“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

6/2/11

വേലിയിൽ വിളയാടും പാമ്പ്

                         വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് സാമ്പാറിൽ ചേർത്തപ്പോൾ, ചട്ടിയിൽ‌നിന്ന് ‘ശ്ശ്’ വന്ന നേരത്താണ് ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ഉച്ചഭക്ഷണനേരത്ത് വീട്ടിൽ വരുന്നത് ആരാണെന്നറിയാനായി വരാന്തയിൽ വന്നപ്പോൾ ഞാൻ കണ്ടു;
ഒരു ചെറുപ്പക്കാരി,,,
അനായാസം ഗെയ്റ്റ്‌ തള്ളിത്തുറന്ന് മുറ്റത്തുകൂടി നടന്ന്‌‌വന്ന അവൾ, ഒരക്ഷരവും പറയാതെ നോട്ട്ബുക്കിൽ‌നിന്നും ഒരു കാർഡ്‌എടുത്ത് എന്റെ നേരെ നീട്ടി.
                       ആ കാർഡ് വായിക്കുന്നതിനു മുൻപ് അവളെ ഞാനൊന്ന് നോക്കി, ഏതാണ്ട് ഇരുപത് വയസ്സ് പ്രായം തോന്നുമെങ്കിലും, പട്ടിണികൊണ്ടായിരിക്കണം, വളർച്ച തീരെയില്ല. കീറിയ സാരി ചുറ്റിയിട്ട് അതിന്റെ അറ്റം തലയിൽ പുതച്ചിരിക്കുന്നു. വലതുചുമലിൽ തൂങ്ങുന്ന ഒരു ബാഗും ഇടതുകൈയിൽ പ്ലാസ്റ്റിക്ക് സഞ്ചിയും; ശരിക്കും ഒരു അണ്ണാച്ചിപ്പെണ്ണ്,
അവൾ ഭിക്ഷാടനത്തിനായി വന്നതാണ്.

കാർഡ് വായിക്കാതെ അവളെ നോക്കുന്നതുകൊണ്ടാവണം ചിലമ്പുന്ന ഒച്ചയിൽ അവൾ പറയാൻ തുടങ്ങി,
“അമ്മാ, എങ്ക ഊരിലെ പൂരാ വരുമൈ, നാൻ മട്ടും താൻ തപ്പിച്ചത്; അമ്മ, അപ്പ, അക്ക, എല്ലാരുമേ ചത്തുപോയാച്ച്”
അതുകേട്ടപ്പോൾ ആ മുഷിഞ്ഞ കാർഡ് ഞാൻ വായിച്ചു,
“മാന്യരെ,
സുന്ദരപുരം എന്ന ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി മഴപെയ്യാത്തതിനാൽ കൃഷിയും കന്നുകാലികളും നശിച്ചുപോയിരിക്കുന്നു. അവിടെയുള്ള അനേകം ആളുകൾ പട്ടിണികൊണ്ട് മരിക്കുകയും കൊള്ളക്കാർ വന്ന് വീടുകൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. രക്ഷപ്പെട്ടവർ ജീവിക്കാൻ മാർഗ്ഗമില്ലാതെ അലയുകയാണ്. ഈ കാർഡുമായി വരുന്ന വ്യക്തിക്ക് താങ്കളാൽ കഴിയുന്ന സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു.
ദൈവം നിങ്ങളെ സഹായിക്കും.
സംഭാവനകൾ പണമായും വസ്ത്രങ്ങളായും നൽകാം”
കാർഡ് വായിച്ചപ്പോൾ എനിക്കാകെ സംശയം;
“ഈ കൊള്ളക്കാർ,,,?”
“അമ്മാ, തിരുട്ട് കൂട്ടം എല്ലാം തിരുടിയാച്ച്,,, എൻ അക്കാ മുനിയമ്മാവെ തിരുട്ട് കൂട്ടം കൊന്നാച്ച്”

ഞാൻ ചിന്തിക്കാൻ തുടങ്ങി,,,
                        തിരുട്ടുഗ്രാമത്തിലെ തിരുടന്മാർ മലയാളക്കരയിൽ വന്ന്, വീട്ടിലും ബാങ്ക് ലോക്കറിലും പൂട്ടിവെച്ചതിനാൽ പൂത്ത്‌ പൊങ്ങിവരുന്ന, പൊന്നും പണവും കൊള്ളയടിച്ച് കൊണ്ടുപോകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തക്കാരായ തമിഴന്മാരെയും ആക്രമിക്കാറുണ്ടെന്ന് ആദ്യമായാണ് കേൾക്കുന്നത്.
അതും ഒരു തമിഴത്തിയുടെ നാവിൽ‌നിന്ന്;,,,
പാവം,,,
                       അവളുടെ കഥനകഥ കേട്ടപ്പോൾ എന്റെ മനസ്സിൽ ദയയും സഹാനുഭൂതിയും ഉണർന്നു. ഭാവിജീവിതത്തിൽ അവൾ അനുഭവിക്കാനിടയുള്ള പീഡനപരമ്പരകൾ എന്റെ തലച്ചോറിലൂടെ ഫ്ലാഷ് ചെയ്തു. അവളെ സഹായിക്കാൻ കെല്പുള്ള അനേകം ആളുകൾ ഈ ലോകത്തുണ്ടാവാം,,,
പെട്ടെന്ന്, വളരെപെട്ടെന്ന് ഒരു ചിന്ത എന്നിലേക്ക്, കടന്നുവന്നു,
അങ്ങനെയുള്ള ആ ഒരാൾ ഞാൻ തന്നെ ആയാലോ? എന്തുകൊണ്ട് എനിക്ക്, അവളെ സഹായിച്ചുകൂടാ?
ഒരു മനുഷ്യജീവിയെ പ്രത്യേകിച്ച് ഒരു പെൺ‌കുട്ടിയെ സഹായിച്ചാൽ ലഭിക്കാനിടയുള്ള പുണ്യവും പ്രശസ്തിയും ഞാൻ ഓർത്തുനോക്കി.
        
