“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/15/09

കൂപമണ്ഡൂക പരിണാമം




                         ദിനാന്ത്യയാമത്തിൽ പൊട്ടക്കിണറ്റിൽ നിന്നും, പൊത്തുകൾക്കുള്ളിലെ മണിമന്ദിരവാതായനങ്ങൾ തുറന്ന്, മണ്ഡൂകന്മാർ ഓരോരുത്തരായി പുറത്തിറങ്ങി. തല പുറത്ത് കാണിക്കാതെ വീട്ടിനകത്തിരിക്കുന്ന എല്ലാ മണ്ഡൂകിമാരോടും ‘റ്റാറ്റ’ പറഞ്ഞ് അവർ സ്വവസതികളുടെ പൂമുഖവാതിൽ ബന്ധിച്ച് അരക്കിട്ട് മുദ്രവെച്ചു. മണ്ഡൂകൻ തിരിച്ച് വരുന്നത്‌വരെ, അവരുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഒരു മണ്ഡൂകിയും മുൻ‌വാതിൽ തുറന്ന് പുറത്തിറങ്ങുകയില്ല. എങ്കിലും പിൻ‌വാതിൽ തുറന്ന് പുറത്തിറങ്ങാൻ മണ്ഡൂകിമാർക്ക് കഴിയും എന്നത് പരസ്യമായ രഹസ്യമായതിനാൽ, രഹസ്യമായി തന്നെ എക്കാലത്തും സൂക്ഷിക്കുന്നു. ചുറ്റുമുള്ള അന്ധകാരത്തിന്റെ ആവരണത്തിന് കട്ടികൂടുന്തോറും അവർ ചാടിച്ചാടി കിണറിനു മുകളിൽ എത്തി. പിന്നെ വിശാലമായ ഇരുട്ടിലേക്ക് നിശബ്ദമായി ഊളിയിട്ട് ആൺ‌മണ്ഡൂകങ്ങൾ ഇറങ്ങിനടന്നു. 

                          പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ കടലിൽ നിന്നും കരയിലേക്ക് വന്നവരുടെ സന്തതികളായ ഒരു കൂട്ടം തവളകൾ അന്നും ഇന്നും ഒരു പൊട്ടക്കിണറ്റിന്റെ അടിത്തട്ടിൽ തന്നെയാണ് പാർക്കുന്നത്. അവർ പാർക്കുന്ന ആ പൊട്ടക്കിണർ ഒരു മുന്തിരിത്തോപ്പാണെന്ന് അവർ വിശ്വസിച്ചു. അവിടെ പകൽ‌വെളിച്ചത്തിന് പ്രവേശനം നിഷേധിച്ചതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കേണ്ട ആവശ്യം വരാറില്ല.  അവർ ആയിരമായി തൊള്ളായിരമായി പതിനായിരമായി കാക്കതൊള്ളായിരമായി പെറ്റുപെരുകി. കൂപത്തിന്റ്റെ മുക്കിലും മൂലയിലും നിറയെ പൊത്തുകളും തുരങ്കങ്ങളും നിർമ്മിച്ച് അതിനുള്ളിൽ മണിമന്ദിരങ്ങൾ പണിതു. സുന്ദരമായി ശാന്തമായി സമാധാനമായി വളരെക്കാലം അവർ ജീവിച്ചു. മനസ്സിൽ ഓർക്കുന്നതെല്ലാം മുന്നിൽ എത്തിക്കാനുള്ള കഴിവ് അവരുടെ ആൺസന്തതികൾക്ക് ഉണ്ടായിരുന്നു. മണ്ഡൂക യുവാക്കൾ കൂപത്തിനു പുറത്ത് പോയി ആനന്ദജീവിതത്തിൽ ആറാടി, തിരിച്ച്‌വരുമ്പോൾ  കിട്ടാവുന്നത്ര സമ്പത്ത് വാരിയെടുത്ത് കൂപത്തിലെ സ്വവസതികളിൽ നിറക്കുകയും ചെയ്തു. അവരുടെ അമ്മ, പെങ്ങൾ, ഭാര്യ, മകൾ തുടങ്ങിയ എല്ലാവർക്കും എന്നെന്നും സുഖജീവിതം അവർ കാഴ്ചവെച്ചു.

