“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

4/1/13

മാർച്ച് മാസത്തിന്റെ മോഹങ്ങൾ


                        സമയം വൈകുന്തോറും അദ്ധ്യാപകരുടെ വിശപ്പ് ഇരട്ടിക്കാൻ തുടങ്ങി; വീട്ടിൽ‌നിന്ന് കൊണ്ടുവന്ന ഉണക്കച്ചോറും പാകത്തിന് ഉപ്പും മുളകും ചേർക്കാത്ത ചമ്മന്തിയും നിറച്ച ലഞ്ച്‌ബോക്സ് തുറന്നുനോക്കാത്തവരുടെ കാര്യം പറയുകയേ വേണ്ട. ഈ കാര്യത്തിൽ അവരെയെന്തിന് കുറ്റം പറയണം? ഉച്ചക്കുശേഷം ബിരിയാണി കിട്ടുമെന്ന് ഉറപ്പായാൽ ആർക്കാണ് നട്ടുച്ചനേരത്ത് ചോറ് തിന്നാൻ തോന്നുക!

                     അതിരാവിലെ ഹോട്ടലിൽ നിന്നും നിർമ്മിച്ച ബിരിയാണി ആയിരിക്കും ആവശ്യക്കാരുടെ മുന്നിൽ ഉച്ചനേരത്ത് ചൂടോടെ എത്തിക്കുന്നത്, എന്നകാര്യം അത് വെട്ടിവിഴുങ്ങുന്നവർ ഒരിക്കലും ചിന്തിക്കാനിടയില്ല. മസാലയുടെയും ചിക്കന്റെയും നെയ്യുടെയും ഗന്ധം മൂക്കിൽ കടക്കുമ്പോൾ, അത് തിന്നുന്നവർ വിചാരിക്കുന്നത്, ‘അരമണിക്കൂർ‌മുൻപ്, കൊന്ന് തോല്‌പൊളിച്ച കോഴിയുടെ മാംസം വേവിച്ച് പത്ത്‌മിനിട്ട് മുൻപ് പാകപ്പെടുത്തിയ അരിയും മസാലയും മിക്സ് ചെയ്ത് നിർമ്മിച്ചതാണ്’ എന്നായിരിക്കും.
                        തൊട്ടടുത്ത ഹോട്ടലിൽ ഓർഡർ ചെയ്ത ഇരുപത്തി‌‌ എട്ട് പാക്കറ്റ് ബിരിയാണിയും അച്ചാറും തൈരും കടലാസ് പ്ലെയിറ്റും സ്ക്കൂളിൽ എത്തിച്ചത് കൃത്യം രണ്ട് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോഴാണ്. അതുകണ്ട് ഓടിയെത്തിയ സ്റ്റാഫ് സിക്രട്ടറി ഹോട്ടൽ തൊഴിലാളിയോട് തട്ടിക്കയറി,
“നിങ്ങളോട് മൂന്ന് മണിക്കല്ലെ കൊണ്ടുവരാൻ പറഞ്ഞത്; ഇത്ര നേരത്തെയെന്തിനാ കൊണ്ടുവന്നത്?”
“അത് മാഷെ, മൂന്ന് മണിക്കായാലും ഇതേ ബിരിയാണി തന്നെയല്ലെ കൊണ്ടുവരേണ്ടത്. അപ്പൊപിന്നെ അവിടെ ആയാലും ഇവിടെ ആയാലും സംഗതി ഒന്നുതന്നെയല്ലെ?”
മുതലാളി കൊടുത്ത ബില്ല് വായിച്ചശേഷം ബാഗിൽ‌നിന്ന് അഞ്ഞൂറ് രൂപ കൊടുത്തിട്ട് സെക്രട്ടറി പറഞ്ഞു,
“ഭക്ഷണം കഴിച്ചതിനു ശേഷമല്ലെ പണം തരേണ്ടത്; ഇപ്പം ഇതിരിക്കട്ടെ, ബാക്കി ഹോട്ടെലിൽ വന്ന് നേരിട്ട് കൊടുത്തുകൊള്ളും”  
  
                      ബിരിയാണി പാക്കറ്റുകൾ എണ്ണിനോക്കിയിട്ട് സ്റ്റാഫ്‌റൂമിലെ മേശപ്പുറത്ത് അടുക്കിവെക്കുന്നത് കണ്ടപ്പോൾ ഗണിതശാസ്ത്രം പറഞ്ഞു,
“ഏതായാലും നമ്മൾ പണം കൊടുത്ത് നമുക്കുതന്നെ തിന്നാൻ വാങ്ങിയതാണ്, അവിടെ വെക്കുന്നതിന് പകരം ഇങ്ങോട്ട് തന്നാൽ ബാഗിൽ വെക്കാമല്ലൊ”
ഗണിതത്തെ തറപ്പിച്ചൊന്ന് നോക്കിയശേഷം സ്റ്റാഫ് സെക്രട്ടറി മറുപടി പറഞ്ഞു,
“എടാ നിനക്കൊക്കെ തിന്നണം എന്ന ഒരൊറ്റ വിചാരേ ഉള്ളൂ, ആ എച്ച്.എം. റിട്ടയറാവുന്ന ഇന്നെങ്കിലും നിനക്ക് മറ്റുള്ളവരുടെ ഒപ്പരം ഇരുന്ന് തിന്നുകൂടെ?”
അവിടെ ഇരിക്കുന്ന എല്ലാവർക്കും കണക്ക് മാഷിന്റെ അഭിപ്രായം തന്നെയാണെന്ന് സ്റ്റാഫ് സെക്രട്ടറി ആയ ജോസ് എന്ന മലയാളത്തിന് നന്നായി അറിയാമെങ്കിലും അക്കാര്യം അറിയാത്തമട്ടിൽ നേരെ സ്ക്കൂൾ ഓഫിസിന് നേരെ നടന്നു.