                        ഇതാണ് അവസരം, ഇങ്ങനെയൊരു പുണ്യകർമ്മം ചെയ്യാനാവണം, റീട്ടയേർഡ് അദ്ധ്യാപികയായ എന്റെ മുന്നിൽ ദൈവം ഇവളെ എത്തിച്ചത്. വിദേശത്ത് ജോലിയുള്ള മക്കൾ രണ്ട്‌പേരും കല്ല്യാണം കഴിച്ച് കുടുംബസമേതം ജോലിസ്ഥലത്ത് താമസമാക്കിയതോടെ ഇടയ്ക്കിടെയുള്ള ഫോൺ വിളികൾ മാത്രമാണ് ഇത്തിരി ആശ്വാസം. കൊച്ചുമക്കളുടെ കൊഞ്ചലുകൾ മൊബൈലിലൂടെ കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് അപ്പൂപ്പനും അമ്മൂമ്മയും. ‘ആയകാലത്ത് കുട്ടികളെ പഠിപ്പിച്ചതുകൊണ്ട്, അച്ഛനും അമ്മയും സർക്കാർ നൽകുന്ന പെൻഷൻ വാങ്ങി സുഖമായി ജീവിച്ചുകൊള്ളും’, എന്ന് മക്കൾക്കറിയാം. അതിനിടയിൽ ഒരു സഹജീവിയെ, അതും ഒരു പെൺകുട്ടിയെ സഹായിക്കാൻ ലഭ്യമാകുന്ന സുവർണ്ണാവസരം എന്തിന് പാഴാക്കണം??,,,
കാർഡ് അവൾക്ക് നൽകിയശേഷം ഞാൻ അവളോട് ചോദിച്ചു,
“നിന്റെ പേരെന്താ?”
“എൻ‌പേര് മണിയമ്മ,,”
എനിക്ക് ആ പേര് പിടിച്ചില്ല, ഇത്തിരിപ്പോന്ന പെണ്ണിന് പേരിന്റെ കൂടെ അമ്മ, ഞാൻ പറഞ്ഞു,
“മണിക്കുട്ടി എന്ന് ഞാൻ വിളിക്കാം, നീ ഇവിടെ നിൽക്കുന്നോ?”
എന്റെ ചോദ്യം കേട്ട് അവൾ അവിശ്വസനീയമായ ഒരു നോട്ടം എന്നിലേക്കെറിഞ്ഞു,
“അമ്മ എന്ന കേക്കറീങ്കോ? എനക്ക് രൊമ്പ സന്തോഷം”

                         കൈപിടിച്ച് അവളെ വീട്ടിനകത്തേക്ക് ആനയിക്കുമ്പോൾ വലതുകാൽ വെച്ച്‌ കയറ്റാൻ പ്രത്യേകം ശ്രദ്ധിച്ചു. അകത്തു കയറിയ അവളെ നേരെ അടുക്കളയിലേക്ക് പ്രവേശിപ്പിച്ച നേരത്ത്, വീട്ടിനകത്തുള്ള ഓരോ വസ്തുക്കളിലും ഒരു കുട്ടിയുടെ കുസൃതിയോടെ അവളുടെ കണ്ണുകൾ പതിയാൻ തുടങ്ങി.
പക്ഷെ,,, അവൾക്ക് ചുറ്റുമുള്ള അസഹനീയമായ ഒരു ഗന്ധം, ഞാനാകെ വല്ലാതായി;
ഇതിനെയാണോ ഇനി കൂടെ താമസിപ്പിച്ച് പോറ്റാൻ തീരുമാനിച്ചത്. ഞാനവളെ നേരെ കുളിമുറിയിലേക്ക് നടത്തിയിട്ട് കുളിക്കാൻ പറഞ്ഞു,
“നീ പോയി കുളിച്ചേച്ച് വാ,,,”
“അമ്മ എന്ന ശൊല്ലറീങ്കോ? എനക്ക് തെരിയലൈ”
                         ജനിച്ചിട്ടിതുവരെ കുളിക്കാത്ത ഇവളുടെ ഭാഷയിൽ കുളിക്കുന്നതിന് എന്തായിരിക്കും പറയുന്നത്? ഞാൻ ടേപ്പ് തുറന്ന് വെള്ളം ബക്കറ്റിൽ ഒഴിച്ച് കുളിയുടെ ആൿഷൻ കാണിച്ചു. പിന്നെ സോപ്പും തോർത്തും കൊടുത്തപ്പോൾ കാര്യം മനസ്സിലാക്കിയ അവൾ സാരി അഴിക്കാൻ തുടങ്ങി. അപ്പോഴുണ്ടായ ദുർഗന്ധം സഹിക്കാനാവാതെ പെട്ടെന്ന് ഞാൻ പുറത്തിറങ്ങി.

                            നേരെ അടുക്കളയിൽ വന്ന് രണ്ട് പ്ലെയിറ്റിൽ ചോറും കറിയും വിളമ്പി. വിശപ്പിന്റെ വിളി വരുന്ന ഉച്ചനേരമാണല്ലൊ; ഡൈനിംങ്ങ്‌ടേബിളിൽ ഭക്ഷണവും വെച്ച് ഏതാനും മിനുട്ടുകൾ അവളെ കാത്തിരുന്നു. ബന്ധുവീട്ടിൽ വിവാഹത്തിന് പോയ ഭർത്താവ് വീട്ടിലെത്താൻ വൈകുമെന്ന കാര്യം ഉറപ്പാണ്.
                            ബാത്ത്‌റൂമിൽ നിന്ന് പുറത്തുവന്ന അവൾ ഒരു കൊച്ചുസുന്ദരി ആയി മാറിയിട്ടുണ്ട്. മണ്ണിന്റെ നിറം മാറിയപ്പോൾ മുഖം ചുവന്ന് തുടുത്തിരിക്കയാണ്. അവളുടെ വിടർന്ന കണ്ണുകളിൽ നോക്കിയിരിക്കെ പെട്ടെന്ന് ഞാൻ മുഖം തിരിച്ചു,
ആ നാറ്റം,,,
ഓ,,, അവളുടെ ഡ്രസ്സ് പഴയത് തന്നെയാണല്ലൊ, അതിൽനിന്നാവണം,,,
                            ഞാൻ ഷെൽഫ് തുറന്ന് ഒരു മാക്സി എടുത്തു; എന്നാൽ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ മകളുടെ പഴയ ചൂരിദാർസെറ്റ് എടുത്ത് അവൾക്ക് നൽകി. പിന്നെ പൌഡർ, കണ്മഷി, പൊട്ട് തുടങ്ങിയവയും.
                            എല്ലാം അണിഞ്ഞ് അസ്സൽ മണിക്കുട്ടിയായി അവൾ മുന്നിൽ വന്നപ്പോൾ എന്റെ മനസ്സിൽ ആഹ്ലാദം അലയടിക്കാൻ തുടങ്ങി. ഞാൻ നൽകിയ ചോറും കറിയും എടുത്ത് അടുക്കളയുടെ ഒരുവശത്ത് പോയിരുന്ന് കഴിക്കുന്നതിനിടയിൽ പ്ലാസ്റ്റിക്ക് സഞ്ചി ഒരു മൂലയിൽ വെച്ചെങ്കിലും ബാഗ് താഴെവെക്കുന്നതേയില്ല.

