“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

6/20/10

ചോരപ്പുഴ ഒഴുകിയില്ല?



         നാരാണേട്ടന്റെ ചായക്കടയിൽ നിന്നും നല്ല കടുപ്പത്തിലൊരു ചായ കുടിച്ച് കഴിഞ്ഞപ്പോഴാണ് അന്നത്തെ പത്രത്തിന്റെ ഒന്നാം പേജിൽ ഒന്നെത്തിനോക്കാൻ മജീദിനു കഴിഞ്ഞത്. അന്ന് രാവിലെ അച്ചടിമഷി പുരണ്ട് പുറത്തിറങ്ങിയതാണെങ്കിലും അനേകം പേരുടെ കൈകളിലൂടെ കയറിയിറങ്ങിയതിനാൽ, ആ പത്രത്തിന് ഒരാഴ്ചത്തെക്കാൾ പഴക്കം തോന്നിച്ചിരുന്നു.

പത്രത്തിന്റെ ഒന്നാം പേജിൽ
ഒന്നാം പേജിൽ
അതാ അവൻ
മനോജ് തന്നെ നോക്കി ചിരിക്കുന്നു!!!
അതിന്റെ അടിയിൽ വാർത്തയുണ്ട്;
‘കിണറ്റിൽ വീണ് മുങ്ങിമരിക്കാറായ പെൺ‌കുട്ടിയെ സ്വന്തം ജീവൻ‌പോലും അവഗണിച്ച്‌കൊണ്ട് മനോജ് എന്ന യുവാവ് രക്ഷപ്പെടുത്തി’.
‘...അവന്റെയൊരു സ്വന്തം ജീവൻ???’
മജീദിന് പിന്നെയങ്ങോട്ട് ചായയുടെ ബാക്കി കുടിക്കാനായില്ല. പൈസ കൊടുക്കുമ്പോൾ പതുക്കെ ചോദിച്ചു,
“നാരാണേട്ടാ ഞാനീ പേപ്പറൊന്ന് പൊരേല് എടുക്കട്ടെ, ഉമ്മാനെ കാണിക്കാനാ”
“എടുത്തൊ എടുത്തൊ അങ്ങനെയാടാ നമ്മളെ ആമ്പിള്ളേര്, പോയി നിന്റുമ്മാനെ ഓന്റെ ഫോട്ടോ കാണിച്ചിട്ട് പറ, മക്കളെ പെറുമ്പം ഇത്രക്ക് ധൈര്യോള്ളതിനെ പെറണംന്ന്”
അത് കേട്ടപ്പോൾ ഉള്ളിന്റെയുള്ളിൽ കാരമുള്ള് തറച്ചപോലെ വേദന തോന്നിയെങ്കിലും മറുത്തൊന്നും പറയാൻ തോന്നിയില്ല; പറഞ്ഞാലും കാര്യമില്ലല്ലൊ,,,.

                       ഒപ്പമുള്ളവരെല്ലാം പഠിച്ച് കഷ്ടപ്പെടുമ്പോൾ പത്താം തരത്തിൽ 210 മാർക്ക് ഒപ്പിക്കാൻ കഴിയാത്ത മജീദ് പഠിത്തം മതിയാക്കി മീൻ‌കച്ചോടം തൊടങ്ങിയതാണ്. കൊറേ പണമായിട്ട് വേണം അക്കരെ കടന്ന് പണം വാരാൻ. പിന്നെ ഒരു ബംഗ്ലാവ് വെച്ച് ഉമ്മാനെ പൊന്നുപോലെ നൊക്കണം. ഉമ്മയും മോനും മാത്രമായി ജീവിക്കുന്ന മജീദിന് അത്രക്ക് പൂതിയെ ഉള്ളു;

