“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

2/7/10

അമ്മക്ക് വേണ്ടി ഒരു പിടി ചോറ്

                         ഒടുവിൽ സംഭവിക്കാനുള്ളത് സംഭവിച്ചു. ഏകാന്തതയുടെ തടവറയിൽ തളക്കപ്പെട്ട ആ വൃദ്ധയെ ഏതോ ഒരു നിമിഷത്തിൽ മരണം വന്ന് രക്ഷപ്പെടുത്തി. ഉന്നതസ്ഥാനീയരായ മക്കൾ ഉണ്ടെങ്കിലും, ആരും അടുത്തില്ലാത്ത നേരം നോക്കി ആരെയും വിഷമിപ്പിക്കാതെ അവർ മരണത്തിലേക്ക് ലയിച്ചു.

                    ഓണത്തിന്റെ അവധി കഴിഞ്ഞ് കോളേജ് തുറന്ന ഒരു തിങ്കളാഴ്ച. ഞങ്ങളുടെ പാരലൽ കോളേജിലെ വിദ്യാർത്ഥികൾ ഇന്റർവെൽ കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഒരു കാര്യം കണ്ടെത്തി പ്രിൻസിപ്പാളെ അറിയിച്ചത്,
‘അടുത്ത വീട്ടിലെ വാതിൽ അകത്ത്നിന്ന് പൂട്ടിയിരിക്കുന്നു, വിളിച്ചിട്ട് അനക്കം ഇല്ല’.

                      അത് കേട്ട ഉടനെ പ്രിൻസിപ്പാളും അദ്ധ്യാപകരും ആ വീടിന്റെ വരാന്തയിൽ എത്തി. പൂട്ടിയ വാതിലും ജനലും ശക്തമായി മുട്ടുകയും വിളിക്കുകയും ചെയ്തെങ്കിലും അകത്ത്നിന്ന് അനക്കമൊന്നും കേട്ടില്ല. പ്രിൻസിപ്പാൾ ഉടനെ ആ വൃദ്ധയുടെ സീമന്തപുത്രന് ഫോൺ ചെയ്തു.

                      സമീപമുള്ള പട്ടണത്തിൽ ബിസിനസ് നടത്തുന്ന മകൻ സ്വന്തം മാരുതിയിൽ ഓടി വന്ന് വാതിൽ ചവിട്ടി തുറന്നപ്പോൾ ആ ദൃശ്യം കണ്ടു. അവനെ പത്ത് മാസം ചുമന്ന, മുലപ്പാൽ നൽകി വളർത്തി വലുതാക്കിയ അമ്മ വെറും നിലത്ത് മരിച്ച് കിടക്കുന്നു. അവസാനത്തെ ഒരു തുള്ളി വെള്ളത്തിനാവണം; ആ കിടപ്പിലും തുറന്ന വായ അടച്ചിട്ടില്ല. ഒരു നിമിഷം അവൻ ഒന്ന് ചെറുതായി ഞെട്ടിയോ?

                     എത്രയോ ദിവസങ്ങളായി ആ വൃദ്ധയെ തീറ്റിപോറ്റുന്നത് ഞങ്ങൾ അദ്ധ്യാപകർ ആണെന്ന് പറയാം. ഇപ്പോൾ കോടികൾ വിലമതിക്കുന്ന സ്വത്തിന്റെ ഉടമയാണ് അവർ. അവരുടേതായ കെട്ടിടസമുച്ചയത്തിന്റെ ഒരു ഭാഗത്താണ് ഞങ്ങൾ ‘അഭ്യസ്ഥവിദ്യരായ യുവാക്കളായ തൊഴിലില്ലാപ്പട’ പാരലൽ കോളേജ് നടത്തുന്നത്. കണക്ക് പറഞ്ഞ് വാടക പിരിക്കാൻ വരുന്നത് കൊണ്ട് മൂത്ത മകനെ മാത്രം ഞങ്ങളിൽ ചിലർക്ക് പരിചയം ഉണ്ട്.

                     ഇത്രയും കാലം ഏകാന്തതയും ഇരുട്ടും തളംകെട്ടി നിന്ന ആ വീട്ടിൽ പെട്ടെന്ന്തന്നെ ജനങ്ങളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും നിറഞ്ഞു. അറിയപ്പെടുന്ന വ്യക്തികളുടെ അമ്മ ആയതിനാൽ പട്ടണത്തിലെ പൂക്കടകളിലെ അവസാനത്തെ പൂമൊട്ടുകളും ‘റീത്ത്’ ആയി രൂപാന്തരപ്പെട്ട് ആ വീട്ടിൽ ഒഴുകിയെത്തി. തിരമാലകൾ തീരത്തെ തഴുകുന്ന ശ്മശാനം വരെയുള്ള ഘോഷയാത്രയിൽ പങ്കെടുത്ത വാഹനവ്യൂഹങ്ങൾ റോഡിൽ തടസ്സം സൃഷ്ടിച്ചു. ഒടുവിൽ മോഹങ്ങളും മോഹഭംഗങ്ങളും ചേർന്ന്, അവർ ആ തീരത്ത്, ഒരു പിടി ചാരമായി മാറി.

                    തിരിച്ച് കോളേജിലേക്ക് വരുമ്പോൾ നമ്മുടെ മലയാളം മാസ്റ്റർ ഷെറിൻ തോമസ് ഒരു പാട്ടു പാടി,

“അപ്പാവം ജീവിച്ച നാളവരെ തുണക്കാത്ത മക്കൾ
തൽപ്രാണെനെടുത്തപ്പോൾ കാണുവാൻ ഓടിയെത്തി”

                      അതെ, ശരിക്കും ഓടിയെത്തുക തന്നെയായിരുന്നു. നാല് മക്കളിൽ മൂന്ന് ആൺമക്കളും ഓടിയെത്തി. എന്നാൽ ഓടിയെത്താൻ മാത്രം അടുത്തുള്ള –അടുത്ത ജില്ലയിലുള്ള- മകൾ മാത്രം വന്നില്ല.
സ്വന്തം ‘മകന് പരീക്ഷയുള്ളപ്പോൾ’ സ്വന്തം അമ്മയുടെ മൃതശരീരം കാണാനായി എങ്ങനെ പോകും? പകരം മകളുടെ ഭർത്താവും ബന്ധുക്കളും വന്നിട്ടുണ്ട്. എന്താ അത് പോരേ?

