“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

9/28/09

7. അച്ചുവേട്ടന്റെ മകള്‍





                      പുതിയസ്ഥലത്ത് പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനു മുന്‍പ് തന്നെ, അയല്‍‌വാസിയായ അച്ചുവേട്ടനെ പരിചയപ്പെട്ടതാണ്. കോണ്‍‌ക്രീറ്റ് വീടുകള്‍ അപൂര്‍വ്വമായ കാലത്ത് വീട് നിര്‍മ്മാണത്തിലിരിക്കെ, അതിനു മുന്നില്‍ ‘കണ്ണുതട്ടാതിരിക്കാനായി ഒരു കോലം’ കുത്തിനിര്‍ത്തണമെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പകരം ചോക്ക്കൊണ്ട് മരപ്പലകയില്‍ എഴുതിവെച്ചു –‘അഭിപ്രായം ചോദിച്ചില്ല’-
  അങ്ങനെ സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ബോര്‍ഡ് കണ്ടപ്പോള്‍ നാട്ടുകാര്‍ വീടിനെപറ്റി അഭിപ്രായം പറയുന്നതിനു പകരം പുതിയ ബോര്‍ഡിനെ കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി.
 .
        ഇതിനിടയിലാണ് നമ്മുടെ അച്ചുവേട്ടന്റെ വരവ്. ചാരായഷാപ്പിലെ കുപ്പികള്‍ കഴിവനുസരിച്ച് കാലിയാകിയതിന് ശേഷം നടന്നും ഇഴഞ്ഞും നീങ്ങി, നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു മുന്നിലൂടെയുള്ള ആ വരവ് ഒന്നു കാണേണ്ടതു തന്നെയാണ്. വീടിന്റെ മുന്നിലെത്തിയപ്പോള്‍ ആടിക്കൊണ്ടിരുന്ന ആള്‍ ഒന്ന് നിന്നു. അല്പം കുനിഞ്ഞ് നിന്ന് ബോര്‍ഡില്‍ എഴുതിയതു വായിക്കാന്‍ തുടങ്ങി.
 “അഭിപ്രായം ചോദിച്ചില്ല പോലും; അന്റെ ഷാപ്പിന്റെ മൊതലാളീന്റെ അടുക്കളെന്റെ അത്രയില്ലാത്ത വീട്, നീ പോടാ” ഇതും പറഞ്ഞ് സാക്ഷാല്‍ കൃഷണന്‍നായരുടെ സിനിമാറ്റിക്ക് മോഡലില്‍ ആടി ഇഴഞ്ഞ് ഒഴുകാന്‍ തുടങ്ങി.
 .
                  ഞങ്ങള്‍ അവിടെ താമസം തുടങ്ങിയ ദിവസം മുതല്‍ അച്ചുവേട്ടന്റെ വീട്ടു വിശേഷങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. കേള്‍പ്പിക്കുന്നതാവട്ടെ അച്ചുവേട്ടനും സ്വന്തം പെങ്ങളും തന്നെ. 200 മീറ്റര്‍ ദൂരെയുള്ള അച്ചുവേട്ടന്റെ വീട്ടില്‍‌നിന്നുള്ള തെറിവിളിയും കരച്ചിലും, എല്ലാ സന്ധ്യാസമയത്തും സന്ധ്യാനാമത്തിനു പകരം ഉയര്‍ന്നു കേള്‍ക്കും. അച്ചുവേട്ടന്‍ അമ്മയെ ചേര്‍ത്ത് ചീത്തവാക്ക് പറയുമ്പോള്‍, അവരുടെ പെങ്ങള്‍ അച്ഛനെ ചേര്‍ത്ത് അതേരൂപത്തിലും ശൈലിയിലും ചീത്തവാക്ക് പറയും. (നിന്റെ അമ്മക്ക് : നിന്റെ അച്ഛന്…) പറ്റുമെങ്കില്‍ മരിച്ചുപോയ അച്ഛനും അമ്മയും എഴുന്നേറ്റ് വന്ന് രണ്ട്‌വീതം അടി, രണ്ടിനും കൊടുക്കുമായിരുന്നു. പിന്നെ എന്റെ അയല്‍‌വാസിനി പറഞ്ഞത് ഈ തെറിവിളിക്കുമ്പോള്‍ ഇരുവരും മാരകായുധപ്രയോഗം കൂടാതെ ഉടുതുണി കൂടി  പോക്കാറുണ്ടെന്നാണ്.  അവരുടെ തെറികളില്‍ പലതും ആദ്യമായിട്ടാണ് പുതിയ താമസക്കാരായ ഞങ്ങള്‍ കേള്‍ക്കുന്നത്.
