“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

2/22/17

കളഞ്ഞുപോയത്


സീനിയർ സിറ്റിസൺസ് ഫോറം കണ്ണുർ ജില്ലാസമ്മേളനം സാഹിത്യമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കഥ  
  
കളഞ്ഞുപോയത്

             മാസങ്ങൾക്കുശേഷം മനഃസമാധാനത്തോടെ ജീവിക്കാൻ കൊതിച്ചിരുന്ന വേണുഗോപാലന്റെ പ്രതീക്ഷകളെല്ലാം തെറ്റി. തലയിൽ കയറിയിരുന്ന വലിയൊരു ഭാരം ഇന്നലെ വൈകുന്നേരമായപ്പോൾ ഒഴിഞ്ഞതിന്റെ ആശ്വാസചിന്തകളിൽ മുഴുകിയിട്ട് പത്രം വായിക്കുമ്പോഴാണ് അടുക്കളയിൽനിന്നും സുലോചന ഓടിവന്ന് പരിഭ്രമത്തോടെ പറഞ്ഞത്,
“ഗോപേട്ടാ നമ്മുടെ ജോബിനെ കാണാനില്ല”
“ജോബിനോ?,, വീട്ടിനകത്ത് എവിടെയെങ്കിലും കാണും, നീയൊന്ന് ഉച്ചത്തിൽ വിളിച്ചുനോക്ക്”
“അകത്തും പുറത്തുമൊക്കെ നോക്കി,, ലൌലി മോളാണെങ്കിൽ ചായപോലും കുടിക്കാതെ അവനെ അന്വേഷിക്കയാണ്”
“മോളോട് ചായ കുടിക്കാൻ പറ,, ചായ കുടിക്കുന്ന സമയത്ത് അവനെന്നും കൂടെ ഉണ്ടാവുമല്ലൊ”
“എനിക്കാകെയൊരു പേടി,, ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കുമോ?”
“നിന്റെ കരിനാക്കുകൊണ്ടൊന്നും പറയല്ലെ,, പോയിട്ട് ചായ എടുത്തുവെക്ക്,, ഭക്ഷണം കഴിച്ചിട്ട് അന്വേഷിക്കാം. ഇന്ന് ഞായറാഴ്ച എവിടെയും പോകേണ്ടതില്ലല്ലൊ”
“അതിന് ഞാനിന്ന് ചായ ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് മോള് പറഞ്ഞത് നമ്മുടെ ജൊബിനെ കാണാനില്ലെന്ന്. അതോടെ അടുക്കളപ്പണിയൊക്കെ നിർത്തിയിട്ട് അവനെ അന്വേഷിച്ച് നടക്കുകയാണ്”

                 തുറന്നുവെച്ച വാരാന്തപതിപ്പ് അതേപടി വെച്ചിട്ട്, ഭാര്യയോടൊപ്പം വേണുഗോപാലനും അകത്തേക്ക് നടന്നു. എന്നാലും എത്രമാത്രം സ്നേഹിച്ചവനെയാണ് പെട്ടെന്ന് കാണാതാവുന്നത്. അടുത്തനിമിഷം അയാൾ ആശ്വസിച്ചു, അവൻ ഇവിടെത്തന്നെ ഉണ്ടാവും, ആരുടെയെങ്കിലും‌ കൂടെ പോകാൻ അവനാവില്ല. ഒളിച്ചു കളിക്കുന്നുണ്ടാവും,,,
അകത്തുകടന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന മകളെയാണ്,
“പപ്പാ എന്റെ ജോബിൻ,,,”
വാക്കുകൾ പൂർത്തിയാക്കാനാവാതെ കണ്ണീരൊഴുക്കുന്ന മകളെ ആശ്വസിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ സങ്കടം ഇരട്ടിച്ചു,
“മുതിർന്ന കുട്ടിയായ എന്റെമോള് കരഞ്ഞാൽ പപ്പക്ക് സങ്കടം‌വരും. അവനെങ്ങും പോയിട്ടില്ല, നമുക്ക് കണ്ടുപിടിക്കാം”
“ഇന്നലെ പതിവിലും‌നേരത്തെ ജോബിൻ ഉറങ്ങിയിരുന്നു. സോഫയിൽ‌നിന്നും എഴുന്നേറ്റ് റൂമിലൊക്കെ അവൻ ചുറ്റിത്തിരിയുന്നത്, അർദ്ധരാത്രിയിൽ എന്റെ ഉറക്കം ഞെട്ടിയനേരത്ത് കണ്ടതാണ്”
“ഗോപേട്ടാ, ഇന്നലെ രാത്രിമുതൽ ഞാനൊരുകാര്യം ശ്രദ്ധിച്ചതാണ്. ഭക്ഷണമൊന്നും അവൻ കഴിച്ചിട്ടില്ല, കൊടുത്ത ബിസ്ക്കറ്റ് അതേപടി പാത്രത്തിലുണ്ട്”
ഭാര്യ പറഞ്ഞതു കേട്ടപ്പോൾ വേണുഗോപാലൻ ആകെ പരിഭ്രമിച്ചു,
“എന്നിട്ട്, സുലൂ നീയെന്താ എന്നോട് അക്കാര്യം പറയാഞ്ഞത്? ചിലപ്പോൽ അവന് വയറുവേദന ആയിരിക്കും. പക്ഷെ വിരമരുന്ന് ഒരാഴ്ചമുൻപ് കൊടുത്തതാണല്ലൊ”

