“കഴിക്കാൻ എന്താ വേണ്ടത്? നല്ല പുട്ടും കടലയും എടുക്കട്ടെ?”
         ചായപ്പീടികയുടെ ബഞ്ചിലിരിക്കുന്ന കൊച്ചുഗോവിന്ദനും
രാഘവേട്ടനും കുഞ്ഞമ്പു മേസ്ത്രിയും അച്ചുമാഷും മൊയ്തുഹാജിയും മുന്നിലുള്ള ചായയിൽ
ശ്രദ്ധിക്കുകയോ അയാൾ പറയുന്നതും കേൾക്കുകയോ ചെയ്തില്ല. അവരുടെ ശ്രദ്ധ മുഴുവൻ പുറത്തുള്ള കാര്യങ്ങളിലാണെന്ന്
കണ്ടപ്പോൾ കുമാരേട്ടൻ ഒച്ച കൂട്ടിയിട്ട് വീണ്ടും ചോദിച്ചു,
“നിങ്ങള് ചായ കുടിക്ക്, കഴിക്കാൻ എല്ലാവർക്കും പഴം എടുക്കട്ടെ; പൂവൻ പഴമാണ്”
       വീണ്ടും
ചോദ്യം കേട്ട് ഞെട്ടിയവരുടെ കൂട്ടത്തിൽ കുഞ്ഞമ്പുമേസ്ത്രിയുടെ ശബ്ദം പുറത്തുവന്നു,
“കഴിക്കാനെന്താ ഉള്ളത്?”
“പുട്ടും കടലയും, വടയും പഴംപൊരിയും പഴവും ഉണ്ട്. എന്താ വേണ്ടത്?”
“അനക്ക് രണ്ട് പഴം മതി”
      
കുഞ്ഞമ്പുമേസ്ത്രിയുടെ മറുപടി കേട്ടപ്പോൾ മറ്റുള്ളവരോട് കുമാരേട്ടൻ
ചോദിച്ചു,
“മറ്റുള്ളവർക്കും പഴം മതിയോ?”
“ഒന്നും വേണ്ട”
ബാക്കിയുള്ളവർ ഒന്നിച്ച് പറഞ്ഞപ്പോൾ കുമാരേട്ടനൊന്നും തോന്നിയില്ല. ജീവിതത്തിലെ നിർണ്ണായകമായ നിമിഷങ്ങൾ ഒട്ടേറെ തവണ തരണം ചെയ്ത അദ്ദേഹത്തിന് മറ്റുള്ളവരുടെ അവഗണനയിൽ പ്രത്യേകമായി ഒന്നും തോന്നാറില്ല.
         നാലുപേർ ചേർന്നാൽ ഒച്ചയും അനക്കവും നിറഞ്ഞ്
ആഘോഷമാക്കുന്ന നാട്ടിൻപുറത്തെ ചായപീടികയിൽ അന്ന് രാവിലെ വന്നവർ ആരുംതന്നെ അവിടം ചൂഴ്‌ന്നു നിൽക്കുന്ന മൌനത്തിന്റെ തോട് പൊളിക്കാൻ തയ്യാറായില്ല. ദുരൂഹമായ പ്രശ്നത്തിനു മുന്നിൽ അവരെല്ലാം
മരവിച്ചിരിക്കുന്നു. ബഹളം
വെച്ച് ആളെ കൂട്ടേണ്ടത് കടയുടമ കുമാരേട്ടൻ തന്നെയാണ്. അയാളാണെങ്കിൽ ഓരോ നിമിഷവും മൌനത്തിന്റെ കട്ടി കൂട്ടുകയാണ്.
         കുമാരേട്ടന്റെ
സ്വന്തം ചായപീടികയിൽ വലിയൊരു പ്രശ്നമായി എല്ലാവരുടെയും മുന്നിൽ അവൾ വന്നിരിക്കയാണ്; സീമന്തിനി. അഞ്ചുകൊല്ലം മുൻപുവരെ കുമാരേട്ടന്റെ ഒരേഒരു ഭാര്യ ആണെങ്കിലും അവളിപ്പോൾ
നാട്ടുകാർക്ക് പോലും ദുഃശകുനമാണ്. ഭർത്താവിനെയും രണ്ട് മക്കളെയും മറന്നുകൊണ്ട് ചെറുപ്പക്കാരനായ കാമുകന്റെ ഒപ്പം
ഒളിച്ചോടിയ സീമന്തിനിയാണ് മുൻ ഭർത്താവിനെയും തേടി അദ്ദേഹത്തിന്റെ തൊഴിലിടത്ത്
വന്നത്.