 .
                  ഇനി അച്ചുവേട്ടന്റെ ബയോഡാറ്റ: മൂന്ന് പെണ്‍‌മക്കള്‍, നാലാം പ്രസവത്തില്‍ ഭാര്യ ചികിത്സകിട്ടാതെ മരിച്ചു (അടിച്ചുകൊന്നു എന്ന് ജനസംസാരം). കൂടെ അവിവാഹിതയായ ഒരു സഹോദരിയും – (വിവാഹപ്രായം കഴിഞ്ഞതിനാല്‍ പ്രതീക്ഷയില്ലാത്ത) – ചേര്‍ന്ന ഒരു വലിയ (ചെറിയ) കുടുംബമാണ് നമ്മുടെ നാട്ടിലെ ഏറ്റവും ചെറിയ ചെറ്റക്കുടിലില്‍ താമസ്സിക്കുന്നത്. അച്ചുവേട്ടനും പെങ്ങള്‍ക്കും കൂലിപ്പണി. അച്ചുവേട്ടന്റെ മൂത്ത രണ്ടു മക്കള്‍ സ്വന്തമായി ഭര്‍ത്താവിനെ കണ്ടുപിടിച്ച ശേഷം കല്ല്യാണം കഴിച്ച് സസുഖം വാഴുന്നു. സുന്ദരിയായ മൂന്നാം മകള്‍ നാട്ടിലുള്ള ചെറുപ്പക്കാരുടെ ഉറക്കം കളയുന്നതോടൊപ്പം പത്താം തരത്തില്‍ 210 മാര്‍ക്ക് ഒപ്പിക്കാന്‍ പാട്‌പെടുന്നു.
 .
                     അയല്‍‌വാസികളുടെ അംഗസംഖ്യ കൂടിയതോടെ അവവരെല്ലാം അച്ചുവേട്ടനെതിരായി മുന്നണി ചേര്‍ന്നു. ഷാപ്പില്‍ പോകുന്നതും കുടിക്കുന്നതും വീട്ടില്‍ വന്ന് തല്ലുണ്ടാക്കുന്നതും പുരുഷന്മാരുടെ ജന്മാവകാശമാണ്. പക്ഷെ അത് മറ്റു വീട്ടുകാര്‍ക്ക് ശല്യമില്ലാതെയാവണം. അപ്പോഴാണ് ഒരു കാര്യം അറിയുന്നത്; അച്ചുവേട്ടന്റെ പെങ്ങള്‍ ഒരു ഭയങ്കരിയാണെന്ന്. ആങ്ങള പെങ്ങള്‍ അടിപിടി ഒത്തുതീര്‍പ്പാക്കാന്‍ അയല്‍‌വാസികള്‍ പോയാല്‍ ഉടനെ അവര്‍ ഒന്നായിചേര്‍ന്ന് അവിടെ വന്നവനെ ഓടിക്കും - പാണ്ഡവ-കൌരവ മോഡല്‍.
 .
                           ഒരു ദിവസം രാത്രി പതിവുപോലെ അച്ചുവേട്ടന്റെ വീട്ടില്‍ ‘ആങ്ങള - പെങ്ങള്‍’ ചീത്തവാക്കുകളുടെ പൊട്ടിത്തെറി തുടങ്ങി. എല്ലാവരും റേഡിയൊ ഓഫാക്കി അത് കേള്‍ക്കാന്‍ ചെവി വട്ടം‌പിടിച്ചു. തനിക്കു സ്വന്തമല്ലാത്ത, തന്നെ ബാധിക്കാത്ത, അന്യരുടെ പ്രശ്നങ്ങള്‍ ഒളിച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത് അത്മസംതൃപ്തി അടയുക എന്നത് മനുഷ്യസ്വഭാവമാണല്ലൊ. ഏഴ് മണിക്ക് പതുക്കെ ആരംഭിച്ച വെടിക്കെട്ട് എട്ടുമണിയായപ്പോള്‍ വര്‍ദ്ധിച്ച് അടിയിലും കരച്ചിലിലും എത്തിച്ചേര്‍ന്നു. അപ്പോഴേക്കും അയല്‍‌വാസികള്‍ക്ക് ബോധോധയം ഉണ്ടായി. എല്ലാവരും സംഘടിച്ചു; .. നേരെ അച്ചുവേട്ടന്റെ വീട്ടിലേക്ക്
.
                          