                      ഓഫീസ്‌റൂമിന്റെ പിന്നിൽ ഇടതുവശത്തുള്ള ക്യാബിനിൽ ഇരിക്കുന്ന ഹെഡ്‌മിസ്ട്രസ്സ് മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ട് മൊബൈലിൽ ആരോടോ സംസാരിക്കുകയാണ്. സ്ക്കൂൾ മുഴുവൻ കേൾക്കാൻ പറ്റുന്നതരത്തിൽ സംസാരിക്കാൻ കഴിയുന്ന നമ്മുടെ ഹെഡ്‌ടീച്ചർ മൊബൈലിൽ ആയിരിക്കുമ്പോൾ തൊട്ടടുത്തിരിക്കുന്നവർപോലും ഒരക്ഷരവും കേൾക്കില്ല.
                     പത്ത് മിനിട്ട് നേരത്തെ സംഭാഷണത്തിനുശേഷം അകത്തേക്ക് കടന്ന സെക്രട്ടറി ടീച്ചറോട് പറഞ്ഞു,
“മാഡം, ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്; മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചിട്ട് നാല് മണിയാവാറായാൽ മീറ്റിംഗ് നടത്തിക്കൂടെ?”
“അയ്യോ വേണ്ട,, ആയിട്ടില്ല”
വിളറിയ മുഖത്തോടെ അതുവരെ കാണാത്ത ഭാവത്തിൽ ഹെഡ്‌മിസ്ട്രസ്സ് പറഞ്ഞത്‌കേട്ട് സ്റ്റാഫ് സിക്രട്ടറി ഞെട്ടി.
“വലിയൊരു പാർട്ടിയൊന്നും വേണ്ടെന്ന് പറഞ്ഞ്തുകൊണ്ടാണ് നമ്മൾ വെറും ബിരിയാണിയിൽ ഒപ്പിച്ചത്. അത് നേരത്തെ കഴിച്ചാലെന്താണ് തെറ്റ്?”
“മാർച്ച് മുപ്പത്തിഒന്ന് വരെ ഈ സർക്കാർ ഹൈസ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ്സാണ് ഞാൻ. അത് കഴിഞ്ഞിട്ട് മാത്രം പാർട്ടി നടത്തിയാൽ മതിയെന്ന് അന്നേ ഞാൻ പറഞ്ഞതാണല്ലൊ. പിന്നെ ഇന്ന് നടത്തുകയാണെങ്കിൽ അത് വൈകുന്നേരം മതിയെന്നും പറഞ്ഞതാണല്ലൊ”
“അതിപ്പം പരീക്ഷയെല്ലാം കഴിഞ്ഞതുകൊണ്ട് ബെല്ലടിച്ച് വിടാനായി സ്ക്കൂളിൽ കുട്ടികളൊന്നും ഇല്ലല്ലൊ; അപ്പോൾ സെന്റോഫ് അല്പം നേരത്തെ ആയാലെന്താണ് പ്രശ്നം? പിന്നെ, നാളെയാവുമ്പോ നാട്ടിൽ പോകുന്നവർക്ക് പങ്കെടുക്കാനാവില്ലല്ലൊ,,,”
“നിനക്ക് പ്രശ്നം ഇല്ലെങ്കിലും എനിക്ക് പ്രശ്നം ഉണ്ട്”
സെക്രട്ടറി പിന്നെയൊന്നും മിണ്ടിയില്ല. ഏത് മണ്ടത്തരമായാലും ടീച്ചർ പറഞ്ഞാൽ അത് മാറ്റമില്ലാതെ തുടരും എന്നാണ് ‘അനുഭവം ഗുരു’.
                       വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ് വരാന്തയിൽ നിൽക്കുന്ന സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്ററെ കണ്ടത്. അതോടെ ഉള്ളിലെ ദേഷ്യം മൊത്തമായി വെളിയിലേക്ക് വന്നു,
“അല്ല ചാർജ്ജൊന്നും എഴുതി വാങ്ങുന്നില്ലെ? ഇനി പെൻഷനാവുന്ന ടീച്ചർ വീട്ടിൽ പോയിട്ടാണോ ചാർജ്ജ് ഹേന്റോവർ ചെയ്യുന്നത്?”
“ചാർജ്ജ് തന്നാൽ വാങ്ങും, അതിന് ഇന്ന് വൈകുന്നേരം വന്നാൽ മതീന്നാ പറഞ്ഞത്”
“ഈ ഒരുകൊല്ലം മുഴുവൻ കൊണ്ടുനടന്നിട്ടും ഈ ഹെഡ്‌ടീച്ചറെ നന്നാക്കാൻ നിങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടില്ലല്ലൊ; എന്തൊക്കെയാ കൊളമാക്കുന്നതെന്നറിയില്ല. അനുഭവിച്ചോ,,,”
“എന്റെ ജോസേ, ഞാനെന്ത് ചെയ്യാനാ? ടിച്ചർക്ക് ആരേം വിശ്വാസമില്ല. ഏതായാലും ഇന്നൊരുദിവസം കൂടി അനുഭവിച്ചാൽ മതിയല്ലൊ”