                     അവർ മരിച്ചതിന്റെ മൂന്നാം ദിനത്തിലാണ്, ഞങ്ങൾ അദ്ധ്യാപകർ പിന്നീട് ആ വീട്ടിൽ പോകുന്നത്. അപ്പോഴേക്കും വീടിന്റെ അന്തരീക്ഷം ആകെ മാറിയിരിക്കുകയാണ്. എല്ലായിപ്പോഴും ഇരുട്ടിന്റെ ആവരണം കൊണ്ട് പൊതിഞ്ഞ, ഓടിട്ട ആ വലിയ ഇരുനില വീട്ടിൽ, അവരുടെ മരണത്തോടെ കാറ്റും വെളിച്ചവും ശബ്ദവും അതിക്രമിച്ച് കടന്നിരിക്കയാണ്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് അവരുടെ മരണം ഒരു വലിയ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. മരണമന്വേഷിച്ച് വീട്ടിൽ വരുന്നവരെയെല്ലാം ഇഷ്ടം പോലെ ഭക്ഷണംകൊടുത്ത് സൽക്കരിക്കുന്നുണ്ട്.

                    വിശാലമായ മുറ്റത്തെ മൂലയിൽ അവർക്കായി നിവേദിച്ച ബലിച്ചോറ് ഉരുളകളായി അതേപടി കിടപ്പാണ്. ഏതെങ്കിലും വീട്ടിൽനിന്നും പുക ഉയരുന്നത് കണ്ടാൽ -ഗാസ് അടുപ്പിന്റെ കാലത്ത് വീട്ടിൽനിന്നും പുക ഉയരുന്നത് ആഘോഷമാണെന്ന് തിരിച്ചറിഞ്ഞ്- പറന്നെത്തുന്ന കാക്കകളിൽ ഒന്ന്‌പോലും അവിടെ എത്തിനോക്കിയില്ല. ആ മുറ്റത്ത്നിന്നും വളരെക്കാലമായി ഒരു വറ്റ്പോലും കിട്ടാത്തത് കൊണ്ടായിരിക്കാം; കാക്കകൾ ആ വീടിനെയും ബലിച്ചോറിനെയും അവഗണിച്ചിരിക്കയാണ്.

……
                  ഏതോ ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് ആ വൃദ്ധയെ പരിചയപ്പെട്ടത്. നമ്മുടെ പാരലൽ കോളേജിന്റെ കെട്ടിടഉടമ എന്നതിൽ കവിഞ്ഞ്, ആ വൃദ്ധ നമ്മുടെ ആരൊക്കെയോ ആയിരുന്നു, എന്ന ഒരു തോന്നൽ ഏതാനും ദിവസത്തെ പരിചയം കൊണ്ട് വളർന്ന് വന്നിരുന്നു.

                   പഠനത്തിനു ശേഷം ഒരു സർക്കാർ ജോലി? ആ സ്വപ്നം പൂവണിയുന്നതിനു മുൻപുള്ള ഒരു ഇടത്താവളമാണ് നമ്മുടെ പാരലൽ കോളേജ്. ഇവിടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ പ്രിൻസിപ്പാളും അദ്ധ്യാപകരും ഒരുപോലെ, ഒരേ പോലുള്ള സ്വപ്നം കാണുന്നവരാണ്. ആ സ്വപ്നത്തിൽ എപ്പോഴും ഏതോ ഒരു സർക്കാർ ഓഫീസിലെ ഒരു കസേര കാണപ്പെടും. അതിനിടയിൽ കൂട്ടത്തിൽ ചിലർക്ക് സർക്കാർ ജോലി ലഭിച്ചാൽ ആ സ്ഥാപനം വിട്ട് യാത്രയാവും. അങ്ങനെ ജോലി കിട്ടിയവനെ സന്തോഷിച്ച് യാത്രയയക്കുമ്പോൾ മറ്റുള്ളവരുടെ ഉള്ളിൽ ഒത്തിരി നൊമ്പരത്തോടൊപ്പം ഇത്തിരി അസൂയ കൂടി ഉണ്ടാവും.

                 അവശയായ ആ സ്ത്രീയെ ആദ്യമായി കാണാനിടയായ സന്ദർഭം ഞാൻ വെറുതെയൊന്ന് ഓർത്തുപോയി. ഏതാണ്ട് ആറ് മാസം മുൻപാണ് ഈ വീട്ടിൽ വരാനിടയായത്; ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുഹാസിന്റെ കൂടെ. മറ്റുള്ളവരുടെ കൂടെ ഉച്ചഭക്ഷണപ്പോതി തുറക്കുമ്പോൾ സുഹാസ് വിളിച്ച്പറഞ്ഞു,
“ആരെങ്കിലും എന്റെ കൂടെ വരുന്നുണ്ടോ? ആ വീട്ടിൽപോയിട്ടാ ഞാൻ ഭക്ഷണം കഴിക്കുന്നത്. മര്യാദക്ക് കൈ കഴുകാൻ വെള്ളം കിട്ടും”

                  അവൻ പറഞ്ഞത് ശരിയാണ്; ഇവിടെ അതിരാവിലെ മേരിചേച്ചി എത്തിക്കുന്ന ഒരു ബക്കറ്റ് വെള്ളംകൊണ്ട് എല്ലാം ഒപ്പിക്കണം. സുഹാസിന്റെ കൂടെ ഞാനും ആ വീട്ടിൽ എത്തിയപ്പോൾ ആദ്യമായി അവരെ കണ്ടു. പ്രായം കൂടുംതോറും അവശനിലയിലായ പരസഹായത്താൽ മാത്രം ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലുള്ള ഒരു വൃദ്ധ. ജീവിച്ചിരുന്ന കാലത്ത് ഒരു രാജ്ഞികണക്കെ വാണതാണെന്ന് ആ മുഖം കണ്ടാൽ അറിയാം. ചുളിവുകൾ വ്യാപിച്ച ശരീരവും വെള്ളിക്കമ്പികളായ എണ്ണമയമില്ലാത്ത മുടിയും. കാണാനും കേൾക്കാനും പറയാനും നടക്കാനും അവർ അനുഭവിക്കുന്ന പ്രയാസം മുഖത്ത് നോക്കിയാൽ അറിയാം. ആഭരണങ്ങൾ അണിയാത്തത് കള്ളന്മാരെ പേടിച്ചാവാം. അവർ ഒറ്റക്ക്, അനേകം മുറികളുള്ള ആ വലിയ വീട്ടിൽ താമസിച്ച് ദിവസങ്ങൾ എണ്ണിത്തീർക്കുകയാണെന്ന് അറിഞ്ഞ ഞാൻ ഒന്ന് ഞെട്ടി.