അവിടെയെത്തിയവര്‍ കണ്ടു; ആങ്ങള-പെങ്ങള്‍ അങ്കത്തട്ടില്‍ നില്‍ക്കുന്നു. രണ്ട്‌പേരുടെ കൈയിലും മരകായുധങ്ങള്‍; ആങ്ങളക്ക് കത്തിവാള്‍, പെങ്ങള്‍ക്ക് കത്തി. ചട്ടി കലം, ചോറ് കറി ആദിയായവ ചേര്‍ത്ത് മുറ്റത്തും വരാന്തയിലും അഭിഷേകം നടത്തിയിരിക്കുന്നു. നമ്മുടെ അച്ചുവേട്ടന്റെ ഈര്‍ക്കിലി പോലുള്ള ദേഹത്തുള്ള തുണിയെല്ലാം അഴിഞ്ഞ് താഴെ കിടക്കുന്നു. ധാരാളം പുരുഷന്മാര്‍ ഒന്നിച്ച് വീട്ടില്‍ വന്ന് ടോര്‍ച്ചടിച്ചപ്പോള്‍ പെങ്ങള്‍ കത്തി താഴെയിട്ടു. ഉടനെ കൂട്ടത്തിലൊരാള്‍ അച്ചുവേട്ടനെ മുറുകെപിടിച്ചു. ആയുധം താഴെയിട്ട അച്ചുവേട്ടന്‍ പിടിച്ചവന്‌തന്നെ ഒരടി കൊടുത്തു. അയാള്‍ തിരിച്ചടിക്കാന്‍ തുടങ്ങുമ്പോഴേക്കും അച്ചുവേട്ടന്‍ കിടക്കുന്നു; നിലത്ത് തുടര്‍ന്ന് അച്ചുവേട്ടന്റെ തലയില്‍ ബോധം തെളിയുന്നതുവരെ വെള്ളമൊഴിച്ചു.
.
                       പ്രശ്നങ്ങളെല്ലാം പെങ്ങള്‍‌തന്നെ പറഞ്ഞു. അച്ചുവേട്ടന്റെ മകള്‍ക്ക് നാളെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷയാണ്. വന്ന ഉടനെ വരാന്തയിലിരുന്ന് പഠിക്കുന്ന സ്വന്തം മകളുടെ ചിമ്മിനിവിളക്കും പുസ്തകങ്ങളും എടുത്ത് അടുത്ത പറമ്പിലെ മാവിന്‍‌ചുവട്ടില്‍ എറിഞ്ഞു. അടുക്കളയിലുള്ള എല്ലാ പാത്രങ്ങളും എടുത്ത് മുറ്റത്തെറിഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, മകള്‍ പേടിച്ച് എവിടെയോ ഓടിയൊളിച്ചു. അങ്ങനെ എണ്ണിയാല്‍ തീരാത്ത ദ്രോഹങ്ങള്‍ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കി ജയിച്ചമട്ടില്‍ തുള്ളുകയാണ്. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോധം വീണ്ടെടുത്ത ആങ്ങള-പെങ്ങളെ നിര്‍ത്തി ചര്‍ച്ച നടന്നു; ഭീഷണിപ്പെടുത്തി. ഇനി പ്രശ്നം ഉണ്ടാക്കിയാല്‍ പോലീസ്‌സ്റ്റേഷനില്‍ കാണാം എന്ന് പറഞ്ഞ് ചര്‍ച്ചാസംഘം പിരിഞ്ഞു.
 .
                   എല്ലാവരും അച്ചുവേട്ടന്റെ വീട്ടില്‍ നിന്നും ഇറങ്ങി. എളുപ്പവഴിയിലൂടെ ഇടവഴിയില്‍ ഇറങ്ങുമ്പോള്‍, കൂട്ടത്തിലൊരാള്‍ക്ക് സംശയം‌തോന്നി അടുത്ത പറമ്പിലെ തെങ്ങിന്‍‌ചുവട്ടില്‍ ടോര്‍ച്ച് തെളിയിച്ചു. അവിടെ പതുങ്ങിയിരിപ്പുണ്ട് രണ്ടു പേര്‍; ഒരാള്‍ അച്ചുവേട്ടന്റെ പത്താം ക്ലാസ്സുകാരി, ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന മകള്‍ തന്നെ. രണ്ടാമന്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് – അച്ചുവേട്ടനെ ഭീഷണിപ്പെടുത്തിയ അയല്‍‌വാസിയുടെ ഓമനപുത്രന്‍ .
 . 
                ടോര്‍ച്ചു തെളിയിച്ച വെളിച്ചത്തില്‍ സ്വന്തം അച്ഛനെ കണ്ടപ്പോള്‍ മകന്‍ എഴുന്നേറ്റു; ചോദ്യത്തിനു മുന്‍പെ ഉത്തരം പറഞ്ഞു. “അത് പിന്നെ അച്ഛാ, അടിപേടിച്ച് ഒരു പെണ്‍‌കുട്ടി ഇരുട്ടത്ത് ഇവിടെ ഒറ്റക്ക് ഒളിച്ചിരിക്കുമ്പോള്‍ ഒരു ധൈര്യത്തിന് ഞാനും ഇരുന്നതാ” 
.
പിന്‍‌കുറിപ്പ്: കഥനടന്ന, നടക്കുന്ന, കാലത്തിനു ശേഷം അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണ് നമ്മുടെ വീടുകളില്‍ വൈദ്യുതി കമ്പികള്‍‌വഴി എത്തിച്ചേര്‍ന്നത്.

