“അടുത്ത ബസ്സിൽ, എത്ര തിരക്കായാലും ഞാൻ മോളൂട്ടിയേയും എടുത്ത് കയറും”
മുത്തശ്ശിയായ ഞാൻ എന്റെ മകളോട് പറഞ്ഞു.
“ഇരിക്കാൻ സീറ്റ് കിട്ടിയില്ലേൽ ബസ്സിൽ കുട്ടിയെയുംകൊണ്ട്, ഞാൻ കയറുന്ന പ്രശ്നമേയില്ല”
“പിന്നെ നിനക്കിപ്പോൾ സീറ്റ് കാലിയായ ബസ് വരുമെന്നാ നിന്റെ വിചാരം. അര മണിക്കൂർ ആയല്ലോ നിൽക്കാൻ തുടങ്ങിയിട്ട്; എന്നാൽപിന്നെ ഓട്ടോ പിടിച്ച് പോയാലെന്താ?”
“ഈ അമ്മക്കെപ്പോഴും ഓട്ടോ എന്ന വിചാരമാ,, വെറും നാല് രൂപയുടെ ദൂരത്തിനാ അൻപത് രൂപ കൊടുത്ത് ഓട്ടോ വിളിക്കുന്നത്?”
ഇവൾ; എന്റെ മകൾ തന്നെയാണോ എന്ന്, എനിക്ക്‌തന്നെ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. എന്നാൽ അവളുടെ അച്ഛന്റെ കാര്യത്തിൽ ഒരു സംശയവും എനിക്കില്ല. കാരണം അദ്ദേഹം സ്വന്തമായി പ്രോഗ്രാം ചെയ്ത പിശുക്കിന്റെ സോഫ്റ്റ്‌വെയർ, ഫയലുകളിൽ ഒന്ന്‌പോലും ഡിലീറ്റ് ചെയ്യപ്പെടാതെ അതേപടി അവളിൽ ‘കോപ്പി പെയിസ്റ്റ്’ ചെയ്തിട്ടുണ്ട്.
അപ്പോഴാണ് ഒരു ബസ്സ് വന്ന് നേരെ മുന്നിൽ നിർത്തിയത്; നിറയെ ആളുകളെ കുത്തിനിറച്ച് ചിലരുടെ കൈയും തലയും പുറത്തായ ബസ്സ്. ഏതാണ്ട് പതിനഞ്ച് പേർ ബസ്സിൽനിന്നും ഇറങ്ങിയപ്പോൾ പത്ത്‌പേർ കയറി. ഞാൻ അവളെ നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നിൽക്കുകയാണ്. മോളൂട്ടി അടുത്ത കട ചൂണ്ടി എന്തോ പറഞ്ഞപ്പോൾ ‘മിണ്ടാതിരിക്ക്’ എന്ന് പറഞ്ഞ് അവളെയൊന്ന് ഞെട്ടിച്ചു. അതോടെ പേടിച്ച കുഞ്ഞ് അവളുടെ ചുമലിൽ കിടന്ന് വിതുമ്പാൻ തുടങ്ങി.
,,,,,
കൊച്ചുമകളുമൊത്ത് ഏതാനും ദിവസത്തെ താമസത്തിനു ശേഷം അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയാണ്. ഭർത്താവ് ഗൾഫിലായതിനാൽ കാടാറുമാസം ഭർതൃഗൃഹത്തിലും നാടാറുമാസം സ്വന്തം വീട്ടിലും ആയി മുന്നേറുകയാണ്. ടീച്ചർ ആയ അവൾക്ക് ഒരു ഗൾഫ് കാരനായ ഭർത്താവും കൂടിയായതോടെ അഹങ്കാരത്തിന്റെ കൊമ്പ് മുളച്ചിരിക്കയാണ്. കിട്ടിയ ചാൻസിന് പറയും,
“ഈ അമ്മക്കൊന്നും അറിയില്ല”
“പിന്നെ നിന്റെയാ ഭദ്രകാളി അമ്മായിഅമ്മയെപോലെ ആവണോ?”
ഞാനും വിട്ടുകൊടുക്കില്ല.
“അതിന് ഭദ്രകാളിയെ ഞാൻ തളച്ചിരിക്കയാ”
“ന്റമ്മോ,, നിന്നെ പൊറുപ്പിക്കുന്ന ആ അമ്മയിഅമ്മയെ സമ്മതിക്കണം”
അങ്ങനെ അടുക്കളയിൽനിന്നും ശബ്ദം കൂടിയാൽ അച്ഛൻ ഇടക്ക് കയറിവീഴും,
“ഞാനൊരാണായി ഇവിടെ ഉണ്ടായിട്ടും ഈ മൂന്ന് പെണ്ണുങ്ങളുടെ ഒച്ചകൊണ്ട് നാട്ടുകാർ ഓടിവരും. മിണ്ടാതിരുന്നില്ലേൽ എല്ലാറ്റിനേം ഞാൻ ചവിട്ടി പൊറത്താക്കും”
അതോടെ മൌനം വീട്ടിന് ഭൂഷണം ആയി മാറും.
