“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

4/12/10

അമ്മമനസ്സ്





                      ഭർത്താവിന്റെയും ചേട്ടന്റെയും സഹായത്താൽ അമ്മയോടൊപ്പം ആശുപത്രിയിൽ‌നിന്ന് പുറത്തിറങ്ങിയ തന്നെ, അവർ രണ്ട്‌പേരും ചേർന്ന് കാറിലേക്ക് എടുത്ത്കയറ്റുമ്പോൾ മനസ്സിന്റെ തീവ്രമായ വേദനയാൽ കണ്ണിൽ ഇരുട്ട് കയറുന്നതായി അവൾക്ക് തോന്നി. ജീവിതത്തിലെ എന്തെല്ലാം പുത്തൻപ്രതീക്ഷകളാണ് ഒരു നിമിഷം‌കൊണ്ട് തകർന്നടിഞ്ഞത്? തന്റെ ശരീരത്തിൽ ജീവന്റെ ജീവനായി വളരുന്ന, സ്വന്തം കുഞ്ഞായി വളരേണ്ട; ആ ഭ്രൂണത്തെ മുറിച്ചുമാറ്റി, എല്ലാം തകർത്ത് ഇനിയെന്തിന് ഒരു ജീവച്ഛവമായി ജീവിക്കണം? എത്ര നിഷ്ഠൂരമായാണ് ആ കൊടുംപാതകിയായ ഡോക്റ്റർ അതിനെ എടുത്ത് മാറ്റിയത്? അതിന് കൂട്ട് നിന്നതാവട്ടെ സ്വന്തം അമ്മയും!

                      ഏതാനും ദിവസം മുൻപ് ഭർത്താവിന്റെ സ്നേഹം കവിഞ്ഞൊഴുകിയ നേരത്ത് രൂപം‌കൊണ്ട ആ കുഞ്ഞ് എന്തെല്ലാം പ്രതീക്ഷിച്ചിരിക്കും? മാതാവിന്റെ ഗർഭപാത്രം നൽകുന്ന സുഖശീതളമായ പട്ടുമെത്തയിൽ വളർച്ചയുടെ പടവുകൾ പിന്നിടുന്ന ആ ‘ഭ്രൂണം’ വാരാനിടയുള്ള അപകടം അറിഞ്ഞിരിക്കില്ല. ഒരു മനുഷ്യന് ഒരിക്കൽ മാത്രം ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് ഒളിച്ചിരുന്ന്, സ്വപ്നങ്ങൾ നെയ്യുന്ന സ്വന്തം കുഞ്ഞിനെ പെട്ടെന്നൊരു ദിവസം, ഒരു കത്തിയാൽ തന്റെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി കൊല്ലുമ്പോൾ എത്ര അലറിക്കരഞ്ഞിരിക്കും?
 
                      ചുറ്റുമുള്ള വാഹനവ്യൂഹങ്ങൾ ഒന്നും അവൾ കണ്ടില്ല,, കേട്ടില്ല; ഒരു കളിപ്പാവയെ പോലുള്ള അവളുടെ കാതിൽ ഒരു കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം മാത്രം തിരമാലകൾ കണക്കെ ഇരമ്പിമറിയുകയാണ്. ആ കുഞ്ഞിന്റെ ചോദ്യം കേട്ട് അവൾ തകർന്നു,
“അമ്മേ, എന്നെയെന്തിന് കൊന്നു? ജനിക്കും‌മുൻപെ, ഈ ഭൂമിയിലെ ചൂടും വെളിച്ചവും കാറ്റും അറിയുന്നതിനു മുൻപെ എന്നെയെന്തിന് ഇല്ലാതാക്കി? ഇത്തിരി മുലപ്പാൽ കുടിച്ച് കൊതിതീർക്കും മുൻപെ എന്നോടെന്തിനീ പാതകം ചെയ്തു?”
                     ഭർത്താവിന്റെയും അമ്മയുടെയും ഇടയിൽ, അവർ തീർത്ത സുരക്ഷാവലയത്തിൽ അവൾ ഇരിക്കുകയാണ്. കരഞ്ഞ് കണ്ണുനീർ വറ്റിയതിനാൽ നിശബ്ദമായി പൊട്ടിക്കരയാൻ അവൾ പഠിച്ചുകഴിഞ്ഞു.

                     കല്ല്യാണം കഴിഞ്ഞ് നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് തന്റെയുള്ളിൽ ഒരു കുരുന്ന് ജീവൻ അവതരിക്കാൻ തുടങ്ങിയത് എത്ര ആനന്ദത്തോടെയാണ് അദ്ദേഹത്തോട് പറഞ്ഞത്! അത് കേട്ട അദ്ദേഹം തന്നെയെടുത്ത് ആനന്ദനൃത്തം ചെയ്തത് ഇന്നലെയെന്ന പോലെ ഓർക്കാൻ കഴിയുന്നു. പിന്നെയുള്ള നാളുകൾ; തനിക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങിത്തരാൻ അദ്ദേഹത്തിന് എന്തൊരാവേശമായിരുന്നു! ഓരോ ദിവസവും അനേകം തവണ പറയും,
“മോളേ നീയെന്റെ ജീവനാണ്, ആ ജീവന്റെയുള്ളിലെ ഞാൻ പുറത്ത് വരുന്ന നിമിഷം എണ്ണിത്തീർക്കുകയാണ്”
എന്നിട്ടും ഒടുവിൽ തന്റെ അമ്മയുടെ മുന്നിൽ തൊറ്റു പിന്മാറിയപ്പോൾ ആരും കാണാത്ത ഇരുണ്ട മൂലയിൽ പോയി അദ്ദേഹം പൊട്ടിക്കരഞ്ഞു.

                     ജനിച്ച നാൾ‌തൊട്ട് അവൾക്ക് വായിൽ വെള്ളിക്കരണ്ടിയും കളിക്കാൻ സ്വർണ്ണപ്പാവയും സുലഭമായിരുന്നു. ആങ്ങളമാർക്ക് പൊന്നനുജത്തിയായി അമ്മക്കും അച്ഛനും കണ്മണിയായി; സ്വർണ്ണകാന്തി വിതറി ആ അനിയത്തിപ്രാവ് അവർക്കിടയിൽ പറന്ന് നടന്നു. പക്ഷെ വിധി ഒരുക്കിയ കെണിയിൽ അവളുടെ സ്വർണ്ണച്ചിറകുകൾ നിശ്ചലമായി.

                    കാലുകൾ തളർന്ന നടക്കാൻ പറ്റാത്ത മകൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ചികിത്സചെയ്തിട്ടും ഫലമൊന്നും കണ്ടില്ല. ഒടുവിൽ ഊന്നു വടിക്കും ചക്രക്കസേരക്കും ഒപ്പം അച്ഛനും അമ്മയും സഹോദരങ്ങളും അവൾക്ക് താങ്ങായി മാറി. സ്നേഹമയനായ മറുവാക്ക് പറയാനറിയാത്ത ഒരു ഭർത്താവിനെയും അമ്മ തനിക്ക്‌വേണ്ടി വിലകൊടുത്ത് വാങ്ങിത്തന്നു. അംഗവൈകല്യമുള്ള ഒരു പെൺകുട്ടിക്ക് വീട്ടുകാർ ഇതിൽ കൂടുതൽ എന്ത് നലകാനാണ്?

                     എന്നാൽ ഒരു അമ്മയാവാനുള്ള പ്രതീക്ഷകൾക്ക് മുന്നിൽ അവൾ ആകെ തകർന്നു. പരിശോധനകൾക്കൊടുവിൽ ഡോക്റ്റർമാർ അവസാന വിധിയെഴുതി, ‘തന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് വളരുന്നത് അമ്മയുടെ ജീവന് അപകടമാണ്’.
അപ്പോൾ,
അതെ,അത് സംഭവിക്കും. തന്റെയുള്ളിൽ രൂപം‌കൊണ്ട, വളർന്നുകൊണ്ടിരിക്കുന്ന ആ കുഞ്ഞ് ജനിക്കുന്നതിനുമുൻപ് തന്റെ മരണം ഉറപ്പ്.