                      മീൻ‌കൊട്ട ഒറപ്പിച്ച സൈക്കിൾ ഉരുട്ടി പൊരേല് എത്തിയപ്പോൾ ദൂരേന്നേ കണ്ടു; പൊര പൂട്ടിയിരിക്കുന്നു. ഉച്ചക്കെത്തെ ചോറും കൂട്ടാനും വെച്ചിട്ട് ഉമ്മ ആലക്കത്ത് വിശേഷം പറയാൻ പോയിക്കാണും; ഇന്നലെ മൊതൽ നാട്ടിലെല്ലാർക്കും പറയാൻ‌മാത്രം ഒരു വിശേഷം ഉണ്ടല്ലൊ;
                      മുറ്റത്തെ മൂലക്ക് സൈക്കിളുറപ്പിച്ച് മീൻ‌കൊട്ട കെണറ്റിങ്കരയിൽ വെച്ച് കാലും മുഖവും കഴുകി. പിന്നെ കോലായിൽ കയറി തലയിലെ തോർത്ത് അയലിൽ നിവർത്തിയിട്ട്, പേപ്പറും നെഞ്ചോട്‌ചേർത്ത് ബെഞ്ചിമ്മേൽ കിടന്നപ്പോൾ മജീദിന്റെ തലയിൽ ഇന്നലത്തെ കാര്യങ്ങൾ വട്ടം ചുറ്റാൻ തുടങ്ങി.
,,,
                      എന്നും ചെയ്യുന്നപോലെ, ഇന്നലെ രാവിലെയും പള്ളീലെ ബാങ്ക് വിളി കേട്ട് എണീറ്റ് നിസ്ക്കരിച്ചശേഷം കത്തലടക്കിയിട്ട്, മീങ്കൊട്ടയും സൈക്കിളുമായി കടപ്പുറത്ത് പോയി ഒരുകൊട്ട മത്തി വാങ്ങി നാട്ടിലെല്ലാം വിറ്റതാണ്. നേരത്തെ മീനെല്ലാം വിറ്റ് തീർന്നതിനാൽ പൊരേല് വന്നപ്പോൾ സമയം പതിനൊന്ന് മണി. പിന്നെ കുപ്പായം മാറ്റി, മമ്മദ് ഹാജിന്റെ പലചരക്ക് പീടികേൽ പോയി അവിടെ പഴങ്ങൾ മുറിച്ച് കച്ചോടം‌ചെയ്യാൻ ഒപ്പരം കൂടി. ഉച്ചയ്ക്ക്ശേഷം കാര്യമായ പണിയൊന്നും ഉണ്ടായില്ല. നാല് മണി കഴിഞ്ഞപ്പോൾ കുളിച്ച് പൊറത്തിറങ്ങിയതാണ്.
ബെറ്‌തെ ഒന്ന് നടക്കാൻ

