“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/6/11

രാത്രിമണൽ 999

                             ചേലേറും‌നാട്ടിലെ നല്ലവരായ നാട്ടുകാർക്ക്, സന്തോഷം‌‌വന്നിട്ടങ്ങ്,,,, ഇരിക്കാൻ‌വയ്യാതായി. അവരുടെ ഗ്രാമത്തലവൻ നഗരപിതാവിനെ മുഖംകാണിച്ചതിനുശേഷം തിരിച്ചുവന്നത്, നാടിന്റെ വികസനത്തിന്‌വേണ്ടി പുതിയൊരു പദ്ധതിയുമായാണ്. ഏതാനും ദിവസങ്ങളായി നഗരവും ഗ്രാമവും ചേർന്ന് ഏതോഒരു പദ്ധതിയെക്കുറിച്ചുള്ള ചർച്ചയിലാണ്. നാട്ടുകാർക്കെല്ലാം തൊഴിൽ ലഭിക്കുന്ന ഈ പദ്ധതി വന്നാൽ തൊഴിലില്ലാതെ വെറുതെയിരിക്കുന്നവരെ കാണാനെ കഴിയില്ല, എല്ലാവരുടെയും പട്ടിണി മാറും, ഐശ്വര്യവും സമ്പൽ‌സ‌മൃദ്ധിയും നാടങ്ങും കളിയാടിയിട്ട് ചേലേറും‌നാടിന്റെ പ്രശസ്തി ഉയർന്ന് ലോകമെമ്പാടും അറിയപ്പെടും. പദ്ധതിയുടെ ആദ്യപടിയായി പട്ടണത്തിൽ നിന്നും ദിവസേന ഇറക്കുമതി ചെയ്യുന്ന ഉല്പന്നം ഇനിയങ്ങോട്ട് ‘ചേലേറും‌നാട്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ആനന്ദലബ്ദിക്കിനിയെന്ത് വേണം?

നാട്ടുകൂട്ടം, പൊതുജനങ്ങൾ‌സഹിതം ആൽത്തറക്ക് മുന്നിൽ ഒത്തുകൂടി,,,
                             ആൽത്തറയിലെ ഉയർന്ന കല്ലിൽ ആസനസ്ഥനായ ഗ്രാമത്തലവനെ മുല്ലപ്പൂവ് ഹാരമണിയിച്ചും പനിനീർ‌പൂവ് പൂച്ചെണ്ട് നൽകിയും ജനങ്ങൾ ആദരിച്ചു. അദ്ദേഹത്തിന്റെ ഇരുവശങ്ങളിലായി ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉയരം കുറഞ്ഞ കല്ലുകളിൽ പതുക്കെ ഇരുന്നു.
ഗ്രാമത്തലവൻ പൊതുജനങ്ങളെ കൺ‌കുളിർക്കെ നോക്കിയപ്പോൾ എല്ലാവരും നിശബ്ദരായി. അദ്ദേഹം പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട നാട്ടുകാരേ,,,”
നാട്ടുകാരുടെ കരഘോഷം കേട്ട് ആനന്ദക്കണ്ണീർ‌പൊഴിച്ച് ഗ്രാമപിതാവ് അലപനേരം നിശബ്ദനായി,
അദ്ദേഹം വീണ്ടും തുടർന്നു,
“നാട്ടുകാരെ നമുക്കൊരു സന്തോഷവർത്തമാനം പറയാനുണ്ട്. നമ്മുടെ നഗരപിതാവ്,110 ഗ്രാമത്തലവന്മാരെ വിളിച്ചുചേർത്ത യോഗത്തിൽ നമ്മളോട് ഒരു പദ്ധതിയെക്കുറിച്ച് പറഞ്ഞു, ‘നഗരത്തിൽ നിന്നും നിർമ്മിക്കപ്പെടുന്ന നമുക്ക് പ്രയോജനപ്പെടുത്താവുന്ന, ഒരു ‘വിശിഷ്ടവസ്തു’ വെറുതെ തരാമെന്ന്. അത് നിക്ഷേപിക്കാനുള്ള സ്ഥലം ഏതെങ്കിലും ഗ്രാമം നൽകണമെന്ന്’. അപ്പോൾ എല്ലാ ഗ്രാമത്തലവന്മാരും സമ്മതം മൂളി,,, വെറുതെ കിട്ടുന്നതല്ലെ?”
“എന്നിട്ടോ?”
പ്രതിപക്ഷമെമ്പർ ചോദിച്ചത്‌കേട്ട് മറ്റുള്ളവർ ബഹളം‌വെച്ചപ്പോൾ ഗ്രാമത്തലവൻ എഴുന്നേറ്റ് എല്ലാവരെയും ശാന്തരാക്കി,
“തോക്കിൽ കയറി വെടിവെക്കല്ലെ,,, ഞാൻ പറയുന്നത്,,, ശ്രദ്ധിച്ച്,,, ശ്രദ്ധിച്ച്,, കേൾക്കണം. നഗരപിതാവ് എല്ലാഗ്രാമത്തിന്റെയും ഭൂപടം‌നോക്കിയിട്ട് റോഡ്, തോട്, റെയിൽ‌പാളം എന്നിവ കണ്ടുപിടിച്ചു. ഒടുവിൽ”
“ഒടുവിൽ?”
“ഒടുവിൽ നമ്മുടെ ചേലേറും‌നാട്ടിൽ ആ പദ്ധതി സ്ഥാപിക്കാൻ തീരുമാനമായി”
നിർത്താതെയുള്ള കരഘോഷത്തിനുശേഷം അദ്ദേഹം ബാക്കി പറയാൻ തുടങ്ങി,
“നമ്മുടെ ഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതാണ്; സുന്ദരികളും സുന്ദരന്മാരുമായ ജനങ്ങൾ, സുഗന്ധമുള്ള പൂക്കൾ, പറവകൾ, കൂടാതെ പട്ടണത്തിൽ നിന്ന് ഏറ്റവും അടുത്ത ഗ്രാമം,, അതായത് വെറും പത്ത് മൈൽ ദൂരം‌മാത്രം. അവർ നിക്ഷേപിക്കുന്ന ഉല്പന്നം ഉപയോഗിച്ച് അദ്ധ്വാനശീലരായ നമ്മുടെ ഗ്രാമീണർക്ക്, ‘പ്രയോജനപ്രദമായ പലതരം വസ്തുക്കൾ നിർമ്മിച്ച് സ്വന്തമായി ഉപയോഗിക്കാം’, എന്നൊക്കെയാണ്”