ചായയുടെ ചൂടാറ്റിയിട്ട് കുടിക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ വലതുവശത്തെ ഇടനാഴിയിൽ നിൽക്കുന്ന അമ്മയിലും കുഞ്ഞിലും ആണ്. മുഷിഞ്ഞ സാരിയുടെ ഒരറ്റം കൊണ്ട് മുഖം മറച്ച് ഒക്കത്തുള്ള കുഞ്ഞിനോട് ദേഷ്യപ്പെട്ട് എന്തൊക്കെയോ പറയുന്ന പെൺരൂപം അവിടെ ഇരിക്കുന്നവരിൽ പലതരം ചോദ്യങ്ങൾ ഉയർത്തി. അവളുടെ ഭൂതകാല ചെയ്തികളും ഭാവികാല സഞ്ചാരവും ഊഹിച്ചെടുക്കാവുന്ന വർത്തമാന കാലമാണ് മുന്നിലുള്ളത്. അതിനിടയിൽ കുമാരേട്ടന്റെ നിർവികാരതയാണ് മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുന്നത്. പ്രതീക്ഷിച്ചതുപോലെ ഒരു പൊട്ടിത്തെറി ഏതായാലും ഇല്ലാതായി.
         സമയം
മുന്നോട്ട് പോകുന്തോറും അവളാകെ അസ്വസ്ഥയായി. വിശക്കുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനുള്ള പരിശ്രമങ്ങളെല്ലാം
പാളുകയാണ്. ഇനിയങ്ങോട്ട്
എന്ത് സംഭവിച്ചാലും അവിടെ നിൽക്കേണ്ടത് അത്യാവശ്യമായി അവൾക്ക് തോന്നി. മുഷിഞ്ഞ് നിറം മങ്ങിയ പച്ചസാരിയിൽ ക്ഷീണിച്ച ദേഹം
ഒളിപ്പിക്കുന്നത് ചായപീടീകയിലെ പുരുഷന്മാർ കണ്ടില്ലെന്ന് നടിച്ചു. അവരുടെയെല്ലാം മനസ്സിലുള്ള സീമന്തിനി ഇതുപോലെ ആയിരുന്നില്ല. ഒരുകാലത്ത് തുടുത്ത് വെളുത്ത സുന്ദരമായ മുഖം ഇപ്പോൾ
വാടിക്കൊഴിഞ്ഞ പൂവുപോലെ ആയത് സ്വന്തം കൈയിലിരിപ്പ് കൊണ്ടാണെന്ന്
നാട്ടുകാർക്കെല്ലാം അറിയാം. കുമാരേട്ടന്റെ
ഭാര്യ ആയിരുന്നപ്പോൾ എണ്ണനിറഞ്ഞ് കത്തുന്ന നിലവിളക്ക് ആയവൾ ഇപ്പോൾ എണ്ണവറ്റി
കരിന്തിരി പോലെ ആയി മാറി. ചായ
കുടിച്ചുതീർന്നെങ്കിലും അവിടെയുള്ളവർ നിശ്ചലമായി ഇരിക്കുകയാണ്. 
ഏതാനും കൊല്ലം മുൻപ് വലിയൊരു പലചരക്ക് കട നടത്തുന്ന കുമാരൻ മുതലാളിയുടെ ഭാര്യ ആയിട്ട് സീമന്തിനി കടന്നുവന്നപ്പോൾ ആരുമൊന്ന് നോക്കിപ്പോവും. മുതലാളിയുടെ ഭാര്യ എന്ന നിലയിൽ അഹങ്കരിച്ചുനടന്ന കാലം അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. ഇല്ലായ്മയിൽ നിന്നും വന്നവൾ വിവാഹത്തോടെ സമ്പന്നതയിൽ കൊതിതീരെ ജീവിതം ആസ്വദിച്ചു. നാട്ടുകാർക്കിടയിൽ മാന്യമായ സ്ഥാനം അലങ്കരിച്ചവളാണ് പെട്ടെന്നൊരു ദിവസം ദുശകുനമായി മാറിയത്. കടയിലെ ചെറുപ്പക്കാരനായ തൊഴിലാളിയോടൊപ്പം മുതലാളിയുടെ ഭാര്യ ഒളിച്ചോടിയത് നാട്ടുകാർക്ക് പറയാൻ വാർത്തകളായി.
