“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/15/09

കൂപമണ്ഡൂക പരിണാമം




                         ദിനാന്ത്യയാമത്തിൽ പൊട്ടക്കിണറ്റിൽ നിന്നും, പൊത്തുകൾക്കുള്ളിലെ മണിമന്ദിരവാതായനങ്ങൾ തുറന്ന്, മണ്ഡൂകന്മാർ ഓരോരുത്തരായി പുറത്തിറങ്ങി. തല പുറത്ത് കാണിക്കാതെ വീട്ടിനകത്തിരിക്കുന്ന എല്ലാ മണ്ഡൂകിമാരോടും ‘റ്റാറ്റ’ പറഞ്ഞ് അവർ സ്വവസതികളുടെ പൂമുഖവാതിൽ ബന്ധിച്ച് അരക്കിട്ട് മുദ്രവെച്ചു. മണ്ഡൂകൻ തിരിച്ച് വരുന്നത്‌വരെ, അവരുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഒരു മണ്ഡൂകിയും മുൻ‌വാതിൽ തുറന്ന് പുറത്തിറങ്ങുകയില്ല. എങ്കിലും പിൻ‌വാതിൽ തുറന്ന് പുറത്തിറങ്ങാൻ മണ്ഡൂകിമാർക്ക് കഴിയും എന്നത് പരസ്യമായ രഹസ്യമായതിനാൽ, രഹസ്യമായി തന്നെ എക്കാലത്തും സൂക്ഷിക്കുന്നു. ചുറ്റുമുള്ള അന്ധകാരത്തിന്റെ ആവരണത്തിന് കട്ടികൂടുന്തോറും അവർ ചാടിച്ചാടി കിണറിനു മുകളിൽ എത്തി. പിന്നെ വിശാലമായ ഇരുട്ടിലേക്ക് നിശബ്ദമായി ഊളിയിട്ട് ആൺ‌മണ്ഡൂകങ്ങൾ ഇറങ്ങിനടന്നു. 

                          പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ കടലിൽ നിന്നും കരയിലേക്ക് വന്നവരുടെ സന്തതികളായ ഒരു കൂട്ടം തവളകൾ അന്നും ഇന്നും ഒരു പൊട്ടക്കിണറ്റിന്റെ അടിത്തട്ടിൽ തന്നെയാണ് പാർക്കുന്നത്. അവർ പാർക്കുന്ന ആ പൊട്ടക്കിണർ ഒരു മുന്തിരിത്തോപ്പാണെന്ന് അവർ വിശ്വസിച്ചു. അവിടെ പകൽ‌വെളിച്ചത്തിന് പ്രവേശനം നിഷേധിച്ചതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കേണ്ട ആവശ്യം വരാറില്ല.  അവർ ആയിരമായി തൊള്ളായിരമായി പതിനായിരമായി കാക്കതൊള്ളായിരമായി പെറ്റുപെരുകി. കൂപത്തിന്റ്റെ മുക്കിലും മൂലയിലും നിറയെ പൊത്തുകളും തുരങ്കങ്ങളും നിർമ്മിച്ച് അതിനുള്ളിൽ മണിമന്ദിരങ്ങൾ പണിതു. സുന്ദരമായി ശാന്തമായി സമാധാനമായി വളരെക്കാലം അവർ ജീവിച്ചു. മനസ്സിൽ ഓർക്കുന്നതെല്ലാം മുന്നിൽ എത്തിക്കാനുള്ള കഴിവ് അവരുടെ ആൺസന്തതികൾക്ക് ഉണ്ടായിരുന്നു. മണ്ഡൂക യുവാക്കൾ കൂപത്തിനു പുറത്ത് പോയി ആനന്ദജീവിതത്തിൽ ആറാടി, തിരിച്ച്‌വരുമ്പോൾ  കിട്ടാവുന്നത്ര സമ്പത്ത് വാരിയെടുത്ത് കൂപത്തിലെ സ്വവസതികളിൽ നിറക്കുകയും ചെയ്തു. അവരുടെ അമ്മ, പെങ്ങൾ, ഭാര്യ, മകൾ തുടങ്ങിയ എല്ലാവർക്കും എന്നെന്നും സുഖജീവിതം അവർ കാഴ്ചവെച്ചു.