                        നേരെ കടപ്പുറത്ത് പോയി കൊറേനേരം പിള്ളേരുടെ ഫുട്‌ബോള് കളി കണ്ട് മടുത്തപ്പൊ, ഹാജിയാരുടെ വീട്ടിനു മുന്നിലൂടെ ഇടവഴിയിൽ കടന്ന് പള്ളിയുടെ പിന്നിലൂടെ നടന്ന് അജിത്തിന്റെ വീട്ടിലെത്തി. കൂടെ പഠിച്ച അജിത്ത് ഇപ്പോൾ എഞ്ചിനീയറായി വന്നിരിക്കയാണ്. അവന് ഫസ്റ്റ് റാങ്ക് കിട്ടുമ്പോൾ തനിക്ക് ലാസ്റ്റ് റാങ്ക് ആണെങ്കിലും എല്ലായിപ്പോഴും നല്ല സുഹൃത്തുക്കളായിരുന്നു. അജിത്ത് തൊട്ടടുത്ത വായനശാലയിലാണെന്നറിഞ്ഞ് നേരെ അങ്ങോട്ട് നടന്നു. എളുപ്പവഴി നോക്കി കുറ്റിക്കാടുകൾക്കിടയിലൂടെ തൊട്ടടുത്ത പറമ്പിൽ കയറിയപ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടത്.
                      ശ്രദ്ധിച്ചപ്പോൾ അവിടെ ആൾതാമസമില്ലാത്ത വീടിനു സമീപത്തുനിന്നാണ് കരച്ചിൽ വരുന്നത് എന്ന് തോന്നിയിട്ട്, പെട്ടെന്ന് ഓടിവന്ന് നോക്കിയപ്പോൾ കണ്ടത്; ആൾമറയില്ലാത്ത കിണറ്റിനടുത്ത് നിന്ന് അയൽ‌പക്കത്തെ സരസ്വതിയേച്ചി കിണറ്റിൽ എത്തിനോക്കിക്കൊണ്ട് തലയിൽ കൈവെച്ച് ഉച്ചത്തിൽ നെലവിളിക്കുന്നതാണ്. അടുത്തുപോയി നോക്കിയപ്പോൾ കിണറ്റിൽ ആരോ വീണിട്ടുണ്ടെന്ന് മനസ്സിലാക്കിയതും അതിലേക്ക് ചാടിയതും ഒന്നിച്ചായിരുന്നു.
                      ആഴം കുറഞ്ഞ കിണറ്റിൽ വെള്ളം കുറവാണെങ്കിലും താ‌ഴോട്ടുള്ള വീഴ്ചയിൽ മുറിവ് പറ്റിയ ഒരു പെൺകുട്ടി വെള്ളത്തിൽ കിടന്ന് പിടയുകയാണ്. അവളെ പിടിച്ച് മേലോട്ടുയർത്തി ചുമലിൽ താങ്ങി കിണറ്റിന്റെ പടയിൽ പിടിച്ച് മേലോട്ട് കയറിയപ്പോഴാണ് അടുത്ത വീട്ടിലെ മനോജ് ഓടിവന്നത്. സരസ്വതിയേച്ചിയുടെ കരച്ചിൽ കേട്ടിട്ടാവണം പിന്നാലെ ആരൊക്കെയോ ഓടിവരുന്നുണ്ട്. കിണറ്റിന്റെ മുകളിലേക്ക് ഉയർത്തിയ ആ പത്തു വയസുകാരിയെ തന്റെ കൈയിൽനിന്ന് മനോജ് പിടിച്ചുവാങ്ങുമ്പോൾ അവൾക്ക് ബോധം ഉണ്ടായിരുന്നില്ല.

                     പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നാട്ടുകാരിൽ ആരോ വിളിച്ച ആം‌ബുലൻസ് വന്നപ്പോൾ മകളോടൊപ്പം അമ്മയും ഏതാനും പുരുഷന്മാരും അവരെ അനുഗമിച്ചു. വെള്ളത്തിൽ‌മുങ്ങി ആകെ നനഞ്ഞ താൻ  വീട്ടിലെത്തിയപ്പോൾ ഉമ്മ ചോദിച്ചു,
“നീയെന്താടാ വെള്ളത്തില് മുക്കിയ പെടച്ചിക്കോയിനെപ്പോലെ നനഞ്ഞിന്?”
കാര്യങ്ങൾ കേട്ടപ്പോൾ പെട്ടെന്ന് ഉമ്മ പറഞ്ഞു,
“നീയിവിടെ നിൽക്ക്; ഞാനാ സരസൂന്റെ വീട്ടിലൊന്ന് പോയേച്ച് വരട്ടെ?”
“അയ്യോ ഉമ്മ അങ്ങോട്ട് പോണ്ട, കുട്ടി കെണറ്റില് വീണകാര്യം വീട്ടിലെ മറ്റുള്ളോര് അറിയില്ലാന്നാ തോന്നുന്നെ. ഉമ്മ പോയി പറഞ്ഞ് അറീക്കെണ്ടാ”
“നീ പറഞ്ഞത് ശരിയാ, പെട്ടെന്ന് ഞാനായിട്ടെന്തിനാ പറയുന്നെ”