                  ഊന്നുവടിയുടെ സഹായത്താൽ അവർ പതുക്കെ നടന്ന് എന്റെ സമീപം വന്ന്, ആകെയൊന്ന് നോക്കിയശേഷം ചോദിച്ചു,
“മോന്റെ പേരെന്താ?”
“രമേശൻ”
“മോന്റെ അച്ഛന്റെ പേരൊ?”
“അവന്റെ അച്ഛൻ ഒരു ഗംഗാധരൻ നായരാണ്”
എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് സുഹാസ് ഇടക്ക്കയറി പറഞ്ഞു. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നെങ്കിലും അവനോട് ഒരക്ഷരവും പറഞ്ഞില്ല. എന്റെ അച്ഛന്റെ പേരിൽ ഇവനെന്തിനാണ് കള്ളം പറയുന്നത്? ഇതെങ്ങാനും എന്റെ അമ്മ അറിഞ്ഞാൽ?,,,
എന്നാൽ അത് കേട്ടപ്പോൾ ആ വൃദ്ധ സന്തോഷത്തോടെ പറയാൻ തുടങ്ങി,
“ഓ, നായരാണോ? എവിടെയാ വീട്? എനിക്കറിയുന്നതായിരിക്കും”
“ഇവനീ നാട്ടുകാരനല്ല, വീട് പാലക്കാടാണ്”

               എന്റെ ബയോഡാറ്റ മൊത്തത്തിൽ സുഹാസ് ഏറ്റെടുത്തിരിക്കയാണ്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതു വരെ ഞാനൊന്നും മിണ്ടിയില്ല. പുറത്ത് എത്തിയപ്പോൾ എന്നിൽനിന്നും അടക്കിനിർത്തിയ ദേഷ്യം മുഴുവൻ അണപൊട്ടി ഒഴുകി.
“നീയെപ്പോഴാടാ എന്റെ അച്ഛന്റെ പേരും നാടും തീരുമാനിക്കാൻ തുടങ്ങിയത്?”
“അത് നീ കുഴപ്പത്തിൽ ചാടാതിരിക്കാനല്ലെ. നീ അച്ഛന്റെ പേര് പറഞ്ഞാൽ അവർ ജാതി ചോദിക്കും; നീ പറയും. പിന്നെ നീ ഉയർന്ന ജാതിയല്ല എന്നറിഞ്ഞാൽ നിന്നെ അകറ്റി നിർത്തും. അതൊഴിവാക്കാനാണ്”
“ഇങ്ങനെയുള്ള വീട്ടിലേക്കിനി ഞാനില്ല. കുഴിയിലേക്ക് കാല് നീട്ടിയിട്ടും ജാതിപ്പിരാന്ത്?”
“അവരുടെ സ്വഭാവം എന്തായാലും, നമുക്ക് ആവശ്യം നിർവ്വഹിച്ചാൽ പോരെ?”
അത് ശരിയാണല്ലൊ; ഇവിടെ ആരും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ചോദിക്കില്ലല്ലൊ.

                    സുഹാസ് ഒരാഴ്ച മുൻപാണ് ആ വീട്ടിൽ കയറിപ്പറ്റിയത്, ഇപ്പോൾ ഞാനും എത്തി. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ ആ വരാന്തയിൽ എത്തുന്ന യുവാക്കളായ അദ്ധ്യാപകരുടെ എണ്ണം അഞ്ചായി.

                      ഞങ്ങൾ ആ വലിയ വീടിന്റെ വരാന്തയിൽ ഇരുന്ന്, ചിരിയും തമാശ പറച്ചിലുമായി ഉച്ചഭക്ഷണം കഴിച്ചു. ഞങ്ങൾ കഴിക്കുന്നത് നോക്കി ആ സ്ത്രീ വാതിലിനു സമീപമുള്ള കസാരയിൽ ഇരുന്ന് അവരുടെ മകളെപറ്റി നിർത്താതെ സംസാരിക്കും. ഇരുപത് വർഷംമുൻപ് മരിച്ചുപോയ, കൃഷിയും കച്ചവടവും തൊഴിലാക്കിയ ഭർത്താവിനെ കുറിച്ചുള്ള മധുരസ്മരണകൾ ഞങ്ങളോട് വിവരിക്കും. മക്കളുടെ കൂടെ പോകാത്തത് അവർക്ക് ഒരു ഭാരം ആയി മാറാൻ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് എന്ന് ഇടയ്ക്കിടെ പറയും. ഞങ്ങൾ അവരെ അമ്മെയെന്ന് വിളിച്ചപ്പോൾ പല്ലില്ലാ വായ കാട്ടിയുള്ള ആ ചിരി മനസ്സിൽ മറക്കാത്ത ഒരു ചിത്രമായി മാറി.
                  ഭക്ഷണം കഴിക്കവെ ഇതെല്ലാം പറയുന്നതിനിടയിലുള്ള അവരുടെ ആ നോട്ടത്തിൽ നിന്ന് ‘കൊതിപിടിക്കുമോ’ എന്ന ചിന്ത എനിക്കുണ്ടായി.

                  ഒരുദിവസം ഭക്ഷണം കഴിച്ച് പാത്രം കഴുകാൻ തുടങ്ങുമ്പോൾ അവർ പെട്ടെന്ന് പറഞ്ഞു,
“അയ്യോ, ചോറ് കളയുകയോ? ഇങ്ങോട്ട് താ; ഇവിടെ വരുന്ന ആർക്കെങ്കിലും ഞാൻ കൊടുക്കാം”
അവർ നീട്ടിയ സ്റ്റീൽപാത്രത്തിൽ അവശേഷിച്ച വറ്റുകളെല്ലം ഞങ്ങൾ കുടഞ്ഞിട്ടു.
                  പിന്നെ അതൊരു പതിവായി. ഒരു മണിയാവുന്നതും ഞങ്ങൾ വരുന്നതും കാത്ത്, പാത്രവുമായി ആ വൃദ്ധ എന്നും ആ വലിയ വീടിന്റെ വരാന്തയിൽ ഇരിപ്പുണ്ടാവും.

മേരിചേച്ചി പറഞ്ഞതു കേട്ടപ്പോൾ കാര്യങ്ങൾ ശരിക്കും അറിഞ്ഞ് ഞങ്ങൾ ഒന്ന് ഞെട്ടി.
‘ആ വൃദ്ധ നമ്മുടെ കൈയിൽനിന്നും ചോറ് വാങ്ങുന്നത് അവർക്ക്തന്നെ കഴിക്കാനാണ്’.

