“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/8/18

ഇനി അവൾ ഉറങ്ങട്ടെ

മംഗളം വാരികയിൽ വന്നത്,,,
            അർദ്ധരാത്രി കഴിഞ്ഞപ്പോൾ പ്രീയ രമേശിന്റെ ഉറക്കം ഞെട്ടി. ചുറ്റുപാടും പടർന്ന കട്ടിപിടിച്ച ഇരുട്ടിൽ തുറിച്ചുനോക്കിയിട്ട് വലതുകൈകൊണ്ട് അന്വേഷിച്ചപ്പോൾ അവളൊന്ന് ഞെട്ടി. ലൈറ്റ് ഓൺ ചെയ്തപ്പോൾ കാര്യം തിരിച്ചറിഞ്ഞു; ‘അദ്ദേഹം കിടക്കവിട്ട് എഴുന്നേറ്റ് പോയിരിക്കുന്നു, ഇനി കുളിമുറിയിലോ വരാന്തയിലോ കാണുമായിരിക്കും’. അരിശം വരാൻ തുടങ്ങിയെങ്കിലും അവളുടെ മുഖത്ത് ശാന്തഭാവം കളിയാടിയിരുന്നു.

             പ്രീയയുടെ ജീവിതത്തിൽ ഇതൊന്നും ആദ്യസംഭവമല്ല; അവളുടെ രാവുകളിൽ ഇത്തരം നാടകങ്ങൾ അരങ്ങേറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സഹിക്കാനും ഒതുക്കാനുമുള്ള മനസ്സുമായിട്ട് പിറവിയെടുക്കുന്നവരാണല്ലൊ സ്ത്രീകൾ. എല്ലാം അറിയുന്നവളാണെങ്കിലും ഒന്നും അറിയാത്തപോലെ അടുക്കളയിൽ എരിഞ്ഞടങ്ങേണ്ടവളാണെന്ന് പൊതുജനം വിളിച്ചുകൂവുന്ന കാലമാണല്ലോ.


   ദേഹം മൂടിയ പുതപ്പ് തട്ടിക്കുടഞ്ഞെഴുന്നേറ്റ് ആടയാഭരണങ്ങളൊക്കെ സ്ഥാനത്തുണ്ടെന്ന് പരതിനോക്കി ഉറപ്പിച്ചശേഷം പ്രീയ നേരെ അടുക്കളയിലേക്ക് നടന്നു. കഥാനായകനായ ഭർത്താവ് അവിടെയില്ലെന്നറിഞ്ഞപ്പോൾ അവളുടെ അന്തരംഗം പിടഞ്ഞു. തലയിൽ കൈവെച്ച് ഉച്ചത്തിൽ വിളിച്ചു,

“രമേശേട്ടാ,,,”

           വീണ്ടും വിളിക്കാനായി വായതുറക്കുമ്പോൾ അലമാരയുടെ പിന്നിൽ‌നിന്നും അയാളുടെ അലർച്ച കേട്ടു, ഒപ്പം മുഖമടച്ച് അടിയും; ആകെ ഞെട്ടിയിട്ട് നിലത്തിരുന്നുപോയി. അപ്പോൾ കേട്ടു, “അസത്ത്, എന്താടി വിളിച്ചു കൂവുന്നത്,,, കെട്ടിയവൻ ചത്തുപോയീന്ന് വിചാരിച്ച് നാട്ടുകാരെ വിളിച്ചു വരുത്തുന്നോ?”

“അയ്യോ, അത്,,”

“മിണ്ടിപ്പോകരുത്,, നിന്നെയൊക്കെ എനിക്കറിയാം,, നായിന്റെ മോളെ, നിനക്ക് ആണുങ്ങളെ കൂടെ കറങ്ങാൻ പോണം,, അതൊന്നും ഇവിടെ നടക്കില്ല”