             സംസാരിച്ചു കൊണ്ടിരിക്കെ എല്ലാവരും ചേർന്ന് വീടിന്റെ അകത്തും പുറത്തുമായി അന്വേഷണം നടത്തി. സ്വീകരണമുറിയിൽ, ബെഡ്‌റൂമുകളിൽ, അടുക്കളയിൽ, വരാന്തയിൽ, മുറ്റത്ത്,,, അതിനപ്പുറം ഗെയിറ്റും റോഡും ആണല്ലൊ; ജീവനിൽ കൊതിയുള്ള ഒരൊറ്റ വളർത്തുനായയും ഗെയ്റ്റുകടന്ന് റോഡിലേക്കിറങ്ങില്ല. കാലം അതാണല്ലൊ,,, തെരുവുപട്ടി എന്ന പേരിൽ എല്ലാറ്റിനെയും തല്ലിക്കൊല്ലുന്ന കാലം,,,

തെരച്ചിലിന്റെ ഒടുവിൽ വേണുഗോപാലൻ ഭാര്യയോടും മകളോടും പറഞ്ഞു,
“അന്വേഷിച്ചിട്ട് ഫലമുണ്ടെന്ന് തോന്നുന്നില്ല. നമുക്ക് പോലീസിൽ പരാതികൊടുക്കാം”
“ഗോപേട്ടാ പത്രത്തിലും കൊടുക്കണം”
“പപ്പ ഞാനും വരുന്നു, ചിലപ്പോൾ വഴിയിലെങ്ങാനും ജോബിനെ കണ്ടാലോ,, എന്നെ കാണുമ്പോൾ ഓടിവരും”
“പിന്നെ ഞാനൊറ്റക്ക് ഇവിടെയെന്തിനാണ് നിൽക്കുന്നത്,,, എനിക്കാണെങ്കിൽ അവന്റെ ശബ്ദം കേൾക്കാതെ അടുക്കള ജോലിയൊന്നും ചെയ്യാനാവില്ല”
“അപ്പോൾ ചായ,,,”
“ചായ കുടിക്കുന്നതൊക്കെ ജോബിൻ വന്നിട്ടുമതി. അവനെ കണ്ടുപിടിച്ചിട്ട് വരുമ്പോൾ ഹോട്ടലിൽ കയറിയിട്ട് എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം”
ഭാര്യ പറഞ്ഞത് ശരിയാണെന്ന് വേണുഗോപാലന് തോന്നി.

              പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തപ്പോൾ അതുവരെയുള്ള പ്രതീക്ഷകൾക്ക് മങ്ങലേറ്റു. പട്ടികളെ മാത്രമല്ല മനുഷ്യരെയും തല്ലിക്കൊല്ലുന്ന ഇക്കാലത്ത് വെറുമൊരു പട്ടിയെ കാണാതാവുന്നത് അവർക്കൊരു വിഷയമെ അല്ല. ജോബിന്റെ ഫുൾ‌സൈസ് ഫോട്ടോ കൊടുത്തപ്പോൾ അതൊന്ന് നോക്കാൻ‌പോലും കൂട്ടാക്കാത്ത എസ്.ഐ. പറഞ്ഞതു കേട്ടപ്പോൾ സങ്കടം ഇരട്ടിച്ചു,
“മിസ്റ്റർ വേണുഗോപാൽ, എല്ലാ ഡോഗ്സിനെയും കാണാൻ ഒരുപോലെയാണ്. ഒരു പരാതി എഴുതിത്തന്നാൽ നമ്മൾ അന്വേഷിക്കാം. നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ? ഐ മീൻ,, അയൽക്കാരെ,,,”
“അയൽക്കാരെ കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ല സർ,, വീട്, ഓഫീസ് അത്രമാത്രമെ എനിക്കറിയൂ,,, ഭാര്യക്കാണെങ്കിൽ അയൽ‌പക്കത്തുള്ളവരുടെ പേരുപോലും അറിയില്ല”
“അതുതന്നെയാ ഇക്കാലത്തെ പ്രശ്നം,, അയൽ‌പക്കത്തു താമസിക്കുന്നവരെ അറിയില്ല. എല്ലാവർക്കും വീട്, ഭാര്യ, കുട്ടി, പട്ടി,,, അത്രയെ അറിയു,,,”
“സാർ, എങ്ങനെയെങ്കിലും സഹായിക്കണം. എന്റെ മോള് ഭക്ഷണം കഴിക്കണമെങ്കിൽ തൊട്ടടുത്ത ചെയറിൽ ജോബിൻ ഉണ്ടായിരിക്കണം, അത് അവളുടെ ശീലമാണ് സർ”
“കെട്ടിക്കാൻ പ്രായമായ കൊച്ചിന് കൂട്ട് പട്ടിയോ?”
“അങ്ങനെയൊന്നും പറയരുത് സർ,, കാണാൻ ഭം‌ഗിയുള്ള അവനെ വലിയ വിലകൊടുത്ത് വാങ്ങിയതാണ്. നമ്മുടെ വീട്ടിലെ ഒരു അംഗമാണ്, സർ”
“അങ്ങനെയാണെങ്കിൽ ആധാർ‌കാർഡ് പട്ടിക്കും വേണമല്ലൊ,,? ഏതായാലും പത്രത്തിലൊരു പരസ്യം കൊടുക്ക്”
“എല്ലാ പത്രത്തിലും പരസ്യം കൊടുക്കുന്നുണ്ട് സർ”

                 പട്ടണത്തിലെ പത്രം ഓഫീസുകൾ ഓരോന്നിലും പോയി ഫോട്ടോസഹിതം പരസ്യം കൊടുത്തപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. നാളെതന്നെ പരസ്യം അച്ചടിച്ചു വന്നാൽ ജോബിനെ ആരെങ്കിലും കണ്ടുപിടിച്ച് വീട്ടിലെത്തിക്കും. ആശ്വാസത്തോടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. രാവിലെ മുതൽ നിരാഹാരം ആയതിനാൽ മുന്നിലുള്ളതെല്ലാം ആർത്തിയോടെ വാരിത്തിന്നുന്നതിനിടയിൽ സുലോചന പറഞ്ഞു,
“ഗോപേട്ടാ നമുക്ക് പ്രാദേശിക ചാനലിൽ പരസ്യം കൊടുത്താലോ,,”
“അതിന്റെ ആവശ്യമുണ്ടോ?”
“ഉണ്ട് ഗോപേട്ടാ,, നമ്മുടെ ജോബിൻ അകലെയെങ്ങും പോയിട്ടില്ലെന്ന് എനിക്കൊരു തോന്നൽ. നമ്മൾ കൊടുത്തഉടനെ പരസ്യം ചാനലിൽ എഴുതിക്കാണിക്കും. പത്രം വായിച്ചില്ലെങ്കിലും വാർത്ത കാണുന്ന നാട്ടുകാർ ജോബിനെ തിരിച്ചറിഞ്ഞ് നമ്മുടെ നമ്പറിൽ വിളിച്ചുപറയും. ജോബിന്റെ ഫോട്ടോകൂടി പരസ്യത്തോടൊപ്പം കൊടുക്കണം”

