“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

2/2/20

ചിക്കൻ


      നൂഡിൽ‌സും ചില്ലിചിക്കനും ഇഷ്ടവിഭവമായ എൽ.കെ.ജി. പയ്യൻ അനിക്കുട്ടൻ ഉരുണ്ടുതടിച്ച് നാട്ടുകാരുടെ ഓമനക്കുട്ടനായി വളർന്നുകൊണ്ടിരിക്കെ അവനൊരു അനിയത്തി വന്നു. നിറവയറുമായി ആശുപത്രിയിൽ പോയ അവന്റെ മമ്മി ഭാവിയിൽ ബാർബിഗേളായി മാറാനിടയുള്ള കൊച്ചുവാവയുമായി വന്നുകയറിയ നിമിഷംതൊട്ട് അവൻ മുന്നിൽ നിന്ന് മാറിയതേയില്ല. കുഞ്ഞിന്റെ കൈകളും കാലുകളും തടവിനോക്കുന്ന അനിക്കുട്ടനോട് മമ്മി പറഞ്ഞു,
“മോന്റെ കുഞ്ഞനിയത്തിയാ,, ഒരുമ്മ കൊടുത്തെ,,,”
വാവയുടെ കവിളിൽ ഉമ്മകൊടുത്തിട്ടും തൊട്ടിലിന്റെ അടുത്തുനിന്ന് മാറാതെ നിൽക്കുന്ന മകനെ നോക്കി അച്ഛൻ പറഞ്ഞു,
“എന്തൊരു സ്നേഹം,,”
അപ്പോൾ അമ്മ പറഞ്ഞു,
“അവന്റെ സ്നേഹം കണ്ടോ,, വലുതായാൽ അനിക്കുട്ടൻ പെങ്ങൾക്കൊരു തണലായി മാറിയിട്ട് അവളെ പൊന്നുപോലെ നോക്കിക്കൊള്ളും”

  രാത്രി വൈകിയിട്ടും ഉറങ്ങാതെ കൊച്ചുപെങ്ങളെ നോക്കിയിരിക്കുന്ന അനിക്കുട്ടന് നാളെ നേരം പുലർന്നാൽ വലിയൊരു ആനയെ വാങ്ങിത്തരാമെന്ന് പപ്പ പ്രോമിസ് ചെയ്തു. അതുകേട്ടപ്പോൾ സന്തോഷത്തോടെ ഉറങ്ങാൻകിടന്ന അനിക്കുട്ടന്റെ തലയിൽ അമ്മ തടവിയപ്പോൾ അവൻ ഉറക്കത്തിലേക്ക് കടന്നു.

നേരം അർദ്ധരാത്രി;
അനിക്കുട്ടൻ എഴുന്നേറ്റിരുന്ന് കരയാൻ തുടങ്ങിയപ്പോൾ അമ്മയുടെ ഉറക്കം ഞെട്ടി,
“മോനേ അനിക്കുട്ടാ, എന്റെ പൊന്നിന് എന്താ വേണ്ടത്, മോൻ മമ്മിയോട് പറ,,,”
“എന്ച്ച് വെശക്ക്ന്ന്”
“മോൻ കരയണ്ടാ,, മമ്മി പപ്പയെ വിളിക്കാം”
കരച്ചിൽ കേട്ട് ഉറക്കം ഞെട്ടിയിട്ട് പപ്പ വന്നു,
“അനിക്കുട്ടന് വിശക്കുന്നുണ്ട്,, അടുക്കളയിൽ ബിസ്ക്കറ്റോ പഴമോ ഉണ്ടാവും”
“എന്ച്ച് പഴമൊന്നും മാണ്ടാ”
“എന്നാൽ എന്റെ കുട്ടന് പപ്പ ബിസ്ക്കറ്റ് തരാം”
“ന്ച്ച് ബിക്കറ്റ് മാണ്ടാ”
“പിന്നെ എന്റെ പൊന്നിന് എന്താ വേണ്ടത്, മോൻ അമ്മയോട് പറ”
“ന്ച്ച് ചിക്കൻ‌ മാണം”
“ചിക്കനോ? അതിപ്പം ഈ നട്ടപാതിരക്ക് എവിടെന്നാ ചിക്കൻ? ഹോട്ടലൊക്കെ അടച്ചിട്ടുണ്ടാവും. മോനൂട്ടിക്ക് നാളെ മോണിംഗിൽ ചില്ലിചിക്കൻ വാങ്ങിത്തരാം”
“അത്‌പോര,,, ന്ച്ച് ഇപ്പത്തന്നെ ചിക്കൻ മാണം”
“അനിക്കുട്ടാ ഇവിടെയിപ്പം രാത്രിയിൽ ചിക്കനില്ലല്ലൊ. മോൻ കരയാതെ കിച്ചണിൽ പോയി പഴം തിന്ന്, പപ്പ എടുത്തുതരും”
“മോന് നല്ല ടേസ്റ്റുള്ള ചിക്കൻ ഇപ്പംമാണം”
“അതെങ്ങനെയാ ഇപ്പോൾ ചിക്കൻ കിട്ടുന്നത്?”
ആ നേരത്ത് നേർത്ത പുഞ്ചിരിയോടെ ഉറങ്ങുന്ന കുഞ്ഞിന്റെ കാലുപിടിച്ചുകൊണ്ട് അനിക്കുട്ടൻ പറഞ്ഞു,
“ന്ച്ച് വാവേനെ ചിക്കനാക്കിയിട്ട് മാണം, നല്ല ടേസ്റ്റ് ആവും”
അച്ഛനും അമ്മയും അന്യോന്യം നോക്കി അന്തംവിട്ടു നിൽക്കുമ്പോഴും കുഞ്ഞുവാവ ഉറങ്ങുകയാണ്. 
*******