പ്രതിപക്ഷമെമ്പർക്ക് വീണ്ടും സംശയം ഉണർന്നു,
“ഇതൊക്കെ പറഞ്ഞിട്ട് നഗരത്തിലുള്ളവർ പെട്ടെന്ന് ഉല്പന്നം നിർത്തിയാലോ?”
“അതങ്ങനെ നഗരത്തിലുള്ളവർക്ക് നിർത്താനാവില്ല; ദിവസേന ചുരുങ്ങിയത് ഇരുപത്തി എട്ട് ലോറികളിൽ ഉല്പന്നവും അതോടൊപ്പം അതുപോലുള്ള മറ്റ് വസ്തുക്കളും എത്തിക്കും, എന്നാണ് നഗരപിതാവ് അഗ്രിമെന്റ് എഴുതിതന്നത്”
“എത്രകാലം?”
“999വർഷം”
“അതെന്താ ഒരു 999? ഇത്രയും കുറച്ച്‌കാലം മതിയോ? നമ്മുടെ മക്കൾക്കും വരാനിരിക്കുന്ന കുഞ്ഞുമക്കൾക്കും അതുകൊണ്ട് പ്രയോജനം ഉണ്ടാവേണ്ടെ?”
“അത് ഞാൻ ചോദിക്കാതിരുന്നിട്ടില്ല. അവർ പറഞ്ഞത് ‘999’ എന്ന് വെറുതെ എഴുതുന്നതാണ്, ഈ ഭൂമിയിൽ അവരുള്ള കാലത്തോളം അവരുടെ ഉല്പന്നം ഇവിടെ എത്തിക്കും എന്നാണ്. അങ്ങനെ നിങ്ങളുടെ ഗ്രാമതലവനായ ഞാൻ നമുക്കെല്ലാവർക്കും‌വേണ്ടി തീരാധാരം എഴുതി ഒപ്പിട്ട് കൊടുത്തു, ‘എന്റെ ഗ്രാമമായ ചേലേറും‌നാട്ടിൽ പട്ടണത്തിലെ ഉല്പന്നമായ ‘രാത്രിമണൽ’, 999 വർഷത്തേക്ക് നിക്ഷേപിക്കാനുള്ള അനുവാദം നൽകുന്നു’, എന്ന്”
അത്‌കേട്ട് പ്രതിപക്ഷമമ്പർ എഴുന്നേറ്റു,
“രാത്രിമണലോ? അത് എന്താണെന്ന് പറഞ്ഞില്ല”
“ഉല്പന്നത്തിന്റെ പേരാണ്, രാത്രിമണൽ”
“രാത്രിയായാലും പകലായാലും അത് എന്റെ വാർഡിൽ തന്നെ”
ഒറ്റ മീറ്റിം‌ഗിൽ‌പോലും വായതുറക്കാത്ത വനിതാമെമ്പർ അമ്മിണികുമാരി എഴുന്നേറ്റ് പറയുന്നത് കേട്ട് നാട്ടുകാർ ഒന്നടങ്കം ആശ്ചര്യപ്പെട്ടു. പെട്ടെന്ന് പ്രതിപക്ഷമമ്പർ എഴുന്നേറ്റു,
“അതെല്ലാം ആണുങ്ങൾ തീരുമാനിച്ച് കൊള്ളും”
“ആണുങ്ങളോ? ഇവിടെ പെണ്ണായ ഒരേഒരു മെമ്പർ ഞാനാണ്; അതുകൊണ്ട് എന്റെ വാർഡിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ‌പോലും ആണുങ്ങൾ തട്ടിയെടുക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഞാൻ വിട്ടുകൊടുക്കില്ല. ഈ പദ്ധതിയെങ്കിലും എന്റെ വാർഡിൽ വേണം”
“ബഹുമാനപ്പെട്ട മെമ്പർ വനിതയാണെങ്കിലും പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഒരു പങ്കും തരില്ല”
ഭരണകക്ഷിയിൽ‌പെട്ട കാരണവർ പറയുന്നത് കേട്ട് പ്രതിപക്ഷ യുവനേതാവ് എഴുന്നേറ്റു,
“ഞങ്ങൾ വിടില്ല, എന്റെ വാർഡിൽ എന്റെ വീട് നിൽക്കുന്നിടം വരെ ആ പദ്ധതിക്കായി ഞാൻ വെറുതെ നൽകാം”
അതുകേട്ട വടക്കെക്കര മെമ്പർ എഴുന്നേറ്റു,
“എന്റെ വാർഡിൽ പദ്ധതി തുടങ്ങണം; എന്റേതടക്കം പതിനാറ് പുരയിടത്തിന്റെ ആധാരവുമായിട്ടാ ഞാൻ വന്നത്, ഫ്രീ ആയിട്ട് സ്ഥലം നൽകാൻ”
മെമ്പർമാരുടെ തർക്കം‌കേട്ട് ഗ്രാമമുഖ്യന് ദേഷ്യം വന്നു,
“നിങ്ങളെല്ലാവരും ഇങ്ങനെ ബഹളം‌വെച്ചാൽ ‘നമുക്കീ പദ്ധതിവേണ്ട’, എന്ന് ഞാൻ നഗരപിതാവിനെ അറിയിക്കും”
പെട്ടെന്ന് എല്ലാവരും നിശബ്ദരായി,, മൊട്ടുസൂചി വീണാൽ കേൾക്കാം,,,
“നമ്മുടെ ഗ്രാമത്തിലെ വിശാലമായ രണ്ട് സ്ഥലങ്ങളാണ് ഞാൻ പദ്ധതി തുടങ്ങാനായി പറഞ്ഞുകൊടുത്തത്; അവിടെത്തെ വിശാലമായ കൃഷിയിടങ്ങളിൽ പട്ടണത്തിലെ ഉല്പന്നങ്ങൾ നമുക്ക് സംഭരിക്കാം. അങ്ങനെ പറഞ്ഞുകൊടുത്തവയിൽ”
“അത് ഏതൊക്കെയാ?”
“അതിലൊന്ന് തെക്കെക്കരയിലെ ‘നട്ടുച്ചക്കുന്ന്’, രണ്ടാമതായി ഞാൻ പറഞ്ഞത് വടക്കെക്കരയിലെ ‘പാതിരക്കാട്’. ഈ രണ്ട് സ്ഥലങ്ങളിൽ വാഹനസൌകര്യമുള്ള ‘പാതിരക്കാട്’ നഗരപിതാവിന് ഇഷ്ടമായി”
പെട്ടെന്ന് പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റു, തെക്കേക്കര പ്രതിപക്ഷം ഭരിക്കുമ്പോൾ വടക്കെക്കര ഭരണപക്ഷം ഭരിക്കുന്നു. എങ്ങനെ സഹിക്കും?
അവർ മുദ്രാവാക്ക്യം വിളിച്ചുകൊണ്ട് ആൽത്തറയുടെ നടുക്കളത്തിലിറങ്ങി,
“ഭരണപക്ഷം തുലയട്ടെ,
രാക്ഷ്ട്രീയവിവേചനം കാണിക്കുന്ന ഗ്രാമമുഖ്യൻ തുലയട്ടെ,
വിട്ടുകൊടുക്കില്ലാ ഞങ്ങൾ വിട്ടുകൊടുക്കില്ലാ,
രാത്രിമണലാർക്കും വിട്ടുകൊടുക്കില്ല”
എല്ലാം കണ്ടും കേട്ടും നിൽക്കുന്ന ഗ്രാമമുഖ്യൻ സഭ പിരിച്ചുവിടുകൊണ്ട് അറിയിപ്പ് നൽകി,
“ആരും പ്രശ്നമുണ്ടാക്കരുത്, നഗരത്തിലെ വണ്ടികൾ നാളെമുതൽ ‘രാത്രിമണലുമായി’ പാതിരക്കാട്ടിൽ വരും, ആവശ്യക്കാർക്ക് അവിടെപോയി എടുത്ത് ഉപയോഗിക്കാം. സഭ പിരിച്ചുവിട്ടിരിക്കുന്നു”
                               ഗ്രാമമുഖൻ സ്ഥലം‌വിട്ടെങ്കിലും ഗ്രാമവാസികൾ കൂട്ടം‌കൂടി ചർച്ച ചെയ്യുകയാണ്; പുതിയ പദ്ധതിയുടെ പുത്തൻ ഉല്പന്നവുമായി നാളെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന വണ്ടികൾക്ക് സ്വീകരണം നൽകാൻ ഭരണപക്ഷം തീരുമാനിച്ചപ്പോൾ ഉല്പന്നവുമായി വരുന്ന വണ്ടി പിടിച്ചെടുത്ത് നേരെ നട്ടുച്ചക്കുന്നിലെത്തിക്കാനുള്ള സൂത്രങ്ങൾ പ്രതിപക്ഷം ഒത്ത്‌ചേർന്ന് ആസൂത്രണം ചെയ്തു.
                               രാത്രി ഉറക്കം വരാതെ കിടന്ന നഗരവാസികൾ അതിരാവിലെതന്നെ പഴങ്കഞ്ഞി കുടിച്ച് റോഡരികിൽ എത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ വന്ന ഭരണപക്ഷത്തിന്റെ നേതാവായി പൂമാലയേന്തിക്കൊണ്ട് ഗ്രാമമുഖ്യൻ മുന്നിലുണ്ട്. ആദ്യം വരുന്ന വണ്ടിയെ മാലയിട്ട് സ്വീകരിക്കുമ്പോൾ പൊട്ടിക്കാനുള്ള പടക്കങ്ങളും തയ്യാർ. അതുപോലെ ഒളിപ്പിച്ച്‌വെച്ച പടക്കങ്ങളും ബോംബുകളുമായി പ്രതിപക്ഷങ്ങൾ കാണാമറയത്തുണ്ട്; വരുന്ന വാഹനത്തെ പിടിച്ചെടുത്ത് റൂട്ട്‌മാറ്റി ഓടിച്ച് നട്ടുച്ചക്കുന്നിലെത്തിക്കാൻ കഴിവുള്ള ഡ്രൈവർമാരും തയ്യാർ.