9/16/09

6. ക്വട്ടേഷന്‍ സംഘത്തെ പിരിച്ചുവിട്ടു.

         
                                      കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതു മുതല്‍, കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം ലഭിച്ച; എല്ലാ കൊതുകുകളെയും ഏതാനും ദിവസം മുന്‍പ് പിരിച്ചുവിട്ടു. എല്ലാവിധ ആനുകൂല്യങ്ങളോടൊപ്പം പലവിധ സമ്മാനങ്ങളും നല്‍കിയാണ് അവരെ പിരിച്ചുവിട്ടതെന്ന് പ്രത്യേകം നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത കാലവര്‍ഷം തുടങ്ങുമ്പോള്‍ കൂടുതല്‍ അംഗങ്ങളുമായി തിരിച്ചു വരുമെന്ന്, പൊകുന്നതിനു മുന്‍പ് ക്വട്ടേഷന്‍ സംഘനേതാവ് ‘അനോനീ അനോഫിലിസ്’ കേരളീയര്‍ക്ക് ഉറപ്പു നല്‍കി.


.
                   2009 ജൂണ്‍ മാസം ഒന്നാം തീയ്യതിയാണ് നൂറ്റിഅറുപത്തിഅഞ്ച് കോടി കൊതുകുകള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം കേരളീയരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കേരളത്തില്‍ എത്തിച്ചേര്‍ന്നത്. അനോഫിലിസ്, ക്യൂലക്സ്, ഈഡിസ് എന്നീ ഇനത്തിലുള്ളവയും പിന്നെ അറിയുന്നതും അറിയപ്പെടാത്തതും ആയ അനേകം ഇനങ്ങളും കൂടി ഈ വര്‍ഷത്തെ ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. 
                      ചിക്കന്‍‌ഗുനിയ, ഡങ്കിപ്പനി, മലമ്പനി, മന്ത്,  എന്നി രോഗങ്ങള്‍ കൂടാതെ ഇതു വരെ ആര്‍ക്കും മരുന്ന് കണ്ടു‌പിടിക്കാന്‍ കഴിയാത്ത ഏതാനും രോഗങ്ങള്‍ കൂടി കേരളീയര്‍ക്ക് പകര്‍ത്താര്‍ കഴിഞ്ഞിട്ടുണ്ടെന്ന് എല്ലാ കൊതുകുകളും അഭിമാനത്തോടെ പറഞ്ഞു. വിവിധ ജാതിയിലും മതത്തിലും പാര്‍ട്ടിയിലും ഉള്‍പ്പെട്ട മനുഷ്യരുടെ രക്തം ഇഷ്ടം‌പോലെ കുടിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു ഭാഗ്യമായി അനേകം കൊതുകുകള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

 . 
                       എങ്കിലും ഏതാനും ചിലര്‍ക്ക് പരാതികള്‍ ഉണ്ടായിരുന്നു. നൂറ്റിഅറുപത്തിഅഞ്ച് കോടി കൊതുകുകളാണ് കാലവര്‍ഷത്തിനു മുന്‍പ് കേരളത്തില്‍ എത്തിച്ചേര്‍ന്നതെങ്കിലും തിരിച്ച് പോകുമ്പോള്‍ അം‌ഗസം‌ഖ്യ വര്‍ദ്ധിച്ചിട്ടില്ല എന്നത് പതിവിന് വിപരീതമാണ്. പിന്നെ AIDS രോഗികളുടെ രക്തം കുടിച്ചോ എന്ന സംശയം ധാരാളം കൊതുകുകള്‍ക്ക് ഉണ്ട്. അതിനാല്‍ AIDS വന്ന് ചരമം പ്രാപിക്കുന്ന കൊതുകുകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം തരണമെന്ന് പത്രസമ്മേളനത്തില്‍ പ്രത്യേകം ആവശ്യപ്പെട്ടു.