                   പിന്നെ ഒന്നൂടി കുളിച്ച് കുപ്പായവും മുണ്ടും മാറ്റി വായനശാലയിൽ എത്തിയപ്പോൾ, നാട്ടുകാർ പറയുന്ന കാര്യം കേട്ട് വിശ്വാസം വന്നില്ല. വീണ്ടും വീണ്ടും പറയുന്നത് കേട്ടപ്പോൾ അടുത്തിരിക്കുന്ന സെമീറിനോട് ചോദിച്ചു,
“എന്താണ് ഉണ്ടായത്?”
“അത് നമ്മുടെ വടക്കെലെ സരസുഏടത്തിയും മകളും അടുത്ത വീട്ടിൽ വെള്ളം കോരാൻ പോയപ്പോൾ മകള് കിണറ്റില് വീണ്. അത്‌കണ്ടപ്പോൾ അവരെ ബന്ധുവായ മനോജ് കിണറ്റില് ചാടി രക്ഷപ്പെടുത്തിയിട്ട്, ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയിരിക്കയാ”
“ഹെന്റെ റബ്ബേ, ഇതെന്ത് മറിമായം?,,, ആ കുട്ടിക്കെങ്ങനെയുണ്ട്?”
“കുട്ടി കൊറച്ച് വെള്ളം കുടിച്ചു; പിന്നെ പോലീസൊക്കെ അന്വേഷിക്കുന്നതുകൊണ്ട് രണ്ടീസം കെടക്കണം. അല്ല നീയെന്തിനാ ഇതൊക്കെ കേട്ടിട്ട് തലയിൽ കൈവെച്ച് അള്ളാനെ വിളിക്കുന്നത്?”
മറുപടിയൊന്നും പറഞ്ഞില്ലപറയാനൊട്ട് നാവ് വഴങ്ങിയില്ല.

അവിടെ നിൽക്കുന്നത് താൻ തന്നെയല്ലെ? 
                     ഇറങ്ങിനടന്ന് നേരെ കടപ്പുറത്ത്പോയി കാറ്റുകൊണ്ടപ്പോൾ മനസ്സിന്റെ പ്രയാസം ഒന്നുകൂടി ഇരട്ടിച്ചു. ‘താനൊരുത്തനായി ഒരു നല്ല കാര്യം ചെയ്തിട്ട് അതില് ആൾമാറാട്ടം. ‘കുപ്പായത്തിൽ ഒരു തുള്ളിവെള്ളം പോലും നനയാത്ത ഒരുത്തൻ,,, കിണറ്റിലിറങ്ങാത്ത ഒരുത്തൻ’; കിണറ്റിലെ വെള്ളത്തിൽ മുങ്ങി കുട്ടിയെ രക്ഷിച്ചെന്ന് പറയുക,,,
                    നേരം ഇരുട്ടിയപ്പോൾ ഒന്നും‌പറയാതെ പൊരേല് വന്ന് ചോറ്‌തിന്ന് നേരത്തെ കിടന്നപ്പോൾ ഉമ്മ പലതും ചോദിച്ചങ്കിലും ഉത്തരങ്ങളെല്ലാം ഒരു മൂളലിൽ ഒതുക്കി. വെറുതെയെന്തിന് ഉമ്മയെക്കൂടി വെഷമിപ്പിക്കണം.