              എല്ലാം വിധിയെന്നോർത്ത് അകത്തേക്ക് നടക്കുമ്പോൾ അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇത് പ്രീയ രമേശ് എന്ന ഭാര്യയുടെ ഗതികേടാണ്, വിവാഹിതരായ മക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ടായിട്ടും വയസാം‌ കാലത്ത് ഈ മനുഷ്യന്റെ സ്വഭാവം മാറുന്നില്ലല്ലൊ. ഹോ,, ഒരു കണക്കിന് മക്കളെല്ലാം രക്ഷപ്പെട്ടിരിക്കയാണ്, നല്ലൊരു ഭർത്താവിന്റെ കൂടെ നല്ലൊരു കുടുംബത്തിൽ അവരൊക്കെ ജീവിച്ചു പോകട്ടെ. പ്രസവിച്ചത് മൂന്നും പെണ്ണായത് ഭാഗ്യമാണ്, ആണായിരുന്നെങ്കിൽ ഈ വീട്ടിലൊരു കൊലപാതകം നടക്കും, ഒന്നുകിൽ സഹിക്കവയ്യാതെ അച്ഛനെ മകൻ കൊല്ലും, അല്ലെങ്കിൽ ദേഷ്യം വന്ന അച്ഛൻ മകനെ കൊല്ലും. അത്രക്കു നല്ല സ്വഭാവമാണല്ലൊ ഇവിടെയുള്ളാൾക്ക്,,,              

        പ്രീയയുടെ ജീവിതം അപ്രതീക്ഷിതമായ ദുരന്തമായി മാറിയത് വിവാഹനാളിൽ തന്നെയാണ്. അവിചാരിതമായ ചോദ്യം ചെയ്യൽ ആരം‌ഭിച്ചത് ആദ്യരാത്രിക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ വിവാഹനാളിൽ ഭക്ഷണം കഴിക്കുമ്പോഴാണ്. താലികെട്ടി ആണധികാരം ലഭിച്ച ഭർത്താവിന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ഭാര്യയുടെ ചലനങ്ങളിൽ മാത്രം. പരിചയക്കാരായ വിളമ്പുകാർ ഇലയിൽ ഭക്ഷണം വിളമ്പിക്കൊണ്ട് സംസാരിക്കുന്നതും ചിരിക്കുന്നതും കണ്ടപ്പോൾ ഇഷ്ടക്കേട് പ്രകടിപ്പിച്ച അദ്ദേഹത്തിൽ നിന്നും ചോദ്യം വന്നു,

“പരിചയക്കാരൊക്കെ ആണുങ്ങൾ മാത്രമാണോ? നീ മറ്റുള്ളവരോട് ചിരിച്ച് കുഴയുന്നതൊന്നും എനിക്കിഷ്ടമല്ല”

           അന്നുമുതൽ വിലക്കുകളുടെ തുടർച്ചയാണ്,, ആണുങ്ങളെ നോക്കരുത്, ചിരിക്കരുത്, സംസാരിക്കരുത്,, എല്ലാമെല്ലാം അതേപടി അനുസരിച്ചാൽ ജീവിതം മുന്നോട്ടുപോകാം. ഈ ലോകത്ത് ആണായിപ്പിറന്നവരെല്ലാം രമേശന്റെ ഭാര്യയെ ചതിക്കാൻ അവസരം നോക്കുന്നവരാണ്. അതുപോലെ രമേശന്റെ ഭാര്യയാണെങ്കിൽ വഴിയെ പോകുന്ന ആണിന്റെ തോളിൽ തൂങ്ങാൻ അവസരം പാർത്തിരിക്കുന്നവൾ. ഭർത്താവ് രമേശൻ എന്നൊരുത്തന്റെ കണ്ണു തെറ്റിയാൽ അവൾ വഴിയെ പോകുന്ന ഏത് തെണ്ടിയെയും കിടപ്പറയിൽ വിളിച്ചുവരുത്തി മടിക്കുത്ത് അഴിക്കും.


        പരാതി കൂടുതൽ ഉണ്ടായത് പേരിന്റെ കാര്യത്തിലാണ്,, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ലോകത്തുവെച്ച് ഏറ്റവും മോശം പേരാണ് അയാളുടെ ഭാര്യയുടേത്. മനുഷ്യർക്ക് വിളിക്കാൻ പറ്റുന്ന പേരല്ല അവൾക്കുള്ളത്,

“ഒരു പ്രീയപോലും,, നാലാളുടെ മുന്നിൽ‌വെച്ച് വിളിക്കാൻപറ്റുന്ന പേരൊന്നും നിന്റെ തന്തക്കും തള്ളക്കും കിട്ടിയില്ലെ? മനുഷ്യനെ നാണംകെടുത്തനൊരു നശിച്ച പേര്”