                            മണ്ഡൂകിമാർ ഒരിക്കലും മറ്റുള്ളവരെ കാണാനോ, കൂപം‌വിട്ട് പുറത്തിറങ്ങാനോ ആഗ്രഹിച്ചിരുന്നില്ല. പെണ്ണുങ്ങൾക്ക് പ്രധാനതൊഴിൽ വംശവർദ്ധനവാണ്; അതായത് അംഗസഖ്യ കൂട്ടുക. അക്കാര്യത്തിൽ മണ്ഡൂകികൾ മിടുക്കികളാണ്. അവർക്ക് ‘വിവരം‌ വെക്കാതിരിക്കാനും’, അവരെ പുറം‌ലോകം ‘കാണാതിരിക്കാനും കാണിക്കാതിരിക്കാനും’ വേണ്ട എല്ലാ സൂത്രപ്പണികളും ആണുങ്ങൾ ചെയ്യാറുണ്ട്.

                           മണ്ഡൂകിമാരുടെ രാത്രിചര്യകൾക്ക് മാറ്റം വന്നത് ഏതാനും വർഷം മുൻപാണ്. അതുവരെ ആണുങ്ങൾ പുറത്ത്‌പോകുമ്പോൾ വീടിന്റെ വാതിൽ അടച്ചുകുറ്റിയിടാറില്ല. മറ്റൊരു ലോകത്തെകുറിച്ച് അജ്ഞാതമായ, കൂപമണ്ഡൂകികൾ ജനിച്ച്‌വളർന്ന ഈ പൊട്ടക്കിണർ വിട്ട് പുറം‌ലോകത്തെപറ്റി ചിന്തിക്കുമെന്ന് വിശ്വസിക്കാത്ത ഒരു കാലത്താണ്, ആണുങ്ങളില്ലാത്ത അർദ്ധരാത്രിയിൽ ഒരു ചിറകുള്ള ചെകുത്താൻ വന്നത്. 


                          ഒരു രാത്രി കണ്ണ് നന്നായി കാണുന്ന യാമങ്ങളിൽ നക്ഷത്രക്കണ്ണുകളുമായി പറന്നുവന്ന, ആ ചെകുത്താന്റെ വാക്കുകളിൽ മയങ്ങി ഏതാനും കൂപമണ്ഡൂകിമാർ വഴിതെറ്റിയതിനു ശേഷം ആണായിപിറന്ന മണ്ഡൂകന്മാർ വളരെ ശ്രദ്ധാലുക്കളാണ്. വഴിതെറ്റിയവളുമാരെയും അവർക്ക് പിറന്ന സന്താനങ്ങളെയും ഒന്നിച്ച് തീയിലിട്ട് കൊന്ന കഥയോർക്കുമ്പോൾ എല്ലാവരും പേടിച്ച് വിറക്കും.

                              സംഭവം നടന്നത് ഏതാനും വർഷങ്ങൾക്ക് മുൻപായിരുന്നു. അർദ്ധരാത്രി ആണുങ്ങളില്ലാത്ത നേരത്ത് കൂപമണ്ഡൂകികളുടെ ഗാനമേള കേട്ടാണ് ചിറകുള്ള വാവൽ ഗന്ധർവ്വൻ കിണറ്റിൽ പറന്നിറങ്ങിയത്. പിന്നീട് പലരാത്രികളിലും ഗന്ധർവ്വൻ വന്ന് പാട്ടുപാടാനും നൃത്തം ചെയ്യാനും തുടങ്ങി. അവൻ കൂപത്തിന് പുറത്തുള്ള ലോകത്തെപറ്റി ധാരാളം കഥകൾ പറയാൻ തുടങ്ങി. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെപറ്റിയും, വിശാലമായ കാടുകളുടെയും കായലുകളുടെയും കടലുകളുടെയും കഥകൾ പറയുന്നത് കേൾക്കാൻ എല്ലാ മണ്ഡൂകിമാരും പുറത്തിറങ്ങി. ഇക്കാര്യം മണ്ഡൂകന്മാരിൽനിന്നും രഹസ്യമാക്കി വെക്കാൻ പെണ്ണുങ്ങൾ ശ്രദ്ധിച്ചു.

                               അങ്ങനെ പുറം‌ലോകത്തെപറ്റി അറിയാൻ തുടങ്ങിയ മണ്ഡൂകികൾക്ക് അവർ പാർക്കുന്ന പൊട്ടക്കിണറിൽ നിന്നും പുറത്തുചാടാൻ കൊതിയായി. അവരുടെ അടച്ചുപൂട്ടിയ ജീവിതത്തെ വെറുക്കാൻ തുടങ്ങി. ഓരോ പകലും വിശാലമായ ആകാശത്തെ സ്വപ്നം കണ്ട് അവർ ഉറങ്ങി. എങ്ങനെയെങ്കിലും പുറത്ത് കടക്കാനുള്ള സുവർണ്ണാവസരത്തിനായി ഓരോ മണ്ഡൂകിയും കൊതിച്ചു.
                              ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് വലിയ അപകടം സംഭവിച്ചത്. ‘പുതുമഴക്ക് ശേഷം കൂപത്തിൽ പിറക്കുന്ന എല്ലാ മണ്ഡൂകസന്തതികൾക്കും മനോഹരങ്ങളായ  ചിറക് മുളച്ചിരിക്കുന്നു’! വാർത്തകൾ അറിഞ്ഞ മണ്ഡൂകന്മാർ ഞെട്ടി. കൂപത്തിനു പുറത്ത്, ഒരിക്കലും എത്തിനോക്കുകപോലും ചെയ്യാത്ത ഈ മണ്ഡൂകിമാർ പിഴച്ചിരിക്കുന്നു.  