കാര്യം അറിഞ്ഞ ഉടനെ അമ്മ അഭിപ്രായം പറഞ്ഞു,
“എന്നാൽ ഇനി വെച്ച് താമസിപ്പിക്കേണ്ട, പെട്ടെന്ന്‌തന്നെ എടുത്തുകളയണം”
“എന്റെ അമ്മയാണോ പറയുന്നത്? ഇങ്ങനെ പറയാൻ അമ്മക്കെങ്ങിനെ തോന്നി?”
“പിന്നെ നിനക്ക് അപകടം പറ്റിയിട്ട് ഒരു കുഞ്ഞുണ്ടാവാൻ ഇവിടെയാരും അനുവദിക്കില്ല”
അമ്മയുടെ തീരുമാനത്തിനു മാറ്റമില്ലെന്നറിയാം. എങ്കിലും മകൾ വിട്ടുകൊടുത്തില്ല. വിളിച്ചു പറയുകതന്നെ ചെയ്തു,
“എനിക്കൊരു കുട്ടിയുണ്ടാവുന്നതിനെ ഇല്ലാതാക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല”
“ഇത് നിന്റെ ഇഷ്ടത്തിനു വിടുന്ന പ്രശ്നമില്ല”
അമ്മ ദേഷ്യപ്പെട്ട് പുറത്തുപോകുമ്പോൾ അദ്ദേഹത്തെയും ചേട്ടനെയും വിളിച്ചു.

                    അകത്ത് അഭ്യന്തര ചർച്ച നടക്കുന്നുണ്ടാവണം. അമ്മ അങ്ങനെയാണ് മറ്റുള്ളവരുമായി കാര്യങ്ങൾ ചർച്ചചെയ്യും; ഒടുവിൽ അമ്മയുടെ തീരുമാനം മാത്രം നടക്കും. എന്നാൽ ഇത് തന്റെ സ്വന്തം കാര്യമാണ്, വിട്ടുകൊടുത്താൽ പിന്നെയെന്തിന് ജീവിക്കണം?
കരഞ്ഞ് തളർന്ന തന്നെ സമാധാനിപ്പിക്കാനെന്നപോലെ മൂത്ത ചേട്ടൻ അരികിൽ വന്നു. തലയിൽ പതുക്കെ  തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു,
“മോളേ, നിന്റെ സുഖത്തിനു വേണ്ടതെല്ലാം ഞങ്ങൾ ചെയ്തുതന്നിട്ടില്ലെ? ഇതുവരെ നിനക്കെതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?”
“ഇല്ല”
“അങ്ങനെയുള്ള നീയില്ലാതെ ഞങ്ങൾക്കാർക്കും ജീവിക്കാനാവില്ല. അതുകൊണ്ട്,,,”
“അതുകൊണ്ട് എനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കൊല്ലാനോ? അതാവില്ല”
“വേണ്ട, നിന്റെ ഇഷ്ടം അതാണെങ്കിൽ ആ കുഞ്ഞ് ജനിച്ചോട്ടെ; പക്ഷെ നിന്റെ കാര്യം ആലോചിച്ചിട്ടുണ്ടോ?”
“എനിക്ക് ഒരു കുട്ടി ഉണ്ടാവാൻ‌വേണ്ടി മരിക്കാൻ‌പോലും ഞാൻ തയ്യാറാണ്. എനിക്ക് എന്റെ ജീവനെക്കാൾ വലുത് എന്റെ കുഞ്ഞാണ്”
  
  ഒരു കുഞ്ഞിന്റെ അമ്മയായി മാറാനുള്ള ആവേശം‌കൊണ്ട് മകൾ വിളിച്ചുപറയുന്നത് കേട്ടാണ് ആ സമയത്ത് അമ്മ അകത്തേക്ക വന്നത്. അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു,
“പ്രസവിക്കുന്നസമയത്ത് നിനക്ക് അപകടം പറ്റിയാൽ കുട്ടിയെ ആര് നോക്കും?”
“അത് കുട്ടിയുടെ അച്ഛനും നിങ്ങളും ഒക്കെയുള്ളപ്പോൾ പൊന്നുപോലെ നോക്കൂല്ലെ?”
മകളിൽ നിന്നും അങ്ങനെയൊരു മറുപടി കേട്ടപ്പോൾ അവളുടെ അമ്മ ശരിക്കും ഒരു അമ്മയുടെ തനിരൂപം  പ്രകടമാക്കി,
“നീയില്ലാതെ നിന്റെ സന്തോഷം കാണാതെ ഇവിടെയാർക്കും നിന്റെ കുഞ്ഞിനെ വേണ്ട. ഒരു കുഞ്ഞ് ജനിക്കാൻ വേണ്ടി നീ മരിക്കുകയാണെങ്കിൽ ആ കുഞ്ഞിനെ ഞങ്ങൾ ഒരിക്കലും വളർത്തുകയില്ല”
അത്രയും പറഞ്ഞ് ഒരു കോടുങ്കാറ്റ്‌പോലെ അമ്മ പുറത്തേക്ക് പോയപ്പോൾ ലോകം മുഴുവൻ തനിക്ക് ചുറ്റും കറങ്ങുന്നതായി അവൾക്ക് തോന്നി. ഒന്നും മിണ്ടാതെ വെറും പ്രേക്ഷകനായി നിന്ന ഭർത്താവിന്റെ മടിയിൽ തലചായ്ച്ച് ഏറെനേരം കരഞ്ഞു.

                    ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടെന്ന് നിശ്ചലമായി; മുന്നിലും പിന്നിലും വാഹനവ്യൂഹം, ട്രാഫിക്ക് ബ്ലോക്ക്. ഡ്രൈവിങ്ങ് സീറ്റിലുള്ള ചേട്ടൻ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തു; ഭക്തിഗാനം പതുക്കെ ഒഴുകിയെത്തി.
“അമ്മാ വല്ലതും തരണേ,,,”
ശബ്ദത്തോടൊപ്പം ഉണങ്ങിമെലിഞ്ഞ ഒരു കൈ അകത്തേക്ക് നീണ്ടു,
“പോ, പോ, കാറിനകത്ത് കൈനീട്ടുന്നോ?” അമ്മ ആ കൈ തട്ടിമാറ്റി.

                     വണ്ടി മുന്നോട്ടെടുത്തപ്പോൾ അവൾ ആ മനുഷ്യരൂപത്തെ ഒന്ന് നോക്കി. വെറും എല്ലും തോലും മാത്രമായി മാറി മുഷിഞ്ഞുകീറിയ വസ്ത്രം ധരിച്ച ആ സ്ത്രീയുടെ കൈയിലുള്ള കുഞ്ഞിനെ കണ്ടപ്പോൾ കാറിനകത്തെ തണുപ്പിലും അവൾ വിയർത്ത്കുളിച്ചു. പെട്ടെന്ന് അവൾ ഒരു കാര്യം ഓർത്തു; വരാൻ‌നേരത്ത് ഡോക്റ്റർ പറഞ്ഞ പ്രതീക്ഷയുണ്ടാക്കുന്ന കാര്യങ്ങൾ. തനിക്കു വേണ്ടി തന്റെ കുഞ്ഞ് മറ്റൊരാളുടെ ശരീരത്തിൽ വളരുക, ടെസ്റ്റ്‌ട്യൂബ് ശിശു. പണം ചെലവാക്കിയാൽ തനിക്ക് അപകടമില്ലാതെ ഒരു കുഞ്ഞിനെ നേടാനുള്ള എളുപ്പമാർഗം. അല്ലെങ്കിൽ ജനിച്ച ഉടനെയുള്ള ഒരു കുഞ്ഞിനെ ദത്തെടുക്കണം.
അത് വേണ്ട ദത്തെടുത്ത് അന്യന്റെ കുഞ്ഞിനെ വളർത്തേണ്ട.