                             സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കെ ദൂരേനിന്നും അടച്ചുപൂട്ടിയ ലോറികൾ വരാൻ തുടങ്ങി. ആദ്യവണ്ടി അടുത്തെത്താറായപ്പോൾ കാത്തുനിന്നവർക്കെല്ലാം ചെറിയൊരു ദുർഗന്ധം. വണ്ടി അടുത്തെത്തിയപ്പോൾ ദുർഗന്ധം വർദ്ധിച്ച്, വർദ്ധിച്ച്,, സഹിക്കാൻ പറ്റാതായി; പ്രതിപക്ഷവും ഭരണപക്ഷവും നേരത്തെ തീരുമാനിച്ച കാര്യങ്ങളെല്ലാം മറന്ന് പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് സ്വന്തം മൂക്കിന്റെ ഇരുദ്വാരങ്ങളും ശക്തമായി അടച്ചുപിടിച്ചു.
അവർ പടക്കം പൊട്ടിക്കാൻ മറന്നു,
ബോം‌ബെറിയാൻ മറന്നു,
ഹാരമണിയിക്കാൻ മറന്നു,
സ്വാഗതഗാനം പാടാൻ മറന്നു,
അസഹനീയമായ നാറ്റം കാരണം, ശുദ്ധവായു ലഭിക്കുന്ന ഇടം‌തേടി പൊതുജനം നേട്ടോട്ടമായി.
മുന്നിൽ‌നിർത്തിയ നെറ്റിപ്പട്ടം കെട്ടിയ ആനയോ?
അത് പപ്പാന്റെ ആജ്ഞകൾ മറികടന്ന് ഓടി,, നേരെ കിഴക്കൻ ‌കാട്ടിലേക്ക്,,,, ഒപ്പം തോട്ടിയുമായി പപ്പാനും പിന്നാലെ,,,