1/27/20

പൂക്കളും ശലഭങ്ങളും



 പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് വന്നവരുടെ പ്രത്യേകം ശ്രദ്ധ ആകർഷിച്ചത് മൂന്ന് ബെഡ്‌റൂമികളുടേയും ചുമരിൽ വരച്ച ചിത്രങ്ങൾ ആയിരുന്നു. ഓരോ മുറിയിലും ഓരോ തരം പെയിന്റിങ്ങ്സ്,, പൂക്കളും ശലഭങ്ങളും ചേർന്ന പ്രകൃതിയോടൊപ്പം മനുഷ്യരുടെ കലാരൂപങ്ങളും ഒത്തുചേർന്ന് ഒരു ആർട്ട് മ്യൂസിയം പോലെയുള്ള ദൃശ്യങ്ങൾ. വന്നവരിൽ പലരും ഗൃഹനാഥയായ ലിജിനയോട് ചോദിച്ചു,
‘ആരാണിതൊക്കെ വരച്ചത്?’
അവൾ പറഞ്ഞു,
‘എല്ലാം വരച്ചത് എന്റെ മകളുടെ ഫ്രന്റാണ്’
‘അതെയോ,, അപ്പോൾ?’
കൂട്ടത്തിലുള്ള പെൺ‌പടകൾക്കാകെ പട പടാ സംശയം,,
‘അപ്പോൾ?’
‘മകളുടെ ഫ്രന്റ് വരക്കുമ്പോൾ പെൺ‌കുട്ടികൾക്ക് ചുമരിന്റെ മുകൾഭാഗത്തൊക്കെ കയറിയിട്ട് പെയിന്റ് ചെയ്യാൻ പറ്റുമോ?’
‘ഇന്നത്തെ കാലത്ത് പെൺ‌കുട്ടികൾ മതിലിലും മരത്തിലും കയറും. പിന്നെ ഇതെല്ലാം വരച്ചത് പെൺ‌കുട്ടിയാണെന്ന് ആരെങ്കിലും പറഞ്ഞോ?’
ലിജിന പറഞ്ഞതുകേട്ട് അവരാകെ ഞെട്ടി,,
‘പിന്നെയാരാ വരച്ചത്?’
‘ഇതെല്ലാം വരച്ചത് മകളുടെ ഫ്രന്റ് തന്നെയാ,, അവന്റെ പേര് സാജൻ’
ഗൃഹനാഥ സ്ഥലം വിട്ടതോടെ ചുമർ‌ചിത്രങ്ങളെ ഒഴിവാക്കിയ വിരുന്നുകാർ സാജന്റെ മതവും ജാതിയും ചർച്ച ചെയ്യാൻ തുടങ്ങി. കാരണം???

അവർ മലയാളികളായ കുലസ്ത്രീകൾ ആണല്ലോ’

5/28/15

വേലക്കാരി അഥവാ വീട്ടുകാരി



                           വീട്ടുവേലക്കാരിയിൽനിന്നും സ്വയംപിരിഞ്ഞുപോകൽ നോട്ടീസ് ലഭിച്ചതോടെ ഞാനാകെ വെപ്രാളത്തിലാണ്. രണ്ടുതവണ പിരിഞ്ഞുപോയവളാണെങ്കിലും അപ്പോഴൊക്കെ എന്റെ കെട്ടിയവൻ അവളുടെ വീട്ടിൽ‌പോയിട്ട് കരഞ്ഞും, കാലുപിടിച്ചും, പോരാത്തതിന് മോഹനവാഗ്ദാനങ്ങളായി ശമ്പളവും കിമ്പളവും വർദ്ധിപ്പിക്കാമെന്ന് പ്രോമിസ് ചെയ്തും തിരികെ കൊണ്ടുവന്നതാണ്. സ്വന്തം ഭാര്യയായ ഞാൻ പിണങ്ങിപോയാലും അദ്ദേഹം തിരികെ വിളിക്കുമെന്ന് തോന്നുന്നില്ല; അതുപോലെയാണോ ഒരു വീട്ടുവേലക്കാരി! ഇപ്പോഴിതാ മൂന്നാം തവണ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോക്കിന് പോയാൽ ഇനിയൊരിക്കലും ഈവീട്ടിൽ കാലുകുത്തില്ലെന്നാണ് പറയുന്നത്. അവൾ ചീനച്ചട്ടി ആവശ്യപ്പെട്ടപ്പോൾ കഞ്ഞിക്കലം എടുത്തുകൊടുത്ത എന്റെ അടുക്കളവിവരം നന്നായി അറിയുന്ന വേലക്കാരി ശരിക്കും മുതലെടുക്കുകയാണ്. അടുക്കളപ്പണി ചെയ്യാൻ മറ്റൊരു വേലക്കാരിയെ ലഭിക്കാനുള്ള പ്രയാസം അനുഭവിച്ചവർക്കെ അറിയാൻ പറ്റുകയുള്ളൂ.

                      വരും‌ദിവസങ്ങളിൽ വേലക്കാരി ഇല്ലാതാവുന്ന കാര്യം എനിക്ക് സഹിക്കാവുന്നതിലപ്പുറമാണ്. അടുത്ത ആഴ്ച ടീവിയിലെ റീയാലിറ്റി ഷോകളിൽ രണ്ടെണ്ണം ഗ്രാന്റ് ഫിനാലെയിലേക്ക് നീങ്ങുമ്പോൾ മറ്റൊന്ന് എലിമിനേഷൻ റൌണ്ടിലും വേറൊന്ന് ഡെയ്ഞ്ചർ സോണിലുമാണ്. സീരിയലാണെങ്കിൽ അമ്മ അത്യാസന്ന നിലയിലും സ്ത്രീധനം പൊട്ടിത്തെറിയുടെ വക്കിലും നിൽക്കുമ്പോൾ അവളുടെ കഥ മാത്രമല്ല ഒരു പെണ്ണിന്റെ കഥയും ഓടുന്നത് മഞ്ഞുരുകും കാലത്താണ്. ആ നേരത്ത് അടുക്കളക്കാരി ഇല്ലാതായാൽ ഞാനെന്ത് ചെയ്യും?