                     ഗെയ്റ്റ് കടന്ന് സ്വന്തം വീട്ടിന്റെ മുറ്റത്ത് എത്തുയപ്പോഴാണ് പരിസരബോധം വന്നത്. കാറിന്റെ ഡോർ തുറന്നയുടനെ ഏട്ടന്മാരുടെ കുട്ടികൾ ഓടിവന്നു, അഞ്ചുപേരുണ്ട്, അവർ വിളിച്ചു കൂവി,
“ആന്റി വന്നേ,,,”
                    ഏട്ടന്മാരും നാത്തൂന്മാരും കുട്ടികളും അവളെ പൊതിഞ്ഞു. സഹോദരന്മാർ ചേർന്ന് അവളെ നിലം തൊടീക്കാതെ അകത്ത് കിടക്കയിൽ എടുത്തിരുത്തി. കുട്ടികൾ എല്ലാവരും ചുറ്റിനിന്ന് വിശേഷങ്ങൾ തിരക്കുകയാണ്,
“ആന്റി എവിടെയാ പോയത്? നമുക്ക് എന്തെല്ലാം പറയാനുണ്ട്?”
അവർ നിർത്താതെ സംസാരിക്കുകയാണ്. ഏറ്റവും ചെറിയവൾക്ക് രണ്ട് വയസ്സ്; മുതിർന്നവൾക്ക് പതിനാല്. എല്ലാവരും ഒത്തുചേർന്നാൽ എന്നും ആഘോഷം തന്നെ.

                      ഒരു പാവകണക്കെ നിശ്ചലമായി എല്ലാം കണ്ടും കേട്ടും അവൾ അല്പസമയം കിടന്നു. തന്നെ സന്തോഷിപ്പിക്കാൻ പാടുപെടുന്ന ബന്ധുക്കളെ നിർവികാരയായി അവൾ നോക്കി. മൂത്ത ഏടത്തിയമ്മ ഒരു ഗ്ലാസ്സിൽ അവൾക്കിഷ്ടപ്പെട്ട പൈനാപ്പിൾജൂസുമായി മുറിയിൽ കടന്നുവന്നു,
“യാത്രചെയ്ത് നല്ല ക്ഷീണം കാണും; നന്നായി തണുപ്പിച്ചതാ, വേഗം കുടിക്ക്”
കിടക്കയിൽ‌നിന്നും അവളെ താങ്ങിയിരുത്തിയശേഷം ഒരു കൊച്ചുകുട്ടിയോടെന്നപോലെ പറഞ്ഞ് ഏടത്തിയമ്മ ഗ്ലാസ്സ് കൈയിൽ തന്നു.
കുടിച്ചപ്പോൾ നല്ല തണുപ്പ് തോന്നി; ചൂടുപിടിച്ച ചിന്തകൾക്കും അല്പം ശമനം ഉണ്ടായി.

                      തൊട്ടടുത്ത് അദ്ദേഹം വന്നിരുന്ന് എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തുവരാതെ ഉള്ളിലേക്ക്തന്നെ ഒതുക്കി. തന്റെ കൈ പിടിച്ച് നിശബ്ദമായി കണ്ണീരൊഴുക്കുന്ന അദ്ദേഹത്തെ നോക്കിയപ്പോൾ അവൾക്ക് പൊട്ടിക്കരയാൻ തോന്നി. ഒരു നിമിഷം അവൾ പലതും ചിന്തിച്ചു, ‘തന്നെ ജീവനെപ്പോലെ സ്നേഹിച്ച മരിച്ചുപോയ അച്ഛന്റെ അതേസ്വഭാവമുള്ള ഭർത്താവ്. അമ്മയെ വിമർശ്ശിക്കാത്ത, എതിർവാക്ക് പറയാത്ത അച്ഛനെപ്പോലെ അദ്ദേഹവും സ്വന്തം ഭാര്യയുടെ ഇച്ഛാനുസരണം ജീവിക്കുകയാണ്. ആ സ്നേഹത്തിനു പകരമായി ഒരു കുഞ്ഞിനെ നൽകാൻ തനിക്ക് കഴിയുമോ?’ ഡോക്റ്റർ പറഞ്ഞ ടെസ്റ്റ്‌ട്യൂബ് ശിശുവിന്റെ കാര്യം അവൾ ഓർത്തു.

                     പേരമക്കളുടെ അകമ്പടിയോടെ അമ്മ അകത്തേക്ക് വന്ന് സമിപം ഇരുന്നു. അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാൻ അമ്മക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു. അതുകണ്ട സൂനുമോൾ ചോദിച്ചു,
“അമ്മൂമ്മെ, ഈ ആന്റിയെന്താ നമ്മുടെകൂടെ വരാതെ കിടന്ന് കരയുന്നത്?”
“മോളേ ഇനി ആന്റിക്ക് കരയാൻ മാത്രമാണ് യോഗം
ബാക്കി പറയാൻ അമ്മ അനുവദിച്ചില്ല. മകളുടെ കൈപിടിച്ച് സ്നേഹത്തിന്റെ ഭാഷയിൽ അവർ പറഞ്ഞു,
“ഇങ്ങനെ കരഞ്ഞാലെങ്ങനെയാ? എന്റെ മോൾ വിശ്രമിക്കേണ്ട സമയമാണ്; നന്നായി ഭക്ഷണം കഴിക്കണം. പിന്നെ കഴിഞ്ഞതൊന്നും ചിന്തിച്ച് ആരോഗ്യം കളയേണ്ട, കേട്ടോ”
കരച്ചിൽ ഒതുക്കിക്കൊണ്ട് അവൾ പറഞ്ഞു,
“അമ്മേ, ഇനി എനിക്കൊരു കുഞ്ഞ്?”

                   അമ്മ അല്പസമയം ആ മകളെ നോക്കിയിരുന്നു, അവളെ ആദ്യമായി കാണുന്നമട്ടിൽ നോക്കിയിരിക്കെ കൺ‌കോണിലൂടെ ഏതാനും കണ്ണുനീർത്തുള്ളികൾ മുത്തുമണികൾ പോലെ താഴോട്ട് പതിച്ചു. മകളുടെ സുന്ദരമായ മുഖം തലോടിക്കൊണ്ട് അവളെ വിളിച്ചു,
“എന്റെ പൊന്നുമോളേ; നീ കൂടെയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. നിന്റെ സ്വന്തം ആങ്ങളമാരുടേതായ ഈ കുഞ്ഞുമക്കളുടെ കൂട്ടത്തിൽ‌നിന്ന് നിനക്കിഷ്ടപ്പെട്ട ഒന്നോ രണ്ടോ പേരെ സ്വന്തം കുഞ്ഞിനെപ്പോലെ നിനക്ക് വളർത്താനായി വിട്ടുതന്ന്, നിനക്ക്  വേണ്ടതെല്ലാം ഞാൻ ചെയ്യാം. അല്ലാതെ എന്റെ മകള്, മറ്റൊന്നിനെകുറിച്ചും ചിന്തിക്കരുത്,,,”
     അമ്മ എത്ര സമർത്ഥമായി കണക്കുകൂട്ടിയാണ് കാര്യങ്ങൾ നടത്തുന്നത്! ഇങ്ങനെയൊരമ്മയുടെ മകളായി പിറന്നതിൽ അവൾക്ക് ഒരു നിമിഷം അഭിമാനം തോന്നി. അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ മനസ്സിന് എന്തൊരു  ആശ്വാസം.
                
                സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമായി തനിക്ക്ചുറ്റും ഇഷ്ടം പോലെ ബന്ധുക്കളുള്ള കാലത്തോളം ജീവിതം സുരക്ഷിതം. സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് അവളൊരു പുതിയ തീരുമാനം എടുത്തു; ‘ഈ സ്നേഹത്തിന്റെ, തന്നെ സ്നേഹിക്കുന്നവരുടെ, ഇടയിൽ വളരെക്കാലം ജീവിക്കണം. ഈ കുഞ്ഞുങ്ങളുടെ ഇടയിൽ ജീവിക്കുമ്പോൾ, ഒരു ജീവന്മരണ പരീക്ഷണം നടത്തിയിട്ട് തനിക്കിനി എന്തിനാണ്, സ്വന്തമാ‍യി ഒരു കുഞ്ഞ്,,,?’

3/21/10

‘അമ്മികൊത്തൽ’-ഒരു പരീക്ഷണം


“അമ്മികൊത്താനുണ്ടോ?,,, അമ്മി;… അമ്മി കൊത്താനുണ്ടൊ?,,, അം‌മ്മി;”
കാക്കോത്തിക്കാവിൽ അപ്പൂപ്പൻ‌താടികളായി അലഞ്ഞുനടന്ന രേവതിയുടെ ശബ്ദമാണോ?
???
                   ആ ശബ്ദത്തിന്റെ ഉറവിടം തേടി അടുക്കളയിൽ നിന്ന് പുറത്ത്‌വന്നപ്പോൾ ആശാലത അത് കണ്ടു; ആ വലിയ ഇരുമ്പ്‌ഗേറ്റ് പിടിച്ച് കയറി മുറ്റത്തേക്ക് എത്തിനോക്കുന്ന ഒരു കൊച്ചുമുഖം.

വീട്ടമ്മ തന്നെ നോക്കുന്നത് കണ്ടിട്ടാവണം, അവൾ ആവേശത്തോടെ വീണ്ടും വിളിച്ച്കൂവി,
“അമ്മാ,,,അമ്മി കൊതരുതുക്കിരുക്കാ? അഴഹാ കൊത്തി താറെമ്മ,,കൊണ്ജം പൈസ കുടുത്താ പോതും,,”
ഇത്രയൊക്കെ വിളിച്ച്‌കൂവിയിട്ടും തന്നെ അവഗണിക്കുകയാണെന്ന് തോന്നിയപ്പോൾ അവൾ ഡിമാന്റ് കുറക്കാൻ തുടങ്ങി,
“അമ്മാ,, കാലീലെ ഒണ്ണുമേ സാപ്പടലെ... കൊണ്ജം കണ്ജി തണ്ണി കുടുതാ പോതും,, നല്ല അഴഹാ കൊത്തി താറെമ്മ,,,”

ലതയെന്ന് വിളിക്കുന്ന, മിസ്സിസ്സ് ലതാറാം എന്ന, ആശാലത ഒരു നിമിഷം ആശ്ചര്യപ്പെട്ടു,
… അമ്മികൾ അടുക്കളയിൽ‌നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതൊന്നും ഈ പെണ്ണിനറിയില്ലെ?
പെട്ടെന്ന് അവളിൽ ഒരു വികടചിന്ത ഉണർന്നു,
… വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട അമ്മികളെ പോലെ, സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്ന ഇവളെക്കൊണ്ട് തന്റെ പുത്തൻ ‘പരീക്ഷണപാചകം’ ഉദ്ഘാടനം ചെയ്യിക്കുന്നത് നന്നായിരിക്കും. ‘അപകടം പറ്റിയാലും ആരും ചോദിക്കാൻ വരില്ലല്ലൊ’.

ലത മുറ്റത്തിറങ്ങി നടന്ന്, ‘ലതാരാമം’ എന്ന വലിയ വീടിന്റെ വലിയ ഗെയ്റ്റ് തുറന്ന് അവളെ നോക്കി.
... ഒരു നിമിഷം ലതയൊന്ന് ഞെട്ടി;
… അവിശ്വസനീയമായ കാഴ്ച!
                      ഉച്ചവെയിലിന്റെ പീഡനം പൂർണ്ണമായി ഏറ്റുവാങ്ങുന്ന ആ പെൺ‌കുട്ടിക്ക് ഏതാണ്ട് പതിനാല് വയസ്സ് തോന്നുമെങ്കിലും അഞ്ചാം ക്ലാസ്സുകാരിയുടെ വളർച്ച മാത്രം. മുഷിഞ്ഞ് അവിടവിടെ കീറിയ മഞ്ഞപ്പാവാടക്കും പച്ചബ്ലൌസിനും മുകളിൽ ഒരു ചുവന്ന ധാവണി ചുറ്റി അതിന്റെ അറ്റം‌കൊണ്ട് തല മൂടിയിട്ടുണ്ട്. വെറ്റില ചവച്ച് ചുവന്ന വായയും, എണ്ണയും വെള്ളവും കാണാത്ത മുടിയും ഉള്ള ഒരു തമിഴ് നാടോടി പെൺ‌കുട്ടി.
ലതയെ ഞട്ടിച്ചത് ഇതൊന്നുമല്ല;
… പിന്നെയോ?,,
അവളുടെ വലത്തെ ചുമലിലെ മുഷിഞ്ഞ ഷാളിനുള്ളിൽ തല പുറത്ത് കാണിച്ച്‌കൊണ്ട്, ഒരു കൊച്ചു കുഞ്ഞ് കിടക്കുന്നു!!!
… ഈശ്വരാ,,,
“അമ്മാ കൊണ്ജം തണ്ണി താങ്കമ്മ… ഒറ് കൊഴന്തയിരുക്ക്, കൊണ്ജം സാപ്പാടും താങ്കമ്മ,, ”
വീട്ടമ്മയെ കണ്ടപ്പോൾ അവൾ ദയനീയമായി യാചിച്ചു.

                    പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത ലത അവളോട് അകത്ത് വരാൻ ആംഗ്യം കാണിച്ചു.
                   ഗേറ്റ് കടന്ന് ഉള്ളിലെത്തിയ അവൾ ആവേശത്തോടെ സംസാരിച്ച് പൂന്തോട്ടത്തിലെ പൂക്കൾക്ക് നേരെ ഒരു പൂമ്പാറ്റയായി ഓടാൻ തുടങ്ങി,
“എവ്വളു അഴഹാന പൂ,,,”

                    മല്ലികപൂവും ഡാലിയപൂവും പറിച്ചശേഷം ഓർക്കിഡ് പറിക്കുന്നതിന് മുൻപ് ലത അവളുടെ കൈ പിടിച്ച്‌വലിച്ച് വീട്ടിന്റെ പിൻ‌വശത്ത് കൊണ്ടുപോയി.
“നീ അമ്മികൊത്താൻ വന്നതല്ലെ? ഇവിടെ വാ, അമ്മി കാണിച്ചുതരാം”
                     മുറ്റത്തെ ഒരു മൂലയിൽ പൊട്ടിയ പ്ലാസ്റ്റിക്ക് സാധനങ്ങളും ഉണങ്ങിയ തേങ്ങകളും തൊണ്ടും കടലാസും കൂട്ടിയിട്ടതിന്റെ അടിയിൽ കമഴ്ന്നു കിടക്കുന്ന അമ്മി കാണിച്ച് അവളോട് വീട്ടമ്മ ചോദിച്ചു,
“ഈ അമ്മികൊത്താൻ എത്ര പൈസ വേണം?”
പൊട്ടിയ ഒരു പ്ലാസ്റ്റിക്ക് പാവയിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ എന്ന് കണ്ടപ്പോൾ ലത അവളുടെ തലയിൽ ഒരടികൊടുത്തു,
“നീയെവിടെയാ നോക്കുന്നത്? ഈ അമ്മികൊത്താൻ ഒരു നേരത്തെ ചോറ് മതിയോ?”
ഒന്ന് നോക്കിയശേഷം അവളെക്കാൾ ഭാരം‌തോന്നുന്ന അമ്മി ഉരുട്ടി നേരെയിടുമ്പോൾ തോളത്ത് കിടന്നാടുന്ന കുഞ്ഞ് കരഞ്ഞു,
“സുമ്മാ ഇരീടാ,, അഴുവാതെ… അമ്മാ, ഇന്ത അമ്മി കൊതരുതുക്ക്, എരുവത് റുവാ മതിയമ്മ,, ഇതൊടെ കൊഴവി എങ്കെ,,,?”
“കുട്ടിയെ കൊത്തണ്ട, അമ്മിമാത്രം കൊത്തിയാൽ മതി. അത്‌കൊണ്ട് പത്തുറുപ്പികയെ തരത്തുള്ളു”
കേട്ടത് അവിശ്വസനീയമായി തോന്നിയ അവൾ, കൊച്ചുകണ്ണുകൾ‌‌കൊണ്ട് വീട്ടമ്മയുടെ മുഖത്ത്‌തന്നെ നോക്കിനിന്നു.
“പിന്നെ അമ്മിമാത്രമായി നല്ല ഭംഗിയിൽ കൊത്തിയാൽ നിനക്ക് ഉഗ്രൻ ശാപ്പാട് തരാം”
… മക്കൾ ജിം ചെയ്യാ‍നായി അമ്മിക്കുട്ടി എടുത്ത് ഓമനിക്കുന്നത് ഈ അണ്ണാച്ചിപെണ്ണിനോട് എന്തിന് പറയണം?