        
ചായകുടിച്ച് വെറുതേയിരിക്കുന്ന അച്ചുമാഷിന് പലതും ചോദിക്കണമെന്നുണ്ട്. അദ്ദേഹം കുമാരന്റെ മുഖത്ത് നോക്കിയശേഷം മറ്റുള്ളവരുടെ
മുഖത്തേക്കും നോക്കി. കൂടെയുള്ളവർ
ആരും മിണ്ടുകയില്ല എന്ന് ഉറപ്പായപ്പോൾ മാസ്റ്റർ മൌനത്തിന്റെ തോട് പൊട്ടിച്ച്
മഞ്ഞുരുകാൻ തക്കവണ്ണം പറഞ്ഞു,
“ഇവിടെ വന്ന രണ്ടുപേരെ കുമാരൻ കണ്ടോ? നിന്നെ കാണാനാവണം അവർ വന്നത്”
          ചോദ്യം
കേട്ടപ്പോൾ അച്ചുമാഷിന്റെ നേരെ കുമാരൻ അപരിചിതമായ നോട്ടമെറിഞ്ഞു. അദ്ധ്യാപകനായ അദ്ദേഹത്തിന് ആദ്യമായാണ് ഇത്തരം നോട്ടം
അഭിമുഖികരിക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുകയില്ല എന്ന് ആ നിമിഷംതന്നെ മാസ്റ്റർ
പ്രതിജ്ഞ ചെയ്തു. ആ
നേരത്ത് കുമാരന്റെ വാക്കുകൾ അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി,
“ചായ കുടിക്കാൻ വരുന്നവർ അത് കുടിച്ചാൽ മതി. അല്ലാതെ ചായക്കടക്കാരന്റെ ജീവിതത്തിൽ കടക്കേണ്ട”
ഉച്ചത്തിലുള്ള വാക്കുകൾ കേട്ട് അഞ്ചുപേരും തല ഉയർത്തിയപ്പോൾ അതേ ശബ്ദം കേട്ടായിരിക്കണം മുറ്റത്തെ മൂലയിൽ നിൽക്കുന്ന പെണ്ണിന് ചെറിയ ചലനം ഉണ്ടായി. അവസാനത്തെ പ്രതീക്ഷയും ഇല്ലാതായ അവൾ ദയനീയമായി എല്ലാവരെയും നോക്കി.
           കുമാരേട്ടൻ പതിവു ജോലികളിൽ മുഴുകി. ചായകുടിക്കാൻ ആളുകൾ പോവുകയും വരികയും ചെയ്തു. സമാവറിലെ തിളച്ചവെള്ളം ചായപ്പൊടിയും പാലും പഞ്ചസാരയുമായി
ചേർന്ന് മണ്ണിന്റെ നിറമുള്ള ചായ ആയി രൂപാന്തരപ്പെട്ടത് ചൂടാറാതെ കുടിച്ച് ആളുകൾ സ്ഥലം
വിട്ടു.
പലരും വന്നുപോയിട്ടും അച്ചുമാഷും മൊയ്തുഹാജിയും ബെഞ്ചിന്റെ
മൂലയിലിരുന്ന് പത്രം വായന തുടർന്നു. രാവിലെ തന്നെയുള്ള ജിജ്ഞാസക്ക് തീർപ്പാക്കാതെ പോകാൻ അവർക്ക്
തോന്നിയില്ലെന്ന് വേണം പറയാൻ.
അച്ചുമാഷിന്റെ ഓർമ്മയിൽ പഴയ കാര്യങ്ങൾ ഉയർന്നുവന്നു. അന്ന് ഗ്രാമീണർക്ക് ആവശ്യമുള്ളതെന്തും വാങ്ങാവുന്ന പലചരക്ക് കട ആയിരുന്നു കുമാരന്റേത്. അന്ന് കുമാരൻ മുതലാളി ആയിരുന്നു. ആളുകൾക്ക് പണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന നാട്ടിൻപുറത്തുകാരുടെ കണ്ണിലുണ്ണി ആയ മുതലാളി. ഇല്ലായ്മയിൽ നിന്നും ഉയർന്നുവന്ന കുമാരൻ മുതലാളിയുടെ വിവാഹം കെങ്കേമമായി നടന്നു. അമ്മയും മകനും മാത്രമുള്ള വീട്ടിൽ വലതുകാൽ വെച്ച് കയറിവന്ന പെണ്ണ് പിറ്റേന്നുമുതൽ അവിടെ അസ്വസ്ഥതകൾ നിറക്കാൻ തുടങ്ങി. രണ്ട് മക്കൾ ആയപ്പോഴാണ് അവൾ പുത്തൻ മേച്ചിൽപുറങ്ങൾ തേടി കടയിലെ തൊഴിലാളിയോടൊപ്പം സ്വർണ്ണവും പണവുമായി മുങ്ങിയത്. അവളാണ് സീമന്തിനി; കുമാരേട്ടന്റെ പ്രീയപ്പെട്ട സീമ,, ഇപ്പോഴൊരു ചോദ്യചിഹ്നമായി മുന്നിൽ വന്നിരിക്കുന്നു.