                     പിറ്റേന്ന് പുലർന്നപ്പോൾ വെള്ളത്തിലിറങ്ങാത്ത മനോജ് നാട്ടിലെ ധൈര്യശാലി കിണറ്റിലെ വെള്ളത്തിൽ മുങ്ങിയിട്ട് പെൺ‌കുട്ടിയുടെ ജീവൻ രക്ഷിച്ച് മാതൃക കാട്ടിയ ധീരൻ!
,,,
“നീയെപ്പഴാ വന്നത്?”
ഉമ്മ വന്നിരിക്കുന്നു; മുറ്റത്ത്‌നിന്ന് പടികയറുമ്പോൾതന്നെ ചോദിക്കുകയാണ്.
എഴുന്നേറ്റ ഉടനെ കൈയിലുള്ള പേപ്പർ ഉമ്മക്ക് നൽകിയെങ്കിലും അത് ചുരുട്ടിപ്പിടിച്ച്‌കൊണ്ട് ചോദിച്ചു,
“നീ വന്നിട്ടൊന്നും കൈച്ചിറ്റില്ലല്ലൊ; നല്ല വെള്ളയപ്പൊം മീങ്കറീം ഒണ്ട്”
കൂടുതലൊന്നും പറയാതെ അകത്തേക്ക് പോയി ഒരു പ്ലെയിറ്റിൽ വെള്ളയപ്പവും കറിയുമായി വന്ന് ഉമ്മ പറയാൻ തുടങ്ങി,
“ന്റെ മോനിതൊന്ന് തിന്നിട്ട് ബെശപ്പ് മാറ്റിയാട്ടെ; ഞാനാ സരസൂന്റെ പൊരേല് പോയിവരുന്നതാ. ആശൂത്രീന്ന് അവര് രാവിലെതന്നെ വന്നു. ഈ കടലാസിലുള്ളതെല്ലാം ഞാനാടെന്ന് കണ്ടതാ. ഓരെ കാണാൻ നേതാക്കന്മാരൊക്കെ വന്നിട്ടിണ്ട്, ആ ചെക്കന് സമ്മാനം കൊടുക്കണുണ്ട് പോലും”
“എന്നിട്ട് ഉമ്മയൊന്നും പറഞ്ഞില്ലെ?”
“ഞാനെന്ത് പറയാനാ? സരസു എന്നെ കണ്ടപ്പൊത്തന്നെ അടുക്കളപ്പൊറത്ത് വിളിച്ച് കൊറേ കരഞ്ഞ്‌പറഞ്ഞു; പണ്ടത്തെപ്പോലെയല്ല, ഇത് കാലം ബെടക്കാ മോനേ,,, നീയൊരുത്തൻ മുങ്ങിച്ചാകാൻ പോന്ന പെണ്ണിനെ കെണറ്റിന്ന് പൊറത്തെടുത്ത്‌ന്ന് പറഞ്ഞാൽ ഓളെക്കെട്ടാൻ ആരെങ്കിലും ഉണ്ടാവോ? അത്കൊണ്ട് സരസു ആ ചെക്കന്റെ പേര് പറഞ്ഞതാ; ‘അയിന് നിനക്ക് ബെസമം തോന്നണ്ട’ എന്ന് അന്നോട് പറയാമ്പറഞ്ഞ്”
“എന്നാലും ഉമ്മാ വെള്ളത്തിലെറങ്ങാത്തോന്റെ പേരല്ലെ ഓറ് പറഞ്ഞത്!”
“അന്റെ ബിചാരം എന്തോന്നാ? പണ്ടൊരു തമ്പ്രാട്ടിക്കുട്ടി പൊഴേല് വീണേരം ഓളെ എടുത്ത് രക്ഷപ്പെടുത്തിയ ഓനിക്ക്, ‘ബീവീനെം; ഒപ്പം നാടും കൊട്ടാരോം കിട്ടി;
എന്നാല് ഇക്കാലത്ത് നീ കെണറ്റ്‌ന്ന് ആ പെങ്കുട്ടീനെ എടുത്ത് രക്ഷപ്പെടുത്തിന്നറിഞ്ഞാല് ഇപ്പഴത്തെ പെരാന്ത് പിടിച്ച നാട്ടുകാര് എന്താ ചെയ്യാന്നറിയാ? അയിന്റെ പേരും‌പറഞ്ഞ് അടിയും കുത്തും നടത്തി, ഈ നാട്ടില് ചോരപ്പുഴ ഉണ്ടാക്കും. അന്റെ മോൻ കൊയപ്പത്തിനൊന്നും പോകാതെ വെള്ളയപ്പം തിന്നാട്ടെ”

36 comments:

  1. ‘ബീവീനെം; ഒപ്പം നാടും കൊട്ടാരോം’ കിട്ടി:- കണ്ണൂർ അറക്കൽ രാജവംശത്തിന്റെ ചരിത്രമായി അറിയപ്പെടുന്നത്.