എന്നാൽ,,, കർമ്മനിരതരായ ഗ്രാമമുഖ്യനും മെമ്പർമാരും മൂക്കുപൊത്തിക്കൊണ്ട് വണ്ടിയുടെ മുന്നിൽ നിൽക്കുകയാണ്. മുന്നിൽ നിർത്തിയ വണ്ടിയിൽ‌നിന്ന് ഡ്രൈവറും കിളിയും ഇറങ്ങിവന്ന് ഗ്രാമമുഖ്യനെ സമീപിച്ചു,
“ഞങ്ങൾ നഗരത്തിലെ ഉല്പന്നവുമായി വന്നവരാണ്, പാതിരക്കാട്ടിലേക്ക്,,,”
“ഇതാണൊ ഉല്പന്നം? ഇതെന്താണ്?”
“മനുഷ്യമലം, രാത്രി ഉറങ്ങുന്ന പട്ടണവാസികൾ അതിരാവിലെ വെളിയിൽ വിടുന്നത്”
“ഇതൊന്നും നമുക്ക് വേണ്ട, വേണമെങ്കിൽ ഇതിലും‌കൂടുതൽ അങ്ങോട്ട് തന്നയക്കാം”
ഗ്രാമമുഖ്യൻ പറഞ്ഞതുകേട്ടപ്പോൾ ഡ്രൈവർ ‘രേഖ’ ഉയർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു,
“ഈ രേഖയുടെ ചുവട്ടിൽ ഒപ്പിട്ടത് നിങ്ങളല്ലെ?”
“അതെ,, പക്ഷെ അത് ഇതാണെന്ന് പറഞ്ഞില്ല, ഞാനൊപ്പിട്ടത് രാത്രിമണൽ ഇറക്കുമതി ചെയ്യാനാണ്”
“സാറെ ആ സാധനം തന്നെയാ ഇതിനകത്ത് നിറയെ ഉള്ളത്,,, 999 വർഷത്തേക്ക് പാതിരക്കാട്ടിൽ ‘രാത്രിമണൽ’ അതായത് ‘നൈറ്റ്‌സോയിൽ’ എന്ന് ഇംഗ്ലീഷിൽ പറയുന്ന ‘മനുഷ്യമലം’ ഇറക്കുമതി ചെയ്യാനുള്ള അനുവാദം തന്നത് നിങ്ങൾ തന്നെയാ. ഇനിയത് ഒരിക്കലും മാറ്റാനാവില്ല”
പരസ്പരവൈരം മറന്നുകൊണ്ട്, രാത്രിമണൽ പാതിരക്കാട്ടിലേക്ക് നീങ്ങുന്നത് അവർ നോക്കിനിന്നു.
                 **********************************************

പിൻ‌കുറിപ്പ്:
ഇത് കഥയായി എഴുതിയെങ്കിലും ചേലേറും‌നാട്ടിലെ പഴയതലമുറക്ക് അറിയുന്ന പരമമായ സത്യമാണ്. പട്ടണത്തിലെ മാലിന്യം ഗ്രാമത്തിൽ എത്തിയതിന്റെ പിന്നിലുള്ള ചരിത്രസത്യങ്ങൾ തേടിയപ്പോൾ എത്തിച്ചേർന്നത്. ‘നൈറ്റ്‌സോയിൽ’ വരവ് നിലച്ചെങ്കിലും പട്ടണത്തിലെ മാലിന്യങ്ങളെല്ലാം ഇന്നും ‘ചേലേറും‌നാട്ടിലെ പാതിരക്കാട്ടിൽ’ വന്നുകൊണ്ടേയിരിക്കുന്നു. മണ്ണും ജലവും വായുവും മലിനമായതോടെ ചേലേറും‌നാട്ടിലെ ജനങ്ങൾ, വീടും നാടും ഉപേക്ഷിച്ച് പുതിയ സ്ഥലത്ത് ചേക്കേറാൻ തുടങ്ങി.
ചേലേറും‌നാട്ടിലെ എന്റെ പ്രീയപ്പെട്ട ഗ്രാമീണർക്കായി ഈ കഥ സമർപ്പിക്കുന്നു.

11/11/11

അനാഥന്റെ വിധി

                               സാക്ഷി മൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി, കുറ്റം ചെയ്തു എന്ന് തെളിഞ്ഞിരിക്കയാണ്; ഇനി ശിക്ഷവിധിക്കണം. വധശിക്ഷയിൽ കവിഞ്ഞ് അവനൊരു ശിക്ഷ നൽകാൻ ഒരു കോടതിക്കും കഴിയില്ല. നീതിപീഠത്തിൽ ഇരിക്കുന്ന ന്യായാധിപൻ, പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ യുവാവിനെ നോക്കിയിട്ട് പറഞ്ഞു,
“മോഷണത്തിനായി വീട്ടിൽ‌വന്ന താങ്കൾ പകൽ‌സമയം ആരും‌കാണാതെ അകത്ത് കടന്ന് കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ശരിയല്ലെ?”
“അതെ”
“രാത്രിയായപ്പോൾ ആ കട്ടിലിൽ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ ഇരുമ്പ്‌വടികൊണ്ടടിച്ച് താങ്കൾ കൊന്നു, ശരിയല്ലെ?”
“അതെ”
“അതിനുശേഷം താക്കോലെടുത്ത് അലമാര തുറന്ന് പണം മോഷ്ടിച്ചു, ശരിയല്ലെ?”
“അതെ”
“പണമെടുത്തശേഷം ആ വൃദ്ധയുടെ ആഭരണങ്ങൾ അഴിച്ചെടുക്കാൻ ശ്രമിച്ചു, ശരിയല്ലെ?”
“അതെ”
“ആഭരണങ്ങൾ പെട്ടെന്ന് ഊരാൻ‌പറ്റില്ലെന്നറിഞ്ഞ താങ്കൾ ആ വൃദ്ധയുടെ കൈകളും കാതുകളും അറുത്ത്‌മാറ്റിയിട്ട് അവ കൈക്കലാക്കി, ശരിയല്ലെ?”
“അതെ”
“എല്ലാം താങ്കൾ പരസഹായമില്ലാതെ ചെയ്തുവെന്ന് സമ്മതിക്കുന്നുണ്ടോ?”
“സമ്മതിക്കുന്നു”
“അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരട്ടക്കൊലപാതകവും മോഷണവും നടത്തിയ പ്രതി ശിക്ഷാർഹനാണ്. ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിക്ക് കോടതിമുൻപാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
“ഉണ്ട്”
“പറയു”
“ബഹുമാനപ്പെട്ട കോടതി എന്നെ വെറുതെ വിടണം, എനിക്കാരുമില്ല,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞാനൊരനാഥനാണ്,,,”

                            ഏതാനും മിനിട്ടുകൾ ന്യായാധിപൻ ചിന്താമഗ്നനായി; തലക്കുമുകളിലെ നീതിപീഠത്തിന്റെ തട്ടുകൾ പലവട്ടം താഴുകയും ഉയരുകയും ചെയ്തു. ഒടുക്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന അനാഥനെ നോക്കിയിട്ട് വിധിപറഞ്ഞു,
“ഇരട്ടകൊലപാതകവും മോഷണവും നടത്തിയ പ്രതി വധശിക്ഷക്ക് അർഹനാണ്, എങ്കിലും,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട,,, ഒരു അനാഥനാണെന്ന പരിഗണയിൽ പ്രതിയെ വെറുതെ വിടുന്നു. കൂടാതെ...”
“...ഈ അനാഥയുവാവിന് ഇനിയങ്ങോട്ട് ജീവിക്കാനുള്ള എല്ലാ സഹായവും സർക്കാർ ചെയ്തുകൊടുക്കേണ്ടതാണ്”