     വിവാഹശേഷം കിടപ്പറയിലെ സുന്ദരനിമിഷങ്ങൾക്കിടയിൽ പോലും ഭാര്യയുടെ പേര് അദ്ദേഹത്തിന്റെ നാവിൽ‌നിന്ന് ഉയർന്നിട്ടില്ല. എന്നിട്ടിപ്പോൾ  നാലാളുടെ മുന്നിൽ വെച്ച് വിളിക്കാൻ പറ്റില്ല എന്നൊരു കുറ്റപ്പെടുത്തൽ,,, ഈ മനുഷ്യന്റെ തലച്ചോറിൽ ഭാര്യയുടെ കുറ്റം മാത്രമാണോ ഇൻസ്റ്റാൾ ചെയ്തതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


     മക്കളും കൊച്ചുമക്കളുമൊക്കെ ആയിട്ടും രമേശന്റെ സ്വഭാവത്തിനൊരു മാറ്റവും വന്നില്ല. അറുപത് കഴിഞ്ഞ് ദേഹമാസകലം വാർദ്ധക്യം കടന്നുവന്നവളായ രമേശന്റെ ഭാര്യ ഇപ്പോഴും പുരുഷന്മാരുടെ ഉറക്കം കെടുത്താറുണ്ടെന്ന് രമേശൻ തന്നെയാണ് പറയുന്നത്. പ്രായം കൂടിയെങ്കിലും അയാളിപ്പോഴും അവളുടെ കാവൽക്കാരനാണെന്ന് മക്കൾക്കും മരുമക്കൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും നന്നായി അറിയാം. അതുകൊണ്ട് അവരെ അറിയാവുന്ന പരിചയക്കാരൊക്കെ വീട്ടിൽ വരുന്നത് വളരെ ശ്രദ്ധിച്ചാണ്.

         എപ്പോഴും പരുക്കനായി പെരുമാറുന്ന ഭർത്താവിൽ കൂടുതൽ രൂക്ഷമായൊരു മാറ്റം കാണാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. കൃത്യമായി പറഞ്ഞാൽ ഒരു ഫേമലീ ടൂർ കഴിഞ്ഞതുമുതൽ,,, മൂത്ത മകളുടെ ഭർത്താവും കുഞ്ഞുങ്ങളും വിദേശത്തുനിന്ന് വന്നപ്പോൾ അവരുടെ ഒപ്പമുള്ള യാത്രയിൽ മാതാപിതാക്കളെയും ക്ഷണിച്ചു. കൊച്ചു മക്കളുമൊത്തുള്ള ഉല്ലാസയാത്ര രസകരമായിരുന്നു. യാത്ര പുറപ്പെട്ട് പാർക്കിലെത്തിയപ്പോൾ എല്ലാ സന്തോഷവും അസ്തമിച്ചു. പാർക്കിലെ ഉല്ലാസറൈഡുകളും പൂക്കളും തുടങ്ങി അതിമനോഹരങ്ങളായ കാഴ്ചകൾ ഒന്നും‌തന്നെ അങ്ങേരുടെ കണ്ണിലിടം പിടിച്ചില്ല. അയാൾക്ക് ഒരു കാര്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ മുഴുവൻ;

അവളെങ്ങോട്ടു പോകുന്നു,,

അവളാരോട് മിണ്ടുന്നു,,

അവളെന്ത് ചെയ്യുന്നു,,

ഒടുവിൽ ഇറങ്ങാൻ നേരത്താണ് മകളുടെ ഒപ്പം പഠിച്ച യുവാവ് ഭാര്യയോടൊപ്പം വന്നത്. മകൾ എല്ലാവരേയും പരിചയപ്പെടുത്തിയപ്പോൾ അവൻ സംസാരിക്കാൻ തുടങ്ങി. അമ്മയാണെന്ന് പറഞ്ഞപ്പോൾ അവന്റെ ചോദ്യം,

“അമ്മയും മകളും ഒരുപോലെ ചെറുപ്പമാണല്ലോ”

അവനെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് അച്ഛന്റെ പ്രായമുള്ള അയാളിൽ‌നിന്നും അപ്രീയമായ വാക്കുകൾ വെളിയിൽവന്നു,

“എങ്കിൽ താനവളെ കൊണ്ടുപോയിട്ട് കൂടെപ്പൊറുപ്പിച്ചോ”   

മകളും മരുമകനും അടക്കം എല്ലാവരും ഞെട്ടി, മരുമകൻ മുഖം തിരിച്ചപ്പോൾ മകൾ ചോദിച്ചു,

“ഈ അച്ഛനെന്തൊക്കെയാ പറയുന്നത്? ഇത് എന്റെ കൂടെ പഠിച്ചവനാണ്. സ്വന്തം മകളുടെ പ്രായമുള്ളവനോട് അച്ഛനിങ്ങനെയൊക്കെ പറയാമോ?”