സ്യൂട്ട്‌കെയ്സും ബാഗുമായി വരാന്തയിലിറങ്ങിയ അവൾ എന്നെനോക്കി പറഞ്ഞു,
“ചേച്ചീ ഞാൻ പോകുവാ,,, എന്റെ സാമാനമൊക്കെ എടുത്തിട്ടുണ്ട്”
“സാമാനമൊക്കെ അവിടെ വെക്ക്,,, നീയിങ്ങനെ പോയാലെങ്ങനെയാ? നിനക്ക് ശമ്പളം കൂട്ടിത്തന്നാൽ പോരെ?”
“എത്ര ശമ്പളം‌തന്നാലും ഇവിടെത്തെ പണിക്ക് നിൽക്കാൻ എന്നെക്കൊണ്ട് വയ്യ,,, എന്തൊക്കെ പണികളാ ചെയ്യേണ്ടത്; ഞാൻ പോകുന്നു”
“അതെങ്ങനെ ശരിയാവും; ഇവിടെ ഭക്ഷണം വെക്കണ്ടെ? നീ പോയാൽ അദ്ദേഹത്തിന്റെ കാര്യമൊക്കെ ആര്‌നോക്കും?”
“അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട; ഇത്തവണ കൂടെ ചേട്ടനെയും കൊണ്ടുപോകുന്നുണ്ട്. ഞാൻ പൊന്നുപോലെ നോക്കിക്കോളും”
*************************************************

5/23/13

ഗുരുവായൂർ യാത്രയിലെ പുണ്യം



                                          കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസ്സിലാണ് ആ അമ്മയും മകനും കയറിയത്. കയറിയപാടെ ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള സീറ്റിൽ അമ്മ ഇരുന്നപ്പോൾ മകൻ ഇരുന്നത് പിൻ‌വാതിലിന് തൊട്ടടുത്ത സീറ്റിൽ. വളരെക്കാലം മുൻപ് അമ്മ പറഞ്ഞ ആഗ്രഹം, ‘ഗുരുവായൂരമ്പലത്തിൽ പോയി കുളിച്ചുതൊഴുത് കണ്ണനെ കാണണമെന്ന ആഗ്രഹം’ നിറവേറ്റാനാണ് അവരുടെ യാത്ര. തൊണ്ണൂറ് കഴിഞ്ഞെങ്കിലും അമ്മയുടെ ആഗ്രഹം നിറവേറ്റേണ്ടത് ഏക മകന്റെ കടമയാണല്ലൊ.
                      കണ്ണൂരിൽ നിന്ന് പുറപ്പെട്ട ബസ്സ് തലശ്ശേരി കഴിഞ്ഞ് കോഴിക്കോട് എത്തി. പത്ത് മിനിട്ട് കഴിഞ്ഞ് കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും ബസ്സ് പുറപ്പെടാൻ നേരത്ത് പിറകിലെ സീറ്റിലിരുന്ന മകൻ പതുക്കെ ബസ്സിൽ‌നിന്നും ഇറങ്ങിയനേരത്ത് അമ്മ അതേ ബസ്സിൽ യാത്ര തുടർന്നു.

ഇറങ്ങിയ ഉടനെ മകൻ മൊബൈലെടുത്ത് വീട്ടിലിരിക്കുന്ന ഭാര്യയെ വിളിച്ചു,
“എനിക്ക് ബുദ്ധിയില്ല എന്നല്ലെ നീ എപ്പോഴും പറയാറുള്ളത്,,, എടീ,, ഞാനിവിടെ കോഴിക്കോട് ബസ്‌സ്റ്റാന്റിൽ ഇറങ്ങി; അക്കാര്യം അറിയാതെ ചെവികേൾക്കാത്ത ആ തള്ളയോടൊപ്പം ബസ്സ് പോയി. ഇനി ഗുരുവായൂരോ പഴനിയിലോ രാമേശ്വരത്തോ എങ്ങോട്ടെങ്കിലും പോയിതുലയട്ടെ. എങ്ങനെയുണ്ടെന്റെ ബുദ്ധി?”
“അയ്യോ അത്,,,”
“എന്താടി പറ്റിയത്?”
“നിങ്ങളെന്തൊരു പണിയാ കാണിച്ചത്? വീടും പറമ്പും ആ തള്ളയിൽ‌നിന്നും എഴുതി വാങ്ങിച്ചെങ്കിലും അവരുടെ പേരിൽ പതിനായിരം രൂപ ബാങ്കിൽ കിടക്കുന്നുണ്ടെന്ന് അറിയില്ലെ? അതും‌കൂടി എടുത്തിട്ട് എങ്ങോട്ടെങ്കിലും കളഞ്ഞാൽ പോരെ?”
“അയ്യോ ഞാനക്കാര്യം മറന്നുപോയി, പെട്ടെന്നൊരു ടാക്സി പിടിച്ച് ബസ്സിന്റെ പിന്നാലെ പോയി അവരെയും കൂട്ടി തിരികെ വീട്ടിലേക്ക് വരാം”
അയാൾ തൊട്ടടുത്ത് നിൽക്കുന്ന ടാക്സിയിൽ കയറിയിട്ട് ഡ്രൈവറോട് പറഞ്ഞു,
“ഇപ്പോൾപോയ ഗുരുവായൂർ ബസ്സിനകത്ത് അമ്മയുണ്ട്; അവരതിൽ‌നിന്ന് ഇറങ്ങാൻ മറന്നുപോയി. പിന്നാലെ വിട്ടോ”
ഗുരുവായൂരപ്പൻ ഇതെല്ലാം അറിയുന്നുണ്ടോ,,, എന്തോ,,,?!  
******************************************