                            ‘പാവം പെണ്ണ്, ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം ദുരന്തങ്ങളായിരിക്കും അവൾ അനുഭവിച്ചത്. ഇനിയവൾ കഷ്ടപ്പെടരുത്, ഒരു നല്ല ജീവിതം അവൾക്ക് നൽകണം. ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി എനിക്ക് ഉണ്ടാവണം’ 
വൈകുന്നേരംവരെ ഞാനും മണിക്കുട്ടിയും പലതും പറഞ്ഞു.
എങ്ങനെയെന്നോ?
എന്റെ കാര്യം എന്റെ ഭാഷയിലും അവളുടെ കാര്യം അവളുടെഭാഷയിലും. സത്യം പറഞ്ഞാൽ നമുക്ക് രണ്ട്‌പേർക്കും ഒന്നും മനസ്സിലായില്ല.

                            അങ്ങനെ ചിരിച്ച് കളിച്ച് ടീവി കാണുന്നതിനിടയിൽ സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിന് പോയ അദ്ദേഹം വന്നു. 
,,,പെട്ടെന്ന് എന്റെ തലയിൽ ഒരു മിന്നൽ!!!!
ഇങ്ങനെയൊരു പരദേശിയെ വീട്ടിൽ‌കയറ്റി കുടിയിരുത്താൻ ആരോടും അഭിപ്രായം ചോദിച്ചില്ല, പറഞ്ഞുമില്ല. എല്ലാം സ്വന്തം ഇഷ്ടപ്രകാരം,,,,,
അത്‌പിന്നെ നല്ലകാര്യം ചെയ്താൽ ആരെങ്കിലും എതിർക്കുമോ?,,,,
വീടിന്റെ ഉമ്മറത്ത്‌ കയറിയ ഭർത്താവ്, സന്തോഷം ഒളിപ്പിക്കാനാവാത്ത എന്റെ മുഖം കണ്ടപ്പോൾ ചോദിച്ചു,
“എന്താ ടീച്ചറെ പതിവില്ലാതെ ഒരു ചിരി? ഞാനില്ലാത്ത നേരം‌നോക്കി നിനക്ക് കൂട്ടായി നുണപറയാൻ ആരെങ്കിലും ഇവിടെ വന്നോ?”
“ഇവിടെ ആരെങ്കിലും വന്നാൽ മാത്രമാണോ എനിക്ക് സന്തോഷം ലഭിക്കുനത്?”
“അതുപിന്നെ എനിക്കറിയില്ലെ? ഏകാന്തത ഇഷ്ടപ്പെടാത്തവളല്ലെ നീ; നമ്മുടെ അയല്പക്കത്തുള്ള ആരെങ്കിലും നുണപറയാൻ വന്നിരിക്കും?”
“അതൊന്നുമല്ല, മാഷോട് ചോദിക്കാതെ ഞാനൊരുകാര്യം ചെയ്തു; എന്നെ വഴക്കൊന്നും പറയരുത്,,,”
“ഞാനെന്തിന് വഴക്ക് പറയണം; നീ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് എനിക്കറിയില്ലെ മോളേ”
ഈ മോളേ എന്നുള്ള വിളി സ്നേഹം വന്നാലും ദേഷ്യം വന്നാലും കേൾക്കുന്നതാണ്. പിന്നെ ദേഷ്യം വരുമ്പോൾ മോളേ എന്നുള്ളതിനു മുന്നിൽ മറ്റൊരു നാമം കൂടി ഉണ്ടാവും, എന്ന്‌മാത്രം.
“എന്നാല് ഞാനൊരാളെ കാണിച്ച് തരാം”

                         അകത്ത് കടന്ന് സ്വീകരണമുറിയിലെ തറയിലിരുന്ന് ടീവി കാണുന്ന ആ കൊച്ചുമിടുക്കിയെ കൈപിടിച്ച് പുറത്തിറക്കി അദ്ദേഹത്തിന്റെ മുന്നിൽ നിർത്തി.
അത്രയും‌നേരം ചിരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു, തുടർന്നുണ്ടായ ഞെട്ടൽ വെളിയിൽ കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ വാക്കുകൾ പുറത്തുവന്നു,
“ഇത്,, ഇതാര്?”
“ഇവളാണ് മണിക്കുട്ടി, ബന്ധുക്കളെല്ലാം മരിച്ച ഇവൾക്ക് ആരുമില്ല. നോട്ടീസുമായി സഹായത്തിന് വന്നതാ. ഞാനിവളെ വളർത്താൻ പോവുകയാണ്”
“വളർത്താനോ?” അദ്ദേഹം ദേഷ്യം‌കൊണ്ട് വിറച്ചു.
“അതെ, വയസ്സുകാലത്ത് നമുക്ക് കൂട്ടായിട്ട്,,,”
“വെറുതെ ഒരോന്ന്, എടുത്ത് തലയിൽ കയറ്റി വെച്ചാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് നിനക്കറിയോ? ഇതെന്താ പട്ടിയോ, പൂച്ചയോ ആണോ,, വഴിയിലുള്ളതിനെ എടുത്ത് വളർത്താൻ?”
“അത്‌പിന്നെ നമ്മള് ഒറ്റയ്ക്ക് ഇവിടെ കഴിയുമ്പോൾ; ഒരു അനാഥപെൺകുട്ടിയെ വളർത്തുന്നത് നല്ലകാര്യമായിട്ടാ എനിക്ക് തോന്നിയത്”
                        എനിക്കാകെ പ്രയാസമായി, ഇത്രയും വലിയ ഒരു പുണ്യകർമ്മം ചെയ്തിട്ട് കുറ്റപ്പെടുത്തുകയാണ്. പിന്നെ ചോദിച്ച് അനുവാദം വാങ്ങിയില്ലപോലും, പെട്ടെന്ന് മുന്നിൽ വന്ന ഒരു അനാഥയെ രക്ഷപ്പെടുത്താൻ തുനിഞ്ഞ ഞാനെന്തിന് അനുവാദം ചോദിക്കണം? സ്ത്രീക്കും പുരുഷനും തുല്യ അവകാശമല്ലെ, നമ്മുടെ നാട്ടിൽ,,,
“എന്നാലും നിനക്ക് എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലെ? അല്ലെങ്കിൽ നമ്മുടെ മക്കളിൽ ആരെയെങ്കിലും വിളിച്ച് പറഞ്ഞൂടായിരുന്നോ? ആണായ ഞാനൊരാൾ ഇവിടെയുള്ളപ്പോൾ ഒരു ചെറുപ്പക്കാരിയെ ഇവിടെ കുടിയിരുത്തിയാൽ നാട്ടുകാരെന്ത് പറയുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?”
“മക്കളോട് ഞാൻ പറഞ്ഞോളും, പിന്നെ നിങ്ങളെ എനിക്ക് വിശ്വാസമാ,,,”
“ആ,, എന്തെങ്കിലും ആയിക്കൊ,, എനിക്ക് നിന്റെ സന്തോഷം മതി”