                   അവരുടെ നാല് മക്കളിൽ മൂത്തവൻ വലിയ ബിസിനസ്സ്കാരൻ അടുത്ത പട്ടണത്തിൽ താമസിക്കുന്നു. അനേകം കെട്ടിടങ്ങളുടെ ഉടമയായ അയാളാണ് മാസംതോറും വാടക പിരിക്കാൻ നമ്മുടെ കോളേജിൽ വരുന്നത്. പിന്നെ രണ്ടാമൻ വക്കീൽ തലസ്ഥാനനഗരിയിൽ കുടുംബസമേതം താമസമാണ്. മൂന്നാമത്തവൻ തമിഴ്നാട്ടിൽ ഹോട്ടൽവ്യവസായം നടത്തി ഭാര്യയും മക്കളുമായി സസുഖം വാഴുന്നു. അവസാനത്തെ കണ്മണിയായ മകൾ, തൊട്ടടുത്ത ജില്ലയിൽ‌, എഞ്ചിനീയറായ ഭർത്താവും കോളേജ് വിദ്യാർത്ഥികളായ രണ്ട് മക്കളുമായി ജീവിക്കുന്നു.
                   ഇവിടെ സമീപത്തുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും ആ വൃദ്ധയുടെ പേരിലാണുള്ളത്. അത് നോക്കി നടത്താനും ആദായം വാങ്ങാനുമല്ലാതെ അമ്മയെ നോക്കാനായി ആ സീമന്തപുത്രൻ ഒരിക്കലും ആ വീട്ടിൽ വന്നിട്ടില്ല. അടുത്ത കാലത്തായി മറ്റുള്ള മക്കൾ വരാറേയില്ല. അവർക്ക് അമ്മയെ വേണ്ട, എന്നാൽ അമ്മയുടെ കണക്കില്ലാത്ത സ്വത്ത് വേണം.

ഇതെല്ലാം കേട്ട ഞങ്ങൾ മേരിചേച്ചിയോട് ഒരു സംശയം ചോദിച്ചു,
“അപ്പോൾ ഇത്രയും പ്രായമായ അവരെങ്ങനെയാ ഒറ്റക്ക് ജീവിക്കുന്നത്? കാലം മോശമാണല്ലൊ, രാത്രിയിലൊക്കെ ഒറ്റക്കാണോ?”
“ഓ അവരങ്ങനെ ജീവിച്ചോളും എന്നാ മൂത്ത മകൻ പറഞ്ഞത്. പാവം എത്ര പണമുണ്ടായിട്ടും പട്ടിണി കിടക്കാനാണ് യോഗം! ചിലപ്പൊൾ ഞാൻ അവർക്ക് കഴിക്കാൻ ചോറ് കൊടുക്കാറുണ്ട്. ഇപ്പോൾ നിങ്ങളുടെ വക ഉച്ചഭക്ഷണം ഉണ്ടല്ലൊ. നമ്മൾ എന്ത് ചെയ്താലും ആ തള്ളക്ക് സംശയമാ, വീട്ടിൽ കയറിയാൽ വല്ലതും അടിച്ചുമാറ്റുന്നുണ്ടോ എന്ന് നോക്കാൻ പിന്നാലെ നടക്കും. പിന്നെ കള്ളന്മാരൊന്നും വരില്ല, കാരണം അവിടെ കയറിയവന് അദ്ധ്വാനത്തിന്റെ ചെലവിനുപോലും ഒന്നും കിട്ടില്ല”

മേരിചേച്ചി പറഞ്ഞത് കേട്ട് ഞാൻ ഒരു സംശയം ചോദിച്ചു.
“എന്നാലും അവരെ സഹായിക്കാൻ ഒരാളെ പണം കൊടുത്തു നിർത്തിക്കൂടെ?”
“അവർക്ക് ആരെയും വിശ്വാസമില്ല; ആൺമക്കൾ കൊടുക്കുന്ന പണമെല്ലാം കൂട്ടിവെച്ച് മകൾക്ക് കൊടുക്കും. അത്കൊണ്ട് ആരും ഒന്നും കൊടുക്കാറില്ല. മക്കൾ വലുതായപ്പോൾ അമ്മയെ ആർക്കും വേണ്ടാതായി”
ഒരേയൊരു മകൾ മാത്രം, അവൾ അമ്മയെ അവസാനം ഒന്ന് കാണാൻ പോലും വന്നില്ല.

               ഏതായാലും ആ മക്കൾ നല്ലവരായതുകൊണ്ട് അമ്മയെ ഉപദ്രവിച്ചില്ല. പത്രവാർത്തകളിൽ കാണാറുള്ളത്പോലെ അവശയായ അമ്മയെ വാഹനത്തിൽ കയറ്റി പൂച്ചയെയോ പട്ടിയെയോ തള്ളുന്നത്പോലെ ആളില്ലാ-റോഡിൽ തള്ളിയില്ലല്ലൊ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾ അവർക്ക് നൽകുന്ന ചോറിന്റെ അളവ് കൂടുകയാണ് ചെയ്തത്. ഒരുനേരം മാത്രമുള്ള അന്നമല്ലെ.

                   സാധാരണ ലഞ്ച്ബോക്സ് കഴുകാതെ ബാക്കി ചോറുമായി വൈകുന്നേരം വീട്ടിലെത്തുന്ന എന്റെ കഴുകി വൃത്തിയാക്കിയ പാത്രം കണ്ടപ്പോൾ അമ്മക്ക് വളരെ സന്തോഷം തോന്നി. അതോടൊപ്പം ചോറിന്റെ അളവ് കൂട്ടാൻ പറഞ്ഞപ്പോൾ ആ സന്തോഷം ഇരട്ടിച്ചു. മനസ്സിന്റെ അടിത്തട്ടിലുള്ള ഒരു വിങ്ങൽ കാരണം ‘അതിലൊരു പങ്ക് മറ്റൊരാൾക്ക് കൊടുക്കുന്നു’ എന്ന് വീട്ടിലാരോടും പറയാൻ കഴിഞ്ഞില്ല. പറഞ്ഞാൽ എന്റെ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്ന് എനിക്ക്‌പോലും പറയാൻ വയ്യ.