    ReplyDelete
  2. നീയൊരുത്തൻ മുങ്ങിച്ചാകാൻ പോന്ന പെണ്ണിനെ കെണറ്റിന്ന് പൊറത്തെടുത്ത്‌ന്ന് പറഞ്ഞാൽ ഓളെക്കെട്ടാൻ ആരെങ്കിലും ഉണ്ടാവോ? അത്കൊണ്ട് സരസു ആ ചെക്കന്റെ പേര് പറഞ്ഞതാ; അയിന് നിനക്ക് ബെസമം തോന്നണ്ട എന്ന് അന്നോട് പറയാമ്പറഞ്ഞ്”

    അങ്ങനെയും ചിന്തിക്കുന്ന ആളുകളോ. അവര്‍ ആള് കൊള്ളാലോ.

    ReplyDelete
  3. കൈ നനയാതെ മീൻ പിടിക്കുന്നവനു നാളെ ധീരതയ്ക്കുള്ള അവാർഡും കിട്ടും.

    കഥ വളരെ നന്നായിരിക്കുന്നു.

    ReplyDelete
  4. ടീച്ചറെ കഥ കലക്കി

    ReplyDelete
  5. ടീച്ചറേ.. എന്താ പറയാ.. ഇതാ പറയുന്നേ നേരിന്റെ നേർക്കുള്ള കണ്ണാടിയാവണം നമ്മുടെ കാഴ്ചകൾ എന്ന്.. ഒത്തിരി ഇഷ്ടായി.. ഇത് കുറച്ച് വ്യക്തികൾക്കെന്നതിനേക്കൾ ഈ സമൂഹത്തിനു ഞാൻ സമർപ്പിക്കട്ടെ..

    ReplyDelete
  6. ആരും ഒന്നും പറയൂലാ.... പറഞ്ഞാ തന്നെ ചെള്ളക്കിട്ട് എട്ടണ്ണം പൊട്ടിക്കണം
    ഇത്തരം നല്ല കാര്യങ്ങളില്‍ ഇബിലീസിനെ കൊണ്ടുവരുന്നവറെ വെറുതെ വിടരുത്
    കൂതറകള്‍

    ReplyDelete
  7. ഇതില്‍ പറയുന്ന അത്രക്ക് ഒക്കെ അതപ്പറ്റിച്ചോ നമ്മുടെ നാട്ടിലെ ആളുകള്‍..

    കൂതറ പറഞ്ഞപോലെ അവര്‍ക്ക് ഒക്കെ ഇട്ട് നള്ള പെട കൊടുക്കണം അല്ല പിന്നെ

    ReplyDelete
  8. എന്തു പറയാന്. കലികാലം..
    കഥ കൊള്ളാം ട്ടോ.

    ReplyDelete
  9. എന്തോ ഞനിതംഗീകരിക്കില്ല, ഒരുപക്ഷേ ഞങ്ങളുടേ നാട്ടില്‍ മതത്തിന്റെ പേരില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലാത്തതു കൊണ്ടാവും, എങ്കിലും ഒരു പത്തുവയസുകാരിയെ, അന്യമതസ്ഥന്‍ രക്ഷിച്ചു എന്നു പറഞ്ഞു, വിവാഹകമ്പോളത്തില്‍ അവളുടെ വില ഇടിയുമെന്നെനികൂ തോന്നുന്നില്ല

    ReplyDelete
  10. കൊയപ്പത്തിനൊന്നും പോകാതെ വെള്ളയപ്പം തിന്നുന്നത് തന്നെയാ നല്ലത്.. നല്ല കഥ എനിക്കിഷ്ടപ്പെട്ടു..

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കാലം മഹാ ബെഡക്കാ...
    ഇങ്ങനെയൊക്കെ സംഭവിച്ചു കൂടായ്കയില്ല!

    ReplyDelete
  13. ഹായ് ടീച്ചറെ, കഥയിലെ ആശയത്തേക്കാള്‍ എഴുത്തിന്റെ ശൈലി എനിയ്ക്കിഷ്ടപ്പെട്ടു. അനാവശ്യ വിവരണങ്ങളൊന്നുമില്ലാതെ സ്ഫുടമാക്കി പറഞ്ഞിരിയ്ക്കുന്നു.
    ആശംസകള്‍!

