“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/3/10

ചോദ്യചിഹ്നമായി ഒരു കുഞ്ഞ്?





                            മണ്ണിന്റെ നിറമാർന്ന ഭംഗിയുള്ള ടൈൽ‌സ് പാകിയ നടുമുറ്റത്ത് മേയ്‌മാസത്തെ സൂര്യരശ്മികൾ അഗ്നിജ്വാലയായി  പതിക്കുകയാണ്. ചുട്ടുപൊള്ളുന്ന ആ മുറ്റത്ത്, പൊക്കിൾക്കോടി ഉണങ്ങിവീഴാത്ത, പ്രസവിച്ച് ഏതാനും ദിവസം‌മാത്രം പ്രായമായ കുഞ്ഞ്, ഒരു ചോദ്യചിഹ്നരൂപത്തിൽ ജീവൻ നിലനിർത്താനായി പിടഞ്ഞ് കരയുകയാണ്.

                            മാസ്ങ്ങൾക്ക് മുൻപ് അവളുടെ പിടച്ചിലും കരച്ചിലും അയാൾക്ക് നൽകിയ ആവേശമാണ് ഒരു ചോദ്യചിഹ്നമായി, നട്ടുച്ചസമയത്ത്, അയാൾ പടുത്തുയർത്തിയ വീടിനു മുന്നിൽ ഒരു കുഞ്ഞിന്റെ രൂപത്തിൽ മരണം കാത്ത് പിടയുന്നത്. കോടീശ്വരനായ പൊതുസമ്മതനായ അയാൾ ആ കാഴ്ച അവഗണിച്ച്, അകത്ത് കടക്കാനൊരുങ്ങുമ്പോൾ ഭാര്യയുടെയും മകന്റെയും മകളുടെയും നേരെ ഒന്ന് നോക്കി. അപ്പോൾ ഒരു ഞെട്ടലോടെ കണ്ടു, 
‘അവരും ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുകയാണ്’.

                             മാസങ്ങൾക്ക് മുൻപ് ഒരു ദിവസം സ്ക്കൂൾ യൂനിഫോമായ മിഡിയും ടോപ്പും ധരിച്ച അവൾ പുസ്തകബാഗ് മാറിൽ അടക്കിപിടിച്ച്, വളരെ വേഗത്തിൽ നടക്കുകയാണ്. ഒറ്റപ്പെട്ട പാതയിൽ അവളെ ഒറ്റക്ക് കണ്ടപ്പോൾ മുഖം നോക്കിയില്ല. പെണ്ണായാൽ നോക്കാൻ വേറെ എന്തെല്ലാം കിടക്കുന്നു? സ്ക്കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഒരു അങ്കിളിന്റെ ചുവന്ന വണ്ടിയിൽ കയറുമ്പോൾ പുലിമടയിലാണ് കയറുന്നത്, എന്ന് അവൾ ഒരിക്കലും ചിന്തിച്ചിരിക്കില്ല. അക്കാര്യം ചിന്തിക്കുമ്പോഴേക്കും അയാൾ ഒരു പുലിയായി അവളെ കടിച്ചു കീറിയിരുന്നു.

                            പെണ്ണിന്റെ മുഖം നോക്കുന്ന സ്വഭാവം അയാൾക്ക് പണ്ടെ ഉണ്ടായിരുന്നില്ല. ആദ്യരാത്രിയിൽ മണിയറയിൽ വന്ന, ‘ഇന്നും പതിവ്രതയായി ജീവിക്കുന്നു’ എന്ന് അയാൾ വിശ്വസിക്കുന്ന ഭാര്യയുടെ മുഖം‌പോലും അയാളുടെ മനസ്സിൽ ഒരിക്കലും പതിഞ്ഞിരുന്നില്ല. മനസ്സിൽ പതിയാത്ത മുഖം കാണിക്കാത്ത അനേകം സ്ത്രീകൾ അയാളുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഒരു പെണ്ണിനെ കിട്ടിയാൽ അയാൾ പരിസരംപോലും നോക്കാറില്ല.  കാറും കാടും കരിമ്പാറയും അയാൾ മണിമെത്തയാക്കി മാറ്റും. ഓഫീസിൽ നാട്ടിൽ ബന്ധുക്കളിൽ അങ്ങനെ എത്രയോ പേർ ആ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചിലരുടെ മക്കളെ കാണുമ്പോൾ സ്വന്തം മക്കളുടെ മുഖഛായ അവർക്കില്ലെ എന്ന് തോന്നാറുണ്ട്.