“നിന്റമ്മയെ നന്നാക്കാൻ ഈ ലോകത്താർക്കും കഴിയില്ല,, പിന്നെ ഇവനൊക്കെ എന്തറിഞ്ഞിട്ടാണ് ഇവളെക്കുറിച്ച് പറയുന്നത്”

      മകളുമായുള്ള ബന്ധത്തിന്റെ അദൃശ്യമായ ദൃഢതയുള്ള കണ്ണികൾ പൊട്ടിച്ചിതറുന്നത് അറിഞ്ഞപ്പോൾ മനസ്സിലൊട്ടാകെ‌‌യൊരു നൊമ്പരം പടർന്നുകയറി.  വെറുപ്പിക്കൽ മാത്രം ശീലമാക്കിയിട്ട് അതിൽ ആഹ്ലാദം അനുഭവിക്കുന്നൊരു ആൺ‌ജന്മം.


          നീറുന്ന മനസ്സുമായി പരസ്പരം മിണ്ടാതെ വീട്ടിലെത്തിയ ഉടനെ ഭർത്താവും കുഞ്ഞുങ്ങളുമൊത്ത് പോകാൻ പുറപ്പെട്ടപ്പോൾ മകൾ തന്റെ നേരെയൊരു ചോദ്യമെറിഞ്ഞു,

“അമ്മേ ഞങ്ങള് പോവുകയാ,, പിന്നെ അമ്മ എന്റെ കൂടെ വരുന്നോ?”

“അതെങ്ങനെയാ മോളെ,, ഞാനിവിടെയൊരു കുരുക്കിലല്ലെ”

“അതാ പറഞ്ഞത്, ഇത്ര കാലമായിട്ടും അമ്മയെ മനസ്സിലാവാത്ത അച്ഛന്റെ കൂടെ എന്തിനാ അമ്മ ഇനിയും ജീവിതം തൊലക്കുന്നത്?”

അതിനുള്ള മറുപടി പറഞ്ഞത് അച്ഛനാണ്,

“ഉം, കൊണ്ടുപോയ്ക്കോ,, നിന്റെ വീട്ടിൽ ആണായ ഒരുത്തനുണ്ടെന്ന് ഓർമ്മവേണം. അമ്മായിഅമ്മ മരുമകനെ വളച്ചു എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനാണോ?”

വാക്കുകൾ കേട്ട് ഞെട്ടിയപ്പോൾ മകൾ പറഞ്ഞു,

“എത്രയും പെട്ടെന്ന് അച്ഛനെ കൌൺസിലിം‌‌‌ഗിന് കൊണ്ടുപോയി ചികിത്സിക്കണം. അല്ലെങ്കിൽ അപകടമാണ്”

“ഓ എനിക്ക് വട്ടാണെന്ന് പറഞ്ഞ് ചികിത്സിച്ചാൽ അമ്മയും മക്കളും ചേർന്ന് എന്തും ആവാമല്ലൊ”

“അമ്മേ ഞാനിതാ പോവുകയാണ്,,,”


    കൂടുതൽ നിന്നാൽ സ്വന്തം നിലനില്പ് പോലും അപകടത്തിലാവുമെന്ന് അറിഞ്ഞായിരിക്കണം മകൾ പെട്ടെന്നുതന്നെ സ്ഥലം വിട്ടു. ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചതിൽ അവൾ ലജ്ജിക്കുന്നുണ്ടാവണം,,

         ഈ ലോകത്തിലുള്ളവരെല്ലാം നല്ലവരാണെന്നും അയാളുടെ ഭാര്യമാത്രം ചീത്തയാണെന്നും ഉറച്ചു വിശ്വസിക്കുന്ന ആൾ കുറ്റം മുഴുവൻ അവളിൽ കെട്ടിയേല്പിക്കുകയാണ്. നല്ലവരായ പുരുഷന്മാരെ വഴിതെറ്റിക്കുന്നവളാണ് സ്വന്തം ഭാര്യ,,, അവളെ നന്നാക്കാൻ ദൈവത്തിനുപോലും കഴിയില്ല,, എന്നൊക്കെ വിളിച്ചുപറയലാണ് ഇപ്പോഴെത്തെ രോഗം.