                              അർദ്ധരാത്രിതന്നെ അടിയന്തിര മണ്ഡൂകസഭ ചേർന്നു. എല്ലാവരും ഒന്നിച്ച് പറയാൻ തുടങ്ങി, ‘പിഴച്ച സന്തതികളെയും അമ്മമാരെയും കൂട്ടമായി കൊല്ലുക. ഈ കൂപത്തിനു പുറത്ത് മണ്ഡൂകികൾക്ക് ഒരു ലോകം ഉണ്ടാവാൻ പാടില്ല’. അങ്ങിനെ അവർ ഒരു  കൂട്ടക്കുരുതിയിലൂടെ വർഗ്ഗശുദ്ധീകരണം നടത്തിയപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടു. 
                           
                            പിന്നീട് മണ്ഡൂകിമാർ പൊട്ടക്കിണറിനു പുറത്തുള്ള ലോകത്തെ സ്വപ്നം കണ്ടില്ല. അത്കൊണ്ട്  അതിനു‌ശേഷം ജനിക്കുന്ന മണ്ഡൂകസന്താനങ്ങൾക്ക് ഒരിക്കൽ‌പോലും ചിറക് മുളച്ചില്ല. മണ്ഡൂകപരിണാമം അതോടുകൂടി അവസാനിച്ചു. 

18 comments:

  1. എഴുത്തിന്റെ ശൈലിയിലുള്ള പരിണാമം ശ്രദ്ധിക്കുന്നു .
    ഇടക്ക് മാത്രം വന്ന " തവളപ്പെൺകൊടിമാർ" ഒഴിവാക്കാമായിരുന്നു .
    ചിറകു മുളച്ച്ചില്ലെങ്കിലും അവസാനം ഇങ്ങനൊക്കെ തന്നെ !
    കഥയുടെ വിദൂരക്കാഴ്ചകള്‍ കണ്ടില്ലെന്നു നടിക്കുന്നില്ല
    നന്നായി

    ReplyDelete
  2. ‘പിഴച്ച സന്തതികളെയും അമ്മമാരെയും കൂട്ടമായി കൊല്ലുക. ഈ കൂപത്തിനു പുറത്ത് മണ്ഡൂകികൾക്ക് ഒരു ലോകം ഉണ്ടാവാൻ പാടില്ല’.
    കഥ നന്നായി

    ReplyDelete
  3. Parinamam sidhikkaatha enne polullarkku...!
    Manoharam, Teacher... Ashamsakal...!!!

    ReplyDelete
  4. വാക്കുകളില്ല... സൂപ്പര്‍..
    അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയൊക്കെയാ... വിശ്വസിക്കരുത്..

    ReplyDelete
  5. കഥ നന്നായി.
    വായിച്ചുതുടങ്ങിയപ്പോള്‍ ചൂഷണത്തിന്‌ വിധേയമാകുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നു തോന്നിപ്പോയി. പിന്നീട്‌ മണ്ഡൂക പെണ്‍കോടിമാരെത്തിയപ്പോള്‍ (തവളച്ചി എന്ന് ചുരുക്കിയാലും തെറ്റാവുമെന്ന് തോന്നുന്നില്ല.) കാര്യം പിടികിട്ടി.
    ഒന്നുകൂടി നന്നാക്കാമായിരുന്നു..
    ആശംസകള്‍.

    ReplyDelete
  6. മഷിത്തണ്ട് (.
    ആദ്യമായി അഭിപ്രായം എഴുതിയതിനു നന്ദി.

    മുഖ്താര് ഉദരമ്പൊയിൽ (.
    വളരെ നന്ദി.

    Sureshkumar Punjhayil(.
    നന്ദി. പരിണാമം ഉണ്ടാവണമെങ്കില് അതിനുള്ള ആഗ്രഹം വേണം. ആഗ്രഹമുണ്ടായാലെ പുതിയതായി എന്തെങ്കിലും ഉണ്ടാവുകയുള്ളു. അഭിപ്രായത്തിനു നന്ദി.