                            മണ്ഡൂകിമാർ ഒരിക്കലും മറ്റുള്ളവരെ കാണാനോ, കൂപം‌വിട്ട് പുറത്തിറങ്ങാനോ ആഗ്രഹിച്ചിരുന്നില്ല. പെണ്ണുങ്ങൾക്ക് പ്രധാനതൊഴിൽ വംശവർദ്ധനവാണ്; അതായത് അംഗസഖ്യ കൂട്ടുക. അക്കാര്യത്തിൽ മണ്ഡൂകികൾ മിടുക്കികളാണ്. അവർക്ക് ‘വിവരം‌ വെക്കാതിരിക്കാനും’, അവരെ പുറം‌ലോകം ‘കാണാതിരിക്കാനും കാണിക്കാതിരിക്കാനും’ വേണ്ട എല്ലാ സൂത്രപ്പണികളും ആണുങ്ങൾ ചെയ്യാറുണ്ട്.

                           മണ്ഡൂകിമാരുടെ രാത്രിചര്യകൾക്ക് മാറ്റം വന്നത് ഏതാനും വർഷം മുൻപാണ്. അതുവരെ ആണുങ്ങൾ പുറത്ത്‌പോകുമ്പോൾ വീടിന്റെ വാതിൽ അടച്ചുകുറ്റിയിടാറില്ല. മറ്റൊരു ലോകത്തെകുറിച്ച് അജ്ഞാതമായ, കൂപമണ്ഡൂകികൾ ജനിച്ച്‌വളർന്ന ഈ പൊട്ടക്കിണർ വിട്ട് പുറം‌ലോകത്തെപറ്റി ചിന്തിക്കുമെന്ന് വിശ്വസിക്കാത്ത ഒരു കാലത്താണ്, ആണുങ്ങളില്ലാത്ത അർദ്ധരാത്രിയിൽ ഒരു ചിറകുള്ള ചെകുത്താൻ വന്നത്. 


                          ഒരു രാത്രി കണ്ണ് നന്നായി കാണുന്ന യാമങ്ങളിൽ നക്ഷത്രക്കണ്ണുകളുമായി പറന്നുവന്ന, ആ ചെകുത്താന്റെ വാക്കുകളിൽ മയങ്ങി ഏതാനും കൂപമണ്ഡൂകിമാർ വഴിതെറ്റിയതിനു ശേഷം ആണായിപിറന്ന മണ്ഡൂകന്മാർ വളരെ ശ്രദ്ധാലുക്കളാണ്. വഴിതെറ്റിയവളുമാരെയും അവർക്ക് പിറന്ന സന്താനങ്ങളെയും ഒന്നിച്ച് തീയിലിട്ട് കൊന്ന കഥയോർക്കുമ്പോൾ എല്ലാവരും പേടിച്ച് വിറക്കും.

                              സംഭവം നടന്നത് ഏതാനും വർഷങ്ങൾക്ക് മുൻപായിരുന്നു. അർദ്ധരാത്രി ആണുങ്ങളില്ലാത്ത നേരത്ത് കൂപമണ്ഡൂകികളുടെ ഗാനമേള കേട്ടാണ് ചിറകുള്ള വാവൽ ഗന്ധർവ്വൻ കിണറ്റിൽ പറന്നിറങ്ങിയത്. പിന്നീട് പലരാത്രികളിലും ഗന്ധർവ്വൻ വന്ന് പാട്ടുപാടാനും നൃത്തം ചെയ്യാനും തുടങ്ങി. അവൻ കൂപത്തിന് പുറത്തുള്ള ലോകത്തെപറ്റി ധാരാളം കഥകൾ പറയാൻ തുടങ്ങി. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെപറ്റിയും, വിശാലമായ കാടുകളുടെയും കായലുകളുടെയും കടലുകളുടെയും കഥകൾ പറയുന്നത് കേൾക്കാൻ എല്ലാ മണ്ഡൂകിമാരും പുറത്തിറങ്ങി. ഇക്കാര്യം മണ്ഡൂകന്മാരിൽനിന്നും രഹസ്യമാക്കി വെക്കാൻ പെണ്ണുങ്ങൾ ശ്രദ്ധിച്ചു.