                              എന്നാൽ ഈ പെൺകുട്ടിയുടെ ദയനീയ മുഖം! ഒരു ദുർബല നിമിഷത്തിൽ  മനസ്സിന്റെ ആഴത്തിൽ പതിഞ്ഞുപോയതാണ്. കരഞ്ഞ് തളർന്ന അവൾ ചിതറിയ പുസ്തകങ്ങൾക്കിടയിൽ‌നിന്നും ചോരപുരണ്ട, കീറിയ വസ്ത്രങ്ങൾ വാരിയെടുത്ത് നഗ്നത മറക്കുമ്പോൾ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം ഒന്ന് ഞെട്ടി,
“സാറിന്റെ മകൾ നിമ്മിയുടെ ക്ലാസ്സിലാ ഞാനും പഠിക്കുന്നത്”
                    പെട്ടെന്ന് അയാൾ അവളുടെ മുഖം നോക്കി. അപ്പോൾ കണ്ടത് സ്വന്തം മകളുടെ മുഖം തന്നെ ആയിരുന്നു. അടുത്ത നിമിഷം മറവിയിലാഴ്ന്ന അനേകങ്ങളിൽ ഒന്നായി അവളും മാറി.

                               പിന്നെ ദിവസങ്ങൾ മാസങ്ങൾ കടന്നു‌പോയി. പരീക്ഷയെഴുതിയ മകൾ ഉന്നത വിജയം നേടിയ വാർത്തയോടെയാണ് പ്രഭാതം വിരിഞ്ഞത്. എന്നാൽ ആ മധുരം എത്ര പെട്ടെന്നാണ് കയ്പായി മാറിയത്.

                                ഗേറ്റ് കടന്ന്, ഒരു കൊടുങ്കാറ്റായാണ് അവൾ വന്നത്. ആ വരവ് തടയാൻ ഗേറ്റിലെ കാവൽക്കാരനും കൂട്ടിലെ അൽസേഷനും കഴിഞ്ഞില്ല. അടുത്ത നിമിഷം മുറ്റത്ത്നിന്നും നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ ഒരു അലാറമായി മുഴങ്ങി. പുറത്ത് വന്ന അയാളെ നോക്കി അവൾ പറഞ്ഞു,
“പത്ത്മാസം കൊണ്ട് എന്റെ ഡ്യൂട്ടി തീർന്നു. ഇത് സാറിന്റെതാണ്”.
മുറ്റത്ത് കിടന്ന് പിടയുന്ന കുഞ്ഞിനെ ചൂണ്ടി അത്രയും പറഞ്ഞ് അവൾ പുറത്തേക്ക് ഓടുകയായിരുന്നു. എല്ലാവരെയും വിസ്മയിപ്പിച്ച് കയറി വന്നതുപോലെ, അവളുടെ ഇറങ്ങിപ്പോക്ക് തടയാനും ആർക്കും കഴിഞ്ഞില്ല.

                                 ഒരു നിമിഷം കൊണ്ട് ഉയർന്ന കൊടുങ്കാറ്റ് പെട്ടെന്ന് ശാന്തമായി. അപ്പോഴാണ് അയാൾക്ക്  തിരിച്ചറിവ് ഉണ്ടായത്.
‘സുനാമി താണ്ഡവമാടിയ കടൽ‌ത്തീരം പോലെയുള്ള  വീട്ടുമുറ്റത്ത്, ഒരു ചോദ്യചിഹ്നമായി മരണത്തേയും പ്രതീക്ഷിച്ച് കിടന്ന് കരയുന്നത്, അയാളുടെ സ്വന്തം കുഞ്ഞ് തന്നെയായിരിക്കാം’.

18 comments:

  1. തീവ്രവികാരങ്ങളുണർത്തേണ്ട ഒരു വിഷയം മനസ്സിൽ തൊടാതെ പോയത് ആടയാഭരണങ്ങൾ ചാർത്തിയതുകൊണ്ടാവാം.

