ല. ചേച്ചിയുടെ കഥ പോലെയാണ് എന്റെ ജീവിതം, ക്ലൈമാക്സ് നടന്നില്ല എന്നേയുള്ളൂ. അതിൽ പറയുന്ന വീട്ടമ്മ പ്രീയ ഞാൻ തന്നെയാണ്”

   അവളങ്ങിനെ പറഞ്ഞപ്പോൾ എന്റെയുള്ളിൽ സന്തോഷം പതഞ്ഞുപൊങ്ങി. എഴുത്തു‌‌കാരി എന്ന നിലയിൽ എനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം. കഥാനായികയുടെ ജീവിതം തന്റേത് കൂടിയാണെന്ന് ഒരു വായനക്കാരിയിൽ നിന്നും കേൾക്കുക, ഇതിലധികം എന്തുവേണം!

“താങ്കൾ പറയുന്നത് വലിയൊരു അവാർഡായി ഞാൻ കണക്കാക്കുന്നു”

“കഥയിൽ പറയുന്നതുപോലെ ചേച്ചിയുടെ ഭർത്താവ് സംശയാലുവാണോ?”

അവളുടെ ചോദ്യം കേട്ട് ഉത്തരം കണ്ടെത്താനാവാതെ ഞാനിരുന്നു. അടുത്ത മുറിയിൽ സമാധാനത്തോടെ കൂർക്കം വലിച്ച് ഉറങ്ങുന്ന ആൾ എന്റെ ഓർമ്മയിൽ കടന്നുവന്നു.

(തുടരും)

2/2/20

ചിക്കൻ


      നൂഡിൽ‌സും ചില്ലിചിക്കനും ഇഷ്ടവിഭവമായ എൽ.കെ.ജി. പയ്യൻ അനിക്കുട്ടൻ ഉരുണ്ടുതടിച്ച് നാട്ടുകാരുടെ ഓമനക്കുട്ടനായി വളർന്നുകൊണ്ടിരിക്കെ അവനൊരു അനിയത്തി വന്നു. നിറവയറുമായി ആശുപത്രിയിൽ പോയ അവന്റെ മമ്മി ഭാവിയിൽ ബാർബിഗേളായി മാറാനിടയുള്ള കൊച്ചുവാവയുമായി വന്നുകയറിയ നിമിഷംതൊട്ട് അവൻ മുന്നിൽ നിന്ന് മാറിയതേയില്ല. കുഞ്ഞിന്റെ കൈകളും കാലുകളും തടവിനോക്കുന്ന അനിക്കുട്ടനോട് മമ്മി പറഞ്ഞു,
“മോന്റെ കുഞ്ഞനിയത്തിയാ,, ഒരുമ്മ കൊടുത്തെ,,,”
വാവയുടെ കവിളിൽ ഉമ്മകൊടുത്തിട്ടും തൊട്ടിലിന്റെ അടുത്തുനിന്ന് മാറാതെ നിൽക്കുന്ന മകനെ നോക്കി അച്ഛൻ പറഞ്ഞു,
“എന്തൊരു സ്നേഹം,,”
അപ്പോൾ അമ്മ പറഞ്ഞു,
“അവന്റെ സ്നേഹം കണ്ടോ,, വലുതായാൽ അനിക്കുട്ടൻ പെങ്ങൾക്കൊരു തണലായി മാറിയിട്ട് അവളെ പൊന്നുപോലെ നോക്കിക്കൊള്ളും”

  രാത്രി വൈകിയിട്ടും ഉറങ്ങാതെ കൊച്ചുപെങ്ങളെ നോക്കിയിരിക്കുന്ന അനിക്കുട്ടന് നാളെ നേരം പുലർന്നാൽ വലിയൊരു ആനയെ വാങ്ങിത്തരാമെന്ന് പപ്പ പ്രോമിസ് ചെയ്തു. അതുകേട്ടപ്പോൾ സന്തോഷത്തോടെ ഉറങ്ങാൻകിടന്ന അനിക്കുട്ടന്റെ തലയിൽ അമ്മ തടവിയപ്പോൾ അവൻ ഉറക്കത്തിലേക്ക് കടന്നു.