12/8/12

അമ്മ ഉറങ്ങാത്ത വീട്


                                         അയാൾ വന്നുകയറിയതു‌മുതൽ വീട്ടുമുറ്റത്ത് തകർത്താടിയ ആഘോഷങ്ങളുടെ ആരവങ്ങൾ അവസാനിക്കുമ്പോൾ നേരം അർദ്ധരാത്രിയോടടുത്തു. പതിവ് ആഘോഷത്തിന് പുതുമയില്ലാത്തതിനാൽ അയൽ‌വാസികളാരും‌തന്നെ ആ വീട്ടിലേക്ക് എത്തിനോക്കിയില്ല. വീടെന്ന് പറഞ്ഞാൽ,,, മഴയത്ത് നനഞ്ഞ് കുതിരുന്നതും വെയിലത്ത് ആകാശം കാണുന്നതുമായ ആ ഒറ്റമുറിവീട്, മകൾക്ക് മാത്രമല്ല മകളുടെ അമ്മക്കും പേടിസ്വപ്നമാണ്. സ്ക്കൂൾ‌വിട്ട് അവിടെ എത്തിയാൽ പിറ്റേന്ന് നേരം‌പുലർന്ന് സ്ക്കൂളിൽ എത്തുന്നതുവരെ ദുഃസ്വപ്നങ്ങൾ മാത്രം അറിയുന്ന മകളെയോർത്ത് പുകയുന്ന തീക്കട്ട നെഞ്ചിലേറ്റിക്കൊണ്ട് പകൽനേരങ്ങളിൽ സിമന്റും പൂഴിയും തലയിലേറ്റി അന്നം തേടുന്നവളാണ് മകളുടെ അമ്മ.

                          ഏതാനും മണിക്കൂറുകളായി പത്തിവിരിച്ച് വിഷം‌ചീറ്റിയശേഷം അകത്തെ മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിനെ കട്ടിപിടിച്ച ഇരുട്ടിലൂടെ തുറിച്ചുനോക്കിക്കൊണ്ട് ഉറക്കമിളച്ച് കിടക്കുന്ന അമ്മയുടെ കണ്ണുകളിൽ‌നിന്നും ഉറക്കം അകന്നുമാറിയിട്ട് ദിവസങ്ങൾ മാസങ്ങൾ പലതും കടന്നുപോയി. പാമ്പിന്റെ ദേഹമൊന്നനങ്ങിയാൽ ആ നിമിഷം ഒരു പൂവൻ‌കോഴിയെപ്പോലെ തല ഉയർത്തിപിടിച്ച് അവൾ ശ്രദ്ധിക്കും. കൂരിരുട്ടിൽ പാമ്പ് പത്തിവിടർത്താൻ തുടങ്ങുമ്പോഴേക്കും ബഹളം‌കൂട്ടിക്കൊണ്ട് ഉറങ്ങുന്ന മകളെ വാരിപ്പിടിച്ച് ചെറ്റക്കുടിലിന്റെ ഓലമറ മാറ്റി വെളിയിലേക്ക് ഓടിയാൽ പുലരുന്നതു‌വരെ അയൽ‌പക്കത്തുള്ള വീട്ടിന്റെ മറവിൽ അവർ ചുരുണ്ടുകൂടും.

                         വൈകുന്നേരം വാങ്ങിക്കൊടുത്ത കളിപ്പാവയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന മകളെ കണ്ണീർ‌വറ്റിയ കണ്ണുകളാൽ നോക്കിക്കൊണ്ട് അമ്മ ഉറങ്ങാതെ കിടക്കുകയാണ്. ചുറ്റും പരക്കുന്ന നിശബ്ദത തകർക്കാതെ കീറപ്പായയുടെ അടിയിൽ‌ നിന്നെടുത്ത പൊതിയിലുള്ളത് നിവർത്തിയിട്ട്, ഉറങ്ങുന്ന മകളെ വിളിച്ചുണർത്തി കൈയിൽ കൊടുത്തശേഷം ചെവിയിൽ പറഞ്ഞു,
“ആ കാലമാടൻ അടുത്തുവന്നാൽ അന്റെമോള് ഇതുകൊണ്ട് കുത്തിക്കൊ”
                         പട്ടിണികൊണ്ട് ശോഷിച്ച കൈകൊണ്ട് എടുത്ത്‌ഉയർത്തിയ കത്തിയുടെ തിളങ്ങുന്ന മൂർച്ചയിലേക്ക് ആ പത്തു വയസ്സുകാരി തുറിച്ചു നോക്കുമ്പോൾ അവളുടെ അമ്മ സമാധാനമായി ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.  
*******************************

9/25/12

തൊഴിൽ‌രഹിതൻ


“എനിക്കൊരു ജോലി ലഭിക്കട്ടെ,”
“എന്നിട്ടോ?”
“എന്നിട്ട്‌വേണം
എനിക്കൊരു പാഠം പഠിപ്പിക്കാൻ....”
“ആരെ?”
“ആദ്യം എന്നെപെറ്റ തള്ളയെ,
പിന്നെയാ തന്തപ്പടിയെ”
“പിന്നെ?”
“എന്റെ ബന്ധുക്കളെ,
കൂട്ടുകാരെ, നാട്ടുകാരെ”
“പിന്നെയോ?”
“ഒടുവിൽ,,, എന്നെയും”