                               അങ്ങനെ പുറം‌ലോകത്തെപറ്റി അറിയാൻ തുടങ്ങിയ മണ്ഡൂകികൾക്ക് അവർ പാർക്കുന്ന പൊട്ടക്കിണറിൽ നിന്നും പുറത്തുചാടാൻ കൊതിയായി. അവരുടെ അടച്ചുപൂട്ടിയ ജീവിതത്തെ വെറുക്കാൻ തുടങ്ങി. ഓരോ പകലും വിശാലമായ ആകാശത്തെ സ്വപ്നം കണ്ട് അവർ ഉറങ്ങി. എങ്ങനെയെങ്കിലും പുറത്ത് കടക്കാനുള്ള സുവർണ്ണാവസരത്തിനായി ഓരോ മണ്ഡൂകിയും കൊതിച്ചു.
                              ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് വലിയ അപകടം സംഭവിച്ചത്. ‘പുതുമഴക്ക് ശേഷം കൂപത്തിൽ പിറക്കുന്ന എല്ലാ മണ്ഡൂകസന്തതികൾക്കും മനോഹരങ്ങളായ  ചിറക് മുളച്ചിരിക്കുന്നു’! വാർത്തകൾ അറിഞ്ഞ മണ്ഡൂകന്മാർ ഞെട്ടി. കൂപത്തിനു പുറത്ത്, ഒരിക്കലും എത്തിനോക്കുകപോലും ചെയ്യാത്ത ഈ മണ്ഡൂകിമാർ പിഴച്ചിരിക്കുന്നു.  


                              അർദ്ധരാത്രിതന്നെ അടിയന്തിര മണ്ഡൂകസഭ ചേർന്നു. എല്ലാവരും ഒന്നിച്ച് പറയാൻ തുടങ്ങി, ‘പിഴച്ച സന്തതികളെയും അമ്മമാരെയും കൂട്ടമായി കൊല്ലുക. ഈ കൂപത്തിനു പുറത്ത് മണ്ഡൂകികൾക്ക് ഒരു ലോകം ഉണ്ടാവാൻ പാടില്ല’. അങ്ങിനെ അവർ ഒരു  കൂട്ടക്കുരുതിയിലൂടെ വർഗ്ഗശുദ്ധീകരണം നടത്തിയപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടു. 
                           
                            പിന്നീട് മണ്ഡൂകിമാർ പൊട്ടക്കിണറിനു പുറത്തുള്ള ലോകത്തെ സ്വപ്നം കണ്ടില്ല. അത്കൊണ്ട്  അതിനു‌ശേഷം ജനിക്കുന്ന മണ്ഡൂകസന്താനങ്ങൾക്ക് ഒരിക്കൽ‌പോലും ചിറക് മുളച്ചില്ല. മണ്ഡൂകപരിണാമം അതോടുകൂടി അവസാനിച്ചു. 

12/7/09

ഇലക്‍ഷന്‍ ഡ്യൂട്ടി




                                 ഒരു തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍  നെഞ്ചിടിപ്പ് കൂടുന്നത് സര്‍ക്കാരിനെ നേരിട്ട് സേവിക്കുന്ന സര്‍ക്കാര്‍ ഓഫീസിലെ വനിതാ ജീവനക്കാരെയാണ്. കണ്ണൂര്‍ ജില്ലയില്‍ ‘ഇലക്‍ഷന്‍ ഡ്യൂട്ടി ലഭിക്കുക’ എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അപകടമായിട്ടാണ് പലരും കാണുന്നത്. വീട്ടില്‍ നിന്നും അകലെ ഡ്യൂട്ടി ലഭിച്ചാല്‍ രാത്രി താമസസൌകര്യം എന്ന ഭീഷണി മുന്നില്‍. അഥവാ വീട്ടിനടുത്ത് ഡ്യൂട്ടി ലഭിച്ചാലോ; അതൊരു വലിയ അപകടമാണ്. നാട്ടുകാരുടെ വെറുപ്പും പിന്നെ അവരുടെ ‘തനിനിറവും’ കാണേണ്ടിവരും.അതിനാല്‍ ഡ്യൂട്ടി ഒഴിവാക്കുക എന്ന മഹായജ്ഞം‌തന്നെ ചില വനിതാജീവനക്കാര്‍ നടത്തും.
                                 