നേരം അർദ്ധരാത്രി;
അനിക്കുട്ടൻ എഴുന്നേറ്റിരുന്ന് കരയാൻ തുടങ്ങിയപ്പോൾ അമ്മയുടെ ഉറക്കം ഞെട്ടി,
“മോനേ അനിക്കുട്ടാ, എന്റെ പൊന്നിന് എന്താ വേണ്ടത്, മോൻ മമ്മിയോട് പറ,,,”
“എന്ച്ച് വെശക്ക്ന്ന്”
“മോൻ കരയണ്ടാ,, മമ്മി പപ്പയെ വിളിക്കാം”
കരച്ചിൽ കേട്ട് ഉറക്കം ഞെട്ടിയിട്ട് പപ്പ വന്നു,
“അനിക്കുട്ടന് വിശക്കുന്നുണ്ട്,, അടുക്കളയിൽ ബിസ്ക്കറ്റോ പഴമോ ഉണ്ടാവും”
“എന്ച്ച് പഴമൊന്നും മാണ്ടാ”
“എന്നാൽ എന്റെ കുട്ടന് പപ്പ ബിസ്ക്കറ്റ് തരാം”
“ന്ച്ച് ബിക്കറ്റ് മാണ്ടാ”
“പിന്നെ എന്റെ പൊന്നിന് എന്താ വേണ്ടത്, മോൻ അമ്മയോട് പറ”
“ന്ച്ച് ചിക്കൻ‌ മാണം”
“ചിക്കനോ? അതിപ്പം ഈ നട്ടപാതിരക്ക് എവിടെന്നാ ചിക്കൻ? ഹോട്ടലൊക്കെ അടച്ചിട്ടുണ്ടാവും. മോനൂട്ടിക്ക് നാളെ മോണിംഗിൽ ചില്ലിചിക്കൻ വാങ്ങിത്തരാം”
“അത്‌പോര,,, ന്ച്ച് ഇപ്പത്തന്നെ ചിക്കൻ മാണം”
“അനിക്കുട്ടാ ഇവിടെയിപ്പം രാത്രിയിൽ ചിക്കനില്ലല്ലൊ. മോൻ കരയാതെ കിച്ചണിൽ പോയി പഴം തിന്ന്, പപ്പ എടുത്തുതരും”
“മോന് നല്ല ടേസ്റ്റുള്ള ചിക്കൻ ഇപ്പംമാണം”
“അതെങ്ങനെയാ ഇപ്പോൾ ചിക്കൻ കിട്ടുന്നത്?”
ആ നേരത്ത് നേർത്ത പുഞ്ചിരിയോടെ ഉറങ്ങുന്ന കുഞ്ഞിന്റെ കാലുപിടിച്ചുകൊണ്ട് അനിക്കുട്ടൻ പറഞ്ഞു,
“ന്ച്ച് വാവേനെ ചിക്കനാക്കിയിട്ട് മാണം, നല്ല ടേസ്റ്റ് ആവും”
അച്ഛനും അമ്മയും അന്യോന്യം നോക്കി അന്തംവിട്ടു നിൽക്കുമ്പോഴും കുഞ്ഞുവാവ ഉറങ്ങുകയാണ്. 
*******


1/27/20

പൂക്കളും ശലഭങ്ങളും



 പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് വന്നവരുടെ പ്രത്യേകം ശ്രദ്ധ ആകർഷിച്ചത് മൂന്ന് ബെഡ്‌റൂമികളുടേയും ചുമരിൽ വരച്ച ചിത്രങ്ങൾ ആയിരുന്നു. ഓരോ മുറിയിലും ഓരോ തരം പെയിന്റിങ്ങ്സ്,, പൂക്കളും ശലഭങ്ങളും ചേർന്ന പ്രകൃതിയോടൊപ്പം മനുഷ്യരുടെ കലാരൂപങ്ങളും ഒത്തുചേർന്ന് ഒരു ആർട്ട് മ്യൂസിയം പോലെയുള്ള ദൃശ്യങ്ങൾ. വന്നവരിൽ പലരും ഗൃഹനാഥയായ ലിജിനയോട് ചോദിച്ചു,
‘ആരാണിതൊക്കെ വരച്ചത്?’
അവൾ പറഞ്ഞു,
‘എല്ലാം വരച്ചത് എന്റെ മകളുടെ ഫ്രന്റാണ്’
‘അതെയോ,, അപ്പോൾ?’
കൂട്ടത്തിലുള്ള പെൺ‌പടകൾക്കാകെ പട പടാ സംശയം,,
‘അപ്പോൾ?’
‘മകളുടെ ഫ്രന്റ് വരക്കുമ്പോൾ പെൺ‌കുട്ടികൾക്ക് ചുമരിന്റെ മുകൾഭാഗത്തൊക്കെ കയറിയിട്ട് പെയിന്റ് ചെയ്യാൻ പറ്റുമോ?’
‘ഇന്നത്തെ കാലത്ത് പെൺ‌കുട്ടികൾ മതിലിലും മരത്തിലും കയറും. പിന്നെ ഇതെല്ലാം വരച്ചത് പെൺ‌കുട്ടിയാണെന്ന് ആരെങ്കിലും പറഞ്ഞോ?’
ലിജിന പറഞ്ഞതുകേട്ട് അവരാകെ ഞെട്ടി,,
‘പിന്നെയാരാ വരച്ചത്?’
‘ഇതെല്ലാം വരച്ചത് മകളുടെ ഫ്രന്റ് തന്നെയാ,, അവന്റെ പേര് സാജൻ’
ഗൃഹനാഥ സ്ഥലം വിട്ടതോടെ ചുമർ‌ചിത്രങ്ങളെ ഒഴിവാക്കിയ വിരുന്നുകാർ സാജന്റെ മതവും ജാതിയും ചർച്ച ചെയ്യാൻ തുടങ്ങി. കാരണം???

അവർ മലയാളികളായ കുലസ്ത്രീകൾ ആണല്ലോ’