5/26/12

അവകാശികൾ

                    കഴുത്തിൽ താലികെട്ടിയപ്പോൾ അവളുടെ പൊന്നിന്റെയും പണത്തിന്റെയും അവകാശം അയാൾക്ക് ലഭിച്ചു.    
                   മണിയറയിൽ‌വെച്ച് കന്യകാത്വം തകർത്തനേരത്ത് അവളുടെ ദേഹത്തിന്റെ അവകാശി അയാളായി മാറി.
                       പിറ്റേന്ന് അടുക്കളയിൽ‌കടന്ന് അവൾ ചോറും കറിയും വെച്ചപ്പോൾ അവളുടെ അദ്ധ്വാനത്തിനും വിയർപ്പിനും അവകാശം അയാൾ നേടിയെടുത്തു.
                        ഇടവേളകളിൽ അവൾ ചിന്തിക്കുകയും കവിതകൾ രചിക്കുകയും ചെയ്തെങ്കിലും അവളുടെ ചിന്തകൾക്കും സർഗ്ഗവാസനകൾക്കും അവകാശം അയാൾക്ക് മാത്രമായിരുന്നു.
                       അവൾ ചിരിക്കുകയും സന്തോഷിക്കുകയും പാട്ട്‌പാടുകയും ചെയ്യുന്നനേരത്ത് ആ ചിരിയും സന്തോഷവും അയാൾക്ക്‌വേണ്ടി മാത്രമായിരുന്നു.
                       അവളുടെ ആരോഗ്യവും സൌന്ദര്യവും അനുദിനം വർദ്ധിച്ചു; എല്ലാം അയാൾക്ക് വേണ്ടി മാത്രം.
..... 
പിന്നെ അവൾക്കായി എന്തുണ്ട്?
അവൾക്ക് അവകാശപ്പെടാൻ ഒത്തിരി സംഗതികൾ ഉണ്ട്; വിശപ്പ്, ദുഃഖം, വേദന, രോഗം, വാർദ്ധക്യം,,, അങ്ങനെ,,,
എല്ലാറ്റിനും അവകാശി അവൾ,,,,  
അവൾമാത്രം.

4/11/12

ശിശുപീഡനം


                               കണ്ണൂരിൽ നിന്നും വീട്ടിലേക്കുള്ള എന്റെ ബസ്‌യാത്രയിൽ ഇരിപ്പിടം ലഭിച്ചത്, പൊതുജനങ്ങൾക്ക് പൊതുവായതാണെങ്കിലും എല്ലായിപ്പോഴും പുരുഷന്മാർ ഇരിക്കുന്ന ഇരിപ്പിടത്തിലാണ്. അവിടെ തൊട്ടടുത്തിരിക്കുന്ന വൃദ്ധയെ ശ്രദ്ധിക്കാതെ ഇത്തിരി ഗമയോടെ ഞാനിരുന്നു. ബസ് പതുക്കെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെയാണ് ചെറിയൊരു പ്രശ്നം എനിക്ക് തോന്നിയത്; പിന്നിലിരിക്കുന്ന ആരോ ഒരാൾ എന്റെ പിൻ‌വശത്ത് ഇടയ്ക്കിടെ തോണ്ടുന്നു.

                                അറിയാതെ സംഭവിച്ചതാണെന്നോർത്ത് ആദ്യമൊന്നും ഞാനത് ശ്രദ്ധിച്ചില്ലെങ്കിലും തോണ്ടലുകളുടെ എണ്ണം കൂടിയപ്പോൾ അയാളെ വെറുതെ വിടരുത് എന്നെനിക്ക് തോന്നി. ചുറ്റുപാടും നിൽക്കുന്നതും ഇരിക്കുന്നതും പുരുഷന്മാരാണ്, ഇങ്ങനെ പോയാൽ എന്ത് ചെയ്യും? തോണ്ടലിന്റെ രൂപവും ഭാവവും മാറിയാൽ!!!
പെട്ടെന്ന് മുഖമടച്ച് ഒരടി കൊടുത്താലോ?
100ൽ വിളിച്ച് പോലീസിനെ വരുത്തിയാലോ?
ബഹളം വെച്ച്, ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പറഞ്ഞാലോ?
കേട്ടാൽ തൊലിയുരിഞ്ഞ്‌പോകുന്ന തെറി പറഞ്ഞാലോ?
മൊബൈലിൽ ഫോട്ടോ എടുത്ത് മാധ്യമങ്ങളിൽ വാർത്ത കൊടുത്താലോ?

ഇതൊന്നും വേണ്ട; മറ്റൊരു പണിയുണ്ട്,,,
ഞാൻ സാരിയുടെ അറ്റത്ത്‌നിന്നും ഒരു സെയ്ഫ്റ്റി പിൻ അഴിച്ചെടുത്ത്, അത് നിവർത്തി മൂർച്ച പരിശോധിച്ചു, ‘ഹുയ്’! ഉഗ്രൻ!!

                            അതുമായി അല്പനേരം കാത്തിരുന്നപ്പോൾ അതാ ഞാനിരിക്കുന്ന സീറ്റിന്റെ ചെറിയ വിടവിലൂടെ കൈ മുന്നിലേക്ക് നീണ്ടുവരുന്നു,, കാത്തിരുന്ന സമയം സമാഗതം.
കൂടുതൽ ശ്രദ്ധിക്കാതെ ആ ഭാഗത്ത് ഞാനൊരു അസ്ത്രപ്രയോഗം നടത്തി.
കൂർത്ത പിൻ തൊലിയിൽ തുളച്ചുകയറിയിരിക്കും,,,
“ങ്ങേ,,,,,യ്,, ങ്ങേ,,,,”
ഒരു കുഞ്ഞിന്റെ ഉച്ചത്തിലുള്ള രോദനം ‌കേട്ട് ബസിലുള്ളവരെല്ലാം ഞെട്ടി, എല്ലാവരും അങ്ങോട്ട് നോക്കി,, ഒപ്പം ഞാനും നോക്കി,,
                            അവിടെ, എന്റെ പിന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന പ്രായമായ മനുഷ്യന്റെ മടിയിൽ കിടക്കുന്ന കൊച്ചുകുട്ടി സെയ്ഫ്റ്റി പിന്നുകൊണ്ടുള്ള കുത്തേറ്റ് വേദന സഹിക്കാനാവാതെ പല്ലില്ലാത്ത വായതുറന്ന് പൊട്ടിക്കരയുകയാണ്.
(‘നർമ കണ്ണൂരിൽ’ വന്നത്,)