.
                      തിരിച്ചുപോകുന്നതിനു മുന്‍പ് കേരളീയരോട് പ്രത്യേകം നന്ദി രേഖപ്പെടുത്താന്‍ കൊതുകുകള്‍ മറന്നില്ല. കേരളത്തില്‍ എല്ലായിടത്തും   മലിനജലവും മാലിന്യങ്ങളും ധാരാളമായി നിറച്ച്, പരിസരങ്ങള്‍ കൊതുകുവളര്‍ച്ചക്ക് അനുയോജ്യമാക്കി തീര്‍ക്കുന്ന കേരളീയരുടെ സ്വഭാവത്തെ അഭിനന്ദിച്ചു. ഇനിയും ആ സ്വഭാവം തുടരണമെന്ന് കൊതുകുകള്‍ പറഞ്ഞു.

.
                         കേരളം വിട്ടു പോകുന്നതിനു മുന്‍പ് ഒരു ഗംഭീര യാത്രയയപ്പ് എല്ലാ കൊതുകുകള്‍ക്കും നല്‍കി. ആയുര്‍വേദ അലോപ്പതി ഹോമിയോ യുനാനി നാട്ടുവൈദ്യം എന്നീ മഹാന്മാര്‍ കൂടാതെ കൊതുകുതിരി കൊതുക് മാറ്റ് തുടങ്ങിയവരും യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം കേരളത്തിലെ പദ്ധതികളെല്ലാം വന്‍‌വിജയമായിരുന്നു എന്നും; അങ്ങനെ വിജയമാക്കിതീര്‍ക്കാന്‍ സഹായിച്ച കേരളീയരോട് നന്ദി രേഖപ്പെടുത്തുന്നു എന്നും; ക്വട്ടേഷന്‍ സം‌ഘനേതാവ് എല്ലാ കേരളീയരോടും പറഞ്ഞു.

9/12/09

5. നിലാവുള്ള രാത്രിയിലെ ചെകുത്താന്‍


                    അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചവള്‍. ഉരുകിയ സ്വര്‍ണ്ണത്തിന്റെ തിളക്കമാര്‍ന്നവള്‍.  സ്വര്‍ണ്ണത്തില്‍ നിന്നും പിറവിയെടുത്തവള്‍. സ്വര്‍ണ്ണം പോലെ പരിശുദ്ധ. ഭൂമിയില്‍ ജീവിക്കുന്ന ചെകുത്താനെ വിശ്വസിച്ചവള്‍.
 .
        അച്ഛനും അമ്മയും ചിന്തിച്ചു;... ജോലിയുള്ള മൂത്ത മകള്‍, കല്ല്യാണത്തിന് എന്തിന് തിരക്ക് കൂട്ടണം. അനുജന്റെയും അനുജത്തിയുടെയും കല്ല്യാണം കഴിഞ്ഞു. അവരുടെ കുഞ്ഞുങ്ങള്‍ വലുതായി. അവര്‍ക്ക് സ്വന്തമായി എല്ലാം ഉണ്ട്. അവര്‍ക്ക് സ്വന്തം കുടും‌ബമായി.
 .
           പെട്ടെന്ന് ഒരു ദിവസം മാതാപിതാക്കള്‍ക്ക് സ്വബോധം ഉണര്‍ന്നു. ഇനി ഞങ്ങളുടെ കാലം കഴിഞ്ഞാല്‍ മൂത്തമകളെ ആരു നോക്കും? അവര്‍ മകനെയും ഇളയ മകളെയും വിളിച്ചു.

അവരോട് പറഞ്ഞു; “ഞങ്ങളുടെ കാലശേഷം നിങ്ങള്‍ക്കു വേണ്ടി ജീവിച്ച നിങ്ങളുടെ ചേച്ചിയെ നിങ്ങള്‍ സംരക്ഷിക്കണം അവളുടെ സ്വത്തും പെന്‍‌ഷനും സംരക്ഷിക്കുന്നവര്‍ക്ക് തരാം”.

“എനിക്ക് പറ്റില്ല” പൊന്നാങ്ങള പറഞ്ഞു.

 “എനിക്കും പറ്റില്ല” പൊന്നനുജത്തിയും പറഞ്ഞു.