                കാറിൽ കയറിയിട്ട് ചാനൽ ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് മൊബൈൽ കോൾ വന്നത്, പരിചയമില്ലാത്ത നമ്പറാണ്. വണ്ടി സൈഡിലേക്ക് നിർത്തിയിട്ട് മൊബൈൽ അമർത്തിയപ്പോൾ ഒരു സ്ത്രീയുടെ ശബ്ദം,
“ഹലോ, ഇത് വേണുഗോപാലൻ എന്ന ആളാണോ?”
“അതെ, ആരാണ് വിളിക്കുന്നത്?”
“ഇത് സാശ്രയ വൃദ്ധമന്ദിരത്തിൽ നിന്നാണ്; പെട്ടെന്നുതന്നെ ഇവിടേക്ക് വരണം. നിങ്ങളുടെ അമ്മയെ ഇന്നലെ വൈകിട്ട് ഇവിടെ അഡ്‌മിറ്റ് ചെയ്തതാണല്ലൊ. ഇന്നിവിടെ ആകെ കുഴപ്പമാണ്, ഇവിടെവന്നിട്ട് ബാക്കി പറയാം”
മൊബൈൽ നോക്കി അന്തം‌വിട്ട് നിൽക്കുമ്പോൾ ഭാര്യ ചോദിച്ചു,
“ആരാ ഗോപേട്ടാ, എന്താ പ്രശ്നം?”
“വിളിച്ചത് അവരാണ്, നമ്മളിന്നലെ അമ്മയെ കൊണ്ടാക്കിയതല്ലെ, വൃദ്ധമന്ദിരത്തിൽ,, അവിടെനിന്നാണ്, പെട്ടെന്നുതന്നെ ഞാനങ്ങോട്ട് എത്തിചേരണം‌ പോലും”
“നിങ്ങള് പോകേണ്ട, ആവശ്യത്തിന് പണമൊക്കെ അടച്ചിട്ട് ആ കിഴവിയെ അവിടെ ആക്കിയതല്ലെ; എന്നിട്ടിപ്പോൾ?”
“പോകാതിരുന്നാൽ കേസാവും. അവർ വിളിക്കുമ്പോൾ എത്തിച്ചേരുമെന്ന് എഴുതി ഒപ്പിട്ടു കൊടുത്തതാണല്ലൊ”
“എന്ത് ചെയ്താലും ശരി, ഇനി അവരെയെങ്ങാനും തിരികെ വീട്ടിൽ കൊണ്ടുവന്നാലുണ്ടല്ലൊ,, എന്റെ തനിസ്വഭാവം നിങ്ങളറിയും. കല്ല്യാണം കഴിഞ്ഞ അന്നുമുതൽ അനുഭവിക്കുന്നതാണ്. എത്ര കൊല്ലം കഴിഞ്ഞിട്ടാണ് ഇന്നലെ മനഃസമാധാനത്തോടെ ഉറങ്ങിയത്”
“അമ്മയിനി ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല. നമുക്കൊന്ന് പോയി അന്വേഷിക്കാം. പോയിട്ടില്ലെങ്കിൽ അതൊരു വലിയ പ്രശ്നമായി മാറും”
“എന്ത് പ്രശ്നം,, ഇന്നു നേരം പുലർന്നപ്പോൾ ആ തള്ള ചത്തുപോയിട്ടുണ്ടാവും. അങ്ങനെയാണെങ്കിൽ വളരെ നന്നായി,”
അവളുടെ വാക്കുകൾ കേട്ട് ഞെട്ടിയനേരത്ത് മറുപടി പറഞ്ഞത് മകളാണ്,
“പ്രായമായ മുത്തശ്ശിയോട് അമ്മക്കെന്താ ഇത്രയും വിരോധം. എനിക്കവരെ വളരെയധികം ഇഷ്ടമാണ്”
“കുട്ടിയായ നിനക്കൊന്നും അറിയാത്തതുകൊണ്ടാണ്. എന്റെ മകള് കല്ല്യാണം കഴിഞ്ഞ് മറ്റൊരുവീട്ടിൽ പോയാൽ അവിടെ ഇതുപോലത്തെ ഒരെണ്ണം ഉണ്ടെങ്കിൽ മനസ്സിലാവും. എന്റെ ദൈവമേ,,,”