                          ചായ കുടിക്കുന്നതിനിടയിൽ അദ്ദേഹം കൂടുതലൊന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ സംസാരം കേട്ട് ഭയപ്പെട്ടാവണം മണിക്കുട്ടി അടുക്കളയിൽ‌നിന്ന് പുറത്തിറങ്ങിയതേ ഇല്ല.
സന്ധ്യവിളക്ക് വെച്ച നേരത്ത് അവൾ കൈകൂപ്പി ഒരു കീർത്തനം ചൊല്ലി.
“തിരുമുരുകാ ആണ്ടവനെ ഉലകം കാപ്പവനേ
……………..
അനാഥയായ പെൺകുട്ടിക്ക് സനാഥയാണെന്ന തോന്നൽ ഉണ്ടായോ? വിളക്കിനു മുന്നിൽ കൈകൂപ്പിയിട്ട് അവൾ ചൊല്ലിയ കീർത്തനാലാപനം കേട്ടപ്പോൾ, ഞങ്ങളുടെ വീടിന് പുത്തൻ ഐശ്വര്യം കടന്നുവന്നതു പോലെ തോന്നി. ‘അമ്മാ’ എന്ന് അവളുടെ വിളികേട്ട ഞാൻ കോൾമയിർ കൊണ്ടു. പൂർണ്ണമനസ്സോടെയല്ലെങ്കിലും ഞാൻ ചെയ്ത നല്ലകാര്യം അദ്ദേഹം അംഗീകരിച്ചിരിക്കയാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു.

                           അത്താഴത്തിനുശേഷം അദ്ദേഹം നേരത്തെ ഉറങ്ങാൻ കിടന്നത് എന്നിൽ അസ്വസ്ഥതയുടെ വിത്തുകൾ വിതച്ചു. ഏത് കാര്യവും മനസ്സുതുറന്ന് സംസാരിച്ച് എല്ലാപ്രയാസങ്ങളും ഇറക്കിവെക്കുന്ന ഞങ്ങൾക്കിടയിൽ മണിക്കുട്ടിയുടെ വരവോടെ ഒരു വിടവ് സൃഷ്ടിച്ചിരിക്കയാണ്. ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ്‌പോലും മൌനമായിരിക്കാനാവാത്ത എനിക്ക് ആകെ ഒരു വിമ്മിഷ്ടം. ജീവിതത്തിൽ എപ്പോഴും തോറ്റുകൊടുക്കുന്ന ഞാൻ ഇന്നേതായാലും തോൽക്കാൻ തയ്യാറല്ല. ഒരു നല്ലകാര്യം ചെയ്യാൻ പെർമിഷൻ ചോദിക്കണം പോലും!
‘ഉറങ്ങുന്നവർ ഉറങ്ങട്ടെ, വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞുതീർക്കാതെ, ഇന്നെങ്കിലും എനിക്ക് ഉറങ്ങാനാവുമോ എന്നൊന്ന് നോക്കാം’.

                            അങ്ങനെ ഉറങ്ങാൻ കിടന്നപ്പോഴും എന്റെ ചിന്തകൾ മുറിക്ക് പുറത്തും വീട്ടിനു പുറത്തും കറങ്ങിനടക്കുകയാണ്. അടുക്കളയോട് തൊട്ടടുത്ത മുറിയാണ് മണിക്കുട്ടിക്ക് കൊടുത്തത്. അവിടെ അവൾ സുഖമായി ഉറങ്ങുന്നത് കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത്. എന്റെ മനസ്സിൽ പലതരം ചിന്തകൾ ഉയരാൻ തുടങ്ങി,
അവളൊരു പെൺകുട്ടിയല്ലെ? എനിക്ക് എന്റെ ഭർത്താവിനെ വിശ്വാസമാണെങ്കിലും, മറ്റുള്ള ആളുകൾ, അതുപോലെ ചിന്തിക്കണമെന്നുണ്ടോ? അവളെ കണ്ടപ്പോൾ അല്പം ദയതോന്നിയിട്ട്  ജീവിതത്തിൽ ഒരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചിട്ട്‌, ഇപ്പോൾ ആകെ ഉറക്കം വരാത്ത അവസ്ഥയായി. കണ്ണടച്ചിട്ടും ഉറക്കം വരാതെ തിരിഞ്ഞുകിടക്കുമ്പോൾ തൊട്ടടുത്ത് ഒന്നും അറിയാതെ കിടന്നുറങ്ങുന്ന മാഷെ, സിനിമയിൽ കാണുന്നതുപോലെ തള്ളി താഴെയിടാൻ തോന്നി.

ശ്,,ശ്,,,ശ്,,,ശ്,,,,,  ഒരു ശബ്ദം;
ശ്,,,ശ്ശ്,,,ശ്ശ്,,,   വീണ്ടും ആ ശബ്ദം ഉയരുകയാണ്, തൊട്ടടുത്ത മുറിയിൽ നിന്ന്;
ഓ, അത് അവളായിരിക്കും, മണിക്കുട്ടി; ഉറക്കത്തിൽ വല്ലതും പറയുന്നതാവാം. ഏറെക്കാലം അലഞ്ഞുനടന്ന അവൾ മനഃസമാധാനത്തോടെ ഉറങ്ങുന്നതിനിടയിൽ സ്വപ്നം കണ്ട് സംസാരിച്ചതാവണം,,,
ശ്,,ശ്ശ്,ശ്ശ്,ശ്ശ്,,,,,ശ്ശ്,,, ശബ്ദം വീണ്ടും ഉയരുകയാണ്,,
എല്ലാ മുറികളിലും കടന്ന് ജനാലയും വാതിലും അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തി ഉറങ്ങാൻ കിടന്നതാണ്,, അപ്പോൾ ശബ്ദം അവൾ ഉറക്കത്തിൽ സംസാരിക്കുന്നതാവണം. പറയുന്നത് തമിഴിൽ ആയിരിക്കും,, അബോധമനസ്സിൽ നാവിൽ വിളയാടുന്നത് മാതൃഭാഷ ആയിരിക്കുമല്ലൊ!!
ഒന്ന് കേട്ടാലോ??