.
          അപ്പോഴാണ് ഒരു ചെകുത്താന്‍ ദേവദൂതന്റെ വേഷത്തില്‍ അവിടെ വന്നത്. പ്രായം കൂടിപ്പോയെങ്കിലും സുന്ദരന്‍ സുമുഖന്‍ സുശീലന്‍ . പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല, അവന്റെയും അവളുടെയും കല്ല്യാണം കഴിഞ്ഞു.
.
      ആദ്യരാത്രി അവന്‍ മദ്യക്കുപ്പികള്‍ തുറന്നു. അവള്‍ വിശ്വസിച്ചു, അത് വാട്ടര്‍ബോട്ടിലാണെന്ന്.

      അവളുടെ പണവും സ്വര്‍ണ്ണവും അവന്‍ കൈവശപ്പെടുത്തി. അവള്‍ വിശ്വസിച്ചു, അവന്റെ ബിസ്‌നസ് പച്ചപിടിക്കുമെന്ന്.

      അവന്‍ കുട്ടികളെ പീഡിപ്പിച്ചതായി അയല്‍‌വാസികള്‍ അവളോട് പറഞ്ഞു. അവര്‍ക്ക് ഒന്നും അറിയില്ല എന്ന് അവള്‍ വിശ്വസിച്ചു.

       അവന്‍ മൃഗങ്ങളെ കൊന്ന് രക്തം കുടിക്കുകയും പച്ചമാംസം തിന്നുകയും ചെയ്യാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ കള്ളം പറയുകയാണെന്ന് അവള്‍ വിശ്വസിച്ചു.

        അവന്‍ അനേകം സ്ത്രീകളെ കൊന്ന ഒരു കൊലപാതകിയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അത് വെറും വാഴക്കുലയാണെന്ന് അവള്‍ വിശ്വസിച്ചു.

          ഒരു രാത്രി അവന്‍ കാറില്‍ അവളെയും കൂട്ടി വേശ്യാഗൃഹത്തില്‍ പോയി. അവളെ കാറിലിരുത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ് അവന്‍ തിരിച്ച് വന്നപ്പോള്‍, വേശ്യയെ ഉപദേശിച്ച് മാനസാന്തരം വരുത്തിയിരിക്കും എന്ന് അവള്‍ വിശ്വസിച്ചു.

          അവനെ സൂക്ഷിക്കണമെന്ന് അച്ഛനും അമ്മയും അവളോട് പറഞ്ഞു. അവള്‍ അത് അവഗണിച്ചു.

.
          ഒരു രാത്രി അവന്‍ അവളെയും കൂട്ടി നടന്നു; പൌര്‍ണ്ണമി ദിവസം അര്‍ദ്ധരാത്രിയില്‍ ഓടുന്ന  തീവണ്ടി കാണിക്കാന്‍ . നിലാവില്‍ തിളങ്ങുന്ന റെയില്‍പ്പാളത്തിലൂടെ തീവണ്ടിബോഗികള്‍ ഓരോന്നായി കടന്നുപോകുമ്പോള്‍ അവളുടെ കഴുത്തില്‍ കറിക്കത്തി താഴാന്‍ തുടങ്ങി.
 അപ്പോഴും അവള്‍ വിശ്വസിച്ചു; ‘അത് വെറും സ്വപ്നമായിരിക്കും’ എന്ന്.
 .
               അവളുടെ രക്തം കുടിച്ച ചെകുത്താന്‍ പിറ്റേദിവസം ഭാര്യയെ കാണാതെ കരയാന്‍ തുടങ്ങി.
റെയില്‍‌പാളത്തില്‍ കാണപ്പെട്ട അവളുടെ ശവം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റ്റര്‍മാര്‍ ആശ്ചര്യപ്പെട്ടു. അവളുടെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലും കാണാനില്ല.
.
          എല്ലാം കാണാനും കേള്‍ക്കാനും വേണ്ടി നാട്ടുകാരും പത്രക്കാരും ചാനലുകാരും ‘അവനെ’ പൊതിഞ്ഞു. അവരോടായി അവന്‍ പറഞ്ഞു; “അവള്‍ക്ക് പരപുരുഷബന്ധം ഉണ്ട്. അങ്ങനെയുള്ളവളെ നിലാവുള്ള രാത്രിയില്‍, റെയില്‍‌പാളത്തില്‍‌വെച്ച്, ചെകുത്താന്‍ കൊന്ന് രക്തം ഊറ്റിക്കുടിക്കും”. 

9/8/09

4. ജാതി ചോദിക്കരുത്, പറയരുത്, ???