രണ്ടുപേരും നടന്ന് സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ അക്ഷമരായി കാത്തിരിക്കുന്ന അദ്ധ്യാപകർ ചോദിച്ചു,
“എന്നാൽ ഞങ്ങൾക്ക് തുടങ്ങാമല്ലൊ”
“തുടങ്ങാനായിട്ടില്ല, ‘വൈകുന്നേരം സ്ക്കൂൾ ടൈം കഴിഞ്ഞ് റിട്ടയേർഡ് ആയാൽ മാത്രമേ സെന്റോഫിൽ പങ്കെടുന്നുള്ളു’ എന്നാണ് സെന്റോഫ് ആവുന്നവർ പറഞ്ഞത്”
പെട്ടെന്ന് ലീലാമ്മ എന്ന ഹിന്ദി ചാടിഎഴുന്നേറ്റ് പറഞ്ഞു,
“അപ്പോൾ നാല്‌മണി കഴിഞ്ഞിട്ടോ? എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിനിന് പോകേണ്ടതാണ്”
“നാല് മണിയല്ല, ഹെഡ്‌മിസ്ട്രസ്സിന്റെ സമയം അഞ്ച് മണിയാണ്”
ലീലാമ്മ വലിയ ബാഗും സ്യൂട്ട്‌കെയ്സും എടുത്ത് എഴുന്നേറ്റപ്പോൾ കായിക‌അദ്ധ്യാപിക ശ്രീരഞ്ചിനി ഉച്ചത്തിൽ പറഞ്ഞു,
“അഞ്ച് മണിക്കുള്ള ട്രെയിനിൽ കയറി ഏറണാകുളത്ത് എത്തേണ്ടവരാണ്, ഇന്ന് ഉച്ചക്ക് പച്ചവെള്ളം പോലും ടീച്ചർ തിന്നിട്ടില്ല. ജോസ് മാഷെ, അവരുടെ പാക്കറ്റങ്ങ് കൊടുത്താട്ടെ”
ബിരിയാണി പാക്കറ്റ് കൊടുത്ത് ലീലാമ്മയെ പറഞ്ഞുവിട്ടതിനുശേഷമാണ് ജോസിന്റെ തലയിൽ പുത്തൻ ആശയം ഉദിച്ചത്,
“ഭക്ഷണമെല്ലാം ഹാളിൽ വെച്ച് നമുക്ക് റൂം അറേഞ്ച് ചെയ്യാം. ഹെഡ്‌ടീച്ചർ വന്നാൽ പെട്ടെന്ന് കഴിക്കാമല്ലൊ”

                          അതുവരെ വിശന്നിരിക്കുന്നവരുടെ ഇടയിൽ പെട്ടെന്നൊരു ഉണർവ്വ് വന്നു; ഹാളിലെ ബെഞ്ചും ഡസ്ക്കും മാറ്റാൻ തിരക്ക് കൂട്ടിയവർ‌തന്നെ ഭക്ഷണപാക്കറ്റുകൾ നിരത്തിവെച്ചു. കുടിക്കാനും കഴുകാനും ആവശ്യമുള്ള വെള്ളവും തയ്യാറാക്കിയപ്പോൾ സമയം നാല്‌മണി. അപ്പോഴാണ് പ്യൂൺ രമേശൻ നായരുടെ വരവ്,
“രാമചന്ദ്രൻ മാഷോട് അഞ്ച്‌മണി കഴിഞ്ഞ് ഓഫീസിൽ വരണമെന്ന് എച്ച്.എം. പറഞ്ഞു”
“ങെ, അത് ടീച്ചർ ഇങ്ങോട്ടൊന്നും വരുന്നില്ലെ?”
“നമ്മുടെ ഹെഡ്‌ടീച്ചറെ സാറിന് അറിയില്ലെ? അഞ്ച്‌മണി കഴിഞ്ഞ് റിട്ടയേർഡ് ഫ്രം സർവ്വീസ് എന്ന് രജിസ്റ്ററിൽ എഴുതിയിട്ട് ചാർജ്ജ് കൊടുത്തതിനുശേഷം മാത്രമേ നിങ്ങൾ കൊടുക്കുന്ന ബിരിയാണി കഴിക്കത്തുള്ളൂ”
“ഈ ടീച്ചറെന്തോന്നാ ചെയ്യുന്നത്?”
“ടീച്ചർ കമ്പ്യൂട്ടർ തുറന്ന് എന്തൊക്കെയോ തപ്പിനോക്കുന്നു”
“ഓ,, ഗെയിമു കളിക്കയായിരിക്കും,, പെൻഷനായാൽ ഇവർക്കിനി വീട്ടിന്ന് കളിച്ചാപോരെ?”