……
                മരണവീട്ടിൽ‌നിന്നും തിരികെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ ഞട്ടിക്കുന്ന ഒരു സംശയം ഷെറിൻ തോമസ് പറഞ്ഞു,
“ഞങ്ങൾ കൊടുക്കുന്ന ചോറിനെ ആശ്രയിക്കുന്ന അവർ; ഒരാഴ്ച കോളേജിന് അവധി ആയതിനാൽ പട്ടിണി കിടന്നാണോ മരിച്ചത്?”
“അങ്ങനെയാവാൻ സാദ്ധ്യതയില്ല, നാല് ദിവസം മുൻപ് തിരുവോണമായിരുന്നില്ലെ, അന്ന് മക്കൾ ആരെങ്കിലും വന്നിരിക്കാം”
                             
               പെട്ടെന്ന് സുഹാസ് പറഞ്ഞ മറുപടി അവിശ്വസനീയമായി തോന്നി. എങ്കിലും ‘അത് ശരിയായിരിക്കണേ’ എന്ന് വെറുതേയൊന്ന് കൊതിച്ച്പോയി. മക്കളും ചെറുമക്കളും ആ വീട്ടിൽ വന്ന്, പ്രായമായ അമ്മയോടൊത്ത് അവരുടെ അവസാനത്തെ ഓണം ആഘോഷിച്ചിരിക്കുമോ?

ഷെറിൻ തോമസ് വീണ്ടും പാടുകയാണ്,

“പാവം,,, അവശയായ, അമ്മ;, അവരെ നോക്കാത്ത മക്കൾ,,,
പ്രാണൻ, പോയെന്നറിഞ്ഞപ്പോൾ; കാണുവാൻ,,, വന്നെത്തി.
അമ്മയോടൊത്ത്,, അന്ത്യത്തിൽ; ഓണമുണ്ണാത്ത, മക്കൾ
അമ്മ മരിച്ചെന്നറിഞ്ഞപ്പോൾ; ഓണമായി വന്നെത്തി”

1/19/10

വിദ്യാലയത്തിലെ ബോംബ്





                               നമ്മുടെ വിദ്യാലയത്തിൽ ആദ്യം വരുന്ന ആളാണ് കുട്ടിയമ്മ. അവർ വന്ന് ആ വലിയ ഇരുമ്പ് ഗെയ്‌റ്റും മുപ്പത്തി ആറ് വാതിലുകളും തുറന്നശേഷം ‘ഒരു കൈയിൽ ചൂലുമായി’ പിന്നീട് വരുന്നവരെ സ്വീകരിക്കാൻ ഓഫീസിനു മുന്നിൽ നിൽക്കും. അദ്ധ്യാപക-വിദ്യാർത്ഥികളിൽ ഏതാനും‌പേർ അവരുടെ ചൂൽ‌ക്കണി കണ്ടു എന്ന് ഉറപ്പായ ശേഷം ഓഫീസും പരിസരവും അടിച്ചുവാരാൻ തുടങ്ങും. അത് കഴിഞ്ഞാൽ മണിയടി ആരംഭിക്കുകയായി.  

                               പതിവുപോലെ വാതിലുകളെല്ലാം തുറന്ന് ഈർക്കിലിചൂൽ എന്ന മാരക ആയുധവുമായി മാലിന്യങ്ങളോട് പൊരുതാൻ ഇറങ്ങിയ കുട്ടിയമ്മ, ഓഫീസിനകത്തുള്ള ടെലിഫോണിന്റെ മണിയടി കേട്ടപ്പോൾ ആയുധം ഉപേക്ഷിച്ച് അകത്തേക്ക് ഓടിക്കയറി. ഫോൺ റിസീവർ എടുത്ത് ചെവിയിൽ വെച്ചു,
“ഹലോ”
“സ്ക്കൂളല്ലെ”
“അതെ ആരാണ്?”
“ഹെഡ്‌ടീച്ചറാണോ?”
“അല്ലല്ലൊ”
“എന്നാൽ ഹെഡ്‌ടീച്ചർ വരുമ്പോൾ പറയണം; സ്ക്കൂളിനകത്ത് ബോം‌ബ് വെച്ചിട്ടുണ്ട്. പത്ത്മണിക്ക് ശേഷം പൊട്ടും”
പെട്ടെന്ന് കുട്ടിയമ്മ വെട്ടിയിട്ട മരം‌പോലെ കിടക്കുന്നു താഴെ; റിസീവർ നിലത്തും.

                               പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത കുട്ടിയമ്മ സ്വന്തം ശരീരഭാരം മറന്ന്, കുട്ടിയാന മോഡൽ ഓട്ടം തുടങ്ങി. ഗെയ്റ്റ് കടന്ന് റോഡിലൂടെ ഓടുമ്പോൾ ഇരുവശത്തുമുള്ള നാട്ടുകാർ കേൾക്കെ വിളിച്ച് കൂവി,
“ബോം‌ബ്, ബോം‌ബ്; സ്ക്കൂളിൽ ബോം‌ബ് വെച്ചിട്ടുണ്ട്”

                                കുട്ടിയമ്മ ഓട്ടം ഫിനിഷ് ചെയ്തത് സുധാകരൻ സാറിന്റെ ബൈക്കിനു മുന്നിൽ. അങ്ങനെയല്ല; ബൈക്ക് കുട്ടിയമ്മയുടെ മുന്നിൽ ‘തൊട്ടു തൊട്ടില്ല’ എന്ന് പറഞ്ഞ് സഡൻ‌ബ്രെയ്ക്ക് ചെയ്തു.
“മാഷെ ബോംബുണ്ട്; അങ്ങ് പോകണ്ട, അത് പൊട്ടും”
                              സുധാകരൻ മാസ്റ്റർ ആദ്യം ഒന്ന് ഞെട്ടി. പിന്നെ കുട്ടിയമ്മയെ പിന്നിലിരുത്തി, വലിയ ഭാരവുമായി നേരെ സ്ക്കൂളിലേക്ക് സ്റ്റാർട്ടായി.

                             കുട്ടിയമ്മയുടെ കുട്ടിയാന മോഡൽ ഓട്ടം കണ്ടവരെല്ലാം സ്ക്കൂളിന്റെ മുന്നിലെത്തി. ഏതാനും ശിഷ്യന്മാരും അദ്ധ്യാപകരും എത്തുയിട്ടുണ്ട്. കുട്ടിയമ്മ ഫോൺ-ഇൻ-ഭീഷണിയെ പറ്റി റണ്ണിംഗ് കമന്ററി നടത്തുകയാണ്. വന്നവർ വന്നവർ വിശാലമായ ഗ്രൌണ്ടിൽ അണികളായി നിരന്ന് സ്ക്കൂളിലേക്ക് നോക്കുന്നതോടൊപ്പം ബോംബ് പൊട്ടുന്ന നിമിഷം ഓടാൻ ‘ഒരു കാല്’ റെഡിയാക്കി നില്പാണ്. 