                               'ഒരു ജാതി പ്രശ്നം'
                           പുതിയതായി പി.എസ്.സി. നിയമനം ലഭിച്ച ഇം‌ഗ്ലീഷ് ടീച്ചര്‍ സ്ക്കൂളില്‍ വന്ന ദിവസംതന്നെ, ജയരാജന്‍ മാസ്റ്റര്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്നെ ഏല്പിച്ചതാണ്… ആ ടീച്ചറുടെ ജാതിയൊന്ന് കണ്ടുപിടിക്കാന്‍. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്, എന്ന പൊതു തത്വം അംഗീകരിക്കുന്നുണ്ടെങ്കിലും രണ്ട് പിള്ളേരുടെ അച്ഛനായ മാസ്റ്റര്‍ അവളുടെ ജാതി കണ്ടെത്താന്‍ ശ്രമിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ആവശ്യത്തിനാണ്. പുരനിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ അളിയനെ ഒരു കല്ല്യാണം കഴിപ്പിക്കണം. ഇതിനായി ശ്രമം തുടങ്ങിയിട്ട് നാല് വര്‍ഷമായി.


മാസ്റ്ററുടെ അളിയന്‍ ഗള്‍ഫില്‍ ഉയര്‍ന്ന ജോലിയാണെന്ന് സ്ക്കൂളിലെ തൂണുകള്‍ക്കു പോലും അറിയാം. അളിയന്റെ കീഴില്‍ ധാരാളം അറബികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. അളിയന്‍ ഗള്‍ഫില്‍ നിന്നും വന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരു പാര്‍ട്ടി നടത്തുന്നതോടൊപ്പം സമ്മാനങ്ങളും നല്‍കുക പതിവാണ്.


നമ്മുടെ പൂര്‍വ്വികന്മാര്‍ തൊഴിലിന്റെ പേരില്‍ ജാതിതിരിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ചെയ്യുന്ന ജാതിയിലാണ് ജയരാജന്‍ മാസ്റ്റര്‍ ഉള്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ ജാതിയാണോ എന്ന് എളുപ്പത്തില്‍ മറ്റുള്ളവരോട് ചോദിച്ചാല്‍ അറിയാം…
അതെങ്ങിനെയെന്നോ? ഒരാളോട് ജാതി ചോദിച്ചാല്‍ മറുപടി പറയുന്നതിനു പകരം ജാതി ചോദിക്കാനോ പറയാനോ പാടില്ല, മനുഷ്യരെല്ലാം ഒരേജാതിയാണെന്ന് മറുപടി പറയുന്നുണ്ടെങ്കില്‍ ആ വ്യക്തി ജയരാജന്‍ മാസ്റ്റരുടെ ജാതിയായിരിക്കും.


ഇംഗ്ലീഷ് ടീച്ചറുടെ ജാതി ചോദിക്കാന്‍ എന്നെ ഏല്പിക്കാന്‍ ഒരു പ്രത്യേക കാരണം ഉണ്ട്. ജില്ല മുഴുവന്‍ പെണ്ണു കാണാന്‍ പോയിട്ട് ഒന്നിനെപോലും പിടിക്കാത്ത എന്റെ ആങ്ങളക്ക് ഒടുവില്‍ പെണ്ണിനെ ഞാന്‍ കണ്ടെത്തിയത് ഇതെ സ്ക്കൂളില്‍ വെച്ചാണ്. എങ്ങനെയെന്നോ? രണ്ട് വര്‍ഷം മുന്‍പ് ഗസ്റ്റ് ലക്‌ച്ചര്‍ ഇന്റര്‍വ്യൂവിന് വന്ന തരുണീമണികളില്‍ ഒന്നിനെ കണ്ടെത്തി; പ്രത്യേകം ഇന്റര്‍വ്യൂ ചെയ്ത്, സഹോദരപത്നിയാക്കി.


ജാതി ചോദിക്കാന്‍ വേണ്ടി ഇംഗ്ലീഷ് ഇഷ്ടമില്ലാത്ത ഞാന്‍ ഇംഗ്ലീഷ് ടീച്ചറുടെ അടുത്ത് കൂടി പഠിക്കാന്‍ തുടങ്ങി. ഒരുദിവസം സ്റ്റാഫ്‌റൂമില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ടീച്ചറോട് വീട്ടുകാര്യങ്ങള്‍ ഓരോന്നായി ചോദിക്കുന്ന കൂട്ടത്തില്‍ പതുക്കെ ചോദിച്ചു, “ടീച്ചറുടെ ജാതി ഏതാണ്?”