                         വിശപ്പിന്റെ മണവും ബിരിയാണിയുടെ മണവും ഒത്തുചേർന്ന രൂക്ഷമായ ഗന്ധം അസഹനീയമായപ്പോൾ ആ ഹാളിൽ നിന്ന് ഓരോരുത്തരായി സ്ഥലം വിടാൻ തുടങ്ങി. സംഗതി പിടിവിടുന്ന മട്ടായപ്പോൾ സ്റ്റാഫ് സെക്രട്ടറിയും സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാഷും ഒഫീസ്‌റൂമിലെത്തി. ക്ലർക്കും പ്യൂൺസും തിരക്കിട്ട് സ്വന്തം ജോലികൾ ചെയ്യുന്നതു കണ്ടപ്പോൾ സ്റ്റാഫ് സെക്രട്ടറി ചോദിച്ചു,
“ഇന്നത്തെ സെന്റോഫ് നിങ്ങളും ചേർന്നല്ലെ നടത്തുന്നത്,, അപ്പോൾ അത് കുറച്ച് നേരത്തെ ആവാമെന്ന് ടീച്ചറോട് പറഞ്ഞുകൂടെ?”
“മാഷെ ഞാനൊരു വെറും ക്ലാർക്ക്, നാളെയും അഞ്ച്‌മണി വരെ ഇവിടെയിരുന്ന് ജോലി ചെയ്യേണ്ടവൻ. നമ്മുടെ ഹെഡ് വരാതെ നമ്മളെങ്ങനെയാ പങ്കെടുക്കുന്നത്?”
                        മറുപടി പറയാതെ അകത്തേക്ക് കടന്നപ്പോൾ തിരക്കിട്ട് ഫയലുകളിൽ ഒപ്പിടുന്ന ഹെഡ്‌ടീച്ചറെയാണ് അവർ കണ്ടത്. അതിനിടയിൽ ഇന്റർനെറ്റ്‌ ഓൺ‌ചെയ്ത കമ്പ്യൂട്ടറിൽ സർക്കാൻ സൈറ്റുകൾ തുറന്നുനോക്കുകയും ചെയ്യുന്നുണ്ട്. കൃത്യം അഞ്ച് മണി ആയപ്പോൾ കമ്പ്യൂട്ടർ ഓഫാക്കിയശേഷം എഴുന്നേറ്റ് സീനിയർ അസിസ്റ്റന്റിനെ നോക്കിയിട്ട് പറഞ്ഞു,
“മാഷെ എനിക്കുവേണ്ടി അല്പസമയംകൂടി ഇരിക്കണം. പെട്ടെന്ന് ഭക്ഷണം കഴിച്ചതിനുശേഷം ചാർജ്ജൊക്കെ ഒപ്പിട്ടുതരാം വല്ലാതെ വിശന്നുപോയി; എല്ലാവരും വന്നേ,,,”

                        വിരമിച്ചുകൊണ്ടിരിക്കുന്ന പ്രധാന അദ്ധ്യാപികയോടൊപ്പം ഓഫീസ്‌സ്റ്റാഫും സ്റ്റാഫ് സെക്രട്ടറിയും സീനിയർ അസിസ്റ്റന്റും ബിരിയാണി തിന്നാനായി ഹാളിലേക്ക് കടന്നപ്പോൾ അവിടെ അദ്ധ്യാപകരായി ആരും ഇല്ലെങ്കിലും പഴകിയ ബിരിയാണി പാക്കറ്റുകൾ പത്തെണ്ണം മേശപ്പുറത്ത് ഉണ്ടായിരുന്നു. 
“കായലരികത്ത് വലയെറിഞ്ഞപ്പോൾ,,,”
ആ നേരത്ത് വലയെറിഞ്ഞുകൊണ്ട് ശബ്ദിച്ച സ്വന്തം മൊബൈൽ ഓൺ ചെയ്യുമ്പോൾ ഹെഡ്‌മിസ്ട്രസ്സ് മറ്റുള്ളവരോടായി പറഞ്ഞു,
 "വീട്ടിന്നാണ്",
 “പിന്നേയ്,,, ഞാൻ കുറച്ചുകൂടി വൈകും,,, അഞ്ച്‌മണിവരെ നോക്കിയിട്ടും ഇന്ന് റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ പ്രായം കൂട്ടുന്നതായി ഒരറിയിപ്പും വന്നിട്ടില്ല. അതുകൊണ്ട് സ്ക്കൂളിലെ എല്ലാവരും കൂടീട്ട് ഇന്നെനിക്ക് സെന്റോഫ് തരുന്നുണ്ട്, കേട്ടോ”
ആദ്യമായി മറ്റുള്ളവർ കേൾക്കെ, വിരമിച്ച പ്രധാന‌അദ്ധ്യാപിക മൊബൈലിൽ സംസാരിച്ചു.
************************************

3/4/13

അമ്മയെപോലെ


                  ജാതകപൊരുത്തവും മേനിപൊരുത്തവും മണിപൊരുത്തവും മനപൊരുത്തവും ഒത്തുചേർന്നപ്പോഴാണ് ആനന്ദകുമാർ കൃഷ്ണകുമാരിയെ കല്ല്യാണം കഴിച്ചത്. ഭർത്താവിന്റെ വീട്ടിൽ വന്നുകേറിയ നാൾ‌തൊട്ട് കൃഷ്ണകുമാരി അവിടത്തെ ‘നല്ല മരുമകൾ’ ആയി ജീവിക്കാൻ കൊതിച്ചു. സംഭവബഹുലമായ ആദ്യരാത്രിക്കുശേഷം, രണ്ടാം രാത്രിയിൽ വീട്ടിലെ അമ്മ പെങ്ങമ്മാരൊക്കെ ഉറങ്ങിയെന്നും പിന്നാലെ വരില്ലെന്നും സ്വയം വിശ്വസിച്ച്, തണുത്ത പാലുമായി അവൾ മണിയറയിലേക്ക് കടന്നു. അവളുടെ വരവും കാത്ത് ഉറങ്ങാതിരിക്കുന്ന ഭർത്താവ് ആ നിമിഷം വാതിലടച്ച് കുറ്റിയിട്ടു.