വിധിന്യായം കേട്ട് വർദ്ധിച്ച സന്തോഷത്തോടെ വെളിയിലിറങ്ങിയ പ്രതിക്ക്ചുറ്റും പത്രക്കാരും ചാനലുകാരും പൊതിഞ്ഞു, അവർ ചോദിച്ചു,
“താങ്കൾ ഈ വിധിയിൽ സന്തോഷിക്കുന്നില്ലെ?”
“എനിക്ക് വളരെ സന്തോഷമുണ്ട്”
“താങ്കൾക്ക് വേണ്ടി ആരെങ്കിലും കോടതിയെ സ്വാധിനിക്കാൻ ശ്രമിച്ചിട്ടുണ്ടോ?”
“അങ്ങനെ സഹായിക്കാൻ എനിക്കാരുമില്ല, ഞാനൊരനാഥനാണ്”
“അനാഥനാണെന്ന് താങ്കൾ പറയുന്നു; താങ്കളുടെ രക്ഷിതാക്കൾക്ക്, ഐ മീൻ മാതാപിതാക്കൾക്ക് എന്ത് പറ്റി?”
“അച്ഛനും അമ്മയും മരിച്ചു, അല്ല കൊല്ലപ്പെട്ടു”
“മാതാപിതാക്കളെ കൊന്ന് താങ്കളെ അനാഥനാക്കിയത് ആരാണ്? കോടതി അവന് ശിക്ഷ കൊടുത്തില്ലെ?”
“എന്റെ അച്ഛനെയും അമ്മയെയും കൊന്നവനെ കോടതി വെറുതെ വിട്ടു”
“അതെങ്ങനെ?”
“ആ കേസിന്റെ വിധിപറയലാണ് ഇപ്പോൾ നടന്നത്. അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ എന്നെ, അനാഥനാണെന്ന പരിഗണനവെച്ച് കോടതി വെറുതെവിട്ടു”

10/16/11

കവിയരങ്ങ് അഥവാ കളിയരങ്ങ്

“എടി നാരായണി, നീയിങ്ങ് വന്നേ,,, നിനക്കൊരു സന്തോഷവാർത്ത കേൾക്കണോ?”
ഭർത്താവ് നാരായണൻ മാസ്റ്ററുടെ വിളി കേട്ടപ്പോൾ തുണിയലക്കിക്കൊണ്ടിരിക്കുന്ന നാരായണി ടീച്ചർ, വീടിന്റെ പിന്നിൽ‌നിന്നും സ്വന്തം സാരിയുടെ അറ്റം പിഴിഞ്ഞുകൊണ്ട് ഓടിവന്നു,
“അല്ല മനുഷ്യാ, ഇങ്ങനെ വിളിച്ചാൽ ഞാൻ പേടിച്ച് പോകും. പൈപ്പ് തൊറന്ന് വെച്ചിരിക്കയാ”
“അത് പിന്നെ”
“വേഗം പറഞ്ഞ് തൊലക്ക്, അത് പിന്നെ”
“ഇന്ന് വായനശാലയിൽ പോയപ്പോഴാണ് കാര്യം അറിഞ്ഞത്”
“എന്ത് കാര്യം?”
“നാളെ നമ്മുടെ വീട്ടിൽ ഒരു കവി വരുന്നു, മഹാകവി”
“ആര്?”
“നിനക്കറിയില്ലെ നമ്മുടെ നാട്ടുകാരനായ ഒരേയൊരു കവി,, നമ്മുടെ ഗ്രാമത്തിന്റെ രോമാഞ്ചതിലകം; ഈ ഗ്രാമത്തിൽ ജനിച്ച അവൻ മഹാകവി ആയതിനുശേഷം ആദ്യമായി സ്വന്തം നാട്ടിൽ വരുന്നുണ്ട്”
“ഓ,,, വീട്ടീന്ന് അച്ഛനുമായി വഴക്കിട്ട് നാടുവിട്ട തിലകത്തിന് ഇപ്പോൾ വീട്ടുകാരെ കാണാനുള്ള മോഹം തോന്നിയിരിക്കും”
“അയാൾ വരുന്നത് വീട്ടുകാരെ കാണാനൊന്നുമല്ല, വീട്ടിലോട്ട് പോകത്തുമില്ല. അദ്ദേഹം നാളെ നമ്മുടെ വായനശാലയുടെ വാർഷികത്തിന് പ്രാസംഗികനായി വരുന്നതാണ്”
“തിലകനെന്താ,, ഈ വീട്ടിൽ കാര്യം?”
“എടി, വായനശാലയുടെ മെമ്പേർസിന്റെ കൂട്ടത്തിൽ വീട്ടിൽ ഒരാളെ താമസിപ്പിക്കാൻ സൌകര്യമുള്ളത് എനിക്കാണല്ലൊ; പെൻഷൻ പറ്റിയ നമ്മൾ രണ്ടാൾ മാത്രമുള്ളതിനാൽ ‘ഏറ്റവും അടുത്തുള്ള നാരായണൻ മാഷിന്റെ വീട്ടിൽ ഏതാനും മണിക്കൂർ തങ്ങാൻ മഹാകവിയെ അനുവദിക്കണമെന്ന്’ പ്രസിഡണ്ട് പറഞ്ഞപ്പോൾ ഞാനങ്ങ് സമ്മതിച്ചു”
“എപ്പോഴായിരിക്കും ഈ കവിയുടെ വരവ്? പിന്നെ അയാൾക്ക് സ്വന്തം വീട് അടുത്തല്ലെ, അവിടെ താമസിച്ചാൽ പോരെ?”
ഇവളൊക്കെ ടീച്ചറായിട്ട് എന്ത് കാര്യം? കവിതയുടെ ആറയലത്ത്‌പോലും പോകാത്ത ഇവൾ കവിയെ എങ്ങനെ ബഹുമാനിക്കും? ഒരു മഹാകവിയെ വീട്ടിൽ താമസിപ്പിക്കുന്നത് ഒരു മഹാഭാഗ്യമായാണ് വായനശാല സെക്രട്ടറി പറഞ്ഞത്. അതൊക്കെ ഇവളോട് പറഞ്ഞാൽ തലയിൽ കടക്കുമോ?
“നമ്മള് ഭക്ഷണമൊന്നും കൊടുക്കേണ്ട, നാല് മണിക്ക് ട്രെയിനിന്ന് ഇറങ്ങിയ കവിയെ നേരെ ഇങ്ങോട്ട് കൂട്ടിവരും. പിന്നെ ചായയൊന്നും വേണ്ടെന്നാ പറഞ്ഞത്, വിശ്രമിക്കാനൊരിടം. രാത്രി എട്ട് മണിക്ക് അവർ വന്ന് സമ്മേളനസ്ഥലത്തേക്ക് കൊണ്ടുപോയിക്കൊള്ളും”
“എന്തെങ്കിലും ചെയ്യ്, വരാന്തയിലെ ഓഫീസ്‌റൂമിൽ ഇരുത്തിയാൽ മതി”
നാരായണി ടീച്ചർ സാരി ഒന്നുകൂടി പിഴിഞ്ഞുകൊണ്ട് സ്ഥലം വിട്ടു.