    കുമാരൻ|kumaran (.
    അഭിപ്രായത്തിനു നന്ദി. ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല.

    pattepadamramji (.
    ചിലരുടെ അഭിപ്രായപ്രകാരം ചില മാറ്റം വരുത്തിയിട്ടുണ്ട്. ഇവിടെ മാറ്റങ്ങളുടെ നേരെ കണ്ണടച്ച് എപ്പോഴും ഇരുട്ടാക്കുന്നവർക്ക്, പരിണാമത്തിന്റെ സൃഷ്ടാക്കളോട് എന്നെന്നും വിരോധം ആയിരിക്കും. അവരെ കൊല്ലുന്ന, തീയിലിടുന്ന ഒരു സമൂഹമാണ് നമുടെ ഇടയിലുള്ളത്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  7. മിനിക്കഥ പരിണമിച്ച് നീണ്ടകഥയായതും മറ്റും ശരിയായ പരിണാമം !
    കഥയുടെ മറൂപുറകാഴ്ച്ചയുടെ ദർശനമാണല്ലൊ ഈ കഥയുടെ മുഖ്യ കാതൽ....
    എന്നാലും കിണറ്റിലെ...ആ പാവം തവളകൾക്ക് എന്നാണിനിയൊരു പരിണാമം വരിക ?

    ReplyDelete
  8. മണ്ഡൂകിമാർക്ക് വിവരം വക്കാൻ
    എന്നെങ്കിലും ഈ മണ്ഡൂകന്മാർ
    സമ്മതിക്കുമോ...?
    മണ്ഡൂകന്മാരുടെ നിയമം തന്നെ
    അതായിരിക്കുമല്ലൊ..

    നല്ലൊരു കാഴ്ചപ്പാട്...

    ആശംസകൾ..

    ReplyDelete
  9. പരിണാമങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും ആശംസകള്‍

    ReplyDelete
  10. കൂപണ്ഡൂകം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുമെങ്കിലും ഇങ്ങനെ ഒരു ദുരന്ത കഥ ആദ്യമാ വായിക്കുന്നെ..

    പിന്നെ ഒരു പിന്‍‌കുറിപ്പ് അത്യാവശ്യമായിരുന്നു
    " ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികം മാത്രമാണെന്നും ബൂലോകത്തെ ആരെങ്കിലുമായി വല്ല സാമ്യവും തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണെ"ന്നും.."

    കാരണം കൂപത്തിലല്ലെങ്കിലും മണ്ഡൂകന്മാരും മണ്ഡൂരികളും ലോകത്തെല്ലായിടത്തുമുണ്ടാകുംന്നെ :)

    ReplyDelete
  11. മണ്ഡൂകികളുടെ മിടുക്ക് അറിയാത്ത മണ്ഡൂകന്മാരല്ലേ മണ്ടന്മാര്‍.

    ReplyDelete
  12. കഥ നന്നായി..ഭാഷ നല്ല ഒഴുക്കുള്ളതാണ്..
    വിഷയം സമൂഹത്തിലേക്കു നേരിട്ട് ഇറങ്ങി വന്നു സംവേദിക്കുന്നു...
    അഭിനന്ദനങ്ങള്‍..

    ReplyDelete
  13. avideyum ingane thanne sambavichallo,:(.

    ReplyDelete
  14. ദീപു (.
    അഭിപ്രായത്തിനു നന്ദി.

    ബിലാത്തിപ്പട്ടണം (.
    മാറ്റം ആഗ്രഹിക്കാത്ത കാലത്തോളം പരിണാമം ഉണ്ടാവില്ല. അഭിപ്രായത്തിനു നന്ദി.

    വീ കെ (.
    അഭിപ്രായത്തിനു നന്ദി.

    the man to walk with (.
    അഭിപ്രായത്തിനു നന്ദി.

    ഏ. ആർ. നജീം (.
    പലതും കണ്ടപ്പോഴാണ് ഇങ്ങനെ തോന്നിയത്. മനുഷ്യനെ നന്നാവാൻ അനുവദിക്കാത്തത് ഇത്തരം മണ്ഡൂകങ്ങൾ തന്നെയാണ്.അഭിപ്രായത്തിനു നന്ദി.

    prakasan(.
    അഭിപ്രായത്തിനു നന്ദി.

    മുരളി (.
    അഭിപ്രായത്തിനു നന്ദി.

    ഭൂതത്താൻ (.
    അഭിപ്രായത്തിനു നന്ദി.

    ഉമേഷ് പിലിക്കോട് (.
    അഭിപ്രായത്തിനു നന്ദി.

    നേഹ (.
    സംഭവിക്കേണ്ടത് സംഭവിച്ചു. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  15. സൂപ്പര്‍ കഥ മിനീ...അഭിനന്ദനങ്ങള്‍...സൂപ്പര്‍ വിഷയം

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..