                       മണിയറ മഞ്ചലിൽ ആനന്ദകുമാരിയെ ഇരുത്തിയശേഷം, തൊട്ടടുത്തിരുന്ന് ആപാദചൂടം അവളെയൊന്ന് നിരീക്ഷിച്ചശേഷം കൃഷ്ണകുമാർ പറഞ്ഞു,
“ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടമുള്ള സ്ത്രീ ആരാണെന്നറിയോ?”
കൃഷ്ണകുമാരി മിണ്ടിയില്ല,, അവളെ ഇഷ്ടമാണെന്ന് അവളുടെ ഭർത്താവ് തന്നെ പറഞ്ഞുകേൾക്കാനാണ് അവൾക്കിഷ്ടം. അത് കേൾക്കാനായി അവൾ ചെവിരണ്ടും പൂർണ്ണമായി തുറന്നു.
“എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ത്രീ,,, എന്റെ,,”
“എന്റെ,,,”
“എന്റെ അമ്മയാണ്”
പെട്ടെന്ന്‌തന്നെ തുറന്ന ചെവികൾ രണ്ടും ഷട്ട്‌ഡൌൺ ചെയ്തു.
“അതെന്താ അങ്ങിനെ എന്നറിയാമോ?”
“അറിയില്ല,”
“അങ്ങനെ അറിയില്ലെന്ന് പറ, എന്റെ അമ്മക്ക് എത്ര മക്കളുണ്ടെന്ന് നിനക്കറിയോ?”
“അതെനിക്കറിയാലോ,,, ഒൻപത്”
“എന്നാല് എന്റെ അച്ഛന്,,, പത്ത് മക്കളുണ്ട്”
“ങേ,, പത്താമൻ?”
“പത്താമൻ, അച്ഛന് ഫാക്റ്ററീലെ തൂപ്പുകാരിയിൽ ഉണ്ടായതാ,, എന്നിട്ട്,”
“എന്നിട്ട്?”
“അക്കാര്യം അറിഞ്ഞിട്ടും എന്റെ അമ്മ,,, അച്ഛനെ കുറ്റം പറയുകയോ, വഴക്ക് കൂടുകയോ ചെയ്തിട്ടില്ല”
“അത്”
“അങ്ങനെയുള്ള എന്റെ അമ്മയെപ്പോലെയാവണം നീയും, എന്നാണ് എനിക്ക് പറയാനുള്ളത്. സ്വന്തം ഭർത്താവ് എന്ത് തെറ്റ് ചെയ്താലും എതിർത്തൊന്നും പറയരുത്”

അല്പസമയത്തെ മൌനത്തിനുശേഷം കൃഷ്ണകുമാരി പറയാൻ തുടങ്ങി,
“ഞാനിങ്ങോട്ട് വരാൻ‌നേരത്ത് എന്റെ അമ്മയും ഇതുപോലെ ഉപദേശിച്ചിട്ടുണ്ട്”
“ഉപദേശമോ?”
“ഉപദേശം തന്നെ; ‘സ്വന്തം ഭർത്താവ് എന്ത് തെറ്റ് ചെയ്താലും ഭാര്യ എതിർത്തൊന്നും പറയരുത്’ എന്ന്. ഞാനും അമ്മയെപോലെ ആവും”
“അത്?”
“എന്റെ അമ്മയും ചേട്ടന്റെ അമ്മയെപോലെ തന്നെയാ,, അച്ഛൻ തെറ്റ് ചെയ്തപ്പോൾ ഒരു വാക്കുപോലും എതിർത്ത് പറഞ്ഞിട്ടില്ല. ഒരിക്കൽ,,,”
“ഒരിക്കൽ,,,”
“ഒരിക്കൽ അടുത്തവീട്ടിലെ വേലക്കാരിയുമായി അച്ഛൻ സംസാരിക്കുന്നതും കൊഞ്ചിക്കുഴയുന്നതും അമ്മ കണ്ടു”
“എന്നിട്ട്?”
“എന്നിട്ട് അമ്മ അച്ഛനെ കുറ്റപ്പെടുത്തിയില്ല; അതിനെപറ്റി ഒരക്ഷരവും അച്ഛനോട് ചോദിച്ചുമില്ല. പിന്നെ,,,”
“പിന്നെ,,,”
“രാത്രിനേരത്ത് എല്ലാവരും ഉറങ്ങിയപ്പോൾ, അമ്മ”
“അമ്മ,,,”
“കറിക്കത്തികൊണ്ട് കഴുത്ത്‌മുറിച്ചിട്ട് അച്ഛനെ കൊന്നു”
“ങേ?”
“ഏട്ടന്റെ മാത്രമല്ല, എന്റെ അമ്മയെപോലെയും ആവാനാണ് എനിക്കിഷ്ടം. ഭർത്താവിനോട് എതിർത്തൊന്നും പറയാത്ത അമ്മയെപോലെ,,”
****************************************************