                          അദ്ദേഹത്തെ ഉണർത്താതെ കിടക്കയിൽ നിന്നെഴുന്നേറ്റ ഞാൻ, വളർത്തുപൂച്ചയുടെ മെയ്‌വഴക്കവുമായി, ചിരപരിചിതമായ വഴികളിലൂടെ ആ ഇരുട്ടിൽ നടന്ന് ഡൈനിംഗ് റൂമിലൂടെ അടുക്കളക്ക് സമീപം എത്തി. അടുക്കളവാതിലിന് ഇടതുവശത്താണ്, ഞാൻ അവൾക്കായി മുറി ഒരുക്കിയത്. അതിനകത്ത് ലൈറ്റ് ഓൺ ചെയ്തില്ലെങ്കിലും വെന്റിലേറ്ററിലൂടെ നേർത്ത വെളിച്ചം ഒഴുകിവരുന്നുണ്ട്; ഒപ്പം അവ്യക്തമായ ശബ്ദവും. എന്നിലെ ജിജ്ഞാസ ഉച്ചസ്ഥായിയിലെത്തി,
,,, ഈ നട്ടപ്പാതിരക്ക് എന്റെ വീട്ടിലെ മുറിയിൽ‌വെച്ച് നടക്കുന്നത് അറിയണമല്ലൊ? വാതിൽ അടച്ചതിനാൽ ഒളിഞ്ഞുനോട്ടത്തിനുള്ള വഴി ഉയരത്തിലുള്ള ഒരു വെന്റിലേറ്റർ മാത്രമാണ്. സമീപമുള്ള ഒരു ചെയർ ശബ്ദമില്ലാതെ എടുത്ത് ആ വെന്റിലേറ്ററിനു ചുവട്ടിൽ വെച്ച്, തൊട്ടടുത്തുള്ള ഷെൽഫിൽ പിടിച്ച് ഡൈനിംഗ് ടേബിളിനു മുകളിൽ കയറി മേലോട്ട് നോക്കി. ഇപ്പോൾ ഒന്നും കാണുന്നില്ലെങ്കിലും ശബ്ദം വ്യക്തമാണ്,
“അണ്ണാ, നീങ്കൾ എന്ന ശൊല്ലറേൾ?”
ഞാനാകെ ഞെട്ടിത്തരിച്ചു,
അടച്ചുപൂട്ടിയിട്ട് ഒറ്റക്ക് ഉറങ്ങാൻ കിടന്ന ഇവളുടെ മുറിയിൽ എങ്ങെനെ അണ്ണൻ കയറിവന്നു???
എനിക്ക് തോന്നിയതാണോ?

ഞാൻ ഷെൽഫിൽ പിടിച്ച് പരമാവധി എത്തിവലിഞ്ഞ് അകത്തേക്ക് നോക്കി,,,
                          അവിടെ അവൾ മൊബൈലിൽ സംസാരിക്കുകയാണ്!!! അപ്പോൾ ഇതാകെ പുലിവാലായോ? അവളുടെ മുഖം കാണാനാവില്ലെങ്കിലും ബൊബൈലിന്റെ വെളിച്ചം വ്യക്തമാണ്, അവൾ ആരോടോ പറയുകയാണ്,
“നാനിങ്കെ ഇരുക്കുമാട്ടേൻ, മുടിഞ്ചളവുക്ക് മാലേം വളേം രൂപായും തിരുടിക്കിട്ട് പോയൂടുവേൻ. അന്ത അയ്യാവേം ആത്താവേം തട്ടിക്കളയും. കൊഞ്ചം നാൾ പോഹട്ടും, അണ്ണാവുക്ക് ഇങ്കെ വരറതുക്ക് റൂട്ട് നാൻ ശൊല്ലിത്തിരുകിറേൻ”

                               നിൽക്കുന്നത് മേശപ്പുറത്താണെന്ന ബോധമുള്ളതിനാൽ നിശബ്ദമായി ഞാൻ താഴെയിറങ്ങി. ആകെ ഒരു വിറയൽ,,, പോറ്റിവളർത്താൻ കൊതിച്ചത് കാലന്റെ കുരുക്കുമായി വന്നവളെയാണോ? വീട്ടിലുള്ളവരെ തട്ടിക്കളഞ്ഞ്, പൊന്നും പണവും അടിച്ചുമാറ്റി സ്ഥലം വിടാനാണ് അവളുടെ പ്ലാൻ!!!!
അല്പനേരം ചിന്തിച്ച്, അവളുടെ മുറിയുടെ വാതിൽ പുറത്തുനിന്ന് ലോക്ക് ചെയ്യുമ്പോൾ ശബ്ദം പുറത്തുവന്നില്ല. തിരിച്ച് ബഡ്‌റൂമിലേക്ക് നടന്ന് ഉള്ളിൽ പ്രവേശിച്ചപ്പോൾ ആ വാതിലും നന്നായി അടച്ചുപൂട്ടി.

                          അദ്ദേഹം സുഖമായി ഉറങ്ങുകയാണ്; ഞാൻ പോയതും വന്നതും അറിഞ്ഞിട്ടേയില്ല. ശരീരവും മനസ്സും ചേർന്ന് ആകെ ഒരു വിറയൽ കാരണം എന്നിൽ‌നിന്നും ഉറക്കം അകന്നു മാറിയിരിക്കയാണ്. തലയും തടവിക്കൊണ്ട് ഞാൻ ചിന്തിക്കാൻ തുടങ്ങി,
“നാളെ നേരം പുലർന്ന് കഴിഞ്ഞാൽ, ഈ തല കഴുത്തിനുമുകളിൽ നിലനിർത്താനായി എന്തെല്ലാം ചെയ്യണം?”

5/10/11

നാലാമത്തെ കുഞ്ഞ്

രമേശൻ മുതലാളി,,,
സ്വന്തമായി വിയർപ്പൊഴുക്കാത്തവൻ,
വിയർപ്പിന്റെ വില അറിയാത്താവൻ.
ജീവിതത്തിൽ ഒരിക്കലും അധ്വാനിക്കാത്തവൻ,
സ്വന്തം കൈകളിൽ അധ്വാനത്തിന്റെ തഴമ്പില്ലാത്തവൻ.
എന്നാൽ അവൻ ഒരു മുതലാളിയാണ്,
പൂർവ്വികരിൽ നിന്നും ലഭിച്ചത്, അതിവിശാലമായ പഴത്തോട്ടം,
അതിന്റെ ഉടമയാണ്, ‘രമേശൻ മുതലാളി’.