പെട്ടെന്ന് അവള്‍ ഭക്ഷണം മതിയാക്കി എഴുന്നേറ്റു. പിന്നത്തെ ഡയലോഗ് എല്ലാവരും കേള്‍ക്കെയാണ്. “ഇതൊരു വിദ്യാലയമല്ലെ; അദ്ധ്യാപകരല്ലെ, കുട്ടികള്‍ക്ക് മാതൃക കാണിക്കേണ്ടത്. ജാതിചോദിക്കുക, ഇത്രയും അധ:പതിച്ചവരാണോ ഇവിടെയുള്ള അദ്ധ്യാപകര്‍”.
ഇങ്ങനെയൊരു പ്രതികരണം ഞാനോ മറ്റുള്ളവരോ പ്രതീക്ഷിച്ചിരുന്നില്ല.

“ടീച്ചറേ ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്, എന്ന് മാത്രമാണ് ശ്രീനാരായണഗുരു പറഞ്ഞത്. അതുകൊണ്ട് ഒരു കടലാസില്‍ എഴുതി ചോദിച്ചാല്‍ ഉത്തരം എഴുതിത്തരും” രംഗത്തിന്റെ ചൂട് അല്പം കുറയ്ക്കാനായി സഹപ്രവര്‍ത്തകനായ പിള്ളമാസ്റ്റര്‍ പറഞ്ഞു.


അമളിപറ്റിയോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. പിന്നിട് നിശബ്ദമായ അന്തരീക്ഷത്തില്‍ എല്ലാവരും ഭക്ഷണം കഴിച്ചശേഷം ഫുള്‍സ്പീഡില്‍ ഫാന്‍ കറക്കി ഉച്ചവിശ്രമമായി. പിള്ള മാസ്റ്റര്‍ ഭക്ഷണം കഴിച്ച ശേഷം സ്ക്കൂളിന്റെ തെക്കുഭാഗത്തുള്ള ഇരുണ്ട മൂലയിലേക്ക് പോയി. അവിടെവെച്ച് ആരും കാണാതെ ഒരു സിഗരറ്റ് വലിച്ച ശേഷം സ്വന്തം സീറ്റില്‍ വന്നിരുന്നു.

അദ്ദേഹത്തിന്റെ സ്വന്തം മലയാളത്തില്‍ ഇംഗ്ലീഷ് ടീച്ചറോട് ചോദിച്ചു, “ടീച്ചറിന്റെ വീട് കൂത്തുപറമ്പ് ടൌണിനടുത്താണോ?”

“അല്ലല്ലോ, എന്റെ വീട് പയ്യന്നൂരിലാ” ടീച്ചര്‍ മറുപടി പറഞ്ഞു.

“ഓ ഞാനവിടെയൊക്ക കുറേക്കാലം ജോലിചെയ്തതാണല്ലോ. അക്കാലത്ത് ടൌണിനടുത്ത് ഒരു വീട്ടിലാണ് കുടുംബസമേതം താമസിച്ചത്. ടീച്ചറിന്റെ വീട്ടുപേര്?” പിള്ളയുടെ സംഭാഷണം എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി.

“എന്റെ വീട് ടൌണിനടുത്ത് തന്നെയാ. എന്റെ വീട്ടുപേര് എല്ലാവര്‍ക്കും അറിയപ്പെടുന്നതാ,,, ‘വലിയവളപ്പില്‍” ടീച്ചർ മറുപടി പറഞ്ഞു.

“ആ വീട്ടുപേര് ഞാന്‍ അറിയുന്നതാണല്ലോ, ടീച്ചറിന്റെ അച്ഛന്റെ പേര്?” പിള്ള ബയോഡാറ്റ ശേഖരിക്കുകയാണ്.

“അച്ഛന്റെ പേര് ചന്ദ്രശേഖരന്‍ നമ്പ്യാര്‍ ; നാട്ടുകാര്‍ക്കെല്ലാം അറിയപ്പെടുന്ന വലിയ ബിസിനസ് കാരനാണ്” ടീച്ചര്‍ അഭിമാനത്തോടെ പറഞ്ഞു.

പിള്ളമാഷ് പൊട്ടിചിരിച്ചു. അത് കേട്ടപ്പോള്‍ അതുവരെ ഉറക്കം‌പിടിച്ച എല്ലാവരും എഴുന്നേറ്റ് പൊട്ടിചിരിക്കാന്‍ തുടങ്ങി.

“ജാതി ചോദിക്കാതെ തന്നെ പറയിക്കാന്‍ പഠിക്കണം” കൂട്ടച്ചിരിക്കിടയില്‍ പിള്ള എന്നോടായി പറഞ്ഞു.