    ഉദാ: മണ്ണിന്റെ നിറമാർന്ന ഭംഗിയുള്ള ടൈൽ‌സ് പാകിയ നടുമുറ്റത്ത് മാർച്ച്‌മാസത്തെ സൂര്യരശ്മികൾ അഗ്നിജ്വാലയായി പതിക്കുകയാണ്.

    നൂറ്റൊന്നു പവൻ സ്വർണ്ണം ധരിക്കുമ്പോൾ പെണ്ണ് സുന്ദരിയാവുകയല്ല. മറിച്ച് വിരൂപം പ്രാപിക്കുന്നു.

    ധാരാളം കഥകളെഴുതൂ. നന്നായി വരും.

    ReplyDelete
  2. എന്റെ പൊന്നുമിനിയേ ഞാനൊരു സത്യം പറയാം ഞാനൊരാണാ...........സത്യം പറയൂ എന്താ പറ്റ്യേ??????????

    ReplyDelete
  3. കഥ അസ്സലായി. കഥാനായകനോട് കഥാകാരിക്കുപോലും വിദ്വേഷമുണ്ടെന്ന് വരികള്‍ കണ്ടാലറിയാം

    ഒരു ഉദാഹരണം:-
    ഒരു പെണ്ണിനെ കിട്ടിയാല്‍ അയാള്‍ പരിസരംപോലും നോക്കാറില്ല. കാറും കാടും കരിമ്പാറയും അയാള്‍ മണിമെത്തയാക്കി മാറ്റും

    വായനക്കാരിലേക്ക് ചിന്തകളെ ഇതുപോലെ പകര്‍ത്താന്‍ കഴിയുമ്പോഴാണ് കഥാകൃത്ത് വിജയിച്ചു എന്നു പറയാനാവുക. അഭിനന്ദനങ്ങള്‍.

    ഹരി

    ReplyDelete
  4. ഉറുമ്പ്/ANT (.
    ഉറുമ്പിനെ അത്രക്ക് ഇഷ്ടമില്ലെങ്കിലും കടികൊള്ളുന്നത് ഇഷ്ടമാണ്. ഇനി കഥയുടെ പരിസരം കൂടി നോക്കാം.

    കുഞ്ഞിപ്പെണ്ണ് (.
    സത്യം പറയാൻ എനിക്കൊന്നും മനസ്സിലായില്ല. ഈ പെണ്ണെങ്ങിനെ ആണായി മാറി.

    Maths Blog Team (.
    അഭിപ്രായത്തിനു നന്ദി. അല്പം പേടിയോടെയാണ് പലതും എഴുതുന്നത്. പിന്നെ വായനക്കാർ നൽകുന്ന ധൈര്യമാണ് എന്റെ ശക്തി.

    ReplyDelete
  5. മിനിയുടെ രചനകൾ ഇഷ്ട്മാൻ. പക്ഷെ, ഇവിടെ ഉറുൻപിന്റെ അഭിപ്രായത്തോടു യോജിക്കുന്നു.

    ReplyDelete
  6. കഥ ഇങ്ങനെയൊക്കെ തന്നെയല്ലേ... എനിക്ക് ഇഷ്ടപ്പെട്ടു. കുഞ്ഞ് അങ്ങിനെ കിടക്കട്ടെ.

    ReplyDelete
  7. “പത്ത്മാസം കൊണ്ട് എന്റെ ഡ്യൂട്ടി തീർന്നു. ഇത് സാറിന്റെതാണ്”

    പറയേണ്ടത്‌ എളുപ്പം മനസ്സിലാക്കാനാവുന്ന ഭാഷയില്‍ അവതരിപ്പിച്ചു. മനോഹരമാക്കി.

    ReplyDelete
  8. അല്ല റ്റീച്ചറെ കുട്ടിയുടെ കാര്യത്തില്‍ വേഗത്തില്‍ ഒരു തീരുമാനമെടുക്കു തറ പൊള്ളുന്നു....

    ReplyDelete
  9. മനസ്സു മരവിപ്പിച്ചു ഈ കഥ.

    ReplyDelete
  10. ഈ കാലഘട്ടത്തിന്റെ പോക്ക്‌ ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ... ഇന്നിപ്പോൾ ഇങ്ങനെയുള്ള കഥകളും വാർത്തകളും കേട്ട്‌ കാതും മനസ്സും തഴമ്പിച്ചു... കലികാലം തന്നെ...