1/29/13

അമ്മായിഅമ്മയും മരുമകളും പിന്നെ ഇഡ്ഡ്‌ലിയും


അമ്മെ എഴുന്നേൽക്ക്”
അതിരാവിലെ സുഖനിദ്രയിൽ ലയിച്ച ഞാൻ കേട്ടത്, മരുമകളുടെ ശബ്ദം; അപ്പോൾ സ്വപ്നം തന്നെയാവാം. പുലരാൻ‌നേരത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പഴമക്കാർ പറയുന്നതുകൊണ്ട് ഇത്രയും‌നല്ല സ്വപ്നത്തിന്റെ ബാക്കികൂടി അറിയാനൊരു കൊതി. ബഡ്‌ഷീറ്റ് തലവഴി മൂടിപ്പുതച്ച് ഇടതുവശത്തേക്ക് ചുരുണ്ട്, കണ്ണ് രണ്ടും നന്നായി അടച്ച്, ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
“അമ്മെ,, ഇതാ, ചായ കുടിച്ചാട്ടെ; എന്നിട്ട് പതുക്കെ എഴുന്നേറ്റാൽ മതി”
വീണ്ടും അവളുടെ ശബ്ദം കേട്ടപ്പോൾ പുതപ്പ് തട്ടിക്കുടഞ്ഞ് ഞെട്ടിയെഴുന്നേറ്റു, അപ്പോൾ,,, അതാ അവൾ,, ചൂടുള്ള ചായയുമായി മുന്നിൽ നിൽക്കുന്നു,,, മരുമകൾ സുഭാഷിണി, എന്റെ ഒരേഒരു മകൻ രാഗേഷിന്റെ ഭാര്യ,,!!!!
ഞാനൊന്ന് ഞെട്ടി,, എന്റെ തലയിൽ അനേകം ലഡ്ഡു ഒന്നിച്ച് പൊട്ടാൻ തുടങ്ങി. കാക്ക മലർന്ന് പറക്കുമെന്ന് കേട്ടിട്ടുണ്ട്; ഇപ്പോൾ വെള്ളക്കാക്ക മലർന്ന് പറക്കുന്നുണ്ടാവാം!

                       ഇതുവരെ ‘അമ്മെ’ എന്ന്, നേരാം‌വണ്ണം വിളിക്കാത്ത മരുമകൾ അതിരാവിലെയുണർന്ന് സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ചായയുമായി മുന്നിൽ വന്ന് നിൽക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടതോടെ എന്റെ ഉറക്കം പമ്പയും മുല്ലപ്പെരിയാറും കടന്നു. ഈ പെണ്ണിനെന്ത് പറ്റി? അമ്മായിഅമ്മയെ കൂടോത്രം ചെയ്യാനുള്ള വല്ലതും ചായയിൽ കലക്കിയിട്ടുണ്ടാവുമോ? എന്നാലും, കിടക്കപായിൽ‌നിന്നും എന്നെ ഉണർത്തിയിട്ട് ആദ്യമായി മരുമകൾ കൊണ്ടുവന്ന ചായയല്ലെ,, കുടിച്ചുകളയാം. വിറക്കുന്ന കൈയ്യാൽ ചായ വാങ്ങി കുടിക്കുമ്പോൾ പലതരം സംശയങ്ങൾ എന്റെ തലയിൽ പുകയാൻ തുടങ്ങി.
ചായ കുടിച്ച ഗ്ലാസ്സ് കൈനീട്ടി വാങ്ങുമ്പോൾ അവൾ പറഞ്ഞു,
“രാവിലത്തെ ചായയും ഇഡ്ഡ്‌ലിയും കറിയുമൊക്കെ ഞാനുണ്ടാക്കി, അമ്മ ഒന്നും ചെയ്യെണ്ട”
“അത്‌പിന്നെ നീ ഒറ്റക്ക്”
“ഇനി എല്ലാം ഞാൻ‌തന്നെ ചെയ്തുകൊള്ളും; അമ്മ എഴുന്നേറ്റാൽ കുളിക്കാനായി ചൂടുവെള്ളവും തോർത്തും അമ്മേടെ ഡ്രസ്സും കുളിമുറിയിൽ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വന്നാൽ നമുക്കൊന്നിച്ച് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാം”

                        എല്ലാം കണ്ടും കേട്ടും ഞാനാകെ അന്തം വിട്ട് ഇരിക്കുമ്പോൾ, എന്നെ ചായ കുടിപ്പിച്ച ഗ്ലാസ്സുമായി മരുമകൾ വെളിയിലിറങ്ങി. ഇവൾക്കെന്താ ഇങ്ങനെയൊരു മനം‌മാറ്റം? പെട്ടെന്ന് മരുമകളുടെ ശീലങ്ങൾ മാറിയാൽ ഏത് അമ്മായിഅമ്മയാണ് ഞെട്ടാതിരിക്കുക. ആകപ്പാടെ ഇതൊരു നല്ല മാറ്റമാണല്ലൊ, ഇന്നലെവരെയുള്ള മുഖമല്ലല്ലൊ ഇന്നവൾക്ക്, ആരെങ്കിലും ഉപദേശിച്ചിരിക്കാം. ഗൾഫിൽ ജോലിയുള്ള മകൻ ഫോൺ ചെയ്യുമ്പോൾ ഇനിമുതൽ അവന്റെ ഭാര്യയെക്കുറിച്ച് നല്ലത് പറയാമല്ലൊ എന്നോർത്ത്, ഞാൻ വളരെയധികം സന്തോഷിച്ചു.  