           പഴയ ഭാര്യയുടെ
വരവ് മറ്റുള്ളവരുടെ മനസ്സിൽ ആശങ്കകൾ ഉയർത്തിയെങ്കിലും കുമാരന്റെ മനസ്സിനെ
തെല്ലുപോലും സ്പർശിച്ചില്ലെന്ന് അയാളുടെ ചെയ്തികൾ കണ്ടാൽ അറിയാം. മുതലാളി ആയ ഭർത്താവിനെ പാപ്പരാക്കി ചായക്കട നടത്താൻ
ഇടയാക്കിയവൾ മുന്നിൽ വന്നാൽ ആരുമൊന്ന് പ്രതികരിച്ചുപോകും. കുമാരേട്ടനാണെങ്കിൽ കാര്യമായൊന്നും സംഭവിക്കാത്ത മട്ടിൽ ചായ
കുടിക്കാൻ വരുന്നവരെ സ്വീകരിച്ച് ഇരുത്തുകയും ചായ വിളമ്പുകയും ചെയ്യുകയാണ്. അവിടെ വന്നവരിൽ പലരും പിരിഞ്ഞു പോകുന്നില്ല എന്നത് അയാളെ
ആശ്ചര്യപ്പെടുത്തി. കഥയുടെ
ക്ലൈമാക്സ് കാണാതെ എങ്ങനെ സ്ഥലംവിടും! 
         എല്ലാവരിലും ഒരു ചോദ്യം അവശേഷിക്കുകയാണ്. അവൾ വന്നത് എല്ലാം തകർന്നിട്ടാണെന്ന് ഒറ്റനോട്ടത്തിൽ
അറിയാം.
ഈ അവസ്ഥയിൽ രണ്ടാം വിവാഹത്തെകുറിച്ച് ചിന്തിക്കാത്ത
കുമാരേട്ടൻ സീമന്തിനിയെ സ്വീകരിക്കുമോ? സീമന്തിനിയുടെ പ്രതീക്ഷാനിർഭരമായ കണ്ണുകൾ കുമാരേട്ടനിൽ
തന്നെയാണ്. പതുക്കെ
അവൾ ചായ ഒഴിക്കുന്ന സമാവറിന്റെ സമീപം എത്തിച്ചേർന്നു. അപ്പോൾ കുമാരേട്ടൻ ചോദിച്ചു,
“ഇത് നിന്റെ കുട്ടിയാണോ?”
“അതെ ചേട്ടാ”
“അതിന് വിശക്കുന്നുണ്ടാവും; ഇതാ ചായയും പഴവും കൊടുക്ക്”
         കുമാരേട്ടൻ നൽകിയ ചായയോടൊപ്പം പഴം വാങ്ങുമ്പോൾ  കൈവിരലുകളിൽ മുട്ടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്
അവൾ ചോദിച്ചു,
“നമ്മുടെ മക്കൾ വലുതായോ?”
“രണ്ടുപേരും നന്നായി പഠിക്കും. മൂത്തവന് ജോലിയായി”
          അവൾ പ്രതീക്ഷകളോടെ
അയാളെ നോക്കുന്ന നേരത്ത് ചായകുടിച്ച ഗ്ലാസ് തിരികെ വാങ്ങിയിട്ട് അയാൾ പറഞ്ഞു,
“നീയിവിടെ നിൽക്കേണ്ട, അമ്മ മരിച്ചുപോയെന്നാണ് മക്കളോട് പറഞ്ഞത്”
       
പെട്ടെന്നുണ്ടായ ഞെട്ടലിൽ അവളിൽനിന്നും കണ്ണുനീർചാലുകൾ ഒഴുകിയിറങ്ങി. അതിനിടയിൽ സ്വയം പറഞ്ഞു,
“എന്തുചെയ്യാം? ആ നേരത്തെ പൊട്ടബുദ്ധിക്ക് അങ്ങനെ തോന്നിപ്പോയി. ഒന്ന് കാണാൻ വന്നതാ,, ഇനി ഞാൻ പോവുകയാണ്”
       കണ്ണുകൾ തുടച്ചശേഷം കുഞ്ഞിനെ ചുമലിലിട്ട് സീമന്തിനി നടന്നുപോകുന്നത് ദുഃഖത്തോടെ
അയാൾ നോക്കിനിന്നു. അതിനുശേഷം
ഒരുകാലത്ത് തിനിക്കേറ്റവും പ്രീയപ്പെട്ടവളാണെന്ന ചിന്തയെ മനസ്സിൽനിന്നും തുടച്ചുമാറ്റിയ
കുമാരേട്ടൻ പതിവ് ജോലികൾ ചെയ്യാൻ തുടങ്ങി.
*******

അഞ്ച് കൊല്ലങ്ങൾക്ക് ശേഷം ഞാനിതാ കഥയുമായി വന്നു.
ReplyDelete