                           മുതലാളി അനേകം തവണ സ്വന്തം തോട്ടത്തിൽ പോയിട്ടുണ്ടെങ്കിലും ഇന്നത്തെ യാത്രയുടെ സവിശേഷത സ്വന്തം മകൻ, ‘അപ്പു’ എന്ന് വിളിക്കുന്ന ‘അപൂർവ്വ്’ കൂടെയുണ്ട്, എന്നതാണ്. അടച്ചിട്ട മുറിയിലെ കാർട്ടൂൺ കഥാപാത്രങ്ങളിൽ‌നിന്നും ശത്രുസംഹാര ഗെയിമുകളിൽ നിന്നും മോചനം ലഭിച്ച ആ അഞ്ചുവയസ്സുകാരൻ ആദ്യമായിട്ടാണ് ഇത്രയും വിശാലമായ ലോകം കാണുന്നത്. 
                           ട്രാഫിക്ക് ജാമിൽ കുടുങ്ങിയിട്ട് വണ്ടി സ്ലോ ആയപ്പോൾ തൊട്ടടുത്തിരിക്കുന്ന അപ്പു ആവേശത്തോടെ സ്റ്റീയറിംഗ് പിടിച്ച്‌വലിച്ച് അച്ഛന്റെ ശ്രദ്ധ ആകർഷിച്ച്‌ പുറത്തേക്ക് ചൂണ്ടി,
“പപ്പാ നോക്ക്,, പൂവർ ചിൽഡ്രൻ പ്ലെയിംഗ് ലൈക്ക് ടോമിൻ ജറി,,,”
അവിടെ തുറന്ന ആകാശത്തിനും ഭൂമിക്കും ഇടയിൽ ഓടിക്കളിക്കുന്ന തെരുവുപിള്ളേർ,,, ആകാശത്തിനു താഴെ പറവകളെപ്പോലെ ഉല്ലസിക്കുന്ന കുഞ്ഞുങ്ങളെ അപ്പു ആദ്യമായി കാണുകയാണ്.

                             നാല് ചുമരുകൾക്കുള്ളിലെ സ്ക്രീനിൽ കടന്ന്‌വന്ന് കൊഞ്ചുന്ന കഥാപാത്രങ്ങൾ മാത്രമാണ് മകന്റെ കൂട്ടുകാർ. വീടായാലും സ്ക്കൂളായാലും സമപ്രായക്കാരൊത്തുള്ള ഇടപെടൽ വിലക്കിയിരിക്കയാണ്. കോടീശ്വരനായ രമേശൻ മുതലാളിയുടെ ഏകമകൻ, എല്ലാ സമ്പത്തിന്റെയും ഏക അവകാശി, മറ്റുള്ളവരുമായി കൂട്ടുകൂടാൻ പാടില്ല.

  എസ്റ്റെയ്റ്റിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോൾ, അവന്റെ അമ്മ വിലക്കിയതാണ്, പിന്നെ താക്കീതുകളായി,,
“അവിടെയുള്ള തെണ്ടിപ്പിള്ളേരെ കാണാൻ, മകനെ അനുവദിക്കരുത്,,, പിന്നെ വെളിയിൽ‌നിന്ന് ഭക്ഷണമൊന്നും കഴിക്കരുത്”
അവൾ പറഞ്ഞത് ശരിയാണ്, വെളിയിൽ‌നിന്ന് ഭക്ഷണം കഴിച്ചാൽ എന്തൊക്കെ കെമിക്കൽ‌സ് ആയിരിക്കും പൊന്നുമോന്റെ ഉള്ളിലെത്തുന്നത്? കാറിൽ കയറാൻ‌നേരത്ത് അവന്റെ അമ്മക്ക് ഉറപ്പ് കൊടുത്തു,
“വണ്ടിയിൽനിന്ന് വെളിയിലിറക്കാതെ ഫാം‌ ഹൌസും ട്രീസും കാണിച്ച്കൊടുത്ത് പെട്ടെന്ന്‌തന്നെ റിട്ടേൺ ചെയ്യാം”

കാറിന്റെ സ്പീഡ് കൂട്ടിയപ്പോൾ മകന് ഭയമായി. ആൺകുട്ടികൾ ഇങ്ങനെ ഭയപ്പെടുന്നത് ശരിയല്ല,
“സീ അപ്പു, യൂ ആർ എ ബോയ്; ഡോൺ‌ഡ് ബിഹേവ് ഏസ് എ ഗേൾ ചൈൽഡ്”
                                  ഹൈവേ റോഡ് അവസാനിക്കുന്നിടത്ത് അതിവിശാലമായ എസ്റ്റെയ്റ്റ്, കാവൽക്കാരൻ വന്ന് കൈകൂപ്പി വണങ്ങിയിട്ട് ഇരുമ്പ് കവാടം തുറന്നു, പിന്നെ വണ്ടി ഓടുന്നത് വൻ‌മരങ്ങൾ തീർത്ത തണലിലൂടെ മാത്രം. കാറിന്റെ ഷട്ടർ താഴ്ത്തി ഏസി ഓൺ ചെയ്തപ്പോൾ അവന്റെ കുഞ്ഞുകണ്ണിൽ സംശയത്തിന്റെ നിഴലാട്ടം. ഇവിടത്തെ കാറ്റിൽ രാസവസ്തുക്കളുടെയും മരുന്നിന്റെയും ഗന്ധമുണ്ടെന്ന് പറഞ്ഞാൽ ഇപ്പോൾ അവന് മനസ്സിലാവില്ല. തന്റെ ബിസിനസ്, തന്റെ പണം, മുന്നിൽ കാണുന്ന വൻ‌മർങ്ങളെപ്പോലെ പടർന്ന് പന്തലിച്ചത്, ഏതൊക്കെ രാസവസ്തുക്കളുടെ സഹായത്താലാണെന്ന്, വളർന്ന് വലുതാവുമ്പോൾ അവൻ അറിഞ്ഞോട്ടെ.

                                  പൂർവ്വികർ അദ്ധ്വാനിച്ച് നട്ടുവളർത്തിയ മരങ്ങൾ മാത്രമാണ് ചുറ്റിലും തലയുയർത്തി നിൽക്കുന്നത്. അവയിൽ ഓരോ വർഷവും കായ്ക്കുന്നത്  അപൂർവ്വശക്തിയുള്ള പഴങ്ങളാണ്. വിശപ്പും ദാഹവും അറിയാതാക്കുന്ന വാർദ്ധക്ക്യം ഇല്ലാതാക്കുന്ന ആ പഴങ്ങളുടെ കുരു പുറത്തായതിനാൽ എളുപ്പത്തിൽ തിന്നാം, ജൂസാക്കി കുടിക്കാം, വാറ്റിയെടുക്കാം, ഉണക്കാം. വിദേശത്തും സ്വദേശശത്തും നിരവധി ബിസിനസ് കോണ്ട്രാക്റ്റുകൾ. എസ്റ്റെയ്റ്റ് സ്വന്തമായി ലഭിച്ചതിനുശേഷം കണ്ടെത്തിയ പുത്തൻ മരുന്നുകൾ തളിച്ചപ്പോൾ ഉല്പാദനം വർദ്ധിച്ച് വരുമാനം ഇരട്ടിച്ചുകൊണ്ടിരിക്കയാണ്.