                        പതുക്കെ എഴുന്നേറ്റ് അടുക്കളയിലൂടെ കുളിമുറിയിലേക്ക് നടക്കുമ്പോൾ ആശ്ചര്യം കൊണ്ട് എന്റെ കണ്ണുതള്ളി. എല്ലാദിവസവും ആറുമണിക്ക് ഉണർന്ന്, ഞാൻ അടുക്കളയിൽ കയറിയില്ലെങ്കിൽ അന്ന് വീട് പട്ടിണിയാവും എന്ന അവസ്ഥയായിരുന്നു. ഇപ്പോഴിതാ എന്റെ മരുമകൾ രാവിലത്തെ വിഭവങ്ങൾ ഒരുക്കിയശേഷം മക്കൾക്ക് കൊണ്ടുപോവാനുള്ള ടിഫിൻ തയ്യാറാക്കുകയാണ്. ഒരു വശത്ത് വിറകടുപ്പിലാണെങ്കിൽ പാത്രത്തിൽ‌നിന്നും ചോറ് തിളക്കുകയാണ്. എത്ര പെട്ടെന്നാണ് എല്ലാം തയ്യാറായത്, ഇതൊക്കെ ഇവൾക്ക് പണ്ടേ ചെയ്തുകൂടായിരുന്നോ? ഈ വയസ്സുകാലത്ത് വയ്യാതായ അമ്മായിഅമ്മയെക്കൊണ്ട് ഇത്രയും‌കാലം അടുക്കളപ്പണി ചെയ്യിപ്പിക്കണമായിരുന്നോ?
“അമ്മൂമ്മെ എന്റെ ലഞ്ച്‌ ശരിയായൊ?”
കൊച്ചുമകൾ ഓടിവന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് അവളാണ്,
“മോളെ, അമ്മൂമ്മയെ ശല്യം ചെയ്യെണ്ട, അതെല്ലാം മമ്മി ശരിയാക്കാം”
“അതെയോ അമ്മൂമ്മെ, ഇനി മമ്മിയാണോ എനിക്ക് ഫുഡ് തരുന്നത്?”
മിക്സിയിൽ തേങ്ങ അരക്കാൻ തുടങ്ങുന്ന അവൾ ഓടിവന്ന് മകളുടെ കൈ പിടിച്ചു,
“മോളെ ഇനിമുതൽ അടുക്കളപണിയൊക്കെ മമ്മി തനിച്ചാ ചെയ്യുന്നത്, മോള് ചായകുടിക്ക്”
        
                        കുളിമുറിയിൽ കടന്ന ഞാൻ ടൂത്ത്‌ബ്രഷിൽ പെയ്സ്റ്റ് എടുത്തശേഷം അല്പനേരം ചിന്തയിലാണ്ടു. ഇന്നലെവരെ നേരത്തെ ഉണരാത്ത, അടുക്കളയിൽ കടന്ന് നേരാം‌വണ്ണം ഒരു പണിയും ചെയ്യാത്ത, മര്യാദക്കൊരു ചായപോലും വെച്ച് തരാത്ത എന്റെ മരുമകൾക്ക് പെട്ടെന്ന് എന്ത് പറ്റി. പാവപ്പെട്ട വീട്ടിലെ പെണ്ണാണെങ്കിലും മകന്റെ ഭാര്യയായി ഇവിടെ വന്നതുമുതൽ അഹങ്കാരം‌മൂത്ത് അവളെന്റെ തലയിൽ കയറിയിരിക്കുകയാണ്. അമ്മായിഅമ്മയും മരുമകളും തമ്മിൽ വഴക്കില്ലാത്ത ഒരുദിവസം പോലും ഇതുവരെ ഈ വീട്ടിൽ ഉണ്ടായിട്ടില്ല. ഞാൻ കേൾക്കാതെ എന്നെ എന്തൊക്കെയാണ് വിളിക്കുന്നത്,,, ‘യക്ഷി, ഭദ്രകാളി, പൂതന, രാക്ഷസി,,, പിന്നെ
അതൊക്കെ ഇനി ചിന്തിക്കാൻ പാടില്ല, ഇന്നുമുതൽ എന്റെ മരുമകൾ സുഭാഷിണി നല്ലവളാണ്, ഭർത്താവിന്റെ അമ്മയെ പെറ്റമ്മയെപോലെ സ്നേഹിക്കുന്നവൾ.

                      പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറ്റാൻ നോക്കിയപ്പോൾ കണ്ടത് കോടിയുടെ മണമുള്ള കസവ്‌മുണ്ടും നേര്യതും, ഒപ്പം മാച്ച് ചെയ്യുന്ന ബ്ലൌസും. ഇങ്ങനെയൊരു സാധനം ഞാനറിയാതെ ഈ വീട്ടിൽ! അപ്പോൾ ഇത് അവൾ എനിക്കായി വാങ്ങിയതായിരിക്കാം; ആകപ്പാടെ എന്നെ കുളിപ്പിച്ച് കിടത്താനുള്ള പരിപാടിയാണോ? ഞാൻ അവളെ വിളിച്ചു,
“മോളേ സുഭേ,, എന്റെ സാരി കാണുന്നില്ലല്ലൊ”
“അത്, എന്റെ രാഗേട്ടന്റെ അമ്മ ഇനിമുതൽ മുണ്ടും‌നേര്യതും അണിഞ്ഞാൽ മതി, അതാവുമ്പം കാണാനൊരു സുഖമുണ്ട്”
“എന്നാലും ഇതുവരെ മുണ്ടുടുക്കാത്ത എനിക്ക്”
“ഇതുവരെയുള്ള കാര്യമൊന്നും പറയണ്ട, സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ പ്രായമായവർ മുണ്ടും നേര്യതും ഉടുക്കുന്നതാണ് നല്ലത്”
അവൾ പറയുന്നത് കേട്ട് ഞാനാകെ അന്തം വിട്ടു, വീട്ടിലിരിക്കുമ്പോൾ നല്ല സാരി ഉടുത്താൽ‌പോലും കുറ്റം പറയുന്നവളാണ്. എന്നെ വഴക്ക് പറയുന്നത് അയൽ‌വാസികൾ കേട്ട് ചിരിക്കാറുണ്ടെന്ന് അറിയുന്നവളാണ് ഇന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ച് പറയുന്നത്. നന്നാവാൻ അവസരം ലഭിച്ചാൽ എല്ലാ മരുമക്കളും ഇതുപോലെ ആയിത്തീരുമോ?