                 സുലോചന എന്നും സുലോചന തന്നെയാണ്,, അമ്മായിഅമ്മക്കു നേരെ പോരെടുക്കുന്ന മരുമകൾ. അതിന് അമ്മയും വിട്ടുകൊടുക്കാറില്ലല്ലൊ,, അതിനിടയിൽ കിടന്ന് നട്ടം‌തിരിയുന്ന ഭർത്താവിന്റെയും മകന്റെയും വിഷമം ആരും തിരിച്ചറിയുന്നില്ല. അമ്മയെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ്, പണം കൊടുത്തതു കൂടാതെ കരഞ്ഞും കാലുപിടിച്ചും പറഞ്ഞപ്പോൾ വൃദ്ധസദനത്തിൽ അഡ്‌മിഷൻ അനുവദിച്ചത്. എന്നിട്ടിപ്പോൾ എന്തായിരിക്കും സംഭവിച്ചത്,,, ഇന്നലെ വൈകിട്ട് അമ്മയെ പടിയിറക്കി വിട്ടപ്പോഴുണ്ടായ മനഃസമാധാനം എത്ര പെട്ടെന്നാണ് തകർന്നത്.

                  കാറിൽ‌നിന്നും ഇറങ്ങുമ്പോൾ അവരെ കാത്തിരിക്കുന്നതുപോലെ വരാന്തയിൽ ധാരാളം ആളുകൾ ഉണ്ട്. അക്കൂട്ടത്തിൽ അമ്മയെ കാണാത്തതുകൊണ്ട് ആകെയൊരു ഉൾഭയം,,, ഒറ്റ രാത്രികൊണ്ട് വല്ലതും സംഭവിച്ചൊ? മുഖത്ത് ചിരി വരുത്തിയിട്ട് വൃദ്ധസദനം നടത്തുന്ന ജാനകിയമ്മയോട് ചോദിച്ചു,
“പെട്ടെന്ന് വരണമെന്ന് പറഞ്ഞത്,, അല്ല, എന്തുണ്ടായി?”
“ഇവിടെ ആകെ പ്രശ്നമാ,, സാറിന്നലെ ഇവിടെ അഡ്മിറ്റ് ചെയ്തത് നിങ്ങളുടെ സ്വന്തം അമ്മയെ മാത്രമാണല്ലൊ”
“അതെ, അതെന്റെ അമ്മ തന്നെയാണ്”
“അമ്മയെ കൂടാതെ ഒരു പട്ടിയെ അഡ്മിറ്റ് ചെയ്തിട്ടില്ലല്ലൊ”
“ഏ,, പട്ടിയോ? ഏത്?”
“ഇന്നുരാവിലെ മുൻ‌വാതിൽ തുറന്നപ്പോൾ പെട്ടെന്നൊരു നായ അകത്തേക്ക് ഓടിക്കയറി. അന്നേരം മുതൽ അത് നിങ്ങളുടെ അമ്മച്ചിയുടെ കാലിൻ‌ചുവട്ടിൽ ഇരിക്കുകയാണ്. ആരെങ്കിലും മുറിയിലേക്ക് പോവാനോ നോക്കാനോ ശ്രമിച്ചാൽ കുരച്ചുകൊണ്ട് കടിക്കാൻ വരുന്നു. രാവിലെമുതൽ നിങ്ങളുടെ അമ്മക്ക് വെള്ളം‌പോലും കൊടുക്കാനോ കുടിക്കാനോ കഴിഞ്ഞിട്ടില്ല. പെട്ടെന്ന് വിളിച്ചത് ആ തള്ളയെയും പട്ടിയെയും ഇവിടെനിന്നും ഒഴിവാക്കിത്തരാനാണ്”
“പട്ടി! അത്,,,”
“പപ്പാ അത് നമ്മുടെ ജോബിനായിരിക്കും; ഞാൻ വിളിച്ചാൽ അവൻ വരും”