                             യാത്രക്കൊടുവിൽ ഫാം ഹൌസിനു മുന്നിൽ വാഹനം നിർത്തി ഡോർ തുറന്നു. മുതലാളിയുടെ കൂടെ മകനെയും കണ്ടപ്പോൾ ഏതാനും തൊഴിലാളികൾ അവന്റെ അടുത്തേക്ക് വന്നു. പെട്ടെന്ന് മകൻ പിന്നിലേക്ക് നീങ്ങി, അവർക്കുനേരെ കൈചൂണ്ടി,
“ഡോൺ‌ഡ് ടച്ച്‌മീ, യൂ ഡേർട്ടി ഫെലോസ്,,,,,”
സ്വന്തം മകന്റെ വാക്കുകൾ കേട്ട് രമേശൻ മുതലാളി സന്തോഷിച്ചെങ്കിലും ഞെട്ടിയ തൊഴിലാളികൾ ചിരിച്ചുകൊണ്ട് പിൻ‌വാങ്ങി. വിവരമില്ലാത്ത വൃത്തിയില്ലാത്ത മനുഷ്യർക്ക് ഓമനിക്കാനുള്ളതാണോ, അവരുടെ മുതലാളിയായ തന്റെ ഓമനപുത്രൻ!

                             പെട്ടെന്ന് ഫാംമാനേജർ ഫയലുകളുമായി മുന്നിൽ ഓടിവന്നു. അയാൾക്ക് പറയാൻ അനേകം കാര്യങ്ങളാണ്. ഇപ്പോഴുള്ള മരുന്ന് കാരണം തൊഴിലാളികൾക്ക് രോഗങ്ങൾ വരുന്നുണ്ടെന്നും അവരെല്ലാം ചേർന്ന് സമരം ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും പറഞ്ഞപ്പോൾ രമേശൻ മുതലാളിയുടെ ദേഷ്യം ആളിക്കത്തി,
“അതിന് അവരോട് ജോലിക്ക് വരാൻ നമ്മൾ പറഞ്ഞിട്ടില്ലല്ലൊ, തൊഴിലില്ലാതെ പട്ടിണിയായ കാലത്ത് ജോലിയും കൂലിയും കൊടുത്ത നമ്മളാണോ കുറ്റക്കാർ? ഒരു കാര്യം ചെയ്യ്, അവരെയെല്ലാം പിരിച്ചുവിട്ട് പുതിയവരെ നിയമിക്ക്”
“സർ അത് തൊഴിലാളി സംഘടനകൾ സമ്മതിക്കില്ല”
“ഒരു തൊഴിലാളി യൂണിയൻ? അവരുടെ നേതാക്കന്മാർക്ക് വല്ലതും കൊടുത്ത് കാര്യം ഒതുക്ക്”

                             ഫയലുകൾ നോക്കുന്നതിനിടയിൽ, അന്താരാഷ്ട്ര വിലനിലവാരവും മാർക്കറ്റിംങ്ങ് സീക്രട്ടും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, അപ്പുവിന്റെ ശ്രദ്ധ വെളിയിലെ ചെടികളിൽ ഉടക്കി. പൂന്തോട്ടത്തിലൊക്കെ ഇതുവരെ കാണാത്ത വലിയ പൂക്കൾ മാത്രം. പെട്ടെന്ന് ഒരു പ്രാവിനോളം വലിപ്പമുള്ള ചിത്രശലഭം വന്ന്, തളികയോളം വലിയ ചെമ്പരത്തിപൂവിലെ തേൻ കുടിച്ച് പറന്നുപോയത് കണ്ടപ്പോൾ അവന്റെ കൊച്ചുകണ്ണിൽ കൌതുകം. എന്തൊക്കെ കാഴ്ചകളാണ്!
അവനാകെ ആശ്ചര്യപ്പെട്ട് പുറത്തിറങ്ങി നടക്കാൻ തുടങ്ങി. എങ്ങും നിറഞ്ഞിരിക്കുന്നത് ഇതുവരെ കാണാത്ത കാഴ്ചകൾ മാത്രം,,,
                             അല്പനേരം നടന്നപ്പോൾ സമീപത്തായി ഒഴുകുന്ന അരുവിയുടെ കളകളാരവം അവന്റെ കുഞ്ഞുകർണ്ണങ്ങളിൽ പതിച്ചു. അരുവിയിലെ തെളിനീരിൽ നീന്തിത്തുടിക്കുന്ന വലിയ മത്സ്യങ്ങൾ,, ചില മത്സ്യങ്ങൾ അവനെക്കാൾ വലുതാണ്.
പുതിയ ലോകം നോക്കിയും കണ്ടും അപ്പു മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ,, 
അവൻ എല്ലാം മറന്നു,,,
അവൻ മാത്രമല്ല, അവന്റെ അച്ഛനും അവനെ മറന്നിരുന്നു,,,
ലക്ഷങ്ങളുടെ കോടികളുടെ കണക്കുകൾ പറയുമ്പോൾ, സ്വന്തം മകന്റെ കാര്യം മുതലാളി പൂർണ്ണമായി മറന്നു,,