പുതിയ വേഷത്തിൽ വെളിയിലിറങ്ങിയ എന്നെ കണ്ടതും മരുമകൾ വന്ന് എന്നെ കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു,
“അമ്മെ, അമ്മയെക്കാണാൻ എന്തൊരു ചന്തമാണ്; അറുപത് വയസ്സ് കഴിഞ്ഞെന്ന് ആരും പറയില്ല! അമ്മക്ക് പാട്ടുപാടാൻ അറിയുമോ? പണ്ടൊക്കെ മൂളിപ്പാട്ട് പാടാറില്ലെ?”
“പാട്ട് പാടാനോ? നീയെന്തൊക്കെയാ പറയുന്നത്?”
“അത് സാരമില്ല, നമുക്ക് ചായ കുടിക്കാം”
                       എന്റെ വലതുകൈ പിടിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു മുന്നിലേക്ക് നടന്നെത്തിയ മരുമകൾ എന്നെ കസാരയിലിരുത്തിയശേഷം മുന്നിലെ പ്ലെയിറ്റിൽ രണ്ട് ഇഡ്ഡ്‌ലി എടുത്ത്‌വെച്ച് കറി വിളമ്പാൻ തുടങ്ങി. അതുകണ്ട് സന്തോഷം സഹിക്കവയ്യാത്ത ഞാൻ പറഞ്ഞു,
“സുഭേ, നീയും ഇരിക്ക്, നമുക്ക് ഒന്നിച്ച് കഴിക്കാം”
“ഞാനും അമ്മേടെ കൂടെ കഴിക്കുന്നുണ്ട്, ഒരു പ്ലെയിറ്റിൽ ഒന്നിച്ച് കഴിക്കാം. പിന്നെ അമ്മ ഇനിമുതൽ എന്നെ ‘സൂ,,’ എന്നുമാത്രം വിളിച്ചാൽ മതി”
                        എല്ലാം ദൈവത്തിന്റെ കളിയായിരിക്കണം; പെറ്റമ്മയെപോലും ഇതുപോലെ ഇവൾ സ്നേഹിച്ചിരിക്കുമോ? ഇത്രയും കാലം  അമ്മായിഅമ്മയെ ഒരു വേലക്കാരിയെപോലെ കണക്കാക്കി അടുക്കളിപ്പണിയെല്ലാം ചെയ്യിപ്പിച്ച എന്റെ മരുമകൾക്ക് നല്ലബുദ്ധി തോന്നിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.

                        ചൂടുള്ള ചായ ഗ്ലാസ്സിലൊഴിച്ചശേഷം വലത്തെ ചുമരിലുള്ള ടീവി ഓൺ‌ചെയ്ത സുഭാഷിണി, അടുത്ത് വന്നിരുന്ന് പ്ലെയിറ്റിലുള്ള ഒരു ഇഡ്ഡ്‌ലിയുടെ പകുതി പൊട്ടിച്ച് കറിയിൽ‌മുക്കി എനിക്ക് തന്നതിനുശേഷം ബാക്കി അവളുടെ വായിലിട്ടുകൊണ്ട് പറയാൻ തുടങ്ങി,
“അതിരാവിലെ ജോലിയൊക്കെ തീർത്തതുകൊണ്ട് നമുക്കൊരുമിച്ച് ടീവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. ഇപ്പോൾ ടീവിയിലൊക്കെ എന്തൊക്കെ പുതിയ പരിപാടികളാണുള്ളത്,,,”
                         എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി, ഇന്നലെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ ഞാനൊന്ന് ടീവി വെച്ചതിന്, ബഹളമുണ്ടാക്കി റിമോട്ട് എറിഞ്ഞുടക്കാൻ പോയവളാണ് ടീവി കാണുന്നതിനെക്കുറിച്ച് പറയുന്നത്! വയസ്സുകാലത്ത് എനിക്ക് നല്ലകാലം വന്നല്ലൊ എന്നോർത്ത് സന്തോഷം സഹിക്കവയ്യാതെ ടീവിയിലേക്ക് കണ്ണും‌നട്ട് ഞാൻ ചായ ഊതിയൂതി കുടിക്കാൻ തുടങ്ങി.
അപ്പോൾ,,,
വാർത്തകൾ കഴിഞ്ഞ് പരസ്യങ്ങളുടെ വരവായി; ഒപ്പം അടുത്ത പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ വന്നു,
“ടീവി ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായി ‘അമ്മായിഅമ്മയും മരുമകളും ഒന്നിച്ച് പങ്കെടുക്കുന്ന റിയാലിറ്റി ഷോ’, ഉടൻ ആരംഭിക്കുന്നു. മത്സരത്തിന്റെ അവസാന റൌണ്ടിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ഒരുകോടിയുടെ ഫ്ലാറ്റും നൂറ്‌പവൻ സ്വർണ്ണവും; പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ..”
പരസ്യം കഴിഞ്ഞപ്പോൾ എന്റെ മരുമകൾ പറഞ്ഞു,
“ഫ്ലാറ്റിലൊക്കെ താമസിക്കാൻ അമ്മക്ക് ആഗ്രഹമില്ലെ? പിന്നെ സ്വർണ്ണം, അത്,,, നമ്മുടെ മോള് വലുതാവുകയല്ലെ?”
അപ്പോൾ സംഗതി!!!!
************************************************************