    ReplyDelete
  11. കഥയോ കാര്യമോ?...
    നന്നായിട്ടുണ്ട്...
    ആശംസകൾ...

    ReplyDelete
  12. കഥ നന്നായിട്ടുണ്ട് ... അവളാണു പെണ്ണ് ...

    ReplyDelete
  13. എല്ലാരും പറയുന്ന കപടസദാചാരബോധമോ എന്തോ,ഞാന്‍ അടക്കമുള്ള ആണ്‍വര്‍ഗ്ഗത്തിന്‍റെ ഇന്നത്തെയെന്നല്ല,എന്നും ഇതൊക്കെ തന്നെയായിരുന്നില്ലെ ആണിന്‍റെ പണി....
    എല്ലാവര്‍ക്കും ഇപ്പോള്‍ എളുപ്പം മനസ്സിലാകുന്ന വിഷയമായതുകൊണ്ടോ എന്തോ എനിക്കും ഇതു നന്നായി തോന്നി.

    ReplyDelete
  14. കഥയിൽ അവ്തരിപ്പിച്ചത് തീവ്രമായ ഒരു വിഷയം ...പക്ഷെ എഴുത്തിനു പരിമിതി യുണ്ടല്ലോ .. ആശംസകൾ

    ReplyDelete
  15. Seema nenon (.
    അഭിപ്രായത്തിനു നന്ദി.

    കുമാരൻ|kumaran (.
    അത് അവിടെതന്നെ കിടന്നു. ഇപ്പോൾ വീട്ടിനകത്ത് പോയിരിക്കയാ. അഭിപ്രായത്തിനു നന്ദി.
    pattepadamramji (.
    മാതൃത്വം ഒഴിവാക്കി മനുഷ്യത്വം മാത്രമായിരുന്നു ഇവിടെ പ്രമേയം. അഭിപ്രായത്തിനു നന്ദി.

    poor-me/പാവം-ഞാൻ (.
    അഭിപ്രായത്തിനു നന്ദി.
    ഗീത (.
    അഭിപ്രായത്തിനു നന്ദി.
    jimmy (.
    അഭിപ്രായത്തിനു നന്ദി. പീഡനം വഴി ജനിക്കുന്ന കുഞ്ഞിനെ അച്ഛൻ അതിനെപറ്റി ഒരു നിമിഷം ഓർക്കാറുണ്ടോ?

    Gopakumar V S(ഗോപൻ) (.
    അഭിപ്രായത്തിനു നന്ദി.
    Aasha (.
    അഭിപ്രായത്തിനു നന്ദി.
    ജിവി കരിവെള്ളൂർ (.
    അഭിപ്രായത്തിനു നന്ദി.

    പാലക്കുഴി (.
    അഭിപ്രായത്തിനു നന്ദി. എഴുതിയതിനെക്കാൾ കൂടുതൽ ജീവിതത്തിൽ കാണാം. എനിക്ക് അറിയുന്ന ഒരു വിദ്യാലയത്തിലെ എട്ടാം ക്ലാസ്സുകാരി ഏതാനും വർഷം മുൻപ് പ്രസവിച്ചു. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടി ഒരു വലിയ ഓഫീസറുടെ വീട്ടിൽ പോയത് അയാൾ തനിച്ചായ സമയത്തായി പോയി. എന്നാൽ ആ കുട്ടിയുടെ വീട്ടുകാർക്ക് ആ ഓഫീസറോട് ഇക്കാര്യം ചോദിക്കാനുള്ള ധൈര്യം വന്നില്ല.

    ReplyDelete
  16. nannayi chechi,orupadishtaaayi,nalla othukkavum adhe samayam ollil thaattunutanummayirunnu

    ReplyDelete
  17. ഇപ്പോഴാ വായിച്ചത്

    അവസാനം സംശയം വയ്ക്കേണ്ടിയിരുന്നോ,

    അയാളുടെ സ്വന്തം കുഞ്ഞ് തന്നെയായിരിക്കാം’.

    എന്നൊരു വാക്കില്‍ ആ പെണ്‍കുട്ടിയെയും സംശയിച്ചു പോവില്ലേ

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..