                            വിവരമറിഞ്ഞപ്പോൾ ആകെയുള്ള ആറ് ചപ്പാത്തിപോലും കഴിക്കാതെയാണ്, ഹെഡ്‌ടീച്ചർ ആദ്യം കിട്ടിയ ഓട്ടോ പിടിച്ച് ഓടിയെത്തിയത്. സ്ക്കൂളും പരിസരവും കണ്ടപ്പോൾ അവർ വലുതായി ഒന്ന് ഞെട്ടി. ബോം‌ബ് ഓഫീസിനകത്താണെങ്കിൽ ഈ വർഷം റിട്ടയർ ചെയ്യുന്നതിനു മുൻപ്‌തന്നെ ഇവിടം വിടേണ്ടി വരുമോ?

                              സംഭവം അറിയിച്ചത് ആരാണെന്നറിയില്ല; പെട്ടെന്ന് പോലീസ്ജീപ്പ് വന്ന് ഗ്രൌണ്ടിൽ ലാന്റ് ചെയ്തു. പോലീസുകാർ ചാടിയിറങ്ങി; ഒപ്പം സ്ഥലം എസ്.ഐ. കൂടിയുണ്ട്. പതിനഞ്ച് വാട്ടർ‌ബോട്ടിൽ കാലിയാക്കിയിട്ടും ദാഹം തീരാത്ത കുട്ടിയമ്മ സംഭവങ്ങളുടെ റണ്ണിംഗ് കമന്ററി, പതിനൊന്നാമത്തെ തവണയായി പോലീസിനു മുന്നിൽ അവതരിപ്പിച്ചു.
 “അപ്പോൾ ലാന്റ്ഫോണിന്റെ കേബിൾ വഴി പോയാൽ പ്രതിയെ കൈയോടെ പിടിക്കാം”
എസ്.ഐ. ഭീകരനെ പിടിക്കുന്ന രംഗത്തോടൊപ്പം പ്രമോഷൻ കൂടി ഓർത്ത് മനസ്സിൽ ചിരിച്ചു.

                                സ്ക്കൂൾ ഗ്രൌണ്ടിൽ നിറയെ യൂനിഫോമിലും ആല്ലാതെയും മനുഷ്യന്മാർ നിറഞ്ഞു.  ഗ്രൌണ്ടിൽ കൊള്ളാത്തവരും പേടിയുള്ളവരും ചേർന്ന് റോഡും സമീപമുള്ള കടകളും കൈയ്യേറി.
                                 പത്ത് മണിയാവാൻ തുടങ്ങിയപ്പോൾ പോലീസ് വണ്ടികളുടെ എണ്ണം കൂടി വരാൻ തുടങ്ങി. അവസാനം വന്ന വണ്ടിയിൽ നിന്നും ബോം‌ബ് ഡിറ്റക്റ്റർ പുറത്തെടുത്തു. ഒപ്പം അവൻ ചാടിയിറങ്ങി; ഒരു കടുവ മോഡൽ പോലീസ്‌നായ. അതോടെ കാണികൾ ബോം‌ബിനെ കൂടാതെ നായയെയും ഭയപ്പെടാൻ തുടങ്ങി.

                               പോലീസ് നായയും ബോം‌‌ബ്‌സ്ക്വാഡും ചേർന്ന് സ്ക്കൂൾ മൊത്തത്തിൽ അരിച്ചുപെറുക്കി. ക്ലാസ്സ്‌റൂമിലും ഓഫീസുകളിലും ലാബുകളിലും പാചകപ്പുരയിലും മൂത്രപ്പുരയിലും അങ്ങനെ എല്ലായിടത്തും  തപ്പിനോക്കി. എന്നാൽ അവർക്ക് ബോം‌ബ് പോയിട്ട് ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല.

                                ഈ സമയമത്രയും ഗ്രൌണ്ടിലെ വെയിലും ചൂടും സഹിച്ച് അരുൺ കുമാർ അക്ഷമനായി നിൽക്കുകയാണ്. ആ എട്ടാം‌തരക്കാരൻ ആകെ വിയർത്ത് കുളിച്ച് അവന്റെ യൂനിഫോം നനഞ്ഞിരിക്കയാണ്. 


                               ഇന്ന് സ്ക്കൂളിന് അവധി പ്രഖ്യാപിച്ചാലോ? പിന്നത്തെ കാര്യം ഓർത്ത് അവനാകെ പേടിതോന്നി. ആയിരം രൂപയാണ് സഹപാഠിയായ അനീസിനു കൊടുക്കേണ്ടി വരിക. ‘ഏത് നശിച്ച  സമയത്താണ്, അനീസുമായി പന്തയം വെക്കാൻ തോന്നിയത്?’ അവൻ അനീസ് ഇതെല്ലാം നോക്കി ചിരിക്കുകയാണ്; ആയിരമാണ് അവന് ഒറ്റയടിക്ക് അടിച്ചെടുക്കുന്നത്. നാളെ ഈ പണം ഉണ്ടാക്കാൻ അച്ഛന്റെ പോക്കറ്റടിക്കേണ്ട കാര്യം ഓർത്തപ്പോൾ അരുൺ വലുതായി ഒന്ന് ഞെട്ടി.

                              ടെലിഫോൺ കേബിൾ വഴി ബോം‌ബിന്റെ ഉറവിടം കാണ്ടെത്താൻ പോയ പോലീസുകാർ പോലീസ്‌വണ്ടിയിൽ വന്ന് ഗ്രൌണ്ടിൽ ഇറങ്ങി. അവർ നേരെ ഓഫീസിനകത്ത് കയറി. ഒപ്പം എസ്.ഐ. കൂടി അകത്ത്‌കടന്ന് ഹെഡ്‌മിസ്ട്രസുമായി ചർച്ച ആരം‌ഭിച്ചു,
“സമീപത്തുള്ള ടെലിഫോൺ ബൂത്തിലെ കോയിൻ ബൊക്സിൽ നിന്നാണ് ആസമയത്ത് മെസേജ് വന്നത്. അവിടെയുള്ളവർ പറഞ്ഞത് ആ സമയത്ത് നീല വെള്ള യൂനിഫോമിൽ ഉള്ള ഒരു പയ്യൻ വന്ന് അകത്ത് കയറി എന്നാണ്”
“അപ്പോൾ അത് നമ്മുടെ കുട്ടികൾ തന്നെയാവും”
ഹെഡ്‌ടീച്ചർ പെട്ടെന്ന് പറഞ്ഞു.