                         തിരിച്ചുപോകാൻ നേരത്ത് കാറിന്റെ ഡോർ തുറന്നപ്പോൾ ഡ്രൈവിംഗ് സീറ്റിന് സമീപം രമേശൻ കണ്ടു; അപ്പുവിന്റെ കൊച്ചു ‘ജെ.സി.ബി’. പെട്ടെന്ന് മകന്റെ ചിന്തയുദിച്ച അച്ഛൻ അവനെ വിളിക്കാൻ തുടങ്ങി,
“അപ്പൂ,, കം ഹിയർ,,,വേർ ആർ യൂ?”
അല്പസമയം കാത്തിരുന്നിട്ടും അപ്പു വന്നില്ല. തന്റെ വിളികേട്ടിട്ടും മകൻ വരുന്നില്ല എന്നറിഞ്ഞ ആ പിതാവ്, ഫാമിനുചുറ്റും നടന്ന് അപ്പുവിനെ ഉച്ചത്തിൽ വിളിച്ചു,
“അപ്പൂ,, പൊന്നുമോനേ,,,നീയെവിടെയാ ഉള്ളത്?”
                         വിളികേൾക്കാനോ മറുപടി പറയാനോ അപ്പു സമീപമൊന്നും ഇല്ലെന്ന അറിവ് അദ്ദേഹത്തിന്റെ തലയിൽ ഇടിമിന്നലായി പതിച്ചു. പുറപ്പെടാൻ നേരത്ത് ഭാര്യ പറഞ്ഞ ഉപദേശത്തിന് ഒരു വിലയും കല്പിക്കാത്തതിൽ സ്വയം പഴിചാരാൻ തുടങ്ങിയ സമയത്താണ് ഏതോ ഒരു കുട്ടിയുടെ ശബ്ദം കേട്ടത്. ആ ശബ്ദത്തിന്റെ ഉറവിടംതേടി അയാൾ നടന്നു. 
...അവിടെ അരുവിക്കരയിൽ മണ്ണ്‌വാരി തിന്നുന്ന നാല് കുട്ടികൾ!!! ‘അവരോട് ചോദിച്ചാൽ മകനെക്കുറിച്ച് അറിയുമായിരിക്കും’.
                        നടത്തത്തിന് വേഗതകൂട്ടിയിട്ട് അവരെ സമീപിക്കുമ്പോൾ രമേശൻ വ്യക്തമായി കണ്ടു, നാല് കുഞ്ഞുങ്ങളുടെയും തല അസാധാരണമായ അളവിൽ വളർന്നിരിക്കുന്നു. അവരുടെ കാലുകൾ മെലിഞ്ഞ് നടക്കാൻ പറ്റാത്തതിനാൽ വെറുംനിലത്ത് ഇഴയുകയാണ്. തന്റെനേരെ തുറിച്ച്‌നോക്കുന്ന വലിയ കണ്ണുകളുള്ള അവർ മനുഷ്യജീവികളാണെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് പ്രയാസം തോന്നി.

                        പെട്ടെന്ന് മണ്ണിന്റെ നിറമുള്ള മുഷിഞ്ഞ വസ്ത്രം ധരിച്ച മൂന്ന് സ്ത്രീകൾ തിരക്കിട്ട് നടന്ന് വന്ന് ഓരോ കുട്ടിയെയും എടുത്ത്, അവരുടെ ഭാരമുള്ള തല ചുമലിലേറ്റി മുന്നോട്ട് നടന്നു. ഒടുവിൽ വന്ന സ്ത്രീ മൂന്നാമത്തെ കുഞ്ഞിനെയെടുത്ത് ചുമലിലിട്ടപ്പോൾ അവശേഷിച്ച ആ ഒരു കുഞ്ഞ് ദയനീയമായി ചുറ്റും നോക്കുകയാണ്.
അവനെന്താ ഇങ്ങനെ നോക്കുന്നത്??? മുതലാളിക്ക് ആകെ സംശയമായി,
തന്റെ കൂടെ വരുമ്പോൾ അപ്പു അണിഞ്ഞ വസ്ത്രങ്ങളാണല്ലൊ ആ കുട്ടി അണിഞ്ഞത്?
                        നാലാമത്തെ കുട്ടി മുന്നോട്ട് ഇഴഞ്ഞ്നീങ്ങാൻ തുടങ്ങിയപ്പോൾ രമേശൻ മുതലാളി ഭയം കൊണ്ട് വിറച്ചു. ആ കുഞ്ഞ് പല്ലില്ലാമോണ കാട്ടിയിട്ട് എന്തോക്കെയോ പറയുന്നുണ്ട്, അവ്യക്തമായ ആ അക്ഷരങ്ങൾക്ക് ചെവികൊടുക്കാൻ രമേശൻ തയ്യാറായില്ല. അദ്ദേഹം ഓടുന്നതുകണ്ടപ്പോൾ മുട്ടുകാലിൽ ഇഴയുന്ന ആ രൂപം കണ്ണീരൊഴുക്കി കരയാൻ തുടങ്ങി.

                    സ്വന്തം വാഹനത്തിന്റെ ഡോർ തുറക്കാൻ നേരത്ത് രമേശന്റെ ശരീരം വിറക്കാൻ തുടങ്ങി, മകൻ അപ്പു,,, അവനില്ലാതെ എങ്ങനെ തിരിച്ചുപോവും? 
ചെളിയും മണ്ണും പുരണ്ട് ഇഴഞ്ഞുനീങ്ങി തന്നെ സമീപിക്കാൻ വെപ്രാളം കാട്ടുന്ന ആ വികൃതരൂപം, നാലാമത്തെ കുഞ്ഞ്, ‘സ്വന്തം മകൻ അപൂർവ്വ്’ തന്നെയാണെന്ന ചിന്ത രമേശൻ മുതലാളിയുടെ ബോധമണ്ഡലത്തിൽ കടന്ന് കറങ്ങാൻ തുടങ്ങി.

4/16/11

അവളുടെ വേദനകൾ


                 ഒന്നിച്ച് ജീവിച്ച കാലം‌തൊട്ട്, അയാൾ ഭാര്യയെ അടിച്ച് വേദനിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും കരയാത്തവളാണ്, ഭർത്താവ് മരിക്കാറായി എന്നറിഞ്ഞ നിമിഷം‌തൊട്ട് ഉച്ചത്തിൽ കരയുന്നത്!!! 

തന്റെ അരികിലിരുന്ന് അലമുറയിട്ട് തലതല്ലിക്കരയുന്ന ഭാര്യയെകണ്ട്, ആശ്ചര്യത്തോടെ അയാൾ ചോദിച്ചു,
“നമ്മൾ ഒന്നിച്ച് ജീവിച്ച കാലം‌തൊട്ട്, പലപ്പോഴായി  നിന്നെഞാൻ അടിച്ച് വേദനിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും നീ എതിർക്കുകയോ കരയുകയോ ഒരുതുള്ളി കണ്ണിരൊഴുക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയുള്ള ഞാൻ,,, മരിക്കാൻ‌നേരത്ത് നീയെന്തിനാ കരയുന്നത്?”
“ചേട്ടൻ മരിക്കുന്നത് ഓർക്കുമ്പോൾ എനിക്ക് അതിയായ ദുഃഖമുണ്ട്; എന്നാൽ, അടികൊണ്ട് വേദനിക്കുമ്പോഴെല്ലാം കരയാതെ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു”
“അടികൊള്ളുമ്പോൾ പ്രാർത്ഥിക്കാനോ?”
“അതെ, എന്റെ ഗതികേട് കൊണ്ടല്ലെ അടികൊള്ളുന്നത്; അപ്പോഴെല്ലാം മനസ്സിൽ ദൈവത്തെ വിളിച്ച്‌പറയും, ‘എത്രയും വേഗം എന്റെ ഭർത്താവിനെ ഒന്ന് കൊന്നുതരണേ’ എന്ന്”