                             കൂടുതൽ ഒടക്കാതെ അവൾ സമ്മതിച്ചതിൽ ആശ്വാസം തോന്നി. കവിക്ക് സ്വന്തം‌വീട് തൊട്ടടുത്ത് ഉണ്ടെങ്കിലും അദ്ദേഹത്തിന് അതൊരു ബാലികേറാമലയാണെന്ന് തന്റെ ഭാര്യ നാരായണിക്ക് മാത്രമല്ല, നാട്ടിലെ കൊച്ചുകുഞ്ഞിനു പോലുമറിയാം. സ്വന്തം അച്ഛനുമായി അടിച്ചു പിരിഞ്ഞ കവി, അച്ഛൻ മരിച്ചിട്ട്‌പോലും ആ വീട്ടിൽ കാല്‌കുത്തിയിട്ടില്ല. ഇപ്പോൾ ജനിച്ച് വളർന്ന ഗ്രാമത്തിലെ വായനശാലയിൽ വന്നാലും സ്വന്തം വീട്ടിൽ പോകാനിടയില്ല എന്ന് ഉറപ്പാണ്.

                            നാടും വീടും വിട്ടവനാണെങ്കിലും ഗ്രാമത്തിലെ പൌരന്മാരുടെ ആവേശമായ കവിയുടെ വരവ് പ്രമാണിച്ച് ഒരുക്കങ്ങളായിരുന്നു പിന്നീട് നാരായണൻ മാസ്റ്ററുടെ വീട്ടിൽ നടന്നത്. കുട്ടികൾ ഇല്ലാത്തതിനാൽ കന്യകാത്വം വിട്ടുമാറാത്ത ചുമരുകൾക്ക് വെള്ളപൂശേണ്ടി വന്നില്ലെങ്കിലും തറ വൃത്തിയാക്കുന്ന തറപണികൾ നാരായണൻ മാസ്റ്റർ തന്നെ ചെയ്തു; ‘ടീച്ചർക്ക് മുട്ടുവേദന വന്നാൽ സഹിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണല്ലൊ’. പിന്നെ ഇത്തിരി ഒരുക്കങ്ങൾ‌കൂടി ആ വീട്ടിൽ ചെയ്തപ്പോൾ ആകെമൊത്തം മൂന്നാം കെട്ടുകാരനെപോലെ മൊഞ്ചുള്ളതായി മാറി.

                            പിറ്റേദിവസം ഉച്ച കഴിഞ്ഞപ്പോൾ ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കിയിട്ട് നാരായണിടീച്ചർ കാത്തിരുന്നു. നാട്ടുകാരനായ മഹാകവിയെയും കൂട്ടി അദ്ദേഹം ഏത്‌നേരവും കടന്നുവരാം. അങ്ങനെ വഴിക്കണ്ണും നോക്കിയുള്ള കാത്തിരിപ്പിന് വിരാമമിട്ടത് കൃത്യം അഞ്ച് മണിയായപ്പോഴാണ്. നാരായണൻ മാസ്റ്ററും കവിയും സംസാരിച്ചുകൊണ്ട് നടന്നു വരുമ്പോൾ പിന്നാലെ ഇരുപത്തഞ്ചോളം ചെറുപ്പക്കാർ കൂടിയുണ്ട്. പ്രായം കൂടിയിട്ടുണ്ടെങ്കിലും മഹാകവിയുടെ കവിതകൾ ചെറുപ്പക്കാർക്ക് ഇന്നും ഒരു ആവേശമാണ്.

                             അക്ഷരങ്ങളെടുത്ത് അമ്മാനമാടുന്ന കവിയോടൊപ്പം എവറസ്റ്റ് കൊടുമുടിയിൽ കയറിയ ഭാവത്തോടെ മാസ്റ്റർ വന്നപ്പോൾ ടീച്ചർ നിലവിളക്ക് കത്തിച്ച് എല്ലാവരെയും സ്വാഗതം ചെയ്തു. എന്നാൽ ‘മുൻ‌പിൻ നോക്കാതെ’ ഒരു വാക്കുപോലും ഉരിയാടാതെ എല്ലാവരും ചേർന്ന് കവിയെ നേരെ ഓഫീസ് റൂമിലേക്ക് ആനയിയിച്ചു. അവിടെയുള്ള സോഫയിൽ നീണ്ടുനിവർന്ന് കൂടെ കൊണ്ടുവന്ന തുണിസഞ്ചി കെട്ടിപ്പിടിച്ചുകൊണ്ട് കിടന്ന കവിയോട് മാസ്റ്റർ ചോദിച്ചു,
“എന്താണ് വേണ്ടതെന്ന് അറിയിച്ചാൽ,,,”
“ഒന്നും വേണ്ട, എത്രമണിക്കാ മീറ്റിംഗ്?”
“എട്ട് മണിക്ക്”
“എന്നാൽ കൃത്യം ഏഴെ മുപ്പതിന് എന്നെ വിളിച്ചാൽ മതി, അതുവരെ ഞാനൊന്ന് ഉറങ്ങട്ടെ”
“അത് പിന്നെ നമ്മളിവിടെ ഇരിക്കണോ?”
“പോയീനെടാ എല്ലാരും, ഒരുത്തനും എന്നെ ശല്യം ചെയ്യാൻ വരരുത്”
ആ വാക്കിന്റെ ഞെട്ടലിൽ എല്ലാവരും മുറിവിട്ട് വെളിയിലിറങ്ങി; കവി ഉറങ്ങുകയാണല്ലൊ,
നാരായണൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു,
“വാതിൽ അടക്കുകയാണ്, ലോക്ക് ചെയ്തിട്ടില്ല. ഇവരുടെ കൂടെ ഞാനും ഇറങ്ങുകയാ; ഏഴ് മണി കഴിഞ്ഞ് നമ്മൾ വരുന്നതുവരെ അദ്ദേഹം ഉറക്കമായിരിക്കും. നീ വാതിലടച്ച് അകത്തിരുന്നൊ”
“അത് എന്തെങ്കിലും ആവശ്യം വന്നാൽ?”
“അങ്ങനെ ഒരാവശ്യവും വരില്ല; ടീച്ചർ ധൈര്യമായിരുന്നോ”
വായനശാല സെക്രട്ടറിയുടെ വാക്കുകൾ കേട്ടപ്പോൾ കൂടുതലായൊന്നും ചോദിക്കാൻ ടീച്ചർക്ക് തോന്നിയില്ല. അപ്പോഴേക്കും മാസ്റ്ററോടൊപ്പം മറ്റുള്ളവരും മുറ്റത്തിറങ്ങി നടന്നിരുന്നു.