മകൾ വീട്ടിൽ നിന്നും പോയാൽ ആകെ ഉറങ്ങിയ പോലെയാവും. രണ്ട് വയസ്സുള്ള സുന്ദരിയായ, കുസൃതിക്കുടുക്കയായ കൊച്ചുമകളുടെ കൂടെ ഞങ്ങൾ മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുങ്ങളായി മാറുകയാണ്. മകൾ ഭർതൃവീട്ടിലേക്ക് പോകുമ്പോൾ എസ്ക്കോർട്ടായി ഇപ്പോൾ ഞാനും പോകുന്നുണ്ട്. ‘സ്വന്തം വീട്ടിൽനിന്ന് വരുമ്പോൾ കാര്യമായ കെട്ടൊന്നും കണ്ടില്ലേൽ ആ ഭദ്രകാളി മുഖം വീർപ്പിക്കും’ എന്നാണ് അവൾ പറഞ്ഞത്. അത്കൊണ്ട് ഉണ്ണിയപ്പവും കിണ്ണത്തപ്പവും നിറച്ച സഞ്ചി എടുക്കാനുണ്ട്.
സൂപ്പർസ്പീഡിൽ ഒരു ബസ്സ് വരുന്നത് കണ്ടപ്പോൾ അവിടെ നിർത്തില്ല എന്ന് തോന്നിയെങ്കിലും സ്റ്റോപ്പിൽ തന്നെ നിർത്തി. അപ്പോൾ മകൾ പറഞ്ഞു,
“ഈ ബസ്സിൽ പോകാം. തിരക്ക് കുറവാണ്”
എനിക്ക് ദേഷ്യം വന്നതിനാൽ അവളുടെ മുഖത്ത് നോക്കിയില്ല. കുട്ടിയെ എടുക്കാൻ കൈ നീട്ടിയപ്പോൾ എന്റെ കൈ തട്ടിമാറ്റി പറഞ്ഞു,
“ഞാനെടുത്തുകൊള്ളാം”
അവളുടെ കുട്ടിക്കാലത്ത് രണ്ട് കുട്ടികളെയും കൂട്ടി, ഒറ്റക്ക് എത്രയോ തവണ ഞാൻ ബസ്സിൽ പോയിട്ടുണ്ട്. അന്ന് അഞ്ച് വയസ്സുള്ള മൂത്ത കുട്ടിയായ ഈ മകളെ കൈ പിടിച്ച് ബസ്സിൽ കയറ്റിയ ശേഷം ഇളയവളെ എടുക്കും; ഒപ്പം ചുമലിൽ വലിയ ബാഗും. അന്നൊക്കെ കുട്ടികളുമായി ബസ്സിൽ കയറിയാൽ മറ്റുള്ളവർ സീറ്റ് ഒഴിഞ്ഞ് തരും. എന്നാൽ ഇന്ന് അത്തരം സൻമനസ് യാത്രക്കാർ മറന്ന മട്ടാണ്.
ബസ്സിലുള്ള തിരക്കിന് കുറവൊന്നും ഇല്ല. സാധാരണ പതിനൊന്ന് മണി സമയം യാത്രക്കാർ കുറഞ്ഞ്, ബസ്സ് നഷ്ടത്തിലോടുന്ന സമയമാണ്. എന്നാൽ ഇപ്പോൾ വീട്ടമ്മമാർ വീട്‌വിട്ട് പട്ടണംചുറ്റുന്ന സമയമാണ്. ബസ്സിൽ കയറി ആ ലേഡീസ്‌സീറ്റിനു സമീപം എത്താൻപോലും കഴിയുന്നില്ല. സമീപത്തെ സീറ്റിലിരിക്കുന്ന ഇരിക്കുന്ന ഒരു മാന്യൻ മകളോട് പറഞ്ഞു,
“കൊച്ചിനെ ഇങ്ങു താ,, ഞാൻ മടിയിൽ ഇരുത്താം”
“വേണ്ട”
അവളുടെ മറുപടി കേട്ട് ഞാൻ പറഞ്ഞു,
“നല്ല തിരക്കല്ലെ, മോളൂട്ടിയെ അയാളുടെ കൈയിൽ കൊടുക്ക്”
“അമ്മ മിണ്ടാതിരിക്ക്”
ഇവളുടെ ഈ സ്വഭാവം കണ്ടാൽ ആരെങ്കിലും ഇരിപ്പിടം കൊടുക്കുമോ? എടുത്ത് നിൽക്കട്ടെ, സ്വന്തം കുഞ്ഞല്ലെ,,
കൂടുതലൊന്നും പറയാതെ ഒരു വശത്ത് നിന്ന്കൊണ്ട് ഞാൻ ടിക്കറ്റെടുത്തു.