    ReplyDelete
  14. നീ വെള്ളയപ്പം തിന്ന് ...മീനും കൂട്ടി...
    “സുഭാഷ്”

    ReplyDelete
  15. മിനിക്കഥയല്ല കെട്ടോ, വല്യകഥ തന്നെ

    ReplyDelete
  16. ആളവൻ‌താൻ-, അലി-, ഒഴാക്കൻ-, Manoraj-, കുതറHashim-, ജിത്തു-, രോസാപ്പൂക്കൾ-, നല്ലി-, അബ്ക്കാരി-, jayanEvoor-, ബിജുകുമാർ-, poor-me/പാവം-ഞാൻ-, സലാഹ്-,
    നാട്ടിൻപുറത്ത് പലതും മഹാസംഭവങ്ങളാണ്. നാലാൾ അറിയപ്പെടുന്ന ഒരു സംഭവത്തിൽ ഒരു പെൺകുട്ടി കൂടി ഉണ്ടെങ്കിൽ അവളെ പിന്നീട് നാട്ടിൻ‌പുറത്ത് അറിയുന്നത് ആ സംഭവത്തിന്റെ പേരിലായിരിക്കും. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  17. കഥ കാര്യമാ... അന്യമതക്കാരനാണ് രക്ഷപ്പെടുത്തിയതെന്നറിഞ്ഞാല്‍ നാട്ടുകാര്‍ ചുമ്മാ ഇരിക്കുമോ വെട്ടും കുത്തും തുടങ്ങില്ലെ . അതാണ് നമ്മുടെ നാട്..
    ഈ കഥ പോലുള്ള മറ്റൊരു കഥ ഇതാ  ഇവിടെ വായിക്കാം :)

    ReplyDelete
  18. നല്ലി എന്ന ബ്ലോഗർ പറഞ്ഞതാണ് എനിക്കും പറയാനുള്ളത്.
    എങ്കിലും, കഥ വളരെ നന്നായിരിക്കുന്നു.

    ReplyDelete
  19. ആ ചിത്രം എവിടുന്ന്‍ കിട്ടിയതായാലും നല്ല ഒറിജിനാലിറ്റി

    ReplyDelete
  20. ഏയ്... വെറുതെ ഇതുവഴി പോയപ്പോ നല്ല മീങ്കറീടെ മണം അതുകൊണ്ട് കയറീതാ....നല്ല കൈപ്പുണ്യുള്ളോര്'എന്ത്' വെച്ചാലും നല്ലരസായിരിക്കൂന്ന്' അമ്മ പറയാറ്'ണ്ട്'.മീങ്കറീടെ മണം കേട്ടപ്പൊത്തന്നെ വെള്ളപ്പോം കൂട്ടി കൈക്കാന്‍തോന്നി. അട്'ക്കളേന്ന് പിന്നേം നല്ല മണം .........
    കഥ വളരെ നന്നായി. കാലോചിതമായ സന്ദേശം .അപൂര്‍വ്വമായ പ്രമേയം .നല്ല രചനാ വൈഭവം . ഒരു കാര്യത്തില്‍ ടീച്ചര്‍ അല്പം പിശുക്ക് കാണിച്ചു.ആപെണ്‍ കുട്ടിക്ക് തൊട്ടാല്‍ പൊട്ടുന്ന പരുവമാക്കാമായിരുന്നു.ഒരു പതിനഞ്ച്'പതിനാറ്' .അപ്പൊ കഥയില്‍ ചോദ്യം വരില്ലായിരുന്നു.

    ReplyDelete
  21. കഥയെഴുതുന്നയാള്‍ മിനിയായിട്ടും കഥ വലുതായിപ്പോയി.നന്നായി പറഞ്ഞിരിക്കുന്നു. എന്നാലും ഇടക്കൊക്കെ എന്തിനാണാവോ ഒരു ഇംഗ്ലീഷ് പ്രയോഗം?