                         എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാലയത്തിലുള്ള വനിതാ ജീവനക്കാര്‍ക്ക് ഇലക്‍ഷന്‍ ഡ്യൂട്ടിയെപറ്റി ആശങ്കയൊന്നും ഇപ്പോഴില്ല. ‘മീരാ ജോസഫ്’ നമ്മുടെ സ്ക്കൂളില്‍ അദ്ധ്യാപികയായി ചേര്‍ന്നതു മുതലാണ് ഇവിടെയുള്ള  ജീവനക്കാര്‍ക്ക് ഇങ്ങനെയൊരു സഹായം ലഭിച്ചുതുടങ്ങിയത്. മീരയുടെ ഹസ്‌ബന്റ് ജോസഫ് ജില്ലാ കേന്ദ്രത്തില്‍ ഒരു സാധാ ക്ലാര്‍ക്കാണ്. അദ്ദേഹം ഒരു സംഘടനയില്‍ അംഗം ആണെങ്കിലും വ്യക്തമായ രാഷ്ട്രീയചായ്‌വ് ഇല്ല. അവസരത്തിനൊത്ത് എങ്ങോട്ട് വേണമെങ്കിലും ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്നവനാണ്. ഓഫീസിലെ രാഷ്ട്രീയചര്‍ച്ചകളില്‍ നോക്കുകുത്തി ആയി നില്‍ക്കുന്നതിനാല്‍ എല്ലാ പാര്‍ട്ടിക്കാരുടെയും സഹായം അദ്ദേഹത്തിന് ലഭിക്കും.
                              
                        മതത്തിന്റെ മതിലുകള്‍ തകര്‍ത്ത്  ജോസഫിന്റെ ജീവിതത്തില്‍ നല്ലപാതിയായി മീര വന്നത് അവരുടെ സ്വന്തം നാട്ടില്‍ ഒരു കൊച്ചു ഭൂമികുലുക്കത്തോടെയാണ്. രണ്ട്‌പേരും ജോലിസ്ഥലമായ കണ്ണുരില്‍ വന്നതോടെ നാട്ടിലെ ഭൂകമ്പം ശാന്തമായി. മീരടീച്ചര്‍ നമ്മുടെ സ്ക്കൂളില്‍ വന്നത് ഒരു ഭാഗ്യമായിട്ടാണ് എല്ലാവര്‍ക്കും തോന്നിയത്. ഓഫീസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും ജോസഫിന്റെ സഹായത്താല്‍ മീരടീച്ചര്‍ പരിഹരിച്ച് തരും. അതിലൊന്നാണ് ഇലക്‍ഷന്‍ ഡ്യൂട്ടിസമയത്തെ ഈ സഹായം. ഡ്യൂട്ടിയെ പേടിയുള്ള വനിതാജീവനക്കാര്‍ കൂടാതെ പ്രയാസമുള്ള പുരുഷപ്രജകളും മീരയുടെ സഹായം തേടാറുണ്ട്. ഒരു തവണ നമ്മുടെ സ്ക്കൂളിലുള്ള ആര്‍ക്കുംതന്നെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്തപ്പോള്‍ നമ്മുടെ പിള്ളമാസ്റ്റര്‍ പ്രശ്നമുണ്ടാക്കി,
        “അതേയ്, താനിപ്പോള്‍ നമ്മുടെ സ്ക്കൂളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കോണ്‍‌ട്രാക്റ്റ് മൊത്തത്തില്‍ ഏറ്റെടുത്തിരിക്ക്യാണോ? അങ്ങനെ എല്ലാവരെയും ഒഴിവാക്കിയാല്‍ ഇവിടെ ഡ്യൂട്ടി ചെയ്യാന്‍ താല്പര്യമുള്ളവര്‍ കാണും. അവര് വെറുതെ ഇരിക്കത്തില്ല, കേട്ടോ” 
               