                ശാപ്പാടെന്ന് കേട്ടപ്പോൾ ഒരു കരിയിലക്കിളിയെപോലെ സ്വയം സംസാരിച്ച്‌കൊണ്ട് ജോലിയിൽ മുഴുകി. നിലത്തിരുന്ന ശേഷം അരയിൽ ചുറ്റിയ തുണിക്കെട്ടിൽ നിന്ന് പണിയായുധങ്ങൾ വെളിയിലെടുത്തു; ഉളിയും ചുറ്റികയും.

              ഗൃഹപ്രവേശന സമയത്ത് മകൾക്ക് അച്ഛൻ നൽകിയ; ഇതുവരെ ഉപ്പും മുളകും മഞ്ഞളും തൊടാത്ത പുത്തൻ അമ്മിയുടെ നെഞ്ചത്ത് ഉളി പതിക്കുന്ന ശബ്ദം കേട്ട് അവളുടെ കൊച്ച് ഞെട്ടിക്കരഞ്ഞു. ആയുധങ്ങൾ താഴെയിട്ട് അവൾ കുട്ടിയെ പുറത്തെടുത്ത് മടിയിൽ കിടത്തി പാല് കൊടുക്കുമ്പോൾ ദയനീയമായി വീട്ടമ്മയെ നോക്കി,
“അമ്മാ,, കൊണ്ജം തണ്ണി,,, കൊഴന്തെക്ക് റൊമ്പ പസി”
                     ലതക്ക് ദേഷ്യം വന്നു; ഈ നാടോടികൾക്കെല്ലാം ഒരേ വേഷം; ഒരേ സ്വഭാവം. അവൾ മുറ്റത്ത് ഒരു വശത്തായുള്ള ടാപ്പ് തുറന്ന് കാണിച്ചശേഷം അകത്ത് പോയി.
,,,
                      ഹയർ‌സെക്കന്ററി സ്ക്കൂൾ ടീച്ചറായ ആശാലത അറിയപ്പെടുന്ന പാചകവിദഗ്ദയാണ്. അവർ പഠിപ്പിക്കുന്ന സസ്യങ്ങളുടെ മോർഫോളജിയെക്കാൾ വിദ്യാർത്ഥികൾ അദ്ധ്യാപികയെ ഇഷ്ടപ്പെടുമ്പോൾ, സഹപ്രവർത്തകർ ഇഷ്ടപ്പെടുന്നത് അവരുടെ പുത്തൻ പാചകവിഭവങ്ങളാണ്. ആശാലതയുടെ കറികൾ ഉണ്ടെങ്കിൽ സ്റ്റാഫ്‌റൂമിൽ ഉച്ചഭക്ഷണസമയത്ത് എന്നും സദ്യ ആയിരിക്കും. അത്കാരണം ആശാലത മിസ്സിനെ ആരും വെറുക്കാറില്ല. വെറുപ്പുള്ളവരെ കൊതിപ്പിച്ച് വെള്ളം കുടിപ്പിച്ച ചരിത്രമാണുള്ളത്.

                          മസാലയും മല്ലിയും കുരുമുളകും ഇഞ്ചിയും കൂട്ടി വെളിച്ചെണ്ണയിൽ വറുത്തരച്ച തേങ്ങ ചേർത്ത്, കടുക് വറുത്തിട്ട ‘ചെമ്മീൻ കറി’, കറിവേപ്പിലയും മല്ലിയിലയും കൊണ്ടലങ്കരിച്ച്; ഓരോ ലഞ്ച്‌ബോക്സിലും അവർ വിളമ്പിക്കൊടുക്കും. ചിലപ്പോൾ ചിക്കനോ, ഞണ്ടോ, കക്കയിറച്ചിയോ, മഷ്‌റൂമോ ആവാം. ടീച്ചറെ വെറുത്താലും അവരുടെ കറികൾ വെറുക്കാൻ ആർക്കും കഴിയാറില്ല. ടീച്ചറുടെ ഭർത്താവ് ആയ കോളേജ് ലക്ച്ചർ ‘റാം’ ഭാഗ്യവാനാണെന്ന് സഹഅദ്ധ്യാപകർ പറയും. (കുഞ്ഞിരാമൻ എന്നതിലെ കുഞ്ഞിയും രാമനും ലോപിച്ച് വെറും ‘റാം’ ആയി രൂപാന്തരപ്പെട്ടതാണ്)
                       പുത്തൻ പാചക ഐറ്റംസ് കണ്ടുപിടിച്ചാൽ അത് മറ്റുള്ളവർക്ക് നൽകി ടെസ്റ്റ് ചെയ്യുന്ന സ്വഭാവം ഉള്ള ആളാണ്, ഈ പാചകറാണി. അതിനായി സഹപ്രവർത്തകരെ ഗിനിപ്പന്നികളാക്കി ടെസ്റ്റ് ചെയ്യുകയാണെന്ന്, പുത്തൻ ഭക്ഷണം ടെയ്സ്റ്റ് ചെയ്ത് കഴിക്കുന്ന ആരും അറിയാറില്ല.