            ഏതാനും ദിവസങ്ങളായി പുതിയൊരു പ്രശ്നത്തിലാണ്. ബാഗ്ലൂരിൽ താമസിക്കുന്ന ഇളയ മകൾ അച്ഛനെയും അമ്മയെയും പുതിയ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരിക്കുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ‌‌മാരായ മകളും ഭർത്താവുമൊത്ത് താമസിക്കാനുള്ള തീരുമാനത്തെ ആ നിമിഷം തന്നെ അങ്ങേര് എതിർത്തു. ഇടയ്ക്കിടെ രോഗം വരുന്ന മാതാപിതാക്കളെ കൂടെനിർത്തി പരിചരിക്കാൻ മക്കളെല്ലാം തയ്യാറാണ്. പക്ഷെ,,,,

       എല്ലാം അവസാനിക്കുന്നത് വലിയൊരു ‘പക്ഷെ,,യിലാണ്’. ആണിനെ പെറാനറിയാത്തവൾ വെറുക്കപ്പെടേണ്ടതാണെന്ന് പറഞ്ഞായിരുന്നു ഒരുകാലത്തെ കുറ്റപ്പെടുത്തൽ,, ആണല്ലെങ്കിലും ആണില്ലാത്ത ഒരു കുറവും പ്രീയയുടെ മക്കളായിട്ട് ഉണ്ടാക്കിയില്ല. സ്വന്തം കാലിൽ നിൽകാനുള്ള തൊഴിൽ എല്ലാ മക്കൾക്കും ഉണ്ട്. കൊച്ചുമക്കളുമായി ജീവിതസായാഹ്നം സന്തോഷകരമാക്കി തീർക്കേണ്ടാ ആളാണ് അൽ‌സേഷൻ പട്ടിയെപ്പോലെ ഭാര്യ കൈവിട്ടുപോയാലോ എന്നൊരു ഭയത്തോടെ കെട്ടിയവൾക്ക് കാവൽ നിൽക്കുന്നത്. ഇതിലും നല്ലത് തന്നെയൊരു കൂട്ടിലടച്ച് പൂട്ടുകയായിരുന്നു,,,


          ഗെയിറ്റിനുമുന്നിൽ ആരുടേയെങ്കിലും തലവെട്ടം കണ്ടാൽ പിന്നെ സംശയമായി. അയാൾ നോക്കുന്നത് എവിടെയാണെന്ന് സംശയം തോന്നുമ്പോൾ ഒപ്പം ഭാര്യ എവിടെയാണെന്നുകൂടി ശ്രദ്ധിക്കും. സ്ഥിരമായി വീട്ടിൽ വരേണ്ട പോസ്റ്റ്‌മാനെ തടയാനായി ഗെയ്റ്റിലൊരു പൈപ്പ് കെട്ടിയുറപ്പിച്ചു. പോസ്റ്റലായി വരുന്നതെല്ലാം ഇനിയങ്ങോട്ട് അയാൾ വീട്ടിലേക്ക് കടക്കാതെ നേരെ പൈപ്പിലിട്ടാൽ മതിയല്ലൊ. ഇലൿട്രിസിറ്റി മീറ്റർ റീഡിം‌‌‌ഗിനു വരുന്ന പയ്യനാണ് ഇപ്പോഴെത്തെ പുതിയ നോട്ടപ്പുള്ളി. അവൻ വന്നിട്ട് പോവുന്നതുവരെ കൂട്ടിലിട്ട വെരുകിനെപ്പോലെ വരാന്തയിലൂടെ മുറുമുറുപ്പോടെ നടക്കും. സഹോദരന്മാരടക്കം ബന്ധുക്കളൊക്കെ പണ്ടേ അകന്നിരിക്കയാണ്. ജീവിതം ഇങ്ങനെയൊക്കെ ആയതിൽ അങ്ങേർക്ക് വിഷമമുണ്ട്. സ്വയം വരുത്തിവെച്ചിട്ട് അതിനൊക്കെ കാരണം ഭാര്യയാണെന്ന് പറയുന്നതിലാണ് അദ്ദേഹത്തിന്റെ സന്തോഷം.


    ഏത് നേരത്തും ആത്മഹത്യയെക്കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തലാണ് ഇപ്പോഴത്തെ ഹോബി. ഒരാഴ്ച മുൻപൊരു ഉച്ചഭക്ഷണ സമയത്ത് മാരകമായ എലിവിഷം മേശപ്പുറത്ത് വെച്ചതു കണ്ടപ്പോൾ ഞെട്ടി,

“അയ്യോ, ഇതെന്തോന്നാ?”