    ReplyDelete
  22. ഹംസ-, s m sadique-,
    അഭിപ്രായം പറഞ്ഞതിനു നന്ദി.
    എറക്കാടൻ/Erakkadan-,
    ചിത്രം എന്റെ സ്വന്തം ഡിജിറ്റൽ ക്യാമറയിൽ പകർത്തിയതു മാത്രമാണ്. അഭിപ്രായം പറഞ്ഞതിനു നന്ദി.
    Abdulkhadar kodangallur-, ഹേമാംബിക-,
    Mohamedkutty മുഹമ്മദുകുട്ടി-,
    എല്ലാവരുടെയും വിമർശ്ശനങ്ങൾ സ്വീകരിക്കുന്നു. അവയാണ് എന്റെ കഥകളെ നേർ‌വഴിക്ക് നടത്തുന്നത്. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

    ReplyDelete
  23. കഥ വളരെ നന്നായി.

    ReplyDelete
  24. ടീച്ചറേ, അപ്രിയമായ സത്യം പറഞ്ഞു. കഥ നന്നായി. ആശംസകൾ

    ReplyDelete
  25. നീയൊരുത്തൻ മുങ്ങിച്ചാകാൻ പോന്ന പെണ്ണിനെ കെണറ്റിന്ന് പൊറത്തെടുത്ത്‌ന്ന് പറഞ്ഞാൽ ഓളെക്കെട്ടാൻ ആരെങ്കിലും ഉണ്ടാവോ? goooood

    ReplyDelete
  26. ടീച്ചറെ... പതിവ്‌ തെറ്റിയില്ല കഥ വളരെ നന്നായിരിക്കുന്നു....ആശംസകൾ

    ReplyDelete
  27. ടീച്ചറേ, ആ‍ാദ്യമായാണ് ഈ ബ്ലോഗിലെത്തിയത്. വര്‍ത്തമാനകാലത്തിന്റെ ഒരു നല്ല നേര്‍ചിത്രമായി ഈ കഥ. ഒപ്പം ഗ്രാമ്യഭാഷയില്‍ സുഖമുള്ള അവതരണവും

    ReplyDelete
  28. കഥ വളരെ നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  29. ടീച്ചറെ കഥ വളരെ നന്നായിരിക്കുന്നു.....

    ReplyDelete
  30. Naushu-, jayesh/ജയേഷ്-, ഉമേഷ് പിലിക്കോട്-, jayarajmurikkumpuzha-, അചാര്യൻ-, ManzoorAluvila-, അനിൽകുമാർ സി.പി.-, Akbar-, പാലക്കുഴി-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു.

    ReplyDelete
  31. .."അന്റെ മോൻ കൊയപ്പത്തിനൊന്നും പോകാതെ വെള്ളയപ്പം തിന്നാട്ടെ”...
    അതേ!
    അറയ്ക്കല്‍ ബീവീന്റെ കാലമല്ല ഇത്
    ഇന്ന് മനുഷ്യത്വമില്ല
    ഇന്ന് ജാതി ഭ്രാന്ത് മൂത്ത് കിടക്കുന്ന കാലം
    ജാതി ചോദിച്ചിട്ടെ മരുന്നു പോലും വാങ്ങി കഴിക്കുകയുള്ളു!!

    ReplyDelete
  32. നാളും പേരും സാമ്പത്തികസ്ഥിതിയുമൊക്കെ അറിഞ്ഞ ശേഷം മാത്രമേ ഇക്കാലത്ത് സ്നേഹബന്ധങ്ങള്‍ ആരംഭിക്കുന്നുള്ളു. എന്തുമേതും ജാതിക്കണ്ണടയിലൂടെ വീക്ഷിക്കപ്പെടുന്ന ഇക്കാലത്ത് സരസുവിന്റെ ആശങ്കകളെ ആര്‍ക്കാണ് കുറ്റം പറയാനാവുക? പച്ചയായ ജീവിതത്തെ വരച്ചു കാട്ടിയ ഈ കഥയും നന്നായി.

    ReplyDelete
  33. മാണിക്യം-,
    കഥ വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.
    Hari | (Maths)-,
    ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..