2/5/12

അവൾ കാത്തിരിക്കുകയാണ്


അവൾ അയാളെ സ്നേഹിച്ചു,, അനന്തമായ ആകാശത്തോളം സ്നേഹിച്ചു,
അയാൾ അവളെ സ്നേഹിച്ചു,, അഗാധമായ ആഴിയോളം സ്നേഹിച്ചു,
                 പ്രേമിച്ച് പ്രേമിച്ച് മതിവരാത്ത അവർ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു; മൌനം വാചാലമായി, നിമിഷങ്ങൾ മാസങ്ങൾ വർഷങ്ങൾ പോയതറിയാതെ,,, അവരുടെ കണ്ണുകളിൽ സ്നേഹപൂക്കൾ പാറിക്കളിച്ചു.
                അകലെയായിരിക്കുമ്പോൾ അവർ പ്രേമലേഖനങ്ങളെഴുതി; മനസ്സിലെ മോഹങ്ങൾ ഹൃദയരക്തത്തിൽ ചാലിച്ച് അക്ഷരങ്ങളായി പെയ്തിറങ്ങിയ അതിമനോഹരങ്ങളായ എഴുത്തുകൾ വായിച്ച് അവർ പരസ്പരം സ്നേഹം പങ്ക്‌വെച്ചു.

ഒരുനാൾ അവൾ പറഞ്ഞു,
“നമുക്ക് ഒന്നിച്ച് ജീവിക്കാം”
പെട്ടെന്ന് അയാളുടെ മറുപടി വന്നു,
“സമയമായില്ല, എനിക്ക് ഉയരങ്ങൾ കീഴടക്കാനായി അവശേഷിക്കുന്നുണ്ട്. നിന്നോടൊത്തുള്ള ജീവിതം,,, അതെന്റെ ഉയർച്ചയെ തടയും”
അവൾ കാത്തിരുന്നു, അയാളുടെ ഉയർച്ചയിൽ ആഹ്ലാദം‌പൂണ്ട് അവൾ കാത്തിരുന്നു.
വർഷങ്ങൾ താണ്ടിയപ്പോൾ ഉത്തുംഗശൃഗത്തിൽ വാഴുന്ന അയാളെതേടി ഒരുനാൾ അവൾ വന്നു,
നമുക്ക് ഒന്നിച്ച് ജീവിക്കാം”
“സമയമായില്ല, നിന്റെ സ്ഥാനമാനങ്ങളും ശേഷികളും ഉപേക്ഷിച്ച് നീയൊരു സാധാരണ പെണ്ണായി മാറണം. എന്നോടൊപ്പം നീ ഉയരുന്നത് എനിക്ക് സഹിക്കാനാവില്ല”
                   കാലത്തിന്റെ പ്രയാണത്തിനിടയിൽ അവൾ ഓരോന്നായി ഉപേക്ഷിക്കാൻ തുടങ്ങി; പണവും പഠിപ്പും പ്രശസ്തിയും സൌന്ദര്യവും യൌവനവും, എല്ലാം ഉപേക്ഷിച്ച് വെറും‌പെണ്ണായി വന്ന് അയാളോട് പറഞ്ഞു,
“നമുക്കിനി ഒന്നിച്ച് ജീവിക്കാം”
മരണശയ്യയിൽ കിടന്നുകൊണ്ട് അയാൾ പറഞ്ഞു,
“എനിക്ക് ആഗ്രഹമുണ്ട്; പക്ഷെ,,, സമയം കഴിഞ്ഞുപോയി,,,,,”

11/11/11

അനാഥന്റെ വിധി

                               സാക്ഷി മൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി, കുറ്റം ചെയ്തു എന്ന് തെളിഞ്ഞിരിക്കയാണ്; ഇനി ശിക്ഷവിധിക്കണം. വധശിക്ഷയിൽ കവിഞ്ഞ് അവനൊരു ശിക്ഷ നൽകാൻ ഒരു കോടതിക്കും കഴിയില്ല. നീതിപീഠത്തിൽ ഇരിക്കുന്ന ന്യായാധിപൻ, പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ യുവാവിനെ നോക്കിയിട്ട് പറഞ്ഞു,
“മോഷണത്തിനായി വീട്ടിൽ‌വന്ന താങ്കൾ പകൽ‌സമയം ആരും‌കാണാതെ അകത്ത് കടന്ന് കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ശരിയല്ലെ?”
“അതെ”
“രാത്രിയായപ്പോൾ ആ കട്ടിലിൽ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ ഇരുമ്പ്‌വടികൊണ്ടടിച്ച് താങ്കൾ കൊന്നു, ശരിയല്ലെ?”
“അതെ”
“അതിനുശേഷം താക്കോലെടുത്ത് അലമാര തുറന്ന് പണം മോഷ്ടിച്ചു, ശരിയല്ലെ?”
“അതെ”
“പണമെടുത്തശേഷം ആ വൃദ്ധയുടെ ആഭരണങ്ങൾ അഴിച്ചെടുക്കാൻ ശ്രമിച്ചു, ശരിയല്ലെ?”
“അതെ”
“ആഭരണങ്ങൾ പെട്ടെന്ന് ഊരാൻ‌പറ്റില്ലെന്നറിഞ്ഞ താങ്കൾ ആ വൃദ്ധയുടെ കൈകളും കാതുകളും അറുത്ത്‌മാറ്റിയിട്ട് അവ കൈക്കലാക്കി, ശരിയല്ലെ?”
“അതെ”
“എല്ലാം താങ്കൾ പരസഹായമില്ലാതെ ചെയ്തുവെന്ന് സമ്മതിക്കുന്നുണ്ടോ?”
“സമ്മതിക്കുന്നു”
“അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരട്ടക്കൊലപാതകവും മോഷണവും നടത്തിയ പ്രതി ശിക്ഷാർഹനാണ്. ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിക്ക് കോടതിമുൻപാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
“ഉണ്ട്”
“പറയു”
“ബഹുമാനപ്പെട്ട കോടതി എന്നെ വെറുതെ വിടണം, എനിക്കാരുമില്ല,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞാനൊരനാഥനാണ്,,,”

                            ഏതാനും മിനിട്ടുകൾ ന്യായാധിപൻ ചിന്താമഗ്നനായി; തലക്കുമുകളിലെ നീതിപീഠത്തിന്റെ തട്ടുകൾ പലവട്ടം താഴുകയും ഉയരുകയും ചെയ്തു. ഒടുക്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന അനാഥനെ നോക്കിയിട്ട് വിധിപറഞ്ഞു,
“ഇരട്ടകൊലപാതകവും മോഷണവും നടത്തിയ പ്രതി വധശിക്ഷക്ക് അർഹനാണ്, എങ്കിലും,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട,,, ഒരു അനാഥനാണെന്ന പരിഗണയിൽ പ്രതിയെ വെറുതെ വിടുന്നു. കൂടാതെ...”
“...ഈ അനാഥയുവാവിന് ഇനിയങ്ങോട്ട് ജീവിക്കാനുള്ള എല്ലാ സഹായവും സർക്കാർ ചെയ്തുകൊടുക്കേണ്ടതാണ്”

വിധിന്യായം കേട്ട് വർദ്ധിച്ച സന്തോഷത്തോടെ വെളിയിലിറങ്ങിയ പ്രതിക്ക്ചുറ്റും പത്രക്കാരും ചാനലുകാരും പൊതിഞ്ഞു, അവർ ചോദിച്ചു,
“താങ്കൾ ഈ വിധിയിൽ സന്തോഷിക്കുന്നില്ലെ?”
“എനിക്ക് വളരെ സന്തോഷമുണ്ട്”
“താങ്കൾക്ക് വേണ്ടി ആരെങ്കിലും കോടതിയെ സ്വാധിനിക്കാൻ ശ്രമിച്ചിട്ടുണ്ടോ?”
“അങ്ങനെ സഹായിക്കാൻ എനിക്കാരുമില്ല, ഞാനൊരനാഥനാണ്”
“അനാഥനാണെന്ന് താങ്കൾ പറയുന്നു; താങ്കളുടെ രക്ഷിതാക്കൾക്ക്, ഐ മീൻ മാതാപിതാക്കൾക്ക് എന്ത് പറ്റി?”
“അച്ഛനും അമ്മയും മരിച്ചു, അല്ല കൊല്ലപ്പെട്ടു”
“മാതാപിതാക്കളെ കൊന്ന് താങ്കളെ അനാഥനാക്കിയത് ആരാണ്? കോടതി അവന് ശിക്ഷ കൊടുത്തില്ലെ?”
“എന്റെ അച്ഛനെയും അമ്മയെയും കൊന്നവനെ കോടതി വെറുതെ വിട്ടു”
“അതെങ്ങനെ?”
“ആ കേസിന്റെ വിധിപറയലാണ് ഇപ്പോൾ നടന്നത്. അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ എന്നെ, അനാഥനാണെന്ന പരിഗണനവെച്ച് കോടതി വെറുതെവിട്ടു”

9/23/11

മൊബൈൽ ഗർഭം

         കല്ല്യാണം കഴിഞ്ഞ് വർഷങ്ങൾ പലതും കഴിഞ്ഞപ്പോൾ,,,
നാട്ടിലുള്ള ഒട്ടുമിക്ക അമ്പലങ്ങളും സന്ദർശ്ശിച്ച് എല്ലാ നേർച്ചകളും അവർ നടത്തി;
എന്നിട്ട് ഒരു ഫലവും ഉണ്ടായില്ല.
നാട്ടിലുള്ള അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റുകളെല്ലാം അവരെ ചികിത്സിച്ചു;
എന്നിട്ടും ഫലമുണ്ടായില്ല.
നാട്ടിലുള്ള നാട്ടുവൈദ്യന്മാരെ കണ്ടപ്പോൾ നൽകിയ അരിഷ്ടം, ആസവം, രസായനം, ലേഹ്യം, പൊടിമരുന്ന്, അരമരുന്ന്, വെടിമരുന്ന് ആദിയായവ അവർ സേവിച്ചു;
എന്നിട്ടും ഫലമുണ്ടായില്ല.
നാടൻ വൈറ്റാട്ടിമാരും അമ്മൂമ്മമാരും നൽകിയ ഉപദേശങ്ങൾ അതേപടി കേൾക്കുകയും പാലിക്കുകയും ചെയ്തു;
എന്നിട്ടും ഫലമുണ്ടായില്ല.