                         ലതക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മഷ്‌റൂം ഡിഷുകളാണ്. മഷ്‌റൂം മഞ്ചൂരി, മഷ്‌റൂം മസാല, മഷ്‌റൂം അവിയൽ, മഷ്‌റൂം ഉപ്പേരി, മഷ്‌റൂം അച്ചാർ, മഷ്‌റൂം ഫ്രൈ, അങ്ങനെ ഇനിയും അനേകം ഐറ്റംസ് ഉണ്ട്. ഇന്ന് ഞായറാഴ്ച നിർമ്മിച്ച മഷ്‌റൂം മസാലയിലെ മഷ്‌റൂമിന് അല്പം വ്യത്യാസം ഉണ്ട്; പുതുമഴ പെയ്തപ്പോൾ സമീപത്തെ തെങ്ങിൻ‌തടത്തിൽ പൊങ്ങിവന്ന നാടൻ കൂണുകളാണ് പാചകത്തിനുപയോഗിച്ചത്. കുട്ടിക്കാലത്ത് മുത്തശ്ശി തൊടിയിൽ‌നിന്ന് ശേഖരിച്ച ഫ്രഷ് കൂണുകൾ കൊണ്ട് കറിവെച്ച് കഴിച്ചതിന്റെ ഓർമ്മയിലാണ് ലതയുടെ ഇന്നത്തെ പാചകം.
                          ഒരു ബോട്ടണി അദ്ധ്യാപിക ആയതിനാൽ കറിവെച്ചത് വിഷമില്ലാത്ത കൂണുകളാണെന്ന് ലതക്ക് 100% ഉറപ്പുണ്ട്. എങ്കിലും അതൊന്ന് ടെസ്റ്റ് ചെയ്യാതെ എങ്ങനെ ഉപയോഗിക്കും? തന്റെ പാചകം കഴിച്ച് ഇതുവരെ ആർക്കും ഒരു അപകടവും പറ്റിയിട്ടില്ല. അത്‌കൊണ്ട് ഈ നാടോടി പെൺകുട്ടിക്ക് തന്നെ ആദ്യം കൊടുക്കാം.
,,,
                          ഒരു സ്റ്റീൽ‌പ്ലെയിറ്റിൽ ചോറും പുത്തൻ ഐറ്റമായ ഡലീഷ്യസ് കൂൺ‌കറിയുമായി വീട്ടമ്മ അവളെ സ്മീപിച്ചു. അമ്മികൊത്തി കഴിഞ്ഞതിനാൽ അവൾ ക്ഷീണിച്ചിരിക്കയാണ്; കുഞ്ഞ് കിടന്ന് ഉറക്കം തന്നെ. ചോറ്റുപാത്രം അവൾക്ക് നേരെ നീട്ടിയപ്പോൾ പെട്ടെന്ന് പിടിച്ചുവാങ്ങി അല്പം അകലെ പോയിരുന്ന് ആർത്തിയോടെ വാരിത്തിന്നാൻ തുടങ്ങി. ചോറിന്റെ കൂടെ ഉപ്പേരിയും അവിയലും കാളനും കൂൺകറിയും ഒന്നിച്ച് വായിലാക്കുന്ന അവൾ ഒന്നിന്റെയും രുചി അറിയുമെന്ന് തോന്നുന്നില്ല. അവസാനവറ്റും തിന്ന് പ്ലെയിറ്റ് കഴുകിയതുപോലെ തുടച്ച് കഴിഞ്ഞശേഷം തലയുയർത്തി വീട്ടമ്മയെ നോക്കി.
ആ നോട്ടത്തിന് ആയിരമായിരം നന്ദിയുടെ സൂചനയുണ്ട്.
ടേപ്പ് തുറന്ന് വെള്ളം കുടിച്ച്, പാത്രം കഴുകിത്തന്നപ്പോൾ പരിസരബോധം വന്ന ആശാലത ചോദിച്ചു,
“നിന്റെ നാടെവിടെയാ?”
“സേലതിലെ പെറുമാൾപുറാം”
“ഇപ്പോൾ താമസിക്കുന്നത്?”
“പാളതുക്കു പക്കം”
“ഇത് നിന്റെ കൊച്ചല്ലെ, ഇതിന്റെ അച്ഛനെവിടെയാ?”
“ഇന്ത കൊഴന്തയോടെ അപ്പ… എൻ മാമ താൻ,,, ഇവൻ പെരന്തതും ഊറെ വിട്ടെ പോയാച്ച്”
… നല്ല ബെസ്റ്റ് മാമതന്നെ; കൊച്ചു മരുമകളെ സംരക്ഷിക്കുന്നതിനു പകരം അവൾക്ക് കളിപ്പാട്ടം പോലുള്ള ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുത്ത് നാടുവിട്ട ദുഷ്ടൻ!

                        ഭക്ഷണം കഴിച്ചതു കൊണ്ടാവാം അവളുടെ ദൈന്യഭാവം മാറി മുഖത്ത് സന്തോഷം നിറഞ്ഞു. അവൾ ചോദിച്ച ഇരുപത് രൂപതന്നെ ലഭിച്ചപ്പോൾ രണ്ട് കൈയും കൂപ്പി കാല് തൊട്ട് വന്ദിച്ചു. ലതയുടെ മനസ്സിൽ നേരിയ ഒരു നൊമ്പരം.
“ചോറ് തിന്നിട്ട് നിനക്ക് പ്രയാസമൊന്നും ഇല്ലല്ലൊ, നല്ല രുചിയില്ലെ?”
“ഏ, മാ,, അപ്പടി കേക്കുരിങ്കെ,,,?”
“ഒന്നുമില്ല നീ വേഗം സ്ഥലം വിട്”
“കുമ്പുടുറെങ്കെ,,, അമ്മാ എൻ കടവൂൾ മാതിരി”
… കൂടുതൽ സമയം അവളെ നിർത്താൻ പാടില്ല. പെട്ടെന്ന് പുറത്താക്കണം. കൂൺ‌കറി കഴിച്ചപ്പോൾ അവൾക്ക് ഒരു പ്രയാസവും ഉണ്ടായില്ല. അവധിദിവസം കുട്ടികളോടൊത്ത് രാവിലെ ബീച്ചിൽ പോയ റാം തിരിച്ചുവരാറായി. പുത്തൻ ഭക്ഷണം ഡൈനിംഗ് ടേബിളിൽ അറേഞ്ച് ചെയ്ത് അവരെ അത്ഭുതപ്പെടുത്തണം.

                          ലത ഗെയ്റ്റ് തുറന്ന് അവളെയും കൊച്ചിനെയും പുറത്ത് കടത്തി. ആ പെൺകുട്ടി നടന്നു നീങ്ങുന്നത് അല്പം വിഷമത്തോടെ നോക്കിനിന്നു. കളിപ്പാട്ടമെടുത്ത് കളിക്കേണ്ട പ്രായത്തിലാണ് ഒരു കൊച്ചിനെ ചുമക്കുന്നത്,,,
,,,
പിറ്റേദിവസം തിങ്കളാഴ്ച,
                       യൂനിഫോം അണിഞ്ഞ വിദ്യാർത്ഥികളും സ്ക്കൂൾ ബസ്സുകളും റോഡിൽ നിറഞ്ഞൊഴുകുന്ന സമയം.
‘ലതാരാമ’ത്തിന്റെ മുന്നിൽ കൊച്ചു പെൺകുട്ടിയുടെ ശബ്ദം മുഴങ്ങി,
“അമ്മി കൊത്താനുണ്ടോ?,,,,,,, അമ്മി കൊത്താനുണ്ടോ?,,, കൊത്താനുണ്ടോ?,,,”
                      തലേദിവസത്തെ ഭക്ഷണത്തിന്റെ രുചിയോർത്ത് അവൾ ഇരുമ്പ് ഗെയിറ്റിന്റെ വിടവിലൂടെ അകത്തേക്ക് എത്തിനോക്കി. വീടിന്റെ വരാന്തയിൽ അനക്കമൊന്നും കാണാതായപ്പോൾ അവൾ വീണ്ടുംവീണ്ടും വിളിച്ചു ചോദിക്കാൻ തുടങ്ങി.
“അമ്മി കൊത്താനുണ്ടോ,,,?”
                     എത്ര വിളിച്ച്‌കൂവിയിട്ടും ആരും പുറത്ത് വരുന്നില്ലെന്ന് കണ്ടപ്പോൾ, ഉറങ്ങുന്ന കുഞ്ഞിനെയും എടുത്ത് ആ ‘കുഞ്ഞ്’ നിരാശയോടെ നടന്നു.
… അപ്പോൾ തൊട്ടടുത്ത ചായക്കടയിൽ നിന്ന് അന്നത്തെ പത്രം വായിക്കുന്നത് കേട്ടു,
“വിഷക്കൂൺ കഴിച്ച് ആശുപത്രിയിൽ...
 ‘ലതാരാമത്തിൽ ഗൃഹനാഥനായ കോളേജ് ലക്ച്ചറർ കുഞ്ഞിരാമനെയും, ഭാര്യ ഹയർസെക്കന്ററി ടീച്ചറായ ആശാലതയെയും, വിദ്യാർത്ഥികളായ രണ്ട് മക്കളെയും, വിഷമുള്ള കൂൺ‌കറി കഴിച്ചതിനാൽ, അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്‌പേരും ‘സസ്യശാസ്ത്രം’ അദ്ധ്യാപകരാണ്”