“മനസ്സിലായില്ലെ,, ഇതാണ് എലിവിഷം എലികൾക്ക് മാത്രമല്ല, മനുഷ്യർക്കും ഉപയോഗിക്കാം”

“എന്തിന്?”

പറയുന്നതോടൊപ്പം അതെടുത്ത് അകലെ എറിഞ്ഞപ്പോൾ അപ്രതീക്ഷിതമായി അടികിട്ടിയെങ്കിലും വേദനിച്ചില്ല.

“വിഷം കഴിക്കാൻ മാത്രം ഇവിടെ ആർക്കാണ് പ്രശ്നം?”

“എടി നശിച്ചവളെ ഞാൻ മരിച്ചിട്ട് നീയങ്ങനെ സുഖിക്കേണ്ട”

“അതിന് നിങ്ങളോട് മരിക്കാൻ പറഞ്ഞോ? എന്തിനാ മരിക്കുന്നത്?”

“കൊല്ലും ഞാൻ,, കണ്ട ആണുങ്ങളോടൊപ്പം പോകാൻ തയ്യാറായ നീയൊക്കെ ജീവിച്ചിട്ടൊരു ഗുണവുമില്ല”

“ആണുങ്ങളുടെ കൂടെ ഞാൻ പോയെന്നോ? അങ്ങനെയൊന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ?”

“നിന്നെയങ്ങിനെ പോകാൻ ഞാൻ വിടുമോ? ഞാനില്ലെങ്കിൽ കാണാമായിരുന്നൂ”

ആദിവസം എത്ര അടിയാണ് കൊണ്ടതെന്ന് അറിഞ്ഞില്ല,,

എന്നിട്ടും പ്രീയക്ക് മരിക്കാൻ തോന്നിയില്ല.

അതിനുമാത്രം ഒരു തെറ്റും ചെയ്യാതെ എന്തിന് മരിക്കണം?

സുന്ദരമായ ഭൂമിയിൽ ജീവിക്കാനറിയാത്ത ഭാർത്താവായത് അവളുടെ കുറ്റമല്ലല്ലൊ,,,


         ഉറങ്ങുന്ന അയാളുടെ തൊട്ടടുത്ത് അവളും കിടന്നു, ഉറങ്ങുന്ന ആളെ ഉണർത്തരുതെന്ന് പലതവണ അയാൾ പറഞ്ഞതാണ്. ഉറക്കം നടിച്ചു കിടക്കുകയാണെന്നും ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ലെന്നും അവൾക്ക് നന്നായി അറിയാം. ഭാര്യ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയിട്ടുവേണം അയാൾക്ക് വീട്ടിലാകെ ചുറ്റിസഞ്ചരിക്കാൻ,,

       ആ നേരത്ത് സ്വന്തംവീട്ടിലെ എല്ലായിടവും പരിശോദിക്കും,, മുറികളെല്ലാം തുറന്ന് അലമാരകൾ തുറന്നുനോക്കുന്നതോടൊപ്പം മേശയുടെയും കട്ടിലിന്റെയും അടിവശം കൂടി നോക്കിയിട്ട് അവിടെയൊന്നും ആണായിട്ടൊരുത്തൻ ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ജനാലകൾ തുറന്ന് ആരെയോ പ്രതീക്ഷിച്ച് ഇരുട്ടിലേക്ക് നോക്കിനിൽക്കും. ഷഷ്ഠിപൂർത്തി കഴിഞ്ഞ ഭാര്യയെ തേടിയെത്തുന്ന കാമുകന്മാരെക്കുറിച്ച് ചിന്തിച്ചു കാടുകയറും.


ഇന്നലെ രാത്രി,

പെട്ടെന്ന് വലിയൊരു ശബ്ദം കേട്ട് പ്രീയ ഞെട്ടിയുണർന്നു,,, ലൈറ്റ് ഓൺ ചെയ്ത് ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയപ്പോൾ എത്തിയത് സ്വീകരണ മുറിയിൽ, അവിടെ,,,

മേശയും കസേരയും മറിഞ്ഞുകിടക്കുന്നു,, അതിനിടയിൽ വീണുകിടക്കുന്ന ഭർത്താവ്,,

“രമേശേട്ടാ,, ഇതെന്താ പറ്റിയത്?”

മറുപടി അലർച്ചയായിരുന്നു,, ഒപ്പം ജീവിതത്തിലിതുവരെ കേൾക്കാത്ത തെറിവാക്കുകളും,,

“മരിക്കാമെന്ന് പറഞ്ഞപ്പോ ഒരുത്തിക്ക് അതിന് കഴിയില്ലപോലും,, നീയൊക്കെ ആരുടെകൂടെ പോകാനാണ് കാത്തിരിക്കുന്നത്?”