ഒടുവിൽ,,,
അയാൾ അവൾക്കൊരു ‘മൊബൈൽ‌ഫോൺ’ വാങ്ങിക്കൊടുത്തു
“എന്തേ???”
“അത് മൊബൈൽ കാരണം പെൺ‌കുട്ടികൾ ഗർഭിണികളാവുന്നുണ്ടെന്ന് പത്രത്തിൽ വായിച്ചു”

8/13/11

രഹസ്യമായി കിട്ടിയ സമ്മാനം

വിദേശത്ത് നിന്നും വന്ന ‘ഭർത്താവ്’ തിരിച്ച് പോകുന്നതിനു മുൻപ്, അവൾ‌പോലും അറിയാതെ അവൾക്കൊരു സമ്മാനം കൊടുത്തു.
..
ഭർത്താവ് പോയപ്പോൾ വിരഹദുഖവും പേറി തനിച്ചിരിക്കുന്ന അവളിൽ‌നിന്നും ആ സമ്മാനം ‘ഭർതൃപിതാവ്’ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി.
..
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ‘അമ്മായിഅച്ഛൻ’ മരുമകളിൽ‌നിന്നും ലഭിച്ച സമ്മാനം, അയാളുടെ ഭാര്യക്ക് അതായത് അവളുടെ ‘അമ്മായിഅമ്മക്ക്’ രഹസ്യമായി നൽകി.
..
മറ്റാരും അറിയരുതെന്ന ഉറപ്പിന്മേൽ ‘അമ്മായിഅമ്മ’ അത്, സ്വന്തം വീട്ടിലെ സ്വന്തം കാറിലെ ‘ഡ്രൈവർക്ക്’ രഹസ്യമായി സമ്മാനിച്ചു.
..
എല്ലാ കാര്യവും സ്വന്തം ഭാര്യയുമായി പങ്കിട്ടെടുക്കുന്ന ഡ്രൈവർ സമ്മാനം ‘അയാളുടെ ഭാര്യക്ക്’ നൽകി.
..
ഡ്രൈവർ ജോലിക്ക് പോയ നേരത്ത് ‘അയാളുടെ ഭാര്യയിൽ’നിന്നും ‘അയൽ‌വാസികൾ’ സമ്മാനം സ്വീകരിച്ചു.
..
‘അയൽ‌വാസികൾ’ ഓരോരുത്തരായി ആ സമ്മാനം ‘നാട്ടിലെ മറ്റുള്ളവർക്ക്’ രഹസ്യമായി കൊടുക്കുകയും കൊടുക്കാത്ത ചിലരിൽ നിന്ന് ‘ഏതാനും ചിലർ’ പിടിച്ചെടുക്കുകയും ചെയ്തു.
..
അങ്ങനെ, ആ ‘സമ്മാനം’ ആ നാട്ടിലുള്ള ‘എല്ലാവർക്കും’ രഹസ്യമായി ലഭിച്ചു.
???
കാലം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ ‘സമ്മാനം’ കിട്ടിയവരെല്ലാം ജീവിതത്തിലെ അവസാന നാളുകൾ എണ്ണിതീർത്ത് മരണത്തെ കാത്തിരിക്കാൻ തുടങ്ങി.
???

6/25/11

മാനേജർ

                                          മെഡിക്കൽ കോളേജും എഞ്ചിനീയറിംഗ് കോളേജും അനേകം സ്ക്കൂളുകളും സ്വന്തമായി ഉള്ള അയാൾക്ക് നാല് മക്കളുണ്ട്; ഒരു പെണ്ണും മൂന്ന് ആണും.  
                        മൂത്ത മകനാണ് മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാൾ; അവന്റെ ഭാര്യ അതേ മെഡിക്കൽ കോളേജിലെ പ്രൊഫസർ. രണ്ടാമത്തെ മകൻ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പാൾ ആയപ്പോൾ അവന്റെ ഭാര്യ അവിടത്തെ ട്യൂട്ടറാണ്. മൂന്നാമത്തെ മകൾ അയാളുടെ സ്വന്തം സ്ക്കൂളിൽ ടീച്ചറായിട്ട് കുട്ടികളെ പഠിപ്പിക്കുന്നു. അവളുടെ ഭർത്താവ് അതേ സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററാണ്.

നാലാമത്തെ മകൻ,,,???
അവന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ഡോക്റ്ററാണ്;
എന്നാൽ,
അവൻ പത്താം തരം തോറ്റ് തൊപ്പിയിട്ടവനാണ്,,,
അതുകൊണ്ട്,,,
അച്ഛന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മാനേജർ അവനാണ്,,,
‘നാലാമൻ’,,,,

4/16/11

അവളുടെ വേദനകൾ


                 ഒന്നിച്ച് ജീവിച്ച കാലം‌തൊട്ട്, അയാൾ ഭാര്യയെ അടിച്ച് വേദനിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും കരയാത്തവളാണ്, ഭർത്താവ് മരിക്കാറായി എന്നറിഞ്ഞ നിമിഷം‌തൊട്ട് ഉച്ചത്തിൽ കരയുന്നത്!!! 

തന്റെ അരികിലിരുന്ന് അലമുറയിട്ട് തലതല്ലിക്കരയുന്ന ഭാര്യയെകണ്ട്, ആശ്ചര്യത്തോടെ അയാൾ ചോദിച്ചു,
“നമ്മൾ ഒന്നിച്ച് ജീവിച്ച കാലം‌തൊട്ട്, പലപ്പോഴായി  നിന്നെഞാൻ അടിച്ച് വേദനിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും നീ എതിർക്കുകയോ കരയുകയോ ഒരുതുള്ളി കണ്ണിരൊഴുക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയുള്ള ഞാൻ,,, മരിക്കാൻ‌നേരത്ത് നീയെന്തിനാ കരയുന്നത്?”
“ചേട്ടൻ മരിക്കുന്നത് ഓർക്കുമ്പോൾ എനിക്ക് അതിയായ ദുഃഖമുണ്ട്; എന്നാൽ, അടികൊണ്ട് വേദനിക്കുമ്പോഴെല്ലാം കരയാതെ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു”
“അടികൊള്ളുമ്പോൾ പ്രാർത്ഥിക്കാനോ?”
“അതെ, എന്റെ ഗതികേട് കൊണ്ടല്ലെ അടികൊള്ളുന്നത്; അപ്പോഴെല്ലാം മനസ്സിൽ ദൈവത്തെ വിളിച്ച്‌പറയും, ‘എത്രയും വേഗം എന്റെ ഭർത്താവിനെ ഒന്ന് കൊന്നുതരണേ’ എന്ന്”