“അത് ഏതെങ്കിലും ഒരുത്തൻ ഹോം‌വർക്ക് ചെയ്തിട്ടുണ്ടാവില്ല; അവൻ വിളിച്ച് പറഞ്ഞത് ആവണം. ഈ പിള്ളേരുടെ ഒരു കാര്യം”
കൂട്ടത്തിൽ ഒരു കോൺ‌സ്റ്റബിൾ അഭിപ്രായം പറഞ്ഞു.
“നിങ്ങൾ ടീച്ചേർസ് ഓരോ പ്രശ്നം ഉണ്ടാക്കി ആളെ ഉപദ്രവിക്കുന്നു. ബോം‌ബ് എന്ന് കേൾക്കുമ്പോൾ ഇങ്ങനെ പേടിക്കണോ?”
കണ്ണൂർ ജില്ലക്കാരനല്ലാത്ത പുതിയതായി നിയമനം കിട്ടിയ എസ്.ഐ. ക്ക് അതൊന്നും വലിയ കാര്യമല്ല. എപ്പോൾ എവിടെയും പൊട്ടാനിടയുള്ള ബോം‌ബാണ് കണ്ണൂരിലുള്ളത് എന്ന് അദ്ദേഹം മനസ്സിലാക്കി വരുന്നതെയുള്ളു.
“ഏതായാലും ബോം‌ബ് ഭീഷണി തീർന്നതുകൊണ്ട് ഇനി ക്ലാസ്സ് തുടങ്ങാമല്ലൊ” ഹെഡ്‌മിസ്ട്രസ്സ് എസ്.ഐ. യോട് പറഞ്ഞു.
“ടീച്ചർ ധൈര്യമായി ബല്ലടിച്ച് ക്ലാസ്സ് തുടങ്ങിക്കൊ”

                       ഹെഡ്‌ടീച്ചർ കുട്ടിയമ്മയെ വിളിച്ച് ബല്ലടിക്കാൻ പറഞ്ഞു. അല്പം വിറയലോടെ അവർ നീട്ടി മണിയടിച്ചു. സ്ക്കൂൾ ഗ്രൌണ്ടിലും പരിസരങ്ങളിലുമായി ചിതറിയ വിദ്യാർത്ഥികളും ചില അദ്ധ്യാപകരും ബല്ലടി കേട്ടിട്ടും സ്ക്കൂളിനു സമീപം വന്നില്ല. അവരെല്ലാം പേടിച്ചിരിക്കയാണെന്ന് തിരിച്ചറിഞ്ഞ ഹെഡ്‌മിസ്ട്രസ്സ് മൈക്ക് ഓൺ ചെയ്ത് അനൌൺ‌സ്‌മെന്റ് നടത്തി, 
“പ്രീയപ്പെട്ട വിദ്യാർത്ഥികളെ നമ്മുടെ സ്ക്കൂളിലെ എല്ലാ സ്ഥലവും വിശദമായി പരിശോദിച്ചപ്പോൾ ഇവിടെ ‘ബോം‌ബ് ഇല്ല’ എന്ന് ഉറപ്പായ സ്ഥിതിക്ക് എല്ലാ വിദ്യാർത്ഥികളും സ്വന്തം ക്ലാസ്സുകളിൽ പോകേണ്ടതാണ്. രാവിലത്തെ ഇന്റർ‌വൽ കഴിഞ്ഞുള്ള പിരീഡുകൾ പതിവുപോലെ നടക്കുന്നതായിരിക്കും. എല്ലാ അദ്ധ്യാപകരും ഉടനെ ക്ലാസ്സിൽ പോകേണ്ടതാണ് എന്ന് കൂടി അറിയിക്കുന്നു”.
                       
                             ഒരു നല്ല അവധി പ്രതീക്ഷിച്ചവർ മനസ്സില്ലാമനസ്സോടെ നിരാശയോടെ  ക്ലാസ്സ്‌മുറികളിലേക്ക് നടന്നു. എന്നാൽ ക്ലാസ് തുടങ്ങാനുള്ള അറിയിപ്പ് കേട്ടപ്പോൾ അരുൺ കുമാർ മാത്രം സന്തോഷം‌കൊണ്ട് വീർപ്പുമുട്ടി. പന്തയത്തിൽ തോറ്റ അനീസ് തരുന്ന ആയിരം രൂപ കിട്ടിയാൽ ഒരു പണക്കാരനായി മാറുമല്ലൊ. ആവേശത്തോടെ അവൻ സ്വന്തം ക്ലാസ്സിലേക്ക് ഓടിക്കയറി.

1/3/10

ചോദ്യചിഹ്നമായി ഒരു കുഞ്ഞ്?





                            മണ്ണിന്റെ നിറമാർന്ന ഭംഗിയുള്ള ടൈൽ‌സ് പാകിയ നടുമുറ്റത്ത് മേയ്‌മാസത്തെ സൂര്യരശ്മികൾ അഗ്നിജ്വാലയായി  പതിക്കുകയാണ്. ചുട്ടുപൊള്ളുന്ന ആ മുറ്റത്ത്, പൊക്കിൾക്കോടി ഉണങ്ങിവീഴാത്ത, പ്രസവിച്ച് ഏതാനും ദിവസം‌മാത്രം പ്രായമായ കുഞ്ഞ്, ഒരു ചോദ്യചിഹ്നരൂപത്തിൽ ജീവൻ നിലനിർത്താനായി പിടഞ്ഞ് കരയുകയാണ്.

                            മാസ്ങ്ങൾക്ക് മുൻപ് അവളുടെ പിടച്ചിലും കരച്ചിലും അയാൾക്ക് നൽകിയ ആവേശമാണ് ഒരു ചോദ്യചിഹ്നമായി, നട്ടുച്ചസമയത്ത്, അയാൾ പടുത്തുയർത്തിയ വീടിനു മുന്നിൽ ഒരു കുഞ്ഞിന്റെ രൂപത്തിൽ മരണം കാത്ത് പിടയുന്നത്. കോടീശ്വരനായ പൊതുസമ്മതനായ അയാൾ ആ കാഴ്ച അവഗണിച്ച്, അകത്ത് കടക്കാനൊരുങ്ങുമ്പോൾ ഭാര്യയുടെയും മകന്റെയും മകളുടെയും നേരെ ഒന്ന് നോക്കി. അപ്പോൾ ഒരു ഞെട്ടലോടെ കണ്ടു, 
‘അവരും ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുകയാണ്’.