                             കൃത്യം ഏഴ് മണി കഴിഞ്ഞ് ഇരുപത് മിനിട്ട് ആയപ്പോൾ നാരായണൻ മാസ്റ്ററും സുഹൃത്ത് ദേവരാജനും വീട്ടിലെത്തിയിട്ട് മഹാകവി പള്ളിവിശ്രമം കൊള്ളുന്ന അറയുടെ വാതിൽ തുറന്നു. അവിടെ കണ്ട കാഴ്ചകൾ മാസ്റ്ററുടെ മനസ്സിൽ ആകെയൊരു ഞെട്ടലുണ്ടാക്കി. ഒരു താപസനെപോലെ പത്മാസനത്തിലിരിക്കുന്ന കവി, അദ്ദേഹത്തിന്റെ ചുറ്റും കടലാസുകളനവധി ചിതറിക്കിടക്കുന്നു. തൊട്ടടുത്ത് ഒരു കുപ്പിയിൽ അല്പം ചുവന്ന ദ്രാവകം, നിലമാകെ ചർദ്ദിച്ച് നാശമാക്കിയിരിക്കുന്നു. ‘അപ്പോൾ ഇതൊക്കെയായിരിക്കും ആ സഞ്ചിയിൽ ഒളിപ്പിച്ചത്’!
ഒച്ചകേട്ടപ്പോൾ തൃക്കണ്ണ് തുറന്ന് അവരെ ദർശിച്ച കവി ആജ്ഞാപിച്ചു,
“മഹാഭാരതം കൊണ്ടുവാ”
“അത് ഇപ്പോൾ ഈ വീട്ടിലില്ല, വായനശാലയിൽ നിന്ന് സംഘടിപ്പിച്ചാൽ മതിയോ?”
“പോരാ,,, എങ്കിൽ രാമായണം കൊണ്ടുവാ?”
“അതും ഇവിടെയില്ല”
“ഇതൊന്നുമില്ലാതെ തന്റെ വീടെന്ത് ഭവനമാണെടോ?, പിന്നെ എന്തോന്നാടാ ഇവിടെയുള്ളത്?”
“അത് കൃഷ്ണഗാഥ മതിയോ?”
“എന്നാൽ അതെങ്കിലും ഇരിക്കട്ടെ, കൊണ്ടുവാ?”
അകത്തേക്ക് ഓടിപ്പോയി അലമാരയുടെ അടിത്തട്ടിൽ നിന്ന് കൃഷ്ണഗാഥ പൊടിതട്ടിയെടുക്കുമ്പോൾ മാസ്റ്റർ ചിന്തിച്ചു,
‘ഈ മഹാകവിക്കെന്തിനാണ് ഈ കൃഷ്ണഗാഥ?’

                           കവിയുടെ കൈയിൽ പുസ്തകം കിട്ടിയ ഉടനെ, മാസ്റ്റർ ഭംഗിയായി പൊതിഞ്ഞ കൃഷ്ണഗാഥയുടെ പുറം‌കവർ അഴിച്ചശേഷം അല്പനേരം ധ്യാനിച്ചുകൊണ്ട് ഒരു പേജ് തുറന്നു. പിന്നീട് ജുബ്ബയുടെ പോക്കറ്റിൽ നിന്ന് മുഷിഞ്ഞ ഒരു കടലാസും പേനയും പുറത്തെടുത്തു. ചുരുട്ടിയ കടലാസ് നിവർത്തി അതിന്റെ പിറകിലെ ഒഴിഞ്ഞ സ്ഥലത്ത് കൃഷ്ണഗാഥയിലെ ഗോപികാദുഃഖം നിവർത്തിയിട്ട് അതിലെ വരികൾ എഴുതാൻ തുടങ്ങി,
‘കാലമോ പോകുന്നു യൗവനമിങ്ങനെ
നാളെയുമില്ലെന്നതോർ‌ക്കേണമേ.
മറ്റുള്ളതെല്ലാമേ വെച്ചുകളഞ്ഞിപ്പോൾ
ചുറ്റത്തിൽ ചേര്‍ന്നു കളിക്കണം നാം.’
പിന്നീട് മറ്റൊരു പേജ് തുറന്ന് അതും പകർത്തി എഴുതാൻ തുടങ്ങിയപ്പോൾ കാണികളായ രണ്ട് പേരുടെയും ആശ്ചര്യം അതിരുകവിഞ്ഞു.

എല്ലാം കഴിഞ്ഞപ്പോൾ തലയുയർത്തിക്കൊണ്ട് ഒരു ചോദ്യം,
“എപ്പൊഴാ മിറ്റിംഗ്?’
“എട്ട് മണിക്ക്”
“ഇവിടെന്ന് നടന്നെത്താൻ എത്ര സമയം വേണം?”
“അഞ്ച് മിനിട്ട്, അത് പിന്നെ കാറ് ഏർപ്പാടാക്കിയിട്ടുണ്ട്”
“ശരി, എട്ട് മണിക്ക് ആറ് മിനിട്ടുള്ളപ്പോൾ വിളിച്ചാൽ മതി”
“അതിനിടയിൽ കുളിച്ച് ഭക്ഷണം കഴിക്കണ്ടെ?”
“കുളിയും ഭക്ഷണവും,,, ആവക കാര്യങ്ങളൊക്കെ ഉപേക്ഷിച്ചിട്ട് കാലമേറെയായി”
കുളിയുടെ കാര്യം തീരെയില്ലെന്ന്, അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ ചുറ്റും പരന്ന ഗന്ധം കൊണ്ട് മറ്റുള്ളവർക്ക് മനസ്സിലായിരുന്നു.
                         പറഞ്ഞ സമയത്ത്‌‌തന്നെ വാതിൽ തുറന്ന് കവി വരാന്തയിൽ ഇറങ്ങിയപ്പോൾ നാരായണൻ മാസ്റ്റർക്ക് വളരെ സന്തോഷമായി. ടീച്ചർ കവിയുടെ മുന്നിൽ ഇറങ്ങുന്നില്ല എന്ന കാര്യം അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്; എന്തെങ്കിലും ആവട്ടെ,,, കവിതയുടെ ഗന്ധമറിയാത്തവൾ കവിയുടെ ഗന്ധമറിഞ്ഞ് മുഖം തിരിക്കേണ്ട.