2/28/10

ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്


“അടുത്ത ബസ്സിൽ, എത്ര തിരക്കായാലും ഞാൻ മോളൂട്ടിയേയും എടുത്ത് കയറും”
മുത്തശ്ശിയായ ഞാൻ എന്റെ മകളോട് പറഞ്ഞു.
“ഇരിക്കാൻ സീറ്റ് കിട്ടിയില്ലേൽ ബസ്സിൽ കുട്ടിയെയും‌കൊണ്ട്, ഞാൻ കയറുന്ന പ്രശ്നമേയില്ല”
“പിന്നെ നിനക്കിപ്പോൾ സീറ്റ് കാലിയായ ബസ് വരുമെന്നാ നിന്റെ വിചാരം. അര മണിക്കൂർ ആയല്ലോ നിൽക്കാൻ തുടങ്ങിയിട്ട്; എന്നാൽ‌പിന്നെ ഓട്ടോ പിടിച്ച് പോയാലെന്താ?”
“ഈ അമ്മക്കെപ്പോഴും ഓട്ടോ എന്ന വിചാരമാ,, വെറും നാല് രൂപയുടെ ദൂരത്തിനാ അൻപത് രൂപ കൊടുത്ത് ഓട്ടോ വിളിക്കുന്നത്?”

              ഇവൾ; എന്റെ മകൾ തന്നെയാണോ എന്ന്, എനിക്ക്‌തന്നെ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. എന്നാൽ അവളുടെ അച്ഛന്റെ കാര്യത്തിൽ ഒരു സംശയവും എനിക്കില്ല. കാരണം അദ്ദേഹം സ്വന്തമായി പ്രോഗ്രാം ചെയ്ത പിശുക്കിന്റെ സോഫ്റ്റ്‌വെയർ, ഫയലുകളിൽ ഒന്ന്‌പോലും ഡിലീറ്റ് ചെയ്യപ്പെടാതെ അതേപടി അവളിൽ ‘കോപ്പി പെയിസ്റ്റ്’ ചെയ്തിട്ടുണ്ട്.

              അപ്പോഴാണ് ഒരു ബസ്സ് വന്ന് നേരെ മുന്നിൽ നിർത്തിയത്; നിറയെ ആളുകളെ കുത്തിനിറച്ച് ചിലരുടെ കൈയും തലയും പുറത്തായ ബസ്സ്. ഏതാണ്ട് പതിനഞ്ച് പേർ ബസ്സിൽനിന്നും ഇറങ്ങിയപ്പോൾ പത്ത്‌പേർ കയറി. ഞാൻ അവളെ നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നിൽക്കുകയാണ്. മോളൂട്ടി അടുത്ത കട ചൂണ്ടി എന്തോ പറഞ്ഞപ്പോൾ ‘മിണ്ടാതിരിക്ക്’ എന്ന് പറഞ്ഞ് അവളെയൊന്ന് ഞെട്ടിച്ചു. അതോടെ പേടിച്ച കുഞ്ഞ് അവളുടെ ചുമലിൽ കിടന്ന് വിതുമ്പാൻ തുടങ്ങി.
,,,,,


              കൊച്ചുമകളുമൊത്ത് ഏതാനും ദിവസത്തെ താമസത്തിനു ശേഷം അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയാണ്. ഭർത്താവ് ഗൾഫിലായതിനാൽ കാടാറുമാസം ഭർതൃഗൃഹത്തിലും നാടാറുമാസം സ്വന്തം വീട്ടിലും ആയി മുന്നേറുകയാണ്. ടീച്ചർ ആയ അവൾക്ക് ഒരു ഗൾഫ് കാരനായ ഭർത്താവും കൂടിയായതോടെ അഹങ്കാരത്തിന്റെ കൊമ്പ് മുളച്ചിരിക്കയാണ്. കിട്ടിയ ചാൻസിന് പറയും,
“ഈ അമ്മക്കൊന്നും അറിയില്ല”
“പിന്നെ നിന്റെയാ ഭദ്രകാളി അമ്മായിഅമ്മയെപോലെ ആവണോ?”
ഞാനും വിട്ടുകൊടുക്കില്ല.  
“അതിന് ഭദ്രകാളിയെ ഞാൻ തളച്ചിരിക്കയാ”
“ന്റമ്മോ,, നിന്നെ പൊറുപ്പിക്കുന്ന ആ അമ്മയിഅമ്മയെ സമ്മതിക്കണം”
അങ്ങനെ അടുക്കളയിൽനിന്നും ശബ്ദം കൂടിയാൽ അച്ഛൻ ഇടക്ക് കയറിവീഴും,
“ഞാനൊരാണായി ഇവിടെ ഉണ്ടായിട്ടും ഈ മൂന്ന് പെണ്ണുങ്ങളുടെ ഒച്ചകൊണ്ട് നാട്ടുകാർ ഓടിവരും. മിണ്ടാതിരുന്നില്ലേൽ എല്ലാറ്റിനേം ഞാൻ ചവിട്ടി പൊറത്താക്കും”
അതോടെ മൌനം വീട്ടിന് ഭൂഷണം ആയി മാറും.

              മകൾ വീട്ടിൽ നിന്നും പോയാൽ ആകെ ഉറങ്ങിയ പോലെയാവും. രണ്ട് വയസ്സുള്ള സുന്ദരിയായ, കുസൃതിക്കുടുക്കയായ  കൊച്ചുമകളുടെ കൂടെ ഞങ്ങൾ മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുങ്ങളായി മാറുകയാണ്. മകൾ ഭർതൃവീട്ടിലേക്ക് പോകുമ്പോൾ എസ്ക്കോർട്ടായി ഇപ്പോൾ ഞാനും പോകുന്നുണ്ട്. ‘സ്വന്തം വീട്ടിൽനിന്ന് വരുമ്പോൾ കാര്യമായ കെട്ടൊന്നും കണ്ടില്ലേൽ ആ ഭദ്രകാളി മുഖം വീർപ്പിക്കും’ എന്നാണ് അവൾ പറഞ്ഞത്. അത്കൊണ്ട് ഉണ്ണിയപ്പവും കിണ്ണത്തപ്പവും നിറച്ച സഞ്ചി എടുക്കാനുണ്ട്.
 ,,,,,
             സൂപ്പർ‌സ്പീഡിൽ ഒരു ബസ്സ് വരുന്നത് കണ്ടപ്പോൾ അവിടെ നിർത്തില്ല എന്ന് തോന്നിയെങ്കിലും സ്റ്റോപ്പിൽ തന്നെ നിർത്തി. അപ്പോൾ മകൾ പറഞ്ഞു,
“ഈ ബസ്സിൽ പോകാം. തിരക്ക് കുറവാണ്”
എനിക്ക് ദേഷ്യം വന്നതിനാൽ അവളുടെ മുഖത്ത് നോക്കിയില്ല. കുട്ടിയെ എടുക്കാൻ കൈ നീട്ടിയപ്പോൾ എന്റെ കൈ തട്ടിമാറ്റി പറഞ്ഞു,
“ഞാനെടുത്തുകൊള്ളാം”
 അവളുടെ കുഞ്ഞല്ലെ; എടുത്തോട്ടെ. 