                             മാസങ്ങൾക്ക് മുൻപ് ഒരു ദിവസം സ്ക്കൂൾ യൂനിഫോമായ മിഡിയും ടോപ്പും ധരിച്ച അവൾ പുസ്തകബാഗ് മാറിൽ അടക്കിപിടിച്ച്, വളരെ വേഗത്തിൽ നടക്കുകയാണ്. ഒറ്റപ്പെട്ട പാതയിൽ അവളെ ഒറ്റക്ക് കണ്ടപ്പോൾ മുഖം നോക്കിയില്ല. പെണ്ണായാൽ നോക്കാൻ വേറെ എന്തെല്ലാം കിടക്കുന്നു? സ്ക്കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഒരു അങ്കിളിന്റെ ചുവന്ന വണ്ടിയിൽ കയറുമ്പോൾ പുലിമടയിലാണ് കയറുന്നത്, എന്ന് അവൾ ഒരിക്കലും ചിന്തിച്ചിരിക്കില്ല. അക്കാര്യം ചിന്തിക്കുമ്പോഴേക്കും അയാൾ ഒരു പുലിയായി അവളെ കടിച്ചു കീറിയിരുന്നു.

                            പെണ്ണിന്റെ മുഖം നോക്കുന്ന സ്വഭാവം അയാൾക്ക് പണ്ടെ ഉണ്ടായിരുന്നില്ല. ആദ്യരാത്രിയിൽ മണിയറയിൽ വന്ന, ‘ഇന്നും പതിവ്രതയായി ജീവിക്കുന്നു’ എന്ന് അയാൾ വിശ്വസിക്കുന്ന ഭാര്യയുടെ മുഖം‌പോലും അയാളുടെ മനസ്സിൽ ഒരിക്കലും പതിഞ്ഞിരുന്നില്ല. മനസ്സിൽ പതിയാത്ത മുഖം കാണിക്കാത്ത അനേകം സ്ത്രീകൾ അയാളുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഒരു പെണ്ണിനെ കിട്ടിയാൽ അയാൾ പരിസരംപോലും നോക്കാറില്ല.  കാറും കാടും കരിമ്പാറയും അയാൾ മണിമെത്തയാക്കി മാറ്റും. ഓഫീസിൽ നാട്ടിൽ ബന്ധുക്കളിൽ അങ്ങനെ എത്രയോ പേർ ആ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചിലരുടെ മക്കളെ കാണുമ്പോൾ സ്വന്തം മക്കളുടെ മുഖഛായ അവർക്കില്ലെ എന്ന് തോന്നാറുണ്ട്.

                              എന്നാൽ ഈ പെൺകുട്ടിയുടെ ദയനീയ മുഖം! ഒരു ദുർബല നിമിഷത്തിൽ  മനസ്സിന്റെ ആഴത്തിൽ പതിഞ്ഞുപോയതാണ്. കരഞ്ഞ് തളർന്ന അവൾ ചിതറിയ പുസ്തകങ്ങൾക്കിടയിൽ‌നിന്നും ചോരപുരണ്ട, കീറിയ വസ്ത്രങ്ങൾ വാരിയെടുത്ത് നഗ്നത മറക്കുമ്പോൾ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം ഒന്ന് ഞെട്ടി,
“സാറിന്റെ മകൾ നിമ്മിയുടെ ക്ലാസ്സിലാ ഞാനും പഠിക്കുന്നത്”
                    പെട്ടെന്ന് അയാൾ അവളുടെ മുഖം നോക്കി. അപ്പോൾ കണ്ടത് സ്വന്തം മകളുടെ മുഖം തന്നെ ആയിരുന്നു. അടുത്ത നിമിഷം മറവിയിലാഴ്ന്ന അനേകങ്ങളിൽ ഒന്നായി അവളും മാറി.

                               പിന്നെ ദിവസങ്ങൾ മാസങ്ങൾ കടന്നു‌പോയി. പരീക്ഷയെഴുതിയ മകൾ ഉന്നത വിജയം നേടിയ വാർത്തയോടെയാണ് പ്രഭാതം വിരിഞ്ഞത്. എന്നാൽ ആ മധുരം എത്ര പെട്ടെന്നാണ് കയ്പായി മാറിയത്.

                                ഗേറ്റ് കടന്ന്, ഒരു കൊടുങ്കാറ്റായാണ് അവൾ വന്നത്. ആ വരവ് തടയാൻ ഗേറ്റിലെ കാവൽക്കാരനും കൂട്ടിലെ അൽസേഷനും കഴിഞ്ഞില്ല. അടുത്ത നിമിഷം മുറ്റത്ത്നിന്നും നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ ഒരു അലാറമായി മുഴങ്ങി. പുറത്ത് വന്ന അയാളെ നോക്കി അവൾ പറഞ്ഞു,
“പത്ത്മാസം കൊണ്ട് എന്റെ ഡ്യൂട്ടി തീർന്നു. ഇത് സാറിന്റെതാണ്”.
മുറ്റത്ത് കിടന്ന് പിടയുന്ന കുഞ്ഞിനെ ചൂണ്ടി അത്രയും പറഞ്ഞ് അവൾ പുറത്തേക്ക് ഓടുകയായിരുന്നു. എല്ലാവരെയും വിസ്മയിപ്പിച്ച് കയറി വന്നതുപോലെ, അവളുടെ ഇറങ്ങിപ്പോക്ക് തടയാനും ആർക്കും കഴിഞ്ഞില്ല.

                                 ഒരു നിമിഷം കൊണ്ട് ഉയർന്ന കൊടുങ്കാറ്റ് പെട്ടെന്ന് ശാന്തമായി. അപ്പോഴാണ് അയാൾക്ക്  തിരിച്ചറിവ് ഉണ്ടായത്.
‘സുനാമി താണ്ഡവമാടിയ കടൽ‌ത്തീരം പോലെയുള്ള  വീട്ടുമുറ്റത്ത്, ഒരു ചോദ്യചിഹ്നമായി മരണത്തേയും പ്രതീക്ഷിച്ച് കിടന്ന് കരയുന്നത്, അയാളുടെ സ്വന്തം കുഞ്ഞ് തന്നെയായിരിക്കാം’.