                      കാറിൽ കയറാൻ മുന്നോട്ട് നടന്ന കവി, കാറിനെ സമീപിച്ചപ്പോൾ തുറന്ന വാതിലും പിടിച്ച് അങ്ങനെത്തന്നെ നിൽക്കുന്നു! അകത്തുകയറാതെ മാസ്റ്ററോട് പറഞ്ഞു,
“ഞാൻ മീറ്റിംഗിനു വരണമെങ്കിൽ എന്നെ ചുമക്കണം”
“ചുമക്കാനോ?”
“ജനിച്ചുവളർന്ന എന്റെ നാട്ടിലെ, എന്റെ പ്രീയപ്പെട്ട മണ്ണിനെ പാദങ്ങൾ‌കൊണ്ട് അശുദ്ധമാക്കിയിട്ട് ഞാൻ നടക്കുകയില്ല. എന്നെ എടുക്കണം”
“അതിന് കാറിൽ പോയാൽ പോരെ?”
“ആധുനിക ജീവിതത്തിന്റെ വിസർജ്ജ്യങ്ങളൊന്നും ഞാൻ സ്വീകരിക്കില്ല. നാട്ടുകാരുടെ മുന്നിൽ ഞാൻ പ്രസംഗിക്കണമെങ്കിൽ എന്നെ ചുമക്കണം”
“ചുമക്കാം????”
                       മഹാകവിയെ ചുമലിലേറ്റി നടക്കുന്ന ദേവരാജനെ കണ്ടപ്പോൾ നാരായണൻ മാസ്റ്റർക്ക് ഓർമ്മവന്നത് വേതാളത്തെ ചുമക്കുന്ന വിക്രമാദിത്യനെയാണ്. ‘ഈ ദൃശ്യം നാട്ടുകാരൊന്നും കാണരുതേ’ എന്ന് ദേവരാജനും നാരായണൻ മാസ്റ്ററും ഉള്ളുരുകി പ്രാർത്ഥിച്ചു. മഹാഭാരവും വഹിച്ച് അലങ്കരിച്ച വേദിക്ക് പിൻ‌വശത്ത് ഇരുട്ടിൽ കവിയെ താഴെ നിർത്തിയപ്പോൾ ഒന്നും സംഭവിക്കാത്തമട്ടിൽ ഒരു നന്ദിവാക്ക്പോലും പറയാതെ ജുബ്ബയിലെ പൊടിതട്ടിക്കൊണ്ട് നാടിന്റെ കവി നേരെ വേദിയിലേക്ക് നടന്നു.

ചടങ്ങുകൾ നടക്കുകയാണ്,
പ്രാർത്ഥന,
സ്വാഗതം,
അദ്ധ്യക്ഷ പ്രസംഗം,
ഉദ്‌ഘാടനം,
ഒടുവിൽ നാട്ടുകാരുടെ കരഘോഷത്തോടെ നാട്ടുകാരുടെ കവി മൈക്കിനു മുന്നിൽ എത്തി. നീളൻ ജുബ്ബയുടെ ഓരോ പോക്കറ്റും തപ്പാൻ തുടങ്ങിയപ്പോൾ കടലാസ്തുണ്ട് കൈയിൽ തടഞ്ഞു. അതും ഉയർത്തിപ്പിടിച്ച് മൈക്കൊന്ന് നന്നായി കുലുക്കിയശേഷം പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട നാട്ടുകാരെ,, ഞാനിവിടെ വണ്ടിയിറങ്ങിയിട്ട്, അടുത്തൊരു വീട്ടിൽ വിശ്രമിക്കുന്ന നേരത്ത്, എന്റെ മനസ്സിൽ ഒരു കവിത വിരിഞ്ഞു. എന്റെ സ്വന്തം മണ്ണിൽ‌ കാല്‌കുത്തിയപ്പോൾ മനസ്സിലേക്കുയർന്ന ആ കവിത കടലാസിൽ പകർത്തിയിട്ട് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്, എന്റെ സ്വന്തം കവിത.
അദ്ദേഹം കടലാസ് നിവർത്തി അത്‌നോക്കി ഉച്ചത്തിൽ നീട്ടി പാടാൻ തുടങ്ങി,
‘കാലമോ പോകുന്നു,,, യൗവനമിങ്ങനെ
നാളെയുമില്ലെന്നത്യ്,,, ഓർ‌ക്കേണമേ,,,.
മറ്റുള്ളതെല്ലാമേ വെച്ചുകളഞ്ഞ്,,, ഇപ്പോൾ
ചുറ്റത്തിൽ ചേര്‍ന്നു കളിക്കണം,,, നാം.
ഏറെ മദിച്ചു; തുടങ്ങിനാൽ,,, ഇങ്ങനെ
വേറൊന്നയാകുമിക്കാരിയമേ,,,,.
ആപത്തിന്‍മൂലം,,, അഹങ്കാരം അന്നുള്ള
താരുമറിയാതിന്നാരി,,, മാരോ;
ദീനത പോന്നിവർ‌ക്ക്,,, എത്തുന്നതിൻ മുമ്പേ
ഞാനിമ്മദംതന്നെ,,,, പോക്കവേണം’
നാരായണൻ മാസ്റ്റർ ഞെട്ടി; തന്റെ വീട്ടിലെ കൃഷ്ണഗാഥയിൽ നിന്നും പകർത്തി എഴുതിയ വരികൾ!! അത് സ്വന്തം കവിതയാണെന്ന് പറഞ്ഞ്, പുതിയ താളത്തിൽ നീട്ടിപ്പാടുകയാണ്. നാടിന്റെ സ്വന്തം കവി,,, കവിത ഒരു കളിയരങ്ങായി മാറുകയാണ്.

പിൻ‌കുറിപ്പ്:
നാരായണി നാരായണന്മാരുടെ ചരിത്രത്തിലെ ഒരു അപൂർവ്വസംഭവം വായിക്കാൻ...

നാരായണീയം ഹരിശ്രീ