             അവളുടെ കുട്ടിക്കാലത്ത് രണ്ട് കുട്ടികളെയും കൂട്ടി, ഒറ്റക്ക് എത്രയോ തവണ ഞാൻ  ബസ്സിൽ പോയിട്ടുണ്ട്. അന്ന് അഞ്ച് വയസ്സുള്ള മൂത്ത കുട്ടിയായ ഈ മകളെ കൈ പിടിച്ച് ബസ്സിൽ കയറ്റിയ ശേഷം ഇളയവളെ എടുക്കും; ഒപ്പം ചുമലിൽ വലിയ ബാഗും. അന്നൊക്കെ കുട്ടികളുമായി ബസ്സിൽ കയറിയാൽ മറ്റുള്ളവർ സീറ്റ് ഒഴിഞ്ഞ് തരും. എന്നാൽ ഇന്ന് അത്തരം സൻ‌മനസ് യാത്രക്കാർ മറന്ന മട്ടാണ്.

                   ബസ്സിലുള്ള തിരക്കിന് കുറവൊന്നും ഇല്ല. സാധാരണ പതിനൊന്ന് മണി സമയം യാത്രക്കാർ കുറഞ്ഞ്, ബസ്സ് നഷ്ടത്തിലോടുന്ന സമയമാണ്. എന്നാൽ ഇപ്പോൾ വീട്ടമ്മമാർ വീട്‌വിട്ട് പട്ടണംചുറ്റുന്ന സമയമാണ്. ബസ്സിൽ കയറി ആ ലേഡീസ്‌സീറ്റിനു സമീപം എത്താൻ‌പോലും കഴിയുന്നില്ല. സമീപത്തെ സീറ്റിലിരിക്കുന്ന ഇരിക്കുന്ന ഒരു മാന്യൻ മകളോട് പറഞ്ഞു,
“കൊച്ചിനെ ഇങ്ങു താ,, ഞാൻ മടിയിൽ ഇരുത്താം”
“വേണ്ട”
 അവളുടെ മറുപടി കേട്ട് ഞാൻ പറഞ്ഞു,
“നല്ല തിരക്കല്ലെ, മോളൂട്ടിയെ അയാളുടെ കൈയിൽ കൊടുക്ക്”
“അമ്മ മിണ്ടാതിരിക്ക്”
ഇവളുടെ ഈ സ്വഭാവം കണ്ടാൽ ആരെങ്കിലും ഇരിപ്പിടം കൊടുക്കുമോ? എടുത്ത് നിൽക്കട്ടെ, സ്വന്തം കുഞ്ഞല്ലെ,, 
കൂടുതലൊന്നും പറയാതെ ഒരു വശത്ത് നിന്ന്കൊണ്ട് ഞാൻ ടിക്കറ്റെടുത്തു.

             ബസ്സിൽനിന്നും ഇറങ്ങിയതോടെ എന്നിലുള്ള ദേഷ്യം പതഞ്ഞ് പൊങ്ങി. ഞാൻ അവളോട് ദേഷ്യപ്പെട്ടു,
“നിനക്കെന്താ അയാളുടെ മടിയിൽ കുട്ടിയെ ഇരുത്തിയാൽ? ഇനിയിപ്പൊ പുറംവേദന, നടുവേദന, എന്നൊക്കെ പറയാനല്ലെ. ഇങ്ങനെയായാൽ ഞാനില്ല; ബസ്സിൽ പോകുന്ന സമയത്ത് ഇനി നിന്റെ അച്ഛനെ വിളിച്ചാൽ മതി”
“അമ്മ എന്ത് അനാവശ്യമാ പറയുന്നത്? ആണുങ്ങളുടെ മടിയിൽ കുട്ടിയെ ഇരുത്താനോ?”
“എന്താ അയാൾ പിടിച്ച്‌തിന്നുമോ? നീ മാത്രമാണ് സ്വന്തം കുട്ടിയെ എടുത്ത് ബസ്സിൽ കയറുന്നത് എന്നാണ് നിന്റെ വിചാരം?”
“ഈ അമ്മ ഏത് ലോകത്താ ജീവിക്കുന്നത്? ആ ലേഖാ സുഭാഷ് പറഞ്ഞത് കേട്ടാൽ”
“കേട്ടാൽ”
“കേട്ടാൽ, ഒന്നുമില്ല; ഈ വിവരമില്ലാത്ത അമ്മയോടെന്തിനാ പറയുന്നത്?”

അവൾ ബാക്കി പറയാതെ മുന്നിൽ നടക്കുകയാണ്. പണ്ടേ ഇങ്ങനെയാണ്; ക്ലൈമാക്സിൽ വന്ന് അവൾ സഡൻ‌ബ്രെയ്ക്ക് ചെയ്യും.
                 
              എപ്പോഴും ഏത് കാര്യത്തിനും അവൾക്കൊരു ലേഖാ സുഭാഷ്. സ്വന്തം അമ്മ പറയുന്നത് കേൾക്കാതെ കൂടെ പഠിപ്പിക്കുന്ന പൊങ്ങച്ചക്കാരിയായ ലേഖ പറയുന്നത് കേട്ടാണ് സ്വന്തം മകളെ വളർത്തുന്നത്. ഉം നടക്കട്ടെ, എന്നാലും,
“നിന്റെ ലേഖ പറഞ്ഞത് കുട്ടികളെ കൂട്ടി തിരക്കുള്ള ബസ്സിൽ ‘നിൽക്കണം’ എന്നാണോ?”
“മര്യാദക്ക് കേൾക്കുന്നുണ്ടെങ്കിൽ മാത്രം ഞാൻ പറയാം. ഒരിക്കൽ ലേഖ മൂന്ന് വയസുള്ള മകളെയും എടുത്ത് തിരക്കുള്ള ബസ്സിൽ കയറിയപ്പോൾ ഒരുത്തന്റെ മടിയിൽ ഇരുത്തി. പിന്നെ അവൾക്ക് പിറകിൽ ഒരു സീറ്റ് കിട്ടിയപ്പോൾ മകളെ ഒപ്പം കൂട്ടാതെ പോയിരുന്നു. അവൾ നോക്കുമ്പോൾ മകൾ ആ അപരിചിതന്റെ  മടിയിൽ ഇരുന്ന് ചിരിക്കുന്നത് കണ്ടു. അര മണിക്കൂർ യാത്രചെയ്ത ശേഷം കുട്ടിയോടൊപ്പം ബസ്സിൽ നിന്നിറങ്ങി. ഇറങ്ങിയ ഉടനെ അമ്മ മകളോട് ചോദിച്ചു, ‘അങ്കിൾ എന്ത് പറഞ്ഞിട്ടാ നീ ചിരിച്ചത്?’ എന്ന്. അപ്പോൾ മകൾ ലേഖയോട് പറഞ്ഞു,,”
ബാക്കി പറയാൻ അവൾക്ക് ഒരു പ്രയാസം. അത്കണ്ട ഞാൻ ചോദിച്ചു,
“കുട്ടി എന്താ അമ്മയോട് പറഞ്ഞത്?”
“ഒന്നും പറഞ്ഞില്ല; പിന്നെ മമ്മി വരുന്നതുവരെ ആ അങ്കിള് കുപ്പായത്തിന്റെ ഉള്ളിൽ കൈയിട്ട് കൊറേ സമയം ഇക്കിളിയാക്കുകയാ”
അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞപ്പോൾ എനിക്ക് ചുറ്റും എന്തൊക്കെയോ കറങ്ങിനടന്ന് എന്റെ തലയിലെ സോഫ്റ്റ്‌വെയർ കത്തുന്നതായി എനിക്ക് തോന്നി.
 “എന്റെ ദൈവമേ,,,”  
                 ‘മുന്നിൽ നിൽക്കുന്ന മകൾ കൊച്ചുകുട്ടിയായിരുന്നപ്പോൾ ഞാൻ എത്രയോ തവണ ബസ്സിൽ നിന്ന്കൊണ്ട് യാത്ര ചെയ്തിട്ടുണ്ട്. അപ്പോൾ ഏതെങ്കിലും അങ്കിളിന്റെ മടിയിൽ അവളെ ഞാൻ ഇരുത്തിയിട്ടുണ്ടാകുമോ?’