കൈപിടിച്ച് ഉയർത്താൻ നോക്കിയപ്പോൾ വീണ്ടും തെറിയഭിഷേകം,

“നിന്നെയൊക്കെ പോറ്റുന്ന എന്നെവേണം പറയാൻ,, മകളുടെ കൂടെ സുഖിക്കാൻ പോകണം പോലും. അതിനൊന്നും നിന്നെ ഞാൻ വിടില്ല”

മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് സീലിങ്ങ് ഫാനിൽ തൂങ്ങിയാടുന്ന കുരുക്ക്,, അപ്പോൾ ഇതാണല്ലെ പരിപാടി. കൂടുതൽ സംസാരിക്കാതെ ബെഡ്‌റൂമിലേക്ക് വലിച്ച് കൊണ്ടുവരുമ്പോൾ അയാൾ പലതും പറഞ്ഞുകൊണ്ടിരുന്നു.


     നേരം പുലർന്നപ്പോൾ തലേന്നാളത്തെ കലാ‌പരിപാടി‌ കളൊക്കെ മറന്നമട്ടാണ്. ആശ്വാസം,, ഇനി അതിനെക്കുറിച്ച് ഓർമ്മിപ്പിക്കാതിരുന്നാൽ മതി. തന്നെ ഭയപ്പെടുത്താൻ അഭിനയിച്ചതാവണം. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഭർത്താവ് പതിവിലധികം സന്തോഷവാനായി കാണപ്പെട്ടതിൽ പ്രീയക്ക് ആശ്വാസമായി. എന്നിട്ടാണിപ്പോൾ,, രാത്രി എഴുന്നേറ്റ് നടക്കുന്നത്,,,

അലമാരയുടെ പിന്നിൽ നിന്നുകൊണ്ട് എന്തിനുള്ള തയ്യാറെടുപ്പ് ആയിരിക്കും??

       ഏതായാലും ഇനി മക്കളോട് പറഞ്ഞിട്ട് അവരുമായി ചേർന്ന് കൌൺസിലിം‌ഗിന് പോവണം. എതിർപ്പ് ഉണ്ടാവുമെങ്കിലും കാര്യം അപകടത്തിലേക്കാണ് പോകുന്നത്. കരഞ്ഞുവീർത്ത മുഖം കഴുകിയിട്ട് പ്രീയ ഉറങ്ങാൻ കിടക്കുമ്പോൾ രമേശൻ ആദ്യമേ ഉറങ്ങിയിരിക്കുന്നു. പതുക്കെ കൂർക്കം വലിക്കുന്നുണ്ട്. ഉറങ്ങാതിരിക്കുന്നവർക്കും കൂർക്കം വലിക്കാൻ കഴിയുമോ?


        പ്രീയക്ക് ഏതു നേരത്താണ് ഉറക്കം വന്നതെന്നറിയില്ല, വീണ്ടും ഞെട്ടിയുണർന്നു,, അതേ കിടക്കയിൽ അദ്ദേഹം ഇല്ല. ശബ്ദം ഉണ്ടാക്കാതെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള അവേശവുമായി അവൾ മുറിവിട്ട് ഇറങ്ങിയപ്പോൾ കണ്ടത് അടുക്കളയിലെ വെളിച്ചമാണ്. അതിനപ്പുറത്ത് ബാത്ത്‌റൂമിൽ നിന്നാണ് ശബ്ദം വരുന്നത്. പെട്ടെന്ന് വലിയൊരു ശബ്ദം അവളുടെ കർണ്ണങ്ങളിൽ പതിച്ചു,, വെള്ളത്തിൽ ഭാരം വീഴുന്ന ശബ്ദം,, കിണറ്റിൽ നിന്നുതന്നെ,,,

“ങെ,,,”

പുറത്തേക്ക് ഉയർന്ന ശബ്ദം അവൾ പകുതിക്കുവെച്ച് നിർത്തി,, ഇരുകൈകളും തലയിൽ വെച്ച് പ്രീയ രമേശ് നിലത്തിരുന്നു. നിമിഷങ്ങൾ കടന്നുപോയപ്പോൾ ആഴം കുറഞ്ഞ കിണറ്റിലെ അലയിളക്കം കുറഞ്ഞുകുറഞ്ഞ് ശബ്ദമില്ലാതായി. ഇപ്പോൾ എല്ലാം ശാന്തം,, പ്രീയ രമേശിന്റെ കണ്ണിൽ‌നിന്നും ഒഴുകിയ കണ്ണൂനീർ നീർച്ചാലുകളായി രൂപാന്തരപ്പെട്ടു.