               മകൾ അകത്തെക്ക് ഓടിയപ്പോൾ പിന്നാലെ മകളുടെ അമ്മയും ഓടി. അത് കണ്ടുനിന്ന വേണുഗോപാലൻ പറഞ്ഞു,
“മാഡം അത് നമ്മുടെവീട്ടിൽ വളർത്തുന്ന നായ ജോബിൻ ആവാനാണ് സാദ്ധ്യത. വീട്ടിൽ എല്ലാവരുടെയും കൂടെയാണവൻ,,, ഞങ്ങൾ വെളിയിലേക്ക് പോകുമ്പോൾ അമ്മക്ക് കൂട്ടായി അവനുണ്ടാവും. എന്റെ അമ്മക്ക് അവനെ ഇഷ്ടമാണ്. നമ്മളവനെ കൊണ്ടുപോയ്ക്കൊളാം”

പട്ടിയെ നോക്കാൻ‌പോയ അമ്മയും മകളും ഒന്നിച്ച് ഇറങ്ങിവന്നു,
“എത്രകാലം ഞാനവന് ഭക്ഷണം കൊടുത്ത് കുളിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്തതാണ്. എന്നിട്ടിപ്പോൾ നന്ദിയില്ലാത്ത നായയായി പോയല്ലോ അവൻ”
ഭാര്യയുടെ പരാതിയോടൊപ്പം മകൾ കരഞ്ഞുകൊണ്ട് പറഞ്ഞു,
“പപ്പാ ജോബിൻ,,, അവൻ നമ്മളെ അറിയുന്നില്ല. എന്നെ കണ്ടപ്പോൽ കടിക്കാൻ വന്നു”
“മാഡം എന്റെ വീട്ടിലെ പട്ടി ജോബിൻ നല്ല അനുസരണയുള്ളവനാണ്. ഇപ്പോഴെന്ത് പറ്റിയെന്ന് ഞാനൊന്ന് നോക്കട്ടെ. അവനെയും കൂട്ടിയിട്ട് ഞാൻ വരും”

                  വൃദ്ധസദനത്തിന്റെ അകത്തെ മുറിയിലേക്ക് കടന്ന വേണുപോപാലന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞത് സ്വന്തം അമ്മയുടെ ദയനീയമായ കണ്ണുകളാണ്. ഒപ്പം ക്ഷീണിച്ച് അവശയായി ഇരിക്കുന്ന അമ്മയുടെ കാൽ‌കീഴിൽ കിടക്കുന്ന ജോബിൻ എന്ന സ്വന്തം വളർത്തുനായയെയും കണ്ടു.
ആ നേരത്ത്,,,
                 യജമാനനെ കണ്ടപ്പോൾ എഴുന്നേറ്റ നായ വാലാട്ടാൻ മറന്നുകൊണ്ട് ദേഹം മൊത്തമായൊന്ന് കുടഞ്ഞശേഷം കൂർത്ത പല്ലുകൾ കാണിച്ച് ഉച്ചത്തിൽ കുരക്കുന്നതു കേട്ട് അയാൾ ഞെട്ടി. മുന്നോട്ടുവെച്ച കാൽ പിന്നിലേക്ക് വലിച്ച് തിരികെ നടക്കുമ്പോൾ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ വേണുഗോപാലന്റെ മനസ്സിൽ തിരയടിക്കാൻ തുടങ്ങി.  
**********************
കേരള സീനിയർ സിറ്റിസൺസ് ഫോറം കണ്ണൂർ ജില്ലാസമ്മേളനം പയ്യന്നൂരിൽ വെച്ച് നടക്കുമ്പോൾ നടത്തിയ സാഹിത്യമത്സരം കഥാരചനയിൽ രണ്ടാം സ്ഥാനം കഥക്ക് ലഭിച്ചു. സമ്മാനത്തോടൊപ്പം ബഹു: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഷാൾ അണിയിച്ചപ്പോൾ,,

5 comments:

  1. കളഞ്ഞുപോയത് വായിക്കാം

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  3. വളരെ ന്ന്നായിട്ടു
    ണ്ട്

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട് ടീച്ചർ

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..