ബസ്സിൽനിന്നും ഇറങ്ങിയതോടെ എന്നിലുള്ള ദേഷ്യം പതഞ്ഞ് പൊങ്ങി. ഞാൻ അവളോട് ദേഷ്യപ്പെട്ടു,
“നിനക്കെന്താ അയാളുടെ മടിയിൽ കുട്ടിയെ ഇരുത്തിയാൽ? ഇനിയിപ്പൊ പുറംവേദന, നടുവേദന, എന്നൊക്കെ പറയാനല്ലെ. ഇങ്ങനെയായാൽ ഞാനില്ല; ബസ്സിൽ പോകുന്ന സമയത്ത് ഇനി നിന്റെ അച്ഛനെ വിളിച്ചാൽ മതി”
“അമ്മ എന്ത് അനാവശ്യമാ പറയുന്നത്? ആണുങ്ങളുടെ മടിയിൽ കുട്ടിയെ ഇരുത്താനോ?”
“എന്താ അയാൾ പിടിച്ച്‌തിന്നുമോ? നീ മാത്രമാണ് സ്വന്തം കുട്ടിയെ എടുത്ത് ബസ്സിൽ കയറുന്നത് എന്നാണ് നിന്റെ വിചാരം?”
“ഈ അമ്മ ഏത് ലോകത്താ ജീവിക്കുന്നത്? ആ ലേഖാ സുഭാഷ് പറഞ്ഞത് കേട്ടാൽ”
“കേട്ടാൽ”
“കേട്ടാൽ, ഒന്നുമില്ല; ഈ വിവരമില്ലാത്ത അമ്മയോടെന്തിനാ പറയുന്നത്?”
അവൾ ബാക്കി പറയാതെ മുന്നിൽ നടക്കുകയാണ്. പണ്ടേ ഇങ്ങനെയാണ്; ക്ലൈമാക്സിൽ വന്ന് അവൾ സഡൻബ്രെയ്ക്ക് ചെയ്യും.
എപ്പോഴും ഏത് കാര്യത്തിനും അവൾക്കൊരു ലേഖാ സുഭാഷ്. സ്വന്തം അമ്മ പറയുന്നത് കേൾക്കാതെ കൂടെ പഠിപ്പിക്കുന്ന പൊങ്ങച്ചക്കാരിയായ ലേഖ പറയുന്നത് കേട്ടാണ് സ്വന്തം മകളെ വളർത്തുന്നത്. ഉം നടക്കട്ടെ, എന്നാലും,
“നിന്റെ ലേഖ പറഞ്ഞത് കുട്ടികളെ കൂട്ടി തിരക്കുള്ള ബസ്സിൽ ‘നിൽക്കണം’ എന്നാണോ?”
“മര്യാദക്ക് കേൾക്കുന്നുണ്ടെങ്കിൽ മാത്രം ഞാൻ പറയാം. ഒരിക്കൽ ലേഖ മൂന്ന് വയസുള്ള മകളെയും എടുത്ത് തിരക്കുള്ള ബസ്സിൽ കയറിയപ്പോൾ ഒരുത്തന്റെ മടിയിൽ ഇരുത്തി. പിന്നെ അവൾക്ക് പിറകിൽ ഒരു സീറ്റ് കിട്ടിയപ്പോൾ മകളെ ഒപ്പം കൂട്ടാതെ പോയിരുന്നു. അവൾ നോക്കുമ്പോൾ മകൾ ആ അപരിചിതന്റെ മടിയിൽ ഇരുന്ന് ചിരിക്കുന്നത് കണ്ടു. അര മണിക്കൂർ യാത്രചെയ്ത ശേഷം കുട്ടിയോടൊപ്പം ബസ്സിൽ നിന്നിറങ്ങി. ഇറങ്ങിയ ഉടനെ അമ്മ മകളോട് ചോദിച്ചു, ‘അങ്കിൾ എന്ത് പറഞ്ഞിട്ടാ നീ ചിരിച്ചത്?’ എന്ന്. അപ്പോൾ മകൾ ലേഖയോട് പറഞ്ഞു,,”
ബാക്കി പറയാൻ അവൾക്ക് ഒരു പ്രയാസം. അത്കണ്ട ഞാൻ ചോദിച്ചു,
“കുട്ടി എന്താ അമ്മയോട് പറഞ്ഞത്?”
“ഒന്നും പറഞ്ഞില്ല; പിന്നെ മമ്മി വരുന്നതുവരെ ആ അങ്കിള് കുപ്പായത്തിന്റെ ഉള്ളിൽ കൈയിട്ട് കൊറേ സമയം ഇക്കിളിയാക്കുകയാ”
അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞപ്പോൾ എനിക്ക് ചുറ്റും എന്തൊക്കെയോ കറങ്ങിനടന്ന് എന്റെ തലയിലെ സോഫ്റ്റ്‌വെയർ കത്തുന്നതായി എനിക്ക് തോന്നി.
“എന്റെ ദൈവമേ,,,”
‘മുന്നിൽ നിൽക്കുന്ന മകൾ കൊച്ചുകുട്ടിയായിരുന്നപ്പോൾ ഞാൻ എത്രയോ തവണ ബസ്സിൽ നിന്ന്കൊണ്ട് യാത്ര ചെയ്തിട്ടുണ്ട്. അപ്പോൾ ഏതെങ്കിലും അങ്കിളിന്റെ മടിയിൽ അവളെ ഞാൻ ഇരുത്തിയിട്ടുണ്ടാകുമോ?’