കരഞ്ഞ് ബഹളമുണ്ടാക്കിയിട്ട് അയൽക്കാരെ വിളിക്കാൻ,,? അവിടെയൊക്കെ ഊരും പേരുമുള്ള മനുഷ്യരുണ്ടെന്ന് ഇതുവരെ അവൾ അറിഞ്ഞിട്ടില്ല,,,

പിന്നെ?

സഹോദരങ്ങളെ വിളിച്ചാലോ? അവരെല്ലാം എവിടെയാണെന്ന് അറിയില്ല,, മൊബൈൽ നമ്പറില്ല.

മൂത്ത മകളും ഭർത്താവും വിദേശത്താണ്,, അവരെയിപ്പോൾ വിളിക്കേണ്ട,,

ഇളയ മകളും ഭർത്താവും ബാംഗ്ലൂരിലാണ്,, അവരെയും പെട്ടെന്ന് വിളിക്കേണ്ട,,

പിന്നെയിപ്പോൾ രണ്ടാമത്തെ മകൾ ഫേമലിസഹിതം ഭർത്താവിന്റെ വീട്ടിലാണ്.

അവളെ വിളിക്കാം,,

മരുമകൻ പോലീസായതുകൊണ്ട് ഇനിയങ്ങോട്ടുള്ള നടപടികളൊക്കെ അവർ ചെയ്തുകൊള്ളും.

       നിശബ്ദമായ അന്തരീക്ഷത്തിലെ കട്ടിപിടിച്ച ഇരുട്ടിലേക്ക് പ്രീയ തുറിച്ചുനോക്കി. നേരം പുലരാൻ ഇനിയും സമയമുണ്ട്. അതിനുശേഷം കാര്യങ്ങൾ അറിയിച്ചാൽ മതി. അതുവരെ സുഖമായൊന്ന് ഉറങ്ങട്ടെ.

********
പിൻ‌കുറിപ്പ്: കഥ എഡിറ്റ് ചെയ്ത് മംഗളമാക്കിയത് വാരികയിൽ വായിക്കാം.

9 comments:

  1. കുട്ടിക്കാലം മുതൽ മംഗളം വായിക്കുമ്പോൾ കൊതിച്ചതാണ് ഞാനെഴുതിയ കഥ അച്ചടിച്ചു വന്നത് ഇതുപോലെ വായിക്കാനാവുന്നത്,,, വർഷങ്ങൾ കഴിഞ്ഞ് ജീവിതസായാഹ്നത്തിലാണ് കുട്ടിക്കാലത്തെ മോഹങ്ങളൊക്കെ ശരിയായി വരുന്നത്. എല്ലാവരും കഥ വായിക്കുമല്ലോ,, വാരികയിലുള്ളതിൽ നിന്നും അക്ഷരങ്ങളിൽ ചെറിയ മാറ്റങ്ങൾ കാണാം.

    ReplyDelete
  2. മംഗളം വായിക്കാത്തതിനാല്‍ തല്‍ക്കാലം ഇതില്‍ നിര്‍ത്തി. കഥ ഗംഭീരം. ടീച്ചര്‍ക്ക് കഥാ പാത്രങ്ങളെ വിശേഷിച്ച് രമേഷിനെ നന്നായി പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. മംഗളം എനിക്കും അപ്രാപ്യമാണ് ഇപ്പോൾ...
    പക്ഷെ, കഥ, മനോഹരമായിരിക്കുന്നു. ചില ജന്മങ്ങൾ അങ്ങിനെ ആണ്. അവരായിട്ട് നന്നാവില്ല. മറ്റുള്ളവരെ കൊണ്ട് നന്നാക്കാനും സമ്മതിക്കില്ല.
    അതിഗംഭീരമായി എഴുതിയിരിക്കുന്നു...

    ReplyDelete
  5. അഭിപ്രായം എഴുതിയതിനു നന്ദി.

    ReplyDelete
  6. ഒരു മനുഷ്യന്റെ കഥയില്ലായ്മയുടെ കഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു.. ! അഭിനന്ദനങ്ങൾ.... !!

    ReplyDelete
    Replies
    1. കഥ വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.

      Delete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..