                         അതിന്‍ ശേഷം വന്ന തെരഞ്ഞെടുപ്പ് മുതല്‍ ഡ്യൂട്ടിയില്‍ നിന്നും‌ ഒഴിവാകണമെന്ന് ആഗ്രഹമുള്ളവര്‍ മീരടീച്ചറുടെ കൈയില്‍ പേര് കൊടുക്കും. ടീച്ചര്‍ കെട്ടിയവന്റെ കൈയില്‍ കൊടുക്കും. അങ്ങേര്‍ ഡ്യൂട്ടി റിലീസ് ചെയ്യുന്ന ഓഫീസില്‍ ഇടപെട്ട് ഒഴിവാക്കും; ഇതാണ് പതിവ്. അത് എങ്ങനെ ചെയ്യുന്നു, എന്നത് അജ്ഞാതമാണ്.
.
                         അങ്ങനെയിരിക്കെ നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആഗതമായി. ഇലക്‍ഷന്‍ ഡ്യൂട്ടി ഒഴിവാകാന്‍ കൊതിച്ചവര്‍, നമ്മുടെ മീരടീച്ചറുടെ പരിസരത്ത് ചുറ്റി നടക്കാന്‍ തുടങ്ങി. വളരെക്കാലമായി ടീച്ചറോട് മിണ്ടാത്ത, അവരെപറ്റി ഇല്ലാത്ത കുറ്റങ്ങള്‍ പറഞ്ഞ് പരത്തുന്ന ലില്ലികുര്യന്‍ പോലും മീരയോട് സംസാരിക്കാനും പതിവില്‍‌കവിഞ്ഞ സ്നേഹം പ്രകടിപ്പിക്കാനും തുടങ്ങി. ഇത്തവണ ഡ്യൂട്ടി ഒഴിവാകാന്‍ താല്പര്യം ഉള്ളവരില്‍ എല്ലാ വനിതാജീവനക്കരും രണ്ട് പുരുഷ ജീവനക്കാരും ഉണ്ട്. മീര ഭര്‍ത്താവിന്റെ സമക്ഷം ലീസ്റ്റ് നല്‍കി.

                        ഇലക്‍ഷന്‍ ഡ്യൂട്ടി അറിയിപ്പ് സ്ക്കൂളില്‍ വന്നു. ആകെ പതിനൊന്ന് പേര്‍ക്ക് ഡ്യൂട്ടി ലഭിച്ചു. പത്ത് പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കും. അങ്ങനെ വളരെക്കാലത്തിനു ശേഷം സ്ക്കൂളിലെ ഒരു വനിതാജിവനക്കാരിക്ക്  ഇലക്‍ഷന്‍ ഡ്യൂട്ടി ലഭിച്ചു; ആ ഡ്യൂട്ടി മീരടീച്ചര്‍ക്ക് തന്നെ. എല്ലവര്‍ക്കും പരോപകാരം ചെയ്ത അവര്‍, ആദ്യമായി മലയോര മേഖലയിലെ ഒരു വിദ്യാലയത്തില്‍ പോയി പൊതുജനങ്ങളെ സമ്മതിദാനം നിര്‍വ്വഹിക്കാന്‍ സഹായിച്ചു. 
                      മീരയുടെ ഭര്‍ത്താവ് ഡ്യൂട്ടിക്കാര്യത്തില്‍ ഇടപെടുന്നത് മനസ്സിലാക്കിയ ഏതോ ഒരു സഹപ്രവര്‍ത്തകന്‍ ലാസ്റ്റ് നിമിഷത്തില്‍ ചെയ്ത കൊടും ചതിയുടെ പരിണിതഫലമാണ് ഭാര്യക്ക്  ലഭിച്ച ഡ്യൂട്ടി‘ എന്ന് പറയപ്പെടുന്നു.